India

കുട്ടനാട് തായങ്കരിക്കു സമീപത്തായി സ്‌കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. റോഡരികില്‍ കൂട്ടിയിട്ടിരുന്ന മെറ്റലില്‍ കയറി നിയന്ത്രണം വിട്ടു ബസ് മറിയുകയായിരുന്നു. ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു അപകടമുണ്ടായത്.

accident-alappuzha

രാമങ്കരി സഹൃദയ സ്‌പെഷല്‍ സ്‌കൂളിന്റെ ബസ് ആണ് മറിഞ്ഞത്. ബസ് ജീവനക്കാരെ കൂടാതെ 12 കുട്ടികള്‍ ബസില്‍ ഉണ്ടായിരുന്നതായാണ് വിവരം. ഇവരില്‍ മൂന്നുപേരെ ചന്പക്കുളം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

accident-alappuzha

മെറ്റല്‍ കൂനയില്‍ നിന്നും മെറ്റല്‍ റോഡിലേക്കു പരന്നു കിടക്കുകയായിരുന്നു. ഇതിലേക്ക് ബസ് കയറിയ ഉടനെ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. തോടിനു സമീപത്തേക്കാണ് ബസ് മറിഞ്ഞത്. ബസ് തോട്ടിലേക്ക് മറിയാതിരിന്നതിനാൽ വാൻ ദുരന്തം ഒഴിവായത്.രാമങ്കരി, കണ്ടങ്കരി, തായങ്കരി പ്രദേശങ്ങളിലെ വിദ്യാര്‍ഥികളെയുമായി സ്‌കൂളിലേക്കു പോകുകയായിരുന്നു ബസ്

 

കൊച്ചി∙ സർക്കാരിന്റെ നേതൃത്വത്തിൽ ഒരുക്കുന്ന വനിതാമതിലിനുള്ള പിന്തുണ പിൻവലിച്ചു നടി മഞ്ജു വാരിയർ. കലയാണ് തന്റെ രാഷ്ട്രീയമെന്നും പാര്‍ട്ടികളുടെ പേരില്‍ രാഷ്ട്രീയനിറമുള്ള പരിപാടികളില്‍നിന്ന് അകന്നുനിൽക്കാനാണ് ആഗ്രഹിക്കുന്നതെന്നും സമൂഹമാധ്യമത്തിലെ കുറിപ്പിൽ മഞ്ജു വ്യക്തമാക്കി.

നേരത്തേ, ‘വുമൻസ് വാൾ’ എന്ന ഫെയ്സ്ബുക് പേജിലെ വിഡിയോയിലൂടെയാണു താരം വനിതാമതിലിൽ പങ്കെടുക്കുമെന്ന് അറിയിച്ചത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ജനുവരി ഒന്നിനാണു വനിതാമതിൽ. ‘നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണം. സ്ത്രീപുരുഷ സമത്വം അനിവാര്യം. മുന്നോട്ടു പോകട്ടെ കേരളം. ഞാന്‍ വനിതാ മതിലിനൊപ്പം’– എന്നായിരുന്നു മഞ്ജുവിന്റെ വിഡിയോ സന്ദേശം.

മഞ്ജുവിന്റെ കുറിപ്പിൽനിന്ന്: 

സംസ്ഥാന സര്‍ക്കാരുകളുടെ ഒട്ടേറെ പരിപാടികളോട് എല്ലാക്കാലവും ഞാന്‍ സഹകരിച്ചിട്ടുണ്ട്. ഭാവിയിലും സഹകരിക്കും. സ്ത്രീകള്‍ക്കു വേണ്ടിയുള്ള ഒരു സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണു വനിതാമതില്‍ എന്ന പരിപാടിക്കു പിന്തുണ പ്രഖ്യാപിച്ചത്. പക്ഷേ അതിന് ഇതിനകം ഒരു രാഷ്ട്രീയ നിറം വന്നുചേര്‍ന്നതു ഞാന്‍ അറിഞ്ഞിരുന്നില്ല. അത് എന്റെ അറിവില്ലായ്മ കൊണ്ടുണ്ടായതാണ്.

വൈകാരികമായ പല വിഷയങ്ങളുമായി വനിതാമതില്‍ എന്ന പരിപാടി കൂട്ടിവായിക്കപ്പെടുന്നു എന്നതിനെക്കുറിച്ചും ഞാന്‍ ബോധവതിയായിരുന്നില്ല. അതും എന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ്. ഒന്നിന്റെ പേരിലും ആരും വിഘടിച്ചുനിൽക്കരുത് എന്നു കരുതുന്നയാളാണ് ഞാന്‍. പ്രളയകാലത്ത് ലോകത്തിനു മുഴുവന്‍ മാതൃകയാകുന്ന തരത്തില്‍ ജാതിയും മതവും രാഷ്ട്രീയവും മറന്നു നമുക്കിടയിലുണ്ടായ കൂട്ടായ്മ എന്നും നിലനിൽക്കണമെന്നും ആഗ്രഹിക്കുന്നു.

പാര്‍ട്ടികളുടെ കൊടികളുടെ നിറത്താല്‍ വ്യാഖ്യാനിക്കപ്പെടുന്ന തരത്തിലുള്ള രാഷ്ട്രീയം എനിക്കില്ല. കലയാണ് എന്റെ രാഷ്ട്രീയം. അതിനപ്പുറം എനിക്കൊന്നുമില്ല. അതുകൊണ്ടുതന്നെ പാര്‍ട്ടികളുടെ പേരില്‍ രാഷ്ട്രീയനിറമുള്ള പരിപാടികളില്‍നിന്ന് അകന്നുനിൽക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആ നിലപാടാണ് വനിതാമതിലിന്റെ കാര്യത്തിലുമുള്ളതെന്നു വ്യക്തമാക്കട്ടെ.

 

തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാന്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിന് പിന്തുണയുമായി നടി മഞ്ജു വാര്യര്‍. വനിതാ മതിന്‍റെ പേജിലാണ് മഞ്ജുവിന്‍റെ പിന്തുണ അറിയിച്ചുകൊണ്ടുള്ള വീഡിയോ പോസ്റ്റ് ചെയ്തത്. ”നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണം. സ്ത്രീ പുരുഷ സമത്വം അനിവാര്യം. മുന്നോട്ട് പോകട്ടേ കേരളം. ഞാന്‍ വനിതാ മതിലിനൊപ്പം” – മഞ്ജു വാര്യര്‍  പറഞ്ഞു.

ജനുവരി ഒന്നിന് നാല് മണിക്കാണ് ദേശീയ പാതകൾ കേന്ദ്രീകരിച്ച് വനിതാമതിൽ സംഘടിപ്പിക്കുന്നത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വനിതാ മതില്‍ സംഘടിപ്പിക്കാനുള്ള തീരുമാനം നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ യോഗത്തിലാണ് എടുത്തത്. വനിതാ മതിലില്‍ മൂന്ന് ദശലക്ഷം വനിതകളെ ഇടതുമുന്നണി അണിനിരത്തുമെന്ന് കണ്‍വീനര്‍ എ വിജയരാഘവന്‍ വ്യക്തമാക്കിയിരുന്നു. വനിതാ മതിലിന് പിന്തുണയുമായി സമൂഹത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നും നിരവധി പ്രമുഖരായ സ്ത്രീകളും രംഗത്തെത്തിക്ക‍ഴിഞ്ഞു.

 

ആഡംബരത്തിന്റെ വര്‍ണപ്പകിട്ടില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയും വ്യവസായി ആനന്ദ് പിരമലിന്റെയും വിവാഹം ഏതാനും ദിവസങ്ങള്‍ക്ക് മുന്നേയാണ് നടന്നത്. മുംബൈയിലെ മുകേഷ് അംബാനിയുടെ ആംഡബര വസതിയായ ആന്റിലയില്‍ വെച്ചാണ് വമ്പന്‍ സെലിബ്രിറ്റികളെ സാക്ഷിയാക്കി വിവാഹം നടന്നത്. രാഷ്ട്രീയം, സിനിമ, ബിസിനസ് രംഗത്തെ പ്രമുഖരും ബന്ധുക്കളുമാണ് ചടങ്ങിനെത്തിയത്. സാമ്പത്തിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഏകദേശം 100 മില്ല്യണ്‍ ഡോളര്‍ ആകും കല്ല്യാണത്തിന് പൊടിച്ചിട്ടുള്ളത്. ഇന്ത്യന്‍ രൂപയില്‍ ഇത് 720 കോടിയോളം വരും. ഇപ്പോഴും ആഢംബര വിവാഹത്തിന്റെ വിശേഷങ്ങള്‍ക്ക് കൊടിയിറങ്ങിയിട്ടില്ല.

ഇഷ അംബാനിക്കും ആനന്ദിനും പാര്‍ക്കാര്‍ 450 കോടി മുതല്‍മുടക്കില്‍ പിരമലിന്റെ ഉടമസ്ഥതയിലുള്ള അഞ്ച് നില ബംഗ്ലാവാണ് സജ്ജമായിരിക്കുന്നത്. ഗുലിറ്റ എന്നാണ് ‘വര്‍ളി സീഫെയ്‌സ് മേഖലയില്‍ കടലിന് അഭിമുഖമായി നില്‍ക്കുന്ന ബംഗ്ലാവിന്റെ പേര്. ആനന്ദ് പിരമലിനായി അദ്ദേഹത്തിന്റെ കുടുംബം 2012 ല്‍ ഹിന്ദുസ്ഥാന്‍ യൂണിലീവര്‍ കമ്പനിയില്‍ നിന്ന് 452 കോടി മുടക്കി വാങ്ങിയതാണ് ഈ ബംഗ്ലാവ്. വിവാഹത്തിനു മുന്നോടിയായി വീണ്ടും കോടികള്‍ മുടക്കി ‘ഗുലിറ്റ’ മോടി പിടിപ്പിച്ചു. 5 നിലകളില്‍ 50,000 ചതുരശ്ര അടി വലുപ്പമുള്ള ബംഗ്ലാവില്‍ അത്യാധുനിക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

അടുക്കള, ഭക്ഷണമുറി, ഓഫിസ് മുറി, പഠനമുറി, വീട്ടുജോലിക്കാരുടെ മുറികള്‍ എന്നിവയാണ് ആദ്യത്തെ മൂന്നു നിലകളില്‍. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒത്തുചേരാനുള്ള ഹാളാണു നാലാം നില. കിടപ്പുമുറികള്‍ അഞ്ചാം നിലയിലാണ്. 20 കാറുകള്‍ വീട്ടുപരിസരത്തു പാര്‍ക്ക് ചെയ്യാനാവും. 14,000 കോടി രൂപയുടെ ആന്റിലയിലായിരുന്നു ഇഷ ഇതുവരെ താമസിച്ചിരുന്നത്. അവിടെ നിന്ന് നാലര കിലോമീറ്റര്‍ അകലെയാണ് പുതിയ വസതി.

3.31 ലക്ഷം കോടി രൂപ ആസ്തിയുള്ള മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും വലിയ ധനികനാണ്. 35,000 കോടി രൂപ ആസ്തിയുള്ള അജയ് പിരമല്‍ ഈ ഇന്ത്യന്‍ ധനാഢ്യരില്‍ 24ാം സ്ഥാനത്താണ്.

ശബരിമല ദര്‍ശനത്തിനായി എത്തിയ ഭിന്നലിംഗക്കാരെ പൊലീസ് എരുമേലിയില്‍ തടഞ്ഞു. സ്ത്രീ വേഷത്തിലെത്തിയ ഇവരോട് ഈ വേഷം മാറ്റി മുന്നോട്ടുപോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. അതേ സമയം പൊലീസിന് എതിരെ രൂക്ഷ ആരോപണങ്ങളുമായി ഭിന്നലിംഗക്കാര്‍ രംഗത്തെത്തി. ദര്‍ശനത്തിന് സുരക്ഷ ആവശ്യപ്പെട്ടപ്പോള്‍ പോലീസ് വളരെ മോശമായി പെരുമാറി. എരുമേലി സ്റ്റേഷനില്‍ ഡിവൈഎസ്പി മാനസികമായി പീഡിപ്പിച്ചുവെന്നും ഭിന്നലിംഗക്കാര്‍ പറഞ്ഞു.

ശബരിമല ദര്‍ശനത്തിനായി എത്തിയ ഭിന്നലിംഗക്കാരെ പോലീസ് എരുമേലിയില്‍ തടയുകയായിരുന്നു. സ്ത്രീ വേഷത്തിലെത്തിയ നാലുപേരെയാണ് തടഞ്ഞത്. ഇവരോട് സ്ത്രീ വേഷം മാറ്റി മുന്നോട്ടുപോകണമെന്ന് പോലീസ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പൊലീസിന്റെ ആവശ്യം നിരാകരിച്ചതിനാലാണ് ഇവരെ മടക്കിയയച്ചത്.

പൊലീസ് ആണ്‍വേഷം ധരിക്കാന്‍ നിര്‍ബന്ധിച്ചു. അതിനു വഴങ്ങിയിട്ടും സുരക്ഷ ഒരുക്കിയില്ല. വനിതാ പോലീസുകാര്‍ ഉള്‍പ്പെടെ മോശമായാണ് പെരുമാറിയതെന്നും സംഘത്തില്‍ ഒരാളായ അനന്യ പറഞ്ഞു

രാജ്യം ആവേശത്തോടെ കാത്തിരുന്ന തിരഞ്ഞെടുപ്പിൽ എല്ലാവരും ഉറ്റുനോക്കിയ സംസ്ഥാനമായിരുന്നു മധ്യപ്രദേശ്. ബിജെപിയെ തുരത്തി കോൺഗ്രസ് അധികാരത്തിലേറിയതിന് പിന്നാലെ വിവാദത്തിൽ മുങ്ങിയിരിക്കുകയാണ് ബിജെപി. ബി.ജെ.പി മുന്‍മന്ത്രി അര്‍ച്ചന ചിത്നിസിന്റെ വാക്കുകളാണ് വിവാദത്തിലായിരിക്കുന്നത്. തനിക്ക് വോട്ട് ചെയ്യത്തവര്‍ ദുഖിക്കേണ്ടി വരുമെന്നായിരുന്നു അർച്ചനയുടെ വാക്കുകൾ. ശിവരാജ് സിങ് ചൗഹാന്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു അര്‍ച്ചന.

ബര്‍ഹാന്‍പൂരില്‍ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാര്‍ഥി താക്കൂര്‍ സുരേന്ദ്ര സിങാണ് ബിജെപി സ്ഥാനാർഥിയും മുൻമന്ത്രിയുമായ അർച്ചനയെ തോൽപ്പിച്ചത്. 5120 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ഇദ്ദേഹത്തിന്റെ വിജയം. ഇതോടെയാണ് തനിക്ക് വോട്ട് ചെയ്യാത്തവരൊക്കെ കരയുമെന്നാണ് അര്‍ച്ചന ഭീഷണി മുഴക്കിയത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ഒരു പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് അര്‍ച്ചന വോട്ടര്‍മാരെ പരസ്യമായി ഭീഷണിപ്പെടുത്തിയത്.

‘എനിക്ക് വോട്ട് ചെയ്തവരുടെ തല താഴ്‍ത്താനുള്ള അവസരം ഞാനുണ്ടാക്കില്ല. അതുപോലെ, അബദ്ധത്തിലോ മറ്റുള്ളവരുടെ പ്രേരണയാലോ അതല്ലെങ്കില്‍ സ്വന്തം തീരുമാനപ്രകാരമോ എനിക്ക് വോട്ട് ചെയ്യാത്തവരെ ഞാന്‍ കരയിപ്പിച്ചിരിക്കും. അല്ലെങ്കില്‍ എന്റെ പേര് അര്‍ച്ചന ചിത്നിസ് എന്നല്ല. അവര്‍ ദുഖിക്കും’ അര്‍ച്ചന പറഞ്ഞു. ഇൗ വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായതോടെ ബിജെപി നേതൃത്വവും പ്രതിസന്ധിയിലായി.

എരുമേലി: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ട്രാന്‍സ്‌ജെന്‍ഡറുകളെ പോലീസ് തിരിച്ചയച്ചു. സുരക്ഷാ പ്രശ്‌നങ്ങളുണ്ടാകുമെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. അതേസമയം തങ്ങള്‍ക്ക് ദര്‍ശനം നടത്തുന്നതിന് നിരോധനം നിലനില്‍ക്കുന്നില്ലെന്ന് ട്രാന്‍സ്‌ജെന്‍ഡറുകള്‍ വ്യക്തമാക്കിയെങ്കിലും പോലീസ് വഴങ്ങിയില്ല. ഇവരെ പമ്പയില്‍ നിന്ന് വനിതാ പോലീസിന്റെ സഹായത്തോടെ കോട്ടയത്തേക്ക് തിരികെ അയക്കുകയായിരുന്നു.

ഇന്ന് രാവിലെയോടെ നാല് ട്രാന്‍സ് ഭക്തരാണ് അയ്യപ്പ ദര്‍ശനത്തിനായി എത്തിയത്. എരുമേലിയില്‍ വെച്ച് ഇവരെ പൊലീസ് തടയുകയായിരുന്നു. രഞ്ജു, അനന്യ, അവന്തിക, തൃപ്തി എന്നിവരെയാണ് പോലീസ് തടഞ്ഞത്. തങ്ങള്‍ വിശ്വാസികളാണെന്നും വ്രതമെടുത്താണ് എത്തിയതെന്നും ഇവര്‍ പോലീസിനെ അറിയിച്ചു. എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങളുണ്ടാകുമെന്ന് വാദിച്ച പോലീസ് ഇവരെ ദര്‍ശനം നടത്താന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

ആദ്യഘട്ടത്തില്‍ സ്ത്രീ വേഷം മാറ്റി ദര്‍ശനം നടത്താമെന്നായിരുന്നു പോലീസ് പറഞ്ഞത്. വേഷം മാറാന്‍ സന്നദ്ധത അറിയിച്ചപ്പോള്‍ പോലീസ് വാക്ക് മാറി. പോലീസ് നിസ്സഹകരണം തുടര്‍ന്നതോടെ തിരികെ പോരാന്‍ നിര്‍ബന്ധിതരായത്. തന്ത്രി ഉള്‍പ്പടെയുള്ളവരുടെ തീരുമാനം അറിഞ്ഞ ശേഷം വീണ്ടും ശബരിമല ദര്‍ശനം നടത്തുമെന്നും ഇവര്‍ അറിയിച്ചു. ഡി.വൈ.എസ്.പി ഉള്‍പ്പടെയുള്ളവര്‍ മോശമായി പെരുമാറിയതായി ട്രാന്‍സ്‌ജെന്‍ഡറുകള്‍ ആരോപിച്ചു.

എടത്വാ: പ്രളയത്തിന് ശേഷം പഞ്ചായത്തിലെ നാലാം വാര്‍ഡിലെ മുപ്പത്തിമൂന്നില്‍ചിറ കോളനിയില്‍ ലിവിംങ്ങ് വാട്ടര്‍ വിഷന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന കുടിവെള്ള വിതരണം രണ്ട് മാസം പിന്നിട്ടു. കോളനിയിലെ ശുദ്ധജല ക്ഷാമത്തെ പറ്റി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് പ്രസിദ്ധികരിച്ചിരുന്നു. ദീര്‍ഘ വര്‍ഷങ്ങളായി കുടിവെള്ള ക്ഷാമം അനുഭവിച്ചിരുന്ന ഈ കോളനിയില്‍ 4 ലക്ഷം രൂപ ചെലവഴിച്ച് എടത്വാ ഗ്രാമ പഞ്ചായത്ത് പൈപ്പ് ലൈന്‍ വലിച്ചെങ്കിലും അതിലൂടെ തുള്ളി വെള്ളം പോലും എത്തിയിട്ടില്ല.പ്രധാന പൈപ്പില്‍ നിന്നും ഒരിടയിലേറെ ഉയരത്തില്‍ ആണ് കോളനിയിലേക്ക് പൈപ്പ് ഇട്ടിരിക്കുന്നതിനാല്‍ വെള്ളം കയറി വരില്ല. കുടിവെള്ളത്തിനായി അവര്‍ മഴയെ ആണ് ആശ്രയിക്കുന്നത്.

വെള്ളപൊക്കത്തിന് ശേഷം ലോറികളില്‍ സമാന്തര കുടിവെള്ള വിതരണം ചെയ്യുന്നുണ്ടെങ്കിലും കോളനിയിലേക്കുള്ള റോഡിന് വീതി കുറവായതിനാല്‍ വാഹനങ്ങള്‍ എത്താറില്ല ഇവിടെ ആകെ ഉണ്ടായിരുന്ന 2 കിണറുകള്‍ പ്രളയം മൂലം ഉപയോഗ ശൂന്യമായി. കുടിവെള്ളം ഇല്ലാത്തതിനാല്‍ ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ പോയി കന്നാസില്‍ വെള്ളം ശേഖരിക്കുകയായിരുന്നു പതിവ്.

ലിവിംങ്ങ് വാട്ടര്‍ വിഷന്റെ മുഖ്യ സാരഥികളായ വനജ അനന്ത (യു എസ് .എ), ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള എന്നിവരുടെ നേതൃത്വത്തില്‍ കോളനിയില്‍ എത്തി സര്‍വ്വേ നടത്തിയതിന് ശേഷമാണ് ഇവിടെ കുടിവെള്ളം വിതരണം ഒക്ടോബര്‍ 15ന് ആരംഭിച്ചത്. മറ്റൊരു സംവിധാനം ഉണ്ടാകുന്നത് വരെ കോളനിയില്‍ ആഴ്ചയില്‍ നിശ്ചിത ദിവസം കുടിവെള്ളം സൗജന്യമായി വിതരണം ചെയ്യുന്നതിനുള്ള കരാര്‍ സ്വകാര്യ ഏജന്‍സിക്ക് കൈമാറിയതായി ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള അറിയിച്ചു.

സമീപത്തെ തോട്ടില്‍ നിന്നും ആണ് പ്രാഥമിക ആവശ്യങ്ങള്‍ക്ക് വെള്ളം ഉപയോഗിച്ചിരുന്നത്. അത് മലിനമാകുകയും കറുകല്‍ വളര്‍ന്ന് മൂടിയതോടെ അതും ഉപയോഗിക്കാന്‍ പറ്റാത്ത സാഹചര്യം നേരിട്ടതിനാല്‍ മനുഷ്യാവകാശ ദിനത്തില്‍ കോളനി നിവാസികള്‍ എടത്വാ ചമ്പക്കുളം റോഡില്‍ കുത്തിയിരുന്ന് സമരം നടത്തിയിരുന്നു.

വീട്ടുജോലിക്കാരിയെ നിര്‍ത്തി സിനിമ കാണിച്ചുവെന്നാരോപിച്ച് സ്‌റ്റൈല്‍ മന്നൻ രജനികാന്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ ശക്തമായ വിമർശനം.തന്റെ ഏറ്റവും പുതിയ ചിത്രമായ ‘2.0’ കാണാന്‍ ചെന്നൈയിലെ സത്യം തീയറ്ററില്‍ കുടുംബത്തോടൊപ്പം എത്തിയതായിരുന്നു രജനീകാന്ത്. ഇവര്‍ക്കൊപ്പം വീട്ടുജോലിക്കാരിയും സിനിമ കാണാന്‍ എത്തിയിരുന്നു. സിനിമ തുടങ്ങിയിട്ടും ജോലിക്കാരി ഇവര്‍ക്കൊപ്പം ഇരുന്നില്ല. കാലിയായ സീറ്റുകള്‍ ഉണ്ടായിരുന്നിട്ടും സിനിമ തീരുന്നത് വരെ നിന്ന് കണ്ട ജോലിക്കാരിയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.രജനിയും ഭാര്യ ലതയും പേരക്കുട്ടികളും ഇരിക്കുന്നതിന് തൊട്ടുപിന്നിലായി കസേരയില്‍ ചാരി, ജോലിക്കാരി നില്‍ക്കുന്നതാണ് ചിത്രത്തിലുള്ളത്.

സംഭവം വിവാദമായി ഒരു ദിവസം പിന്നിടുമ്പോഴും രജനീകാന്ത് മൗനത്തിലാണ്. എന്നാല്‍ ഇക്കാര്യത്തില്‍ സൂപ്പര്‍ താരം ഉടന്‍ വിശദീകരണം നല്‍കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

തിരുവനന്തപുരം: ബി.ജെ.പി. വെള്ളിയാഴ്ച ആഹ്വാനംചെയ്ത ഹര്‍ത്താലിനുനേരെ ജനരോഷം. ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം പതിനായിരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്. ബി.ജെ.പി കേരളത്തിന്റെ ഫേസ്ബുക്ക് പേജില്‍ ജമനരോഷം ശക്തമായെങ്കിലും ഹര്‍ത്താല്‍ പിന്‍വലിക്കാന്‍ നേതൃത്വം തയ്യാറായില്ല. തുടര്‍ന്ന് ഹര്‍ത്താല്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് സോഷ്യല്‍ മീഡിയ രംഗത്ത് വന്നത്.

കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ കടയടപ്പിക്കാന്‍ എത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ വ്യാപാരികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിപ്പോയി. തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ കോടിക്കണക്കിന് രൂപയാണ് സംസ്ഥാനത്തിന് നഷ്ടം വരുത്തിയിരിക്കുന്നത്. ഹര്‍ത്താലുകള്‍ക്കെതിരേ കോഴിക്കോട്ട് മിഠായിത്തെരുവില്‍ വ്യാപാരികള്‍ പ്രകടനം നടത്തി. ഇനിയുണ്ടാകുന്ന ഹര്‍ത്താലുകളില്‍ മിഠായിത്തെരുവിലെ കടകള്‍ അടയ്ക്കില്ലെന്ന് വ്യാപാരികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

എറണാകുളം ജില്ലയിലെ പലയിടങ്ങളിലും വ്യാപാരസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചു. മെട്രാ റെയില്‍ പതിവുപോലെ സര്‍വീസ് നടത്തി. കോഴിക്കോടും ഹര്‍ത്താല്‍ ഭാഗികമായി മാത്രമെ ബാധിച്ചിട്ടുള്ളു. തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഇന്നലെ ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. വേണുഗോപാലന്‍ നായര്‍ ജീവിത പ്രശ്നങ്ങള്‍ മൂലമാണ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതെന്ന് മജിസ്ട്രേറ്റിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ വേണുഗോപാലന്‍ നായര്‍ അയ്യപ്പ ഭക്തനാണെന്നാണ് ബി.ജെ.പിയുടെ വാദം.

Copyright © . All rights reserved