നെടുമങ്ങാട് പതിനാറുകാരി മീരയുടെ കൊലപാതകക്കേസിൽ പിടിയിലായ അമ്മയെയും കാമുകനെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്. അനീഷിനെക്കൊണ്ട് മകൾ മീരയെ വിവാഹം കഴിപ്പിക്കാൻ മഞ്ജുഷ ശ്രമിച്ചിരുന്നെന്നും ഇത് മീര എതിര്‍ത്തതാണ് കൊലക്ക് പ്രേരിപ്പിച്ചതെന്നും പൊലീസ് സൂചന നൽകുന്നു.

അനീഷുമായുള്ള തന്റെ അടുപ്പം തുടരാനുള്ള ലക്ഷ്യത്തോടെയാണ് ‌മഞ്ജുഷ ഈ നീക്കം നടത്തിയതെന്നാണ് സൂചന. എന്നാൽ അനീഷിന്റെ പെരുമാറ്റവും അമ്മയുമായുള്ള അടുപ്പവും എതിർത്ത മീര ഇതിന് വഴങ്ങിയില്ല. ഇതോടെയാണ് വീട്ടിൽ വഴക്കുണ്ടായതും മീരയെ കൊലപ്പെടുത്തിയത്.

കഴിഞ്ഞ10 ന് രാത്രി 9.30 ന് അനീഷ് വീട്ടിലെത്തി മഞ്ജുഷയുമായി മുറിയിൽ കഴിഞ്ഞത് പെൺകുട്ടി ചോദ്യം ചെയ്തു. ഇതേതുടർന്ന് കട്ടിലിൽ ഇരിക്കുകയായിരുന്ന മീരയെ ഇരുവരും ചേർന്ന് ചുരിദാർ ഷാൾ കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിക്കുകയായിരുന്നു.

അബോധവസ്ഥയിലായി നിലത്ത് വീണ മീര മരിച്ചെന്നു കരുതി വാരാന്തയിൽ എടുത്തുകിടത്തുകയായിരുന്നു. വേ​ഗം തന്നെ അനീഷ് ബൈക്കിൽ പെട്രോൾ നിറച്ച് എത്തി. തുടർന്ന് ഇരുവരും ചേർന്ന് മീരയെ ബൈക്കിൽ നടുക്ക് ഇരുത്തി അഞ്ച് കിലോമീറ്ററോളം അകലെ കാരന്തലയിലെ അനീഷിന്റെ വീട്ടിലെത്തിച്ചു സമീപത്തെ പുരയിടത്തിൽ ഇട്ടു. ഞരക്കം കേട്ടതായി തോന്നിയപ്പോൾ അനീഷ് സിമന്റ് ഇഷ്ടികകൾ മീരയുടെ ശരീരത്തിൽ വച്ചുകെട്ടി കിണറ്റിന്റെ മൂടി നീക്കി അതിനുള്ളിൽ തള്ളുകയായിരുന്നു.

രാത്രി തന്നെ മടങ്ങി വാടക വീട്ടിലെത്തി മീരയെ കൊലപ്പെടുത്താൻ ഉപയോഗിച്ച മീരയുടെ ഷാൾ അടക്കം എടുത്ത് നാഗർകോവിലിലേക്ക് മുങ്ങി. കൊലയ്ക്ക് ഉപയോഗിച്ച ഷാൾ നാഗർകോവിലിൽ ലോഡ്ജിന് സമീപം ഉപേക്ഷിച്ചത് അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. ഇന്നലെ തെക്കുംകര പറണ്ടോട് കുന്നിൽ വീട്ടിൽ നിന്നു മീരയുടെ ചെരിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു.