India

പ്രായമേറിക്കഴിഞ്ഞുള്ള വിവാഹവും രണ്ടാം വിവാഹവുമൊക്കെ അംഗീകരിക്കാൻ ഇന്നും മടിക്കുന്ന സമൂഹമാണ് നമ്മുടേത്. ഈ സാഹചര്യത്തിൽ പ്രസക്തമാകുകയാണ് ഒരു മകന്റെ കുറിപ്പ്. തന്റെ അമ്മയുടെ രണ്ടാം വിവാഹം നടന്ന കാര്യം പരസ്യമായി പങ്കുവച്ചിരിക്കുകയാണ് ഗോകുൽ ശ്രീധർ എന്ന മകൻ.

‘അമ്മയുടെ വിവാഹമായിരുന്നു.ഇങ്ങനെ ഒരു കുറിപ്പ് വേണോ എന്ന് ഒരുപാട് ആലോചിച്ചതാണ്, രണ്ടാം വിവാഹം ഇപ്പോഴും അംഗീകരിക്കാൻ പറ്റാത്ത ആളുകൾ ഉള്ള കാലമാണ്. ദുരന്തമായ ദാമ്പത്യത്തിൽ ഒരുപാട് അനുഭവിച്ചിട്ടുണ്ട്, അടികൊണ്ട് നെറ്റിയിൽ നിന്ന് ചോരയൊലിക്കുമ്പോൾ ഞാൻ ചോദിച്ചിട്ടുണ്ട് എന്തിന് ഇങ്ങനെ സഹിക്കുന്നു എന്ന്?,അന്ന് അമ്മ പറഞ്ഞത് ഓർമ്മയുണ്ട് നിനക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്,ഇനിയും സഹിക്കുമെന്ന്.അന്ന് ആ വീട്ടിൽ നിന്ന് അമ്മയുടെ കൈപിടിച്ചിറങ്ങിയപ്പോ ഞാൻ തീരുമാനം എടുത്തതാണ് ഈ നിമിഷത്തെ കുറിച്ച്, ഇത് നടത്തുമെന്ന്’. അമ്മ അനുഭവിച്ച വേദനയാണ് തന്നെ ഇത് ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് ഗോകുൽ പറയുന്നത്.

ഗോകുൽ ശ്രീധറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

അമ്മയുടെ വിവാഹമായിരുന്നു.
ഇങ്ങനെ ഒരു കുറിപ്പ് വേണോ എന്ന് ഒരുപാട് ആലോചിച്ചതാണ്, രണ്ടാം വിവാഹം ഇപ്പോഴും അംഗീകരിക്കാൻ പറ്റാത്ത ആളുകൾ ഉള്ള കാലമാണ്.
സംശയത്തിന്റെയും പുച്ഛത്തിന്റെയും വെറുപ്പിന്റെയും കണ്ണുകൾകൊണ്ട് ആരും ഇങ്ങോട്ട് നോക്കരുത്, അങ്ങനെ നോക്കിയാൽ തന്നെ ഇവിടെ ആരും ചൂളി പോകില്ല..
ജീവിതം മുഴുവൻ എനിക്ക് വേണ്ടി മാറ്റിവെച്ച ഒരു സ്ത്രീ. ദുരന്തമായ ദാമ്പത്യത്തിൽ ഒരുപാട് അനുഭവിച്ചിട്ടുണ്ട്, അടികൊണ്ട് നെറ്റിയിൽ നിന്ന് ചോരയൊലിക്കുമ്പോൾ ഞാൻ ചോദിച്ചിട്ടുണ്ട് എന്തിന് ഇങ്ങനെ സഹിക്കുന്നു എന്ന്?,അന്ന് അമ്മ പറഞ്ഞത് ഓർമ്മയുണ്ട് നിനക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്,ഇനിയും സഹിക്കുമെന്ന്.
അന്ന് ആ വീട്ടിൽ നിന്ന് അമ്മയുടെ കൈപിടിച്ചിറങ്ങിയപ്പോ ഞാൻ തീരുമാനം എടുത്തതാണ് ഈ നിമിഷത്തെ കുറിച്ച്, ഇത് നടത്തുമെന്ന്…
യൗവനം മുഴുവൻ എനിക്കായി മാറ്റിവെച്ച എന്റെ അമ്മക്ക് ഒരുപാട് സ്വപ്നങ്ങളും ഉയരങ്ങളും കീഴടക്കാൻ ഉണ്ട്….കൂടുതൽ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല, ഇങ്ങനെ ഒരു കാര്യം നടന്നത് രഹസ്യമായി വെക്കേണ്ട ആവശ്യമില്ല എന്ന് തോന്നി..

അമ്മ. Happy Married Life..

ഞാൻ പത്താംക്ലാസിൽ പഠിക്കുമ്പോഴാണ് അമ്മയും അച്ഛനും വിവാഹമോചിതരാകുന്നത്. അന്നുമുതൽ എന്റെ എല്ലാകാര്യങ്ങളും നോക്കിയത് അമ്മയാണ്. അച്ഛൻ ജീവിതത്തിലെ വില്ലനൊന്നുമല്ല, അദ്ദേഹത്തിന് തന്റേതായ താൽപര്യങ്ങളുണ്ടായിരുന്നു. അതുമായി യോജിച്ച് പോകാൻ സാധിക്കാത്തതിനാലാണ് അമ്മ വിവാഹമോചനം തിരഞ്ഞെടുത്തത്. അധ്യാപികയായിരുന്നു അമ്മ. എന്നാൽ കുടുംബപ്രശ്നങ്ങൾ മൂലം ആ ജോലി രാജിവെയ്ക്കേണ്ടി വന്നു. അതിനുശേഷം ഒരു ലൈബ്രേറിയനായിട്ട് ജോലി നോക്കുകയാണ്.

തനിച്ചായ ശേഷവും എന്റെ ഒരു കാര്യത്തിനും അമ്മ മുടക്കം വരുത്തിയിട്ടില്ല. എന്നെ എൻജിനിയറിങ്ങ് വരെ പഠിപ്പിച്ചു. ഇനി ഞാനൊരു ജോലി കിട്ടി എവിടെയെങ്കിലും പോയാൽ എന്റെ അമ്മ പൂർണ്ണമായും തനിച്ചാകും. ഞാൻ ഒറ്റ മകനാണ്. അമ്മയുടെ ഒറ്റപ്പെടൽ എനിക്ക് കാണാൻ വയ്യ. അതുകൊണ്ടാണ് അമ്മയ്ക്ക് വീണ്ടുമൊരു വിവാഹമെന്ന് ചിന്തിച്ചത്.

ഒരുപാട് ആലോചനകൾ വന്നിരുന്നു. ആദ്യമൊന്നും അമ്മ സമ്മതിച്ചില്ല. പിന്നീട് പതിയെ എതിർപ്പ് മാറി. രണ്ട് മൂന്ന് മാസം മുൻപാണ് ഈ ആലോചന വന്നത്. പരസ്പരം സംസാരിച്ച് ഇഷ്ടപ്പെട്ടതോടെയാണ് വിവാഹം നടത്തിയത്.

പത്താംക്ലാസ് വരെ അധികം ആരോടും സംസാരിക്കാത്ത പ്രകൃതമായിരുന്നു എന്റേത്. അമ്മയുടെ വീട്ടിലേക്ക് മാറിയ ശേഷമാണ് എസ്.എഫ്.ഐയോട് അനുഭാവം പ്രകടിപ്പിക്കാൻ തുടങ്ങിയത്. അത് എന്റെ ചിന്തകളെയും പെരുമാറ്റത്തെയുമെല്ലാം മാറ്റി. ഞാൻ ഇടപഴകുന്ന പ്രസ്ഥാനവും എന്റെ ചിന്തകളെ സ്വാധീനിച്ചിട്ടുണ്ട്. കൊട്ടിയം ഏരിയ സെക്രട്ടറിയാണ് ഞാൻ.

അമ്മയുടെ വിവാഹക്കാര്യം ആരെയും അറിയിച്ചിരുന്നില്ല. ആരെങ്കിലും പറഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും അറിയേണ്ട എന്നുള്ളത് കൊണ്ടാണ് ഞാൻ തന്നെ ഫെയ്സ്ബുക്കിൽ ഇട്ടത്. എന്നാൽ ഇത് വൈറലാകുമെന്ന് കരുതിയില്ല. ഒരുപാട്പേർ അഭിനന്ദനം അറിയിച്ച് വിളിച്ചു.

ഉത്തരേന്ത്യയില്‍ ചൂട് കനക്കുന്നു. ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ കേരള എക്‌സ്പ്രസില്‍ കൊടും ചൂട് മൂലം നാല് പേര്‍ മരിച്ചു. ഒരാളെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെല്ലാം കോയമ്പത്തൂര്‍ സ്വദേശികളാണ്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം.

നാലു പേര്‍ക്കും യാത്രക്കിടെ അസ്വസ്ഥതയുണ്ടായി. ഝാന്‍സിയിലെത്തിയപ്പോള്‍ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു കൊണ്ടുപോയി. വാരണസി, ആഗ്ര തുടങ്ങിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച്‌ മടങ്ങുകയായിരുന്ന 68 അംഗ സംഘത്തിലുള്ളവരാണ് മരിച്ചവര്‍.

ആഗ്ര വിട്ടയുടനെ ചിലര്‍ക്ക് ശ്വാസ തടസ്സവും മറ്റു പ്രശ്‌നങ്ങളും നേരിട്ടുവെന്നും ഒന്നും ചെയ്യാനായില്ലെന്നും കൂടെയുള്ളവര്‍ പറഞ്ഞു

പാകിസ്ഥാനിലെ ടി വി പരസ്യത്തിലാണ് അഭിനന്ദനെ പരിഹസിച്ചുകൊണ്ടുള്ള പരസ്യം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലോകകപ്പ് ക്രിക്കറ്റ് മൽസരങ്ങൾ സംപ്രേഷണം ചെയ്യുന്ന ജാസ് ടിവിയുടേതാണ് വിവാദ പരസ്യം. ജൂൺ 16ന് മാഞ്ചസ്റ്ററിൽ നടക്കുന്ന ഇന്ത്യ – പാക്കിസ്ഥാൻ മൽസരത്തിനു മുന്നോടിയായി നൽകിയ പരസ്യത്തിലാണ് ഇന്ത്യയുടെ അഭിമാനമായി മാറിയ അഭിനന്ദനെ പരിഹസിക്കുന്നത്. .

അഭിനന്ദൻ വർധമാനെപ്പോലെ തോന്നിക്കുന്ന ഒരാളാണ് ദൃശ്യത്തിൽ. അഭിമനന്ദന്റെ പ്രത്യേക തരത്തിലുള്ള മീശയും ഉണ്ട്. ഇയാളോട് ഇന്ത്യയുടെ പ്ലേയിങ് ഇലവനെക്കുറിച്ചും ടോസ് കിട്ടിയാൽ ടീം സ്വീകരിക്കാൻ പോകുന്ന തന്ത്രങ്ങളെക്കുറിച്ചും ഒരാൾ ചോദിക്കുന്നു. എല്ലാ ചോദ്യങ്ങൾക്കും ‘ക്ഷമിക്കണം, ഇതേക്കുറിച്ച് നിങ്ങളോടു വെളിപ്പെടുത്താൻ എനിക്കാകില്ല’ എന്ന അഭിനന്ദന്റെ പ്രശസ്തമായ മറുപടിയാണ് ഇയാൾ നൽകുന്നത്.

ഒടുവിൽ, ചായ എങ്ങനെയുണ്ടെന്ന ചോദ്യവുമുണ്ട്. കൊള്ളം എന്ന മറുപടിക്കു പിന്നാലെ ഇയാളെ പോകാൻ അനുവദിക്കുന്നു. രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിൽ പുറത്തേക്കു നീങ്ങുന്ന ഇയാളെ പിടിച്ചുനിർത്തി ചായക്കപ്പ് തിരികെ വാങ്ങുന്നു. തൊട്ടുപിന്നാലെ, കപ്പ് നമുക്കു നേടാം എന്ന അർഥത്തിൽ ‘LetsBringTheCupHome എന്ന ഹാഷ്ടാഗോടെ പരസ്യം പൂർണമാകുന്നു.ഇന്ത്യ–പാക് മൽസരം ജാസ് ടിവിയിൽ കാണാമെന്നും അറിയിക്കുന്നു.
ഇന്ത്യ–പാക്ക് ക്രിക്കറ്റ് പോരാട്ടങ്ങളുടെ സമയത്ത് പരസ്പരം കളിയാക്കുന്ന വിഡിയോകൾ ചാനലുകളിൽ പതിവാണെങ്കിലും ഇത്തവണ തീരെ നിലവാരമില്ലെന്നാണ് വിമർശനം. പാക്കിസ്ഥാൻ സൈന്യം അഭിനന്ദനെ ചോദ്യം ചെയ്തെങ്കിലും ഔദ്യോഗിക രഹസ്യങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയാറായിരുന്നില്ല. ‘ക്ഷമിക്കണം, ഇതേക്കുറിച്ച് നിങ്ങളോടു വെളിപ്പെടുത്താൻ എനിക്കാകില്ല’ എന്നാണ് പല ചോദ്യങ്ങൾക്കും അദ്ദേഹം ഉത്തരം നൽകിയത്. ഇതിനെ പരിഹസിച്ചുകൊണ്ടാണ് പരസ്യം ആവിഷ്കരിച്ചിരിക്കുന്നത്.
പരസ്യത്തിനെതിരെ പല ഭാഗത്തുനിന്നും നിരവധി വിമർശനമാണ് ഉയർന്നിരിക്കുന്നത്. ഇന്ത്യ കളിച്ച് തന്നെ ഇതിന് മറുപടി നൽകുമെന്നാണ് ഒരാള്‍ കുറിച്ചിരിക്കുന്നത്. നിങ്ങൾ ചായകപ്പ് ആസ്വദിക്കൂ, ഞങ്ങൾ ലോകകപ്പ് ആസ്വദിക്കാമെന്നാണ് ചിലർ കുറിച്ചിരിക്കുന്നത്. മലയാളികളും പരസ്യത്തിനെ വിമര്‍ശിച്ച് കമന്റ് ചെയ്തിട്ടുണ്ട്.

 

നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷനിൽ (യുഎന്‍എ) സാമ്പത്തിക തട്ടിപ്പ് നടന്നെന്ന പരാതിയില്‍ നാലുപേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. യുഎന്‍എ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷായാണ് ഒന്നാം പ്രതി. പ്രാഥമിക അന്വേഷണത്തിനുശേഷമാണ് ക്രൈംബ്രാഞ്ച് കേസ് റജിസ്റ്റര്‍ ചെയ്തത്. ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോര്‍ട്ട് അംഗീകരിച്ച് ഡി.ജി.പിയാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. സംഘടനയുടെ സാമ്പത്തിക ഇടപാടില്‍ മൂന്ന് കോടിയോളം രൂപയുടെ ക്രമക്കേട് നടന്നെന്നാണ് പരാതി.

മുന്‍ വൈസ് പ്രസിഡന്റ് നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് നടത്തിയ അന്വേഷണത്തില്‍ സാമ്പത്തിക ഇടപാടില്‍ ചില പൊരുത്തക്കേടുകള്‍ കണ്ടിരുന്നു. മിനിറ്റ്സ് അടക്കമുള്ള രേഖകളില്‍ തിരുത്തലുകള്‍ വരുത്തിയിട്ടുണ്ടോയെന്ന് അറിയാന്‍ ശാസ്ത്രീയ പരിശോധന നടത്തണമെന്നും അതിനായി കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നും ശുപാര്‍ശ ചെയ്തിരുന്നു.

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് ശക്തി പ്രാപിച്ച്‌ ചുഴലിക്കാറ്റാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ‘വായു’ എന്നുപേരുള്ള ഈ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച്‌ ഗുജറാത്ത് തീരത്തേക്ക്‌ നീങ്ങുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതേ തുടർന്ന് വടക്കൻ കേരളത്തിലും കർണാടക, ഗോവ തീരങ്ങളിലും കനത്തമഴക്ക് സാധ്യതയുണ്ട്.

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട് എന്നിവിടങ്ങളിൽ ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലർട്ടായിരിക്കും.

കേരള തീരത്തു നിന്ന് 300 കിലോമീറ്റർ വടക്കുപടിഞ്ഞാറു ഭാഗത്താണ് തീവ്രന്യൂനമർദ മേഖല. ഇന്നു കൂടുതൽ വടക്കോട്ടു നീങ്ങിയ ശേഷമാകും ചുഴലിക്കാറ്റായി മാറുക. ഇതിന്റെ സ്വാധീനഫലമായി ഇന്നു വടക്കൻ കേരളത്തിൽ മഴ ശക്തമാകുമെന്നാണു സൂചന. മൽസ്യത്തൊഴിലാളികൾ തെക്കു കിഴക്ക് അറബിക്കടലിലും ലക്ഷദ്വീപ്, കേരള- കർണാടക തീരങ്ങളിലും പോകരുതെന്നാണ് മുന്നറിയിപ്പ്. ആഴക്കടലിൽ മത്സ്യബന്ധനത്തിലേർപ്പെടുന്നവർ എത്രയും പെട്ടെന്ന് ഏറ്റവും അടുത്തുള്ള തീരത്ത് തിരിച്ചെത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. കേരളത്തിന്റെ തീരമേഖലയിൽ കനത്ത കടൽക്ഷോഭവും അനുഭവപ്പെടുന്നുണ്ട്.

കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ അരുവിക്കര അണക്കെട്ടിന്‍റെ ഷട്ടര്‍ തുറക്കാന്‍ സാധ്യതയുണ്ട്. ഡാം ഷട്ടര്‍ തുറക്കുകയാണെങ്കില്‍ കരമനയാറ്റില്‍ നീരൊഴുക്ക് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇരുവശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും വാട്ടര്‍ അതോറിറ്റി അരുവിക്കര അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

രാജ്യത്ത് മോദി പേടിയുള്ളത് പോലെ സംസ്ഥാനത്ത് പിണറായി പേടിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ സംസാരിക്കവേയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമർശിച്ച മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്തത് പോലത്തെ സ്ഥിതി കേരളത്തിൽ ഇല്ലായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മോദിപ്പേടി പോലെ സംസ്ഥാനത്ത് പിണറായിപ്പേടിയുമുണ്ടെന്ന യുഡിഎഫ് എംഎൽഎ കെ.സി. ജോസഫ് ആരോപണത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

വർഗീയ ചേരിതിരിവിന് ആഹ്വാനം ചെയ്ത മാധ്യമപ്രവർത്തകർ സംസ്ഥാനത്ത് ഉണ്ടായിരുന്നു എന്നും എന്നാൽ അവർക്കെതിരെ ആരും ഇറങ്ങിയില്ലായെന്നും മുഖ്യമന്ത്രി പറഞ്ഞു. അവർ ആ ജോലി ഇപ്പോഴും തുടരുന്നതായും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

അതേസമയം പെരിയ ഇരട്ടകൊലപാതക കേസ് അന്വേഷണം സിബിഐയ്ക്ക് വിടില്ലെന്നും പിണറായി നിയമസഭയിൽ വ്യക്തമാക്കി. ഇപ്പോള്‍ നടക്കുന്ന അന്വേഷണം നിഷ്പക്ഷവും ശരിയായ ദിശയിലുള്ളതുമാണ്. മറിച്ചുള്ളത് രാഷ്ട്രീയ ആരോപണം മാത്രമാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ ഗുരുതര പിഴവുകളുള്ളതായി ആക്ഷേപമുയർന്നിരിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.

 

പൊലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കിയെന്നാരോപിച്ച് ഉത്തർപ്രദേശിൽ ട്രാൻസ്ജെൻ‍‍ഡറുകൾക്ക് മർദ്ദനം. മീററ്റിലെ ലാൽകുർത്തി പൊലീസ് സ്റ്റേഷനിലാണ് സംഭവമുണ്ടായത്.

ട്രാൻസ്ജെൻഡറുകൾ അപമര്യാദയായി പെരുമാറി, അത് കൊണ്ട് ബലപ്രയോഗം നടത്തേണ്ടി വന്നു, ആവശ്യത്തിലധികം ബലപ്രയോഗം നടത്തേണ്ടി വന്നിട്ടുണ്ടോ എന്ന് അന്വേഷിക്കും ഇങ്ങനെയായിരുന്നു സംഭവത്തെക്കുറിച്ച് എസ്എസ്പിയുടെ വിശദീകരണം.

 

വിദേശകാര്യമന്ത്രിയുടെ ചുമതല ഒഴിയുന്നതിന്റെ ഭാഗമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ കണ്ടിരുന്നു. ഇതാകാം അഭ്യൂഹങ്ങള്‍ക്ക് കാരണമെന്ന് സുഷമ വ്യക്തമാക്കി. ആന്ധ്ര ഗവര്‍ണറായി നിയമിക്കപ്പെട്ട സുഷമ സ്വരാജിനെ അഭിന്ദിക്കുന്നുവെന്ന് പറഞ്ഞ് കേന്ദ്രമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍ ട്വീറ്റ് ചെയ്തിരുന്നു.

മുന്‍ വിദേശകാര്യമന്ത്രിയായ സുഷമ സ്വരാജ് ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മന്ത്രിസഭയില്‍ നിന്ന് വിട്ട് നിന്നത്. സുഷമ സ്വരാജ് മാത്രമല്ല, മുന്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയും ആരോഗ്യ കാരണങ്ങളാണ് മന്ത്രിസഭയിലേക്ക് ഇല്ലെന്ന് അറിയിക്കുകയായിരുന്നു. എസ് ജയശങ്കറാണ് രണ്ടാെ മോദി സര്‍ക്കാരിന്‍റെ വിദേശകാര്യമന്ത്രി.

 

പീഡനക്കേസിൽ നിന്ന് രക്ഷപെടാൻ പരാതി നൽകിയ പെൺകുട്ടിയെ വിവാഹം കഴിച്ച് ത്രിപുര എംഎൽഎ. ഐപിഎഫ്ടി പാർട്ടി നേതാവും എംഎൽഎയുമായ ധനഞ്ജോയ്ക്കെതിരെയാണ് പെൺകുട്ടി പീഡനപരാതി നല്‍കിയത്. അഗർത്തലയിലെ ക്ഷേത്രത്തിൽ വെച്ച് പെൺകുട്ടിയെ വിവാഹം ചെയ്തെന്ന് എംഎൽഎ സമ്മതിച്ചു.

മെയ് 20നാണ് അഗര്‍ത്തലയിലെ വനിതാ പൊലീസ് സ്റ്റേഷനിൽ എംഎൽഎക്കെതിരെ പെൺകുട്ടി പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും പിന്നീട് ചതിച്ചെന്നും ആരോപിച്ചായിരുന്നു പരാതി. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വിവാഹം.

പരാതിയെത്തുടർന്ന് എംഎൽഎയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമുയർന്നിരുന്നു. അതിനിടെ പെൺകുട്ടിയുടെ കുടുംബവുമായി പാർട്ടി നേതൃത്വവും ധനഞ്ജോയുടെ കുടുംബവും ചർച്ച നടത്തുകയായിരുന്നു. തുടർന്ന് ഒത്തുതീർപ്പിന് പെൺകുട്ടിയുടെ കുടുംബം തയ്യാറായി. സംഭവവുമായി ബന്ധപ്പെട്ട് ഇരുവർക്കും പരാതികളൊന്നുമില്ലെന്ന് എംഎൽഎയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.

ന്യൂഡല്‍ഹി: കത്വ കേസിലെ പ്രതികള്‍ക്ക് പഠാന്‍കോട്ട് കോടതി നല്‍കിയ ശിക്ഷയില്‍ തൃപ്തിയില്ലെന്നും കൂടുതല്‍ കഠിനമായ ശിക്ഷ പ്രതീക്ഷിച്ചിരുന്നുവെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ. ‘വധശിക്ഷയാണ് പ്രതീക്ഷിച്ചിരുന്നത്. ജമ്മു കശ്മീര്‍ സര്‍ക്കാര്‍ നിര്‍ബന്ധമായും മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകണം.’- രേഖ ശര്‍മ ട്വീറ്റ് ചെയ്തു.

ജമ്മുകശ്മീരിലെ കത്വ ഗ്രാമത്തില്‍നിന്ന് 2018 ജനുവരി പത്തിന് കാണാതായ നാടോടി കുടുംബത്തിലെ എട്ടുവയസ്സുകാരിയുടെ മൃതദേഹം 17-ന് കണ്ടെത്തുകയായിരുന്നു.

അതിക്രൂരമായ ബലാല്‍സംഗത്തിനിരയായാണ് പെണ്‍കുട്ടി കൊല്ലപ്പെടുന്നത്. പ്രദേശത്തുനിന്ന് നാടോടികളായ ബഖര്‍വാള്‍ മുസ്ലിങ്ങളെ ഒഴിപ്പിക്കുകയായിരുന്നു ക്രൂരകൃത്യത്തിനു പിന്നിലെ ലക്ഷ്യമെന്ന പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു . 16 മാസങ്ങള്‍ക്ക് ശേഷം ഇന്ന് പ്രഖ്യാപിച്ച വിധിയില്‍ മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. കേസിലെ മുഖ്യപ്രതി സാഞ്ജി റാം, ഇയാളുടെ സുഹൃത്തുക്കളായ പര്‍വേഷ് കുമാര്‍, ദീപക് ഖജൂരിയ എന്നിവര്‍ക്കാണ് പഠാന്‍കോട്ട് പ്രത്യേക കോടതി ജീവപര്യന്തം തടവു വിധിച്ചിരിക്കുന്നത്.

RECENT POSTS
Copyright © . All rights reserved