തൃശൂർ: പള്ളിക്കൂടത്തിൽ പോകാത്ത വെള്ളാപ്പള്ളി തന്നോട് തമാശ കളിക്കാൻ വരേണ്ടെന്ന് പി.സി. ജോർജ് എംഎൽഎ. തൃശൂരിൽ കേരള ജനപക്ഷം ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം വെള്ളാപ്പള്ളി നടേശനെ കടന്നാക്രമിച്ചത്. ഗുരുദേവൻ എന്ന വാക്ക് തെറ്റില്ലാതെ എഴുതാൻ പോലും വെള്ളാപ്പള്ളിക്കു കഴിയില്ല. കുറെനാളായി തനിക്കെതിരേ വെള്ളാപ്പള്ളി തുടങ്ങിയിട്ട്. കുറേനാൾ മിണ്ടാതിരുന്നു. വെള്ളാപ്പള്ളി കുറച്ച് സത്യവും നീതിയും പുലർത്തണമെന്നും പി.സി. ജോർജ് പറഞ്ഞു.
ന്യൂഡല്‍ഹി: സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും കുടുംബവും പീഡിപ്പിക്കുന്നത് പതിവാക്കിയതിനെത്തുടര്‍ന്ന് എയര്‍ ഹോസ്റ്റസ് ആത്മഹത്യ ചെയ്തു. ലുഫ്താന്‍സ എയര്‍ലൈന്‍സ് ജീവനക്കാരിയായ അനിസിയ ബത്രയാണ് ആത്മഹത്യ ചെയ്തത്. ഇവര്‍ വീടിനു മുകളില്‍ നിന്ന് ചാടുകയായിരുന്നുവെന്നാണ് കരുതുന്നത്. ഡല്‍ഹിയിലെ ഹൗസ് ഖാസില്‍ വെളളിയാഴ്ചയായിരുന്നു സംഭവം. ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണിലേക്ക് താന്‍ ജീവനെടുക്കുകയാണെന്ന സന്ദേശം അയച്ചശേഷമായിരുന്നു യുവതി ആത്മഹത്യ ചെയ്തത്.
ഭര്‍ത്താവായ മയാങ്ക് സിങ്വിയും കുടുംബവും അനിസിയയെ സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്ന് അവരുടെ കുടുംബം ആരോപിക്കുന്നു. മയാങ്കിനെതിരെ അനിസിയയുടെ പിതാവ് കഴിഞ്ഞ മാസം പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്നതിനാല്‍ സ്ഥിരം വഴക്കുകള്‍ പതിവായിരുന്നെന്നാണ് മയാങ്ക് പോലീസിനോട് പറഞ്ഞത്.
ആത്മഹത്യ നടന്ന ദിവസവും തര്‍ക്കമുണ്ടായി. സംഭവത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. വിവാഹ ശേഷം രണ്ട് വര്‍ഷമായി ഹൗസ് ഖാസില്‍ ഇരുവരും ഒരുമിച്ച് താമസിച്ചുവരുകയായിരുന്നു. ഗുഡ്ഗാവില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍ ആണ് ഭര്‍ത്താവ്.
കനത്തമഴയെത്തുടർന്ന് ഏഴ് ജില്ലകൾക്ക് നാളെ അവധി. തിരുവനന്തപുരം, എറണാകുളം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ പ്രഫഷണൽ കോളേജുകൾ ഉൾപ്പെടയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു, തിരൂവനന്തപുരം ജില്ലയിലെ നാളത്തെ അവധിക്കു പകരം ഈ മാസം 21 ന് പ്രവർത്തി ദിവസം ആയിരിക്കും
ആലപ്പുഴ ജില്ലയിൽ കനത്ത മഴയും വെള്ളക്കെട്ടും കണക്കിലെടുത്താണ് കലക്ടർ അവധി പ്രഖ്യാപിച്ചത്. മുൻനിശ്ചയിച്ച സർവകലാശാല പരീക്ഷകൾക്കും മറ്റു പരീക്ഷകൾക്കും അവധി ബാധകമല്ല. കഴിഞ്ഞ 11ന് അവധി നൽകിയ അമ്പലപ്പുഴ,ചേർത്തല, കുട്ടനാട് താലൂക്കുകളിലെ വിദ്യാലങ്ങൾക്ക് 21ന് പ്രവൃത്തിദിനമായി പ്രഖ്യാപിച്ചിരുന്നത് പിൻവലിച്ചിട്ടുണ്ട്. ഇതിനു പകരം ഈമാസം 28നും നാളത്തെ അവധിക്കു പകരം ഓഗസ്ത് നാലിനും പ്രവൃത്തിദിനമായിരിക്കും.
പ്രതികൂല കാലാവസ്ഥയെ തുടർന്നു കൊല്ലം ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. സർവകലാശാല പരീക്ഷകൾക്കു അവധി ബാധകമല്ല. അങ്കണവാടികളിൽ കുട്ടികൾക്ക് അവധി നൽകിയിട്ടുണ്ടെങ്കിലും ജീവനക്കാർ ജോലിക്കെത്തണം. അവധി നൽകിയ സാഹചര്യത്തിൽ 21ന് പ്രവൃത്തിദിനമായിരിക്കും.
അതേസമയം, സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തമായി. മധ്യകേരളത്തില്‍ ഇന്നുപുലര്‍ച്ച മുതല്‍ കനത്ത മഴ ലഭിക്കുന്നു. രണ്ടുദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കണ്ണൂരില്‍ മരം വീണ് ഒരാള്‍ മരിച്ചു.
ഇന്നലെ മുതല്‍ ശക്തമായ കാറ്റോടുകൂടി പെയ്യുന്ന മഴ പലയിടത്തും വ്യാപകമായ നാശമുണ്ടാക്കി. വൈദ്യുതി വിതരണത്തെയും ബാധിച്ചിട്ടുണ്ട്. വൈക്കത്തും കായംകുളത്തുമാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്. ഉരുള്‍പൊട്ടല്‍ സാധ്യതയുളള സ്ഥലങ്ങളിലും തീരദേശത്തും കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കണ്ണൂർ ഇരിട്ടി എടത്തൊട്ടിയിൽ ഓടുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരം വീണ് യാത്രക്കാരി ആര്യപറമ്പ് സ്വദേശിനി കാഞ്ഞിരക്കാട്ട് സിത്താരയാണ് മരിച്ചു.
ഓട്ടോയിലുണ്ടായിരുന്ന നാലുപേര്‍ക്ക് പരുക്കേറ്റു. ഇടുക്കിയിലെ കട്ടപ്പന വലിയകണ്ടത്തും ആനവിലാസം ചേലച്ചുവട്ടിലും മരം കടപുഴകിവീണ് വീടുകള്‍ ഭാഗികമായി തകര്‍ന്നു. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 127. 5 അടിയായി. കൊല്ലം മണ്ണാമലയില്‍ വീടിനുമുകളില്‍മരം വീണ് നാലുപേര്‍ക്ക് പരുക്കേറ്റു. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളുടെ മലയോരത്തും കൃഷിനാശം വ്യാപകമാണ്.
വയനാട്ടില്‍ മഴ നേരിയ തോതില്‍ കുറഞ്ഞെങ്കിലും താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിനടിയിലാണ്. തീരദേശത്ത് പലയിടത്തും കടലാക്രണം രൂക്ഷമായി. എറണാകുളം ജില്ലയില്‍ താഴ്ന്ന പ്രദേശങ്ങളെല്ലാം വെളളത്തിനടിയിലായി. ചെറിയ റോഡുകളിലടക്കം വെള്ളകെട്ട് രൂക്ഷമാണ്. നഗരത്തിൽ ഗതാഗതക്കുരുക്കും രൂക്ഷമായി.
കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ ലൈംഗീക പീഡനപരാതി നല്കിയ കന്യാസ്ത്രീ ഭീഷണിപ്പെടുത്താന്‍ രൂപത ശ്രമിച്ചതായി വെളിപ്പെടുത്തല്‍. പീഡനത്തിന് ഇരയായ കന്യാസ്ത്രീയ്ക്കെതിരെ രണ്ട് വര്‍ഷം മുന്‍പ് ലഭിച്ച പരാതി ഉപയോഗിച്ചാണ് രൂപത ഭീഷണിപ്പെടുത്താനുള്ള ശ്രമം നടത്തിയിരിക്കുന്നത്. ബിഷപ്പിനെതിരെ പരസ്യമായി രംഗത്ത് വരുന്നതിന് രണ്ട് ദിവസം മുന്‍പാണ് സഭ പഴയ പരാതി കുത്തിപ്പൊക്കിയത്.
തന്റെ ഭര്‍ത്താവുമായി കന്യാസ്ത്രീക്ക് അവിഹിത ബന്ധമുണ്ടെന്ന് കാണിച്ച് 2016 നവംബറിലാണ് ബന്ധുവായ യുവതി രൂപതയ്ക്ക് പരാതി നല്‍കിയത്. ഈ പരാതി രൂപത പരിഗണിക്കുന്നത് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ബിഷപ്പിനെതിരെ കന്യാസ്ത്രീ പരാതിപ്പെടുമെന്ന് ബോധ്യമായതോടെയായിരുന്നു ഈ നടപടി. മദര്‍ ജനറാള്‍ കന്യാസ്ത്രീയോട് അവിഹിത ബന്ധം ആരോപിച്ചുള്ള പരാതിയുടെ മേല്‍ വിശദീകരണം ആവശ്യപ്പെട്ടതിന് പിന്നില്‍ ഭീഷണി തന്ത്രമാണെന്നാണ് സൂചന.
നേരത്തെ പരാതി നല്കിയ കന്യാസ്ത്രീക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മദര്‍ ജനറാള്‍ രംഗത്ത് വന്നിരുന്നു. ബിഷപ്പ് പീഡിപ്പിച്ചുവെന്ന് ആരോപിച്ച് കന്യാസ്ത്രീ സഭയ്ക്കുള്ളിലെ ഉന്നതര്‍ക്ക് പരാതി നല്‍കിയതോടെയാണ് മദര്‍ ജനറാള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവര്‍ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. കന്യാസ്ത്രീക്കെതിരെ ലഭിച്ച പരാതിയും ഇക്കാരണത്താലാണ് രൂപത കുത്തിപ്പൊക്കിയതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ആസാമിലെ നെൽകർഷകന്റെ മകൾ ഇന്ത്യയുടെ അഭിമാനപുത്രിയായി. ഫിൻലൻഡിലെ ടാംപെരയിൽ നടന്ന ഐഎഎഎഫ് ലോക അണ്ടർ 20 അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ വനിതകളുടെ 400 മീറ്ററിൽ സ്വർണം നേടിയ ഹിമ ദാസാണ് ഇന്ത്യയുടെ അഭിമാനമായത്. ആസാമിൽ ഓട്ടക്കാർ ജന്മമെടുക്കുന്നത് അത്യപൂർവം.
ആ അപൂർവതയായി ഹിമ. സ്വർണം നേടിയ താരത്തിന് രാജ്യത്തിന്റെ നാനഭാഗത്തുനിന്നും അഭിനന്ദനപ്രവാഹം. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തുടങ്ങിയ പ്രമുഖർ താരത്തെ അഭിനന്ദിച്ചു. ലോക ചാന്പ്യൻഷിപ്പിന്റെ ട്രാക്ക് ഇനത്തിൽ ഇന്ത്യയുടെ ആദ്യത്തെ സ്വർണമെഡലാണ് യുവതാരം നേടിയത്. 51.32 സെക്കൻഡിൽ ഫിനിഷ് ചെയ്തായിരുന്നു സ്വർണമണിഞ്ഞത്. സെമിഫൈനലുകളിൽ ഏറ്റവും മികച്ച സമയവും ഹിമയുടേതായിരുന്നു.
ആസാമിലെ നാഗോണ്‍ ജില്ലയിലെ ഒരു കർഷക കുടുംബത്തിലാണ് ഹിമ ജനിച്ചത്. അച്ഛൻ നെൽകർഷകനായ റോണ്ജിത് ദാസ്. അമ്മ ജോമാലി. ഇവരുടെ ആറു മക്കളിൽ ഇളയവളാണ് ഹിമ. ഓട്ടത്തിലേക്കു തിരിയും മുന്‍പ് ഹിമ ഫുട്ബോൾ കളിച്ചാണ് തുടങ്ങിയത്. നെൽവയലുകളുടെ സമീപമുള്ള മണ്ണിൽ ആണ്‍കുട്ടികൾക്കൊപ്പം പന്തു തട്ടിക്കളിച്ചു വളർന്ന യുവതാരത്തെ ഒരു പ്രാദേശിക പരിശീലകനാണ് അത്ലറ്റിക്സിലേക്കു മാറ്റിയത്.
അന്തർ ജില്ലാ മീറ്റിൽ ഹിമയുടെ പ്രകടനം കണ്ട് സ്പോർട്സ് ആൻഡ് യൂത്ത് വെൽഫയർ ഡയക്ടറേറ്റിലെ പരിശീലകൻ നിപ്പോണ്‍ ശ്രദ്ധിച്ചു. ആ മീറ്റിൽ ഹിമയ്ക്കുണ്ടായിരുന്നത് വിലകുറഞ്ഞ സ്പൈക്സായിരുന്നുവെന്നും എന്നാൽ കാറ്റിന്റെ വേഗത്തിലോടി 100, 200 മീറ്ററുകളിൽ സ്വർണംനേടിയെന്നും നിപ്പോണ്‍ പറഞ്ഞു.
ഹിമയെ 140 കിലോമീറ്റർ അകലെയുള്ള ഗോഹട്ടിയിലേക്ക് അയയ്ക്കാൻ നിപ്പോണ്‍ അവളുടെ മാതാപിതാക്കളോട് ആവശ്യപ്പെട്ടു. തങ്ങളുടെ ഇളയമകളെ അത്രയും ദൂരേക്കു വിടാൻ ആദ്യം മാതാപിതാക്കൾ മടിച്ചെങ്കിലും ഹിമയുടെ കായിക ലോകത്തെ ഭാവിയെക്കരുതി അവർ അദ്ദേഹത്തിന്റെ വാക്കു കേട്ടു.
ഹിമയ്ക്ക് സാരുസജായ് സ്പോർട്സ് കോംപ്ലക്സിൽ വാടകയ്ക്കു താമസിക്കാനുള്ള സൗകര്യം അദ്ദേഹം ചെയ്തുകൊടുത്തു. സ്റ്റേറ്റ് അക്കാഡമിയിലേക്ക് പ്രവേശനം നല്‍കണമെന്ന് അദ്ദേഹം അധികൃതരോട് അഭ്യർഥിച്ചു. അക്കാഡമിയിൽ ബോക്സിംഗിനും ഫുട്ബോളിനും മാത്രമേ സ്പെഷലൈസേഷനുണ്ടായിരുന്നുള്ളൂ. എന്നാൽ, ഹിമയുടെ പ്രകടനം കണ്ട് അധികൃതർ അക്കാഡമിയിലേക്കു പ്രവേശനം നല്കി. വലിയ സ്വപ്നം കാണുകയെന്നു മാത്രമാണ് താൻ എപ്പോഴും ഹിമയോട് പറയാറുള്ളതെന്ന് നിപ്പോണ്‍ പറഞ്ഞു.
ഫുട്ബോൾ ലോകകപ്പിൽ തോൽവിയുടെ രുചിയറിഞ്ഞ ബ്രസീലിനെ പരിഹസിച്ചവരെ കരഞ്ഞുകൊണ്ട് വിരൽ തുമ്പിൽ നിർത്തിയ ബാലനായിരുന്നു സാമൂഹ്യമാധ്യമങ്ങളിലെ താരം. സംഭവം ഹിറ്റായതോടെ ഈ ബാലന് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവസംവിധായകൻ അനീഷ് ഉപാസന രംഗത്തെത്തിയിരുന്നു. ഇവനെയൊന്ന് തപ്പിയെടുത്ത് തരാമോ? പുതിയ ചിത്രമായ മധുരക്കിനാവിലേക്കാണ് എന്നായിരുന്നു രസകരമായ വീഡിയോ പങ്കുവെച്ച് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. ഇപ്പോഴിതാ സോഷ്യൽമീഡിയായുടെ ഇടപെടലിൽ ഈ കൊച്ചു മിടുക്കനെ കണ്ടെത്തിയിരിക്കുകയാണ് അദ്ദേഹം.
എറണാകുളം പുത്തൻവേലിക്കര കുത്തിയ റോഡ് സ്വദേശിയായ ഡേവിസിന്റെയും സിനിയുടെയും മകനായ ഈ കുട്ടി ചിന്തുവെന്ന വിളിപ്പേരിലറിയപ്പെടുന്ന എവിൻ ഡേവിസ് ആണ്. പറവൂർ ഇൻഫന്റ് ജീസസ് സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് എവിൻ. ലോകകപ്പ് മത്സരം ആരംഭിച്ചപ്പോൾ മുതൽ എവിനും സഹോദരൻ നാലാം ക്ലാസ് വിദ്യാർഥിയായ എഡ്വിനും പിതൃസഹോദര മക്കളായ ജിത്തുവും ജോണുമെല്ലാം ഒരോ മത്സരവും കാണുമായിരുന്നു.
അർജന്റീന ആരാധകനായ എഡ്വിനാണ് ബ്രസീലിന്റെ കാര്യം പറഞ്ഞ് എവിനെ പ്രകോപിപ്പിച്ചത്. കളിയാക്കിയവരോട് എവിൻ കരഞ്ഞ് കൊണ്ട് ക്ഷോഭിക്കുന്ന ദൃശ്യങ്ങൾ പകർത്തി സോഷ്യൽമീഡിയായിൽ പങ്കുവെച്ചതും ഈ സഹോദരങ്ങൾ തന്നെ. പിന്നീട് ഈ സംഭവം സോഷ്യൽമീഡിയ ഏറ്റെടുക്കുകയായിരുന്നു. ദൃശ്യങ്ങൾ അനീഷ് ഉപാസനയുടെ ശ്രദ്ധയിൽപെട്ടപ്പോൾ എവിന്റെ ജീവിതത്തിൽ ഇതൊരു വഴിത്തിരിവാകുകയായിരുന്നു. മധുരക്കിനാവിൽ മികച്ച വേഷം തന്നെ നൽകുമെന്ന് അനീഷ് ഉപാസന അറിയിച്ചു.
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡി കോണ്‍ഗ്രസിനെതിരെ രംഗത്ത്. കോണ്‍ഗ്രസ് മുസ്ലീം പുരുഷന്മാരുടെ പാര്‍ട്ടിയാണോയെന്ന് പ്രധാനമന്ത്രി ചോദിച്ചു. മുത്തലാഖ് വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് മുന്‍നിര്‍ത്തിയായിരുന്നു പ്രധാനമന്ത്രിയുടെ ആക്രമണം. കോണ്‍ഗ്രസ് മുസ്ലീം പാര്‍ട്ടിയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞുവെന്നാണ് പ്രധാനമന്ത്രിയുടെ ആരോപണം.
പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ, കോണ്‍ഗ്രസ് മുസ്ലീം പാര്‍ട്ടിയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞതായി ഞാന്‍ ഒരു പത്രത്തില്‍ വായിച്ചു. എനിക്ക് ഇതില്‍ അത്ഭുതമില്ല. എനിക്ക് ചോദിക്കാനുള്ളത് ഇത്രമാത്രം കോണ്‍ഗ്രസ് മുസ്ലീം പുരുഷന്മാരുടെ മാത്രം പാര്‍ട്ടിയാണോ അതോ മുസ്ലീം സ്ത്രീകളുടേത് കൂടിയാണോ അസംഗഡില്‍ പൂര്‍വാഞ്ചല്‍ എക്സ്പ്രസ് വേയുടെ തറക്കല്ലിടീല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
മുത്തലാഖില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ നിലപാട് തുറന്നു കാട്ടപ്പെട്ടിരിക്കുകയാണ്. ഒരു വശത്ത് സ്ത്രീകള്‍ക്ക് അനുകൂലമായ നിലപാട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുമ്പോള്‍ മറുവശത്ത് സ്ത്രീകളുടെ, പ്രത്യേകിച്ച് മുസ്ലീം സ്ത്രീകളുടെ ജീവിതം കൂടുതല്‍ ദുസഹമാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. മുത്തലാഖിനെതിരായ ബില്‍ മണ്‍സൂണ്‍ സെഷനില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.
ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രിയുടെ പ്രസ്താവനയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. കോണ്‍ഗ്രസ് മുസ്ലീം പാര്‍ട്ടിയാണെന്ന പ്രസ്താവനയിലൂടെ ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാനും മുത്തലാഖ് വിഷയത്തില്‍ കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കുന്ന പ്രസ്താവനകളിലുടെ മുസ്ലീം സ്ത്രീകളുടെ പിന്തുണ നേടാനാകുമെന്നും പ്രധാനമന്ത്രിയും ബി.ജെ.പിയും വിലയിരുത്തുന്നു. സര്‍ക്കാര്‍ പരിപാടി ആയിരുന്നിട്ടു കൂടി പ്രധാനമന്ത്രി രാഷ്ട്രീയ പ്രസ്താവന നടത്തിയത് മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നാണ് വിലയിരുത്തല്‍.
അതേസമയം പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത് വന്നു. കോണ്‍ഗ്രസ് മുസ്ലീം പാര്‍ട്ടിയാണെന്ന് രാഹുല്‍ പറഞ്ഞുവെന്ന ആരോപണം പ്രധാനമന്ത്രിയുടെ പതിവ് നുണയാണെന്ന് കോണ്‍ഗ്രസ് മറുപടി നല്കി. മുത്തലാഖ് വിഷയത്തില്‍ പാര്‍ട്ടിയുടെ മുന്‍ നിലപാട് പാര്‍ട്ടി ട്വിറ്റര്‍ ഹാന്‍ഡിലില്‍ വീണ്ടും ട്വീറ്റ് ചെയ്യുകയും ചെയ്തു.
ഇടുക്കി മൂന്നാറില്‍ മൂന്ന് പേര് ഒഴുക്കില്‍പ്പെട്ടു. മൂന്നാര്‍ പെരിയവരാ ഫക്ടറി ഡിവിഷനില്‍ വിഷ്ണു (30) ഭാര്യ ജീവ (26), ആറുമാസം പ്രായമുള്ള കൈക്കുഞ്ഞ് എന്നിവരെയാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്. ഇന്ന് രാവിലെ ഏഴരയോടെയാണ് ദാരുണ സംഭവം അരങ്ങേറിയത്. ഭര്‍ത്താവുമായി വഴക്കിട്ട ശിവരഞ്ജിനി കുട്ടിയെയെയും കൊണ്ട് പുഴയില്‍ ചാടിയെന്നും പിന്നാലെ ഇവരെ രക്ഷിക്കാന്‍ വിഷ്ണുവും ചാടുകയായിരുന്നെന്നാണ് പ്രാഥമിക വിവരമെന്ന് മൂന്നാര്‍ സി ഐ സാം ജോസ് അറിയിച്ചു.
ശക്തമായ ഒഴുക്കും നിര്‍ത്താതെ പെയ്യുന്ന മഴയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാവുന്നുണ്ട്. മൂവരെയും കാണാതായ സ്ഥലത്തുനിന്നും നൂറു മീറ്റര്‍ അകലെ മുതലാണ് തിരച്ചില്‍ ആരംഭിച്ചിട്ടുള്ളത്. ഫയര്‍ ഫോഴ്സ്, പൊലീസ് വിഭാഗങ്ങളുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് തിരച്ചില്‍.സ്ഥലത്തെത്തിയ ദേവികുളം തഹസില്‍ദാര്‍ കെ.പി ഷാജി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ദമ്പതികൾ തമ്മില്‍ വഴക്കുണ്ടായി എന്ന് അയല്‍ക്കാര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയെന്നോണ ഇന്ന് രാവിലെയും ഇവര്‍ തമ്മില്‍ കലഹിച്ചു. തുടര്‍ന്നാണ് ശിവരഞ്ജിനി കുട്ടിയെയും കൊണ്ട് പുഴയിലേയ്ക്ക് ചാടിയത്.
ഫാക്ടറി ഡിവിഷനിലെ ഇവരുടെ വീട്ടില്‍ നിന്നും മാറ്ററുകള്‍ മാത്രം അകലത്തിലാണ് പുഴ സ്ഥിതിചെയ്യുന്നത്. പുഴയ്ക്ക് കുറുകെ നിര്‍മ്മിച്ചിരുന് പാലത്തില്‍ നിന്നാണ് ശിവരഞ്ജിനി കുട്ടിയുമായി പുഴയില്‍ച്ചാടിയതെന്നാണ് ദൃസാക്ഷികള്‍ പൊലീസിനെ അറിയിച്ചിട്ടുള്ളത്.
കൊച്ചി: മാനാത്തുപാടം ഷാജിയുടേയും പ്രീതാഷാജിയുടെയും കിടപ്പാടം സംരക്ഷിക്കണമെന്ന് ആംആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു. വിഷയത്തില്‍ പ്രതിഷേധമുയരണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. പ്രീതാഷാജിയുടെയും കിടപ്പാടം സംരക്ഷിക്കാന്‍ നടത്തിയ ജപ്തി തടയല്‍ സര്‍ഫാസി വിരുദ്ധ സമരത്തിന് നേതൃത്വം നല്കിയ അഡ്വ.പി.ജെ മാനുവല്‍, ജെന്നി എന്നിവരടക്കം നാലു പേരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി രാത്രിയില്‍ വീടു കയറി അറസ്റ്റ് ചെയ്ത പൊലീസ് നടപടി ജനാധിപത്യ സര്‍ക്കാരിന് യോജിച്ചതല്ലെന്നും ആംആദ്മി പാര്‍ട്ടി വ്യക്തമാക്കി.
ജപ്തി നടപടി തെറ്റാണെന്ന് സംസ്ഥാന ധനകാര്യ മന്ത്രി തന്നെ സമ്മതിച്ചതാണ്. ഈ കള്ളക്കടക്കെണിയില്‍ നിന്നും ആ കുടുംബത്തെ മോചിപ്പിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയതുമാണ്. ആ നിലപാടുകള്‍ക്ക് വിരുദ്ധമാണ് ഈ അറസ്റ്റ് എന്ന് വ്യക്തമാണ്. സര്‍ക്കാര്‍ അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെടുന്നതായും ആംആദ്മി പാര്‍ട്ടി പറഞ്ഞു.
പത്തനംതിട്ട മുക്കട്ടുതറയില്‍ നിന്ന് അപ്രത്യക്ഷയായ ജെസ്ന ജെയിംസിന്റെ തിരോധാനത്തില്‍ രണ്ടു ദിവസത്തിനിടെ നിര്‍ണായക വഴിത്തിരുവകള്‍. ആദ്യം മുണ്ടക്കയത്തെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ ജെസ്നയുടേതാണെന്ന് ഉറപ്പിച്ച പോലീസ് പെണ്‍കുട്ടി ജീവനോടെ ഇപ്പോഴും ഉണ്ടെന്ന കാര്യം ഉറപ്പിച്ചിട്ടുണ്ട്. തുടര്‍ അന്വേഷണത്തില്‍ നിര്‍ണായകമായേക്കുന്നതാണ് ജെസ്ന മരിച്ചിട്ടില്ലെന്ന അന്തിമ വിലയിരുത്തല്‍. അതോടൊപ്പം മറ്റൊരു കാര്യത്തില്‍ കൂടി പോലീസിന് വ്യക്തത ലഭിച്ചിട്ടുണ്ട്.
ജെസ്നയെ കാണാതായ ദിവസം കോളജില്‍ ഒപ്പം പഠിക്കുന്ന പുഞ്ചവയല്‍ സ്വദേശിയായ ആണ്‍സുഹൃത്തിനെ വിളിച്ചിട്ടുണ്ടെന്ന വിവരമാണത്. ജെസ്ന ഓട്ടോയില്‍ കയറി പോകുന്നതിന് അരമണിക്കൂര്‍ മുമ്പാണ് ഈ കോള്‍ പോയിരിക്കുന്നത്. പത്തു മിനിറ്റോളം ഇരുവരും സംസാരിച്ചിട്ടുണ്ട്. എന്നാല്‍ ചോദ്യം ചെയ്യലില്‍ ആണ്‍കുട്ടി കാര്യങ്ങള്‍ തെളിച്ചു പറയാത്തത് പോലീസിനെ കുഴപ്പിക്കുന്നുണ്ട്.
ജെസ്ന മുണ്ടക്കയത്ത് എത്തിയെന്ന് തെളിഞ്ഞതും ആ സമയത്ത് ആണ്‍കുട്ടിയുടെ സാന്നിധ്യം ഇവിടെ ഉണ്ടായിരുന്നുവെന്ന കാര്യവും സ്ഥിരീകരിച്ചതോടെ ആണ്കുട്ടിയില് കേന്ദ്രീകരിച്ചാണ് അന്വേഷണം ഇപ്പോള്‍ പുരോഗമിക്കുന്നത്. അതേസമയം ജെസ്നയെ തേടി ബെംഗളൂരുവിലെത്തിയ അന്വേഷണസംഘം വിമാനത്താവളത്തില്‍ നിന്ന് മാര്‍ച്ച് 22 മുതല്‍ ഒരാഴ്ച വിദേശത്തേക്കും ഹൈദരാബാദ് ഉള്‍പ്പെടെ മറ്റു സ്ഥലങ്ങളിലേക്കും പോയ യാത്രക്കാരുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്.
ജെസ്യോടു സാമ്യമുള്ള പെണ്‍കുട്ടിയെ മേയ് അഞ്ചിന് വിമാനത്താവളത്തില്‍ കണ്ടെന്ന് കാഞ്ഞിരപ്പള്ളി സ്വദേശി അറിയിച്ചതിനെ തുടര്‍ന്നായിരുന്നു അന്വേഷണസംഘം ബംഗളൂരുവിലെത്തിയത്. വിമാനത്താവളത്തില്‍ ജോലിയുള്ള ഏതാനും മലയാളികളോടു വിവരങ്ങള്‍ ആരാഞ്ഞെങ്കിലും അവരാരും ഇത്തരത്തില്‍ ഒരു പെണ്‍കുട്ടിയെ കണ്ടില്ലെന്നായിരുന്നു പറഞ്ഞത്. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളും എമിഗ്രേഷന്‍ രേഖകളും പരിശോധിക്കാന്‍ പോലീസിനായില്ല. എന്തായാലും ജെസ്നയെ അടുത്തു തന്നെ കണ്ടെത്താമെന്ന പ്രതീക്ഷ പോലീസിന് വര്‍ധിച്ചിട്ടുണ്ട്.