തിരുവനന്തപുരം: തെരെഞ്ഞടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്യുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രണ്ടു ദിവസത്തെ പര്യടനത്തിനായി മാര്‍ച്ച് 13ന് കേരളത്തിലെത്തുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അറിയിച്ചു. കേരളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും. 14ന് രാവിലെ 10ന് രാഹുല്‍ ഗാന്ധി തൃശൂര്‍ തൃപ്രയാര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ ഫിഷര്‍മാന്‍ പാര്‍ലമെന്റില്‍ സംബന്ധിക്കും. തുടര്‍ന്ന് പുല്‍വാമയില്‍ വീരമൃത്യുവഹിച്ച വയനാട് സ്വദേശിയായ വീരസൈനികന് വസന്തകുമാറിന്റെ കുടുംബത്തെ സന്ദര്‍ശിക്കും. അതിനുശേഷം രാഹുല്‍ഗാന്ധി പെരിയയില്‍ സിപിഎം അക്രമികള്‍ കൊലപ്പെടുത്തിയ കൃപേഷിന്റെയും ശരത്ലാലിന്റെയും കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും.
ഉച്ചകഴിഞ്ഞ് മൂന്നിനു കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മലബാര്‍ജില്ലകളുടെ ജനമഹാറാലിയെ രാഹുല്‍ഗാന്ധി അഭിസംബോധന ചെയ്യും. കോഴിക്കോട്, തൃശൂര്‍, വയനാട്, കാസര്‍ഗോഡ് ഡിസിസി അധ്യക്ഷന്മാരുടെ മേല്‍നോട്ടത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. കെപിസിസി പ്രസിഡന്റ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി,എഐസിസി ജനറല്‍ സെക്രട്ടിമാരായ മുകുള്‍ വാസനിക്, ഉമ്മന്‍ ചാണ്ടി, കെ.സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍, എംഎല്‍എമാര്‍, എംപിമാര്‍, കെപിസിസി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
അഡിസ് അബാബ: തകര്‍ന്നുവീണ എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരില്‍ നാല് ഇന്ത്യക്കാരും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. 149 യാത്രക്കാരും എട്ടു ജീവനക്കാരും ഉള്‍പ്പെടെ 157 പേരാണ് അപകട സമയത്ത് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചതായി എത്യോപ്യയിലെ സര്‍ക്കാര്‍ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു.
എത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബയില്‍നിന്ന് കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിലേക്കു തിരിച്ച ഇ ടി 302 വിമാനമാണ് പറയന്നുയര്‍ന്ന് കുറച്ചുസമയത്തിനുള്ളില്‍ തകര്‍ന്നുവീണത്. ബിഷോപ്ടു നഗരത്തിനു സമീപത്തെ ടുളു ഫരയിലാണ് വിമാനം തകര്‍ന്നുവീണത്. ഇന്ത്യ ഉള്‍പ്പെടെ 32 രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
ഞായറാഴ്ച രാവിലെ 8.44 (പ്രാദേശിക സമയം) ഓടെയായിരുന്നു അപകടം. ബോയിങ് 737-800 മാക്സ് വിമാനമാണ് അപകടത്തില്‍പെട്ടത്. അപകടകാരണം ഇനിയും വ്യക്തമായിട്ടില്ല. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ എത്യോപ്യന്‍ പ്രസിഡന്റ് അനുശോചനം അറിയിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ രാഷ്ട്രീയ പോരാട്ടത്തിനാകും കേരളം ഇനി സാക്ഷിയാവുക. അക്കൂട്ടത്തിൽ ആദ്യത്തെ വെടി പൊട്ടിച്ചിരിക്കുകയാണ് വി.ടി ബൽറാം എംഎൽഎ. ഇത്തവണയും ഫെയ്സ്ബുക്കിലൂടെയാണ് സിപിഎമ്മിനെതിെര ബൽറാമിന്റെ പരിഹാസം. ഇടതുപക്ഷത്തിന്റെ സ്ഥാനാർഥി പട്ടികയിൽ ഇടം നേടിയ പി.ജയരാജനെ കുത്തിയാണ് ബൽറാമിന്റെ കുറിപ്പ്.
‘ക്രിമിനൽ കേസുള്ള സ്ഥാനാർത്ഥികൾ പത്രപരസ്യം നൽകണമെന്ന് ഇലക്ഷൻ കമ്മീഷൻ. വടകരയിലെ ചെന്താരകത്തിന് വേണ്ടി പത്രങ്ങൾ സ്പെഷൽ സപ്ലിമെന്റ് ഇറക്കേണ്ടി വരുമല്ലോ.’ ബൽറാം കുറിച്ചു. പി.ജയരാജന്റെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും കൊള്ളേണ്ടിടത്ത് കൊള്ളേണ്ട എല്ലാം കുറിപ്പിൽ വ്യക്തമാണ്. പരിഹാസക്കുറിപ്പ് പിന്നാലെ കമന്റും ഷെയറുമായി കോൺഗ്രസ് പ്രവർത്തകരും മറുപടിയുമായി സിപിഎം പ്രവർത്തകരും സജീവമായി കഴിഞ്ഞു.
ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തമാസം 11 മുതല്‍ മേയ് 19 വരെ ഏഴുഘട്ടങ്ങളായി നടക്കും. മേയ് 23 നാണ് വോട്ടെണ്ണല്‍. കേരളത്തില്‍ അടുത്തമാസം 23 ന് ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ്.
പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ എണ്ണം 90 കോടി . പതിനെട്ടും പത്തൊന്‍പതും വയസുള്ള വോട്ടര്‍മാര്‍ 1.5 കോടി പേരുണ്ട്. പത്തുലക്ഷം പോളിങ് ബൂത്തുകള്‍ ഉണ്ടാകും. എല്ലാ പോളിങ് സ്റ്റേഷനുകളിലും വി.വി.പാറ്റ് സംവിധാനം ഉപയോഗിക്കും. ഒരു ലോക്സഭാ മണ്ഡലത്തിലെ ഓരോ നിയമസഭാമണ്ഡലത്തില്‍ വീതം വോട്ടു രസീതുകള്‍ എണ്ണും. വോട്ടിങ് യന്ത്രത്തില്‍ സ്ഥാനാര്‍ഥികളുടെ ചിത്രവും ഉണ്ടാകും. സമൂഹമാധ്യമങ്ങളിലെ പരസ്യച്ചെലവ് തിരഞ്ഞെടുപ്പുചെലവായി കണക്കാക്കുമെന്നും പ്രചാരണത്തിനായി പരിസ്ഥിതി സൗഹൃദവസ്തുക്കള്‍ മാത്രം ഉപയോഗിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചു.
മോദി പ്രഭാവത്തെ തടുത്തു നിര്‍ത്താന്‍ രാഹുല്‍ ഗാന്ധിക്കാവുമോ എന്നതിന്‍റെ പരീക്ഷണവേദി കൂടിയാണ് ഈ തിരഞ്ഞെടുപ്പ്. പ്രസംഗത്തിലെ പ്രകടനത്തിനപ്പുറം വോട്ടുരാഷ്ട്രീയത്തില്‍ മോദിയെ മലര്‍ത്തിയടിക്കാന്‍ രാഹുലിനാവുമോ..? രണ്ടു പേര്‍ക്കും നിര്‍ണായകമാണ് പാര്‍ട്ടികളുടെ ഇത്തവണത്തെ പ്രകടനം.
അന്നത്തെ ആലിംഗനം ഒരു യുദ്ധപ്രഖ്യാപനമായിരുന്നു. നരേന്ദ്രമോദി എന്ന അതികായനെ നേരിടാന്‍ താന്‍ തയാന്‍ തയാറാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം. മൂന്നു തവണ ഗുജറാത്ത് മുഖ്യമന്ത്രി , മികച്ച പ്രാസംഗികന്‍ ,വികസന നായകനെന്ന പ്രതിച്ഛായ, ഹിന്ദുത്വത്തിന്‍റെ വക്താവ്. വീശിയടിച്ച മോദിതരംഗത്തെ നേരിടാന്‍ ഒരു നേതാവുപോലുമുണ്ടായിരുന്നില്ല 2014 ല്‍ കോണ്‍ഗ്രസിന്. കോട്ടകളൊന്നായി മോദി പിടിച്ചടക്കുന്നത് ആറുദശാബ്ദം രാജ്യം ഭരിച്ച പാര്‍ട്ടി നോക്കി നിന്നു. എഐസിസി ആസ്ഥാനത്തെ മാധ്യമങ്ങള്‍ പോലും കൈവിട്ടു.
വിമര്‍ശന ശരങ്ങളെല്ലാം ലക്ഷ്യം വച്ചത് രാഹുല്‍ ഗാന്ധിയായിരുന്നു. പപ്പു,കഴിവുകെട്ടവന്‍ പരിഹാസങ്ങളേറെ ഏറ്റുവാങ്ങി നെഹ്റുകുടുംബത്തിലെ ഇളമുറക്കാരന്‍. പക്ഷേ അപ്രതീക്ഷിതമായിരുന്നു രാഹുലിന്‍റെ ഉയിര്‍ത്തെഴുനേല്‍പ്. പൊതുവേദിയിലും പാര്‍ലമെന്‍റിലും നരേന്ദ്രമോദിയെ കടന്നാക്രമിച്ച് മുന്നേറി അദ്ദേഹം. പാര്‍ട്ടി അധ്യക്ഷനായതിന്‍റെ ഒന്നാംവാര്‍ഷികത്തില്‍ ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസ് പതാകപാറി.
പഴയതുപോലെ അവഗണിച്ചും പരിഹസിച്ചും പോകാവുന്ന നേതാവല്ല രാഹുല്‍ ഗാന്ധിയെന്ന തിരിച്ചറിവ് നരേന്ദ്രമോദിക്കും കൈവന്നു. അഴിമതിയും കുടുംബാധിപത്യവും ഉയര്‍ത്തിക്കാട്ടി പ്രതിരോധിച്ചു നരേന്ദ്രമോദി. മോദിയുടെ തീവ്രഹിന്ദുത്വത്തെ നേരിടാന്‍ മൃദുഹിന്ദുത്വം ആയുധമാക്കി രാഹുല്‍.
റഫാല്‍ അഴിമതിയാരോപണവുമായി രംഗത്തെത്തിയതോടെ രാഹുല്‍ കൂടുതല്‍ അപകടകാരിയെണന്ന തിരിച്ചറിവ് നരേന്ദ്രമോദിക്കുണ്ടായി.
രാഹുലിന്‍റെ കഴിവുകേടുമൂലമാണ് പ്രിയങ്കയെയും രംഗത്തിറക്കിയതെന്ന് പരിഹസിച്ചു മോദി. ചിലപ്പോഴെങ്കിലും പരിഹാസം പരിധിവിട്ടെന്ന വിമര്‍ശവും കേട്ടു. കൊണ്ടും കൊടുത്തും മുന്നേറുന്ന രാഹുല്‍ മോദി ബലപരീക്ഷണമെന്ന നിലയിലും ചരിത്രത്തില്‍ അടയാളപ്പെടുത്തും ഈ പൊതുതിരഞ്ഞെടുപ്പ്.
കേരളത്തില്‍ ഏപ്രില്‍ 23ന് തിരഞ്ഞെടുപ്പ്. സംസ്ഥാനത്ത് ഏപ്രില്‍ 23 ന് വോട്ടെടുപ്പ് പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ കേന്ദ്രങ്ങള്‍ ആവേശച്ചൂടിലായി. വോട്ടെടുപ്പിന് ഇനി ആകെ ഇനി 43 ദിവസം മാത്രം. കേരളത്തില്‍ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. വോട്ടെടുപ്പിനുശേഷം ഫലമറിയാന്‍ കേരളം ഒരുമാസം കാത്തിരിക്കണം.
പതിനേഴാം ലോക്സഭാതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. രാജ്യത്ത് തിരഞ്ഞെടുപ്പ് 7 ഘട്ടങ്ങളായി നടത്തും. ഒന്നാംഘട്ടം ഏപ്രില്‍ 11ന്. രണ്ടാംഘട്ടം ഏപ്രില്‍ 18. മൂന്നാംഘട്ടവോട്ടെടുപ്പ് ഏപ്രില്‍ 23ന്, നാലാംഘട്ടം ഏപ്രില്‍ 29
അഞ്ചാംഘട്ടം മേയ് 6, ആറാം ഘട്ടം മേയ് 12 ന്. ഏഴാം ഘട്ടം മേയ് 19ന്. വോട്ടെണ്ണല്‍ മേയ് 23 നാണ്.
മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറയും കമ്മിഷണര്‍മാരും വാര്‍ത്താസമ്മേളനത്തിലാണ് നിര്‍ണായകമായ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ മാതൃകാപെരുമാറ്റച്ചട്ടം പ്രാബല്യത്തിലായി. രാജ്യത്ത് ആകെ 90 കോടി വോട്ടര്‍മാരാണ് ഉള്ളത്. 8 4.3 ലക്ഷം പുതിയ വോട്ടര്‍മാരും ഉണ്ട്. പതിനെട്ടും പത്തൊന്‍പതും വയസുളള വോട്ടര്‍മാരുടെ എണ്ണം 15 ദശലക്ഷമാണെന്നും കമ്മീഷന്‍ അധ്യക്ഷന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിരഞ്ഞെടുപ്പിനായി 10 ലക്ഷം പോളിങ് ബൂത്തുകള്‍ തയാറാകും.
മതസൗഹാര്‍ദ്ദത്തെ പ്രോത്സാഹിപ്പിക്കുന്ന സര്‍ഫ് എക്‌സല്‍ പരസ്യത്തിനെതിരെ സംഘപരിവാറിന്റെ സൈബര്‍ ആക്രമണം. #BoycottSurfExcel എന്ന ഹാഷ്് ടാഗോടെയാണ് സര്‍ഫ് എക്‌സലിനെതിരെയുള്ള സൈബര്‍ ആക്രമണം. എന്നാല്‍ പരസ്യം ‘ലൗ ജിഹാദിനെ’ പ്രോത്സാഹിപ്പിക്കുന്നതാണെന്നാരോപിച്ചാണ് സൈബര്‍ ആക്രമണം.
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഹോളിയുടെ പശ്ചാത്തലത്തിലാണ് പുതിയ സര്‍ഫ് എക്‌സല്‍ പരസ്യം പുറത്തിറക്കിയത്. ഹോളി ആഘോഷത്തിനിടെ ഒരു ഹിന്ദു പെണ്‍കുട്ടി തന്റെ മുസ്‌ലിം സുഹൃത്തിനെ അവന്റെ കുര്‍ത്തയിലും പൈജാമയിലും ചായം പറ്റാതെ വെള്ളിയാഴ്ച നമസ്‌കാരത്തിന് പള്ളിയിലെത്താന്‍ സഹായിക്കുന്നതാണ് പരസ്യം.
പെണ്‍കുട്ടി സൈക്കിളില്‍ സഞ്ചരിക്കുമ്പോള്‍ ചായം മുഴുവന്‍ തന്റെ മേല്‍ ഒഴിക്കാന്‍ ചായവുമായി നില്‍ക്കുന്ന കുട്ടികളോട് പറയുന്നു. എല്ലാ കുട്ടികളും നിറങ്ങള്‍ അവളുടെ മേല്‍ ഒഴിച്ചു. ചായം മുഴുവന്‍ തീര്‍ന്നെന്ന് ഉറപ്പുവരുത്തിയ ശേഷം പെണ്‍കുട്ടി ഒളിച്ചിരിക്കുന്ന തന്റെ മുസ്ലീം സുഹൃത്തിനെ പള്ളിയിലേക്ക് കൂട്ടികൊണ്ടുപേകുന്നു. ഒരു പെണ്‍കുട്ടിയുടെ കൈയ്യില്‍ ചായം അവശേഷിച്ചെങ്കിലും ആരും ആണ്‍കുട്ടിയുടെ മേല്‍ ചായം ഒഴിക്കാന്‍ അനുവദിക്കുന്നില്ല.
പള്ളിയ്ക്കു മുമ്പില്‍ സുഹൃത്തിനെ ഇറക്കിവിടുമ്പോള്‍ ‘ഞാന്‍ നിസ്‌കരിച്ചശേഷം വേഗം വരാം’ എന്നു പറഞ്ഞാണ് സുഹൃത്ത് പടികള്‍ കയറി പോകുന്നത്. ‘നമുക്ക് ചായത്തില്‍ കളിക്കാലോ’യെന്ന് പെണ്‍കുട്ടി മറുപടിയും പറയുന്നുണ്ട്.
ഈ പരസ്യം മതസൗഹാര്‍ദ്ദത്തിന്റെ നല്ലൊരും സന്ദേശമാണ് നല്‍കുന്നത്. ഉത്തരേന്ത്യയിലെ ഏറ്റവും വലിയ ആഘോഷമായ ഹോളിയുടെ പശ്ചാത്തലത്തില്‍ തന്നെ ഇത്തരമൊരു പരസ്യം പുറത്തിറക്കിയതും സന്ദര്‍ഭോചിതമാണ്. എന്നാല്‍ പരസ്യം ഹിന്ദുക്കള്‍ക്കെതിരാണ്. മുസ്ലീം യുവാക്കള്‍ ഹിന്ദുക്കളെ സ്‌നേഹിച്ച് വശത്താക്കി അവരെ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന ‘ലൗ ജിഹാദിനെ’ യാണ് പരസ്യം പ്രോത്സാഹിപ്പിക്കുന്നതെന്നാണ് ഉയര്‍ന്നു വരുന്ന ആരോപണം.
ഈ പരസ്യം പിന്‍വലിച്ചില്ലെങ്കില്‍ ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ എല്ലാ ഉല്പന്നങ്ങളും ബഹിഷ്‌കരിക്കുമെന്നും ചിലര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
കഴിഞ്ഞദിവസം കുംഭമേളയുടെ പശ്ചാത്തലത്തില്‍ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ പുറത്തിറക്കിയ റെഡ് ലേബല്‍ തേയിലയുടെ പരസ്യവും വിവാദത്തിലായിരുന്നു. അതേസമയം, പരസ്യത്തെ അനുകൂലിച്ചും സോഷ്യല്‍ മീഡിയയില്‍ കമന്റുകളുണ്ട്.
Awakening INDIA 👍
Awakening HINDU 👍#BoycottSurfExcel #bycottSurfExcel #BoycottHindustanUnilever @ippatel#SurfExcel pic.twitter.com/0Jh56Vityt— Sʜᴇᴋʜᴀʀ Cʜᴀʜᴀʟ (#NamoAgain)™ (@shekharchahal) March 9, 2019
.@RedLabelChai encourages us to hold the hands of those who made us who we are. Watch the heart-warming video #ApnoKoApnao pic.twitter.com/P3mZCsltmt
— Hindustan Unilever (@HUL_News) March 7, 2019
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഇവര്‍ ഒന്നുചേരുന്നതിന് തടസ്സമായില്ല. പാക് സ്‌കൂള്‍ ടീച്ചറെ ഹരിയാനകാരനായ യുവാവ് ഇന്ത്യയില്‍ കൊണ്ടുവന്ന് വിവാഹം കഴിക്കുകയായിരുന്നു. സിയാല്‍കോട്ടിലെ വാന്‍ ഗ്രാമത്തിലെ 27കാരിയായ സര്‍ജീര്‍ കിരണ്‍ കൗറിനെ അംമ്പാല ജില്ലയിലെ പീപ്‌ല ഗ്രാമത്തില്‍ നിന്നുള്ള 33 കാരനായ പര്‍വീന്ദര്‍ സിംഗാണ് വിവാഹം കഴിച്ചത്.
വിവാഹത്തിനായി ഫെബ്രുവരി 28നായിരുന്നു യുവതിയുടെ വീട്ടുകാര്‍ ഇന്ത്യയില്‍ എത്താനിരുന്നത്. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കാരണം അവര്‍ക്ക് എത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് ചൊവ്വാഴ്ചയാണ് (മാര്‍ച്ച് 5) യുവതിയും ബന്ധുക്കളും പട്യാലയില്‍ എത്തിയത്. 45 ദിവസത്തെ വിസയില്‍ എത്തിയ ഇവര്‍ക്ക് പട്യാല വരെ പ്രവേശിക്കാനെ അനുമതി നല്‍കിയിട്ടുള്ളൂ.
ദമ്പതികളുടെ കുടുംബാംഗങ്ങള്‍ തമ്മില്‍ ബന്ധുക്കളാണ്. വിഭജന സമയത്ത് പാകിസ്താനില്‍ ആയി പോയതാണ് യുവതിയുടെ കുടുംബം. ഇവര്‍ ഇടയ്ക്കിടെ വീടുകള്‍ സന്ദര്‍ശിക്കുകയും മറ്റും ചെയ്യാറുണ്ട്. 2014ലും 2016ലും സര്‍ജീര്‍, പര്‍വീന്ദറിന്റെ ഗ്രാമത്തിലെത്തിയിരുന്നു. അന്ന് ഇവരുടെ വിവാഹവും നിശ്ചയിച്ചതാണ്. വിസ കിട്ടാനുള്ള കാല താമസം കാരണം വിവാഹം നീണ്ടു പോവുകയായിരുന്നു.
ഒടുവില്‍ പട്യാലയിലെ ശ്രീ ഖേല്‍സാഹിബ് ഗുരുദ്വാരയില്‍ സിഖ് ആചാരപ്രകാരം ഇന്നലെ (09-03-2019) ഇവരുടെ വിവാഹം നടന്നു.
മരുഭൂമിയില്‍ ഒരു പുല്‍നാമ്പ് പോലും മുളക്കില്ലെന്നാണ് നമ്മുടെ പലരുടെയും ധാരണ. എന്നാല്‍ അതൊക്കെ തെറ്റാണെന്നാണ് ഈ പ്രവാസി മലയാളി തെളിയിച്ചിരിക്കുന്നത്. തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയും അബുദാബി അല്‍ റഹ്ബ ആശുപത്രിയിലെ ഇന്റേണല്‍ മെഡിസിന്‍ സ്‌പെഷലിസ്റ്റുമായ ഡോ. റേ പെരേര മരുഭൂമിയില്‍ 48.5 കിലോ ഭാരമുള്ള മത്തങ്ങ വിളയിച്ചെടുത്തിരിക്കുകയാണ്.
മുഷ്‌റിഫ് നഗരത്തിലെ വില്ലയിലാണ് പെരേര താമസിക്കുന്നത്. ഇവിടെ തന്നെയാണ് ഡോക്ടറുടെ കൃഷിയും. പന്തല്‍കെട്ടി സംരക്ഷിച്ച് നിര്‍ത്തിയ മത്തങ്ങ ഭീമനെ മുറിച്ചെടുക്കുകയായിരുന്നു. ശേഷം ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ചുവരുത്തി മുറിച്ച മത്തങ്ങ വിതരണം ചെയ്യുകയും ചെയ്തു.
ജര്‍മനിയില്‍ പോയി വരുമ്പോള്‍ ഒരു ബിഷപ് സമ്മാനിച്ച വിത്ത് ജൈവ വളവും മികച്ച പരിചരണവും നല്‍കിയത്തോടെ മത്തങ്ങകള്‍ ഭീമാകാരനായി. 15 കിലോ തൂക്കം വരുന്ന മത്തങ്ങകളും കൃഷിയിടത്തിലുണ്ടായിട്ടുണ്ട്.
കപ്പ, പാവല്‍, പടവലം, വെണ്ട, വഴുതന, പയര്‍, ചീര, മുളക്, മുരിങ്ങ തുടങ്ങി വീട്ടാവശ്യത്തിന് ആവശ്യമായ പച്ചക്കറികളെല്ലാം പേരേര സ്വന്തം വീട്ടുമുറ്റത്ത് തന്നെ വിളയിച്ചെടുക്കുകയാണ്. വീട്ടാവശ്യത്തിന് ശേഷം ഇത് സുഹൃത്തുകള്‍ക്കും മറ്റും വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട് ഡോക്ടര്‍
തിരുവനന്തപുരം: സ്ഥാനാർത്ഥി നിർണയത്തിനുള്ള കേരള കോൺഗ്രസ് നേതൃയോഗം ഇന്ന് ചേരും. രാവിലെ പാർലമെന്‍ററി പാർട്ടി യോഗവും ഉച്ചയ്ക്ക് സ്റ്റിയറിങ് കമ്മിറ്റി യോഗവുമാണ് നടക്കുന്നത്.
കോട്ടയത്ത് പി.ജെ.ജോസഫിനെ തന്നെ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥിയാക്കിയേക്കും. യുപിഎ അധികാരത്തിലെത്തിയാല്‍ ജോസ് കെ.മാണിക്ക് മന്ത്രി സ്ഥാനം വേണമെന്ന നിബന്ധനയോടെയാണ് പി.ജെ.ജോസഫിന് സ്ഥാനാര്‍ഥിത്വം നല്‍കാന്‍ കെ.എം.മാണി തയ്യാറായേക്കുക. കോട്ടയം, ഇടുക്കി സീറ്റുകള്‍ വച്ചുമാറാതെ കോട്ടയത്ത് പി.ജെ.ജോസഫ് മല്‍സരിക്കട്ടെയെന്ന് മാണി നിലപാട് എടുത്തേക്കും.
പാർലമെന്‍ററി പാർട്ടി യോഗത്തിലും സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലും ഇക്കാര്യം ചര്‍ച്ച ചെയ്യും. ഇടത് സ്ഥാനാര്‍ത്ഥി കോട്ടയത്ത് പ്രചാരണം തുടങ്ങിയ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ഇന്ന് തന്നെ അന്തിമ തീരുമാനമാകുമെന്നാണ് വിവരം.
ഈ റിപ്പബ്ലിക്ക് ദിനത്തിൽ ബ്രിട്ടീഷ് റിയാലിറ്റി ടീവീ അവതാരകനായ ബിയർ ഗ്രിൽസ് സമൂഹ മാധ്യമത്തിൽ ഒരു ത്രിവർണ പതാക പോസ്റ്റ് ചെയ്തു കൊണ്ട് തന്റെ ആരാധകർക്ക് വേണ്ടി ഇങ്ങനെ എഴുതി “ഇന്ത്യയിൽ ഇന്ന് മഹത്തായ ദിനമാണ്. വളരെ സ്പെഷ്യല്‍ ആയ ഒരു ചിത്രീകരണത്തിനായി ഞാൻ അവിടെ താമസിക്കാതെ എത്തുന്നുണ്ട്. . .”, തുടർന്ന് രഹസ്യ സ്വഭാവം സൂചിപ്പിക്കുന്ന ഒരു ഇമോജിയും അദ്ദേഹം ചേർത്തു.
ഈ പോസ്റ്റ് പിന്നീട് പിന്‍വലിക്കുകയും, അതിനെപ്പറ്റി അവതാരകൻ അസാധാരണമായ മൗനം പാലിക്കുകയും ചെയ്തു. പുൽവാമയിൽ ഭീകരാക്രമണം നടന്ന ഫെബ്രുവരി മാസം പതിനാലാം തീയതിയോട് അടുപ്പിച്ച്, ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് ടൈഗർ റിസേർവിലെ ധിക്കാല എന്ന സ്ഥലത്ത് ബിയർ ഗ്രിൽസ് ഉണ്ടായിരുന്നതായി അദ്ദേഹത്തിന്റെ സമൂഹ മാദ്ധ്യമ പോസ്റ്റുകൾ സൂചിപ്പിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാന സന്ദർശനം പ്രമാണിച്ച്, അന്നേ ദിവസം ധിക്കാല വനം വകുപ്പ് വിശ്രമ കേന്ദ്രത്തിലേക്കുള്ള എല്ലാ വിനോദ സഞ്ചാര ബുക്കിങ്ങുകളും ഉത്തരാഖണ്ഡ് വനം വകുപ്പ് റദ്ദാക്കിയിരുന്നു.
ഗ്രിൽസ് ഇന്ത്യയിലെ അസൈന്‍മെന്റ് എന്താണ് എന്നതിനെക്കുറിച്ച് സൺഡേ എക്സ്പ്രസ്സ് അദ്ദേഹത്തിന്റെ യു.കെ ഓഫീസിൽ നടത്തിയ അന്വേഷണം ഫലം കണ്ടില്ല. ഫെബ്രുവരി മാസം പതിനാലാം തീയതി ജിം കോർബെറ്റ് ടൈഗർ റിസേർവിന്റെ ഉള്ളിലേക്ക് ‘സിനിമ സംഘത്തെ കയറാൻ അനുവദിച്ചോ?’ എന്ന്‍ ഉത്തരാഖണ്ഡ് വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥിരീകരിക്കാൻ വിസമ്മതിച്ചു. സംസ്ഥാന മുഖ്യ വന്യമൃഗപാലകന്റെ അനുവാദം കൂടാതെ പരിരക്ഷിത പ്രദേശത്തു ആർക്കും ചിത്രീകരണം നടത്താൻ സാധിക്കില്ല.
ഫെബ്രുവരി മാസം പന്ത്രണ്ടാം തീയതി ഗ്രിൽസ് വിമാനയാത്രയ്ക്കിടെ എടുത്ത സെൽഫി സമൂഹ മാധ്യമത്തിൽ ഷെയര്‍ ചെയ്യുന്നു. “ഞാൻ ഇഷ്ടപ്പെടുന്ന രാജ്യത്തിലേക്ക് ഒരു സാഹസിക യാത്രക്ക് പോകുന്നു” എന്ന് കുറിച്ചിരുന്നു പോസ്റ്റും പിന്നെ പിൻവലിക്കപ്പെട്ടു.
തുടർന്ന് അദ്ദേഹത്തിന്റെ ആരാധകരുടെ ഇൻസ്റ്റഗ്രാം പേജ്, അദ്ദേഹം സംഘത്തോടൊപ്പം ഉത്തരാഖണ്ഡിലെ താല്കാലികോപയോഗത്തിനു നിർമിച്ച ഹെലിപാഡിന് സമീപം ചിത്രീകരണം നടത്തുന്ന ഒരു വീഡിയോ ശകലവും, അഞ്ച് ചിത്രങ്ങളും പോസ്റ്റ് ചെയ്യുകയുണ്ടായി. മറ്റൊന്നിൽ ഫെബ്രുവരി പതിനാലാം തീയതി അദ്ദേഹം തന്റെയൊരു ആരാധകനൊപ്പം ധിക്കാലയിലെ വനം വകുപ്പ് വിശ്രമകേന്ദ്രത്തിൽ നിന്നുമെടുത്ത ചിത്രമാണ്.
ഫെബ്രുവരി മാസം പതിമൂന്നാം തീയതി ഉത്തരാഖണ്ഡിലേക്കുള്ള യാത്രാമധ്യേ, ഡൽഹിയിലെ രോഹിണി ഹെലിപോർട്ടിൽ വച്ചെടുത്ത ഒരു സെൽഫി മറ്റൊരു ആരാധകൻ പോസ്റ്റ് ചെയ്യുകയുണ്ടായി. അദ്ദേഹം ഡൽഹിയിൽ ഫെബ്രുവരി പതിനഞ്ചാം തീയതി എത്തുമെന്ന വിവരമാണ് മറ്റൊരാൾ പങ്കു വെച്ചത്.
ഡൽഹിയിലെ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡിലെ (BSG) അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും കൂടെയെടുത്ത ഒരു ഗ്രൂപ്പ് ചിത്രം ഗ്രിൽസ് ‘കഴിഞ്ഞ ആഴ്ച്ച’ എടുത്ത ചിത്രമെന്ന് പറഞ്ഞു ഫെബ്രുവരി മാസം പത്തൊൻപതാം തീയതി റീട്വീറ്റ് ചെയ്യുകയുണ്ടായി.
ഗ്രിൽസിന്റെ സന്ദർശനത്തെ കുറിച്ച് ചോദിച്ചപ്പോൾ ബിഎസ്ജിയുടെ മുഖ്യ ദേശീയ കമ്മിഷണറായ ഡോ. കെ.കെ. ഖണ്ഡേൽവാൾ പറഞ്ഞത് ഇങ്ങനെയാണ്. “പ്രധാന മന്ത്രിയെ സന്ദർശിക്കാനായി ഗ്രിൽസ് ഇന്ത്യയിൽ എത്തിയിരുന്നു. ആഗോള സ്കൗട്ട് പ്രസ്ഥാനത്തിന്റെ മുഖ്യ പ്രതിനിധി എന്ന നിലയ്ക്ക് ഏതു രാജ്യം സന്ദർശിച്ചാലും അദ്ദേഹം സ്‌കൗട്ടുകളുമായി സമയം ചിലവഴിക്കാറുണ്ട്. അതിനാൽ ജെ ഡബ്ലിയു മാരിയറ്റ് ഹോട്ടലിൽ വെച്ച് ബിഎസ് ജി അദ്ദേഹത്തിന് യുവതലമുറയിലെ സ്‌കൗട്ടുകളുമായി സമയം ചിലവഴിക്കാൻ ഫെബ്രുവരി മാസം പതിനഞ്ചിന്, അദ്ദേഹം പ്രധാന മന്ത്രിയെ സന്ദർശിച്ചതിന്റെ അടുത്ത ദിവസം, ഒരു ചടങ്ങ് സംഘടിപ്പിക്കുകയുണ്ടായി. സമയം ലാഭിക്കാനായി ഡൽഹിയിലെ സ്‌കൗട്ട് ഓഫീസിൽ ചടങ്ങ് നടത്തുന്നതിന് പകരം വിമാനത്താവളത്തിന് സമീപമാണ് ചടങ്ങ് നടത്തിയത്”.
എഡ്‌വേഡ് മൈക്കിൾ ഗ്രിൽസ് അഥവാ ബിയർ ഗ്രിൽസ്, ഡിസ്‌കവറി ചാനലിലെ ‘മാന്‍ Vs വൈല്‍ഡ്’ തുടങ്ങിയവ ഉള്‍പ്പടെയുള്ള അതിജീവന പരമ്പരകളുടെ അവതാരകനാണ്. 2016-ൽ അന്നത്തെ യു എസ് പ്രെസിഡന്റായ ബരാക്ക് ഒബാമയോടൊപ്പം ‘റണിംഗ് വൈല്‍ഡ്’ എന്ന ജനപ്രിയ പരിപാടിയും ചിത്രീകരിച്ചിരുന്നു. 2017-ൽ ബൾഗേരിയയിലെ റില ദേശീയോദ്യാനത്തിൽ, ക്യാമറയുടെ സാന്നിധ്യത്തിൽ ഒരു തവളയെ അറുത്ത് പാകം ചെയ്തതിനു ഈ വർഷത്തിന്റെ തുടക്കത്തിൽ അദ്ദേഹം വിമർശിക്കപ്പെട്ടിരുന്നു.
ഗ്രിൽസ് ഇന്ത്യയിൽ ചിത്രീകരണത്തിന് വന്നിരുന്നോ എന്നന്വേഷിച്ചു കൊണ്ടു സൺഡേ എക്പ്രസ് അയച്ച ഈമെയിലുകൾക്കോ, ഫോൺ വിളികൾക്കോ, സന്ദേശങ്ങൾക്കോ ഡിസ്‌കവറി ചാനലിന്‍റെ ഇന്ത്യന്‍ ആശയവിനിമയ വിഭാഗം ഉത്തരം നൽകിയില്ല.
ഫെബ്രുവരി മാസം പതിനാറാം തീയതി, പ്രധാനമന്ത്രി പുൽവാമ ആക്രമണത്തിൽ അന്തരിച്ച സൈനികർക്ക് ആദരാഞ്‌ജലികൾ അർപ്പിച്ച ചിത്രമിട്ട പ്രധാനമന്ത്രിയുടെ ട്വിറ്റർ പേജിലെ പോസ്റ്റിനു മറുപടിയായി ‘തീർത്തും ദുരന്തപൂര്‍ണ്ണമായ ദിവസം- എന്റെ ഹൃദയം ഇന്ത്യയുടെ ഒപ്പം’ എന്ന് ഗ്രിൽസ് കുറിക്കുകയുണ്ടായി. ഒരു ഹൃദയവും, കൈകൾ കൂപ്പി നിൽക്കുന്നൊരു ഇമോജിയോടും ഒപ്പമാണ് അദ്ദേഹം ട്വിറ്ററിൽ ഇങ്ങനെ കുറിച്ചത്.