India

റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജിവച്ചു. ഡെപ്യൂട്ടി ഗവര്‍ണര്‍ പദവിയില്‍ ആറ് മാസത്തെ സേവനം കൂടി ശേഷിക്കെയാണ് വിരാല്‍ ആചാര്യ വിരമിച്ചിരിക്കുന്നത്.

ആര്‍ബിഐയുടെ ഏറ്റവും പ്രായം കുറഞ്ഞ ഡെപ്യൂട്ടി ഗവര്‍ണറായ വിരാല്‍ ആചാര്യ 2017 ജനുവരിയിലാണ് സ്ഥാനം ഏറ്റെടുക്കുന്നത്. നാല് ഡെപ്യൂട്ടി ഗവര്‍ണര്‍മാരില്‍ ഒരാളായിരുന്നു വിരാല്‍ ആചാര്യ. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി ബിസിനസ് സ്‌കൂളില്‍ പ്രൊഫസറായിരുന്ന അദ്ദേഹം അവിടേക്ക് തന്നെ മടങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരാള്‍ രാജിവച്ചതോടെ ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍മാരുടെ എണ്ണം മൂന്നായി. കഴിഞ്ഞ ആറ് മാസത്തിനിടയില്‍ ആര്‍ബിഐയില്‍ നിന്ന് രാജിവയ്ക്കുന്ന രണ്ടാമത്തെ ഉന്നത സ്ഥാനീയനാണ് വിരാല്‍ ആചാര്യ. കഴിഞ്ഞ ഡിസംബറിലാണ് അന്നത്തെ അര്‍ബിഐ ഗവര്‍ണറായിരുന്ന ഊര്‍ജിത് പട്ടേല്‍ രാജിവച്ചത്. കേന്ദ്ര സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നായിരുന്നു ഊര്‍ജിത് പട്ടേല്‍ രാജിവച്ചത്. അതിനു ശേഷം ശക്തികാന്ത ദാസ് ആര്‍ബിഐ ഗവര്‍ണറായി.

ഇപ്പോഴത്തെ ഗവര്‍ണര്‍ ശക്തികാന്ത ദാസുമായി വിരാല്‍ ആഛാര്യക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു എന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഊര്‍ജിത് പട്ടേലിന് പിന്നാലെ വിരാല്‍ ആചാര്യ രാജി സമര്‍പ്പിക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ആര്‍ബിഐയുടെ ധനനയ രൂപീകരണത്തിന്റെ ചുമതലയായിരുന്നു വിരാല്‍ ആചാര്യക്ക്.

ഏറെ നാളായി ഊർജിത് പട്ടേലും കേന്ദ്രസർക്കാരും തമ്മിൽ ശീതസമരം നിലനിന്നിരുന്നു. ഇതാണ് ഊർജിത് പട്ടേലിന്റെ രാജിയിൽ അവസാനിച്ചത്. ആർബിഐയുടെ കരുതല്‍ ധനശേഖരത്തില്‍ നിന്നും പണം ആവശ്യപ്പെട്ടതോടെയാണ് ആര്‍ബിഐയും കേന്ദ്ര ധനകാര്യ മന്ത്രാലയവും തമ്മിലുള്ള തര്‍ക്കം രൂക്ഷമായത്. ആർബിഐയുടെ കരുതൽ ധനശേഖരത്തിൽനിന്ന് 3.6 ലക്ഷം കോടി രൂപ കൈമാറണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടത്.

ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കുക, ചെറുകിട ഇടത്തരം സംരംഭങ്ങൾക്കുള്ള വായ്പകൾ വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും കേന്ദ്രസർക്കാർ മുന്നോട്ടുവച്ചിരുന്നു. വായ്പ നൽകുന്നതിൽനിന്നു 11 ബാങ്കുകളെ ആർബിഐ തടഞ്ഞിരുന്നു. ഈ നിയന്ത്രണം മാറ്റണമെന്നും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു.

കോണ്‍ഗ്രസ് പുറത്താക്കിയ എ.പി.അബ്ദുല്ലക്കുട്ടി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. പാര്‍ട്ടിയില്‍ ചേരുന്നതിന്റെ വിശദാംശങ്ങള്‍ ഉടന്‍ അറിയിക്കാന്‍ അമിത് ഷാ ആവശ്യപ്പെട്ടു. ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അബ്ദുല്ലക്കുട്ടി കണ്ടിരുന്നു.

മോദി ബിജെപിയിലേയ്ക്ക് ക്ഷണിച്ചതായി അബ്ദുല്ലക്കുട്ടി വ്യക്തമാക്കിയിരുന്നു. മോദിയെ പ്രകീർത്തിച്ചതിനാണ് അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്. ഗുജറാത്ത് വികസന മാതൃകയെ പ്രശംസിച്ചതിനാണ് നേരത്തെ സിപിഎമ്മിൽ നിന്നും പുറത്താക്കിയത്. മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായേക്കും എന്ന് അഭ്യൂഹങ്ങളുണ്ട്.

കാരൂർ സോമൻ

ആന്തുർ നഗര സഭയുമായി ബന്ധപ്പെട്ട സാജൻ എന്ന പ്രവാസി വ്യവസായിയുടെ ആത്മഹത്യ ഒരു ഞെട്ടലോടെയാണ് പ്രവാസികൾ കേട്ടത്. ഇത്ര ദാരുണമായ മരണം പ്രവാസികളുടെ ഹ്ര്യദയത്തിനേറ്റ മുറിവും നൊമ്പരവുമാണ്. കോടതി ഇടപെട്ടതുപോലെ ലോകമെങ്ങുമുള്ള പ്രവാസികൾ കുറ്റവാളികൾ രക്ഷപ്പെടുമോയെന്ന് നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ഇരുപതോളം വർഷങ്ങൾ നൈജീരിയയിൽ ജീവിതം പടുത്തുയർത്താൻ കഷ്ടപ്പെട്ട സത്യസന്ധനായ ഒരു പാവം പ്രവാസിയുടെ ആത്മഹത്യ ആരുടെ സൃഷ്ട്രിയാണ്? നൈജീരിയ എന്ന രാജ്യത്തു ഓരോ മലയാളിയും ഭയന്ന് തന്നെയാണ് ദിനങ്ങൾ കടന്നുപോകുന്നത്. ശീതികരിച്ച ആഡംബര മുറികളിലിരിന്നു ജീവിതം ഉല്ലസിക്കുന്നവർക്ക്‌ പ്രവാസികളുടെ നൊമ്പരങ്ങൾ അറിയണമെന്നില്ല. നൈജീരിയയിലെ മരണത്തിൽ നിന്ന് രക്ഷപ്പെട്ട് ജന്മനാട്ടിലെത്തി ആർക്കോവേണ്ടി ജീവൻ ബലികഴിച്ച ഹതഭാഗ്യൻ. ഒരു രാഷ്ട്രീയ പാർട്ടിയേക്കാൾ ഇവിടെ നടന്നത് ചൂഷകനും മർദ്ദകനും തമ്മിലുള്ള പോരാട്ടമാണ്. മനുഷ്യരെപ്പോലെ ചിന്തിക്കുന്ന കഴുതകളെ നമ്മുക്ക് കാണാൻ സാധിക്കില്ല എന്നാൽ ഇന്ത്യയിൽ നടക്കുന്ന ചില സംഭവങ്ങൾ കണ്ടാൽ കഴുതകളെപ്പോലെ ചിന്തിക്കുന്ന മനുഷ്യരെ ആൾക്കൂട്ടത്തിനിടയിൽ കാണുന്നുണ്ട്. ഈ വിഷയത്തിൽ ഭരണപക്ഷത്തെ പ്രതിക്കൂട്ടിൽ നിർത്തുന്നവരും പലവട്ടം പ്രതിക്കൂട്ടിൽ നിന്നവരാണ്. സത്യം പറയുന്നവരെ വലത്തു- ഇടത്തു പക്ഷ വിരുദ്ധർ എന്ന് വിളിച്ചിട്ടും കാര്യമില്ല.

ഒരു ഭരണകൂടത്തെ ജനങ്ങൾ വിലയിരുത്തുന്നത് സത്യവും നീതിയും മാത്രമല്ല അവരുടെ നാക്കും വാക്കും നോക്കും ജനങ്ങൾക്ക് പ്രസാദകരമാകണം. ഗുരുദേവൻ പറഞ്ഞ ഒരു വാചകമുണ്ട്. “അധർമ്മപക്ഷത്തു നിന്ന് ജയിക്കുന്നതിനേക്കാൾ നല്ലത് ധർമ്മപക്ഷത്തു നിന്ന് തോൽക്കുന്നതാണ്”. ഇത് തിരിച്ചറിയേണമെങ്കിൽ അധികാര അഹങ്കാരത്തെക്കാൾ, പൊന്നിനേക്കാൾ, പരിജ്ഞാനം സമ്പാദിക്കാനുള്ള മനസ്സുണ്ടാകണം. അധികാരസമ്പത്തിനേക്കാൾ ജ്ഞാനസമ്പത്തുള്ളവരാകണം. രാഷ്ട്രീയ മേഖലയാകുമ്പോൾ അവർ ത്യാഗസമ്പന്നന്മാരാകണം, മറ്റുള്ളവർക്ക് കെണി വെക്കുന്നവരാകരുത്. ഒരാവശ്യവുമായി ഒരാൾ സർക്കാർ സ്ഥാപനത്തിൽ ചെന്നാൽ അവിടെ നടക്കുന്നത് ഗാന്ധിയൻ സിദ്ധന്തമാണോ അതോ ജന്മികുടിയാൻ സിദ്ധന്തമോ? ഭരണാധികാരികൾ, സർക്കാർ സ്ഥാപനങ്ങൾ, പൊലീസ് വകുപ്പുകൾ, കളക്ടർ ഇവരെയൊക്കെ തീറ്റിപോറ്റുന്നത് ജനങ്ങളുടെ നികുതി പണംകൊണ്ടാകുമ്പോൾ അവരുടെ പ്രശ്നങ്ങൾ പരിഹരിച്ചുകൊടുക്കേണ്ട ബാധ്യതയുണ്ട്. നീതി നിഷേധങ്ങൾ നടന്നാൽ ലോകത്തിന്റ എല്ലാ ഭാഗത്തുനിന്നും ചോദ്യങ്ങളുയരും. ചൂഷകർക്കതിരെ പടപൊരുതേണ്ടവർ അവരുടെ സംരക്ഷകരായി മാറാൻ പാടില്ല.

ഇരുപത് വർഷങ്ങൾക്ക് മുൻപ് രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തു ഇത്രമാത്രം ജീർണ്ണതകൾ മലയാളികൾ കണ്ടുകാണില്ല. രാഷ്ട്രീയ കുത്തക മുതലാളിമാരെയും കണ്ടിട്ടില്ല. ഇന്നു കാണുന്ന പ്രവണതകൾ ജന്മി-കുടിയാൻ വ്യവസ്ഥിതി വീണ്ടും വരുമോ എന്നതാണ്. ജനങ്ങൾ കുടിയാന്മാരും അധികാരത്തിലുള്ളവർ ജന്മിമാരായും മാറുന്നു. ഒരാൾ രാഷ്ട്രീയ നേതാവായാൽ അയാളുടെ കുടുംബത്തിലുള്ളവരും, ബന്ധുക്കളും അവർക്ക് ഓശാന പാടുന്നവരും അധികാരത്തിലെത്തുന്നത് വളരെ വേഗത്തിലാണ്. ഈ സുഖാനുഭവ നിമിഷങ്ങളിൽ നീതി ലഭിക്കാതെ ഒരു കൂട്ടർ മറുഭാഗത്തും നിൽക്കുന്നത് ഇവർ മറക്കുന്നു. ഒരു കുറ്റത്താലാണ് അവരെ അകറ്റിയത്. പാർട്ടി അനുഭാവിയല്ല. മരണംവരെ അധികാരത്തിൽ കടിച്ചുതൂങ്ങി കിടക്കുക, മക്കൾ രാഷ്ട്രീയം, സങ്കുചിത താല്പര്യങ്ങൾ, ആന്തരികമായ അധികാരദാർഷ്ട്യം, ധൂർത്തു്, അധികാരത്തെ തൻകാര്യത്തിനായി ഉപയോഗിക്കുക, രാഷ്ട്രീയം നോക്കി എഴുത്തുകാരുടെ പുസ്തകങ്ങൾ പ്രസിദ്ധികരിക്കുക, പുരസ്‌കാരം-പദവികൾ നൽകുക, രാഷ്ട്രിയക്കാരല്ലാത്തവരെ പുറം തള്ളുക, സർക്കാർ സ്ഥാപങ്ങളിലെ വെള്ളാനകളായ സെക്രട്ടറി അടക്കമുള്ളവരുടെ ധിക്കാരം, നീതി നിഷേധങ്ങൾ, സ്ഥലംമാറി പോകാതെ രാഷ്ട്രിയക്കാര്ക്ക് സമ്മാനപ്പൊതികൾ നൽകി വര്ഷങ്ങളായി ഒരേ കസേരയിലിരിക്കുക, കൈക്കൂലി വാങ്ങി രക്ഷപ്പെടുക, ഇങ്ങനെ എണ്ണിയാൽ തീരാത്ത അധികാര ദുർവിനിയോഗമാണ് കുറെ കാലങ്ങളായി കേരളത്തിൽ നടക്കുന്നത്. ഇതെല്ലാം താഴെക്കിടയിലുള്ളവർ കണ്ടുപഠിക്കുന്നത് മുകളിരിക്കുന്ന ജന്മിമാരിൽ നിന്നാണ്. ഒരല്പം മനുഷത്വവും ജ്ഞാനവും വിവേകവും ജനസേവനവും മനസ്സിലുണ്ടായിരുന്നെങ്കിൽ ഒരു പാവം പ്രവാസി തൻ്റെ സമ്പാദ്യമെല്ലാം ചിലവാക്കിയിട്ട് ആത്മഹത്യ ചെയ്യില്ലായിരുന്നു. കാപട്യം നിറഞ്ഞ ഈ ജനാധിപത്യത്തിൽ നിന്നും മാനസിക പീഡനം ഏറ്റുവാങ്ങിയതുകൊണ്ടാണ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്. ഇതുപോലെ എത്രയെത്ര നിരപരാധികൾ പീഡനങ്ങൾ അനുഭവിക്കുന്നത്, ആത്മഹത്യ ചെയ്യുന്നത് മാലോകരറിയുന്നില്ല.

മലയാളക്കരയെ പട്ടിണിയിൽ നിന്നും പടുത്തുയർത്തിയ പ്രവാസികളെ കാലാകാലങ്ങളായി എങ്ങനെ കാണുന്നു എന്നുള്ളതിന്റ് തെളിവാണ് സാജൻ തൻറെ ഭാര്യയോട് പറഞ്ഞ മരണമൊഴികൾ. അതിന്റ ഓഡിയോ വിഡിയോ ചോദിക്കുമെന്നറിയില്ല. കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളിൽ കൈക്കൂലി കൊടുത്തില്ലെങ്കിൽ മനുഷ്യരുടെ മനസ്സിലും ശരീരത്തും റേഡിയേഷൻ കൊടുക്കുന്ന മനുഷ്യ യന്ത്രങ്ങൾ എല്ലായിടവുമുണ്ട്. കൈക്കൂലി കൊടുത്തില്ലെങ്കിൽ യന്ത്രരാജൻ പണിമുടക്കും. കൈക്കൂലി കൊടുത്തിട്ടുള്ളവർക്ക് അറിയാവുന്ന കാര്യമാണത്. മരണപ്പെട്ടു കഴിഞ്ഞാൽ യന്ത്രരാജൻ റീത്തുമായിട്ടെത്തും. ഈ കാര്യത്തിൽ അചഞ്ചലമായ മനോധൈര്യം അവർക്കുണ്ട്. ഇതുപോലെ ആത്മഹത്യ ചെയ്ത പുനലൂർക്കാരൻ സുഗതന്റെ മകനും പരാതികളുണ്ട്. ഇങ്ങനെ എത്രയോ പ്രവാസികൾക്ക് നാട്ടിലെ രാഷ്ട്രീയക്കാർ ശല്യക്കാരായി മാറുന്നു. ഇന്ത്യയിൽ പണിയെടുക്കാതെ ജീവിക്കാനുള്ള ഏക മാർഗ്ഗം രാഷ്ട്രിയകൃഷിയായി കൊണ്ടുനടക്കുന്നവരാണിവർ. കഷ്ടപ്പെട്ടും കടമെടുത്തും പഠിച്ചവർക്ക് ഒരു തൊഴിലും ലഭിക്കാതിരിക്കുമ്പോഴാണ് ഈ മടിയൻമാർ അധികാരികളായി മാറി സമൂഹത്തിന് ഒന്നും ചെയ്യാതെ വെറും ബിംബങ്ങളായി കാലഘടികാരത്തിനുള്ളിൽ സുഖഭോഗികളായി മദിച്ചു ജീവിക്കുന്നത്. ഇവരെ മാലോകരറിയുന്നത് ഏതെങ്കിലും പദവികളിൽ വരുമ്പോഴാണ്. ബാക്കി കാര്യങ്ങൾ മാധ്യമങ്ങൾ ചെയ്തുകൊള്ളും.

 

സത്യത്തിൽ പ്രവാസികൾക്ക് നമ്മുടെ ഏതെങ്കിലും സർക്കാർ എന്തെങ്കിലും അനുകുല്യങ്ങൾ നൽകിയിട്ടുണ്ടോ? കേരളത്തെ പട്ടിണിയിൽ നിന്നും പടുത്തുയർത്തിയ പ്രവാസികളുടെ സമ്പത്തു് മാത്രം മതിയോ? വിദേശ രാജ്യങ്ങളിൽ പലവിധത്തിൽ ദുരിതദുഃഖങ്ങൾ അനുഭവിക്കുന്ന ധാരാളം പ്രവാസികളുണ്ട്. അവരുടെ നീറുന്ന വിഷയങ്ങളിലോ പ്രവാസം കഴിഞ്ഞു നാട്ടിൽ മടങ്ങി ചെന്നാലും സർക്കാരിന് അവരുടെ ഭാവിയെപ്പറ്റി ഒരു ഉത്കണ്ഠയുമില്ല. പ്രവാസികളെ വെറും കറവപ്പശുക്കളായി കാണുന്ന ദയനീയാവസ്ഥ. സാജൻറ് ആത്മഹത്യയുമായി ബന്ധപ്പെട്ട് ചില പ്രവാസി സംഘടനകൾ രംഗത്തു വന്നെങ്കിലും ഉപരിവർഗ്ഗത്തോട് വിധേയത്വമുള്ള പല സംഘടനകളും രംഗത്ത് വന്നില്ല. സർക്കാർ തലത്തിൽ പ്രവാസികൾക്കായി നടത്തുന്ന പല പേരിലുള്ള ഷോകൾ, മെഗാഷോകൾ കാണാറുണ്ട്. ഇതിലൂടെ പ്രവാസികൾക്ക് എന്തെങ്കിലും ഗുണം ലഭിച്ചോ? ധൂർത്തടിക്കുന്ന പണമെങ്കിലും കിട്ടുന്നുണ്ടോ? ഇന്ത്യൻ എംബസ്സികൾക്ക് ഇന്ത്യക്കാർ എത്രയുണ്ടെന്നുള്ള കൃത്യമായ കണക്കില്ല. കുറ്റം പറയരുതല്ലോ റബ്ബർ സ്റ്റാമ്പാടിച്ചു് തരാൻ അവർ ഒപ്പമുണ്ട്. ഈ അടുത്ത സമയത്തു് ഒരു സുകൃത്തു ലണ്ടനിലെ ഇന്ത്യൻ എംബസ്സിയിൽ ഇരുപത് പേജുകൾ എംബസ്സി സ്റ്റാമ്പ് ചെയ്യിക്കാൻ പോയി. ഒരു പേപ്പർ എംബസ്സി സീൽ ചെയ്യുന്നതിന് പതിനെട്ടു പൗണ്ട് കൊടുക്കണം. അത് നൂറു പേപ്പർ സ്റ്റാമ്പ് ചെയ്യ്താലും ഒരു പേപ്പറിന് പതിനെട്ടു പൗണ്ടാണ്. പൗണ്ടിന്റെ വിലയറിയാത്ത പാവങ്ങളെ ചുഷണം ചെയ്യുന്ന ഇതുപോലുള്ള എംബസികൾ ലോകത്തെമ്പാടുമുണ്ട്. തൊഴിൽ രംഗത്ത് അവർ അനുഭവിക്കുന്ന പീഡനങ്ങൾക്ക് പരിഹാരം കാണാനോ, മരുന്ന് വാങ്ങാൻ പണമില്ലാത്തവന് എന്തെങ്കിലും സഹായം ചെയ്യാനോ ഇവർക്കാകുന്നില്ല. കേരളത്തിൽ മറ്റൊരു സുകൃത്തു അവരുടെ വില്ലേജ് ഓഫീസിൽ കുട്ടികളുടെ പേരിലേക്ക് വീട് എഴുതിവെക്കാൻ പതിനഞ്ചു ദിവസത്തെ അവധിക്ക് പോയി. പേരിൽ കുട്ടൻ കുറഞ്ഞത് മുന്ന് മാസമെടുക്കും. പെട്ടെന്ന് ചെയ്യണമെങ്കിൽ കൈക്കൂലി കൊടുക്കണം. സുകൃത്തു ശപിച്ചുകൊണ്ട് നല്ലൊരു തുക കൈക്കൂലി കൊടുത്തിട്ടാണ് അത് കുട്ടികളുടെ പേരിലാക്കിയത്. എങ്ങും വെള്ളാനകളാണ്. ഈ കള്ളപണംകൊണ്ടാണല്ലോ ഇവർ മകൾക്ക് ആഹാരം കൊടുക്കുന്നതെന്ന് ഓർക്കുമ്പോൾ ലജ്ജ തോന്നുന്നു. ഇവരുടെ തൊലിക്കട്ടി കാണ്ടമൃഗത്തെയും തോൽപ്പിച്ചുകളയും. കൈക്കൂലിയുടെ വിളനിലമാണ് കേരളം. സാജനും കൈക്കൂലികൊടുക്കാൻ തയ്യാറായില്ല എന്നത് ഇതിനോട് കുട്ടിവായിക്കണം. ജന്മിമാർക്കായി അവരുടെ സർക്കാർ വേലിക്കുള്ളിൽ പശുക്കളെ മേയ്ക്കുന്ന കുടിയാന്മാരായി പാവങ്ങൾ മാറിക്കൊണ്ടിരിക്കുന്നു. ഇവരെ നിയന്ത്രിക്കാനോ ഇവരുടെ വാർഷിക വരുമാന വർദ്ധനവ് നോക്കാനോ ഒരു സംവിധാനവുമില്ല. ജന്മിമാർക്ക് ലക്ഷങ്ങൾ കൈക്കൂലി കൊടുത്തു് ജോലി തരപ്പെടുത്തിയപ്പോൾ കൈക്കൂലി വാങ്ങാതിരിക്കുമോ? എന്തൊരു ജനാധിപത്യം.

കമ്മൂണിസ്റ്റ് ആശയങ്ങളുള്ള പാവങ്ങളുടെ ഒപ്പം നിൽക്കേണ്ട പാർട്ടി ഭരിക്കുമ്പോൾ എന്തുകൊണ്ടാണ് കൈക്കൂലിയും, സ്വജന പക്ഷപാതവും സങ്കുചിത പ്രവർത്തനങ്ങളും നടക്കുന്നത്? ഇത് ഈ പാർട്ടി മാത്രം ചെയ്യുന്ന കാര്യമല്ല എല്ലാവരും കൈക്കൂലി, അഴിമതിക്ക് ബിരുദമെടുത്തു് പാലം പണിയാനും പൊളിക്കാനും അത് പുതിയ പാർട്ടിക്ക് കൊടുത്തു് കമ്മീഷൻ വാങ്ങാനും ഉപരിപഠനം നടത്തികൊണ്ടരിക്കുന്നവരാണ്. പഠനരംഗത്തെല്ലാം ഒന്നാം റാങ്ക് വാങ്ങിയ ഉന്നതനായ രാജു നാരായണസ്വാമി ഒരിക്കലും കൈക്കൂലി വാങ്ങാത്ത ഐ എ എസ് ഉദ്യോഗസ്ഥൻ ലോകത്തോട് പറഞ്ഞത് ഇതിനൊക്കെ അടിവരയിടുന്ന കാര്യങ്ങളാണ്. ആയിരകണക്കിന് അഴിമതി കഥകൾ അദ്ദേഹത്തിനറിയാം അതിൽ മൂന്നെണ്ണമാണ് പുറത്തുകൊണ്ടുവന്നത്. അഴിമതി വീരന്മാരായ ജന്മിമാർ അദ്ദേഹത്തെ മാനസികമായി പീഡിപ്പിക്കുന്ന കഥകൾ കേൾക്കുമ്പോൾ നമ്മൾ അന്തംവിട്ടു നിന്നുപോകും. അണിയറയിലും അരങ്ങത്തും നടക്കുന്നു ഈ അഴിമതി ദൈവത്തിന്റ സ്വന്തം നാടിന് എത്ര അപമാനകരമാണ്. യൗവനക്കാർ ഇതൊന്നും കാണുന്നില്ലേ? അവരും ഫ്യൂഡൽ മാടമ്പി സംസ്കാരത്തിന്റ ഇരകളായി മാറിയോ?

പ്രവാസിയെ, പാവങ്ങളെ, കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന, വിദ്യാസമ്പന്നരെ നാടുകടത്തുന്ന ഈ തട്ടിപ്പ് ജനാധിപത്യം ഇന്ത്യക്ക് വേണമോയെന്ന് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് ഗോഥയിൽ പോകുന്നവർ ചിന്തിക്കേണ്ട കാര്യമാണ്. ഭരണഘടനയിൽ എടുത്തുപറയുന്ന കാര്യമാണ് പൗരന് തൊഴിൽ ലഭിക്കുക. ഓരോ മലയാളിയെ പ്രവാസികളാക്കുന്നത് ഭരണത്തിലുള്ളവരാണ്. ജനാധിപത്യത്തിന്റ പേരും പറഞ്ഞു മരണംവരെ അധികാരത്തിലിരിക്കുന്ന ഈ ജന്മി-മുതലാളിമാർ നിത്യവും മലയാളികളെ നാടുകടത്തികൊണ്ടരിക്കുന്നു. ഒടുവിൽ കര്ഷകരെപ്പോലെ പ്രവാസികളെയും ആത്മഹത്യയിലേക്കും തള്ളി വിടുന്നു. പാവങ്ങളുടെ, ന്യൂനപക്ഷങ്ങളുടെയിടയിൽ ആഴത്തിൽ വേരോടിയിട്ടുള്ള ഒരു പാർട്ടിയിൽ ജന്മിമാർ കൊഴുത്തുതടിക്കുന്നതും വിമർശനങ്ങളെ അസഹിഷ്ണതയോട് കാണുന്നതും കമ്മൂണിസ്റ്റ് പ്രത്യശാസ്ത്രത്തിനും സദാചാരത്തിനും സംസ്കാരത്തിനും ചേർന്നതാണോയെന്ന് പരിശോധിക്കേണ്ടതാണ്. മുമ്പുള്ളതിനേക്കാൾ ഈ പാർട്ടിയിൽ ധാരാളം പുഴുക്കുത്തുകൾ കടന്നുകൂടിയിട്ടുണ്ട്. അതിൽ കുറെ വാലാട്ടികളുമുണ്ട്. വരണ്ടുകിടന്ന മണ്ണിൽ വിയർപ്പൊഴുക്കി വസന്തം കൊണ്ടുവന്നവരെ ഇവർ മറക്കുന്നു. ദേശാഭിമാനി പത്രമാകട്ടെ സത്യത്തെ വളച്ചൊടിച്ചു വായനക്കാരിൽ ആശങ്കയുണർത്തുന്നു. സമൂഹത്തിന് നീതി നല്കാൻ, സത്യം പറയാൻ കരുത്തില്ലാത്ത ഒരു പാർട്ടിയെയും ജനങ്ങൾ അംഗീകരിക്കില്ല. ഇതിനൊന്നും പരിഹാരം കണ്ടില്ലെങ്കിൽ, തെറ്റുകൾ തിരുത്തിപോകില്ലെങ്കിൽ സോഷ്യലിസ്റ്റു ദര്ശനമോ വസന്തകാന്തിപ്പുക്കളോ കേരളത്തിൽ വിരിയില്ല അതിന് പകരം വിരിയുക താമരയായിരിക്കുമെന്നോർക്കുക.

പ്രവാസി സമൂഹം ആവശ്യപ്പെടുന്നത് ആത്മഹത്യ ചെയ്ത സാജന് നീതി കിട്ടണമെന്നാണ്. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണം. ജീവിതത്തിലായാലും സാഹിത്യ-സാംസ്‌കാരിക രംഗത്തായാലും പ്രവാസികളോട് കാട്ടുന്ന ക്രൂരവിനോദങ്ങൾ, ചിറ്റമ്മ നയം അവസാനിപ്പിക്കണം. വിപ്ലവകാരികളിലെ വിപ്ലവകാരിയും രക്തസാക്ഷികളിലെ രക്തസാക്ഷിയുമായ ചെഗുവേരയെ ഓർക്കുമ്പോൾ നിരപരാധിയായിരുന്ന സാജന്റെ രക്തവും അദ്ദഹത്തിന്റ ഭാര്യ, പിഞ്ചോമനകളുടെ മുഖങ്ങളാണ് മുന്നിലേക്ക് വരുന്നത്. അവരുടെ സുരക്ഷിതത്വ൦ സർക്കാർ ഏറ്റടുക്കണം. അവരും ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക് വരട്ടെ.

 

ചെന്നൈ: മുൻ സിബിഐ ഡയറക്ടർ, ഏറെ കാലം തമിഴ്നാട് ഡിജിപി, ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ സഹോദരൻ എന്നിങ്ങനെ ലക്ഷ്മി നാരായണൻ ഇന്ത്യക്കാർക്ക് പല വിധത്തിൽ പരിചിതനാണ്.

പിതാവും സഹോദരനും പ്രശസ്ത നിയമജ്ഞരായിരുന്നെങ്കിലും ഭൗതിക ശാസ്ത്രത്തിൽ ബിരുദം നേടിയ ലക്ഷ്മിനാരായണന് ഐപിഎസിലായിരുന്നു താൽപര്യം.

1951ൽ തമിഴ്നാട് കേഡറിൽ മധുര അസിസ്റ്റന്റ് കമ്മിഷണറായി. പിന്നീട് ഡപ്യൂട്ടേഷനിൽ സിബിഐയിലെത്തി. സിബിഐ ഡപ്യൂട്ടി ഡയറക്ടറായിരിക്കെ,1977 ഒക്ടോബർ 3 ന് ഇന്ദിരാഗാന്ധിയെ അറസ്റ്റ് ചെയ്തു. അടിയന്തരാവസ്ഥക്കാലത്തെ അഴിമതിയുമായി ബന്ധപ്പെട്ടായിരുന്നു ഇത്.

“അമ്മയെ വിളിക്കൂ.. ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ഒരു വനിതയുടെ, അതിലുപരി ജവഹർലാൽ നെഹ്റുവിന്‍റെ മകളുടെ കയ്യിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ പരുക്കനായ കൈകൾ കൊണ്ട് വിലങ്ങണിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല” അടിയന്തരാവസ്ഥ അവസാനിച്ചതിന് പിന്നാലെ ഇന്ദിരാ ഗാന്ധിയെ അറസ്റ്റ് ചെയ്യാനെത്തിയ ലക്ഷ്മിനാരായണൻ രാജീവ് ഗാന്ധിയോട് പറഞ്ഞതിങ്ങനെയായിരുന്നു.

എന്നാൽ, ഈ സമയം അകത്ത് നിന്ന് ഇറങ്ങി വന്ന ഇന്ദിരാ ഗാന്ധി തന്നെ അണിയിക്കാനുള്ള വിലങ്ങ് എവിടെയെന്ന് ലക്ഷ്മിനാരായണനോട് ചോദിച്ചു. ആ സമയം അദ്ദേഹം മറുപടി പറഞ്ഞതിങ്ങനെ, “മികച്ച സേവനത്തിനുള്ള മെഡൽ താങ്കളുടെ കയ്യിൽ നിന്നും ഞാൻ വാങ്ങിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ അലസനാണ്.. വിലങ്ങുകളെടുക്കാൻ മറന്നു പോയി”.

1980 ൽ ഇന്ദിരാ ഗാന്ധി അധികാരത്തിൽ തിരിച്ചെത്തിയപ്പോൾ ലക്ഷ്മിനാരായണനെ തമിഴ്നാട് കേഡറിലേക്കു തിരിച്ചയച്ചു. അതോടെ, സിബിഐ ഡയറക്ടർ പദവി അദ്ദേഹത്തിനു നഷ്ടമായി.

എന്നാൽ, അന്നു തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എംജിആർ ഡിജിപിയായി ലക്ഷ്മിനാരായണനെ നിയമിച്ചു. ഇക്കാലത്ത് പ്രക്ഷോഭവുമായി ബന്ധപ്പെട്ടു മുൻ മുഖ്യമന്ത്രി കരുണാനിധിയെ അറസ്റ്റ് ചെയ്തു.

വിരമിച്ച ശേഷം തന്‍റെ പെന്‍ഷന്‍ തുകയുടെ ഭൂരിഭാഗവും അദ്ദേഹം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് വിനിയോഗിച്ചത്. കേരളത്തില്‍ കഴിഞ്ഞ വര്‍ഷം പ്രളയമുണ്ടായപ്പോഴും അദ്ദേഹം സഹായവുമായെത്തിയിരുന്നു. സ്വതന്ത്ര്യാനന്തര ഇന്ത്യയുടെ പ്രധാന രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണായക സ്ഥാനങ്ങൾ വഹിച്ചിരുന്ന വി ആർ ലക്ഷ്മി നാരായണൻ തന്‍റെ 91ആം വയസിൽ വിട പറയുമ്പോൾ നഷ്ടമാകുന്നത് സംഭവബഹുലമായ ഒരു കാലഘട്ടത്തിന്‍റെ സാക്ഷിയെക്കൂടിയാണ്.

സർവീസ് അനുഭവങ്ങൾ പങ്കുവയ്ക്കുന്ന ‘അപ്പോയ്മെന്റ്സ് ആൻഡ് ഡിസപ്പോയ്മെന്റ്സ് : മൈ ലൈഫ് ഇൻ ദി ഇന്ത്യൻ പൊലീസ് സർവീസ്’ ഉൾപ്പെടെയുള്ള പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി സ്വദേശിയാണ്. അണ്ണാ നഗറിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ രാവിലെ എട്ടിനു ന്യൂ ആവഡി റോഡ് വൈദ്യുതി ശ്മശാനത്തിൽ.

പരേതയായ സീതയാണു ഭാര്യ. മക്കൾ: ഡോ.സുരേഷ് (യുഎസ്), ഉഷ (യുഎസ്), ഡോ.രമ ( ഹെൽത്ത് ഓഫിസർ, ലോകാരോഗ്യ സംഘടന). മരുമക്കൾ: പൂർണിമ, രവി, അലി ഫൈറസ്.

ബിജെപി സംസ്ഥാന അധ്യക്ഷ പദത്തിലേക്കു വീണ്ടും കെ.സുരേന്ദ്രനായി അണിയറ നീക്കം. ഓഗസ്റ്റിൽ സജീവ അംഗത്വ വിതരണം പൂർത്തിയാകുന്നതോടെ സംഘടനാ തിരഞ്ഞടുപ്പിലേക്കു ബിജെപി കടക്കും. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഇത്തവണ സുരേന്ദ്രന് ഉറപ്പിക്കാനുള്ള നീക്കം മുരളീധരപക്ഷം സജീവമാക്കി.

അതേസമയം, പി.കെ.കൃഷ്ണദാസ് വിഭാഗം എം.ടി.രമേശിനായും പി.എസ്.ശ്രീധരൻപിള്ളയെ അനുകൂലിക്കുന്നവർ കെ.പി.ശ്രീശനു വേണ്ടിയും നിലയുറപ്പിച്ചിട്ടുണ്ട്. എന്നാൽ, കേന്ദ്ര നേതൃത്വം ഈ നീക്കങ്ങളോടു പ്രതികരിച്ചിട്ടില്ല. സംസ്ഥാനത്ത് നിലം തൊടാതെ പോയ പാർട്ടിയിൽ ഇനി പരമ്പരാഗത നേതാക്കളെ പരിഗണിക്കുന്നത് അവസാനിപ്പിക്കണമെന്ന ചർച്ചയുമുണ്ട്.

പാർട്ടിയിൽ ഗ്രൂപ്പിസത്തിന്റെ അതിപ്രസരമാണെന്നും നിലവിലെ നേതാക്കളിൽ ആരു പ്രസിഡന്റായാലും മറു വിഭാഗം നിസ്സഹകരണം തുടരുമെന്നും കേന്ദ്രേ നേതൃത്വം കരുതുന്നു. ഈ സാഹചര്യത്തിൽ പാർട്ടിയെ നയിക്കാൻ പുതുമുഖ നേതൃത്വം എന്ന ആശയമാണ് കേന്ദ്ര കമ്മിറ്റി മുന്നോട്ടു വയ്ക്കുന്നത്. ലോക്സ‌ഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ കഴിഞ്ഞ തവണത്തെക്കാളും ഒരു ലക്ഷത്തോളം വോട്ട് കൂടുതൽ നേടിയ കെ.സുരേന്ദ്രനെ നേതൃത്വത്തിൽ കൊണ്ടു വരുന്നത് പാർട്ടിക്ക് ഗുണം ചെയ്യുമെന്ന് കേന്ദ്രത്തെ ബോധ്യപ്പെടുത്തലാണ് അടുത്ത കടമ്പ.

ബിജെപി ദേശീയ നേതൃത്വത്തിനൊപ്പം ആർഎസ്എസും സമ്മതം നൽകിയാലേ സുരേന്ദ്രനു സ്ഥാനം ഉറയ്ക്കു. കേന്ദ്രമന്ത്രി എന്ന നിലയിൽ ഡൽഹിയിൽ വി.മുരളീധരന്റെ സാന്നിധ്യം സുരേന്ദ്രന് അനുകൂലമാകുമെന്നാണ് വിലയിരുത്തൽ. കുമ്മനം രാജശേഖരനെ ബിജെപി ദേശീയ ഉപാധ്യക്ഷൻ ആക്കണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്. പി.കെ.കൃഷ്ണദാസിനെയും കേന്ദ്ര നേതൃത്വത്തിൽ പരിഗണിച്ചേക്കും. നിലവിലെ സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ളയെ പുതുതായി ദേശീയതലത്തിൽ രൂപീകരിക്കുന്ന ലോ കമ്മിഷനിൽ സജീവമായി പരിഗണിക്കുന്നുണ്ട്. ഗവർണർ പദവിയിലേക്കും പിള്ളയുടെ പേരു പറഞ്ഞു കേൾക്കുന്നു.

തികഞ്ഞ ആദരവോടെ രാജ്യവും സോഷ്യൽ ലോകവും അഭിനന്ദിക്കുകയാണ് ഇൗ ഐപിഎസ് ഉദ്യോഗസ്ഥനെ. ഉത്തർപ്രദേശിലെ രാംപൂർ എസ്പി അജയ്പാൽ ശർമയാണ് ഇപ്പോൾ ഹീറോ. ആറുവയസുകാരി ബാലികയെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന പ്രതിയെ വെടിവച്ചിട്ട് പിടികൂടിയിരിക്കുകയാണ് ഇൗ ഉദ്യോഗസ്ഥൻ. പെൺകുട്ടിയെ പീഡിപ്പിച്ച് കൊന്നത് പ്രദേശവാസിയായ നാസിലാണെന്ന് പൊലീസ് കണ്ടെത്തി. ഇയാളെ പിടികൂടാൻ എത്തിയപ്പോഴാണ് പ്രതി പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്.

പൊലീസിനെ കമ്പളിപ്പിച്ച് രക്ഷപ്പെടാൻ നോക്കിയ പ്രതിയെ എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് കൂടിയായ അജയ്പാൽ ഐപിഎസ് വെടിവച്ച് വീഴ്ത്തുകയായിരുന്നു. പ്രതിയുടെ ഇരുകാലുകളിലും തുടരെ തുടരെ ഇദ്ദേഹം വെടിയുതിർത്തു. മൂന്നു റൗണ്ട് വെടിയുതിർത്തെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഏറ്റുമുട്ടിലിലൂടെ പിടുകൂടിയ പ്രതി ഇപ്പോൾ ആശുപത്രിയിൽ ചികിൽസയിലാണ്.

പ്രതി നാസിലിന്റെ അയൽവാസിയായ ആറുവയസുകാരിയെ കഴിഞ്ഞ മാസമാണ് കാണാതായത്. കുട്ടിക്കായി പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇന്നലെ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കുട്ടി ക്രൂരമായ പീഡനത്തിനിരയായതായും പൊലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി നാസിലാണെന്ന് തിരിച്ചറിഞ്ഞത്. ഇതിന് പിന്നാലെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യാനെത്തിയപ്പോഴാണ് ആക്രമണം ഉണ്ടാവുകയും പ്രതിയെ വെടിവച്ച് വീഴ്ത്തുകയും ചെയ്തത്. ഉദ്യോഗസ്ഥന് സമൂഹമാധ്യമങ്ങളിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്.

 

പീഡനക്കേസില്‍ ബിനോയ് കോടിയേരിക്കെതിരെ കൂടുതല്‍ തെളിവുകള്‍. പരാതിക്കാരിയുടെ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ബിനോയ്‌ ‌എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2010ൽ മുംബൈ മുൻസിപ്പൽ കോർപറേഷനിലാണ് ജനനം റജിസ്റ്റർ ചെയ്തത്.  അതേസമയം ബിനോയ്‌ കോടിയേരിയുടെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. മുംബൈയിലെ ദിൻഡോഷി സെഷൻസ് കോടതി ഉച്ചയ്ക്കുശേഷം മൂന്ന് മണിക്കാണ് വിധി പറയുക. കഴിഞ്ഞ വെള്ളിയാഴ്ച ബിനോയിയുടെ അപേക്ഷ പരിഗണിച്ച കോടതി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. യുവതിയുടെ പരാതിയിൽതന്നെ വൈരുദ്ധ്യങ്ങൾ ഉണ്ടെന്നും അതിനാൽ ബലാൽസംഗ കുറ്റം നിലനിൽക്കില്ലെന്നുമാണ് ബിനോയിയുടെ വാദം.

എന്നാൽ കുട്ടിയുടെ പിതൃത്വം തെളിയിക്കാൻ DNA പരിശോധന നടത്തണമെന്നും ബിനോയിയെ കസ്റ്റഡിയിൽ എടുക്കേണ്ടതിനാൽ മുൻ‌കൂർ ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ നിലപാട് എടുത്തു. ജാമ്യം നിഷേധിക്കുന്നപക്ഷം ബിനോയിയെ കസ്റ്റഡിയിൽ എടുക്കാനുള്ള ശ്രമം ശക്തമാക്കാനാണ് മുംബൈ പൊലീസിന്റെ തീരുമാനം. അതേസമയം, പ്രാഥമിക അന്വേഷണത്തിനായി കേരളത്തിൽ എത്തിയ പൊലീസ് സംഘം മുംബൈയിൽ തിരിച്ചെത്തി. അന്വേഷണത്തിന്റെ വിശദാംശങ്ങൾ ഇവർ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കും.

കോതമംഗലം പോത്താനിക്കാട് 45 കാരനെ വീടിന്റെ ടെറസ്സിനു മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. വീട്ടുടമ സജീവാണ് സുഹൃത്ത് പ്രസാദിനെ തോക്കുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയതെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. മദ്യപാനത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്ന് സജീവ് കുറ്റസമ്മതം നടത്തിയതായും പോലീസ് പറഞ്ഞു. കസ്റ്റഡിയിലുള്ള സജീവിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

കഴിഞ്ഞ ദിവസം രാവിലെയാണ് കോഴിഫാം ഉടമയായ സജീവിന്റെ വീടിന്റെ ടെറസിനു മുകളില്‍ ഫാമിലെ ജീവനക്കാരനും സജീവിന്റെ സുഹൃത്തുമായ പ്രസാദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന്റെ സമീപത്തു നിന്നും തകര്‍ന്ന നിലയില്‍ ഒരു എയര്‍ ഗണ്ണും കണ്ടെത്തിയിരുന്നു. അതിനാല്‍ വെടിയേറ്റ് മരിച്ചതാണൊ എന്ന് പോലീസ് സംശയിച്ചിരുന്നെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇതിന്റെ സൂചനയില്ല. തലക്ക് ആഴത്തില്‍ മുറിവേറ്റതാണ് മരണകാരണമെന്നും കണ്ടെത്തി.
ഇതിനിടെ കസ്റ്റഡിയിലെടുത്ത സജീവിനെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും പ്രസാദിന്റെ മരണത്തില്‍ തനിക്ക് പങ്കില്ലെന്നാണ് ആദ്യ ഘട്ടത്തില്‍ ഇയാള്‍ മൊഴി നല്‍കിയത്. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ സജീവ് കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ.

തൊഴിലാളി മുതലാളി വേര്‍തിരിവൊന്നും കൊല്ലപ്പെട്ട പ്രസാദിനും സജീവനുമിടയില്‍ ഉണ്ടായിരുന്നില്ല . സജീവന്‍റെ കൃഷിയിടത്തിലെ സഹായിയായിരുന്നു പ്രസാദെങ്കിലും ഇരുവര്‍ക്കുമിടയില്‍ നല്ല സൗഹൃദമായിരുന്നു . ഇരുവരും ഒന്നിച്ചുളള മദ്യപാനവും പതിവായിരുന്നു . ഇക്കഴിഞ്ഞ വെളളിയാഴ്ചയും ഇരുവരും ഒന്നിച്ചു തന്നെ മദ്യപിക്കാനിരുന്നു.

വൈകുന്നേരമായപ്പോഴേക്കും അര ലിറ്റര്‍ മദ്യം രണ്ടുപേരും കൂടി കുടിച്ചു തീര്‍ത്തു. വീണ്ടും മദ്യം വാങ്ങാന്‍ പോയതും രണ്ടു പേരും ഒന്നിച്ച് . ടൗണില്‍ നിന്ന് അര ലിറ്റര്‍ മദ്യം കൂടി ഇരുവരും ചേര്‍ന്ന് വാങ്ങി വന്നു. ഇതില്‍ നിന്ന് ഓരോ പെഗ് ഇരുവരും ചേര്‍ന്നു തന്നെ കുടിച്ചു. ബാക്കി വന്ന മദ്യം െടറസിനു മുകളില്‍ വച്ച ശേഷം വീട്ടില്‍ പൊയ്ക്കൊളളാന്‍ സജീവന്‍ പ്രസാദിനോട് പറഞ്ഞു.

പ്രസാദിനെ യാത്രയാക്കിയ ശേഷം രാത്രിയേറെ വൈകി സജീവന്‍് വീണ്ടും മദ്യപിക്കാനായി വീടിന്‍റെ ടെറസു കയറി . പക്ഷേ അവിടെയെത്തിയ സജീവന്‍ കണ്ടത് ടെറസില്‍ കിടക്കുന്ന പ്രസാദിനെ . വീട്ടില്‍ പോയിട്ട് എന്തിന് മടങ്ങിയെത്തിയെന്ന് സജീവന്‍ പ്രസാദിനോട് ചോദിച്ചു. ബാക്കിയുണ്ടായിരുന്ന മദ്യം കുടിയ്ക്കാന്‍ വന്നെന്ന് പ്രസാദ് മറുപടി പറഞ്ഞു.

താന്‍ കുടിക്കാന്‍ വച്ചിരുന്ന മദ്യം പ്രസാദ് കുടിച്ചു തീര്‍ത്തെന്നറിഞ്ഞതോടെ സജീവന്‍ പ്രകോപിതനായി. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമായി. വാക്കുതര്‍ക്കം രൂക്ഷമായതോടെ ടെറസില്‍ നിന്നിറങ്ങി വീട്ടില്‍ കയറിയ സജീവന്‍ എയര്‍ഗണുമായി ടെറസില്‍ മടങ്ങിയെത്തി.

എയര്‍ഗണിന്‍റെ പാത്തികൊണ്ട് പ്രസാദിന്‍റെ തലയിലും മുഖത്തും ആഞ്ഞടിച്ചു. പ്രസാദ് തല്‍ക്ഷണം മരിച്ചു. അടിയുടെ ആഘാതത്തില്‍ എയര്‍ഗണ്‍ രണ്ടായി ഒടിഞ്ഞു പോയി. കൊല്ലാനുദ്ദേശിച്ചായിരുന്നില്ല അടിച്ചതെന്നാണ് സജീവന്‍ പൊലീസിനോട് പറഞ്ഞത്.

പ്രസാദ് മരിച്ചെന്ന് തിരിച്ചറിഞ്ഞതോടെ രക്ഷപ്പെടാനായി സജീവന്‍റെ ശ്രമം . ഇതിനായി കളളക്കഥ ചമയ്ക്കാന്‍ സജീവന്‍ തീരുമാനിച്ചു. പ്രസാദും,സജീവനും മറ്റൊരു സുഹൃത്തും ചേര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ രാജാക്കാടുളള സജീവന്‍റെ തോട്ടത്തില്‍ പോകാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഇതിനായി സമീപവാസിയായ രഞ്ജിത് എന്നയാളുടെ ഓട്ടോറിക്ഷ വരാനും പറഞ്ഞിരുന്നു.

പ്രസാദ് മരിച്ചതറിയാതെ ശനിയാഴ്ച പുലര്‍ച്ചെ സജീവന്‍റെ വീട്ടില്‍ ഓട്ടോറിക്ഷയുമായി രഞ്ജിത് എത്തി . എന്നാല്‍ രഞ്ജിത്തിനോട് തലേ രാത്രിയില്‍ നടന്ന സംഭവങ്ങളൊന്നും സജീവന്‍ പറഞ്ഞില്ല. മറിച്ച്, തയാറായി നില്‍ക്കാന്‍ പ്രസാദിനോട് വിളിച്ചു പറയാന്‍ നിര്‍ദേശിച്ചു.

തുടര്‍ന്ന് രഞ്ജിത് പ്രസാദിന്റെ ഫോണിലേക്ക് വിളിച്ചു. ഫോണില്‍ കിട്ടാതായതോടെ പ്രസാദ് ടെറസില്‍ കിടന്ന് ഉറങ്ങിയിട്ടുണ്ടാവുമെന്നും അവിടെ നോക്കാമെന്നും സജീവന്‍ പറഞ്ഞു. തുടര്‍ന്ന് രഞ്ജിത്തിനെയും കൂട്ടി ഒന്നുമറിയാത്തതു പോലെ ടെറസിലേക്ക് കയറി . ടെറസില്‍ എത്തിയപ്പോള്‍ മാത്രമാണ് പ്രസാദ് മരിച്ചു കിടക്കുന്ന കാര്യം രഞ്ജിത് അറിഞ്ഞത് . രഞ്ജിതിനെ കബളിപ്പിച്ച് തനിക്കനുകൂലമായി തെളിവുകള്‍ സൃഷ്ടിക്കാനായിരുന്നു സജീവന്‍റെ ശ്രമം.

എന്നാല്‍ പൊലീസിന്‍റെ വിശദമായ ചോദ്യം ചെയ്യലില്‍ പിടിച്ചു നില്‍ക്കാനാവാതെ സജീവന് സംഭവിച്ചതെല്ലാം തുറന്നു പറയേണ്ടി വന്നു.രഞ്ജിത്തിന്‍റെ കൃത്യമായ മൊഴിയും രാത്രിയില്‍ വീടിന്‍റെ ടെറസിനു മുകളില്‍ ബഹളം കേട്ടെന്ന സജീവന്‍റെ ഭാര്യയുടെ മൊഴിയുമാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.ആലുവ എഎസ്പി എം.ജെ.സോജന്‍,പോത്താനിക്കാട് സിഐ സുരേഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടന്നത്.

പമ്പാനദിയില്‍ ഒഴുക്കില്‍പ്പെട്ടു വിദ്യാര്‍ത്ഥിയെ കാണാതായി. തൃക്കൊടിത്താനം മണികണ്ഠവയല്‍ കടവുങ്കല്‍ സജീവ്- ശ്രീജ ദമ്പതികളുടെ മകള്‍ സൂര്യ സജീവ് (18) നെയാണ് വടശേരിക്കര പമ്പയില്‍ ഒഴുക്കില്‍പ്പെട്ടത് കാണാതായത്. ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. രാവിലെ സഹോദരനോടൊപ്പം അമ്മയുടെ സഹോദരിയുടെ വീട്ടില്‍ പോയതാണ് സൂര്യ. വീടിനോട് ചേര്‍ന്നുള്ള ആറ്റില്‍ കുളിക്കാനായി ഒന്നിച്ചിറങ്ങിയതായിരുന്നു സഹോദരങ്ങള്‍. അതിനിടെ സഹോദരന്‍ സുധി ഒഴുക്കില്‍പ്പെടുന്നത് കണ്ട് രക്ഷിക്കാന്‍ പിന്നാലെ ഇറങ്ങിയ സൂര്യ പിന്നീട് ഒഴുക്കില്‍ പെടുകയായിരുന്നു.

എല്ലാ വിഷയത്തിനും എപ്ലസ് നേടി പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ സൂര്യ ക്രിസ്തു ജ്യോതി കോളേജില്‍ ഒന്നാം വര്‍ഷം ഡിഗ്രിക്ക് ചേര്‍ന്നിരുന്നു. തിങ്കളാഴ്ച ക്ലാസ് ആരംഭിക്കാനിരിക്കുകയായിരുന്നു. എസ്.എസ്.എല്‍.സി പരീക്ഷയ്ക്കും എല്ലാ വിഷയത്തിനും ഉന്നത വിജയം കരസ്ഥമാക്കിയിരുന്നു. തൃക്കൊടിത്താനം എസ്.എന്‍.ഡി.പി 59-ാം നമ്പര്‍ ശാഖയുടെ കുമാരിസംഘത്തിന്റെ സെക്രട്ടറി കൂടിയായിരുന്നു സൂര്യ. കൂടാതെ, കലാകായിക മത്സരങ്ങളില്‍ എല്ലാം ജേതാവായിരുന്നു. ഫയര്‍ഫോഴ്സിന്റെയും നാട്ടുകാരുടെയും സഹായത്തോടെ രാത്രി വൈകിയും പമ്പയാറ്റില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഒഴുക്കില്‍ പെട്ട വിദ്യാര്‍ത്ഥിനിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

 

 

മികച്ച സാമൂഹ്യ ജീവകാരുണ്യ മനുഷ്യാവകാശ പ്രവർത്തകന് ഭാരതീയ മനുഷ്യാവകാശ സംരക്ഷണ സമിതി ഏർപെടുത്തിയ സംസ്ഥാന കർമ്മശ്രേഷ്ഠ പുരസ്കാരം ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ സംസ്ഥാന ചെയർമാൻ തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി ഇടിക്കുളയ്ക്ക് സമ്മാനിച്ചു. 10001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം.

ജൂൺ 23 ന് കുടശനാട് (ആലപ്പുഴ) വെച്ചു നടന്ന സംസ്ഥാന നീതി മേളയിൽ വെച്ച് പുരസ്ക്കാരം മുൻ ഡി.ജി. പി ഡോ.അലക്സാണ്ടർ ജേക്കബ് സമ്മാനിച്ചു.സംസ്ഥാന പ്രസിഡന്റ് ആർ രാധാകൃഷ്ണപിള്ള പ്രശസ്തി പത്രം സമ്മാനിച്ചു. മുരളി കുടശനാട് സ്വാഗതവും രാജു വലക്കമറ്റം ക്യതഞ്ജതയും ആശംസിച്ചു. ഉപഭോക്ത്യ തർക്ക പരിഹാര ഫോറം ഇടുക്കി ജില്ലാ പ്രസിഡന്റ് എ.ഗോപകുമാർ സെമിനാർ നയിച്ചു. മഹാകവി വർഗ്ഗീസ് ശക്തി മംഗലം അദ്യക്ഷത വഹിച്ചു. അഡ്വ. എം എസ് ഉണ്ണിത്താൻ , അഡ്വ.സുനിൽ എം കാരാളി, രാജേഷ് മഹേശ്വർ, മോനി വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.

കർമ്മ ശ്രേഷ്ഠ പുരസ്ക്കാരത്തിന് അർഹനായ ഡോ.ജോൺസൺ ഗിന്നസ് ആന്റ് യൂണിവേഴ്സൽ റെക്കോർഡ് ഹോൾഡേഴ്സ് അസോസിയേഷൻ സെക്രട്ടറി ജനറൽ , ജനകീയ ജാഗ്രത സമിതി ചെയർമാൻ, നാഷണൽ ഫോറം ഫോർ സോഷ്യൽ ജസ്റ്റിസിന്റെ ദേശിയ ന്യൂനപക്ഷ സമിതി അദ്ധ്യക്ഷ്യൻ, ആന്റപ്പൻ അമ്പിയായം ഫൗണ്ടേഷൻ ചെയർമാൻ, ഇടിക്കുള ചാണ്ടി ഫൗണ്ടേഷൻ ചെയർമാൻ എന്നീ നിലകളിൽ കഴിഞ്ഞ 23 വർഷമായി സേവന രംഗത്ത് നിലകൊള്ളുന്നു.

Copyright © . All rights reserved