പ്രണവ് രാജ്
അഗര്‍ത്തല : യെച്ചൂരി താങ്കളും , താങ്കള്‍ നേതൃത്വം നല്കുന്ന കമ്മൂണിസ്റ്റ് പാര്‍ട്ടിയും ഇത് അനുഭവിക്കണം , ഈ തോല്‍വി നിങ്ങള്‍ വിലയ്ക്ക് വാങ്ങിയതാണ് . ഇങ്ങനെ പറയുന്നത് മറ്റ് ആരുമല്ല . വര്‍ഗ്ഗീയ രാഷ്ട്രീയത്തിന് മുകളില്‍ ത്രിപുരയില്‍ കമ്മൂണിസ്റ്റ് പാര്‍ട്ടി ജയിക്കണം എന്ന ആഗ്രഹിച്ച ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് .
സത്യത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ കാര്യത്തില്‍ ഈ വിമര്‍ശനം ശരിക്കും യോജിച്ചത് തന്നെയല്ലേ ? . ജനാധിപത്യ ഇന്ത്യയില്‍ സാധാരണ ജനം ഏറ്റവും കൂടുതല്‍ പ്രതീക്ഷയോടെ കണ്ട ഒരു രാഷ്ട്രീയ പാര്‍ട്ടിയായിരുന്നു സി പി എം . പക്ഷെ ഈ പാര്‍ട്ടി രാജ്യത്തിന്റെ വളര്‍ച്ചയുടെ കാലഘട്ടങ്ങളില്‍ എടുത്ത പല ആനമണ്ടത്തരങ്ങളാണ് ഇന്ന് ഈ പാര്‍ട്ടിയെ ഈ അവസ്ഥയില്‍ കൊണ്ടെത്തിച്ചിരിക്കുന്നത് എന്ന് പറഞ്ഞാല്‍ കുറ്റം പറയാന്‍ കഴിയില്ല .
കമ്മൂണിസ്റ്റ് പാര്‍ട്ടിക്ക് രാജ്യം മുഴുവന്‍ വളരാന്‍ എന്നൊക്കെ അവസരങ്ങള്‍ ലഭിച്ചിട്ടുണ്ടോ അന്നൊക്കെ കാലത്തിന് യോജിക്കാത്ത വെറും വരട്ട് പ്രത്യേയശാസ്ത്ര ചര്‍ച്ചകളില്‍ കുടുക്കി , തെറ്റായ തീരുമാനങ്ങളിലൂടെ അവര്‍ തന്നെ സ്വയം ഈ പാര്‍ട്ടിയെ നശിപ്പിച്ചിട്ടുണ്ട് . അതിന് ഏറ്റവും വലിയ ഉദാഹരണമാണ് പ്രത്യേയശാസ്ത്ര ചര്‍ച്ചയിലൂടെ ജ്യോതി ബാസുവിനെ കമ്മൂണിസ്റ്റ് പാര്‍ട്ടി പ്രധാനമന്ത്രിയാക്കാതിരുന്നത് . ജ്യോതി ബാസു ഇന്ത്യന്‍ പ്രധാനമന്ത്രിയാകണം എന്ന് രാജ്യം മുഴുവനും ആഗ്രഹിച്ചപ്പോഴും ഇതേ പ്രത്യേയശാസ്ത്ര ചര്‍ച്ചയിലെ , തെറ്റായ തീരുമാനത്തിലൂടെ സ്വയം ആ നല്ല അവസരത്തെ ഇല്ലാതാക്കിയത് കമ്മൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അബദ്ധമായിരുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത് .
അതിലും ഗുരുതരമായ തെറ്റ് തന്നെയാണ് ത്രിപുര ഇലക്ഷന്റെ ഫലം വിലയിരുത്തുമ്പോള്‍ കമ്മൂണിസ്റ്റ് പാര്‍ട്ടിക്ക് സംഭവിച്ചിരിക്കുന്നത് . ശരിക്കും വിലയ്ക്ക് വാങ്ങിയ തോല്‍വി തന്നെയാണ് . ഏതു പാർട്ടിക്ക് വോട്ട് ചെയ്താലും ബിജെപിക്ക് മാത്രം വോട്ട് രേഖപ്പെടുത്തുന്ന ആയിരക്കണക്കിന് വോട്ടിംഗ് മെഷീനുകള്‍ രാജ്യവ്യാപകമായി പിടിക്കപ്പെടുന്നതിന് ഈ പാര്‍ട്ടി സാക്ഷ്യം വഹിച്ചതാണ് . ലോകം മുഴുവനും ചവറ്റ് കൊട്ടയില്‍ ഉപേക്ഷിച്ച ഇത്തരം മെഷീനുകള്‍ ഇന്ത്യന്‍ ജനാധിപത്യം ഇല്ലാതാക്കികൊണ്ടിരിക്കുന്നു എന്ന് ഈ പാര്‍ട്ടി മനസ്സിലാക്കിയതുമാണ് . പലതരത്തിലൂടെ ഈ മെഷീനുകളില്‍ രേഖപ്പെടുത്തുന്ന വോട്ടുകള്‍ , വോട്ടിംഗ് നടക്കുന്ന സമയത്തും , അതിന് ശേഷവും കൃത്രിമമായി മാറ്റി മറിക്കാന്‍ കഴിയുമെന്ന് തെളിയിക്കപ്പെട്ടതുമാണ് . എന്നിട്ടും ഇതെല്ലാം അറിഞ്ഞുകൊണ്ട് ഇത്രയധികം തട്ടിപ്പുകള്‍ നടത്തി പിന്‍വാതിലിലൂടെ വിജയങ്ങള്‍ നേടിയെടുത്ത ബി ജെ പി സര്‍ക്കാരിന്റെ വാക്കുകളെ വിശ്വാസത്തിലെടുത്ത് , ഇതേ മെഷീനുകളിലൂടെ ഈ തെരഞ്ഞെടുപ്പിനെ നേരിട്ട സി പി എം എല്ലാ അര്‍ത്ഥത്തിലും ഈ തോല്‍വി വിലയ്ക്ക് വാങ്ങിയത് തന്നെയാണ് .
പതിവ് പോലെ പ്രത്യേയശാസ്ത്ര ചര്‍ച്ചയിലെ തെറ്റ് ത്രിപുര ഇലക്ഷനിലെ തോല്‍വിക്ക് ശേഷം പാര്‍ട്ടിക്ക് തുറന്ന് സമ്മതിക്കേണ്ടിയും വന്നു . അതുകൊണ്ടാണ് വോട്ടിംഗ് മെഷീന്റെ പ്രവർത്തനത്തിൽ സംശയം പ്രകടിപ്പിച്ച് സിപിഐ (എം) കേന്ദ്രനേതൃത്വം രംഗത്തെത്തിയതും . ത്രിപുരയില്‍ തെരഞ്ഞെടുപ്പ് നടന്ന പലയിടങ്ങളിലും തെറ്റായി പ്രവർത്തിച്ച അനേകം ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകളും , വി വി പാറ്റ് മെഷീനുകളും കണ്ടെത്തിയതായി യെച്ചൂരിക്ക് തന്നെ പരാതി ഉന്നയിക്കേണ്ടിയും വന്നു . പക്ഷെ അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ട് പോയി കഴിഞ്ഞിരുന്നു . ഇത് തന്നെയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കമ്മൂണിസ്റ്റ് പാര്‍ട്ടിക്ക് സംഭവിക്കുന്ന തിരുത്താന്‍ പറ്റാത്ത തെറ്റുകളും .
മോഡിയുടെ ഭരണത്തെ മഹാഭൂരിപക്ഷം ഇന്ത്യന്‍ ജനതയും വെറുക്കുമ്പോഴും , ബി ജെ പിയുടെ ത്രിപുരയിലെ വോട്ട് 1.5 ശതമാനത്തില്‍ നിന്ന് 5 വർഷം കൊണ്ട് 50 ശതമാനമായെങ്കില്‍ അതിന്റെ കാരണം കോണ്‍ഗ്രസ് വോട്ടുകള്‍ മാത്രമല്ല മറിച്ച് വോട്ടിംഗ് മെഷീനിലെ തട്ടിപ്പും കാരാണമാണെന്ന് മനസ്സിലാക്കാന്‍ കഴിയാത്ത പ്രത്യേയശാസ്ത്ര നേതാക്കളായി മാറി സി പി എം നേതൃത്വം . സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരായ അന്തിമ പോരാട്ടത്തിന് ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളും തയ്യാറെടുണമെന്ന് വിഎസ് അച്ചുതാനന്ദന് ഇന്ന് വിളിച്ച് പറഞ്ഞു . ശരിക്കും സി പി എമ്മിന് വൈകി ഉദിച്ച പ്രത്യേയശാസ്ത്ര ബുദ്ധി എന്ന് തന്നെ വേണം അച്ചുതാനന്ദന്റെ ഇന്നത്തെ അഭിപ്രായത്തെ വിളിക്കാന്‍ .
ജനാധിപത്യ പ്രക്രിയ തകർന്നു കഴിഞ്ഞുവെന്ന് നിയമപാലകരായ ജഡ്ജിമാര്‍ വരെ തെരുവിലിറങ്ങി പറഞ്ഞിട്ടും ഈ പ്രത്യേയശാസ്ത്രക്കാര്ക്ക് മാത്രം മനസ്സിലായില്ല . വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം നടത്താൻ പറ്റുമെന്ന് പലതവണ തെളിവ് സഹിതം ഡെല്‍ഹി നിയമസഭയില്‍ കെജരിവാള്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചതാണ് . അതുകൊണ്ടാണ് സാങ്കേതിക വിദ്യയിൽ മുന്നിൽ നിൽക്കുന്ന വിദേശ രാജ്യങ്ങളിൽ പോലും ബാലറ്റ് പേപ്പർ ഉപയോഗിച്ച് വോട്ട് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു . കേന്ദ്രഭരണ പ്രദേശമായ ഡെൽഹിയിൽ തന്റെ പരിമിതമായ അധികാരം ഉപയോഗിച്ച് അദ്ദേഹം ബാലറ്റ് പേപ്പറിന് വേണ്ടി പൊരുതി . പക്ഷെ അന്ന് അദ്ദേഹത്തെ പിന്തുണക്കാൻ സി പി എം അടക്കം ഒരു പ്രതിപക്ഷ പാർട്ടികളും മുന്നോട്ട് വന്നില്ലെന്ന് മാത്രമല്ല ഐ ഐ ടിയിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീറിങ്ങിൽ ബിടെക് ബിരുദമെടുത്ത ആ മനുഷ്യനെ സാങ്കേതികവിദ്യ വശമില്ലാത്തവൻ എന്ന് പറഞ്ഞ് അവഹേളിക്കുകയാണുണ്ടായത് .
ഈ പോരാട്ടം തനിക്കൊറ്റയ്ക്ക് വിജയിപ്പിക്കാൻ പറ്റില്ലെന്ന് പറഞ്ഞ അദ്ദേഹം , ബാലറ്റ് പേപ്പറിലൂടെ തെരഞ്ഞെടുപ്പ് നടത്തുന്നതിനുവേണ്ടി രാജ്യവ്യാപകമായി പ്രക്ഷോഭം ഉയർന്നു വന്നാലല്ലാതെ ജനാധിപത്യം ജയിക്കില്ലെന്നും അന്ന് പറഞ്ഞിരുന്നു . ഇതൊരു പൊതുവായ വിഷയമാണെന്നും , പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ ഭിന്നതകൾ മറന്നുകൊണ്ട് ബാലറ്റ് പേപ്പറിന് വേണ്ടി ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അപേക്ഷിച്ചിരുന്നു . പക്ഷെ കെജരിവാളിന്റെ കൂടെ നില്‍ക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ ചായയും കുടിച്ച് മടങ്ങിയതിന്റെ ഫലമാണ് ഇന്ന് സി പി എം വിലയ്ക്ക് വാങ്ങിയ ഈ തകര്‍ച്ച . എന്നാല്‍ ഇന്നത്തെ ത്രുപുരയിലെ അനുഭവം കൊണ്ടെങ്കിലും കെജരിവാളിനെപ്പോലെ പ്രായോഗികമായി ചിന്തിക്കാന്‍ സി പി എമ്മിനും , രാജ്യത്തെ മറ്റ് പാര്‍ട്ടികള്‍ക്കും കഴിയുന്നില്ലെങ്കില്‍ ജനാധിപത്യ ഇന്ത്യ അഭിമുഖീകരിക്കാന്‍ പോകുന്നത് ഇരുണ്ടയുഗത്തെയായിരിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല .
പ്രണവ് രാജ്
അഗര്‍ത്തല : ത്രിപുര , നാഗാലാന്‍ഡ് , മേഘാലയ സംസ്ഥാനങ്ങളിലെ നിയമസഭകളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലങ്ങളെ വിലയിരുത്തുമ്പോള്‍ , പട്ടിക്ക് എല്ലിൻ കഷണം നൽകി തൃപ്തിപ്പെടുത്തുന്നതുപോലെ കോൺഗ്രസിന് മേഘാലയ നല്കി ബി ജെ പി തൃപ്തിപ്പെടുത്തുമോ എന്ന് മാത്രമാണ് ഇനിയും അറിയേണ്ടത് .
കഴിഞ്ഞ വര്‍ഷം അഞ്ച് സംസ്ഥാനങ്ങളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഡെല്‍ഹിക്ക് പുറത്തേയ്ക്ക് ആം ആദ്മി പാര്‍ട്ടി വളരുന്നത് തടയാന്‍ പഞ്ചാബ് എന്ന എല്ലിന് കഷണം കോണ്‍ഗ്രസിന് നല്‍കികൊണ്ടായിരുന്നു ബി ജെ പി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ വന്‍ ക്രമക്കേടുകള്‍ നടത്തി ജയിച്ചു വന്നത് . അടുത്ത ലോകസഭ ഇലക്ഷന് വരെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെപ്പറ്റി പരാതി ഉന്നയിക്കാതിരിക്കാനായിരുന്നു കോണ്‍ഗ്രസ് ഈ എല്ലിന് കഷണം വാങ്ങി ബിജെപിയ്ക്ക് മുന്നില്‍ വാലാട്ടി നിന്നതും .
കഴിഞ്ഞ നിയമസഭാ ഇലക്ഷനില്‍ ത്രിപുരയിലെ പത്ത് സീറ്റുകളില്‍ വിജയിച്ച കോണ്‍ഗ്രസ് ഇപ്രാവശ്യം ഒരു സീറ്റ് പോലും നേടാനാവാതെ വട്ടപൂജ്യത്തിലേയ്ക്ക് എത്തിയിരിക്കുന്നു . ത്രിപുരയിൽ കോണ്‍ഗ്രസ്സിന്റെ വോട്ടിംഗ് ശതമാനം 36 ശതമാനത്തില്‍ നിന്ന് ഒരു ശതമാനത്തിലേയ്ക്ക് കുറഞ്ഞു . കോണ്‍ഗ്രസ് നേതാക്കളെല്ലാം ലക്ഷങ്ങള്‍ വാങ്ങി ബി ജെ പി യില്‍ എത്തി ചേര്‍ന്നു . ശരിക്കും ബി ജെ പി യുടെ ” ബി ടീം ” തന്നെയായിരുന്നു ഇപ്രാവശ്യം ത്രിപുരയിലെ കോണ്‍ഗ്രസ് . ചുരുക്കത്തില്‍ കോണ്‍ഗ്രസ്സിന്റെ റെക്കോര്‍ഡ് തോല്‍വിയാണ് ഇപ്രാവശ്യം ത്രിപുരയിലുണ്ടായത് .
ആര്‍ക്കും വിലയ്ക്ക് വാങ്ങാവുന്നവര്‍ ആയി കോണ്‍ഗ്രസ് എം എല്‍ എ മാര്‍ മറി . അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലും ഇതേ രീതിയിലുള്ള വില്‍പ്പന നടക്കും . ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇത്രയധികം തരംതാണ ഒരു പ്രസ്ഥാനമായി കോൺഗ്രസ് അധപതിച്ചു . ബി ജെ പി യുടെ ചാക്കിന്റെ കനം കൂടിയാല്‍ കേരളത്തിലും കോണ്ഗ്രസ്സുകാര് അത് വാങ്ങി ബി ജെ പി യില്‍ ചേരാന്‍ തയ്യാറാകും . ഇന്നത്തെ കോണ്‍ഗ്രസ്സ് എം എല്‍ എ മാര്‍ , എം പിമാര്‍ നാളത്തെ ബി ജെ പി എം എല്‍ എ അല്ലെങ്കില്‍ എം പി ആയി മാറുന്ന തരംതാണ രാഷ്ട്രീയമാണ് ഇന്ത്യ മുഴുവനിലും നടക്കുന്നത് . അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ചന്തയില്‍ നല്ല വിലക്ക് വില്‍ക്കുന്ന ഒരുപാട് കോണ്‍ഗ്രസ്സ് നേതാക്കളെ ബി ജെ പിക്ക് ലഭിക്കും എന്നാണ് ഇപ്രാവശ്യത്തെ ത്രിപുര തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത് .
ബംഗളൂരു: പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ മുഖ്യ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഹിന്ദു യുവസേനയുടെ കര്‍ണാടക സ്ഥാപക അംഗമാണ് അറസ്റ്റിലായിരിക്കുന്ന കെ ടി നവീന്‍ എന്ന നവീന്‍കുമാര്‍. കഴിഞ്ഞ മാസം 18ന് ബംഗുളുരു സിറ്റി ക്രൈംബ്രാഞ്ച് അനധികൃതമായി ആയുധം കൈവശം വെച്ചതിന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ ബംഗളൂരു എസ്ഐടി നടത്തിയ ചോദ്യം ചെയ്യലിലാണ് ഗൗരി ലങ്കേഷ് വധത്തിലെ ഇയാളുടെ പങ്ക് വ്യക്തമായത്. തുടര്‍ന്ന് കേസില്‍ ഇയാളെ മുഖ്യ പ്രതിയാക്കി അറസ്റ്റ് രേഖപ്പെടുത്തി.
ബംഗുളുരു മജസ്റ്റിക് ബസ്റ്റാന്റില്‍ വെച്ച് നാടന്‍ തോക്കും വെടിയുണ്ടകളുമായി പിടിയിലായ ഇയാള്‍ക്ക് തീവ്ര ഹിന്ദു സംഘടനകളുമായി അടുത്ത ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞവര്‍ഷം സെപ്തംബറിലാണ് മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ അജ്ഞാത സംഘം വെടിവെച്ചു കൊല്ലുന്നത്. പ്രതികള്‍ക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കിയിരുന്നെങ്കിലും കേസില്‍ കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല.
കേസില്‍ ഉള്‍പ്പെട്ട മറ്റു പ്രതികളെ സംബന്ധിച്ച വിവരങ്ങള്‍ നവീന്‍കുമാര്‍ അന്വേഷണ ഏജന്‍സിക്ക് കൈമാറിയതായിട്ടാണ് വിവരം. കേസില്‍ വരും നാളുകളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും. ഗൗരി ലങ്കേഷിനെ വധിക്കാന്‍ ഉപയോഗിച്ച തോക്ക് ഇതുവരെ പോലീസ് കണ്ടെടുത്തിട്ടില്ല. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ ഇക്കാര്യങ്ങള്‍ വ്യക്തമാകുമെന്നാണ് പോലീസ് കരുതുന്നത്.
മാനസിക വൈകല്യമുള്ള പത്തുവയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ മഞ്ചേരി നഗരസഭ കൗൺസിലർ അറസ്റ്റിൽ. കാളിയാർതൊടി കുട്ടനെയാണ് ഗൂഡല്ലുരിൽ നിന്ന് മഞ്ചേരി പൊലിസ് അറസ്റ്റു ചെയ്തത്. മുസ്ലീം ലീഗ് കൗൺസിലറാണ് പ്രതി.
മാനസിക വൈകല്യമുള്ള പത്തു വയസുകാരിയെ നിരന്തരം പീഡനത്തിനിരയാക്കിയെന്നാണ് കേസ്.ടി.വി കാണാനെന്നു പറഞ്ഞു വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് പീഡിപ്പിച്ചത്.കുട്ടിയുടെ ബന്ധുക്കൾ പരാതി നൽകിയതോടെ പ്രതി ഒളിവിൽ പോയി. കഴിഞ്ഞ ഒരാഴ്ചയായി പൊലിസ് പ്രതിക്കായുള്ള അന്വേഷണത്തിലായിരുന്നു. മൊബൈൽ കോളുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഒളിത്താവളം കണ്ടെത്തിയത്. ഗൂഡല്ലൂരിലെ ലോഡ്ജിൽ നിന്നാണ് പ്രതി പിടിയിലായത്. മഞ്ചേരി നഗരസഭ പന്ത്രണ്ടാം വാർഡിലെ മുസ്ലീം ലീഗ് കൗൺസിലറാണ് പ്രതിയായ കുട്ടൻ.
പ്രതിയെ പിടികൂടാത്തതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.ബാലപീഡനം, ലൈംഗികാതിക്രമം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. വൈദ്യ പരിശോധനക്ക് ഹാജരാക്കുന്നതിനിടെ പ്രതിക്കു നേരെ നാട്ടുകാരിൽ നിന്ന് കൈയേറ്റശ്രമമുണ്ടായി.
ത്രിപുരയില്‍ നടന്ന തെരെഞ്ഞടുപ്പില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി നയിച്ച പ്രചരണം ഫലം കണ്ടില്ലെന്നാണ് പുതിയ ഫലം സൂചിപ്പിക്കുന്നത്. ഒരു സീറ്റില്‍ പോലും മുന്നേറ്റം നടത്താന്‍ കോണ്‍ഗ്രസിന് ആയില്ല. ത്രിപുരയില്‍ ചരിത്രത്തിലെ തന്നെ വലിയ പരാജയങ്ങളിലൊന്ന് ഏറ്റുവാങ്ങുകയാണ് കോണ്‍ഗ്രസ്. അതേസമയം തെരെഞ്ഞടുപ്പ് നടന്ന മൂന്ന് സംസ്ഥാനങ്ങളിലും അതി ശക്തമായ മുന്നേറ്റം നടത്തുകയാണ് ബിജെപി. മോദി തരംഗം തെരെഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ വന്‍ വിജയം നേടിത്തരുമെന്ന നേരത്തെ പ്രവചനങ്ങളുണ്ടായിരുന്നു.
ഒരു ഘട്ടത്തില്‍ സിപിഎം ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച്ചവെച്ച ത്രിപുരയില്‍ പക്ഷെ അന്തിമ ഫലങ്ങള്‍ പുറത്തു വന്നികൊണ്ടിരിക്കുമ്പോള് ബിജെപിക്ക് വലിയ മുന്‍തൂക്കമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ത്രിപുര, മേഘാലയ, നാഗാലാന്റ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വലിയ ശതമാനം വോട്ടുകളും കരസ്ഥമാക്കിയിരിക്കുന്നത് ബിജെപിയാണ്. ത്രിപുരയില്‍ 39 സീറ്റുകളില്‍ ബി.ജെ.പി മുന്നേറുമ്പോള്‍ 20 സീറ്റുകളില്‍ മാത്രമായി സി.പി.ഐ.എം ചുരുങ്ങി. പൂജ്യം സീറ്റാണ് കോണ്‍ഗ്രസിനുള്ളത്.
ചരിത്രത്തിലാദ്യമായാണ് സിപിഎം ബിജെപി പോരാട്ടത്തിന് ത്രിപുര സാക്ഷ്യം വഹിക്കുന്നത്. അട്ടിമറി വിജയം സ്വന്തമാക്കി ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുന്ന കാര്യം ഏതാണ്ട് ഉറപ്പായിട്ടുണ്ട്. അതേസമയം മേഘാലയയില്‍ ശക്തമായ ലീഡില്‍ മുന്നേറിയ ബി.ജെ.പിയെ കോണ്‍ഗ്രസ് പിന്നിലാക്കി. നാഗാലാന്‍ഡില്‍ 25 സീറ്റുകളില്‍ ബി.ജെ.പി മുന്നിട്ടു നില്ക്കുമ്പോള് എന്‍.പി.എഫ് 29 സീറ്റുമായി അധികാരത്തിലേക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മാങ്ങാട് രജിസ്ട്രാര്‍ ഓഫീസിന് മുന്നിലെ ബസ് സ്റ്റോപ്പിലേക്ക് കാര്‍ പാഞ്ഞുകയറി രണ്ടുപേര്‍ മരിച്ചു. മാങ്ങാട് സ്വദേശികളായ അഫ്റ(16), അബ്ദുള്‍ ഖാദര്‍(58) എന്നിവരാണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരിക്കേറ്റു. തലശ്ശേരിയില്‍ നിന്നും പരിയാരത്തേക്ക് പോവുകയായിരുന്ന കാര്‍ ബസ്റ്റോപ്പിലേക്ക് ഇടിച്ചുകയറുകയും പിന്നീട് ഇലക്ടിക് പോസ്റ്റിന് ഇടിക്കുകയുമായിരുന്നു. ശനിയാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. കല്യാശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് അഫ്റ. സ്കൂളിലെ സ്പെഷല്‍ ക്ലാസിന് പോകാനായി ബസ് കാത്തു നില്‍ക്കുകയായിരുന്നു. മൃതദേഹം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.
മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാദര്‍ സേവ്യര്‍ തേലക്കാട്ടിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തന്നെയാണ് മുന്‍ കപ്യാര് ജോണി കുത്തിയതെന്ന് പൊലീസ്. അതിനുവേണ്ടിയാണ് കുരിശുമല കയറിയതും കത്തി കരുതിയതെന്നും പോലീസ് വ്യക്തമാക്കി. കുരിശുമുടിയുടെ ആറാം സ്ഥലത്തു വച്ച് വാക്കുതര്‍ക്കമുണ്ടാകുകയും ജോണി ആക്രമിക്കുകയുമായിരുന്നു. പുരോഹിതന്റെ വയറ്റില്‍ കുത്താനായിരുന്നു ശ്രമമെങ്കിലും നിരപ്പായ സ്ഥലമല്ലാത്തതിനാല് ഈ ശ്രമം പാളി. അങ്ങനെയാണ് ഫാ.സേവ്യറിന്റെ കാലിനു കുത്തേറ്റതെന്നും പൊലീസ് വ്യക്തമാക്കി.
പുരോഹിതനെ കുത്തിക്കൊന്ന ശേഷം ഒളിവില്‍ പോയ കപ്യാര് ജോണിയെ ഇന്നലെയാണ് പിടികൂടിയത്. കുരിശുമുടി പാതയില്‍ കാട്ടില്‍ നിന്നാണു പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയത്. ഇയാളെ പൊലീസ് കളമശേരി എആര്‍ ക്യാംപില്‍ ചോദ്യം ചെയ്തു. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനെ തുടര്‍ന്നുണ്ടായ മനോവിഷമമാണ് കൊലപാതകത്തിന് കാരണമെന്ന് ജോണി മൊഴി നല്കി. പരമ്പരാഗതമായി മലയാറ്റൂര്‍ പള്ളിയിലെ ജീവനക്കാരാണ് ജോണിയുടെ കുടുംബം. തിരിച്ചെടുക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞതോടെയാണു കൊലപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്കു 12 മണിയോടെയാണു കുരിശുമുടി ഇറങ്ങി വരുകയായിരുന്ന ഫാ. സേവ്യറിനെ പ്രതി തടഞ്ഞു നിര്‍ത്തി ഇടതു തുടയില്‍ കുത്തിയത്. നാട്ടുകാര്‍ ഉടന്‍ തന്നെ അദ്ദേഹത്തെ ചുമന്നു താഴ്വാരത്ത് എത്തിച്ച ശേഷം ആശുപത്രിയിലേക്കു കൊണ്ടു പോയെങ്കിലും രക്തം വാര്‍ന്നു മരിക്കുകയായിരുന്നു.
ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയനെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെ രണ്ടരയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബ്ലഡ് കൗണ്ടിലുണ്ടായ വ്യതിയാമത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
പിണറായിയുടെ ആരോഗ്യനില സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അതേസമയം അദ്ദേഹത്തിന്റെ പതിവ് പരിശോധനകളുടെ ഭാഗമായിട്ടാണ് ആശുപത്രിയിലെത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അപ്പോളോ ആശുപത്രി അധികൃതര്‍ ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
പുലര്‍ച്ചെ രണ്ടരയോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ പാകത്തിന് മുഖ്യമന്ത്രിക്ക് എന്താണ് അസുഖമെന്നത് വ്യക്തമായിട്ടില്ല. സാധാരണ പരിശോധനകളുടെ ഭാഗമാണെങ്കില്‍ പുലര്‍ച്ചെ എന്തിന് ആശുപത്രിയിലെത്തിച്ചുവെന്ന് നവ മാധ്യമങ്ങളില്‍ വന്ന പോസ്റ്റുകളില്‍ ആളുകള്‍ ചോദിക്കുന്നു.
റഷ്യയും ഇന്ത്യയും ബംഗ്ലാദേശും സിവില്‍ ആണവ സഹകരണം സംബന്ധിക്കുന്ന ത്രിരാഷ്ട്ര ആണവ കരാറില്‍ ഒപ്പുവെച്ചു. ഇന്ത്യയുടെ ആണവ മേഖലയില്‍ നിര്‍ണായകമായേക്കാവുന്ന കരാറിനാണ് വ്യാഴാഴ്ച തുടക്കം കുറിച്ചിരിക്കുന്നത്. റഷ്യന്‍ സഹായത്തോടെ ഇന്ത്യ ബംഗ്ലാദേശില്‍ ആണവ നിലയങ്ങള്‍ നിര്‍മ്മിക്കും. ആണവ നിലയങ്ങള്‍ക്കാവിശ്യമായ ഉപകരണങ്ങളും വസ്തുക്കളും റഷ്യയായിരിക്കും നല്‍കുക. ആണവ നിലയങ്ങളുടെ നിര്‍മ്മാണത്തില്‍ പ്രധാന പങ്ക് വഹിക്കുക ന്യൂക്ലിയര്‍ പവര്‍ കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡ് (എന്‍പിസിഐഎല്‍) ആയിരിക്കും. വിദേശ മണ്ണില്‍ ഇത്തരമൊരു പദ്ധതിയുടെ ഭാഗമാകുന്നത് ഇന്ത്യ ഇതാദ്യമാണ്. ബംഗ്ലാദേശി ശാസ്ത്രജ്ഞര്‍ക്ക് പദ്ധതിയുടെ നടത്തിപ്പിന് ആവശ്യമായി പരിശീലനം സഹായവും ഇന്ത്യ നല്‍കും. പദ്ധതിക്കാവശ്യമായ നിര്‍ദേശങ്ങളും ശാസ്ത്ര തലത്തിലുള്ള സഹകരണങ്ങളും പൂര്‍ണമായും നല്‍കുന്നത് ഇന്ത്യയായിരിക്കും.
കഴിഞ്ഞ ദിവസം മോസ്കോയില്‍ വെച്ചാണ് കരാറില്‍ മൂന്ന് രാജ്യങ്ങളും ഒപ്പുവെച്ചിരിക്കുന്നത്. ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് റോസ്റ്റോം (സിവില്‍ ന്യൂക്ലിയര്‍ ബോഡി) നിക്കോളായ് സ്പാസ്കി, റഷ്യയിലെ ബംഗ്ലാദേശ് അംബാസിഡര്‍ എസ്.എം സൈഫുള്‍ ഹഖ്, റഷ്യയിലെ ഇന്ത്യന്‍ അംബാസിഡര്‍ പങ്കജ് ശരണ്‍ എന്നിവര്‍ കരാര്‍ ഒപ്പുവെക്കല്‍ ചടങ്ങില്‍ പങ്കെടുത്തു. നിലവില്‍ റഷ്യ ബംഗ്ലാദേശില്‍ കരാര്‍ അടിസ്ഥാത്തില്‍ ആണവ നിലയം നിര്‍മ്മിക്കുന്ന പദ്ധതിയുടെ ഭാഗമാണ്. ആണവ നിലയം നിര്‍മ്മിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളുടെ വിതരണം, ജോലിയുടെ മേല്‍നോട്ടം, ഇന്സ്റ്റാലേഷന്, നിര്‍മ്മാണം തുടങ്ങിയ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് റഷ്യയാണ്. സ്വന്തമായി ആണവ നിലയങ്ങള്‍ നിര്‍മ്മിക്കുന്നതിലും പ്രവര്‍ത്തിപ്പിക്കുന്നതിലും ഇന്ത്യക്ക് പരിചയസമ്പത്തുണ്ട്. റഷ്യന്‍ സഹായത്തോടെയാണ് തമിഴ്നാട്ടിലെ കൂടംകുളം ആണവ നിലയത്തിന്റെ നിര്‍മ്മാണം ഇന്ത്യ പൂര്‍ത്തീകരിച്ചത്.
ആണവ മേഖലയിലെ പ്രവൃത്തി പരിചയമാണ് പദ്ധതിയുടെ ഭാഗമാകാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ബംഗ്ലാദേശില്‍ നിര്‍മ്മിക്കാന്‍ പോകുന്ന ആണവ നിലയത്തിന്റെ നിര്‍മ്മാണത്തില്‍ പങ്ക് ചേരാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് സാധിക്കും. നോണ്‍-ക്രിട്ടിക്കല്‍ കാറ്റഗറി ഉപകരണങ്ങളുടെ വിതരണം, ജോലിയുടെ മേല്‍നോട്ടം, ഇന്സ്റ്റാലേഷന്, നിര്‍മ്മാണം തുടങ്ങിയ രംഗത്ത് ഇന്ത്യക്ക് സഹകരിക്കാനാവും. ബംഗ്ലാദേശിന്റെ ചരിത്രത്തിലെ ആദ്യത്തെ ന്യൂക്ലിയര്‍ പവര്‍ പ്ലാന്റാണ് നിര്‍മ്മിക്കാന്‍ പോകുന്നത്. ന്യൂക്ലിയര്‍ വ്യവസായ മേഖലയ്ക്കും കൂടാതെ ഇരു രാജ്യങ്ങള്‍ക്കും ഇതൊരു വലിയ തീരുമാനം ആയിരിക്കുമെന്നും ഈ രംഗത്ത് കൂടുതല്‍ സഹകരണങ്ങള്‍ തുടരാനുള്ള നീക്കം നടത്തുമെന്നും സ്പാസ്കി പറഞ്ഞു. ഇന്ത്യയില്‍ ആണവ നിലയങ്ങള്‍ നിര്‍മ്മിക്കുന്നതിനാവിശ്യമായ ഉപകരണങ്ങളുടെ നിര്‍മ്മാണം ആരംഭിക്കാന്‍ റഷ്യ പദ്ധതിയിടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ കരാര്‍ വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്.
മലയാറ്റൂര്‍ പള്ളിയുടെ കുരിശടിയുടെ റെക്ടര്‍ ആയിരുന്ന റവ. ഫാ. സേവ്യര്‍ തേലക്കാട്ടിനെ കൊലപ്പെടുത്തിയ കപ്യാര് ജോണി നാട്ടുകാരുമായി സംസാരിക്കുന്ന വീഡിയോ പുറത്ത്. തനിക്ക് അബദ്ധം പറ്റിയതാണ് എന്ന് ജോണി വെളിപ്പെടുത്തുന്നു. ആത്മഹത്യ ചെയ്യാനും ജോണി ശ്രമിച്ചതായി ഈ വീഡിയോയില്‍ പറയുന്നുണ്ട്. മുണ്ട് എവിടെ എന്ന ചോദ്യത്തിന് മറുപടി ആയാണ് തൂങ്ങാന്‍ ശ്രമിച്ചു എന്ന് ജോണി പറയുന്നത്.
ഒളിവില്‍ കഴിയുമ്പോള്‍ മൂന്നുതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നു പിന്നീട് അന്വേഷണ സംഘത്തോടും ജോണി വെളിപ്പെടുത്തി. തൂങ്ങി മരിക്കാന്‍ മൂന്ന് തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടെന്നാണ് കപ്യാര് മൊഴി നല്‍കിയത്. ഉടുമുണ്ട് മരച്ചില്ലയില്‍ കെട്ടി തൂങ്ങാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നെന്ന് പ്രതി പറഞ്ഞു. ഈ ശ്രമം പരാജയപ്പെട്ടതോടെയാണ് മലയാറ്റൂരിലെ ഫോറസ്റ്റിലെ പന്നിഫാമില്‍ നിന്ന് ഇയാളെ നാട്ടുകാര്‍ പിടികൂടിയത്. പിന്നീട് പോലീസ് സംഘത്തിന് കൈമാറുകയായിരുന്നു. പിടിയിലായ വേളയില്‍ ജോണി നിരവധി തവണ കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. മലയാറ്റൂര്‍പള്ളി റെക്ടര്‍ സേവ്യര്‍ തേലക്കാട്ടന്‍ തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിലുള്ള വൃക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
നാട്ടുകാര്‍ പിടികൂടുമ്പോള്‍ ഇയാള്‍ തീര്‍ത്തും അവശനായിരുന്നു. നാട്ടുകാര്‍ പിടികൂടിയ പ്രതിയെ മലയാറ്റൂര്‍ ഡി.വൈ.എസ്.പി ജി.വേണു, കാലടി സി.ഐ സിജി മാര്‍ക്കോസ് തുടങ്ങിയവര്‍ അടങ്ങിയ അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു. വ്യാഴാഴ്ച രാവിലെയോടെയാണ് മലയാറ്റൂര്‍ പള്ളി റെക്ടര്‍ സേവ്യറിനെ കപ്യാര് ജോണി കുത്തിക്കൊലപ്പെടുത്തുന്നത്.
ഒരു സ്വകാര്യ ചാനലിന് അഭിമുഖം നല്കി മടങ്ങവേ മലയാറ്റൂര്‍ ആറാം സ്ഥാനത്ത് വെച്ച് പ്രതി വികാരിയെ ആക്രമിക്കുകയായിരുന്നു. വാക്കുതര്‍ക്കമാണ് കൊലയ്ക്ക് കാരണമായതെന്ന് പോലീസ് പറയുന്നു. കാലിനും തുടയ്ക്കും മാരകമായി കുത്തേറ്റ ഫാ സേവ്യറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
വീഡിയോ കാണാം