കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്ന കേസിലെ പ്രധാന പ്രതി മുഹമ്മദ് പോലീസ് പിടിയിലായി. ക്യാംപസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡന്റും മഹരാജാസ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയുമാണ് മുഹമ്മദ്. ഇയാള്‍ക്കായി ആഴ്ച്ചകളായി പോലീസ് തെരെച്ചില്‍ നടത്തി വരികയായിരുന്നു.
കൊലപാതകം നടന്ന ദിവസം ക്യാംപസിലേക്ക് അഭിമന്യുവിനെ വിളിച്ചുവരുത്തിയത് മുഹമ്മദാണെന്ന് പോലീസിന് സൂചനകളുണ്ട്. ക്യാംപസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റായ മുഹമ്മദ് മഹാരാജാസിലെ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വ്യക്തി കൂടിയാണ്. അഭിമന്യുവിനെ കത്തികൊണ്ട് നെഞ്ചില്‍ കുത്തിയത് മുഹമ്മദാണെന്നാണ് പോലീസ് നിഗമനം. ഇയാള്‍ തന്നെയാണ് ഒന്നാം പ്രതിയും.
എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന പത്ത് പേരാണ് ക്യാംപസില്‍ അക്രമം അഴിച്ചുവിട്ടത്. ഇതില്‍ നാല് പേരാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുള്ളത്. അഭിമന്യുവിന്റെ കൂടെയുണ്ടായിരുന്ന അര്‍ജുന്‍ എന്ന വിദ്യാര്‍ത്ഥിക്കും കുത്തേറ്റിരുന്നു. അഭിമന്യുവിന്റെ നെഞ്ചിലാണ് കുത്തേറ്റത്. സംഭവ സ്ഥലത്തുവെച്ച് തന്നെ അഭിമന്യു കൊല്ലപ്പെടുകയും ചെയ്തിരുന്നു.
കൊച്ചി: അന്യായമായ ജപ്തി നടപടികള്‍ക്ക് വഴിവെച്ച ഡെപ്റ്റ് റിക്കവറി ട്രിബ്യൂണലിന്റെ മുന്‍പില്‍ സമരത്തിനെത്തിയവരെയും ആ നിയമത്തിന്റെ ഇരയായ പ്രീതാ ഷാജിയെയും അറസ്റ്റ് ചെയ്ത പോലീസിന്റെ നടപടി നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്ന് ആംആദ്മി പാര്‍ട്ടി. നേരത്തെ പ്രഖ്യാപിച്ച രാപ്പകല്‍ സമരം എന്ന അറിയിപ്പ് കൊടുത്ത് പങ്കെടുത്ത സമരത്തിനെ ഇത്തരത്തില്‍ നേരിടാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കെതിരെ ആംആദ്മി പാര്‍ട്ടി ശക്തമായി പ്രതിഷേധിക്കുന്നതായി സി.ആര്‍ നീലകണ്ഠന്‍ വ്യക്തമാക്കി.
ജനാധിപത്യപരമായ സമരം ചെയ്യുവാനും വിഷയം ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാനുള്ള സാധ്യതയുമാണ് ഇവിടെ ഇല്ലാതാകുന്നത് കേരളത്തിലെ വിവിധ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക സംഘടനാ നേതാക്കള്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച പരിപാടിയെ ഇത്തരത്തില്‍ നേരിടുവാനുള്ള പോലീസ് ഗൂഢാലോചനയെക്കുറിച്ച് സര്‍ക്കാര്‍ വ്യക്തമായി വിശദീകരിക്കണമെന്നും ഇതില്‍ കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്നും ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു.
അനധികൃതമായ അല്ല ജനാധിപത്യപരമായി തന്നെയാണ് സമരത്തിനെത്തിയത് എന്ന കാര്യം പോലീസ് ഓര്‍ക്കേണ്ടതുണ്ട്. ഇത് ട്രിബൂണലിനെ നടപടികള്‍ തെറ്റാണ് എന്ന തുറന്നു സമ്മതിച്ച ഗവണ്‍മെന്റിന്റെ ഒരു നയം തന്നെയാണോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ആംദ്മി പറഞ്ഞു.
കുന്നത്തുകളത്തില്‍ പണമിടപാടു സ്ഥാപനങ്ങളുടെയും ജ്വല്ലറികളുടെയും ഉടമ കെ.വി.വിശ്വനാഥന്‍, ഭാര്യ രമണി, മകള്‍ നീതു, മരുമകന്‍ ഡോ.ജയചന്ദ്രന്‍ എന്നിവരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റ!ഡിയില്‍ എടുത്തു. ഒളിവില്‍ കഴിയുന്ന മറ്റൊരു മകള്‍ ജിത്തു, മരുമകന്‍ ഡോ.സുനില്‍ ബാബു എന്നിവര്‍ക്കായി തിരച്ചില്‍ തുടരുന്നു. കോട്ടയത്ത് കഴിഞ്ഞ 19ന് ആണു മുന്നറിയിപ്പില്ലാതെ കുന്നത്തുകളത്തില്‍ ഗ്രൂപ്പിന്റെ പണമിടപാടു സ്ഥാപനങ്ങളും ജ്വല്ലറികളും അടച്ചത്. ചിട്ടിയിലും മറ്റുമായി പണം നിക്ഷേപിച്ചവര്‍ സമര സമിതിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന പ്രക്ഷോഭം ഒരുമാസം എത്തുമ്പോഴാണ് അറസ്റ്റ്. നാളെ ഹൈക്കോടതി ആറുപേരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കുകയാണ്. ജൂണ്‍ 18നു പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തശേഷം വിശ്വനാഥനും കുടുംബാംഗങ്ങളും ഒളിവില്‍ പോയിരുന്നു. ഇവരെ തേടി പലവട്ടം അന്വേഷണ സംഘം എത്തിയെങ്കിലും പിടികൂടാനായില്ല. കഴിഞ്ഞ ദിവസം പ്രതികള്‍ക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെയാണ് ഇവര്‍ തൃശൂരിലും പരിസരത്തുമുണ്ടെന്ന രഹസ്യവിവരം ലഭിച്ചത്.
കമ്പനി പാപ്പരായതായി പ്രഖ്യാപിച്ചതോടെ ഇവരെ വിശ്വസിച്ച് കോടികള്‍ നിക്ഷേപിച്ച ആയിരക്കണക്കിനു നിക്ഷേപകരാണ് വെട്ടിലായിരിക്കുന്നത്. സെന്‍ട്രല്‍ ജംഗ്ഷനിലെ ജൂവലറി അടഞ്ഞു കിടന്നതോടെയാണ് ഇതു സംബന്ധിച്ചുള്ള സംശയങ്ങള്‍ ഉയര്‍ന്നത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കമ്പനി പൊട്ടിയതായും, ഭാര്യയും ഭര്‍ത്താവും പാപ്പര്‍ ഹര്‍ജി സമര്‍പ്പിച്ചതായും അറിയാന്‍ സാധിച്ചത്. നൂറു വര്‍ഷത്തിലേറെ പാരമ്പര്യമുള്ള ജില്ലയിലെ വന്‍കിട ബിസിനസ് ജൂവലറി ഗ്രൂപ്പാണ് കുന്നത്തുകളത്തില്‍ ജൂവലറി. നഗരമധ്യത്തില്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ തന്നെ ഇവര്‍ക്കു കോടികള്‍ വിലയുള്ള സ്ഥലവും, ജൂവലറിയുമുണ്ട്. കണ്ണായ സ്ഥലത്തു തന്നെയാണ് ഈ ജൂവലറി പ്രവര്‍ത്തിക്കുന്നതും. സ്വര്‍ണ്ണക്കടകൂടാതെ കുന്നത്തുകളത്തില്‍ ഫിനാന്‍സും, ചിട്ടിഫണ്ടും പ്രവര്‍ത്തിക്കുന്നുണ്ട്. കോട്ടയം സെന്‍ട്രല്‍ ജംഗ്ഷനിലും, ചെങ്ങന്നൂരിലും, കുമരകത്തുമാണ് ഇവര്‍ക്കു ജൂവലറികളുള്ളത്. ചിട്ടി ഫണ്ടിന്റെ പ്രധാന ഓഫിസ് ബേക്കര്‍ ജംഗ്ഷനിലെ സി.എസ്‌ഐ ബില്‍ഡിംഗിലാണ്. ചങ്ങനാശേരി, കോട്ടയം ചന്തക്കവല, എന്നിവിടങ്ങളിലും ഇവര്‍ക്കു ഓഫിസുകള്‍ നിലവിലുണ്ട്.
കോടികളുടെ ബിസിനസാണ് ഇവിടെ പ്രതിദിനം നടക്കുന്നതെന്നാണ് രേഖകള്‍. ചിട്ടി കമ്പനിയുടെ ഔദ്യോഗിക കണക്കു പ്രകാരം 50 കോടിക്കു മുകളിലുള്ള ചിട്ടി ഇടപാടുകള്‍ നടക്കുന്നുണ്ട്. ജില്ലയിലെ വന്‍കിടക്കാന്‍ അടക്കം ആയിരങ്ങളാണ് ഇവിടെ ഒരു ലക്ഷം മുതല്‍ ഒരു കോടി രൂപവരെ നിക്ഷേപിച്ചിരിക്കുന്നത്. മാസങ്ങളായി കമ്പനി സാമ്പത്തിക ബാധ്യത നേരിടുന്നതായി വിവരമുണ്ടായിരുന്നു. ഇന്നലെ ഉച്ചയോടെ തൃശൂരിലെ ഒളിത്താവളത്തില്‍ നിന്നാണു ഡോ.ജയചന്ദ്രനും നീതുവും പിടിയിലായത്. ഇവരില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മറ്റൊരു ഒളിത്താവളത്തില്‍ നിന്നു വിശ്വനാഥനെയും ഭാര്യ രമണിയെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ജില്ലാ പൊലീസ് മേധാവി ഹരി ശങ്കറിന്റെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം തൃശൂരില്‍ ഏതാനും ദിവസമായി താമസിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതികളെ കണ്ടെത്തിയത്. 150 കോടി രൂപ നഷ്ടപ്പെട്ടെന്നു കാണിച്ച് 1650 നിക്ഷേപകരാണു കോട്ടയം വെസ്റ്റ് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.
കോട്ടയം: കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് ഒരു മരണം കൂടി. മുണ്ടക്കയത്ത് നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോരുത്തോട് അമ്പലവീട്ടില്‍ ദീപു ആണ് മരിച്ചത്. അഴുതയാറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെയാണ് ദീപുവിനെ കാണാതായത്. ഇതോടെ മരിച്ചവരുടെ എണ്ണം 13 ആയി.
അതേസമയം ആലപ്പുഴ കടല്‍ത്തീരത്ത് ഇന്നലെ രാവിലെ അടിഞ്ഞ അബുദാബി കമ്പനിയുടെ ബാര്‍ജില്‍ കുടുങ്ങിയ ജീവനക്കാരെ രക്ഷിച്ചു. നാവികസേനയുടെ ഹെലികോപ്റ്റര്‍ രണ്ട് ഇന്തോനീഷ്യക്കാരായ ജീവനക്കാരെയും കൊച്ചിയിലെത്തിച്ചു. ഇന്തൊനീഷ്യയിലെ സബാങ്ങില്‍നിന്ന് അബുദാബിയിലേക്കുപോയ അല്‍ ബത്താന്‍ 10 എന്ന ഡോക്കാണു വഴിതെറ്റി ആലപ്പുഴയിലെത്തിയത്. കാലാവസ്ഥ മോശമായിരുന്നതിനാല്‍ വളരെ പണിപ്പെട്ടാണ് നാവികരെ പുറത്തെത്തിച്ചത്. കോസ്റ്റ് ഗാര്‍ഡിന്റെയും നാവികസേനയുടെയും സംയുക്ത രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് ഇവരെ രക്ഷപെടുത്തിയത്.
അല്‍ ബത്താന്‍ 10 എന്ന ഡോക്കിനെപ്പറ്റി ഇന്റര്‍നെറ്റില്‍ ഏപ്രില്‍ 26 വരെയുള്ള വിവരങ്ങളേയുള്ളൂ. അവസാന റിപ്പോര്‍ട്ട് ലഭിച്ചത് അന്ന് 9.21നാണ്. ദുബായില്‍നിന്നു പുറപ്പെട്ട് 21ന് 10 മണിക്ക് ഇന്തൊനീഷ്യയിലെ ബാറ്റാം എന്ന സ്ഥലത്ത് എത്തേണ്ടതാണ് ഡോക്ക് എന്നും കാണുന്നു. ചരക്കു കപ്പല്‍ വിഭാഗത്തിലാണ് അല്‍ ഫത്താനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷനില്‍നിന്നുള്ള റജിസ്റ്റര്‍ നമ്പര്‍ 9841770 ആണ്. ഇത് ഡോക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഡോക്ക് ഇക്കൊല്ലം നിര്‍മിച്ചതാണെന്നാണ് വെബ്‌സൈറ്റിലുള്ളത്. ഇതിന് 1246 ടണ്‍ ഭാരം വഹിക്കാന്‍ കഴിയും.
രണ്ടു ദിവസമായി തുടരുന്ന മഴയ്ക്ക് താല്‍ക്കാലിക ശമനമായി. എന്നാല്‍ ജനജീവിതം സാധാരണനിലയിലായിട്ടില്ല. വീടുകളിലും കടകളിലും വെള്ളം കയറി. ജനങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്കു മാറ്റിയിരിക്കുകയാണ്. വെള്ളിയാഴ്ച വരെ ശ്കതമായ മഴ തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഒഡീഷ തീരത്തു ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്നുണ്ടായ ശക്തമായ പടിഞ്ഞാറന്‍ കാറ്റാണു കേരളത്തില്‍ കനത്ത മഴയ്ക്കു കാരണമായത്.
താഴ്ന്ന പ്രദേശങ്ങളാകെ വെള്ളക്കെട്ടിലാണ്. വ്യാപക കൃഷിനാശവുമുണ്ടായിട്ടുണ്ട്. എറണാകുളം ജില്ലയില്‍ 31 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. മഴക്കെടുതി രൂക്ഷമായ പ്രദേശങ്ങളില്‍ നിന്ന് 3254 പേരെ ക്യാംപുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ക്യാംപുകളില്‍ വൈദ്യസഹായം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ ആയിരത്തോളം കുടുംബങ്ങളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാംപുകളില്‍ അഭയം തേടിയത്. കടലാക്രമണം രൂക്ഷമായ ചെല്ലാനവും വൈപ്പിനും ഉള്‍പ്പെടുന്ന കൊച്ചി താലൂക്കിലാണ് കൂടുതല്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുടങ്ങിയത്.
വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുള്ളതിനാല്‍ ജാഗ്രത പാലിക്കാന്‍ ബന്ധപ്പെട്ട വകുപ്പുമേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴക്കെടുതികള്‍ തുടര്‍ന്നാല്‍ കൂടുതല്‍ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റുന്നകാര്യവും ജില്ലാ ഭരണകൂടത്തിന്റെ പരിഗണനയിലാണ്.
കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നു കലക്ടര്‍ അവധി പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലെ പ്ലസ് ടു വരെയുള്ള എല്ലാ സ്‌കൂളുകള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു. കോളെജുകള്‍ക്കും പ്രഫഷനല്‍ കോളജുകള്‍ക്കും അവധിയില്ല. വയനാട് മാനന്തവാടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു.ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേര്‍ത്തല, കുട്ടനാട്, കാര്‍ത്തികപ്പള്ളി താലൂക്കിലെ പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ചെങ്ങന്നൂര്‍ താലൂക്കില്‍ ദുരിതാശ്വാസ ക്യാംപുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍, ചാവക്കാട് താലൂക്കുകളിലെ ഐസിഎസ്ഇ, സിബിഎസ്ഇ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു.മഹാത്മാഗാന്ധി സര്‍വകലാശാല ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതികള്‍ പിന്നീട്.
ന്യൂഡല്‍ഹി: ഗോഹത്യയുടെ പേരിലുള്ള ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാന്‍ നിയമം വേണമെന്ന് സുപ്രീംകോടതി. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കേണ്ട ബാദ്ധ്യത സർക്കാരിന് ഉണ്ടെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പറഞ്ഞു. ജനാധിപത്യത്തില്‍ ആള്‍ക്കൂട്ട നിയമം അനുവദിക്കാനാകില്ല. കേന്ദ്രം രണ്ടാഴ്ചക്കകം നിലപാട് അറിയിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. പശുവിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ സംഭവിക്കാന്‍ പാടില്ലാത്തതാണെന്ന് കോടതി നിരീക്ഷിച്ചു.
പാർലമെന്റ് സമ്മേളനം നാളെ തുടങ്ങാനിരിക്കെയാണ് കേന്ദ്രസർക്കാരിന് മേൽ സമ്മർദ്ദമേറ്റി സുപ്രീംകോടതിയുടെ ഉത്തരവ്. പശുവിന്റെ പേരിലുള്ള ആക്രമണങ്ങൾ തടയാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്.
ജനക്കൂട്ടം ഒരാളെ ക്രൂരമായി തല്ലിച്ചതയ്ക്കുന്നത് അപരിഷ്‌കൃതവും അപമാനകരവുമാണ് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതുമാണ്. ഇത്തരം പ്രവൃത്തികളെ ഉരുക്കുമുഷ്ടി കൊണ്ട് തന്നെ നേരിടണം. രാജ്യത്തെ ഒരാൾക്കും നിയമം കൈയിലെടുക്കാൻ അവകാശമില്ല. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ എ.എം.ഖാൻവിൽക്കർ, ഡി.വൈ.ചന്ദ്രചൂഡ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഭാവിയിൽ ആൾക്കൂട്ട ആക്രമണങ്ങൾ തടയാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ മതിയായ നടപടികൾ സ്വീകരിക്കണം. ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം അവ സംബന്ധിച്ച വിശദമായ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാനും ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.
കോട്ടയം: കന്യാസ്ത്രീ നല്‍കിയ ബലാത്സംഗ പരാതിയില്‍ ഒതുങ്ങുന്നതല്ല ജലന്ധര്‍ രൂപതയിലെ പ്രശ്‌നങ്ങള്‍. ഓരോ ദിവസവും മറനീക്കി പുറത്തുവരുന്നത് നിഗൂഢതകളും ദുരുഹതകളും നിറഞ്ഞ ഒട്ടേറെ കഥകള്‍. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ഏകാധിപത്യ ഭരണവും ധാര്‍മ്മികതയ്ക്ക നിരക്കാത്ത പ്രവര്‍ത്തികളുടെ കഥകളുമാണ് അവിടെനിന്നുള്ള വൈദികര്‍ പുറത്തുകൊണ്ടുവരുന്നത്.
ബിഷപ്പ് ഫ്രാങ്കോ വൈദികര്‍ക്കായി രൂപീകരിച്ച പുതിയ സന്യാസ സഭയായ ഫ്രാന്‍സിസ്‌കന്‍ മിഷണറീസ് ഓഫ് ജീസസ് (എഫ്.എം.ജെ) ആണ് ദുരൂഹതകളുടെ ഒരു കേന്ദ്രം. പെണ്‍വിഷയങ്ങളില്‍ പെട്ട് നാടുവിട്ടവരും സാമ്പത്തിക തട്ടിപ്പ് വീരന്മാരുമാണ് ഈ സഭകളിലെ മുഖ്യസ്ഥാനങ്ങളില്‍ ഇരിക്കുന്നത്.
അടുത്തകാലത്ത് തൃശൂരില്‍ നിന്നും വീട്ടമ്മയുമായി മുങ്ങിയ വൈദികന്‍ ചെന്നെത്തിയത് ഫ്രാങ്കോയുടെ പക്കലാണ്. ഈ വൈദികനെ എഫ്.എം.ജെയില്‍ സ്വീകരിച്ചു. ഇതിനിടെ വീട്ടമ്മ നാട്ടിലേക്ക് തിരിച്ചുപോയതായും റിപ്പോര്‍ട്ടുണ്ട്. കേരളത്തിനകത്തും പുറത്തുനിന്നുമായി പല രൂപതകളില്‍ നിന്നും സന്യാസ സഭകളില്‍ നിന്നും ഇത്തരം പ്രശ്‌നങ്ങളെ തുടര്‍ന്ന് പുറത്താക്കിയവരും നാടുവിട്ടവരുമാണ് ഫ്രാങ്കോയുടെ സഭയിലേക്ക് അഭയം തേടിയെത്തുന്നത്.
നിലവില്‍ രൂപതയ്ക്ക് സന്യാസ സഭ ഉണ്ടായിരിക്കേ പുതിയ സഭ രൂപീകരിക്കുന്നതില്‍ വൈദികര്‍ക്കിടയില്‍ കടുത്ത അമര്‍ഷം ഉയര്‍ന്നിരുന്നു. രണ്ടു വര്‍ഷം മുന്‍പാണ് ഇത്തരമൊരു സഭ ബിഷപ്പ് ഫ്രാങ്കോ തട്ടിക്കൂട്ടിയത്. സഭയുടെ രൂപീകരണത്തിന്റെ ആവശ്യകത ചോദ്യം ചെയ്ത് ഒരു മുതിര്‍ന്ന വൈദികന്‍ സെപ്തംബര്‍ 15ന് ബിഷപ്പ് ഫ്രാങ്കോയ്ക്ക് കത്തയക്കുകയും ചെയ്തിരുന്നു. ”വെളിപാടിനെ തുടര്‍ന്നാണ് ഈ സഭ രൂപകരിച്ചതെന്നാണ്” ബിഷപ്പ് നല്‍കിയ വിശദീകരണം. സഭയിലെ ആഭ്യന്തര പ്രശ്‌നങ്ങളെയും അഭിപ്രായ ഭിന്നതകളെയും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
സഭയുടെ രൂപീകരണ സമയത്ത് നാല് വൈദികര്‍ ചേരുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം ഒരാള്‍ മാത്രമാണ് ചേര്‍ന്നത്. അദ്ദേഹം വൈകാതെ സഭ വിട്ടുപോകുകയും ചെയ്തു.
രൂപത സെമിനാരികളിലും മറ്റും വൈദിക പഠനത്തിന് ചേരുന്നവരെ അതില്‍ നിന്നും മുടക്കി തന്റെ സഭയില്‍ കൊണ്ടുവരുന്ന പ്രവണതയും ബിഷപ്പിനുണ്ട്. സെമിനാരി പഠനത്തിനിടെ സ്വഭാവദൂഷ്യത്തിനും മറ്റു പല കാരണങ്ങളാലും പുറത്താക്കപ്പെടുന്നവര്‍ക്കും ഫ്രാങ്കോയുടെ സഭയിലേക്ക് സ്വാഗതം. വലിയ ഓഫറുകള്‍ നല്‍കിയാണ് ഫ്രാങ്കോ ഇവരെ കൊണ്ടുവരുന്നതെന്നും പറയപ്പെടുന്നു. രണ്ടോ മുന്നോ വര്‍ഷം കൊണ്ട് വൈദികരായി വാഴിക്കാമെന്നാണ് വാഗ്ദനം. എട്ടുപേരെ ഇത്തരത്തില്‍ കൊണ്ടുവരാന്‍ ഫ്രാങ്കോയ്ക്ക് കഴിഞ്ഞു.
എന്നാല്‍ ഇത്തരക്കാര്‍ എങ്ങനെ ഫ്രാന്‍സിസ്‌കന്‍ മിഷണറിമാരാകും എന്ന പ്രസക്തമായ ചോദ്യമാണ് ബിഷപ്പിനയച്ച കത്തില്‍ ആ വൈദികന്‍ ഉന്നയിക്കുന്നത്. ഭിക്ഷാടകരെ പോലെ ചുരുങ്ങിയ ജീവിതം നയിക്കുന്നവരാണ് ഫ്രാന്‍സിസ്‌കന്‍ മിഷണറിമാര്‍. എന്നാല്‍ ബിഷപ്പ് ഫ്രാങ്കോയുടെ എഫ്.എം.ജെ സന്യാസ സഭ സമ്പന്നതയുടെയും ധൂര്‍ത്തിന്റെയും ആഡംബരത്തിന്റെയും മധ്യേയാണ് കഴിയുന്നത്. ”സമ്പന്നരോട് സുവിശേഷം പ്രസംഗിക്കുകയെന്നതാണ്” ഈ സഭയുടെ ആപ്തവാക്യമെന്നാണ് ഈ മുതിര്‍ന്ന വൈദികന്‍ തന്റെ കത്തില്‍ പറയുന്നു. (ദരിദ്രരോട് സുവിശേഷം പ്രസംഗിക്കാനാണ് താന്‍ വന്നതെന്നാണ് ക്രിസ്തു പറഞ്ഞിരിക്കുന്നതെന്ന് ഇവര്‍ മറന്നുപോകുന്നു.)
ജലന്ധര്‍ രൂപതയുടെ പാരമ്പര്യം ഉള്‍ക്കൊള്ളുന്ന സന്യാസ സമൂഹത്തെ അപ്പാടെ തച്ചുടച്ച് തന്റെ നേതൃത്വത്തില്‍, തന്റെ ഇഷ്ടത്തിനൊത്ത് പ്രവര്‍ത്തിക്കുന്ന പുതിയൊരു സന്യാസ സമൂഹം കെട്ടിപ്പെടുക്കുകയാണ് ഫ്രാങ്കോയുടെ ലക്ഷ്യമെന്ന് അവിടെ നിന്നുള്ള വൈദികര്‍ ഒന്നടങ്കം പ്രതികരിച്ചു.
ആലപ്പുഴ: പ്രതികൂല കാലവസ്ഥയില്‍ കോസ്റ്റ്ഗാര്‍ഡിന്റെയും നാവികസേനയുടെയുടെയും സംയുക്ത രക്ഷാപ്രവര്‍ത്തനം വിജയം. ആലപ്പുഴ തോട്ടപ്പള്ളി തീരത്തടിഞ്ഞ ബാര്‍ജില്‍ കുടുങ്ങിയ നാവികരെ രക്ഷപെടുത്തി. ഏതാണ്ട് 12 മണിക്കൂറിലധികം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് നാവികരെ ബാര്‍ജില്‍ നിന്ന് പുറത്തെത്തിക്കാന്‍ സാധിച്ചത്. നാവികസേനയുടെ ഹെലികോപ്റ്ററില്‍ നാവികരെ സുരക്ഷിതരായി തീരത്തെത്തിച്ചു.
ഇന്തൊനീഷ്യയിലെ സബാങ്ങില്‍നിന്ന് അബുദാബിയിലേക്കുപോയ അല്‍ ബത്താന്‍ 10 എന്ന ഡോക്കാണു നിയന്ത്രണം നഷ്ടമായി ആലപ്പുഴ തോട്ടപ്പള്ളി തീരത്തടിഞ്ഞത്. ഇവര്‍ക്ക് വഴിതെറ്റിയാണ് തീരത്തെത്തിയതെന്നും സൂചനകളുണ്ട്. തീരത്തെത്തിയതോടെ ബാര്‍ജിലെ നാവികര്‍ അതിനുള്ളില്‍ കുടുങ്ങി. കാലവര്‍ഷം ശക്തമായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂല സാഹചര്യമായിരുന്നു. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് നാവികരെ പുറത്തെത്തിച്ചത്.
അല്‍ ബത്താന്‍ 10 എന്ന ഡോക്ക് അവരുടെ ബേസ് സെന്ററുമായി അവസാനം ബന്ധപ്പെടുന്നത് ഏപ്രില്‍ 26നാണ്. അതിന് ശേഷം ബാര്‍ജിനെക്കുറിച്ചുള്ള സൂചനകള്‍ ലഭ്യമല്ലെന്നാണ് ഇന്റര്‍നെറ്റില്‍ നിന്ന് ലഭിക്കുന്ന വിവരം. ദുബായില്‍നിന്നു പുറപ്പെട്ട് 21ന് 10 മണിക്ക് ഇന്തൊനീഷ്യയിലെ ബാറ്റാം എന്ന സ്ഥലത്ത് എത്തേണ്ടതാണ് ഡോക്ക്. നിയന്ത്രണം നഷ്ടമായി ആലപ്പുഴയില്‍ എത്തിയതാകാമെന്നാണ് കരുതുന്നത്. ഡോക്ക് ഇക്കൊല്ലം നിര്‍മ്മിച്ചതാണ്. ഏതാണ്ട് 1,246 ടണ്‍ ഭാരം വഹിക്കാന്‍ ഇവയ്ക്ക് കഴിയും.
ഡല്‍ഹി പൊതുമരാമത്ത് വകുപ്പിലും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വകുപ്പിലും നടക്കുന്ന അഴിമതിയില്‍ ബ്യൂറോക്രസിക്കെതിരെ ആംദ്മി പാര്‍ട്ടി രംഗത്ത്. വിഷയത്തില്‍ പാര്‍ട്ടി നേതൃത്വം വാര്‍ത്താക്കുറിപ്പി പുറത്തിറക്കി. പൊതുമരാമത്ത് വകുപ്പിലും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വകുപ്പിലും നടമാടുന്ന ക്രമക്കേടുകളെ കുറിച്ച് ഒരു അന്വേഷണം നടത്താന്‍ ഡല്‍ഹി നിയമസഭാ പരാതി കമ്മിറ്റി ശുപാര്‍ശ നല്‍കിയിരുന്നു. ഈ ഗുരുതരമായ അഴിമതിക്ക് എതിരെ അന്വേഷണം നടത്താന്‍ അനുകൂലിക്കുന്നതിന് പകരം ചീഫ് സെക്രട്ടറിയും അന്നത്തെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയും പരാതി കമ്മിറ്റി റിപ്പോര്‍ട്ടിനെ ഡല്‍ഹി ഹൈക്കോടതിയില്‍ വെല്ലുവിളിക്കുന്ന നടപടിയാണ് തിരഞ്ഞെടുത്തിട്ടുള്ളത്.
ഡല്‍ഹി നിയമസഭക്ക് എതിരെ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യാന്‍ ഡല്‍ഹിയിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഈ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസിലെ ഓഫീസര്‍മാര്‍ക്ക് അനുമതി നല്‍കിയതായി വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലൂടെ ഇപ്പോള്‍ വെളിച്ചത്ത് വന്നിരിക്കുന്നു.
അഴിമതി കേസില്‍ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസിലെ ഈ ഓഫീസര്‍മാരെ സംരക്ഷിക്കാന്‍, ഹാജരാകുന്ന വക്കീലന്മാര്‍ക്ക് പൊതു ഖജനാവില്‍ നിന്നും ഭീമമായ തുക നല്‍കാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനുമതി നല്‍കിയതായും വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ നിന്നും വ്യക്തമാകുന്നു.
കഴിഞ്ഞ വര്‍ഷം 2017 ജൂണ്‍ ജൂലൈ മാസങ്ങളില്‍ ഡല്‍ഹിയിലെ പരിധിയില്‍ വരുന്ന മൂന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വകുപ്പിലേയും പൊതു മരാമത്ത് വകുപ്പിലേയും നൂറിലധികം ഓടകള്‍ ഡല്‍ഹി നിയമസഭാ പരാതി കമ്മിറ്റി സന്ദര്‍ശിച്ചിരുന്നു.
ഒരു മുന്നറിയിപ്പും നല്‍കാതെയുള്ള ഈ സ്ഥല സന്ദര്‍ശനത്തില്‍പൊതു മരാമത്ത് വകുപ്പിലെയും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വകുപ്പിലേയും ഉയര്‍ന്ന ഉദ്യോഗസ്ഥരും പരാതി കമ്മിറ്റി അംഗങ്ങളൊടൊപ്പം ഉണ്ടായിരുന്നു. ഓടകള്‍ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭാ കമ്മിറ്റിക്ക് മുമ്പാകെയും ഡല്‍ഹി ഹൈക്കോടതി മുമ്പാകെയും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വകുപ്പും പൊതുമരാമത്ത് വകുപ്പും
സമര്‍പ്പിച്ച അധിക റിപ്പോര്‍ട്ടുകളും കെട്ടിചമച്ചതും യാഥാര്‍ത്ഥ്യവുമായി പുല ബന്ധം പോലും ഇല്ലാത്തതാണെന്നും കണ്ടെത്തിയിരിക്കുന്നു. നൂറുശതമാനം ചെളിയും വാരി വൃത്തിയാക്കി എന്ന് കാണിച്ച ഓടകള്‍ ചണ്ടിയും ചെളിയും നിറഞ്ഞ് പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു.
ആഴത്തില്‍ വേരോടിയ ഈ അഴിമതിയെക്കുറിച്ച് അന്വേഷണം നടത്താന്‍ വിജിലന്‍സിനോടും ആന്റി കറപ്ഷന്‍ ബ്യൂറോയോടും നിയമസഭാ കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ആന്റി കറപ്ഷന്‍ ബ്യൂറോയുടെയും വിജിലന്‍സ് വകുപ്പിന്റെയും തലവനായ ലഫ്റ്റനന്റ് ജനറല്‍ അന്വേഷണം നടത്താന്‍ താല്‍പര്യം എടുത്തിട്ടില്ല. അന്നത്തെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന ശ്രീ. അശ്വനി കുമാറിന് എതിരെ നടപടി സ്വീകരിക്കാന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തു എങ്കിലും ഒരു നടപടിയും ലഫ്റ്റനന്റ് ജനറലിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
ഈ ഓഫീസറെ ശിക്ഷിക്കുന്നതിന് പകരം ശ്രീ. അശ്വനി കുമാറിന് പുതുച്ചേരി ചീഫ് സെക്രട്ടറി ആയി പ്രൊമോഷന്‍ നല്‍കി ആദരിക്കുകയാണ് ചെയ്തത്. നടപ്പില്‍ വരുത്തി എന്ന് ചീഫ് സെക്രട്ടറി ഉറപ്പാക്കേണ്ട അതിപ്രധാനമായ ശുപാര്‍ശകള്‍ നിയമസഭാ കമ്മിറ്റി എടുത്തിട്ടുണ്ട്.
എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിന് വേണ്ടി അത് നടപ്പാക്കുന്നതിന് പകരം അത് നടപ്പിലാക്കാതിരിക്കാന്‍ ലഫ്റ്റനന്റ് ജനറലിന്റെ ഓഫീസ് ഉദ്യോഗസ്ഥര്‍ക്ക് പരസ്യമായി സഹായം ചെയ്തു കൊടുക്കുന്നു. പരാതി കമ്മിറ്റിയുടെ റിപ്പോര്‍ട്ടുകള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാന്‍ ലഫ്റ്റനന്റ് ജനറലിന്റെ ഓഫീസ് ഈ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കുക മാത്രമല്ല ചെയ്തത്. വക്കീലിന്റെ ഫീസ് കൊടുക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് ഈ കേസ് നിരാകരിച്ചെങ്കിലും ലഫ്റ്റനന്റ് ജനറലും ചീഫ് സെക്രട്ടറിയും ഒരു നടപടിയും സ്വീകരിക്കാന്‍ മുതിര്‍ന്നില്ല.
തമിഴ്നാട്ടില്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിയുന്നു. ഭരണപക്ഷമായ അണ്ണാ ഡിഎംകെയുമായി തുറന്ന പോരു പ്രഖ്യാപിച്ച് ബി.ജെ.പി. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ വ്യാപക റെയ്ഡ്. 100 കോടിയിലധികം രൂപയും സ്വര്‍ണ്ണ ബിസ്കറ്റുകളും ആദായനികുതി വകുപ്പ് പിടിച്ചെടുത്തു. രജനീകാന്തിനെ മുന്നില്‍ നിര്‍ത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള നീക്കങ്ങളും ബി.ജെ.പി ഊര്‍ജിതമാക്കി. ഡിഎംകെയുടെ നേതൃത്വത്തിലുള്ള മഴവില്‍ സഖ്യത്തിലും അഭിപ്രായ ഭിന്നതകള്‍ രൂപപ്പെട്ടു.
അണ്ണാ ഡി.എം.കെയുമായുള്ള സൗഹൃദത്തിന് ആര്‍.എസ്.എസും എച്ച് രാജയടക്കമുള്ള തീവ്ര നിലപാട് വച്ചപുലര്‍ത്തുന്ന ബി.ജെ.പി നേതാക്കളും എതിരാണ്. തമിഴ്നാട്ടിലേത് അഴിമതി സര്‍ക്കാരാണെന്ന് മുദ്രകുത്തിക്കൊണ്ടാണ് ബി.ജെ.പി അണ്ണാ ഡി.എം.കെയെ തള്ളിപ്പറഞ്ഞത്. മന്ത്രി ഡി.ജയകുമാര്‍ ബിജെപിക്ക് താക്കീതുമായി രംഗത്തുവരികയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി അടുത്ത ബന്ധമുള്ള എസ്.പി.കെ കരാര്‍ കമ്പനിയിലടക്കം ആദായനികുതി റെയ്ഡ് നടന്നു. അഞ്ഞൂറ് കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമടക്കം പിടിച്ചെടുത്തെന്നാണ് സൂചന.
അടുത്ത മാസം പകുതിയോടെ രജനീകാന്ത് വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തകരുടെ യോഗം വിളിക്കുന്നുണ്ട്. തുടര്‍ന്ന് പാര്‍ട്ടി പ്രഖ്യാപനത്തിലേക്ക് നീങ്ങാനാണ് സാധ്യത. മറ്റ് ചെറുപാര്‍ട്ടികള്‍ക്കായും ബി.ജെ.പി വല വിരിച്ചിട്ടുണ്ട്.
ലോക്സഭ തിരഞ്ഞെടുപ്പിന് തയ്യാറാകുന്നതിന്‍റെ ഭാഗമായി അണ്ണാഡിഎംകെ പാര്‍ലമെന്‍ററി പാര്‍ട്ടി ഭാരവാഹികളുടെ യോഗം ചെന്നൈയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് വിസികെയുമടക്കമുള്ള സഖ്യകക്ഷികളുമായി ഡിഎംകെ നല്ല ബന്ധത്തിലല്ല എന്നത് പ്രതിപക്ഷഐക്യത്തിന് വിള്ളല്‍ വരും എന്ന സൂചനയും നല്‍കുന്നുണ്ട്.
കോയമ്പത്തൂർ: മലബാർ സിമന്റ്സ് മുൻ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ ഭാര്യ ടീന (52) മരിച്ചു. കോയമ്പത്തൂരിലെ കോവൈ മെഡിക്കൽ സെന്ററിൽ വച്ചായിരുന്നു അന്ത്യം. ടീനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. ടീനയ്ക്ക് നിരന്തരം ഭീഷണികള്‍ ഉണ്ടായിരുന്നെന്നും ഗുരുതരമായ രോഗങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ടീനയുടെ ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആക്ഷന്‍ സമിതിയും ആവശ്യപ്പെട്ടു.
2011 ജനുവരി 24നാണ് പുതുശേരിയിലെ വീട്ടിൽ ശശീന്ദ്രനെയും രണ്ട് മക്കളെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രത്യേക പൊലീസ് സംഘം അന്വേഷണം നടത്തിയെങ്കിലും ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് തെളിയിക്കാനായിരുന്നില്ല. തുടർന്ന് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടീന ഹൈക്കോടതിയെ സമീപിച്ചു. കേസ് കോടതി സിബിഐയ്ക്ക് കൈമാറിയിരുന്നു.