കൊച്ചി: യാത്രക്കാരെ മര്‍ദ്ദിച്ച് അവശരാക്കി ഇറക്കിവിട്ട സുരേഷ് കല്ലട ബസ് ജീവനക്കാര്‍ക്കെതിരെ കേസ്. തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസില്‍നിന്ന് മൂന്ന് യാത്രക്കാരെയാണ് വൈറ്റില സുരേഷ് കല്ലട ട്രാവല്‍ ഏജന്‍സി ജീവനക്കാരും ഡ്രൈവറും ചേര്‍ന്ന് തല്ലിചതച്ചത്. പാലക്കാട് സ്വദേശി മുഹമ്മദ് അഷ്‌കര്‍, സുല്‍ത്താന്‍ ബത്തേരി സ്വദേശി സച്ചിന്‍, തിരുവനന്തപുരം സ്വദേശി അജയ് ഘോഷ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ജീവനക്കാര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
തിരുവനന്തപുരത്ത് നിന്ന് ബംഗുളൂരുവിലേക്ക് പുറപ്പെട്ട ബസ് ഹരിപ്പാട്ടെത്തിയപ്പോള്‍ തകരാറിലായി. തകരാറ് ഉടന്‍ പരിഹരിക്കുമെന്ന് ജിവനക്കാര്‍ വ്യക്തമാക്കിയെങ്കിലും ഏറെ നേരം കഴിഞ്ഞിട്ടും ബസ് പുറപ്പെടാതിരുന്നതോടെ യാത്രക്കാര്‍ ചോദ്യം ചെയ്തു. ഇതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. ഹരിപ്പാട് പോലീസെത്തിയാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടത്. എന്നാല്‍ അപ്പോഴേക്കും രണ്ടര മണിക്കൂറിലധികം സമയം ബസ് വൈകിയിരുന്നു. അഷ്‌കറും സച്ചിനും അജയ് ഘോഷും ഇടപെട്ടാണ് കാര്യങ്ങള്‍ പരിഹരിച്ചത്.
എന്നാല്‍ ഇതില്‍ പ്രകോപിതരായ ബസ് ജീവനക്കാര്‍ വൈറ്റിലയിലെത്തിയപ്പോള്‍ ഇവരെ മര്‍ദ്ദിച്ച് അവശരാക്കി. സുരേഷ് കല്ലടയുടെ വൈറ്റില ഓഫീസിലുണ്ടായിരുന്ന ജീവനക്കാരും അക്രമത്തിന് കൂട്ടുനിന്നതോടെ മൂവര്‍ക്കും ബസില്‍ നിന്ന് ഇറങ്ങേണ്ടിവന്നു. തുടര്‍ന്ന് സംഭവമറിഞ്ഞെത്തിയ മരട് പോലീസ് മൂവരെയും വൈറ്റില പരിസരത്തു നിന്ന് കണ്ടെത്തുകയായിരുന്നു. യുവാക്കളുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി മരട് എസ്.ഐ. ബൈജു പി. ബാബു പറഞ്ഞു.
ഭോപ്പാല്‍: മുംബൈ ഭീകരാക്രണത്തില്‍ കൊല്ലപ്പെട്ട ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് തലവന്‍ ഹേമന്ത് കര്‍ക്കരെക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ ഭോപ്പാല്‍ ബി.ജെ.പി സ്ഥാനാര്‍ഥി പ്രജ്ഞ സിങ് ഠാക്കൂറിന് തെരഞ്ഞെടുപ്പ് കമീഷന്‍ നോട്ടീസയച്ചു. അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറുടെ റിപ്പോര്‍ട്ടിന്‍ മേലാണ് നടപടി. മാലേഗാവ് സ്‌ഫോടന കേസിലെ പ്രതി കൂടിയായ പ്രഗ്യാ സിംഗ് ബി.ജെ.പിയില്‍ അംഗത്വമെടുത്തതിന് പിന്നാലെയായിരുന്നു രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച കര്‍ക്കരെയെ അപമാനിച്ചത്.
24 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രഗ്യാ സിംഗ് ഠാക്കൂര്‍ നടത്തിയ പരാമര്‍ശം പരിശോധിക്കുമെന്ന് മധ്യപ്രദേശ് മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസര്‍ വി എല്‍ കാന്ത റാവു നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുന്നത്. മലേഗാവ് സ്‌ഫോടനകേസില്‍ അറസ്റ്റിലായ സമയത്ത് തന്നോട് കാര്‍ക്കരെ മോശമായിട്ടാണ് പെരുമാറിയത്. ഹേമന്ത് കര്‍ക്കരെ ചെയ്ത പ്രവര്‍ത്തിയുടെ ഫലമാണ് അദ്ദേഹം അനുഭവിച്ചതെന്നും പ്രഗ്യാ സിംഗ് ഠാക്കൂര്‍ പറഞ്ഞത്.
താന്‍ ജയിലിലായത് മുതല്‍ കര്‍ക്കരെയുടെ കഷ്ടക്കാലം തുടങ്ങുയെന്നും, കൃത്യം 45 ദിവസത്തിന് ശേഷം ഹേമന്ത് കര്‍ക്കരെ കൊല്ലപ്പെടുകയാണ് ചെയ്തതെന്നും പ്രഗ്യാ സിംഗ് പറഞ്ഞു. മലേഗാവ് സ്‌ഫോടന കേസില്‍ പ്രഗ്യയുടെ പങ്ക് കണ്ടെത്തിയ ഉദ്യോഗസ്ഥനായിരുന്നു ഹേമന്ത് കര്‍ക്കരെ. പ്രഗ്യ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ബോംബ് സ്‌ഫോടനത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ ഉള്‍പ്പെടെയുള്ള എല്ലാവരും ഹിന്ദുത്വ തീവ്രവാദികളാണെന്ന് കാര്‍ക്കരെ കോടതിയെ അറിയിച്ചിരുന്നു.
ന്യൂഡല്‍ഹി: വീരമൃത്യവരിച്ച മുംബൈ ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് തലവന്‍ ഹേമന്ത് കര്‍ക്കരെയ്ക്കെതിരായി ഭോപ്പാല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയും മലേഗാവ് സ്ഫോടനക്കേസ് പ്രതിയുമായി പ്രഗ്യാ സിംഗ് ഠാക്കൂര്‍ നടത്തിയ വിദ്വേഷ പരാമര്‍ശം പരിശോധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മധ്യപ്രദേശ് മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസര്‍ വി എല്‍ കാന്ത റാവുവാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പ്രഗ്യയുടെ പ്രസ്താവന കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മറ്റു കാര്യങ്ങള്‍ പരിശോധിച്ച ശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്നും വി എല്‍ കാന്ത റാവു അറിയിച്ചു.
അതേസമയം പ്രസ്താവന വിവാദമായതോടെ ഖേദപ്രകടനവുമായി പ്രഗ്യാ സിംഗ് രംഗത്ത് വന്നിട്ടുണ്ട്. വിഷയത്തില്‍ വ്യക്തിപരമായിട്ടാണ് പ്രതികരിച്ചതെന്നും അത് തെറ്റാണെന്ന് ബോധ്യപ്പെട്ടതായും പ്രഗ്യാ പിന്നീട് വ്യക്തമാക്കി. മലേഗാവ് സ്‌ഫോടനകേസില്‍ അറസ്റ്റിലായ സമയത്ത് തന്നോട് കാര്‍ക്കരെ മോശമായിട്ടാണ് പെരുമാറിയത്. ഹേമന്ത് കര്‍ക്കരെ ചെയ്ത പ്രവര്‍ത്തിയുടെ ഫലമാണ് അദ്ദേഹം അനുഭവിച്ചതെന്നും പ്രഗ്യാ സിംഗ് ഠാക്കൂര്‍ ഇന്നലെ രാവിലെ പറഞ്ഞത്. തന്റെ ബി.ജെ.പി പ്രവേശനം പ്രഖ്യാപിച്ചതിന് ശേഷമായിരുന്നു രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച കാര്‍ക്കരെയെ പ്രഗ്യ അപമാനിച്ചത്.
താന്‍ ജയിലിലായത് മുതല്‍ കര്‍ക്കരെയുടെ കഷ്ടക്കാലം തുടങ്ങുയെന്നും, കൃത്യം 45 ദിവസത്തിന് ശേഷം ഹേമന്ത് കര്‍ക്കരെ കൊല്ലപ്പെടുകയാണ് ചെയ്തതെന്നും പ്രഗ്യാ സിംഗ് പറഞ്ഞു. 2008ലാണ് രാജ്യത്തെ നടുക്കിയ കാവിഭീകരാക്രമണം ഉണ്ടാവുന്നത്. സ്ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെടുകയും 80ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രാജ്യം കണ്ട ഏറ്റവും വലിയ തീവ്രവലതുപക്ഷ ആക്രമണങ്ങളിലൊന്നായിരുന്നു ഇത്.
ആദ്യഘട്ടത്തില്‍ മുസ്ലിം ഭീകരസംഘടനകളാണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ അന്നത്തെ മൂംബൈ ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് തലവനായിരുന്നു കര്‍ക്കരെ അന്വേഷണം ഏറ്റെടുത്തതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. കേസില്‍ പ്രഗ്യാ സിംഗ് ഉള്‍പ്പെടെ നിരവധി വലത് തീവ്ര ദേശീയ സ്വഭാവക്കാര്‍ക്ക് പങ്കുള്ളതായി അദ്ദേഹം കണ്ടെത്തി. പ്രഗ്യ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ബോംബ് സ്‌ഫോടനത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ ഉള്‍പ്പെടെയുള്ള എല്ലാവരും ഹിന്ദുത്വ തീവ്രവാദികളാണെന്ന് കാര്‍ക്കരെ കോടതിയെ അറിയിച്ചു.
കോഴിക്കോട് ലോക്സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവന് എതിരായ ഒളിക്യാമറ വിവാദത്തിൽ കേസെടുക്കുന്നത് സംബന്ധിച്ചുള്ള നിയമോപദേശം ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഇന്ന് കൈമാറിയേക്കും.
ഇന്നലെയാണ് ഡിജിപി ലോക്നാഥ് ബെഹ്റ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിനോട് നിയമോപദേശം തേടിയത്. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ കണ്ണൂർ റേഞ്ച് ഐജി എം ആർ അജിത് കുമാറും ഒളിക്യാമറ ഓപ്പറേഷൻ സിപിഎം ഗൂഢാലോചനയാണെന്ന എം കെ രാഘവന്‍റെ വാദത്തെ തള്ളിക്കൊണ്ടുള്ള റിപ്പോർട്ടാണ് സമർപ്പിച്ചിട്ടുള്ളത്.
ഇതിനിടെ തനിക്കെതിരെ കേസെടുക്കാനുള്ള പൊലീസിന്‍റെ നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിച്ച് എം കെ രാഘവനും രംഗത്തെത്തിയിരുന്നു. ഒളിക്യാമറ വിവാദത്തിൽ സമയമാകുമ്പോൾ കൂടുതൽ പ്രതികരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ഒളിക്യാമറ ഓപ്പറേഷൻ റിപ്പോർട്ട് ചെയ്ത ചാനലിൽ നിന്നും പിടിച്ചെടുത്ത മുഴുവൻ ദൃശ്യങ്ങളും പരിശോധിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഫോറൻസിക് പരിശോധന ഉൾപ്പെടെ നടത്തണമെങ്കിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ഐജിയുടെ റിപ്പോർട്ട്. അതേസമയം സിപിഎമ്മിനെതിരായ ആരോപണം പൊലീസ് തള്ളി.
ഒളിക്യാമറക്കു പിന്നിൽ സിപിഎം ഗൂഡാലോചനയാണെന്ന ആരോപണത്തിൽ കഴമ്പില്ലെന്നാണ് കണ്ണൂർ റെയ്ഞ്ച് ഐജി റിപ്പോർട്ട് നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പ് കേസെടുക്കാനുള്ള തീരുമാനത്തിന് പിന്നിലെ രാഷ്ട്രീയം കോഴിക്കോട്ടെ പ്രബുദ്ധരായ വോട്ടർമാർ തിരിച്ചറിയും. താനിതിനെ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നായിരുന്നു എം കെ രാഘവന്‍റെ പ്രതികരണം.
കടുത്ത വേനലില്‍ കുടിവെള്ളത്തിനായി പരസ്യ ഏറ്റുമുട്ടല്‍. അനുമതിയില്ലാതെ സ്വകാര്യ ക്വാറിയിലെ വെള്ളം വില്‍ക്കുന്നതിനെച്ചൊല്ലിയാണ് കോഴിക്കോട് ഓമശേരിയിലെ സഹോദരങ്ങള്‍ പരസ്പരം ഏറ്റുമുട്ടിയത്.
ഓമശേരി മലയമ്മയിലാണ് സംഭവം. വെള്ളം വില്‍ക്കാനുള്ള അനുമതി നിഷേധിച്ച ക്വാറിയില്‍ നിന്ന് ലോറിയില്‍ വെള്ളം കടത്താനായിരുന്നു ഉടമ അബ്ദുറഹ്മാന്‍റെ ശ്രമം. ഇത് സഹോദരനായ ആലി തടഞ്ഞു. കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന ഈ ഘട്ടത്തില്‍ പ്രദേശത്തെ ഏക കുടിവെള്ള ഉറവിടമായ ക്വാറിയില്‍ നിന്ന് വെള്ളം കൊണ്ടുപോകാനാകില്ലെന്നാണ് ആലിയുടെ വാദം. ഇക്കാര്യം ഉന്നയിച്ച് ആലി നേരത്തെ പലതവണ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ല.
ഇതിനെ തുടര്‍ന്നാണ് പൊലിസിനെ സമീപിച്ചത്. കുന്ദമംഗലം പൊലിസെത്തി വ്യാവസായികാടിസ്ഥാനത്തില്‍ വെള്ളം കൊണ്ടുപോകരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശം അബ്ദുല്‍ റഹ്മാന്‍ അനുസരിക്കുന്നില്ലെന്നാണ് സഹോദരന്‍ ആലിയുടെ പരാതി.
വാക്കുതര്‍ക്കം വളരെ പെട്ടന്നാണ് കയ്യാങ്കളിയിലേയ്ക്ക് നീണ്ടത്. ലോറിയില്‍ നിന്ന് പുറത്തിറങ്ങിയ അബ്ദുല്‍ റഹ്മാനെ ആലിയും കൂട്ടരും മര്‍ദിച്ചു. തിരിച്ചും. വാഹനം തടയുമെന്ന് സൂചനയുണ്ടായിരുന്നതിനാല്‍ പുറത്ത് നിന്ന് ഒരു സംഘത്തെയും കൂട്ടിയാണ് അബ്ദുറഹ്മാന്‍ എത്തിയത്.
പ്രശ്നത്തില്‍ ഇവര്‍ ഇടപെട്ടതോടെ നിയന്ത്രിക്കാനാകാത്ത സ്ഥിതിയായി. ഇതിനൊപ്പം രണ്ടു കുടുംബത്തിലെയും സ്ത്രീകള്‍ കൈക്കുഞ്ഞുങ്ങളുമായി സംഘര്‍ഷത്തിലേയ്ക്ക് പാഞ്ഞടുത്തതോടെ കാര്യങ്ങള്‍ കൈവിട്ടു. ഏറെനേരം ഇരുകൂട്ടരും നേര്‍ക്കുനേര്‍ പോരാടി. അതിനിടെ കല്ലേറില്‍ ലോറിയുടെ ചില്ലുകള്‍ തകര്‍ന്നു.
നാല് ദിവസം മുമ്പാണ് സംഭവം നടക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ ഈ മാസം 14ന് രാവിലെ പതിനൊന്നിന്. പൊലിസെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. പരുക്കേറ്റ രണ്ടു കുടുംബവും മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി.
പിന്നാലെ കുന്ദമംഗംലം പൊലിസില്‍ പരാതി നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇരുകൂട്ടര്‍ക്കുമെതിരെ കേസെടുത്തു. സംഘര്‍ഷത്തില്‍ ഇടപെട്ട കണ്ടാലറിയാവുന്ന അയല്‍വാസികള്‍ക്കെതിരെയും പൊലിസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയെ പിന്തുണച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ബിജു മേനോനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് മകനും നടനുമായ ഗോകുല്‍ സുരേഷ് ഗോപി. അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജിൽ എതിർത്തും അനുകൂലിച്ചും ഒട്ടേറെ കമന്റുകളും സജീവമാണ്. ബിജു മേനോനെ വിമര്‍ശിച്ചുള്ള ചില പോസ്റ്റുകളും കമന്റുകളും പങ്കുവച്ചാണ് താരത്തിന്റെ ഫയ്സ്ബുക്ക് പോസ്റ്റ്.
‘മിസ്റ്റർ ബിജുമേനോൻ, ഉള്ള വില കളയാതെടോ.. ചാണകം ചാരിയാൽ ചാണകം തന്നേ മണക്കൂ..’ ഇത്തരത്തിൽ ഒട്ടേറെ പോസ്റ്റുകൾ പങ്കുവച്ച് ഗോകുൽ കുറിച്ചു. ‘ഇങ്ങനെ ഒരേപോലത്തെ കമന്റുകൾ തന്നെ പലയിടത്തും വായിച്ച് മടുത്തു. മനസിലാക്കുന്നവർ മനസിലാക്കിയാൽ മതി. ബിജു മേനോൻ എന്ന നടനോളം ഇഷ്ടം അഭിപ്രായങ്ങൾ നിവർന്ന നട്ടെല്ലോടെ നിർഭയം പറയുന്ന ബിജു ചേട്ടൻ എന്ന വ്യക്തിയെ!’ ഗോകുൽ നിലപാട് വ്യക്തമാക്കി. അച്ഛന് വോട്ടുതേടി ഗോകുലും അമ്മയും തൃശൂരിൽ പ്രചാരണത്തിനെത്തിയിരുന്നു.
സുരേഷ് ഗോപിക്ക് വേണ്ടി മറ്റു താരങ്ങളോടൊപ്പം ഇന്നലെ ബിജു മേനോനും പൊതുവേദിയില്‍ എത്തിയിരുന്നു. തൃശൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയിലാണ് ബിജു മേനോൻ പങ്കെടുത്തത്. സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാല്‍ തൃശൂരിന്റെ ഭാഗ്യമാണെന്നും അദ്ദേഹത്തെ പോലെയൊരു മനുഷ്യസ്‌നേഹിയെ താന്‍ വേറെ കണ്ടിട്ടില്ലെന്നും ബിജു മേനോൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് താരത്തെ വിമർശിച്ചും ഏതിർത്തും കമന്റുകൾ സജീവമാകുന്നത്. ബിജു മേനോന്‍ ബിജെപിയെ തുണച്ചതിലുള്ള രോഷമാണ് പ്രതികരണങ്ങളില്‍ നിറയുന്നത്.
സംസ്ഥാനത്ത് ഇന്നലെ ശക്തമായ ഇടിയും മഴയുമാണ് പലയിടത്തും ഉണ്ടായത്. പലയിടത്തും വെള്ളപൊക്കം ഉണ്ടായി. ഇനിയും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. അഞ്ച് ജില്ലകളില്‍ ഉരുള്‍പൊട്ടാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
മലപ്പുറം, പാലക്കാട്, വയനാട്, കോഴിക്കോട്, തൃശ്ശൂര്‍ എന്നീ ജില്ലകളിലാണ് ഉരുള്‍പൊട്ടാന്‍ സാധ്യത. മണിക്കൂറില്‍ 50-60 കിലോമീറ്റര്‍ വേഗതയുള്ള കാറ്റുണ്ടായേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
കേരളത്തില്‍ ചില സ്ഥലങ്ങളില്‍ ഇന്ന് മുതല്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതായും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ശക്തമായ മഴ, പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.
അഞ്ച് മലയോര ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ട്. രാത്രി സമയത്ത് മലയോരമേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. ജനങ്ങള്‍ പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്.
ഉത്തർപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുന്‍ ഗവര്‍ണറുമായ അന്തരിച്ച എന്‍ ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് എന്‍ ഡി തിവാരി ഏറെ വിവാദങ്ങള്‍ക്ക് ശേഷം സ്വന്തം മകനെന്ന് അംഗീകരിച്ച രോഹിത് ശേഖര്‍ തിവാരിയെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാകാം എന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്.
ഹൃദയാഘാതം മൂലമാണ് രോഹിത് മരിച്ചത് എന്നായിരുന്നു ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നത്. മാക്‌സ് സാകേത് ആശുപത്രിയില്‍ എത്തിച്ചപ്പോഴെക്കും മരണം സംഭവിച്ചതായി അധികൃതര്‍ വ്യക്തമാക്കി.എന്നാൽ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് രോഹിതിന്‍റെത് കൊലപാതകമെന്ന നിഗമനത്തില്‍ പോലീസ് എത്തിയിരിക്കുന്നത്.
ഡല്‍ഹി ഡിഫന്‍സ് കോളനി ഏരിയയിലാണ് രോഹിത് താമസിച്ചിരുന്നത്. ഡിഫന്‍സ് കോളനിയിലെ രോഹിത്തിന്റെ വീട്ടില്‍ ഏഴ് സിസി ടിവി ക്യാമറകളാണുള്ളത്. ഇതില്‍ രണ്ടെണ്ണം പ്രവര്‍ത്തനരഹിതമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ക്രൈം ബ്രാഞ്ച് സംഘം വീട്ടിലെത്തി അംഗങ്ങളെയും വീട്ടുജോലിക്കാരെയും ചോദ്യം ചെയ്യും.
രോഹിത്തിനെ അംഗീകരിക്കാന്‍ എന്‍ഡി തിവാരി തയ്യാറായിരുന്നില്ല. തുടര്‍ന്ന് 2007ല്‍ താന്‍ എന്‍ഡി തിവാരിയുടെ മകനാണ് എന്നത് അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് രോഹിത് കോടതിയില്‍ ഹര്‍ജി നല്‍കി.
തന്നെ മകനായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഡി തീവാരിക്കെതിരെ രോഹിത് നീണ്ടക്കാലം നിയമയുദ്ധം നടത്തിയിരുന്നു.ഇത് വലിയ വാർത്തയായിരുന്നു.തുടര്‍ന്ന് 2007ല്‍ താന്‍ എന്‍ഡി തിവാരിയുടെ മകനാണ് എന്നത് അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് രോഹിത് കോടതിയില്‍ ഹര്‍ജി നല്‍കി.
തുടര്‍ന്ന് 2014ല്‍ രോഹിത്തിന്റെ വാദം ഡല്‍ഹി ഹൈക്കോടതി അംഗീകരിച്ചു. പിതൃത്വം നിശ്ചയിക്കുന്ന പരിശോധനഫലത്തിന്റെ അടിസ്ഥാനത്തിലായിരുന്നു രോഹിത്തിന് അനുകൂലമായ കോടതി വിധി. ഇതിന് പിന്നാലെ രോഹിത്തിന്റെ അമ്മയായ ഉജ്ജ്വല തിവാരിയെ എന്‍ഡി തിവാരി വിവാഹം ചെയ്തു.
ദുഖവെള്ളി ദിനത്തിൽ കേരളത്തിന്റെ നൊമ്പരമായി ഏലൂരിലെ ഇതര സംസ്ഥാനക്കാരനായ കുരുന്നും. കുഞ്ഞുവേദനകൾക്കിനി മറുപടി കർശനമായ നിയമ നടപടികളിലൂടെയാകുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ വ്യക്തമാക്കി.ആർക്കും സഹിക്കാനാവില്ല മൂന്നര വർഷം മാത്രം നീണ്ട ജീവിതത്തിൽ അവനനുഭവിച്ച വേദന. ശരീരമാകെ മുറിപ്പാടുകൾ, കാലിൽ പൊള്ളലേറ്റുണ്ടായ വ്രണം.
ഒടുവിൽ അടിയേറ്റ് തലയ്ക്ക് ഗുരുതര പരുക്ക്. ഒരു ജൻമത്തേക്കുള്ള വേദന അവൻ ഇതിനോടകം അനുഭവിച്ചു. ഇന്നലെ വൈകിട്ട് കുട്ടിയെ സന്ദര്‍ശിച്ച മെഡിക്കല്‍ ബോര്‍ഡും പ്രതീക്ഷയൊന്നും നല്‍കിയില്ല. . ബുധനാഴ്ച രാത്രിയോടെയാണ് തലയ്ക്ക് മാരകമായ പരുക്കുകളോടെ കുട്ടിെയ ആശുപത്രിയിലെത്തിച്ചത് . വീണുപരുക്കേറ്റു എന്നായിരുന്നു മാതാപിതാക്കള്‍ പറഞ്ഞത് . സംശയം തോന്നിയ ഡോക്ടര്‍മാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് കുട്ടിയെ മര്‍ദിച്ചെന്ന് അമ്മസമ്മതിച്ചത് .
അനുസരണക്കേടിന് ശിക്ഷിച്ചെന്നായിരുന്നു മൊഴി. അമ്മക്കൊപ്പം താമസിക്കുന്ന ആൾ കുട്ടിയുടെ അച്ഛൻ ആണോയെന്ന് പൊലീസിന് ഉറപ്പില്ല. കുട്ടിയും അമ്മയും ജാർഖണ്ഡിൽ നിന്ന് കേരളത്തിൽ എത്തിയത് രണ്ടാഴ്ച മുൻപ് മാത്രമാണ്. ഒപ്പം താമസിക്കുന്ന പശ്ചിമ ബംഗാൾകാരൻ സ്വകാര്യ കമ്പനിയിൽ ക്രയിൻ ഓപ്പറേറ്ററായി ഒരു വർഷമായി ഇവിടെയുണ്ട്. കുട്ടിയെ മര്ദിച്ചതിൽ പങ്കില്ല എന്നാണ് ഇയാളുടെ മൊഴി. എന്തായാലും കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവരെ നേരിടാന്‍ കര്‍ശനനിയമങ്ങളുണ്ടാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു.
മൂന്നുവയസുകാരന്‍റെ തലക്കടിച്ചിരുന്നത് ചപ്പാത്തിപരത്തുന്ന ഉരുളന്‍ തടികൊണ്ട്.കൂടെ ചട്ടുകം ചൂടാക്കി പൊള്ളിക്കലും. ഏഴുവയസുകാരന് മര്‍ദനമേറ്റതിന്‍റെ കാരണം എവിടെനിന്നോ അമ്മ അവരുടെ പ്രിയപ്പെട്ട അഛന് പകരം കൊണ്ടുവന്ന ക്രൂരതയുടെ ആള്‍രൂപത്തെ അഛനെന്ന് വിളിക്കാത്തതിന്‍റെ പേരില്‍.
ആലുവയിലെ മൂന്നുവയസുകാരനെ തല്ലാന്‍ അമ്മയുടെ കാരണം അവന്‍റെ കുസൃതിയായിരുന്നെത്രേ. ഉരുണ്ട തടികൊണ്ട് തലക്കടിയേല്‍ക്കുമ്പോള്‍ അവന്‍ ഉച്ചത്തില്‍ അമ്മേയെന്ന് വിളിക്കുന്നത് ആ സ്ത്രീക്ക് ഇഷ്ടപ്പെട്ടിരുന്നില്ലെത്രേ. ചട്ടുകം പഴുപ്പിച്ച് ബലമായി പിടിച്ച് അവന്‍റെ പിഞ്ചുശരീരത്തില്‍ പൊള്ളലേല്‍പ്പിക്കുമ്പോള്‍ കുതറി മാറാന്‍ ശ്രമിച്ചത് ഇഷ്ടപ്പെട്ടില്ലെത്രേ. കൊടിയ പീഡനം ഏല്‍ക്കുമ്പോള്‍ അവന്‍ അലറിക്കരയുന്നത് മറ്റുവള്ളവര്‍ കേള്‍ക്കുന്നത് കുറവാണെന്ന് ആ സ്ത്രീ കരുതിക്കാണും.
ഏഴുവയസുകാരനെ തുടര്‍ച്ചയായി ക്രൂരപീഡനത്തിന് ഇരയാക്കിയിരുന്നത് കണ്ട് രസിക്കുകയായിരുന്നു അമ്മയെന്ന് പറയുന്ന ആ സ്ത്രീ. ഒരിക്കല്‍പോലും തന്‍റെ സ്വന്തം ചോരയെ രക്ഷപെടുത്താന്‍ ശ്രമിച്ചില്ല…കുരുന്ന് മരണത്തിന് കീഴടങ്ങിയപ്പോള്‍ ആസ്ത്രീയും പറഞ്ഞു താന്‍ ഒന്നും അറിഞ്ഞില്ലെത്രേ…. ആലുവയില്‍ ക്രൂരപീഡനത്തിന് ഇരയായ മകനെ ആശുപത്രിയിലെത്തിച്ച പിതാവെന്ന് വെളിപ്പെടുത്തിയ യുവാവും പറയുന്നു താനൊന്നും അറിഞ്ഞിരുന്നില്ലെന്ന്.
തൊടുപുഴ കുമാരമംഗലത്ത് ആ ഏഴുവയസുകാരനെ കൊടിയ മര്‍ദനത്തിന് ഇരയാക്കിയ പിശാചിന്‍റെ പേര് അരുണ്‍ ആനന്ദ്. ആലുവയില്‍ മൂന്നുവയസുകാരനെ തുടര്‍ച്ചയായി മര്‍ദിച്ചിരുന്നത് ജന്‍മം നല്‍കിയ അമ്മ 28 കാരി ഹെന്നാ ഖാദുണ്‍. തൊടുപുഴയിലെ ഏഴുവയസുകാരന് മര്‍ദനമേറ്റിരുന്നത് വോക്കിങ് സ്റ്റിക്കുകൊണ്ടും അരുണ്‍ ആനന്ദിന്‍റെ കൈക്കരുത്തുകൊണ്ടും.
ആലുവയില്‍ മൂന്നുവയസുകാരന്‍റെ തലക്കടിച്ചിരുന്നത് ചപ്പാത്തിപരത്തുന്ന ഉരുളന്‍ തടികൊണ്ട്.കൂടെ ചട്ടുകം ചൂടാക്കി പൊള്ളിക്കലും.
രണ്ടുപേരുടേയും പിഞ്ചുശരീരങ്ങള്‍ ആശുപത്രിക്കിടക്കയിലേക്ക്എത്തുമ്പോള്‍ തിരിച്ചുനടത്താന്‍ കഴിയാത്ത വിധം പരുക്കുകളായിരുന്നു. എന്നിട്ടും ഡോക്ടര്‍മാര്‍ കഴിവതും ശ്രമിച്ചു.. കേരളജനത പ്രാര്‍ഥനയോടെ ഒപ്പം നിന്നു..എന്നിട്ടും ആ കുരുന്നുകള്‍ രണ്ടും പീഡനങ്ങളില്ലാത്ത ലോകത്തേക്ക് യാത്രപറഞ്ഞു. അവരെ ക്രൂരമായി പീഡിപ്പിച്ചവര്‍ ,ബാല്യത്തിലേ അവരുടെ ജീവന്‍ പന്താടിയവര്‍ ,,അമ്മയെന്ന് വിളിപ്പേരുള്ളവര്‍ ..അവര്‍ നിയമനടപടികളില്‍ നിന്ന് പുറത്തുകടക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി. ഏഴുവയസുകാരനെ കൊടിയപീഡനത്തിന് ശേഷം മരണത്തിലേക്ക് വിട്ടുകൊടുക്കാന്‍ കൂട്ടുനിന്ന ആ യുവതിക്കെതിരെ കേസെടുക്കാന്‍ പോലും പൊലീസ് തയാറായില്ല. പൊലീസിന്‍റെ കൈകള്‍ക്ക് ഉന്നതര്‍ വിലങ്ങിട്ടു. ആ കാമുകനെതിരെ പീഡനത്തിന് പരാതി കൊടുത്താല്‍ താന്‍ രക്ഷപെടുമെന്ന വക്കീലുപദേശം അനുസരിച്ച് നീങ്ങുകയാണ് ആ യുവതി. ആലുവയില്‍ മൂന്നുവയസുകാരനെ കൊന്ന ആ ഇരുപത്തിയെട്ടുകാരിക്കും രക്ഷപെടാനുള്ള പഴുതുകള്‍ ഒരുക്കി അഭിഭാഷകര്‍ തയാറായി നില്‍ക്കുന്നുണ്ട്…യുവതിക്ക് മനോദൗര്‍ബല്യമെന്ന് വരുത്തിതീര്‍ക്കാനും എളുപ്പം സാധിക്കും..
പ്രതികള്‍ പതിവുപോലെ രക്ഷപെടുമെന്ന് ചുരുക്കം.. ആ ഏഴുവയസുകാരനും മൂന്നുവയസുകാരനും ഈ ഭൂമിയില്‍ ജനിച്ചിട്ടില്ലെന്ന് സമാധാനിക്കേണ്ടി വരും…ഇനിയും വേട്ടയാടപ്പെടും നമ്മുടെ കുരുന്നുകള്‍ ….പുറമെ നിന്നല്ല,,,, അവര്‍ സുരക്ഷിതമെന്ന് കരുതുന്ന ഇടങ്ങളില്‍ തന്നെ…അപ്പോഴും നമുക്ക് കണ്ണീര്‍ വാര്‍ക്കാം ..നൊമ്പരപ്പെടാം…മാപ്പുപറയാം….
മലപ്പുറം കാളികാവ് പൂങ്ങോട് തുഷാർ വെള്ളാപ്പള്ളിയുടെ റോഡ്ഷോക്ക് നേരെ ആക്രമണം. ഏഴ് ബി.ജെ.പി, ബി.ഡി.ജെ.എസ് പ്രവർത്തകർക്ക് പരുക്ക്. ആക്രമണത്തിന് പിന്നിൽ സി.പി.എം ആണന്ന് എൻ.ഡി.എ നേതൃത്വം ആരോപിച്ചു. അനൗൺമെൻറ് വാഹനങ്ങളുടെ ശബ്ദം വിവാഹവീട്ടിൽ പ്രയാസമുണ്ടാക്കിയെന്ന് ആരോപിച്ച വാഹനങ്ങൾ തടഞ്ഞു വച്ച് ആക്രമിച്ചുവെന്നാണ് പരാതി.
പരുക്കേറ്റവരെ വണ്ടൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് ചോക്കാട് ടൗണിൽ വച്ച് യു.ഡി.എഫ് പ്രവർത്തകരും തുഷറിന്റെ റോഡ്ഷോക്ക് തടസo സൃഷ്ടിച്ചതായി നേതാക്കൾ ആരോപിച്ചു. എന്നാൽ യു.ഡി.എഫിന്റെ പൊതുസമ്മേളനം നടക്കുന്നതുകൊണ്ട് സംഭവിച്ച സ്വാഭാവിക തടസമാണന്നും തുഷാറിന്റേയും എൻ.ഡി.എ പ്രവർത്തകരുടെയും വാഹനങ്ങൾ തടഞ്ഞിട്ടില്ലെന്നും യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കി.