വെള്ളം എടുക്കാനായി പൈപ്പ് തുറന്നപ്പോൾ വീട്ടുകാരെ അമ്പരപ്പിച്ച് അപൂർവ ഇനം മൽസ്യം. കിണറ്റിൽ നിന്ന് പമ്പ് ചെയ്ത വെള്ളത്തോടൊപ്പമാണ് മീൻ എത്തിയത് എന്നത് അതിലേറെ കൗതുകമാണ്. ചെറുവാൾ അയ്യഞ്ചിറ ഷാജിയുടെ വീട്ടിലാണ് ഇൗ വിചിത്ര അതിഥി എത്തിയത്.

ഹോറാഗ്ലാനിസ് അലിക്കുഞ്ഞി എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഇന്ത്യൻ ബ്ലൈൻഡ് ക്യാറ്റ് ഫിഷ് എന്ന മത്സ്യമാണ് ഇവർക്കു ലഭിച്ചത്. പൂച്ചമത്സ്യമെന്നും വിളിക്കും.കിണറ്റിൽ നിന്നും ടാങ്കിലേക്കു വെള്ളം പമ്പ് ചെയ്തശേഷം പൈപ്പിലൂടെയാണു മത്സ്യം പുറത്തെത്തിയത്. ചുവപ്പു നിറവും മീശയും ശരീരത്തിനുചുറ്റിലും മുള്ളുപോലെയുള്ള രോമങ്ങളും മീനിനെ ആകർഷകമാക്കുന്നു.

6 സെന്റീ മീറ്ററോളമാണു നീളം. കഴിഞ്ഞ ദിവസം വാർത്തയായ ഭൂഗർഭ വരാൽ ആണെന്ന സംശയത്തിൽ കൊച്ചിയിലെ നാഷനൽ ബ്യൂറോ ഓഫ് ഫിഷ് ജെനറ്റിക് റിസോഴ്സസ് അധികൃതരെ വിവരമറിയിച്ചു.ഹോറഗ്ലാനസ് വർഗത്തിൽപ്പെട്ടതാണെന്ന് ഇവർ സ്ഥിരീകരിച്ചു. കൂടുതൽ പഠനത്തിനായി മത്സ്യത്തെ ഇവർക്കു കൈമാറി.ഹോറാഗ്ലാനിസ് അലിക്കുഞ്ഞി എന്ന ഇനത്തിൽപ്പെട്ട 3 മത്സ്യം മാത്രമാണ് ഇതിനു മുമ്പ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഒന്നു കോട്ടയത്തും മറ്റു രണ്ടും തൃശൂർ ജില്ലയിലുമാണ്. ഭൂഗർഭജല മത്സ്യമായ ഇവയെ ചെങ്കല്ലിലെ സുഷിരങ്ങളിലെ ജലത്തിലാണു പ്രധാനമായും കാണുന്നത്. കണ്ണില്ലാത്ത ജീവിയാണ്. തൊലിപ്പുറത്തുകൂടിയാണ് ശ്വസിക്കുന്നത്.

പൂച്ചയുടേതെന്ന പോലെ മീശ രോമങ്ങൾ ഉള്ളതിനാലാണ് ഇവയെ പൂച്ചമത്സ്യം എന്നു വിളിക്കുന്നത്.ചെറുവാളിനു സമീപം പറപ്പൂക്കരയിൽ ഇവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.കൊതുകിന്റെ ലാർവ, ചെറിയ മണ്ണിരകൾ എന്നിവയാണ് ഭക്ഷണം. ഭൂമിക്കടിയിലെ സമ്മർദങ്ങളാകാം ഭൂഗർഭ ജലത്തിൽ നിന്ന് ഇവയെ പുറന്തള്ളുന്നതെന്ന് ഹോറാഗ്ലാനിസ് വർഗത്തിൽപ്പെട്ട മത്സ്യങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന കൊച്ചി തേവര കോളജ് സുവോളജി വിഭാഗം അസി. പ്രഫസർ മോൻസി വിൻസന്റ് പറഞ്ഞു.