ട്രെയിനിലെ മോഷണം ശ്രമം തടഞ്ഞ അമ്മയെയും മകളെയും പുറത്തേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. നിസാമുദ്ദീന്‍ -തിരുവനന്തപുരം എക്സ്പ്രസിലാണ് നടുക്കുന്ന സംഭവം. ഡൽഹി സ്വദേശിയായ മീനയും മകൾ മനീഷയുമാണ് ദാരുണമായി കൊല്ലപ്പെട്ടത്.

മകളെ എൻജിനിയറിങ് എൻട്രൻസ് പരീക്ഷയ്ക്കായി പരിശീലന കേന്ദ്രത്തില്‍ ചേർക്കാൻ പോയപ്പോഴാണ് ദുരന്തമുണ്ടായത്. ഇവർക്ക് ഒപ്പം മകൻ ആകാശും ട്രെയിനിലുണ്ടായിരുന്നു. പുലർച്ചയോടെയാണ് ട്രെയിനിൽ മോഷണശ്രമം നടന്നത്. കള്ളൻമാരിൽ ഒരാൾ മീനയുടെ ബാഗ് മോഷ്ടിക്കാൻ ശ്രമിച്ചത് തടഞ്ഞതാണ് കൊലപാതകത്തിൽ കലാശിച്ചത്. മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി കരുതിവച്ചിരുന്ന പണം അടക്കമുള്ള വിലപിടിപ്പുള്ള സാധനങ്ങളുള്ള ബാഗാണ് കള്ളൻമാർ മോഷ്ടിക്കാൻ ശ്രമിച്ചത്.

ട്രെയിനിന്റെ സ്ലീപ്പര്‍ കോച്ചില്‍ കടന്നാണ് മോഷണം നടത്തിയത്. ഇത് ചെറുത്ത മീനയും മകളും ചങ്ങല വലിച്ച് ട്രെയിനിൻ നിർത്തുകയും ചെയ്തു. ഇൗ സമയം അമ്മയെയും മകളെയും ട്രെയിനിൽ നിന്നും പുറത്തേക്ക് തള്ളിയിട്ട ശേഷം കള്ളൻമാർ രക്ഷപ്പെടുകയായിരുന്നു. സിആര്‍പിഎഫ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോഴേക്കും അമ്മയും മകളും മരിച്ചിരുന്നു.