‘കൊച്ച് പോയത് നാന്‍ അറിഞ്ഞിട്ടേയില്ല, നാന്‍ പോയാലും എന്‍ കൊച്ചിനെ വിടില്ലായിരുന്നു, ഇത് സത്യാണ്’. പറയുന്നത് മൂന്നാറിന് സമീപം രാജമലയില്‍ ജീപ്പില്‍ നിന്നും തെറിച്ചുവീണ ഒന്നര വയസ്സുകാരിയുടെ അമ്മ സത്യഭാമയാണ്. കുഞ്ഞിനെ അശ്രദ്ധമായി പരിപാലിച്ച മാതാപിതാക്കള്‍ക്കെതിരെ അടിമാലി പോലീസും ബാലാവകാശ കമ്മിഷനും കേസെടുത്തതിനെ തുടര്‍ന്ന് വിവിധ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.
സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ വിമര്‍ശനമാണ് കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ ഉയരുന്നത്. ഈ സാഹചര്യത്തിലാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. എന്നാല്‍ ജീപ്പിന്റെ മുന്നിലിരുന്നവര്‍ കൊച്ച് പിന്നിലാണെന്നും പിന്നിലിരുന്നവര്‍ മുന്നിലൈണെന്നും കരുതി പോരികയായിരുന്നെന്ന് കുട്ടിയുടെ അച്ഛന്‍ സബീഷ് വ്യക്തമാക്കി. കമ്പിളിക്കണ്ടത്ത് വന്നപ്പോഴും സത്യമായിട്ടും കൊച്ചിനെ കാണാനില്ലെന്ന് അറിഞ്ഞത്. ഉണര്‍ന്നപ്പോള്‍ മുമ്പിലാണ് കുട്ടിയെന്നാണ് ആദ്യം കരുതിയതെന്ന് സത്യഭാമ പറയുന്നു. കുട്ടി കൂടെയില്ലെന്ന് അറിഞ്ഞപ്പോഴുണ്ടായ വിഷമം പറയാനാകില്ല. രണ്ട് ദിവസമായി യാത്രയിലായിരുന്നു. യാത്രക്ഷീണവും അതിനൊപ്പം തലവേദനയ്ക്ക് ഗുളിക കഴിച്ചതും കൊണ്ടായിരിക്കും ഉറങ്ങിപ്പോയത്. കൊച്ച് താഴെ വീണത് അറിഞ്ഞില്ല, അറിഞ്ഞെങ്കില്‍ താനും എടുത്ത് ചാടിയേനെ. കാണാനില്ലെന്ന് അറിഞ്ഞപ്പോള്‍ വിഷമം സഹിക്കാനായില്ലെന്നും ബോധംകെട്ടു വീണെന്നും സത്യഭാമ പറയുന്നു.
ഗുളിക കഴിക്കുമ്പോള്‍ ചേട്ടായിയുടെ അച്ഛന്റെ കയ്യിലായിരുന്നു കുഞ്ഞ്. മറയൂരെത്തിയപ്പോള്‍ ചേട്ടത്തിയുടെ വീട്ടില്‍ പോയി. അവിടെ നിന്നും രാജമലയിലെത്തുന്നതിന് കുറച്ച് മുമ്പാണ് തന്റെ കയ്യില്‍ കുഞ്ഞിനെ തന്നതെന്നും സത്യഭാമ ഓര്‍ത്തെടുക്കുന്നു. കുഞ്ഞിന് പാലുകൊടുത്തുകൊണ്ടിരുന്നപ്പോള്‍ കൊച്ച് ഉറങ്ങിപ്പോകുകയും ചെയ്തു. അതുകഴിഞ്ഞ് കൊച്ചെങ്ങനെയോ ഊര്‍ന്ന് പോയി. അത് താന്‍ അറിഞ്ഞതുമില്ലെന്ന് അവര്‍ വ്യക്തമാക്കുന്നു. പിന്നെ തനിക്കൊന്നുമറിയില്ല. കമ്പിളിക്കണ്ടത്തെത്തിയപ്പോള്‍ അമ്മയോട് കുഞ്ഞിനെ ചോദിക്കുമ്പോഴാണ് കുഞ്ഞ് വണ്ടിയിലില്ലെന്ന് അറിഞ്ഞത്. വിഷമം കാരണം താന്‍ അപ്പോള്‍ തന്നെ ബോധംകെട്ട് വീണു.
അപ്പോഴാണ് വെള്ളത്തൂവല്‍ പോലീസ് പട്രോളിംഗിനായി അതുവഴി വന്നത്. ഇവരില്‍ നിന്നും വിവരമറിഞ്ഞ പോലീസ് ഉടന്‍ തന്നെ മൂന്നാര്‍ പോലീസുമായി ബന്ധപ്പെട്ടു. വെള്ളത്തൂവല്‍ പോലീസില്ലായിരുന്നെങ്കില്‍ തന്റെ കുഞ്ഞിനെ ലഭിക്കില്ലായിരുന്നെന്നും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും ഇടപെടലില്‍ തനിക്ക് നന്ദിയുണ്ടെന്നും ഈ അമ്മ പറയുന്നു.
മൂന്നാറില്‍ ഒന്നരവയസ്സുകാരി ജീപ്പില്‍ നിന്നും തെറിച്ചുവീണ സംഭവത്തില്‍ അച്ഛനും അമ്മയ്ക്കുമെതിരെ അടിമാലി പോലീസ് കേസെടുത്തു. ബാലനീതി പ്രകാരം കുഞ്ഞിന്റെ സുരക്ഷ ഉറപ്പാക്കത്തതിനാണ് കേസ്. സംസ്ഥാന ബാലാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്.
അടിമാലി കമ്പിളിക്കണ്ടം സ്വദേശികളായ സബീഷിന്റെയും സത്യഭാമയുടെയും 13 മാസം പ്രായമുമുള്ള കുട്ടിയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. രാജമല അഞ്ചാം മൈലില്‍ വച്ചാണ് കുട്ടി ജീപ്പില്‍ നിന്നും തെറിച്ചു വീണത്. റോഡില്‍ വീണ കുട്ടി ഇഴഞ്ഞ് ചെക്ക്‌പോയിന്റിലേക്ക് തന്നെ നീങ്ങിയതിനാലാണ് രക്ഷപ്പെട്ടത്. അതേസമയം കുട്ടി ജീപ്പിലില്ലെന്ന് മാതാപിതാക്കള്‍ തിരിച്ചറിഞ്ഞത് മൂന്ന് മണിക്കൂറിന് ശേഷം അമ്പത് കിലോമീറ്റര്‍ അകലെ കമ്പിളിക്കണ്ടത്ത് വച്ചാണ്.
സതീഷും സത്യഭാമയും ഞായറാഴ്ച പഴനിയില്‍ ക്ഷേത്രദര്‍ശനത്തിനുശേഷം മടങ്ങവെ രാത്രി 10 മണിയോട് കൂടിയാണ് സംഭവം നടന്നത്. വളവു തിരിയവെ മാതാവിന്റെ കൈയില്‍ നിന്നും കുട്ടി തെറിച്ചു വീഴുകയായിരുന്നു. കുട്ടി വീണതറിയാതെ ജീപ്പ് മുന്നോട്ട് പോവുകയും ചെയ്തു. രാജമലയിലെ അഞ്ചാം മൈലില്‍ വച്ചായിരുന്നു സംഭവം.
രാത്രി കാവല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനം വകുപ്പ് ജീവനക്കാര്‍ സിസി ക്യാമറയിലൂടെ റോഡില്‍ ചെക്പോസ്റ്റിന്റെ ഭാഗത്ത് എന്തോ ഇഴഞ്ഞു നടക്കുന്നത് കാണുകയും കുട്ടിയെ രക്ഷിക്കുകയുമായിരുന്നു. കുട്ടിക്ക് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കുകയും മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡനെ വിവരമറിയിക്കുകയും ചെയ്തു. വാര്‍ഡന്റെ നിര്‍ദ്ദേശപ്രകാരം കുട്ടിയെ പിന്നീട് മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലേക്കെത്തിച്ചു.
പന്ത്രണ്ടരയോടെ കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലെത്തുകയും, വാഹനത്തില്‍ നിന്ന് ഇറങ്ങുന്ന വേളയില്‍ കുട്ടി ഇല്ലെന്ന് തിരിച്ചറിയുകയും ജീപ്പില്‍ അന്വേഷിച്ചിട്ട് കാണാത്തതിനെ തുടര്‍ന്ന് വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും ചെയ്തു. വെള്ളത്തൂവല്‍ സ്റ്റേഷിനില്‍ നിന്നും മൂന്നാറിലെ പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോളാണ് കുട്ടിയെ ലഭിച്ച വിവരം അറിയുന്നത്. തുടര്‍ന്ന് മാതാപിതാക്കള്‍ക്ക് കുട്ടിയെ കൈമാറുകയായിരുന്നു.
അതേസമയം പോലീസ് നടപടികളെ നിയമപരമായി നേരിടുമെന്ന് മാതാപിതാക്കള്‍ അറിയിച്ചു. കുഞ്ഞ് എങ്ങനെ നഷ്ടപ്പെട്ടുവെന്ന് അറിയില്ലെന്ന് അച്ഛന്‍ സബീഷ് പറഞ്ഞു. കുഞ്ഞിനെ കാണാനില്ലെന്ന് അറിഞ്ഞ് വിഷമം സഹിക്കാനാകാതെ താന്‍ ബോധം കെട്ടുവീണുവെന്ന് സത്യഭാമ അറിയിച്ചു.
മലയാളി യുവതി ദുബായിൽ കുത്തേറ്റു മരിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ.കൊല്ലം തിരുമുല്ലാവാരം പുന്നത്തല അനുഗ്രഹയില്‍ ചന്ദ്രശേഖരന്‍ നായരുടെ മകള്‍ സി. വിദ്യാ ചന്ദ്രന്‍(40) ആണ് ദുബൈ അല്‍ഖൂസിലെ താമസ സ്ഥലത്ത് കൊല്ലപ്പെട്ടത്.ഇന്നു രാവിലെയായിരുന്നു സംഭവം.
സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായിരുന്നു. വാക്കുതര്‍ക്കത്തിനിടെ ഭര്‍ത്താവ് വിജേഷാണു കുത്തിക്കൊന്നതെന്നാണ് വിവരം. ഇരുവരും തമ്മില്‍ നേരത്തെ കുടുംബ വഴക്കുണ്ടായിരുന്നു. വിജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
കൊച്ചി:മട്ടാഞ്ചേരിയിലെ ഏറ്റവും പഴയ ചരിത്ര പ്രസിദ്ധമായ കറുത്ത ജൂതരുടെ സിനഗോഗ് തകര്‍ന്നു വീണു. പഴയ കൊച്ചിയിലെ ജൂത തെരുവ് എന്ന് അറിയപ്പെടുന്ന സ്ഥലത്താണ് ഈ സിനഗോഗ്. തിങ്കളാഴ്ച്ച രാത്രി പെയ്ത മഴയിലാണ് 400 വര്‍ഷം പഴക്കമുളള കെട്ടിടത്തിന്റെ മുന്‍ഭാഗം അടക്കം ഇടിഞ്ഞുവീണത്.
ഇന്ത്യയിലെ ജൂതര്‍ക്ക് തദ്ദേശീയരില്‍ ജനിച്ചവരെയാണ് കറുത്ത ജൂതര്‍ എന്ന് വിളിച്ചിരുന്നത്. ഇവര്‍ക്കായി പ്രത്യേകം സ്ഥാപിച്ച ജൂതപ്പളളിയായിരുന്നു ഇത്. കഴിഞ്ഞകുറേക്കാലമായി ആരും ശ്രദ്ധിക്കാരെ നാശത്തിന്റെ വക്കിലായിരുന്നു. ഇടക്കാലത്ത് ഇതിന്റെ ഒരു ഭാഗം ഗോഡൗണായി മാറിയിരുന്നു.
ഓണസദ്യയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തതായി പരാതി. എറണാകുളം എസ് ആര്‍ എം റോഡില്‍ വനിതകള്‍ നടത്തുന്ന കൊതിയന്‍സ് ഹോട്ടലിന് നേരെയാണ് മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ആക്രമണം നടത്തിയത്. സംഭവത്തില്‍ ഏഴ് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു.
മഹാരാജാസ് കോളേജിലെ ഓണാഘോഷങ്ങളുടെ ഭാഗമായി 550 പേര്‍ക്കുള്ള സദ്യയ്ക്ക് വിദ്യാര്‍ത്ഥികള്‍ ഓര്‍ഡര്‍ നല്‍കിയിരുന്നു. ഭക്ഷണം തയ്യാറാക്കി ഹോട്ടലുകാര്‍ കോളേജില്‍ എത്തിച്ചും നല്‍കി. എന്നാല്‍ തയ്യാറാക്കി നല്‍കിയ ഭക്ഷണം തികഞ്ഞില്ല എന്നാരോപിച്ചാണ് ഇരുപതോളം വിദ്യാര്‍ത്ഥികള്‍ ഹോട്ടലിലെത്തി അക്രമണം നടത്തിയത്. മുന്‍കൂറായി നല്‍കിയ ഇരുപതിനായിരം രൂപയും ഇവര്‍ ബലമായി കൈക്കലാക്കി.
മഹാരാജാസ് കോളേജിലെ എഎസ്എഫ്‌ഐ പ്രവര്‍ത്തകരാണെന്ന് പറഞ്ഞായിരുന്നു വിദ്യാര്‍ത്ഥികള്‍ ആക്രമണം നടത്തിയത്. കോളേജിലേയ്ക്ക് ഭക്ഷണം കൊണ്ടുപോയ പാത്രങ്ങള്‍ തിരികെ നല്‍കാനും വിദ്യാര്‍ത്ഥികള്‍ തയ്യാറായില്ല. തുടര്‍ന്ന് ഹോട്ടലുടമ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് ഏഴ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജാമ്യത്തില്‍ വിട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബര്‍ 27 ന് യുഎന്‍ പൊതുസഭ സമ്മേളനത്തില്‍ പ്രസംഗിക്കും.രാവിലത്തെ ഉന്നതതല സെഷനിലാണ് മോദി പ്രസംഗിക്കുക. സെപ്റ്റംബര്‍ 24മുതല്‍ 30വരെയാണ് പൊതുസഭ ചേരുന്നത്. കാലാവസ്ഥാ ഉച്ചകോടിക്കും സുസ്ഥിരവികസനവുമായി ബന്ധപ്പെട്ട പ്രത്യേക സെഷനുമാണ് ഇത്തവണ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.
സെപ്റ്റംബര്‍ 27 ന് തന്നെയാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആഗോള നേതാക്കളെ അഭിസംബോധന ചെയ്യുന്നത്.. പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തിന് തൊട്ടുപിന്നാലെയായിരിക്കും ഇംറാന്‍ ഖാന്‍ യു.എന്‍.ജി.എ സമ്മേളനത്തില്‍ പ്രസംഗിക്കുക.
പട്ടിക പ്രകാരം 112ഓളം രാഷ്ട്രത്തലവന്മാരും 48 ഓളം സര്‍ക്കാര്‍ മേധാവികളും 30 ലധികം വിദേശകാര്യ മന്ത്രിമാരും പൊതുസഭയില്‍ പങ്കെടുക്കുന്നതിനായി ന്യൂയോര്‍ക്കിലെത്തും.യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 24-നാണ് പ്രസംഗിക്കുക. പൊതുചര്‍ച്ചയില്‍ ബ്രസീലിനുശേഷം പരമ്പരാഗതമായി രണ്ടാമതാണ് യു.എസ്. പ്രതിനിധിക്ക് അവസരം നല്‍കുക.
യു.എസിലെ ബില്‍ ആന്‍ഡ് മെലിന്ദ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ മോദിയെ ആദരിക്കുന്നുണ്ട്. 2019-ലെ ഗ്ലോബല്‍ ഗോള്‍ കീപ്പര്‍ അവാര്‍ഡും സമ്മാനിക്കും. സ്വച്ഛ് ഭാരത് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് മോദിയെ അവാര്‍ഡിന് പരിഗണിച്ചത്.ലോകം മഹാത്മാഗാന്ധിയുടെ 150-ാം ജയന്തി ആഘോഷിക്കുമ്പോൾ യു.എൻ. ആസ്ഥാനത്ത് സെപ്റ്റംബർ 24-ന് നടക്കുന്ന പ്രത്യേകപരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും.
ബിജോ തോമസ് അടവിച്ചിറ
പ്രളയം കനത്ത നാശം വിതച്ച കേരളം ഓണത്തിലേക്ക് കടക്കുകയാണ്.
തിരുവോണത്തിന്റെ അവസാനവട്ട ഒരുക്കങ്ങൾക്കായുള്ള ഉത്രാടപ്പാച്ചിൽ .പ്രളയക്കെടുതി കേരളത്തിലെ ഓണവിപണിയെ വന്‍ നഷ്ടത്തിലേക്കാണ് തള്ളി വിട്ടത്. ഓണത്തിനായി നേരത്തെ എടുത്തുവച്ചിരുന്ന സ്റ്റോക്കുകൾ പലതും വെള്ളത്തിലായി.
എന്നിരുന്നാലും തിരുവോണത്തിന് മുന്നോടിയായുള്ള ഉത്രാടപാച്ചിലിലാണ് കേരളക്കര. ഓണത്തെ വരവേല്‍ക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് നാടും നഗരവുമെല്ലാം.
സംസ്ഥാനത്ത് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ഔദ്യോഗിക ഓണാഘോഷ പരിപാടികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ഇന്ന് ചെയ്യും. വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ഓദ്യോഗിക ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുക.കാര്‍ഷിക സംസ്‌കൃതിയുടെ ഒളി മങ്ങാത്ത ഓര്‍മകളുടെചൂളം വിളികളുമായെത്തുന്ന ഓണനാളുകളിലെ സവിശേഷമായ ദിനമാണ് ഉത്രാടം. ഓരോ ഉത്രാടദിനവും മലയാളികള്‍ക്ക് സമ്മാനിക്കുന്നത് വ്യത്യസ്തമായ ആഘോഷത്തിന്റെ ഓണമാണ്.
മലയാളി മനസ്സുകളില്‍,ഐശ്വര്യത്തിന്റെയും ആഹ്ലാദത്തിന്റെയും, ഉത്സവംതീര്‍ക്കുവാന്‍ വീണ്ടുമൊരു ഉത്രാട ദിനം കൂടി പടികടന്നെത്തി. കാര്‍ഷിക സംസ്‌കൃതിയുടെ ഒളി മങ്ങാത്ത ഓര്‍മകളുടെചൂളം വിളികളുമായെത്തുന്ന ഓണനാളുകളിലെ സവിശേഷമായ ദിനമാണ് ഉത്രാടം. ഓരോ ഉത്രാടദിനവും മലയാളികള്‍ക്ക് സമ്മാനിക്കുന്നത് വ്യത്യസ്തമായ ആഘോഷത്തിന്റെ ഓണമാണ്.
സജീവതയുടെ ഉത്സവക്കാഴ്ച്ചകളാണ് കുടുംബബന്ധങ്ങളെ ഊഷ്മളമാക്കുവാന്‍ സ്‌നേഹമന്ത്രവുമായെത്തുന്ന ഓരോ ഉത്രാടദിനവും മലയാളിക്ക് സമ്മാനിക്കുന്നത്. നാടും നഗരവുമെല്ലാം ഇപ്പോള്‍ ഓണത്തിരക്കിലാണ്. എന്തൊക്കെ കരുതിയാലും ഉത്രാടച്ചന്തയില്‍ കയറിയിറങ്ങാതെ മലയാളിക്ക് തിരുവോണത്തിനുള്ള തയ്യാറെടുപ്പ് പൂര്‍ത്തിയാകില്ല. സാമ്പാറും അവിയലും പായസവും പപ്പടവുമൊക്കെയായി ഇല നിറക്കാന്‍ രാവിലെ തന്നെ മലയാളികള്‍ തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു.
സമൃദ്ധിയുടെ സന്ദേശങ്ങളാണ് കേരളക്കരയുടെ ആഘോഷപ്പെരുമയ്ക്ക് നിറം പകരുന്ന ഉത്രാടം നമുക്ക് പകര്‍ന്ന് തരുന്നത്.പൂവിളിയുടെ ആരവങ്ങളും മലയാളത്തനിമ നിറയുന്ന ഓണകാഴ്ചകളും തിരുവോണ ദിനത്തിലേക്കുള്ള ആഘോഷങ്ങളുടെ മുന്നൊരുക്കങ്ങളും ഉത്രാട ദിനാഘോഷത്തിനു കൂടുതല്‍ വര്‍ണപ്പൊലിമ പകരുന്നു. എല്ലാവരും ഇന്ന് ഉറങ്ങി എഴുന്നേല്‍ക്കുന്നത് മാവേലി മന്നനെ എതിരേല്‍ക്കുന്ന പ്രഭാതത്തിലേക്കാണ്, അതായത് തിരുവോണ നാളിലേക്ക്. ആഘോഷിക്കാം ഈ ഓണം വര്‍ണാഭമായി തന്നെ.
എല്ലാ മലയാളം യുകെ വായനക്കാർക്കും ഉത്രാട ദിനാശംസകള്‍
ഐഎന്‍എക്‌സ് മീഡിയ കേസില്‍ അറസ്റ്റിലായി തീഹാർ ജയിലിൽ കഴിയുന്ന മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ പുതിയ സന്ദേശം പുറത്ത്. തന്നെ അറസ്റ്റ് ചെയ്ത് നടപടിയില്‍ പ്രതികരണവുമായി ട്വിറ്ററിലൂടെ അദ്ദേഹം. നിക്ക് വേണ്ടി ട്വറ്റ് ചെയ്യാന്‍ കുടുംബത്തോട് അഭ്യര്‍ത്ഥിച്ചുവെന്ന് ആരംഭിക്കുന്ന ട്വീറ്റിൽ കേസിലെ നടപടിക്രമങ്ങളെയും അദ്ദേഹം വിമർശിക്കുന്നുണ്ട്.
കേസില്‍ താന്‍ വേട്ടയാടപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടുകയാണ് അദ്ദേഹം. താൻ ജയിലിൽ കഴിയേണ്ടി വന്ന ഈ കേസില്‍ ഉള്‍പ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ പോലും ഇതുവരെ അറസ്റ്റു ചെയ്യപ്പെട്ടില്ല. പിന്നെ താങ്കളെ മാത്രം എന്തുകൊണ്ട് അറസ്റ്റ് ചെയ്തു എന്ന് ആളുകള്‍ എന്നോട് ചോദിക്കുകയാണ്. എന്നും അദ്ദേഹം പറയുന്നു.
‘കേസില്‍ ഉള്‍പ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ പോലും ഇതുവരെ അറസ്റ്റു ചെയ്യപ്പെട്ടില്ല. പിന്നെ താങ്കളെ മാത്രം എന്തുകൊണ്ട് അറസ്റ്റ് ചെയ്തു എന്ന് ആളുകള്‍ എന്നോട് ചോദിക്കുകയാണ്. ഇടപാടിൽ അവസാനം ഒപ്പുവച്ച വ്യക്തി ആയതുകൊണ്ടാണോ? എനിക്ക് ഉത്തരമില്ല”. ചിദംബരത്തിന്റെ ട്വീറ്റ് പറയുന്നു.
ഒരു ഉദ്യോഗസ്ഥനും തെറ്റായി ഒന്നും ചെയ്തിട്ടില്ല. ആരും അറസ്റ്റ് ചെയ്യപ്പെടണം എന്ന് താൻ ആഗ്രഹിക്കുന്നില്ല എന്ന് വ്യക്തമാക്കുന്ന മറ്റൊരു ട്വീറ്റും ചിദംബരത്തിന്റെ ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ജയിലിൽ കഴിയുന്ന ചിദംബരത്തിന്റേതായി ട്വീറ്റുകൾ പുറത്ത് വരുന്നത് നവ മാധ്യമങ്ങളിൽ തർക്കങ്ങൾക്കും വഴിവച്ചട്ടുണ്ട്. ജയിലില്‍ കിടക്കുന്ന ഒരാള്‍ എങ്ങനെ ട്വിറ്റര്‍ ഉപയോഗിക്കുമെന്നായിരുന്നു ഇതിൽ പ്രധാനം. ഇതിന് പിന്നാലെയാണ് തന്റെ അക്കൗണ്ട് നിയന്ത്രിക്കുന്നതിന് കുടുംബാംഗങ്ങളെ അനുവദിച്ചിട്ടുണ്ടെന്ന് ട്വീറ്റില്‍ വ്യക്തമാക്കുന്നത്.
ഓഗസ്റ്റ് 21-ന് രാത്രി ദല്‍ഹിയിലെ വസതിയില്‍ നിന്നും സി.ബി.ഐ സംഘം അറസ്റ്റു ചെയ്ത ചിദംബരത്തെ പ്രത്യേക കോടതി 15 ദിവസം കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇത് അവസാനിച്ചതിനു പിന്നാലെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തീഹാർ ജയിലേക്ക് മാറ്റിയത്.
ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന കരസേനയുടെ മുന്നറിയിപ്പിനെ തുടർന്ന് കേരളത്തിലും ജാഗ്രതാ നിര്‍ദ്ദേശം. പരിശോധനകള്‍ കര്‍ശമാക്കാന്‍ ഡി.ജി.പി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. ഒണാഘോങ്ങള്‍ കൂടി നടക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ഒാണഘോഷങ്ങള്‍ നടക്കുന്നയിടങ്ങളില്‍ സുരക്ഷ കര്‍ശനമാക്കണം. ഓണത്തിരക്കുള്ള സ്ഥലങ്ങളിൽ കൂടുതൽ സുരക്ഷയ്ക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.
സംശയാസ്പദമായ സാഹചര്യങ്ങളോ വസ്തുക്കളോ ശ്രദ്ധയില്‍പ്പെട്ടാല്‍ 112 എന്ന നമ്പറിലോ സംസ്ഥാന പൊലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമിലോ (0471 2722500) അറിയിക്കണമെന്ന് ഡിജിപി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ബസ് സ്റ്റാന്‍ഡുകളിലും റയില്‍വേ സ്റ്റേഷനുകളിലും,വിമാനത്താവളങ്ങളിലും പരിശോധന നടത്തണമെന്നും നിർദേശം വ്യക്തമാക്കുന്നു. ആള്‍ത്തിരക്കുള്ള സ്ഥലങ്ങള്‍, സൈനിക താവളങ്ങള്‍, തന്ത്രപ്രധാന മേഖകള്‍ എന്നിവിടങ്ങളിലാണ് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്. രാജ്യത്തെ സുപ്രധാന മേഖലകളിലും ഇതിനോടകം സുരക്ഷ കർശനമാക്കിയിട്ടുണ്ട്.
ഗുജറാത്തിലെ സര്‍ ക്രീക്കില്‍ ഉപേക്ഷിച്ച നിലയില്‍ ബോട്ടുകള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി സൈന്യം രംഗത്തെത്തിത്. കരസേന ദക്ഷിണമേഖല കമാന്‍ഡിങ് ചീഫ് ലഫ്റ്റനന്‍റ് ജനറല്‍ എസ്.കെ. സൈനിയാണ് ഇക്കാര്യം മാധ്യമങ്ങളഎ അറിയിച്ചത്. കച്ച് പ്രദേശത്തിലൂടെ പാകിസ്താൻ കമാൻഡോകൾ ഇന്ത്യൻ തീരത്തേക്ക് നുഴഞ്ഞുകയറാൻ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഗുജറാത്തിലെ തുറമുഖങ്ങൾ അതീവ ജാഗ്രത പാലിക്കുകയും ചെയ്തിരുന്നു. സമുദ്ര പാത ഉപയോഗിച്ച് കടന്നു കയറുന്നവർ സാമുദായിക പ്രശ്‌നങ്ങൾക്ക് പ്രേരിപ്പിക്കുകയോ തീവ്രവാദ ആക്രമണം നടത്തുകയോ ചെയ്യുമെന്നായിരുന്നു രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം പി.യു ചിത്ര ഉള്‍പ്പെടെ 12 മലയാളി താരങ്ങള്‍ 25 അംഗ ടീമില്‍ ഇടം നേടി. 1500 മീറ്ററില്‍ ഏഷ്യന്‍ ചാമ്പ്യന്‍ എന്ന നിലയിലാണ് ചിത്രയെ ലോക ചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ചിത്രയെ ഒഴിവാക്കിയ നടപടി വിവാദമായിരുന്നു. ജിന്‍സണ്‍, അനസ്, ഗോപി കെ.ടി.ഇര്‍ഫാന്‍ എന്നിവരും ടീമിലുണ്ട്. ജാവലിന്‍ താരം നീരജ് ചോപ്രയുടെയും വനിതാ റിലേ ടീമില്‍ സരിതാ ബെന്‍ ഗെയ്ക്വാദും ടീമില്‍ ഇടം നേടിയില്ല.
ദോഹയില്‍ സെപ്റ്റംബര്‍ 27-നാണ് ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്. 1500 മീറ്ററില്‍ ഏഷ്യന്‍ ചാമ്പ്യന്‍ എന്ന നിലയിലാണ് ചിത്ര ലോക ചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ ഇടംപിടിച്ചിരിക്കുന്നത്. ചിത്രയ്ക്ക് പുറമെ മലയാളിതാരം ജിന്‍സണ്‍ ജോണ്‍സണ്‍, അനസ്, ഗോപി കെ.ടി.ഇര്‍ഫാന്‍ എന്നിവരും ടീമിലുണ്ട്. വി.കെ വിസ്മയയും ടീമിലിടം പിടിച്ചു.
ലോക ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ പുരുഷ ടീം: എം പി ജാബിര്‍(400 മീ ഹര്‍ഡില്‍സ്), ജിന്‍സണ്‍ ജോണ്‍സണ്‍(1500 മീ), അവിനാശ് സാബ്ലെ(3000 മീ സ്റ്റീപ്പിള്‍ ചേസ്), കെ ടി ഇര്‍ഫാന്‍, ദേവേന്ദര്‍ സിംഗ്(20 കി. മി. നടത്തം), ടി.ഗോപി(മാരത്തണ്‍), എം.ശ്രീശങ്കര്‍(ലോംഗ് ജംപ്), തജീന്ദര്‍ പാല്‍ സിംഗ് തൂര്‍(ഷോട്ട് പുട്ട്), ശിവ്പാല്‍ സിംഗ്(ജാവലിന്‍ ത്രോ), മുഹമ്മദ് അനസ്, നിര്‍മല്‍ നോഹ ടോം, അലക്‌സ് ആന്റണി, ഓമോജ് ജേക്കബ്, കെ എസ് ജീവന്‍, ധരുണ്‍ അയ്യസ്വാമി, ഹര്‍ഷ കുമാര്‍(4*400 റിലേ, മിക്‌സഡ് റിലേ).
വനിതാ ടീം: പി യു ചിത്ര(1500 മീ), അന്നു റാണി(ജാവലിന്‍ ത്രോ), ഹിമ ദാസ്, വി കെ വിസ്മയ, എം ആര്‍ പൂവമ്മ, എം ആര്‍ ജിസ്‌ന മാത്യു, വി രേവതി, ശുഭ വെങ്കടേശന്‍, ആര്‍, വിദ്യ(4*400 റിലേ, മിക്‌സഡ് റിലേ)