ഇന്ത്യ–പാക് പ്രശ്നത്തില്‍ സൗദി മധ്യസ്ഥശ്രമം. സൗദി വിദേശകാര്യമന്ത്രി നാളെ ഇന്ത്യയിലെത്തും, വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി ചര്‍ച്ച നടത്തും. എന്നാൽ മധ്യസ്ഥത ആഗ്രഹിക്കുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
അതേസമയം പാകിസ്ഥാന്റെ ഒരു നിരീക്ഷണവിമാനം കൂടി സൈന്യം വെടിവച്ചിട്ടു. രാജസ്ഥാനിലെ ഗംഗാനഗറില്‍ വ്യോമാതിര്‍ത്തി ലംഘിച്ച ആളില്ലാവിമാനമാണ് തകര്‍ത്തത്. രാത്രി ഏഴരയോടെയാണ് പാക് വിമാനം കണ്ടതെന്ന് കരസേന വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞയാഴ്ച ഗുജറാത്ത് അതിര്‍ത്തിയിലും പാകിസ്ഥാന്റെ നിരീക്ഷണവിമാനം തകര്‍ത്തിരുന്നു.
മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പുല്‍വാമയ്ക്ക് സമാന ആക്രമണം ആവര്‍ത്തിക്കുമെന്ന് ഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ (എം.എന്‍.എസ്) അധ്യക്ഷന്‍ രാജ് താക്കറെ. മുംബൈയില്‍ എംഎന്‍എസിന്റെ 13-ാം വാര്‍ഷിക ദിനാചരണത്തില്‍ സംസാരിക്കവെയാണ് താക്കറെയുടെ വെളിപ്പെടുത്തല്‍. രാജ്യത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. ഞാന്‍ പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ ഓര്‍ത്തുവെച്ചോളൂ! തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തിന് സമാനമായ മറ്റൊരു ആക്രമണം കൂടി നടക്കുമെന്നും താക്കറെ ചൂണ്ടിക്കാണിച്ചു.
പുല്‍വാമയ്ക്ക് സമാനമായ മറ്റൊരു ആക്രമണം കൂടി നടക്കുന്നതോടെ കാര്യങ്ങള്‍ മാറി മറിയും. അതുവരെ ജനങ്ങളുടെ ചര്‍ച്ചയിലുണ്ടായിരുന്ന കാര്യങ്ങളില്‍ വ്യത്യാസം വരും. എല്ലാവരും ദേശസ്‌നേഹത്തിലേക്ക് വഴിമാറുമെന്നും താക്കറെ വ്യക്തമാക്കി. നേരത്തെ ബി.ജെ.പി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി താക്കറെ രംഗത്ത് വന്നിരുന്നു. പുല്‍വാമ ആക്രമണം വലിയ സുരക്ഷാ പിഴവാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പിനെ അവഗണിച്ചതാണ് പുല്‍വാമയില്‍ 40ലധികം സൈനികരുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായതെന്നും നേരത്തെ താക്കറെ പറഞ്ഞിരുന്നു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെതിരെയും രൂക്ഷമായ പ്രതികരണമാണ് താക്കറെ നടത്തിയത്. അജിത് ഡോവലിനെ മര്യാദയ്ക്ക് ഒന്ന് ചോദ്യം ചെയ്താല്‍ പുല്‍വാമയ്ക്ക് പിന്നിലെ സത്യമെന്താണെന്ന് ലോകത്തിന് അറിയാന്‍ കഴിയും. പാകിസ്ഥാന്‍ സുരക്ഷാ ഉപദേഷ്ടാവുമായി ഡിസംബറില്‍ ഡോവല്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ബാങ്കോക്കില്‍ വെച്ചാണ് ഇരുവരും കണ്ടത്. അവിടെ നടന്ന ചര്‍ച്ച എന്തായിരുന്നുവെന്ന് രാജ്യത്തിനറിയണമെന്നും നേരത്തെ താക്കറെ വ്യക്തമാക്കിയിരുന്നു.
ലണ്ടന്‍: മഹാരാഷ്ട്ര സര്‍ക്കാര്‍ നീരവ് മോദിയുടെ 100 കോടി രൂപയുടെ ഫ്‌ളാറ്റ് തകര്‍ത്താലും നീരവ് മോദിക്ക് കുഴപ്പമില്ല. നീരവ് മോദി ലണ്ടനില്‍ സ്വസ്ഥമായി ജീവിക്കുന്നു. 13,700 കോടി രൂപയുടെ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട വജ്രവ്യാപാരി നീരവ് മോദി ലണ്ടനില്‍ സ്വൈര്യജീവിതം നയിക്കുന്നു. ലണ്ടനിലെ തിരക്കേറിയ തെരുവില്‍ ദി ടെലഗ്രാഫ് പത്രത്തിന്റെ ലേഖകനാണ് മോദിയെ കണ്ടെത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ടെലഗ്രാഫ് പുറത്തുവിട്ടു. നീരവ് മോദി ലണ്ടനില്‍ പുതിയ വജ്രവ്യാപാരം തുടങ്ങിയെന്നാണു ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
നീരവ് മോദിയോട് ടെലഗ്രാഫ് റിപ്പോര്‍ട്ടര്‍ മിക്ക് ബ്രൗണ്‍ ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും പ്രതികരിക്കാനില്ലെന്നായിരുന്നു മോദിയുടെ മറുപടി. ബ്രിട്ടനില്‍ രാഷ്ട്രീയ അഭയത്തിന് അപേക്ഷിച്ചോ എന്ന ചോദ്യത്തോട് പ്രതികരിക്കാനില്ലെന്ന് മോദി ചിരിച്ചുകൊണ്ട് മറുപടി നല്‍കി. റിപ്പോര്‍ട്ടര്‍ വീണ്ടും ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും പ്രതികരിക്കാതെ മോദി വാഹനത്തില്‍ കയറി മുങ്ങി. 10000 യൂറോ (9.1 ലക്ഷം രൂപ) വിലമതിക്കുന്ന ജാക്കറ്റാണ് കണ്ടുമുട്ടുന്ന സമയത്ത് മോദി അണിഞ്ഞിരുന്നതെന്നു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ലണ്ടന്‍ വെസ്റ്റ് എന്‍ഡിലെ ആഡംബര കെട്ടിട സമുച്ചയമായ സെന്റര്‍ പോയിന്റ് ടവറിലാണ് നീരവ് മോദിയുടെ താമസം. ഇതിന്റെ വാടക ഒരു മാസം ഏകദേശം 17,000 യൂറോ (15 ലക്ഷം രൂപ) വരും. 72 കോടി രൂപയാണ് ഈ കെട്ടിടസമുച്ചയത്തിലെ ഒരു ഫ്ളാറ്റിന്റെ വില. തട്ടിപ്പു നടത്തി ഇന്ത്യയില്‍നിന്നു കടന്നശേഷം നീരവ് മോദിയുടേതായി ആദ്യം പുറത്തുവരുന്ന വീഡിയോയാണ് ടെലഗ്രാഫിന്േറത്. ഇന്ത്യന്‍ സര്‍ക്കാര്‍ മോദിയെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 13,700 കോടി രൂപയുടെ തട്ടിപ്പു നടത്തിയ മോദി കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ മുംബൈയില്‍നിന്ന് യുഎഇയിലേക്കു കടന്നതാണ്. മാര്‍ച്ചിലെ മൂന്നാമത്തെ ആഴ്ച അവിടെനിന്ന് ഹോങ്കോംഗിലേക്കു പറന്നു. ഹോങ്കോംഗില്‍ നിരവധി സ്ഥാപനങ്ങള്‍ മോദിയുടേതായിട്ടുണ്ട്. ഇതേത്തുടര്‍ന്ന് മോദിയെ പിടികൂടാന്‍ സര്‍ക്കാര്‍ ഹോങ്കോംഗ് ഭരണകൂടത്തെ സമീപിച്ചതോടെ മോദി ലണ്ടനിലേക്കു കടന്നെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.മോദി വിദേശത്ത് യാത്രകള്‍ നടത്തുന്നത് വ്യാജ പാസ്പോര്ട്ടിലാണെന്നാണു സൂചന.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മോദിക്കെതിരേ ഇന്റര്‍പോള്‍ റെഡ്കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇന്ത്യയുടെ അഭ്യര്‍ഥന പ്രകാരമായിരുന്നു നടപടി. മോദി ലണ്ടനിലുണ്ടെന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഇയാളെ വിട്ടുനല്‍കണമെന്ന് ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ, ഇയാളുടെ അക്കൗണ്ടുകളും ആസ്തികളും മരവിപ്പിച്ചിരിക്കുകയാണ്.
Exclusive: Telegraph journalists tracked down Nirav Modi, the billionaire diamond tycoon who is a suspect for the biggest banking fraud in India’s historyhttps://t.co/PpsjGeFEsy pic.twitter.com/v3dN5NotzQ
— The Telegraph (@Telegraph) March 8, 2019
റബര്‍ തോട്ടത്തില്‍ തീ പടരുന്നത് കണ്ട് അണയ്ക്കാന്‍ പോയ വീട്ടമ്മയ്ക്ക് പൊള്ളലേറ്റു. വീടിന് സമീപത്തെ റബര്‍ തോട്ടത്തിലാണ് തീ പടര്‍ന്നത്. പൊള്ളലേറ്റ പെരുങ്കടവിള പഞ്ചായത്തില്‍ പഴമല തെള്ളുക്കുഴി മരുതംകാട് തുണ്ടുവെട്ടി വീട്ടില്‍ പരേതനായ ഗോപാലന്റെ ഭാര്യ ഭവാനി അമ്മയെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
96 വയസ്സുണ്ടായിരുന്നു. ഭവാനിയമ്മയുടെ വീടിന് സമീപത്തെ മറ്റൊരാളുടെ നാല് ഏക്കര്‍ റബ്ബര്‍ തോട്ടത്തില്‍ തീ പടരുന്നത് കണ്ട ഇവര്‍ തീ അണയ്ക്കാനായി ബക്കറ്റില്‍ വെള്ളവുമായി പോയതായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം.
എന്നാല്‍ തീ അണയ്ക്കുന്നതിനിടെ പെട്ടെന്ന് തീ പടര്‍ന്നു പിടിക്കുകയും ഭവനിയമ്മ തീയില്‍ അകപ്പെടുകയുമായിരുന്നു. തീ പടരുന്നത് കണ്ടെത്തിയ നാട്ടുകാരാണ് ഭവാനിയമ്മയെ പൊള്ളലേറ്റ നിലിയല്‍ കണ്ടെത്തിയത്.
ഉടനെ മാരായമുട്ടം പൊലീസില്‍ വിവരമറിയിച്ചു. എന്നാല്‍ പൊലീസ് എത്തുമ്പോഴേക്കും ഇവര്‍ മരിച്ചിരുന്നു. ഭവാനിയമ്മ ഒറ്റയ്ക്കാണ് താമസം. മകളുടെ വീട് ഇവരുടെ വീടിന് സമീപത്ത് തന്നെയാണ്.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയചര്‍ച്ചകള്‍ ഡല്‍ഹിയിലേക്ക്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ചേര്‍ന്ന് സാധ്യതപട്ടികയ്ക്ക് രൂപം നല്‍കി. തിങ്കളാഴ്ചയാണ് അന്തിമപട്ടിക തയാറാക്കാന്‍ ഡല്‍ഹിയില്‍ സ്ക്രീനിങ് കമ്മിറ്റി യോഗം.
ഇന്ദിരഭവനില്‍ രണ്ടരമണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സാധ്യതപട്ടികയ്ക്ക് രൂപമായത്. സിറ്റിങ് സീറ്റുകളില്‍ വയനാട് ഒഴിച്ചുളള മണ്ഡലങ്ങളിലെല്ലാം നിലവിലുള്ള എംപിമാരുടെ പേരുകളേ ഉള്ളൂ. ആലപ്പുഴയില്‍ കെ.സി.വേണുഗോപാലും വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രനും മല്‍സരിക്കുന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് അന്തിമ തീരുമാനമെടുക്കും. എറണാകുളത്ത് കെ.വി തോമസിനും പത്തനംതിട്ടയില്‍ ആന്‍റോ ആന്‍റണിക്കും പകരം ആളെ നിര്‍ത്തുന്ന കാര്യത്തിലും ദേശീയനേതൃത്വത്തിന്റേതായിരിക്കും അന്തിമവാക്ക്.
വയനാട് കെ.മുരളീധരന് പുറമെ എം.എം. ഹസന്‍, ഷാനിമോള്‍ ഉസ്മാന്‍ എന്നിവരുടെ പേരും പരിഗണിക്കുന്നുണ്ട്. ആറ്റിങ്ങല്‍ അടൂര്‍ പ്രകാശ്, ചാലക്കുടി ബെന്നി ബഹനാന്‍, തൃശൂര്‍ വി.എം സുധീരന്‍, ടി.എന്‍ പ്രതാപന്‍, ആലത്തൂര്‍ രമ്യഹരിദാസ്, സി.സി ശ്രീകുമാര്‍, പാലക്കാട് വി.കെ ശ്രീകണ്ഠന്‍, ഇടുക്കി ഉമ്മന്‍ചാണ്ടി, ജോസഫ് വാഴയ്ക്കന്‍, ഡീന്‍ കുര്യാക്കോസ്, കാസര്‍കോട് സുബയ്യ റൈ, എ.പി അബ്ദുള്ളക്കുട്ടി, കണ്ണൂര്‍ കെ.സുധാകരന്‍ തുടങ്ങിയവര്‍ സാധ്യത പട്ടികയിലുണ്ട്.
മുന്‍ കെ.പി.സി സി പ്രസിഡന്റുമാരോടും വി.ഡി.സതീശനോടും അന്തിമഘട്ട ചര്‍ച്ച നടക്കുമ്പോള്‍ ഡല്‍ഹിയില്‍ ഉണ്ടാകണമെന്ന് ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. സ്ക്രിനിങ് കമ്മിറ്റി യോഗത്തിനായി നാളെ വൈകിട്ട് നേതാക്കള്‍ ഡല്‍ഹിക്കുപോകും.
വ്യക്തമായി അറിയാമായിരുന്നിട്ടും തീരദേശ സംരക്ഷണ നിയമവും, തണ്ണീര്‍ത്തട നിയമവും ലംഘിച്ചു കൊണ്ട് 600 മീറ്റര്‍ നീളത്തില്‍ ആറു മീറ്റര്‍ വീതിയില്‍ സഹോദരന്‍ അയ്യപ്പന്‍ റോഡില്‍ നിന്ന് സുഭാഷ് ചന്ദ്രബോസ് റോഡ് വരെയുള്ള കൊച്ചിക്കായല്‍ റോഡ് നിര്‍മിക്കാന്‍ അനുമതി കൊടുത്ത കൊച്ചി മേയര്‍ രാജിവെക്കണമെന്ന് ആംആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു. ഈ ആവശ്യമുന്നയിച്ചു കൊണ്ട് കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നില്‍ ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. ഇത്രവലിയ ഒരു അഴിമതി നടന്നിട്ടും ഇതിനെതിരെ ഒരു അക്ഷരം പ്രതികരിക്കാന്‍ പ്രതിപക്ഷമോ മറ്റു കക്ഷികളോ തയ്യാറായില്ല എന്നത്, അവര്‍ക്കും ഇതില്‍ പങ്കുണ്ട് എന്ന് തെളിയിക്കുന്നു.
ഈറോഡ് നിര്‍മാണത്തിലൂടെ ചിലവന്നൂര്‍ കായലിലെ ഒഴുക്ക് കുറയുന്നു എന്ന് മാത്രമല്ല, ഇതിന്റെ സമീപത്തുള്ള വലിയൊരു പ്രദേശം നികത്തി എടുക്കുവാനുള്ള അനുമതി ലഭിക്കുന്നതിനുള്ള കുറുക്കുവഴി കൂടിയായി ഇതിനെ കാണണം. ഇതിന്റെ പിന്നില്‍ ശക്തമായ റിയല്‍എസ്റ്റേറ്റ് മാഫിയ ഉണ്ട്. അതിന്റെ ദല്ലാളായി മേയറും കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥരും ഭരണ-പ്രതിപക്ഷ ങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു.
ഇക്കാര്യത്തില്‍ കായല്‍ നികത്തലിന് സ്റ്റോപ്പ് മെമ്മോ കൊടുത്ത വില്ലേജ് ഓഫീസറെ സ്ഥലം മാറ്റാന്‍ വരെ ശ്രമം നടത്തിയതാണ്. പ്രതിഷേധത്തെ തുടര്‍ന്ന് രാത്രിയില്‍ തന്നെ ഉത്തരവ് പിന്‍വലിക്കുകയാണ് ചെയ്തത്. ഈ അഴിമതി നടത്തിയ മേയര്‍ക്ക് ഇനി ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അവകാശമില്ല എന്ന് ആംആദ്മി പാര്‍ട്ടി വ്യക്തമാക്കുന്നു. പ്രതിഷേധ സമരം ബെന്നി ജോസഫ് ജനപക്ഷം ഉദ്ഘാടനം ചെയ്തു, നിപുന്‍ ചെറിയാന്‍, അഷ്‌കര്‍ ബാബു, ഡൊമിനിക് ചാണ്ടി, ഫോജി ജോണ്‍ എന്നിവര്‍ സംസാരിച്ചു.
തിരുവനന്തപുരം: അരുവിക്കര എംഎല്‍എ ശബരീനാഥനും തിരുവനന്തപുരം മുന്‍ സബ്കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ക്കും ആണ്‍കുഞ്ഞ് പിറന്നു. ഫെയിസ്ബുക്ക് പോസ്റ്റില്‍ ശബരീനാഥന്‍ ആണ് ഇക്കാര്യം അറിയിച്ചത്. മുന്‍ മന്ത്രിയും സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായിരുന്ന ജി.കാര്‍ത്തികേയന്റെ മകനായ ശബരീനാഥന്‍ പിതാവിന്റെ മരണത്തെത്തുടര്‍ന്നാണ് എംഎല്‍എയായത്. പിന്നീട് ഐഎഎസ് ഉദ്യോഗസ്ഥയായ ദിവ്യയുമായുള്ള വിവാഹം ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു.
അരുവിക്കരയില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും പിന്നീട് സംസ്ഥാന നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും ശബരീനാഥന്‍ വിജയം നേടി. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായിരുന്ന ശബരീനാഥന്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിലെ ജോലി രാജിവെച്ചാണ് സജീവ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. കേരള സര്‍വകലാശാല പരീക്ഷ കണ്‍ട്രോളറായി വിരമിച്ച ഡോ. എംടി സുലേഖയാണ് അമ്മ.
ഐഎസ്ആര്‍ഓ ഉദ്യോഗസ്ഥാനായിരുന്ന ശേഷ അയ്യരുടെയും എസ്ബിടിയില്‍ ഓഫീസറായിരുന്ന ഭഗവതി അമ്മാളിന്റെയും മകളാണ് ദിവ്യ അയ്യര്‍. വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് ബിരുദം നേടിയ ശേഷമാണ് ദിവ്യ സിവില്‍ സര്‍വീസിലേക്കെത്തുന്നത്. ഗായിക, നര്‍ത്തകി, അഭിനേതാവ്, എഴുത്തുകാരി തുടങ്ങിയ നിലകളിലും പ്രശസ്തയാണ്.
എതിര്‍ സ്ഥാനാര്‍ഥി ആരായാലും പേടിയില്ലെന്ന് യുഡിഎഫ് നിയുക്ത സ്ഥാനാര്‍ഥി ശശി തരൂര്‍. വ്യക്തികള്‍ക്കല്ല നിലപാടുകള്‍ക്കാണ് പ്രാധാന്യമെന്ന് തരൂര്‍ തിരുവനന്തപുരത്ത് പ്രമുഖ മാധ്യമത്തോട് പറഞ്ഞു. മറ്റൊരു പാർട്ടിയുടെ സ്ഥാനർഥിയെ പറ്റി ചിന്തിക്കുന്നില്ല. നരന്ദ്രമോദി തിരുവനന്തപുരത്തേക്ക് മത്സരിക്കാൻ എത്തുമെന്നാണ് ആദ്യം കേട്ടത്. എന്നാൽ ആര് വന്നാലും താൻ ഉയർത്തി കാട്ടുന്നത് സ്വന്തം പ്രവർത്തനമാണന്ന് ശശി തരൂർ പറയുന്നു.
അവരുടെ വ്യക്തിത്വത്തെ അല്ല എതിർക്കുന്നത്. അവരുടെ പ്രവർത്തനങ്ങളാണ് വിലയിരുത്തപ്പെടേണ്ടത്. ബിജെപി അഞ്ച് വർഷമായി കേന്ദ്രത്തിൽ ഭരിക്കുന്നു. സിപിഎം കേരളത്തിൽ മൂന്ന് വർഷമായി ഭരണത്തിലുണ്ട്. ഞാൻ ചൂണ്ടികാട്ടുന്നത് പത്ത് വർഷമായി മണ്ഡലത്തിൽ നടപ്പാക്കിയ പദ്ധതികളാണന്ന് ശശി തരൂർ പറഞ്ഞു.
കുമ്മനം രാജശേഖരനുമായി അടുപ്പം ഇല്ലെങ്കിലും അറിയുന്നടത്തോളം നല്ല മനുഷ്യനാണ് തരൂർ പറഞ്ഞു. മുൻ ഗവറണറും മുൻ മന്ത്രിയുമാണ് എതിർ സ്ഥാനർഥികൾ. അവരുടെ വ്യക്തി പരമായ കാര്യങ്ങൾ പരാമർശിക്കാൻ താനില്ലെന്നും യുഡിഎഫിന്റെ നിയുക്ത സ്ഥാനർഥി പറഞ്ഞു.
മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ രാജിവെച്ചു. സജീവ രാഷ്ട്രീയത്തിലേക്കിറങ്ങാനാണ് രാജി. രാഷ്ട്രപതി രാജി അംഗീകരിച്ചു. കുമ്മനം ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത. തിരുവനന്തപുരത്ത് മത്സരിക്കാനാണ് സാധ്യത കൂടുതലും.
ബിജെപി ദേശീയ നേതൃത്യം ഇതുസംബന്ധിച്ച തീരുമാനമെടുക്കും. കുമ്മനം ബിജെപി സംസ്ഥാന നേതാക്കളുമായി സംസാരിച്ചുവെന്നാണ് വിവരം. ആര്‍എസ്എസ് കുമ്മനം മത്സരിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.
തിരുവനന്തപുരത്ത് കുമ്മനം തന്നെയാണ് മികച്ച സ്ഥാനാര്‍ത്ഥിയെന്നും അദ്ദേഹത്തിന്റെ അത്ര വിജയസാധ്യത മറ്റാര്‍ക്കുമില്ലെന്നുമാണ് വിലയിരുത്തല്‍. തിരുവനന്തപുരത്തെ വോട്ടര്‍പട്ടികയിലെ കുമ്മനത്തിന്റെ പേര് സംബന്ധിച്ച വിവരങ്ങള്‍ ഇന്ന് രാവിലെ തിരക്കുക കൂടി ചെയ്തത് ഇതിന്റെ ഭാഗമാണെന്നും പറയുന്നുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്. യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി റായ്ബറേലിയിലും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അമേഠിയിലും വീണ്ടും ജനവിധി തേടും. അതേസമയം, അടുത്തിടെ സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയ കിഴക്കൻ യു പി യുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പേര് പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. യുപിയിലെ പതിനൊന്നും ഗുജറാത്തിലെ നാലും സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി പ്രഖ്യാപിച്ചത്. മുൻ കേന്ദ്രമന്ത്രിമാരായ സൽമാൻ ഖുർഷിദ് യുപിയിലെ ഫറൂഖാബാദിലും ആർ.പി.എൻ സിങ് കുശിനഗറിലും ജിതിൻ പ്രസാദ ദൗരാഹ്രയിലും വീണ്ടും ജനവിധി തേടും. ഗുജറാത്തിലെ ആനന്ദിൽ ഭരത് സിങ് സോളങ്കിയും വഡോധരയിൽ പ്രശാന്ത് പട്ടേലുമാണ് മൽസരിക്കുക.
അതേസമയം, ഉത്തർപ്രദേശിലെ സമാജ് വാദി ബിഎസ്പി സഖ്യത്തിലേയ്ക്ക് കോൺഗ്രസിനും ഇടം ലഭിച്ചേക്കും. കോൺഗ്രസിന് 15 സീറ്റുകൾ നൽകാൻ എസ് പിയും ബിഎസ്പിയും സന്നദ്ധതയറിയിച്ചു. എന്നാൽ കോൺഗ്രസിനെ ഉൾപ്പെടുത്തി മുന്നണി വിപുലീകരിച്ചാലും ബിജെപിയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ബിജെപി യുപി അധ്യക്ഷൻ മഹേന്ദ്രനാഥ് പാണ്ഡെ മനോരമ ന്യൂസിനോട് പറഞ്ഞു.
യു പിയിലെ 80 ലോക്സഭാ സീറ്റിൽ 38 ൽ ബിഎസ്പിയും 37 ൽ സമാജ് വാദി പാർട്ടിയും ആർ.എൽ.ഡി മൂന്ന് സീറ്റുകളിലും മൽസരിക്കാനാണ് ധാരണ. കോൺഗ്രസിനെ പടിക്കു പുറത്തു നിർത്തിയെങ്കിലും രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലും സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലും സ്ഥാനാർഥികളെ നിർത്തേണ്ടെന്ന് മായാവതിയും അഖിലേഷ് യാദവും തീരുമാനിച്ചു.
സഖ്യത്തിന്റെ ഭാഗമായാൽ കോൺഗ്രസിന് 15 സീറ്റ് നൽകാൻ എസ്പിയും ബിഎസ്പിയും ഇപ്പോൾ സന്നദ്ധമാണെന്ന സൂചനകൾ പുറത്തു വരുന്നുണ്ട്. എസ് പി 7 സീറ്റുകളും ബിഎസ്പി 6 സീറ്റുകളും വിട്ടുനൽകും. കൂടാതെ അമേഠിയും റായ്ബറേലിയും. സഖ്യം വേണമെന്നാണ് അഖിലേഷിനും രാഹുൽ ഗാന്ധിക്കും. എന്നാൽ കാര്യമായ വിട്ടുവീഴ്ച്ച വേണ്ടെന്ന് മായാവതി കടുപ്പിക്കുന്നു. കോൺഗ്രസ് കൂടി എസ് പി – ബി എസ് പി സഖ്യത്തിന്റെ ഭാഗമായാലും കാറ്റ് മാറി വീശില്ലെന്ന് ബിജെപി.
പുതിയ ഫോർമുല അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറാവുകയാണെങ്കിൽ സഖ്യ പ്രഖ്യാപനം ഉടനുണ്ടാകും. 10 സീറ്റു നൽകാമെന്ന വാഗ്ദാനം പ്രിയങ്ക ഗാന്ധി തള്ളിയിരുന്നു.