India

അധോലോക കുറ്റവാളി രവി പൂജാരിയുടെ അറസ്റ്റ് സ്ഥിരീകരിച്ച് കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. ജനുവരി പത്തൊമ്പതിനാണ് സെനഗലിൽ പൂജാരി അറസ്റ്റിലായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആഫ്രിക്കൻ രാജ്യമായ സെനഗലിൽ വച്ച് പൂജാരി അറസ്റ്റിലായെന്ന റിപ്പോർട്ടുകൾ ഇന്നലെയാണ് പുറത്തുവന്നത്. പലസംസ്ഥാനങ്ങളിലായി അറുപതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ് രവി പൂജാരി. നടി ലീന മരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടി പാർലറിൽ വെടിയുതിർക്കുകയും ഭീഷണിപെടുത്തുകയും ചെയ്തതിനും രവി പൂജാരിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

നാലുമാസം മുൻപാണ് ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിലാണ് രവി പൂജാരിയുടെ ഒളിത്താവളമെന്ന് കണ്ടെത്തിയത് ഗിനിയ, ഐവറി കോസ്റ്റ്, സെനഗൽ, ബുർക്കിന ഫാസോ എന്നിവിടങ്ങളിൽ മാറിമാറി കഴിയുകയായിരുന്ന പൂജാരിയെക്കുറിച്ച് സെനഗൽ എംബസിക്ക് വിവരം നൽകിയിരുന്നു. ഇതേത്തുടർന്നാണ് അറസ്റ്റുണ്ടായത്.സെനഗലിന്റെ തലസ്ഥാനമായ ഡക്കറിലെ ബാർബർ ഷോപ്പിൽ വച്ചാണ് ഇയാൾ പിടിയിലായത്.
സെനഗൽ പൊലീസിന്റെ മൂന്ന് ബസ് സായുധ സേന നടത്തിയ ഓപ്പറേഷനിലാണ് പൂജാരിയെ കുടുക്കാനായതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

അറുപതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയായ പൂജാരിക്കെതിരെ ബെംഗളൂരു പൊലീസ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര പൊലീസും ഇയാളുടെ പിന്നാലെയായിരുന്നു. അടുത്തിടെ നടി ലീന മരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടി പാർലറിൽ വെടിയുതിർക്കുകയും ഭീഷണിപെടുത്തുകയും ചെയ്ത കേസിൽ അന്വേഷണം എത്തിച്ചേർന്നതും പൂജാരിയിലായിരുന്നു.പ്രമുഖ സിനിമ താരങ്ങളെയും രാഷ്ട്രീയക്കാരെയും ഭീഷണിപ്പെട്ടുത്തി പണം തട്ടിയെന്ന കേസും ഇയാൾക്കെതിരെയുണ്ട്. രവി പൂജാരിയെ വിട്ടുകിട്ടാനുള്ള നടപടികൾ വിദേശകാര്യ മന്ത്രാലയം തുടരുകയാണ്. പൂജാരിയെ ഇന്ത്യയിലെത്തിച്ചാൽ കൂടുതൽ കേസുകളിൽ തുമ്പുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അതേസമയം പൂജാരിയെ വിട്ടുനൽകാൻ തയ്യാറെന്നു സെനഗൽ ഇന്ത്യയെ അറിയിച്ചതായും സൂചനയുണ്ട്.

ആന്‍റണി ഫെർണാണ്ടസ് എന്ന വ്യാജപേരിലാണ് രവി പൂജാരി ഒളിവിൽ കഴിഞ്ഞിരുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇയാൾ ബുർക്കിന ഫാസോയിലാണെന്ന വിവരത്തെത്തുടർന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ അന്വേഷണം തുടങ്ങിയപ്പോൾ പൂജാരി സെനഗലിലേക്ക് കടക്കുകയായിരുന്നു.സെനഗലിലെ പട്ടണമായ ഡാക്കറിൽ നമസ്തേ ഇന്ത്യ എന്ന പേരിൽ ഒരു റസ്റ്റോറന്‍റും പൂജാരി നടത്തിയിരുന്നെന്ന് റിപ്പോർട്ടുകളുണ്ട്.

ബെംഗളൂരു എച്ച്എഎല്‍ വിമാനത്താവളത്തില്‍ വിമാനം തകര്‍ന്നു വീണു. വ്യോമസേന വിമാനമാണ് യെമലൂരിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് റണ്‍വെയില്‍ തകര്‍ന്നു വീണത്. രാവിലെ 10.30 ഓടെയാണ് അപകടമുണ്ടായത്.

വിമാനാപകടത്തില്‍ രണ്ട് പൈലറ്റ് മരിച്ചു. വിമാനം റണ്‍വെയിലേക്ക് ടേക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. കഴിഞ്ഞ തിങ്കളാഴ്ചയും വ്യോമസേനയുടെ വിമാനാപകടം റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഉത്തര്‍പ്രദേശിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ പൈലറ്റ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നു.

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നടന്‍ മോഹന്‍ലാലിനെ പാര്‍ട്ടി പരിഗണിക്കുന്നതായി സ്ഥിരീകരിച്ച് ബി.ജെ.പി എംഎല്‍എ ഒ.രാജഗോപാല്‍. നേരത്തെ നരേന്ദ്ര മോഡിയുമായി ലാല്‍ നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ബി.ജെ.പി ടിക്കറ്റില്‍ അദ്ദേഹം മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ ലാല്‍ നിഷേധിക്കുകയാണ് ഉണ്ടായത്. തല്‍ക്കാലം താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു ലാലിന്റെ പ്രതികരണം.

അതേസമയം പൊതുവിഷയങ്ങളില്‍ താല്‍പര്യമുള്ളയാളാണു മോഹന്‍ലാലെന്നും തിരുവനന്തപുരത്ത് മത്സരിപ്പിക്കാനായി അദ്ദേഹത്തെ പാര്‍ട്ടി പരിഗണിക്കുന്നുണ്ടെന്നും ഒ. രാജഗോപാല്‍ വ്യക്തമാക്കി. തിരുവനന്തപുരത്തുകാരനായ ലാല്‍ ഞങ്ങളുടെ റഡാറിലുണ്ട്. അദ്ദേഹം പാര്‍ട്ടി അംഗമല്ല. എങ്കിലും അനുഭാവപൂര്‍ണമായ നിലപാടാണുള്ളത്. സ്ഥാനാര്‍ഥിയാകാന്‍ ഞങ്ങള്‍ ലാലിനെ പ്രേരിപ്പിക്കുന്നുണ്ട്. അദ്ദേഹം തീരുമാനമൊന്നും പറഞ്ഞിട്ടില്ല’ രാജഗോപാല്‍ എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

തിരുവനന്തപുരത്ത് നടന്‍ സുരേഷ് ഗോപി മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. പാര്‍ട്ടി തീരുമാനിച്ചാല്‍ മത്സരിക്കുമെന്നാണ് സുരേഷ് ഗോപി പ്രതികരിച്ചിട്ടുണ്ട്. ബി.ഡി.ജെ.എസും തിരുവനന്തപുരം സീറ്റില്‍ കണ്ണുവെച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കില്ലെന്ന് നയം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പാര്‍ട്ടിയിലെ പ്രമുഖനെ തിരുവനന്തപുരത്ത് ഇറക്കാനാവും ബി.ഡി.ജെ.എസ് ശ്രമിക്കുക.

തിരുവനന്തപുരം: 13 കാരനായ ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ മനശാസ്ത്രജ്ഞൻ ഗിരീഷ് അറസ്റ്റില്‍. ഇയാളെ ഫെബ്രുവരി 13 വരെ റിമാൻഡ് ചെയ്തു. പഠനവൈകല്യത്തിന് കൗൺസിലിംഗ് തേടിയെത്തിയ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. രക്ഷിതാക്കളുടെ പരാതിയിൽ ഫോർട്ട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
രണ്ടാം തവണയാണ് പോക്സോ കേസിൽ ഗിരീഷ് പ്രതിയാകുന്നത്.

ഉന്നത ഇടപടൽ ഉണ്ടയാതിനെ തുടർന്ന് ആദ്യ കേസിൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നില്ല. ഈ കേസില്‍ ഹൈക്കോടതി നൽകിയ ജാമ്യം തള്ളിയതിനാൽ ഗിരീഷ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിനിടെയാണ് മറ്റൊരു കുട്ടിയെ പീഡിപ്പിച്ചത്. ചികിത്സക്കെത്തിയ ഒരു സ്ത്രീയ പീഡിപ്പിച്ചതിനും ഇയാൾക്കെതിരെ കേസുണ്ടായിരുന്നു. എന്നാല്‍ ഹൈക്കോടതി ഈ എഫ്ഐആർ റദ്ദാക്കുകയായിരുന്നു.

കോഴിക്കോട് അഴിയൂരിൽ അടച്ചിട്ട സിനിമ ടാക്കീസിൽ യുവാവിന്റെ ചീഞ്ഞളിഞ്ഞ മൃതദേഹം കണ്ടെത്തി.  ബുധനാഴ്ച വൈകിയാണ് മൃതദേഹം കണ്ടെത്തിയത്. ചില്ലി പറമ്ബില്‍ സി പി മുജീബ് (36) എന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇയാളെ കാണാതായതായി പോലീസില്‍ പരാതി ലഭിച്ചിരുന്നു. മൃതദേഹത്തിന് 10 ദിവസത്തിലേറെ പഴക്കമുണ്ട്. വേഷം, മൊബൈല്‍ ഫോണ്‍ പരിശോധിച്ചാണ് മരിച്ചത് മുജീബ് ആണെന്ന് തിരിച്ചറിഞ്ഞത്. ജനുവരി 12 മുതലാണ് ഇയാളെ കാണാതായത്. മാഹിയിലും ടാക്കീസ് പരിസരത്തും നിത്യ സന്ദര്‍ശകനാണ് ഇയാള്‍. രണ്ട് ദിവസം മുമ്ബ് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

ടാക്കീസ് പരിസരത്ത് ദുര്‍ഗന്ധം വ്യാപിച്ചപ്പോള്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം സീറ്റിലേക്ക് ബിജെപി പരിഗണിക്കുന്നത് മോഹൻലാലിനെ. സ്ഥാനാര്‍ത്ഥിയാകണമെന്ന് ആവശ്യപ്പെട്ട് മോഹൻലാലിനെ സമീപിച്ചിട്ടുണ്ടെന്ന് മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാൽ സ്ഥിരീകരിച്ചു. എന്‍ഡിടിവിയോടാണ് ഒ രാജഗോപാൽ ഈ വെളിപ്പെടുത്തൽ നടത്തിയത്.

“ഞങ്ങൾ മോഹൻലാലിനെ നിര്‍ബന്ധിക്കുന്നുണ്ട്. അദ്ദേഹം അത് സ്വീകരിക്കുമോ എന്ന് പറഞ്ഞിട്ടില്ല. പൊതുകാര്യങ്ങളിൽ മോഹൻലാൽ തൽപരനാണ്. സര്‍വ്വോപരി തിരുവനന്തപുരത്തുകാരനും. ബിജെപിയോട് അദ്ദേഹം അനുഭാവം കാണിക്കുന്നുമുണ്ട്.” മോഹൻലാൽ സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹം നിലനിൽക്കെയാണ് ഒ രാജഗോപാലിന്‍റെ ഈ വാക്കുകൾ. കേന്ദ്രസര്‍ക്കാരിന്‍റെയും നീക്കങ്ങളെ പലവട്ടം പിന്തുണച്ചിട്ടുള്ള താരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

കൊച്ചിയില്‍ ആളെ തട്ടിക്കൊണ്ടു പോയ സംഘം സഞ്ചരിച്ച കാര്‍ ഇടിപ്പിച്ച് ബൈക്ക് യാത്രികനെ കൊന്ന സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. ചൊവ്വാഴ്ച പനമ്പിളളി നഗറിനടുത്ത് കൊച്ചി ഷിപ്്യാര്‍ഡിന്‍റെ പുതിയ കെട്ടിടത്തിനു സമീപം പൊലീസിന്‍റെയും നാട്ടുകാരുടെയും കണ്‍മുന്നില്‍ അരങ്ങേറിയ ദാരുണ കൊലപാതകത്തിന്‍റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്.

തട്ടിക്കൊണ്ടു പോകപ്പെട്ട വിനീത് പൊലീസിനെ കണ്ട് കാറില്‍ നിന്ന് ചാടുന്നതും വിനീത് ചാടിയതിനു പിന്നാലെ കാര്‍ അമിത വേഗത്തില്‍ മുന്നോട്ട് പായുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ പാച്ചിലിനിടെയാണ് കാറിനു മുന്നിലുണ്ടായിരുന്ന ഇരുചക്ര വാഹന യാത്രികനെ ഇടിച്ചു താഴെയിട്ട ശേഷം ശരീരത്തിലൂടെ കാറിടിച്ചു കയറ്റുന്നത്.

ബൈക്ക് യാത്രികനായ കുമ്പളങ്ങി സ്വദേശി തോമസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ വച്ച് ജീവന്‍ നഷ്ടമായി. സംഭവവുമായി ബന്ധപ്പെട്ട് ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ജോണ്‍ പോള്‍,ലൂതര്‍ ബെന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പണത്തിനു വേണ്ടി പെരുമ്പാവൂര്‍ സ്വദേശി വിനീതിനെ ഇരുവരും ചേര്‍ന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നു. വിനീത് അക്രമികളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ദാരുണമായ കൊലപാതകം.

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് ടൈംസ് നൗ നടത്തിയ അഭിപ്രായസര്‍വെ പ്രവചനം. ഒരു മുന്നണിക്കും കേവല ഭൂരിപക്ഷം ലഭിക്കില്ല. അതേസമയം കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.പി.എ മുന്നണിയേക്കാളും 100ലധികം സീറ്റുകള്‍ എന്‍ഡിഎ ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും സര്‍വ്വേ പറയുന്നു. പതിവിലും വിപരീതമായി മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ 144 സീറ്റുകള്‍ നേടുമെന്നാണ് സര്‍വ്വേ പ്രവചിരിക്കുന്നത്.

എന്‍ഡിഎ സഖ്യം ആകെ 252 സീറ്റ് നേടാനാണ് സാധ്യത. ഇത് വലിയ തിരിച്ചടി നല്‍കുന്നതാണെങ്കിലും നിലവിലെ സാഹചര്യങ്ങള്‍ അനുസരിച്ച് അധികാരം പിടിക്കാന്‍ ബി.ജെ.പിക്ക് 252 സീറ്റുകള്‍ ധാരാളമാണ്. കോണ്‍ഗ്രസ് നയിക്കുന്ന യുപിഎയ്ക്ക് 147 സീറ്റും മറ്റുള്ളവര്‍ക്ക് 144 സീറ്റും ലഭിക്കുമെന്ന് സര്‍വെ ഫലം പറയുന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്ന രാഷ്ട്രീയ നീക്കങ്ങള്‍ ഫലം കാണില്ലെന്നാണ് സര്‍വ്വേ ഫലം ചൂണ്ടിക്കാണിക്കുന്നത്.

കേരളത്തില്‍ യു.ഡി.എഫ് തരംഗമുണ്ടാകുമെന്നാണ് പ്രവചനം. 16 സീറ്റുകളില്‍ യു.ഡി.എഫിന് സാധ്യത കല്‍പ്പിക്കുന്ന സര്‍വ്വെ ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്നും പറയുന്നു. വെറും മൂന്ന് സീറ്റുകളിലാണ് എല്‍.ഡി.എഫിന് സാധ്യതയെന്നാണ് സര്‍വ്വെ.

സര്‍വെ പ്രകാരം പ്രധാന സംസ്ഥാനങ്ങളിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സാധ്യതകള്‍

ഉത്തര്‍ പ്രദേശ് (80 സീറ്റ്): എസ്പി-ബിഎസ്പി മഹാസഖ്യം 51, എന്‍ഡിഎ 27, യുപിഎ 2, മറ്റുള്ളവര്‍ 0

മഹാരാഷ്ട്ര (48 സീറ്റ്): എന്‍ഡിഎ 43, യുപിഎ 5, മറ്റുള്ളവര്‍ 0

പശ്ചിമ ബംഗാള്‍ (42 സീറ്റ്): ടിഎംസി 32,എന്‍ഡിഎ 9, യുപിഎ 1, മറ്റുള്ളവര്‍ 0

ബീഹാര്‍ (40 സീറ്റ്): എന്‍ഡിഎ 25, യുപിഎ 15, മറ്റുള്ളവര്‍ 0

തമിഴ്നാട് (39 സീറ്റ്): യുപിഎ 35, എഐഎഡിഎംകെ 4, എഡിഎ ഒരു സീറ്റും നേടില്ല എന്നാണ് സര്‍വെ ഫലം

മധ്യപ്രദേശ് (29 സീറ്റ്): എന്‍ഡിഎ 23, യുപിഎ 6, ബിഎസ്പിയും മറ്റുള്ളവരും 0

കര്‍ണാടക (28 സീറ്റ്): യുപിഎയും എന്‍ഡിഎയും 14 സീറ്റ് വീതം നേടി തുല്യനില നേടുമെന്ന് സര്‍വെ സൂചന

ആന്ധ്രപ്രദേശ് (25 സീറ്റ്): വൈഎസ്ആര്‍സിപി 23, ടിഡിപി 2. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനും എന്‍ഡിയ്ക്കും തിരഞ്ഞെടുപ്പ് വന്‍നഷ്ടമായിരിക്കുമെന്നാണ് പ്രവചനം

രാജസ്ഥാന്‍ (25 സീറ്റ്): എന്‍ഡിഎ 17, യുപിഎ 8, ബിഎസ്പിയും മറ്റുള്ളവരും 0

ഒഡിഷ (21 സീറ്റ്): എന്‍ഡിഎ 13, ബിജെഡി 8, യുപിഎയും മറ്റുള്ളവരും 0

കേരളം (20 സീറ്റ്): യുഡിഎഫ് 16, എല്‍ഡിഎഫ് 3, എന്‍ഡിഎ 1

ഒരു കാലഘട്ടത്തിലെ യുവജനതയെ വിവിധ മണ്ഡലങ്ങളില്‍ നേതൃനിരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതില്‍ പാലാ കെ.എം.മാത്യു വഹിച്ച പങ്ക് അതിപ്രധാനമായിരുന്നു എന്ന് പാലാ കെ.എം.മാത്യു ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം പ്രസ്താവിച്ചു. 2019 ജനുവരി 11ന് കോട്ടയത്ത് ഡി.സി ഓഡിറ്റോറിയത്തില്‍ നടന്ന കേരളത്തിലെ ഏറ്റവും നല്ല ബാലസാഹിത്യകൃതിക്കുള്ള അവാര്‍ഡ് സമര്‍പ്പണവും അനുസ്മരണ സമ്മേളനത്തിനും അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്നത്തെ സമൂഹത്തിന് ഒരു നല്ല ദിശാബോധവും സാമൂഹിക പ്രതിബദ്ധതയും നല്‍കുകയും നേതൃപാടവം വളര്‍ത്തിയെടുക്കുകയും ചെയ്ത വ്യക്തിയാണ് പാലാ കെ.എം മാത്യൂ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍ സുപ്രീം കോടതി ജസ്റ്റിസ് ശ്രീ കെ.റ്റി തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വിവിധതലങ്ങള്‍ നേതാക്കളെ സൃഷ്ടിക്കുന്ന ഒരു സൃഷ്ടാവായിരുന്നു പാല കെ.എം മാത്യുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. സമ്മേളനത്തില്‍ സുരേഷ് കുറുപ്പ്, മുന്‍ ജനയുഗം പത്രാധിപര്‍ അഡ്വ. ബി. ബിനു, ഇബ്രാഹീം ഖാന്‍, തുഷാര ജെയിംസ്, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡറക്ടര്‍ പള്ളിയറ ശ്രീധരന്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി. ഈ വര്‍ഷത്തെ അവാര്‍ഡ് ജേതാവ് തേക്കിന്‍കാട് ജോസഫ് മറുപടി പ്രസംഗം നടത്തി. ഫൗണ്ടേഷന്‍ ജന. സെക്രട്ടറി സുകുമാരന്‍ മൂലേക്കാട്ട് സ്വാഗതവും ട്രഷറര്‍ റോയി മാമ്മന്‍ കൃതജ്ഞതയും രേഖപ്പെടുത്തു.

രണ്ടാമത്തെ ലോക്സഭാ സീറ്റിനെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നതിനിടെ പി.ജെ ജോസഫ് സംഘടിപ്പിച്ച പ്രാര്‍ത്ഥനാ യജ്ഞത്തില്‍ പങ്കാളിയായി പി.സി ജോര്‍ജ് എംഎല്‍എയും. സമാധാനസന്ദേശമെന്ന പേരില്‍ ഗാന്ധിജി സ്റ്റഡി സെന്ററിന്റെ ബാനറിലാണ് ജോസഫ് പ്രാര്‍ത്ഥനാ യജ്ഞം നടത്തുന്നത്.

ജോര്‍ജിനെ കൂടാത കേരള കോണ്‍ഗ്രസിലെ മാണി ഗ്രൂപ്പ് പക്ഷക്കാരായ കാഞ്ഞിരപ്പള്ളി എംഎല്‍എ എന്‍ ജയരാജ്, തോമസ് ഉണ്ണിയാടന്‍, സി.എഫ് തോമസ് എംഎല്‍എ എന്നിവരും പ്രാര്‍ത്ഥനാ യജ്ഞത്തിന് പിന്തുണയുമായി വേദിയിലെത്തി.

ജോസഫ് ഗ്രൂപ്പുകാരായ മോന്‍സ് ജോസഫ് എംഎല്‍എ, ടി.യു കുരുവിള അടക്കമുള്ള നേതാക്കളും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ്.കെ മാണി കേരള യാത്ര നടത്തുമ്പോള്‍ തന്നെയാണ് ജോസഫ് ഈ പരിപാടി തലസ്ഥാനത്ത് സംഘടിപ്പിച്ചത്.
കേരളാ കോണ്‍ഗ്രസിലെ ഭിന്നത രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ജോര്‍ജും ജോസഫും ഒരേ വേദി പങ്കിട്ടിരിക്കുന്നതിന് രാഷ്ട്രീയ പ്രാധാന്യവുമുണ്ട്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോട്ടയത്തിന് പുറമേ ഇടുക്കി, ചാലക്കുടി സീറ്റികളിലേതെങ്കിലുമൊന്ന് കൂടി പാര്‍ട്ടി ആവശ്യപ്പെടണമെന്നാണ് ജോസഫിന്റെ ആവശ്യം. ഇതിനോട് മാണി അനുകൂലമല്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതോടെയാണ് കേരള കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറിയുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ പരന്നത്. എന്നാല്‍, പാര്‍ട്ടി വീണ്ടും പിളര്‍പ്പിലേക്ക് നീങ്ങുമെന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയാണെന്ന് ജോസ് കെ മാണിയും വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved