റഫാല്‍ അഴിമതിയില്‍ പ്രധാനമന്ത്രിക്ക് മാത്രമാണ് നേരിട്ട് പങ്കെന്നും ഇപ്പോഴത്തെയോ മുന്‍പത്തെയോ പ്രതിരോധമന്ത്രിമാരെ കുറ്റപ്പെടുത്തുന്നില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി. റഫാല്‍ കരാര്‍ യുപിഎ ഭരണകാലത്ത് യാഥാര്‍ഥ്യമാകാതിരുന്നത് കമ്മിഷന്‍ കിട്ടാത്തതുകൊണ്ടാണെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. റഫാല്‍ വിഷയത്തില്‍ നിര്‍മലയും രാഹുലും ഏറ്റുമുട്ടിയപ്പോള്‍ ലോക്സഭയില്‍ തീപാറി. രാഹുല്‍ തന്നെ കള്ളിയെന്ന് വിളിച്ചുവെന്ന് പൊട്ടിത്തെറിച്ച് പ്രതിരോധമന്ത്രി പറഞ്ഞു. ചോദ്യങ്ങള്‍ക്ക് ഉത്തരമാണ് വേണ്ടത് നാടകമല്ലെന്ന് രാഹുലിന്‍റെ മറുപടി.
പ്രതിരോധ ഇടപാടുകള്‍ അവതാളത്തിലാക്കുകയും എച്ച്എഎലിനെ ദുർബലപ്പെടുത്തുകയും ചെയ്ത കോണ്‍ഗ്രസ് റഫാലിന്‍റെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്നുവെന്ന് നിര്‍മല സീതാരാമന്‍. അഗസ്റ്റവെസ്റ്റ് ലാന്‍ഡ് ഇടനിലക്കാരാന്‍ ക്രിസ്ത്യന്‍ മിഷേല്‍ പിടിയിലായതിന്‍റെ ആശങ്കയാണ് കോണ്‍ഗ്രസിന്. റിലയന്‍സിനെ തിരഞ്ഞെടുത്തത് റഫാല്‍ വിമാന നിര്‍മാതാക്കളായ ഡാസോയാണ്. ഒരു വിമാനത്തിന് 526 കോടി രൂപ എന്നതായിരുന്നു യുപിഎ കാലത്തെ ധാരണയെന്ന കോണ്‍ഗ്രസ് വാദം ശരിയല്ല. 737 കോടി രൂപയാണ് അവരുടെ വില. 670 കോടി രൂപയ്ക്ക് നമുക്ക് കിട്ടും.
ചൈനയും പാക്കിസ്ഥാനും ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്ന സാഹചര്യത്തില്‍ ദേശസുരക്ഷയ്ക്കാണ് പ്രാമുഖ്യം നല്‍കിയത്. 2019 സെപ്റ്റംബറില്‍ വിമാനം ഇന്ത്യയ്ക്ക് ലഭിക്കും. 90 വിമാനങ്ങള്‍ ഫ്രഞ്ച് സഹായത്തോടെ ഇന്ത്യയില്‍ നിര്‍മിക്കാനും നീക്കമുണ്ട്. ബൊഫോഴ്സില്‍ കോണ്‍ഗ്രസിന് അടിതെറ്റിയെങ്കില്‍ റഫാല്‍ നരേന്ദ്ര മോദിയെ വീണ്ടും അധികാരത്തിലെത്തിക്കും ഇടപാടില്‍ രഹസ്യധാരണകളില്ലെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് വെളിപ്പെടുത്തിയെന്ന രാഹുല്‍ഗാന്ധിയുടെ അവകാശവാദം തെറ്റാണെന്നും നിര്‍മല പറഞ്ഞു.
വിമാനങ്ങളുടെ വിലയല്ല അനില്‍ അംബാനിക്ക് ഒഫ്സെറ്റ് കരാര്‍ ലഭിച്ചത് എങ്ങിനെയാണ് തനിക്കറിയേണ്ടതെന്ന് രാഹുല്‍ തിരിച്ച് ചോദിച്ചു. രാഹുല്‍ തന്നെയും പ്രധാനമന്ത്രിയെയും കള്ളന്മാരെന്ന് വിളിച്ചുവെന്നും തനിക്ക് പാരമ്പര്യത്തിന്‍റെ തണലില്ലെന്നും പ്രതിരോധമന്ത്രി പൊട്ടിത്തെറിച്ച് മറുപടി നല്‍കി. എല്ലാവര്‍ക്കും ആത്മാഭിമാനമുണ്ട്. താനൊരുസാധാരണ കുടുംബത്തില്‍ നിന്നാണ് വരുന്നതെന്നും നിര്‍മല പറഞ്ഞു. പ്രതിരോധമന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് സഭ ബഹിഷ്ക്കരിച്ചു. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ റഫാല്‍ ഇടപാടിനെക്കുറിച്ച് ക്രിമിനല്‍ അന്വേഷണം നടത്തുമെന്ന് രാഹുല്‍ ഗാന്ധി സഭയ്ക്ക് പുറത്തുപറഞ്ഞു.
സംസ്ഥാനത്ത് സംഘര്‍ഷാവസ്ഥ തുടരുന്നു. ഹര്‍ത്താലിനിടെയുണ്ടായ അക്രമങ്ങളില്‍ അയ്യായിരത്തിലേറെപ്പേര്‍ക്കെതിരെ കേസ്; പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പ്രത്യേകസംഘങ്ങള്‍.
അതേസമയം ശ്രീലങ്കന്‍ യുവതി ശബരിമല ദര്‍ശനം നടത്തിയെന്ന് സ്ഥിരീകരിച്ച് സര്‍ക്കാര്‍. നാല്‍പ്പത്തിയേഴ് വയസുള്ള ശശികല ഇരുമുടിക്കെട്ടുമായി ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ച ദൃശ്യങ്ങള്‍ പുറത്തുവന്നു. വിശ്വസനീയമായ വിവരം ലഭിക്കാത്തതിനാല്‍ തന്ത്രി ശുദ്ധിക്രിയകള്‍ ഒന്നും നടത്തിയിട്ടില്ല. ഇതിന്റെ പേരില്‍ ഹര്‍ത്താല്‍ നടത്തുന്നില്ലേയെന്ന് മുഖ്യമന്ത്രി സംഘപരിവാറിനെ പരിഹസിച്ചു.
ശ്രീലങ്കന്‍ തമിഴ് വംശജയായ ശശികല ഇരുമുടിക്കെട്ടുമായി ശ്രീകോവിലിന് മുന്നിലൂടെ പോകുന്ന ദൃശ്യമാണിത്. ഒപ്പം മറ്റൊരു സ്വാമിയും. തുടര്‍ന്ന് ഭര്‍ത്താവും മകനും ദര്‍ശനം നടത്തി. നട അടയ്ക്കുന്നതിന് തൊട്ടുമുന്‍പാണ് ശശികല സോപാനത്തെത്തിയത്. ദൃശ്യങ്ങള്‍ വ്യക്തമല്ലെന്ന് ചൂണ്ടിക്കാട്ടി ഇത് ശശികല അല്ല എന്ന വാദവും ഉന്നയിക്കുന്നവരുണ്ട്.
ദര്‍ശനം കഴിഞ്ഞയുടന്‍ ശശികലയും ബന്ധുവും മലയിറങ്ങി. മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെട്ട ഭര്‍ത്താവ് ശരവണമാരന്‍ ശശികല ക്ഷേത്രത്തില്‍ കയറിയില്ലെന്ന് അവകാശപ്പെട്ടു. പിന്നീട് പമ്പയില്‍വച്ച് ശശികലയും മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. പൊലീസ് പതിനെട്ടാംപടി കയറാന്‍ അനുവദിച്ചില്ലെന്നുപറഞ്ഞ് അവര്‍ പൊട്ടിത്തെറിച്ചു.
എന്നാല്‍ ശശികല ദര്‍ശനം നടത്തിയെന്ന് പൊലീസും സര്‍ക്കാരും പിന്നീട് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി വൈകിട്ട് നടന്ന പൊതുസമ്മേളനത്തില്‍ ഇക്കാര്യം പരോക്ഷമായി സമ്മതിക്കുകയും ചെയ്തു.
സര്‍ക്കാര്‍ സ്ഥിരീകരിക്കുമ്പോഴും വിശ്വാസയോഗ്യമായ തെളിവില്ലെന്ന നിലപാടിലാണ് തന്ത്രി. ഓരോ തവണയും യുവതികളെത്തുമ്പോള്‍ ശുദ്ധിക്രിയ നടത്തുന്നത് പ്രായോഗികമല്ലെന്നാണ് തന്ത്രിയുടേയും ഒപ്പമുള്ളവരുടേയും നിലപാടെന്നാണ് വിവരം.
കണ്ണൂര്‍: ഹര്‍ത്താലിന് പിന്നാലെയുണ്ടായ സി.പി.എം-ബി.ജെ.പി സംഘര്‍ഷം തുടരുന്നു. വെള്ളിയാഴ്ച്ച പകല്‍ ചില ഒറ്റപ്പെട്ട സംഘര്‍ഷങ്ങളുണ്ടായെങ്കിലും ഗുരുതരമായ പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍ രാത്രിയായതോടെ കണ്ണൂര്‍, പത്തനംതിട്ട ജില്ലകളില്‍ സിപിഎം-ബിജെപി നേതാക്കളുടെ വീടുകള്‍ ആക്രമിക്കപ്പെട്ടു. തലശേരി എം.എല്‍.എ എ.എന്‍. ഷംസീര്‍, മുന്‍ കണ്ണൂര്‍ സി.പി.എം ജില്ലാ സെക്രട്ടറി പി.ശശി, ബി.ജെ.പി നേതാവ് വി.മുരളീധരന്‍ എം.പി എന്നിവരുടെ വീടിന് നേരേ ബോംബേറുണ്ടായി.
ബോംബേറുണ്ടായതിന് പിന്നാലെ പെരുവരമ്പില്‍ സിപിഎം പ്രവര്‍ത്തകന് വേട്ടേറ്റിട്ടുണ്ട്. ഇരിട്ടിക്കടുത്ത് പെരുവംപറമ്പില്‍ സി.പി.എം. പ്രവര്‍ത്തകന്‍ വി.കെ.വിശാഖി(28)നാണ് വെട്ടേറ്റത്. കഴുത്തിനും കാലിനും വെട്ടേറ്റ വിശാഖിനെ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചയോടെ നിരവധി ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വീടുകളും ആക്രമിക്കപ്പെട്ടു. സിപിഎം-ബിജെപി സംഘര്‍ഷം ഇന്നും തുടരുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കണ്ണൂരിലും പരിസര പ്രദേശങ്ങളിലും ശക്തമായ പോലീസ് കാവലുണ്ട്.
എ.എന്‍ ഷംസീര്‍ തലശേരിയില്‍ സമാധാന യോഗത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കവെയാണ് അദ്ദേഹത്തിന്റെ വീട് ആക്രമിക്കപ്പെട്ടത്. വീടിന് മുന്നിലേക്ക് ബോംബെറിഞ്ഞ ശേഷം അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ആക്രമണ സമയത്ത് വീട്ടില്‍ ഷംസീറിന്റെ പിതാവും മാതാവും സഹോദരങ്ങളുമാണുണ്ടായിരുന്നത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല. സി.പി.എം. മുന്‍ ജില്ലാസെക്രട്ടറി പി.ശശിയുടെ പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസിലേക്കുള്ള ഹോളോവേ റോഡരികിലെ വീടിനു നേരേ ബോംബേറുണ്ടായി. തുടര്‍ന്ന് രാത്രി പന്ത്രണ്ട് മണിയോടെ ബി.ജെ.പി ദേശീയ നേതാവും എംപിയുംമായ വി. മുരളീധരന്റെ വീടും ആക്രമിക്കപ്പെട്ടു. ഇന്ന് വീണ്ടും സമാധാന ചര്‍ച്ചകള്‍ നടക്കും.
തൃശൂര്‍ പട്ടാളം മാര്‍ക്കറ്റില്‍ തീപിടിത്തം. അഞ്ചുകടകള്‍ പൂര്‍ണമായി കത്തി നശിച്ചു. തീ നിയന്ത്രണവിധേയമായിട്ടില്ല. ഫയര്‍ഫോഴ്സിന്റെ നാലു യൂണിറ്റ് തീണയയ്ക്കാനുളള ഊര്‍ജിത ശ്രമത്തിലാണ്. കാറ്റുളളതിനാല്‍ തീ കൂടുതല്‍ ഭാഗത്തേക്ക് വ്യാപിക്കുകയാണ്.
മറ്റിടങ്ങളില്‍ നിന്ന് കൂടുതല്‍ ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. പഴയവാഹനങ്ങള്‍ പൊളിച്ച് സ്പെയറുകള്‍ വില്‍ക്കുന്ന മാര്‍ക്കറ്റില്‍ മൂന്നുമണിയോടെയാണ് തീപിടിത്തമുണ്ടായത്.
120 കടകളാണ് മാര്‍ക്കറ്റിലുളളത്. സമീപത്തെ ശക്തന്‍ സ്റ്റാന്‍ഡിലേക്ക് തീപടരാതിരിക്കാന്‍ നടപടികളെടുത്തു. ഫയര്‍ഫോഴ്സിനൊപ്പം
കോട്ടയത്ത് കാരള്‍ സംഘം ആക്രമിക്കപ്പെട്ട സംഭവത്തില്‍ എസ്.പി ഒാഫിസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും പങ്കെടുത്ത മാര്‍ച്ചിലാണ് സംഘര്‍ഷം. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളും ഉണ്ടായി. പിന്നാലെ പൊലീസ് ലാത്തിവീശി.
പാത്താമുട്ടം സെന്റ് പോൾസ് ആംഗ്ലിക്കൻ പള്ളി വിഷയത്തിലാണ് മാര്‍ച്ച്. പള്ളിയില്‍ അഭയംതേടിയ കുടുംബങ്ങള്‍ക്ക് നീതിവേണമെന്നാണ് ആവശ്യം. ആക്രമണത്തില്‍ പരുക്കേറ്റ ബാലികമാരും മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു.സമ്മേളനം തുടരുന്നു
സുരക്ഷ ഉറപ്പാക്കിയാൽ വീടുകളിലേക്കു മടങ്ങാൻ തയാറാണെന്നു കൂമ്പാടി സെന്റ് പോൾസ് ആംഗ്ളിക്കൻ പള്ളിയിൽ അഭയം തേടിയ കാരൾ സംഘാംഗങ്ങൾ അറിയിച്ചിരുന്നു. ഡിവൈഎഫ്ഐ അക്രമത്തിൽ പരുക്കേറ്റ് പള്ളിയിൽ കഴിയുന്നവരെ സബ് കലക്ടർ ഈശ പ്രിയ സന്ദർശിച്ച് തെളിവെടുപ്പു നടത്തി. കലക്ടർ പി.സുധീർ ബാബുവിന്റെ നിർദേശ പ്രകാരമായിരുന്നു സബ് കലക്ടറുടെ സന്ദർശനം. ആക്രമണം നടത്തിയവരും പ്രതികളും പുറത്തുള്ള സാഹചര്യത്തിൽ വീടുകളിലേക്കു മടങ്ങുന്നതു സുരക്ഷിതമല്ലെന്നു കാരൾ സംഘം സബ് കലക്ടറോടു പറഞ്ഞു. നിയമപരമായ നടപടി എടുത്തതായി ജില്ലാ പൊലീസ് മേധാവി ഇന്നലെ കലക്ടർക്കു റിപ്പോർട്ടു നൽകി.
പ്രശ്നം പരിഹരിക്കുന്നതിനായി ബന്ധപ്പെട്ടവരുടെ യോഗം വിളിക്കുമെന്നു കലക്ടർ അറിയിച്ചു. പള്ളിയിൽ താമസിക്കുന്ന കുട്ടികളെ കണ്ട് ചൈൽഡ് ലൈൻ പ്രവർത്തകർ തെളിവെടുപ്പു നടത്തി. വീടുകളിലേക്കു തിരികെ പോകുന്നതു വരെ കുട്ടികൾക്കു സുരക്ഷിതമായ താമസ സൗകര്യം ഒരുക്കാമെന്നു ചൈൽഡ് ലൈൻ പ്രവർത്തകർ വാഗ്ദാനം ചെയ്തു. ഡിസംബർ 23ന് രാത്രിയായിരുന്നു പള്ളിയിൽ നിന്നുള്ള കാരൾ സംഘത്തിനു നേരെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആക്രമണമുണ്ടായത്.
ആക്രമണത്തിന് ഇരയായവരിൽ 25 പേർ അന്നു മുതൽ വീടുകളിലേക്ക് പോകാനാവാതെ കൂമ്പാടി പള്ളിയിൽ തന്നെ കഴിയുകയാണ്. പ്രദേശത്തെ സംഘർഷാവസ്ഥയ്ക്ക് ഇപ്പോഴും അയവു വന്നിട്ടില്ല. കഴിഞ്ഞ ദിവസം പള്ളിയിൽ ഒരു സംസ്കാര ചടങ്ങുകൾ നടക്കുന്ന സമയത്തേക്കു മാത്രം കാരൾ സംഘക്കാർ മറ്റൊരിടത്തേക്കു മാറി. സംസ്കാര ചടങ്ങിനു ശേഷം തിരിച്ചെത്തുകയും ചെയ്തു. അതേസമയം ഡിവൈഎഫ്ഐക്ക് സംഭവുമായി ബന്ധമില്ലെന്ന് സിപിഎം പനച്ചിക്കാട് ലോക്കൽ സെക്രട്ടറി കെ. രാധാകൃഷ്ണൻ അറിയിച്ചു. രണ്ടു കാരൾ സംഘങ്ങൾ തമ്മിലാണ് തർക്കം. ഇതിൽ ഒരു സംഘം പള്ളിയിൽ കഴിയുന്നതു രാഷ്ട്രീയ ലക്ഷ്യം വച്ചാണ്. മാധ്യമങ്ങളും നേതാക്കളും എത്തുമ്പോൾ മാത്രം ഇവർ പള്ളിയിൽ എത്തുകയും മറ്റുള്ള സമയത്തു സ്വന്തം വീടുകളിൽ തന്നെ കഴിയുകയുമാണ് ചെയ്യുന്നതെന്നും കെ. രാധാകൃഷ്ണൻ പറയുന്നു
തുറന്നിട്ട ജനാലകൾ അടയ്ക്കാൻ മറന്നത് വൻ ദുരന്തത്തിന് വഴിവച്ചു.കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് വീണ പതിനാല് മാസം പ്രായമായ കുഞ്ഞ് രക്ഷപെട്ടത് തലനാരിഴയ്ക്ക്. കെട്ടിടത്തിന്റെ ജനാലയിലൂടെ പുറത്തേക്ക് തെന്നി വീണ കുഞ്ഞ് മരത്തിന് മുകളില്‍ തങ്ങി നിന്നതാണ് വലിയ അപകടം ഒഴിവാക്കിയത്. കുഞ്ഞ് വീണ ഉടനെ ഓടി കൂടിയവര്‍ കണ്ടത് കുട്ടി മരത്തിന് മുകളില്‍ തങ്ങി നില്‍ക്കുന്നതാണ്.
കുട്ടിയെ ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പരിശോധനകളില്‍ ഗുരുതര പരിക്കുകളില്ലെന്നും ചുണ്ട് പൊട്ടുകയും കാലിന് ചെറിയ പരിക്കേല്‍ക്കുകയും മാത്രമാണ് ചെയ്തിരിക്കുന്നതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
മഹാരാഷ്ട്രയിലെ ഗോവന്ദിയില്‍ ആണ് സംഭവം. കഴിഞ്ഞ ദിവസം രാവിലെ അലക്കിയ തുണികള്‍ വിരിച്ചിടാന്‍ ജനാല തുറന്ന കുട്ടിയുടെ മുത്തശ്ശി അടയ്ക്കാന്‍ മറന്നിരുന്നു. ഇതിലൂടെയാണ് അഥര്‍വ്വ ബര്‍ക്കഡെ തെന്നി വീണത്. കളിച്ചുകൊണ്ടിരുന്ന കുട്ടി പെട്ടന്ന് വീഴുകയായിരുന്നുവെന്നും നോക്കി നിന്ന തങ്ങള്‍ ഓടിയെത്തും മുമ്ബ് കുഞ്ഞ് വീണ് കഴിഞ്ഞുരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.
ലഹരിക്കടിമയായ യുവാവ് പരിസരത്തുള്ള വീട്ടിൽ ഓടിക്കയറി ഉറങ്ങിക്കിടക്കുകയായിരുന്ന യുവാവിനെ കുത്തിക്കൊന്നു. തോപ്പുംപടി വാലുമ്മേൽ റോഡ് കോന്നോത്ത് എ.കെ. സുബ്രഹ്മണ്യന്റെ മകൻ സുമേഷ് (32) ആണ് കൊല്ലപ്പെട്ടത്. പ്രതി വാലുമ്മേൽനികത്തിൽ സുബ്രഹ്മണ്യനെ (40) തോപ്പുംപടി എസ്ഐ സി. ബിനുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.
ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. ആരോ മുട്ടുന്നതു കേട്ടു വീട്ടുകാർ വാതിൽ തുറന്നപ്പോൾ അകത്തേക്കു കയറിയ പ്രതി ഒന്നാം നിലയിലെ മുറിയിലേക്കു ഓടിച്ചെന്ന് സുമേഷിന്റെ കഴുത്തിൽ കുത്തുകയായിരുന്നു. ഓട്ടിസത്തിന് ചികിത്സയിലായിരുന്നു സുമേഷ്.
പ്രതി കഞ്ചാവിന്റെ ലഹരിയിലായിരുന്നുവെന്ന് പറയുന്നു. താമസിക്കുന്ന വീടിന്റെ പരിസരത്തു പ്രശ്നമുണ്ടാക്കിയ പ്രതിയെ പിന്തുടർന്നെത്തിയവരാണ് സുമേഷിന്റെ വീട്ടിൽനിന്ന് ഇയാളെ പിടികൂടി പൊലീസിനു കൈമാറിയത്.താഴത്തെ മുറിയിലുണ്ടായിരുന്ന സുമേഷിന്റെ അമ്മ സരളയെ തള്ളിമാറ്റിയ ശേഷമാണു പ്രതി മുകളിലേക്കു കയറിയതെന്ന് ബന്ധുക്കൾ പറഞ്ഞു. സുമേഷിന്റെ അച്ഛൻ സുബ്രഹ്മണ്യൻ പക്ഷാഘാതം വന്നു ചികിത്സയിലാണ്. ഇവരുടെ ഏക മകനാണ് സുമേഷ്.
വാലുമ്മേൽ കോളനിയിൽ താമസിച്ചിരുന്ന പ്രതി ഈയിടെയാണ് അഞ്ജലി ജംക്‌ഷനു സമീപം വാടകയ്ക്കു താമസം തുടങ്ങിയത്. കഞ്ചാവ് ലഹരിയിൽ അക്രമാസ്കതനാകുന്ന ഇയാളെ തോപ്പുംപടി പൊലീസ് പല തവണ കസ്റ്റഡിയിലെടുത്ത് മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്കു വിധേയനാക്കിയിട്ടുണ്ട്. സുമേഷിന്റെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ. പോസ്റ്റുമോർട്ടത്തിനു ശേഷം സംസ്കാരം നടത്തും.
പത്തനംതിട്ട: ശബരിമലയിലെത്തിയ ശ്രീലങ്കന്‍ സ്വദേശിനി അയ്യപ്പ ദര്‍ശനം നടത്തിയെന്ന് സ്ഥിരീകരണം. ദൃശ്യങ്ങള്‍ പുറത്തുവിട്ടാണ് പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. 47കാരിയായ ശ്രീലങ്കന്‍ സ്വദേശിനി ശശികലയാണ് ദര്‍ശനം നടത്തിയത്.ഇന്നലെ രാത്രിയാണ് യുവതി എത്തിയത്. എന്നാല്‍, ദര്‍ശനം നടത്താതെ തിരികെ പോകേണ്ടിവന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. ദര്‍ശനം നടത്തിയെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
പൊലീസിന്റെ അനുമതിയോടെ ഏഴ് മണിക്ക് മലകയറാന്‍ തുടങ്ങിയ ശശികലയ്ക്ക് നേരെ മരക്കൂട്ടത്ത് പ്രതിഷേധമുണ്ടായെന്ന് പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍ തീര്‍ത്ഥാടകരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉണ്ടായില്ലെന്നും പൊലീസ് മടക്കി അയക്കുകയായിരുന്നെന്നുമാണ് പമ്പയില്‍ മടങ്ങിയെത്തിയ ശശികല മാധ്യമങ്ങളോട് പറഞ്ഞത്.
വ്രതം നോറ്റാണ് എത്തിയത്. ഗര്‍ഭാശയം നീക്കം ചെയ്തിട്ടുണ്ടെന്നും ശശികല വ്യക്തമാക്കിയിരുന്നു. ശശികലയുടെ ഭര്‍ത്താവും മകനും ദര്‍ശനം നടത്തിയിരുന്നു.
ചരിത്രത്തിൽ ഒരുപക്ഷേ ആദ്യമായാകും ഏതെങ്കിലും ഒരു ഹർത്താലിനോട് കേരള ജനത ഇത്ര വീറോടെ ചെറുത്തു നിൽക്കുന്നത്. വ്യാപാര വ്യവസായ ഏകോപന സമിതിയുടെ കടകൾ തുറന്നു പ്രവർത്തിക്കാനുളള തീരുമാനമായിരുന്നു അതിൽ ഏറ്റവും പ്രധാനം. അധികൃതരും പൊതുജനങ്ങളും ഹർത്താലിനെതിരെ തെരുവിൽ ഇറങ്ങി. ഹർത്താൽ അനുകൂലികളെ ട്രോളി ട്രോളൻമാരും സമൂഹമാധ്യമങ്ങളും രംഗത്തു വന്നു.
എടപ്പാളില്‍ പടുകൂറ്റന്‍ ബൈക്ക് റാലിയുമായി വന്ന ഹർത്താൽ അനുകൂലികളെ ജനം ഓടിക്കുന്ന കാഴ്ച ധീരമായ ചെറുത്തുനില്‍പിന്‍റെ സാക്ഷ്യമായിരുന്നു.
ഹർത്താൽ അനുകൂലികളെ പൊതുജനങ്ങൾ തന്നെ നേരിടുന്ന രസകരമായ കുറെയധികം വിഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
പയ്യന്നൂരിൽ ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരെ ജനങ്ങളുടെ രോഷപ്രകടനം. പടുകൂറ്റൻ റാലിയായി വന്നെങ്കിലും ജനങ്ങള്‍ രംഗത്തിറങ്ങിയതോടെ പിന്തിരിഞ്ഞോടി.എടപ്പാളിൽ ഹർത്താൽ അനുകൂലികളുടെ ബൈക്ക് റാലിക്കെത്തിയവർ നാട്ടുകാരുടെ പ്രകോപനത്തിൽ ജീവനും കൊണ്ട് ഓടി .കുടുംബശ്രീ പ്രവർത്തകരുടെ തൊഴിലുറപ്പ് പദ്ധതി തടസ്സപ്പെടുത്താൻ ചെന്ന ഹർത്താൽ അനുകൂലികളെ സ്ത്രീകളും നേരിട്ടു
കൊല്ലം നെടിയറയില്‍ കട അടയ്ക്കണമെന്ന ഭീഷണിയുമായെത്തിയ ഹർത്താൽ അനുകൂലികളെ പ്രതിരോധിച്ച് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍. കട അടപ്പിക്കൽ ഇവിടെ നടക്കില്ല മോൻ ചെല്ല് വീട്ടിൽ പോ എന്ന് പ്രതിഷേധക്കാരോട് നാട്ടുകാർ. ചെല്ല് പോവാന്‍ നോക്ക് വീട്ടില്‍ പോ. വീട്ടില്‍ പോയി അടപ്പിക്ക്. ഇവിടെ ആവശ്യമുള്ളവര്‍, താല്‍പര്യമുള്ളവര്‍ അടയ്ക്കും. അല്ലാത്തവര്‍ അടയ്ക്കില്ലെന്ന് നാട്ടുകാർ.
അതിൽ രസകരമായ നാല് വിഡിയോ കാണാം.
ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് പ്രതിഷേധവുമായി രംഗത്ത വന്ന കോണ്‍ഗ്രസ് എംപിമാരെ താക്കീത് ചെയ്ത് മുതിര്‍ന്ന നേതാവ് സോണിയാ ഗാന്ധി രംഗത്ത്. യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചതിന് ശേഷം ഇന്നലെ കരിദിനം ആചരിക്കാന്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നു. പിന്നാലെ പാര്‍ലമെന്റില്‍ കറുത്ത ബാഡ്ജ് ധരിച്ച് എത്താന്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ തീരുമാനിച്ചു. എന്നാല്‍ ഇവര്‍ക്ക് സോണിയാ ഗാന്ധി കടുത്ത താക്കീത് നല്‍കിയതായിട്ടാണ് റിപ്പോര്‍ട്ട്.
നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ദേശീയ തലത്തില്‍ യുവതീ പ്രവേശനത്തിനെതിരായി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. വ്യക്തിപരമായി യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നതായും രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് സോണിയാ ഗാന്ധിയും നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ നടപടി ദേശീയതലത്തില്‍ കോണ്‍ഗ്രസിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയരാന്‍ കാരണമായിരുന്നു. ഇതോടെയാണ് ശബരിമല വിഷയം പ്രദേശിക പ്രശ്‌നമായി കാണണമെന്ന് കോണ്‍ഗ്രസ് നയം പ്രഖ്യാപിക്കുകയും ചെയ്തു.
ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന ആവശ്യം കേന്ദ്രനേതൃത്വവുമായി ചര്‍ച്ചചെയ്ത ശേഷം മാത്രമേ തീരുമാനിക്കുവെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയത്. ദേശീയ തലത്തില്‍ സ്ത്രീ പ്രവേശനത്തിന് എതിരായുള്ള പ്രചാരണം വേണ്ടെന്ന ദേശീയ നേതൃത്വം തീരുമാനിച്ചതോടെയാണ് ഓഡിനന്‍സ് കൊണ്ടുവരാനുള്ള നടപടിക്രമങ്ങളില്‍ നിന്ന് സംസ്ഥാന നേതൃത്വം പിന്നോക്കം പോയത്. സോണിയ ഗാന്ധിയുടെ താക്കീത് അവഗണിച്ചാല്‍ കോണ്‍ഗ്രസ് എം.പിമാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.