സിറോ മലബാർ സഭയിലെ വ്യാജരേഖ കേസുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം സ്വദേശിയായ യുവാവിനെയാണ് കസ്റ്റഡിയിലെടുത്തത്. വ്യാജരേഖ തയാറാക്കിയതെന്ന് സംശയിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവിനെ ചോദ്യം ചെയ്തു വരികയാണ്. വിശദമായ ചോദ്യം ചെയ്യലിനു ശേഷമേ അറസ്റ്റ് ചെയ്യുന്നതിനെ പറ്റി തീരുമാനമെടുക്കൂ എന്ന് പൊലീസ് അറിയിച്ചു. മുരിങ്ങൂർ ഇടവക വികാരി ഫാദർ ടോണി കല്ലൂക്കാരനിൽ നിന്നും പൊലീസ് മൊഴിയെടുത്തു. രാവിലെ പതിനൊന്നു മണിയോടെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ച ഫാദർ ടോണിയെ രാത്രിയായിട്ടും വിടാഞ്ഞതിനെതിരെ ഒരു വിഭാഗം വൈദികരും നാട്ടുകാരും ചേർന്ന് ആലുവ ഡിവൈഎസ്പി ഓഫിസിനു മുന്നിൽ പ്രതിഷേധിച്ചു. തുടർന്ന് എഎസ്പിയെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തിയ ശേഷം ഫാദർ ടോണിയെ വിട്ടയച്ചു. ഇതിനു ശേഷമാണ് പ്രതിഷേധക്കാർ മടങ്ങിയത്.
കോട്ടയം: പിജെ ജോസഫിനെ കക്ഷിനേതാവായും ജോസ് കെ. മാണിയെ വർക്കിംഗ് ചെയർമാനും നിയമിക്കണമെന്ന നിർദേശം ജോസഫ് വിഭാഗം മുന്നോട്ട് വച്ചു. അതേസമയം സിഎഫ് തോമസിനെ ചെയർമാനാക്കണമെന്ന നിർദ്ദേശം മാണി വിഭാഗം അംഗീകരിച്ചിട്ടില്ല.
കെഎം മാണിയുടെ 41-ാം ചരമദിനം കഴിഞ്ഞതോടെ പാർട്ടിയിലെ സ്ഥാനങ്ങൾക്കായി കേരള കോൺഗ്രസിലെ ഇരു വിഭാഗവും നിലപാട് കടുപ്പിച്ച് രംഗത്തെത്തി. 27ന് നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് മുൻപ് നിയമസഭാകക്ഷിനേതാവിനെ തെരഞ്ഞെടുക്കണം.
25ന് മുൻപ് നേതാവാരെന്ന് സ്പീക്കറെ അറിയിക്കണം. ചെയർമാൻ സ്ഥാനം വേണ്ടെന്ന് പിജെ ജോസഫ് വ്യക്തമാക്കിക്കഴിഞ്ഞു. എന്നാൽ നിയമസഭാകക്ഷിനേതൃ സ്ഥാനത്തിൽ വിട്ടുവീഴ്ചയില്ല. ഇതിനായി വർക്കിംഗ് ചെയർമാൻ സ്ഥാനം ജോസ് കെ. മാണിക്ക് വിട്ടുകൊടുക്കാനും ജോസഫ് തയ്യാറാണ്.
വൈസ് ചെയർമാൻ ട്രഷർ സ്ഥാനങ്ങൾ മാണി വിഭാഗത്തിന് തന്നെയായിരിക്കും. എന്നാൽ ചെയർമാൻ സ്ഥാനത്തിൽ ഒരു വിട്ടുവീഴ്ചക്കും മാണി വിഭാഗം തയ്യാറല്ല. സി എഫ് തോമസ് കുറേനാളായി മാണിവിഭാഗത്തോട് അകലം പാലിക്കുന്ന നേതാവാണ്.
ഇതും ജോസഫിന്റ നിർദ്ദേശത്തെ എതിർക്കാൻ കാരണമായി മാണി വിഭാഗം ചൂണ്ടിക്കാണിക്കുന്നുണ്ട്. പാർലമെന്ററി പാർട്ടി നേതാവിനെ ഉടൻ തീരുമാനിച്ച ശേഷം ചെയർമാനെ സംസ്ഥാനകമ്മിറ്റി വിളിച്ച് നിശ്ചയിക്കാമെന്ന നിർദ്ദേശമാണ് മാണി വിഭാഗത്തിന്റേത്.
പ്രശ്നങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്നാണ് നേതാക്കളുടെ നിലപാട്. തർക്കങ്ങളെക്കുറിച്ച് ഇതുവരെ പരസ്യഅഭിപ്രായപ്രകടനം നടത്താതിരുന്ന ജോസ് കെ മാണി ഇനി ശക്തമായി രംഗത്തവരുമെന്നാണ് സൂചന.
പ്രധാനമന്ത്രിയായതിന് ശേഷം 5 വര്‍ഷത്തിനിടെ ആദ്യമായി മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് നരേന്ദ്ര മോദി. സര്‍ക്കാരിന്റെ നേട്ടങ്ങളും സംഘടനാ വളര്‍ച്ചയും തെരഞ്ഞെടുപ്പ് പ്രചരണവും വിശദീകരിച്ചായിരുന്നു വാര്‍ത്ത സമ്മേളനം. എന്നാല്‍ മോദിയോടുള്ള ചോദ്യങ്ങള്‍ക്ക് അമിത് ഷായാണ് മറുപടി നല്‍കിയത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് പരസ്യ പ്രചരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയായിരുന്നു ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് ഒപ്പം എത്തിയുള്ള പ്രധാനമന്ത്രിയുടെ വാര്‍ത്ത സമ്മേളനം. അമിത് ഷാ വാര്‍ത്താ സമ്മേളനം നടത്തുമെന്നാണ് ആദ്യം വ്യക്തമാക്കിയിരുന്നത്. പിന്നീട് അപ്രതീക്ഷിതമായി നരേന്ദ്രമോദി കൂടി വാര്‍ത്താ സമ്മേളനത്തിനെത്തുകയായിരുന്നു.
എല്ലാവരോടും നന്ദി പറയാനെത്തിയതാണെന്ന് മോദി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കുടുംബാധിപത്യത്തെ തകര്‍ത്ത് അധികാരത്തിലെത്തിയ ജനങ്ങളുടെ സര്‍ക്കാര്‍ വാഗ്ദാനം നിറവേറ്റി. വീണ്ടും മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തുമെന്നും മോദി അവകാശപ്പെട്ടു. രണ്ടാം തവണയും ജനങ്ങളുടെ സര്‍ക്കാര്‍ തുടര്‍ച്ചയായി അധികാരത്തില്‍ വരികയാണ്. ഇത് ചരിത്രമാണ്. ഇത് രാഷ്ട്രീയഗവേഷകര്‍ പഠിക്കേണ്ടതാണെന്ന് മോദി പറഞ്ഞു. ജനാധിപത്യത്തിന്റെ ശക്തി നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ലോകത്തെ നമ്മുടെ ജനാധിപത്യത്തെക്കുറിച്ച് നമ്മള്‍ ബോധ്യപ്പെടുത്തേണ്ടതാണ്. പണ്ട് തെരഞ്ഞെടുപ്പ് നടക്കുന്നെന്ന പേരില്‍ ഐപിഎല്‍ മാറ്റിയിട്ടുണ്ട്. ഇന്ന് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍, റംസാന്‍ നടക്കുന്നു, ഐപിഎല്‍ നടക്കുന്നു എല്ലാ ആഘോഷങ്ങളും നടക്കുന്നു. ഇത് സര്‍ക്കാരിന്റെ മാത്രം നേട്ടമല്ല. മെയ് 23-ന് ബിജെപി ഓഫീസില്‍ നിന്ന് നിങ്ങള്‍ക്ക് മധുരം ലഭിക്കുമെന്ന് ചിരിച്ചുകൊണ്ട് മോദി പറഞ്ഞു.
പുതിയ ഭരണരീതിയാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും തുല്യനീതി ഉറപ്പാക്കുന്ന തരം ഭരണമാണ് രാജ്യത്ത് ഇപ്പോള്‍ നിലവിലുള്ളത്. ആ വികസനം ജനങ്ങള്‍ക്ക് മനസ്സിലാകും, അതിനനുസരിച്ച് വോട്ട് ചെയ്യും അഞ്ച് വര്‍ഷത്തിനിടെ എന്റെ ഒരു പരിപാടി പോലും റദ്ദായിട്ടില്ല. പരമാവധി അച്ചടക്കത്തോടെ ഭരണം മുന്നോട്ടുപോയെന്നും മോദി അവകാശപ്പെട്ടു.
ഭരണനേട്ടം എണ്ണിപ്പറഞ്ഞാണ് അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചത്. സാധാരണക്കാരന്റെ ജീവിതനിലവാരം മോദിയുടെ ഭരണകാലത്ത് ഉയര്‍ന്നെന്നും, വികസനം വര്‍ദ്ധിച്ചെന്നും, എല്ലാ ആറ് മാസത്തിലും ഒരോ പുതിയ പദ്ധതികള്‍ കൊണ്ടുവന്നെന്നും അമിത് ഷാ അവകാശപ്പെട്ടു.
വന്‍ഭൂരിപക്ഷത്തോടെ, മൂന്ന് പതിറ്റാണ്ടിന് ശേഷം ഒറ്റയ്ക്ക് ഭരണം പിടിക്കാന്‍ കഴിഞ്ഞ ബിജെപി സര്‍ക്കാര്‍ എല്ലാ വാഗ്ദാനങ്ങളും പാലിച്ചെന്ന് അമിത് ഷാ അവകാശപ്പെട്ടു. കൃഷിക്കാര്‍ മുതല്‍, മധ്യവര്‍ഗക്കാര്‍ വരെയുള്ളവര്‍ക്കായി പദ്ധതികള്‍ കൊണ്ടുവന്നു. ആയുഷ്മാന്‍ഭാരത്, ജന്‍ധന്‍യോജന എന്നിവ നേട്ടങ്ങളാണെന്നും അമിത് ഷാ എണ്ണിപ്പറയുന്നു. തെരഞ്ഞെടുപ്പ് രംഗത്താകട്ടെ ബിജെപി ഒറ്റക്കെട്ടായി മുന്നോട്ടുപോവുകയാണെന്ന് അമിത് ഷാ പറഞ്ഞു. കൃത്യമായ പദ്ധതിയോടെയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് ബിജെപി ഒരുങ്ങിയത്. ആറ് സര്‍ക്കാരുകള്‍ മാത്രമുണ്ടായിരുന്ന ബിജെപി ഇപ്പോള്‍ രാജ്യമെങ്ങുമുണ്ട്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ബിജെപി സര്‍ക്കാരുകള്‍ എത്തി. സഖ്യസര്‍ക്കാരുകള്‍ രൂപീകരിച്ചത് നേട്ടമാണെന്നും അമിത് ഷാ അവകാശപ്പെട്ടു. ബംഗാള്‍ ,ഒറീസ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ മെച്ചപ്പെട്ട പ്രകടനം നടത്തുമെന്ന് പറഞ്ഞ അമിത് ഷാ എന്നാല്‍ കേരളത്തിന്റെ പേര് പരാമര്‍ശിച്ചില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദി വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചെങ്കിലും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയോടാണ് ചോദ്യം എന്ന് മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചെങ്കിലും പാര്‍ട്ടി പ്രസിഡന്റുള്ളപ്പോള്‍ അച്ചടക്കമുള്ള പ്രവര്‍ത്തകനായി താനിവിടെ ഇരിക്കുന്നതാണ് ഉചിതമെന്ന് മോദി പറഞ്ഞു.
റഫാല്‍ ഉള്‍പ്പടെയുള്ള അഴിമതികളെക്കുറിച്ച് മോദി സംസാരിക്കണമെന്ന് രാഹുല്‍ ഗാന്ധി തത്സമയം തന്നെ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടതിന് ഷാ നല്‍കിയ മറുപടി ”റഫാല്‍ അഴിമതിയാരോപണത്തിന് രാജ്യത്തിന്റെ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ തന്നെ പാര്‍ലമെന്റില്‍ വന്ന് മറുപടി പറഞ്ഞതാണ്. മറ്റ് ആരോപണങ്ങളുണ്ടായിരുന്നെങ്കില്‍ രാഹുല്‍ അത് സുപ്രീംകോടതിയില്‍ പറയണമായിരുന്നു. അഞ്ച് വര്‍ഷത്തെ ഭരണത്തിനിടെ ഒരു അഴിമതിയാരോപണം കേട്ടിട്ടില്ലാത്ത സര്‍ക്കാരാണ് ഇത്” എ്ന്നായിരുന്നു.
ആദ്യമായി വാര്‍ത്താസമ്മേളനം നടത്തിയ പ്രധാനമന്ത്രിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. വളരെ മികച്ച വാര്‍ത്താസമ്മേളനമാണ് നടത്തിയതെന്നും മോദിജിയെ അഭിനന്ദിക്കുന്നുവെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. അടുത്ത തവണയെങ്കിലും ഏതാനും ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ അമിത് ഷാ താങ്കളെ അനുവദിക്കുമെന്ന് കരുതുന്നുവെന്നും രാഹുല്‍ പരിഹസിച്ചു.
5 വര്‍ഷത്തിനിടെ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ മോദി ചോദ്യങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. മറിച്ച് താന്‍ അച്ചടക്കമുളള പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും ബിജെപി അധ്യക്ഷന്‍ മറുപടി നല്‍കുമെന്നുമായിരുന്നു വിശദീകരണം. ഇതിനെയാണ് രാഹുല്‍ അടക്കം കോണ്‍ഗ്രസ് നേതാക്കള്‍ ട്രോളിയത്.
എംഎല്‍എ വി ടി ബല്‍റാമും മോദിയെ ഫെയ്‌സ് ബുക്കിലൂടെ ട്രോളി രംഗത്തെത്തി. ”താടിയും പ്രസ് ചെയ്ത് കോണും തെറ്റി ഫ്രണ്ട്‌സിനൊപ്പം മിണ്ടാണ്ടിരിക്കുന്ന ഈ ചടങ്ങിനെയാണ് പ്രസ് കോണ്‍ഫറന്‍സ് എന്ന് പറയുന്നത്” എന്നാണ് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് ചന്ദ്രനെതിരെ നിർണായക മൊഴി. ചന്ദ്രന്‍ കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് ലേഖ പറഞ്ഞതായി അയല്‍വാസി മൊഴി നല്‍കി. പൊള്ളലേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലന്‍സില്‍ വച്ച് ലേഖ ചന്ദ്രനെതിരെ പറഞ്ഞതായി അയല്‍വാസി മൊഴി നല്‍കി. ആംബുലന്‍സിലെ ജീവനക്കാരുടെ മൊഴിയും രഹസ്യമൊഴിയും പോലീസ് രേഖപ്പെടുത്തും.
ബാങ്ക് ജീവനക്കാരുടെ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. ചന്ദ്രനെയും ബന്ധു കാശിനാഥനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ തിങ്കളാഴ്ച അപേക്ഷ നല്‍കും. ലേഖയുടെ ഭര്‍ത്താവ് ചന്ദ്രനും അമ്മ കൃഷണ്ണമ്മയും രണ്ടു ബന്ധുക്കളുമാണ് റിമാന്‍ഡില്‍ കഴിയുന്നത്. ഇവര്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റമാണ് ചുമത്തിലിരുന്നത്. എന്നാല്‍ വീട്ടില്‍ തുടര്‍ന്ന് നടത്തിയ പരിശോധനയിലും ചില മൊഴികളില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ലേഖ വര്‍ഷങ്ങളായി ശാരീകമായും മാനസികമായും പീഡനം അനുഭവിക്കുന്നുണ്ടെന്ന് പൊലീസിന് വ്യക്തമായി. ഈ സാഹചര്യത്തിലാണ് ഗാര്‍ഹിക പീഡന നിരോധന നിയമത്തിലെ വകുപ്പു കൂടി ഇവര്‍ നാലുപേര്‍ക്കുമെതിരെ ചുമത്തിയിട്ടുണ്ട്.
വായ്പയുടെയും ജപ്തി നടപടികളുടെ രേഖളുമായി രണ്ടു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനായ സിഐ ബിജു വി നായർക്ക് മുന്നിൽ ഹാജരാകാൻ കാനറാ ബാങ്ക് മാനേജർക്കും മൂന്നു ജീവനക്കാർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. അതേ സമയം ദുർമന്ത്രവാദം നടന്നുവെന്ന ആരോപണം തെളിക്കാനുള്ള തെളിവുകള്‍ പൊലീസിന് ലഭിച്ചില്ല. സ്ഥലത്തെ ചില ദിവ്യൻമാരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കളത്തിൽ ഗോഡ്സെ വിവാദം വലിയ ചർച്ചകൾക്കാണ് തുടക്കിമിട്ടിരിക്കുന്നത്. സ്വന്തന്ത്ര്യ ഭാരതത്തിലെ ആദ്യ തീവ്രവാദി ഹിന്ദുവായ ഗോഡ്സെ ആയിരുന്നെന്ന കമൽഹാസന്റെ പ്രസ്ഥാവന തമിഴ്നാട്ടിൽ വലിയ കോലാഹലങ്ങളാണ് ഉണ്ടാക്കിയത്. അദ്ദേഹത്തിനെതിരെ ബിജെപി, ഹനുമാൻ സേന പ്രവർത്തകർ ചെരുപ്പേറ് വരെ നടത്തി. ഇപ്പോഴിതാ ഒഡീഷ മുഖ്യമന്ത്രിയുടെ ഒരു പ്രവൃത്തി തിരഞ്ഞെടുപ്പിൽ സജീവചർച്ചയാവുകയാണ്. നാഥുറാം വിനായക് ഗോഡ്സെയെ പിടികൂടാന്‍ സഹായിച്ച രഘുനായിക്കിന്‍റെ വിധവയ്ക്ക് അഞ്ച് ലക്ഷം രൂപ സഹായധനം നൽകിയിരിക്കുകയാണ് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്.
രഘു നായകിന്‍റെ ഭാര്യ മണ്ഡോദരി നായകിനാണ് നവീന്‍ പട്നായിക് അഞ്ച് ലക്ഷം അനുവദിച്ചത്. ദില്ലിയിലെ ബിര്‍ല ഹൗസിലെ പൂന്തോട്ട ജോലിക്കാരനായിരുന്നു കേന്ദ്രപര സ്വദേശിയായ രഘുനായിക്. 1948 ജനുവരി 30ന് ഗാന്ധിയെ വെടിവച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഗോഡ്സെയെ പിടികൂടിയത് രഘുനായിക്കായിരുന്നു. ഗാന്ധി ബിര്‍ല ഹൗസില്‍ താമസിച്ച അവസാന കാലത്ത് അദ്ദേഹത്തിന് സ്ഥിരമായി ആട്ടിന്‍ പാല്‍ നല്‍കിയത് തന്‍റെ ഭര്‍ത്താവായിരുന്നെന്ന് മണ്ഡോദരി പറയുന്നു. ഗാന്ധിയുമായി ബന്ധപ്പെട്ട പുസ്തകങ്ങളില്‍ രഘു നായിക്കിന്‍റെ പേര് ഒട്ടേറെ തവണ പരാമര്‍ശിച്ചിട്ടുണ്ട്.
കെ.എം.മാണിയുടെ മൃതദേഹത്തോട് കുടുംബം അനാദരവ് കാട്ടിയെന്ന് പി.സി.ജോര്‍ജ്. മൃതദേഹം സംസ്കരിച്ച സ്ഥലം കണ്ടാല്‍ അത് മനസിലാകുമെന്നും മാണി അത്യാഹിതനിലയില്‍ കിടക്കുമ്പോഴും മകനും മരുമകളും വോട്ട് തേടി നടന്നെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിഎ യോഗത്തില്‍ പങ്കെടുക്കാന്‍ ചേര്‍ത്തലയില്‍ എത്തിയപ്പോഴാണ് പി.സി.ജോര്‍ജിന്റെ പ്രതികരണം. യോഗത്തില്‍ പ്രത്യേക ആവശ്യങ്ങളൊന്നും പറയാനില്ലെന്നും മുന്നണിയുടെ തുടര്‍ പരിപാടികളെക്കുറിച്ച് നിര്‍ണായക തീരുമാനം ഉണ്ടാകുമെന്നും പി.സി.ജോര്‍ജ് പറഞ്ഞു.
മല ചവിട്ടിയതിന് പിന്നിലെ ലക്ഷ്യം വെളിപ്പെടുത്തി ലിബി. ശബരിമലയില്‍ സന്ദര്‍ശനം നടത്തിയ ബിന്ദു അമ്മിണി തന്റെ വീട്ടില്‍ നിന്നുമാണ് യാത്രചെയ്തതെന്ന് പൊലീസിന് അറിയാമെന്ന് പറയുന്ന ലിബി ഞങ്ങളാരും അയ്യപ്പനെക്കണ്ടു സായൂജ്യമടയാന്‍ വന്നതല്ലെന്നും വെളിപ്പെടുത്തുന്നു. കോടതി വിധി നടപ്പിലാക്കാന്‍ വേണ്ടിയാണ് തങ്ങള്‍ ശബരിമലയിലേക്ക് പോയതെന്നും ഇനിയും ഏതെങ്കിലും സ്ത്രീകള്‍ ശബരിമലയില്‍ വരാന്‍ സന്നദ്ധരായാല്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്നും ലിബി തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ പ്രതികരിക്കുന്നു
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം
ദൈവത്തിൻറെ ബ്രഹ്മചര്യം സംരക്ഷിക്കാൻ ഓരിയിടുന്ന ചാണക ഡാഷ് മക്കൾ അറിയാൻ!
ബിന്ദുഅമ്മിണി എന്റെവീട്ടിൽനിന്ന് അവരുടെ വീട്ടിലേക്കാണ് പോയത്.അത് പോലീസ് ഡിപ്പാർട്ട് മെന്റിന് അറിയാം അത് ഒളിച്ചും പാത്തുമൊന്നുമല്ല.
ശബരിമലയിൽ അന്ന് വന്നതും വരുമെന്ന് പറഞ്ഞിട്ടുതന്നെയാണ്. മെഡിക്കൽകോളേജിൽ നിരാഹാരം കിടന്നതും വരാൻവേണ്ടിയാണ്. വിധിനടപ്പിലാക്കുകയും കാണുമ്പോൾ പോകുന്ന അസുഖമുണ്ടെങ്കിൽ കണ്ടവർക്ക് പോയും കാണുമായിരിക്കും.
ഞങ്ങളാരും അയ്യപ്പനെക്കണ്ടു സായൂജ്യമടയാൻ വന്നതല്ല വിധിനടപ്പിലാക്കാൻ ചാണകങ്ങൾ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ചതുകൊണ്ട് വന്നതാണ്.ഏതൊക്കെ ഊളകൾ എവിടൊക്കെ കിടന്നു കുരച്ചാലുംവിധി നടപ്പിലാക്കപ്പെടുമെന്നു ബോധ്യപ്പെടുത്താൻ.
അത് നടപ്പിലാക്കുകയും ചെയ്തു. ഇനി ഏതെങ്കിലും സ്ത്രീകൾ ശബരിമലയിൽ വരാൻ സന്നദ്ധരായാൽ അവർക്കൊപ്പം നിൽക്കുകയും ചെയ്യും.
പക്ഷെ പത്തനംതിട്ടയിലും തിരുവനന്തപുരത്തുമൊക്കെ ശബരിമലയുടെ പേരിൽ സുവർണ്ണാവസരം സ്വപ്നംകണ്ടവരുടെ പരാജയഭീതി മറച്ചുവെക്കാനുള്ള കോപ്രായങ്ങളാണ് ശബരിമല നടതുറന്നപ്പോൾ രണ്ടുദിവസമായി നടന്നുകൊണ്ടിരിക്കുന്നത്.
ബിന്ദു അമ്മിണിയുടെ പേരും പറഞ്ഞുനടക്കുന്ന ഈ കോപ്രായങ്ങളുടെ സത്യാവസ്ഥ ചാണകങ്ങളല്ലാത്തവർ മനസിലാക്കണം. പോകേണ്ട ഒരുസാഹചര്യം ഉണ്ടായാൽ ബിന്ദു അമ്മിണിയും അവരോടൊപ്പം ഞങ്ങളും ശബരിമലയിൽ പോയിരിക്കും. പക്ഷേ പത്തനംതിട്ടയിലെ വീട്ടിലേക്കുപോയ അവരുടെ പെരുംപറഞ്ഞു ദൈവത്തിൻറെ ബ്രഹ്മചര്യം സംരക്ഷിക്കാൻ നാട്ടിൽ കലാപമുണ്ടാക്കുന്ന ഊളകളെ തിരിച്ചറിയേണ്ടതുണ്ട്.
ബ്രാഹ്മണിസത്തിനും നവഫ്യൂഡൽ മാടമ്പിത്തരത്തിനും എതിരെയുള്ള സമരം എല്ലാ ഒന്നാം തീയതിയും ശബരിമലയിൽ പോയി അയ്യപ്പനെക്കണ്ടു പ്രാർത്ഥിക്കൽ അല്ലെന്നു കൃത്യമായി തിരിച്ചറിയുന്നവരാണ് ഞങ്ങൾ. സ്ത്രീകളെ കണ്ടാൽ എന്തോ പോകുമെന്നും പറഞായിരുന്നല്ലോ സുപ്രീംകോടതി വിധിക്കെതിരെ നാട്ടിൽ കലാപമുണ്ടാക്കിയത്കാണുമ്പോഴേ പോകാനായുള്ളതൊക്കെ പോയിട്ടും വീണ്ടും കിടന്നുകുരക്കാനും ഈ വക കോപ്രായങ്ങൾ കാണിക്കാനും ഈ ജന്തുക്കൾക്ക് നാണമില്ലേ? ശബരിമലയിലല്ല എവിടെപ്പോകാനും പോകണമെന്നു തോന്നുമ്പോൾ ഞങ്ങൾപോകും അതിന് ഒരു ചാണക ഡാഷ് മക്കളുടെയും പെർമിഷൻ ആവശ്യമില്ല. പോലീസ് സുരക്ഷ ഒരുക്കിയാലും ഇല്ലെങ്കിലും ഏതു ചാണകങ്ങൾ എവിടെ കിടന്നുകുരച്ചാലും ബിന്ദു അമ്മിണി അൽപ്പ സമയത്തിനുള്ളിൽ പതനതിട്ടയിലെ വീട്ടിൽ എത്തിയിരിക്കും. ഇത് ഗുജറാത്തല്ല കേരളമാണ് !
വ്യാപാരത്തിനായി ലണ്ടന്‍ ഓഹരി വിപണി തുറന്നുകൊടുത്തത് മുഖ്യമന്ത്രി പിണറായി വിജയന്‍. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ക്ഷണപ്രകാരമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ പങ്കെടുത്തത്. ഇത്തരമൊരു ചടങ്ങിൽ പങ്കെടുക്കുന്ന ഇന്ത്യയിലെ ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ.ഓഹരി വിപണിയിൽ കിഫ്ബി ഓഹരികൾ ലിസ്റ്റ് ചെയ്യുന്നതിനും ഇതോടെ തുടക്കമായി. ലണ്ടൻ ഓഹരി വിപണിയിൽ ഓഹരി ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാന തല സ്ഥാപനം എന്ന പദവിയാണ് കിഫ്ബി സ്വന്തമാക്കിയിരിക്കുന്നത്. വിപണി തുറക്കൽ ചടങ്ങിൽ ധനകാര്യമന്ത്രി തോമസ് ഐസക്, ചീഫ് സെക്രട്ടറി ടോം ജോസ്, കിഫ്ബി സി.ഇ.ഒ. ഡോ. കെ.എം. എബ്രഹാം എന്നിവരും പങ്കെടുത്തു.
ജനീവയില്‍ ഐക്യരാഷ്ട്ര സംഘടന സംഘടിപ്പിച്ച അന്താരാഷ്ട്ര പുനര്‍നിര്‍മാണ സമ്മേളനത്തില്‍ പിണറായി വിജയൻ കഴിഞ്ഞ ദിവസം പ്രസംഗിച്ചിരുന്നു. ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രകൃതി ദുരന്തങ്ങളുടെ ആഘാതം താങ്ങാന്‍ ശേഷിയുള്ള പുതിയ കേരളം നിര്‍മ്മിക്കാനാണ് കേരളം ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.
കേരള പുനര്‍നിര്‍മ്മാണ ദൗത്യം ഒരു കര്‍മ്മപദ്ധതിയായാണ് നടപ്പാക്കുന്നത്. പ്രകൃതിസൗഹൃദ നിര്‍മ്മാണ രീതികള്‍, നദീജലത്തിന് കൂടുതല്‍ ഇടം നല്‍കുന്ന നയങ്ങള്‍, പ്രളയത്തോടൊപ്പം ജീവിക്കുകയും അതിനെ അതിജീവിക്കുകയും ചെയ്യുന്ന ശൈലി എന്നിവയാണ് ഈ ദൗത്യത്തിന്റെ മുഖ്യഘടകങ്ങള്‍. കേരള സംസ്ഥാനത്തിന് സാമൂഹിക സുരക്ഷാ നടപടികളുടെ ഒരു ദീര്‍ഘമായ ചരിത്രമുണ്ട്. ഭൂപരിഷ്‌കരണം, വിദ്യാഭ്യാസ-ആരോഗ്യമേഖലകളിലെ ഇടപടലുകള്‍ തുടങ്ങി നിരവധി പുരോഗമനപരമായ ഇടപെടലുകള്‍ നടത്തിയിട്ടുള്ള സംസ്ഥാനത്തിന് ഇപ്പോഴത്തെ ദൗത്യവും ജനപങ്കാളിത്തത്തോടെ നടപ്പാക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയുണ്ട്. ശക്തമായ വികേന്ദ്രീകൃത ഭരണസമ്പ്രദായം ഇക്കാര്യത്തി നമുക്ക് വലിയ താങ്ങായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുനരധിവാസ പദ്ധതികള്‍ സമൂഹത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്നവരുടെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണത്തിനും പാര്‍പ്പിടത്തിനും പരമപ്രാധാന്യം നല്‍കുന്നുണ്ട്. ഈ വിഭാഗങ്ങള്‍ക്ക് അവ ഔദാര്യമായല്ല, മറിച്ച്, അവരുടെ അവകാശമായി ലഭ്യമാക്കുന്നത് ഉറപ്പാക്കുകയാണ് നമ്മുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
മെയ് മാസം ഫാനി കൊടുങ്കാറ്റ് ഇന്ത്യയിലെ ഒഡീഷ സംസ്ഥാനത്തെ വളരെയധികം പ്രതികൂലമായി ബാധിച്ചതായി ഇവിടെ അറിയിക്കുകയാണ്. മനുഷ്യജീവനുകള്‍ക്ക് കാര്യമായ നഷ്ടമുണ്ടാകാതെ ഈ ദുരന്തത്തെ അതിജീവിക്കാന്‍ ഒഡീഷയ്ക്ക് കഴിഞ്ഞത് ആവശ്യമായ മുന്നറിയിപ്പ് കിട്ടിയതുകൊണ്ടാണ്. മുന്നറിയിപ്പ് സംവിധാനങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന്റെ പ്രാധാന്യമാണ് ഇവിടെ ശ്രദ്ധേയമാകുന്നത്. ആഗോളതാപനം കാരണമുണ്ടാകുന്ന കാലാവസ്ഥാവ്യതിയാനങ്ങളും വെള്ളപ്പൊക്കവും കൊടുങ്കാറ്റും കൂടുതലുണ്ടാകുന്ന ഈ കാലഘട്ടത്തി മുന്നറിയിപ്പ് സംവിധാനങ്ങളുടെ പ്രാധാന്യം വളരെ വലുതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഓസ്‌ട്രേലിയന്‍ വനിതയെ കോഴിക്കോട് നഗരത്തില്‍ വച്ച് കാണാതായതായി പരാതി. മലയാളി സുഹൃത്തിനൊപ്പം കോഴിക്കോട് എത്തിയ വെസ്‌ന (59) എന്ന് ഓസ്‌ട്രേലിയന്‍ വനിതയെയാണ് കാണാതായത്. ഇവരുടെ സുഹൃത്തും കോട്ടയം സ്വദേശിയുമായ ജിം ബെന്നിയാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇയാള്‍ക്കൊപ്പമാണ് വെസ്‌ന കോഴിക്കോട് എത്തിയത്. കോഴിക്കോട് കസബ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെയാണ് ജിം ബെന്നിയും ഓസ്‌ട്രേലിയന്‍ വനിതയും വയനാട്ടില്‍ നിന്ന് കോഴിക്കോട് എത്തിയത്. കോഴിക്കോട് തങ്ങാന്‍ ഇവര്‍ റൂം എടുത്തിട്ടില്ലെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. വനിതക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്.
വെഞ്ഞാറമൂട്: ദുരൂഹ സാഹചര്യത്തിൽ പൊട്ടക്കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവ് ധരിച്ചിരുന്ന ഷർട്ട് വീടിനു സമീപത്തെ മരച്ചുവട്ടിൽ. വെള്ളാണിക്കൽ പത്തേക്കർ രാജേഷ് ഭവനിൽ രാജേഷി(35)നെ ശനിയാഴ്ച വീട്ടിൽ നിന്നു അകലെയുള്ള കിണറ്റിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. മൃതദേഹത്തിൽ അടിവസ്ത്രം മാത്രമാണുണ്ടായിരുന്നത്. കിണറ്റിൽ നിന്നു വസ്ത്രങ്ങൾ കണ്ടെത്താനുമായില്ല.
രാജേഷിനെ വെള്ളി മുതൽ കാണാനുണ്ടായിരുന്നില്ല. അപ്പോൾ ധരിച്ചിരുന്നതെന്ന് കരുതുന്ന ഷർട്ടാണ് ഇന്നലെ രാവിലെ രാജേഷിനെ സംസ്കരിച്ചതിനു എതിർവശത്തുള്ള പൊതു വഴിക്കു സമീപത്തെ മരച്ചുവട്ടിൽ കണ്ടെത്തിയത്. ഇതോടെ രാജേഷിന്റെ മരണത്തിൽ ദുരൂഹത വർദ്ധിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. ഇന്നലെ ഇത് ഇവിടെ കൊണ്ടു വന്നു വച്ചതാണെന്നു നാട്ടുകാർ ആരോപിക്കുന്നു. വെഞ്ഞാറമൂട് പൊലീസ് എത്തി ഷർട്ട് സ്റ്റേഷനിലേക്ക് മാറ്റി