India

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്റർ പരിശോധിച്ച ഉദ്യോഗസ്ഥനെ തിര‍ഞ്ഞെടുപ്പ് കമ്മിഷൻ‌ സസ്പെൻഡ് ചെയ്തു. ഒഡീഷയിലെ സംബൽ‌പുരിലെ തിരഞ്ഞെടുപ്പ് നിരീക്ഷകൻ മുഹമ്മദ് മൊഹസിനെതിരയാണ് നടപടി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരമല്ല ഉദ്യോഗസ്ഥന്റെ നടപടിയെന്നും എസ്പിജി സുരക്ഷയുള്ളവരെ പരിശോധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും കമ്മിഷൻ അധികൃതർ വിശദീകരിച്ചു. കർണാടക കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് മൊഹസിൻ.

തന്നെ കളളനെന്നു വിളിച്ച രാഹുൽ അപമാനിച്ചത് പിന്നാക്ക സമുദായത്തെ: മോദി
ചൊവ്വാഴ്ചയാണ് ഒഡീഷയിലെ സംബൽ‌പുരിലെത്തിയ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ പരിശോധനയ്ക്ക് വിധേയമാക്കിയത്. ജില്ല കലക്ടര്‍, ഡിഐജി എന്നിവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. പെട്ടെന്നുണ്ടായ പരിശോധനയെ തുടര്‍ന്ന് 15 മിനിറ്റോളം പ്രധാനമന്ത്രിക്ക് കാത്തുനില്‍ക്കേണ്ടി വന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയിൽ അസ്വാഭാവികതയുണ്ടെന്നു കോൺഗ്രസ് ആരോപിച്ചു. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‍നായിക്ക്, കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ എന്നിവരുടെ ഹെലികോപ്റ്ററുകളും ഫ്ലൈയിങ് സ്ക്വാഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു

മാസങ്ങളായുള്ള ചൂടിന് ആശ്വാസമേകി വേനല്‍മഴ എത്തി. ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് പലയിടത്തും ഇടിയോടുകൂടിയ മഴ പെയ്യുകയാണ്. തെക്കന്‍ ജില്ലകളില്‍ ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നു.

തെക്കന്‍ ജില്ലകളിലും തിരുവനന്തപുരത്തും കോട്ടയത്തും ശക്തമായ മഴയാണ് ഇന്ന് ലഭിച്ചത്. തലസ്ഥാനത്ത് ഉച്ചയ്ക്ക് ആരംഭിച്ച മഴ ഒന്നര മണിക്കൂറോളം നീണ്ടു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളില്‍ ശക്തമായ ഇടിയോട് കൂടി മഴ തുടരും.

ഈ മേഖലയില്‍ മണിക്കൂറില്‍ 40 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കുമെന്നും മുന്നറിയിപ്പുണ്ട്. നാളെ പാലക്കാട്, മലപ്പുറം,കോഴിക്കോട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മലപ്പുറം ജില്ലയുടെ ചില ഒറ്റപ്പെട്ട ഭാഗങ്ങളില്‍ അതിശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

മൂന്നാർ കുണ്ടള ഡാമിന്റെ ഷട്ടർ തുറന്നു.വൃഷ്ടി പ്രദേശത്ത് ശക്തമായ വേനൽ മഴ പെയ്തതിനെത്തുടർന്ന് കുണ്ടള ഡാമിൽ ജലനിരപ്പ് ഉയരുകയായിരുന്നു.അഞ്ച് ക്യുമെക്‌സ് വെള്ളമാണ് പുറത്തേയ്ക്ക് ഒഴുക്കുന്നത്.അതേസമയം ഇടുക്കി ജില്ലയിലെ മറ്റ് അണക്കെട്ടുകളില്‍ ജലനിരപ്പ് താഴുമ്പോഴാണ് കുണ്ടള അണക്കെട്ട് അതിവേഗം നിറഞ്ഞത്.

1758.69 മീറ്റര്‍ ആണ് കുണ്ടള അണക്കെട്ടിന്റെ സംഭരണശേഷി. നീരൊഴുക്ക് വര്‍ദ്ധിച്ച് ജലനിരപ്പ് പരമാവധി സംഭരണശേഷിയില്‍ എത്തിയതോടെയാണ് ഇന്ന് ഷട്ടര്‍ ഉയര്‍ത്തിയത്.

കൊടും ചൂടില്‍ വെന്തുരുകുന്ന സംസ്ഥാനത്തിന് അപ്രതീക്ഷിതമായി എത്തിയ വേനല്‍ മഴ വലിയ ആശ്വാസമായെങ്കിലും സംസ്ഥാനത്തെ ഉയര്‍ന്ന താപനിലയില്‍ വലിയ മാറ്റം പ്രതീക്ഷിക്കേണ്ട എന്നാണ് കാലാവസ്ഥാ വിദഗ്ദ്ധര്‍ പറയുന്നത്. ഇന്നും നാളെയും വയനാട് ഒഴികെ എല്ലാ ജില്ലകളിലും താപനില ശരാശരിയിലും രണ്ട് ഡിഗ്രി വരെ കൂടിയേക്കാം.

രാജ്യത്ത് ഇക്കുറി ശരാശരി മഴ ലഭിക്കും എന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചുവെങ്കിലും കാലവര്‍ഷം കുറയും എന്നാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്‌കൈമെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പസഫിക് സമുദ്രത്തിലെ എല്‍നിനോ പ്രതിഭാസം ഇന്ത്യന്‍ ഉപഭൂഖണ്ഡലത്തിലെ മഴയുടെ ലഭ്യതയെ സാരമായി ബാധിക്കുമെന്ന് സ്‌കൈമറ്റ് ഇന്ന് പുറത്തു വിട്ട രണ്ടാമത്തെ റിപ്പോര്‍ട്ടിലും പറയുന്നു.

കൊച്ചിയില്‍ ഗുരുതര പരിക്കുകളോടെ മൂന്ന് വയസ്സുള്ള ആണ്‍കുട്ടിയെ ആലുവയിലെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിന്റ ടെറസില്‍ നിന്നും വീണാണ് കുഞ്ഞിന് പരിക്കേറ്റതെന്നാണ് ആശുപത്രിയിലെത്തിച്ച മാതാപിതാക്കള്‍ പറയുന്നത്. എന്നാല്‍ പരിശോധനയില്‍ കുട്ടിക്ക് ക്രൂരമായ പീഡനമേറ്റതായി കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞിന്റെ പൃഷ്ഠ ഭാഗത്ത് പൊള്ളലേറ്റ പാടുകളുണ്ട്. കാലുകളില്‍ മുറിവേറ്റ പാടുകളുമുണ്ടായിരുന്നു. ഇതോടെ ആശുപത്രി അധികൃതര്‍ പൊലീസിനേയും ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരേയും വിളിച്ചു വരുത്തി.

എറണാകുളത്ത് താമസിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശിയായ മൂന്ന് വയസുകാരനെയാണ് തലയ്ക്ക് പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും നിലവില്‍ വെന്റിലേറ്റര്‍ ഉപയോഗിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കുട്ടിയുടെ പരിക്കും മാതാപിതാക്കളുടെ വിശദീകരണവും ഒത്തു പോകുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. കുട്ടിയുടെ നില അതീവ ഗുരുതരമായിട്ടും വേറെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ പോലീസിനെ അറിയിച്ചു. മാതാപിതാക്കള്‍ ഇപ്പോള്‍ പൊലീസ് നിരീക്ഷണത്തിലാണ്.

നോട്ട് നിരോധനത്തിനു പിന്നാലെ രാജ്യത്ത് 2 വർഷം കൊണ്ട് 50 ലക്ഷം പേർക്കു തൊഴിൽ നഷ്ടപ്പെട്ടെന്ന് റിപ്പോർട്ട്. ബെംഗളൂരുവിലെ അസിം പ്രേംജി സർവകലാശാലയിലെ ദി സെന്റർ ഫോർ സസ്റ്റെയ്നബിൾ എംപ്ലോയ്മെന്റാണ് പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. തൊഴിലില്ലായ്മ വർധിക്കാൻ തുടങ്ങിയത് 2016 നവംബറിനുശേഷമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 രൂപയുടെ നോട്ടുകൾ അസാധുവാക്കിയത് 2016 നവംബർ 8ന് ആയിരുന്നു.

നോട്ട് നിരോധനമാണ് തൊഴിൽ കുറയാൻ നേരിട്ടുള്ള കാരണമെന്ന് തെളിയിക്കുന്ന വസ്തുതകളൊന്നും പഠനത്തിൽ കണ്ടെത്തിയിട്ടില്ല. എന്നാൽ ഈ നീക്കത്തിനു പിന്നാലെയാണ് തൊഴിൽ കുറഞ്ഞതെന്ന കണക്കുകൾ ‘സ്റ്റേറ്റ് ഓഫ് വർക്കിങ് ഇന്ത്യ 2019’ എന്ന പേരിലുള്ള റിപ്പോർട്ടിൽ സർവകലാശാല ഉൾക്കൊള്ളിച്ചിട്ടുണ്ട്. മാത്രമല്ല 2015–ൽ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 5 ശതമാനമാണ് കൂടിയത്. 2018–ല്‍ ആറുശതമാനവും. വിദ്യാസമ്പന്നരാണ് തൊഴിലില്ലാതെ വലയുന്നത് എന്നതാണ് മറ്റൊരു വസ്തുത.

സ്ത്രീകളുടെ കാര്യത്തിൽ തൊഴിൽ നഷ്ടം വളരെ ഉയർന്ന തോതിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. നോട്ട് നിരോധനം തൊഴിൽ കുറയാൻ കാരണമായോ ഇല്ലയോ എന്നതിനേക്കാൾ ആ നീക്കം ആശങ്കയുണ്ടാക്കിയെന്നും ഉടൻതന്നെ നയപരമായ ഇടപെടൽ ഉണ്ടാകേണ്ടതാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇന്ത്യയുടെ തൊഴില്‍ കമ്പോളത്തിൽ കഴിഞ്ഞ മൂന്നു വർഷം കൊണ്ട് വലിയ താറുമാറാണ് സംഭവിച്ചതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

വേനൽമഴക്കിടെ ഇടിമിന്നലേറ്റ് രണ്ടുമരണം. എറണാകുളം മുളന്തുരുത്തിക്ക് അടുത്ത് വെട്ടിക്കലിലാണ് അപകടം ഉണ്ടായത്. വെട്ടിക്കൽ മണ്ടോത്തുകുഴിയിൽ ജോണിയുടെ ഭാര്യ ലിസി, ഇവരുടെ അടുത്ത ബന്ധുവായ പതിനഞ്ചുകാരൻ അലക്‌സ് എന്നിവരാണ് മരിച്ചത്. വീടിന്റെ പിൻഭാഗത്ത് നിൽക്കുമ്പോഴാണ് ഇരുവർക്കും മിന്നലേറ്റത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടിക്കും പരുക്കേറ്റു. ആഘാതത്തിൽ വീടിന്റെ ചുമരിൽ വിള്ളലുണ്ടായി. വൈകിട്ട് നാലരയോടെ ആയിരുന്നു അപകടം.

ഫേസ്ബുക്കിനും വാട്സ് ആപ്പിനും ശേഷം, യുവാക്കള്‍ ഏറ്റെടുത്ത ആപ്പാണ് ടിക്ക് ടോക്ക്. ടിക്ക് ടോക്കില്‍ വീഡിയോ ചെയ്യാനും കാണാനും ഇഷ്ടപ്പെടുന്ന നിരവധിപ്പേരാണ് മലയാളികള്‍ക്കിടയില്‍ തന്നെയുള്ളത്. എന്നാല്‍ പലപ്പോഴും ആപ്പും അതില്‍ ചെയ്യുന്ന വീഡിയോകളും ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന പരാതിയുയര്‍ന്നിരുന്നു. ടിക് ടോക് ചിത്രീകരണത്തിനിടെ നിരവധി അപകടങ്ങളും മരണങ്ങളും വരെ സംഭവിച്ചു. ഇതിനെതിരെ നിരവധി പരാതികളുയര്‍ന്നു. പരാതികളുടെ അടിസ്ഥാനത്തില്‍, കഴിഞ്ഞ ദിവസം മദ്രാസ് കോടതി ടിക്ക് ടോക്ക് പൂര്‍ണമായും നിരോധിക്കണമെന്ന് ഉത്തരവിട്ടു.

കുട്ടികളില്‍ അശ്ലീലത പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു, കേന്ദ്ര സര്‍ക്കാരിനോട് ആപ്പ് നിരോധിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. കേന്ദ്രം ഇക്കാര്യങ്ങള്‍ വ്യക്തമാക്കി, ആപ്പിളിനും ഗൂഗിളിനും കത്തയച്ചു. തുടര്‍ന്ന് ഗൂഗിള്‍ ടിക് ടോക്കിന് വിലക്കേര്‍പ്പെടുത്തുകയായിരുന്നു. ഇന്നലെ മുതല്‍ ഗൂഗിളിന്‍റെ പ്ലേസ്റ്റോറില്‍ ആപ്പ് ലഭ്യമല്ല.

ഗുണ നിലവാരം ഉറപ്പുവരുത്തുന്നതില്‍ വീഴ്ച വരുത്തിയതാണ് ഇന്ത്യയില്‍ ടിക്ക് ടോക്കിന് വിനയായത്. അശ്ലില ദൃശ്യങ്ങള്‍ ആപ്പു വഴി പ്രചരിക്കപ്പെടുന്നതും ആപ്പ് ദുരുപയോഗം ചെയ്ത വാര്‍ത്തകളും നേരത്തെ പുറത്തു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതി നടപടി. ചൈനീസ് ആപ്പായ ടിക്ക് ടോക്കിന് ഇന്ത്യയിലാണ് ഏറെ പ്രചാരം ലഭിച്ചത്.

മംഗലാപുരത്ത് നിന്നും കൊച്ചിയിലേക്ക് ആംബുലന്‍സില്‍ എത്തിച്ച കുഞ്ഞിനെ ‘ജിഹാദിയുടെ വിത്ത്’ എന്ന് അധിക്ഷേപിച്ച ഹിന്ദുരാഷ്ട്ര സേവകനെതിരെ ഡിജിപിയ്ക്ക് പരാതി ലഭിച്ചു. ബിനില്‍ സോമസുന്ദരം എന്ന ഹിന്ദുരാഷ്ട്ര പ്രവര്‍ത്തകനാണ് കുട്ടിയെക്കുറിച്ച് വിഷം ചീറ്റുന്ന പോസ്റ്റ് ഫേസ്ബുക്കില്‍ ഇട്ടത്. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് ഇതിനെതിരെ പരാതി നല്‍കിയത്. കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപിയുടെ ഓഫീസ് അറിയിച്ചതായും ശ്രീജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക്ക് പോസ്റ്റ്

“ആംബുലന്‍സിലുള്ളത് ‘ന്യൂനപക്ഷ ജിഹാദിയുടെ വിത്ത്’; അമൃത ആശുപത്രിയിലെത്തിച്ച കുഞ്ഞിന് നേരെ വര്‍ഗീയ വിഷം ചീറ്റി ഫേസ്ബുക്ക് പോസ്റ്റിട്ട തീവ്രവാദിക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. കര്‍ശന നടപടിയെന്ന് പൊലീസ്. വിഷയം ശ്രദ്ധയില്‍പ്പെടുത്തിയ സുഹൃത്തുക്കള്‍ക്ക് നന്ദി”.

ഇന്നലെ വൈകുന്നേരത്തോടെയാണ് ആംബുലന്‍സിലെത്തിച്ച 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞോമനയെ അധിക്ഷേപിച്ച് ബിനില്‍ സോമസുന്ദരം ഫേസ്ബുക്കിലും ട്വിറ്ററിലും കുറിപ്പിട്ടത്. കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായി മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് ആംബുലന്‍സ് വരുമ്പോള്‍ കേരളം ഒറ്റ മനസുമായി പ്രാര്‍ത്ഥനയിലായിരുന്നു. തെരുവുകളിലെ ജനങ്ങള്‍ ആംബുലന്‍സിന് വേണ്ടി വഴിമാറിയപ്പോള്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയുമെല്ലാം പിഞ്ചോമനയ്‌ക്കൊപ്പം നിന്നും. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ ആ കുഞ്ഞിനെ അധിക്ഷേപിച്ചും വര്‍ഗീയ വിഷം ചീറ്റിയുമുള്ള കുറിപ്പെഴുതുകയുമായിരുന്നു ബിനില്‍ സോമസുന്ദരം. ആംബുലന്‍സിലുള്ളത് ജിഹാദിയുടെ വിത്താണ് എന്നായിരുന്നു ബിനില്‍ സോമസുന്ദരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

‘കെ എല്‍ 60 ജെ 7739 എന്ന ആംബുലന്‍സിനായ് കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം. കാരണം അതില്‍ വരുന്ന രോഗി ‘സാനിയ-മിത്താഹ്’ ദമ്പതികളുടേതാണ്. ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കും. കാരണം ന്യൂനപക്ഷ(ജിഹാദിയുടെ) വിത്താണ്’ ഇങ്ങനെയായിരുന്നു ബിനില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

സംഭവം വിവാദമായതോടെ ഇയാള്‍ പോസ്റ്റ് പിന്‍വലിച്ച് ഫേസ്ബുക്ക് ആരോ ഹാക്ക് ചെയ്‌തെന്ന് മറ്റൊരു കുറിപ്പിട്ട് രക്ഷപ്പെടാനുള്ള ശ്രമം നടത്തി. എന്നാല്‍ സമാനമായ പോസ്റ്റ് ട്വിറ്ററിലും ഇയാള്‍ ഇട്ടിരുന്നു. അതോടെ ഒരേ സമയം ട്വിറ്ററും ഫേസ്ബുക്കും ഹാക്ക് ചെയ്‌തോ എന്ന ചോദ്യവും ഉയര്‍ന്നു. ഹിന്ദു രാഷ്ട്ര സേവകനാണ് എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഇയാള്‍ കടവൂര്‍ സ്വദേശിയാണെന്നാണ് പറയുന്നത്.

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കണമെന്ന് ബി.ജെ.പി. യോഗി യാതൊരുവിധ അധിക്ഷേപ പരാമര്‍ശവും നടത്തിയിട്ടില്ലെന്നും മറ്റേതെങ്കിലും സമുദായത്തിനെതിരെയും വിദ്വേഷ പ്രസംഗം നടത്തുന്ന വ്യക്തിയല്ല അദ്ദേഹമെന്നും ബി.ജെ.പി അവകാശപ്പെട്ടു. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ ട്രാക്ക് റെക്കോര്‍ഡ് കമ്മീഷന് പരിശോധിക്കാമെന്നും റുപടി നല്‍കാനുള്ള അവകാശം നിഷേധിക്കരുതെന്നും ബി.ജെ.പി വാദിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ബി.ജെ.പിക്ക് അനുകൂലമായ തീരുമാനം ഉണ്ടായേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

വര്‍ഗീയ – വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയതിന് യോഗി ആദിത്യനാഥിന് മേല്‍ മൂന്ന് ദിവസത്തെ വിലക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുസ്ലിം ലീഗ് ഇന്ത്യയെ ബാധിച്ചിരിക്കുന്ന പച്ച വൈറസാണെന്നും അത് മറ്റു സ്ഥലങ്ങളിലേക്ക് പടരുന്നത് തടയണമെന്നും യോഗി പറഞ്ഞിരുന്നു. സമാന പരാമര്‍ശങ്ങള്‍ മുന്‍പും യോഗി നടത്തിയിട്ടുണ്ട്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കിയിരുന്നു. രണ്ടാംഘട്ട പോളിംഗിന് രണ്ട് ദിവസം മാത്രം ശേഷിക്കെ വിലക്ക് യു.പിയില്‍ ബി.ജെ.പി പ്രചാരണങ്ങളെ പ്രതികൂലമായി ബാധിക്കും.

ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ വിദ്വേഷ പരാമര്‍ശങ്ങളുടെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കുന്നത് ഇതാദ്യമായിട്ടാണ്. ഏപ്രില്‍ 18, 19 തീയതികളില്‍ ഉത്തര്‍പ്രദേശിന് പുറത്താണ് യോഗിയുടെ പ്രചാരണ പരിപാടികള്‍. ബി.ജെ.പി പാളയത്തില്‍ പ്രചാരണ രംഗത്തുള്ള ദേശീയ നേതാക്കളില്‍ പ്രമുഖനാണ് യോഗി. വിലക്ക് വന്നതോടെ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയുണ്ടാകും. വിലക്ക് നേരിടുന്ന ദിവസങ്ങളില്‍ ബി.ജെ.പി യോഗിയെ പ്രധാന ആകര്‍ഷണമായി പ്രഖ്യാപിച്ചിരുന്ന പ്രചാരണങ്ങള്‍ മാറ്റിവെക്കേണ്ടി വരും.

വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ടു ചെയ്തെന്ന് സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രചാരണമുണ്ടായിരുന്നു. വർധമാന്റെ മുഖച്ഛായയുള്ള ചിത്രത്തിനൊപ്പമാണ് പ്രചാരണം. ചിത്രത്തിൽ അഭിനന്ദനോട് സാദൃശ്യം തോന്നുന്നയാള്‍ ബിജെപി ചിഹ്നമുള്ള കാവി നിറമുള്ള ഷാളണിഞ്ഞ് നിൽക്കുന്നത് കാണാം.

ചിത്രത്തിനൊപ്പമുള്ള കുറിപ്പ് ഇങ്ങനെ: ”ബിജെപിക്ക് പിന്തുണയുമായി വിങ് കമാൻഡർ അഭിനന്ദൻജി. മോദിജിയെ പ്രധാനമന്ത്രിയാക്കണമെന്ന്് അദ്ദേഹം ആവശ്യപ്പെടുന്നു. മോദിയെക്കോൾ മികച്ച പ്രധാനമന്ത്രിമാർ നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസുകാരിലേക്കും ജിഹാദികളിലേക്കും ഈ പോസ്റ്റ് എത്തിക്കൂ. ജീവനോടെ തിരിച്ചെത്തിയ അഭിനന്ദൻ ബിജെപിക്ക് വോട്ട് ചെയ്തെന്ന് അറിയിക്കൂ.”

ബിജെപി അനുകൂല പേജുകളിലും ഗ്രൂപ്പുകളിലും ചിത്രവും പോസ്റ്റും വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. എന്നാൽ ഈ ചിത്രവും പോസ്റ്റും വ്യാജമാണ്. അഭിനന്ദൻ വർധമാൻ ഇത്തരം രാഷ്ട്രീയപ്രചാരണങ്ങളിൽ പങ്കെടുക്കുന്നില്ല. വ്യോമസേന നിയമപ്രകാരം ഉദ്യോഗസ്ഥർ രാഷ്ട്രീയ പരിപാടികളിൽ പങ്കെടുക്കാൻ പാടില്ല.

അഭിനന്ദന്റേതിന് സമാനമായ മീശയാണ് ചിത്രത്തിൽ കാണുന്നയാൾക്കുള്ളത്. ഈ സാമ്യവും മുഖച്ഛായയും മുതലെടുത്താണ് വ്യാജ പ്രചാരണം.

ഡിഎംകെ നേതാവും തൂത്തുക്കുടിയിലെ സ്ഥാനാർഥിയുമായ കനിമൊഴിയുടെ വീട്ടിലും ഓഫിസിലും ആദായനികുതി വകുപ്പ് പരിശോധന. വെല്ലൂർ ലോക്സഭ മണ്ഡത്തിലെ തിരഞ്ഞെപ്പ് റദ്ദാക്കിയതിന് പിന്നാലെയാണ്, മൂന്ന് മണിക്കൂര്‍ നീണ്ട റെയ്ഡ് നടന്നത്. അനധികൃതമായി ഒന്നും കണ്ടെത്തിയില്ലെന്ന് ആദായ നികുതി ഉദ്യോഗസ്ഥർ അറിയിച്ചു. പ്രതിപക്ഷ നേതാക്കളെ മാത്രം ലക്ഷ്യം വെക്കുന്ന റെയ്ഡ് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ഡിഎംകെ ആരോപിച്ചു.

അനധികൃതമായി സൂക്ഷിച്ച പതിനൊന്നര കോടി രൂപ പിടിച്ചെടുത്തതിനെ തുടർന്ന് വെല്ലൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയതിന് പിന്നാലെയാണ് തൂത്തുക്കുടിയിൽ റെയ്ഡ് നടന്നത്. പത്തുപേരടങ്ങുന്ന ഉദ്യോഗസ്ഥ സംഘം കുറിഞ്ഞി നഗറിലെ കനിമൊഴിയുടെ വീട്ടിലും ഓഫിസിലും പരിശോധന നടത്തി. അനധികൃതമായി പണം സൂക്ഷിച്ചിട്ടുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. വെല്ലൂര്‍ മാതൃകയില്‍ പരിശോധന നടത്തി, തൂത്തുക്കുടിയിലെ തെരഞ്ഞെടുപ്പു കൂടി റദ്ദാക്കാനായിരുന്നു ശ്രമമെന്ന് ഡിഎംകെ ആരോപിച്ചു. അണ്ണാ ഡിഎംകെയും ബിജെപിയും ചേർന്ന് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നും ഡിഎംകെ നേതൃത്വം വ്യക്തമാക്കി.

ബിജെപിയുടെ സംസ്ഥാന അധ്യക്ഷയും കനിമൊഴിയുടെ എതിർ സ്ഥാനാർഥിയുമായ തമിഴസൈ സൌന്ദര്‍രാജന്റെ വീട്ടില്‍ കോടികളുണ്ടെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടും ഒരു പരിശോധനയും നടന്നില്ലെന്ന് ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിൻ ആരോപിച്ചു. ആണ്ടിപ്പട്ടിയില്‍ അമ്മ മക്കള്‍ മുന്നേറ്റ കഴകത്തിന്റെ ഓഫിസില്‍ പരിശോധനയ്ക്കെത്തിയ തെരഞ്ഞെടുപ്പ് പ്രത്യേക സ്ക്വാഡ് ഉദ്യോഗസ്ഥരെ പ്രവര്‍ത്തകര്‍ തടഞ്ഞു. പ്രവർത്തകരെ പിരിച്ചുവിടാൻ പോലിസിന് ആകാശത്തേയ്ക്ക് വെടിവെക്കേണ്ടിവന്നു. ഡിഎംകെ നേതാക്കളുടെയും അനുഭാവികളുടെയും വീട്ടില്‍ മാത്രം പരിശോധന നടത്തുന്നത്, വലിയ പ്രതിഷേധത്തിനും വിമർശനത്തിനും ഇടയാക്കിയിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved