എടത്വാ: ‘ഞങ്ങളെ ആരെ ഏല്‍പ്പിച്ചിട്ടാണ് അച്ഛാ പോകുന്നത്. ഞങ്ങള്‍ക്ക് ഇനി ആരുണ്ട്’? തങ്ങളുടെ ജീവതാളമായിരുന്ന പിതാവിന്റെ മൃതശരീരം അന്ത്യകര്‍മ്മങ്ങള്‍ക്കു ശേഷം ചിതയിലേക്ക് എടുത്തപ്പോള്‍ ഷിംജിയും ഷൈലജയും നിലവിളിച്ചു ചോദിച്ചപ്പോള്‍ അവിടെ കൂടി നിന്നവരുടെ കാഴ്ച അല്‍പ നേരത്തേക്ക് മറച്ചു. ജനുവരി 4ന് ഹൃദയാഘാതം മൂലം മരണമടഞ്ഞ തലവടി 12-ാം വാര്‍ഡ് ആനപ്രമ്പാല്‍ തെക്ക് പാലപറമ്പില്‍ കക്കാടംപള്ളില്‍ പി.കെ.രാജപ്പന്റെ (78) സംസ്‌ക്കാര ചടങ്ങാണ് ഏവരുടെയും കരള്‍ കൂടി അലിയിച്ചത്.

ശരീരം മുഴുവന്‍ തളര്‍ന്നതുമൂലം നെഞ്ചില്‍ അടിച്ച് കരയുവാന്‍ ഷിം ജിയ്ക്കും ഷൈലജയ്ക്കും സാധിച്ചില്ലെങ്കിലും അവരുടെ ഹൃദയം പിളര്‍ന്നത് ഒരു നാടിന്റെ കൂടി വേദനയായി മാറി. മൂത്ത മകന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണമടഞ്ഞതിനാല്‍ പി.കെ രാജപ്പന്റ സഹോദരനും സഹോദരങ്ങളുടെ മക്കളും ചേര്‍ന്നാണ് അന്ത്യകര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്നത്.

ശരീരത്തിന്റെ പേശികള്‍ ക്ഷയിക്കുന്ന രോഗം മൂലം ഷിംജി (45) കഴിഞ്ഞ 20 വര്‍ഷമായി കിടക്കയില്‍ തന്നെയാണ്. തയ്യല്‍ ജോലി ചെയത് ഉപജീവനം നടത്തുന്നതിനിടയില്‍ ആണ് ഷിംജി കിടക്കയില്‍ ആയത്. ഷിംജിയുടെ ചികിത്സക്കിടയില്‍ ക്രമേണ ഷൈലജയ്ക്കും (42) ഈ രോഗലക്ഷണം തുടങ്ങി. കാണ്‍പൂരില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തു വരവെയാണ് ഷൈലജയും 13 വര്‍ഷമായി കിടക്കയിലായിരിക്കുന്നത്. കണ്ണടച്ചു തുറക്കാനും ശ്വാസം വിടാനും ഒഴികെ എന്തിനും തുണയായിരുന്ന അച്ഛന്റെ വേര്‍പാട് ഇവരുടെ മനസ് കൂടി തളര്‍ത്തിയിരിക്കുകയാണ്. രണ്ട് നേരം തിരുമ്മല്‍ ഉള്‍പ്പെടെ ചെയ്ത് ഇവരുടെ പ്രാഥമിക ആവശ്യങ്ങള്‍ എല്ലാം ചെയ്യുവാന്‍ സഹായിച്ചിരുന്നത് മരണമടഞ്ഞ പിതാവ് ആണ്. ആസ്മ രോഗിയായ അമ്മയ്ക്ക് മക്കളെ ശുശ്രുഷിക്കാനാകാത്ത അവസ്ഥയും ആണ്. ജീവകാരുണ്യ സന്നദ്ധ സംഘടനയാണ് രണ്ട് സെന്റ് ഭൂമിയില്‍ ഇവര്‍ക്ക് തല ചായ്ക്കുവാന്‍ ഒരിടം പോലും ഒരുക്കികൊടുത്തത്.

മരണവാര്‍ത്ത മാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞ് ചില വ്യക്തികളും രാഷ്ട്ര സേവ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ നിസാമുദിന്‍ അബ്ദുള്‍ ലത്തീഫ് ഉള്‍പെടെയുള്ളവര്‍ വീട്ടിലേക്ക് വരുവാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് ഷിംജി പറഞ്ഞു. കൂടാതെ സാമൂഹ്യ പ്രവര്‍ത്തകനായ ഡോ.ജോണ്‍സണ്‍ വി ഇടിക്കുള ഇവരുടെ അവസ്ഥ സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്‍ അധികൃതരുമായി പങ്കുവെയ്ക്കുകയും രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്തു. ജില്ലയുടെ ചുമതലയുള്ള മെമ്പര്‍ സെക്രട്ടറിയുമായി ആലോചിച്ച് ആവശ്യമായ നടപടി ഉടന്‍ സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ അഡ്വ. പി.പി.മോഹനന്‍ ഡോ.ജോണ്‍സണ്‍ വി. ഇടിക്കുളയ്ക്ക് ഉറപ്പു നല്‍കി.

പരസഹായത്താല്‍ പോലും നിവര്‍ന്ന് നില്‍ക്കുവാന്‍ സാധിക്കാത്ത നിലയില്‍ കഴിയുന്ന ഇവരുടെ ഭാവി ഇനിയെന്ത് എന്നുള്ള ആശങ്കയിലാണ് ബന്ധുക്കളും അയല്‍വാസികളും.

വിവരങ്ങള്‍ക്ക്; +919745755003