ലഹരിക്കടിമയായ യുവാവ് പരിസരത്തുള്ള വീട്ടിൽ ഓടിക്കയറി ഉറങ്ങിക്കിടക്കുകയായിരുന്ന യുവാവിനെ കുത്തിക്കൊന്നു. തോപ്പുംപടി വാലുമ്മേൽ റോഡ് കോന്നോത്ത് എ.കെ. സുബ്രഹ്മണ്യന്റെ മകൻ സുമേഷ് (32) ആണ് കൊല്ലപ്പെട്ടത്. പ്രതി വാലുമ്മേൽനികത്തിൽ സുബ്രഹ്മണ്യനെ (40) തോപ്പുംപടി എസ്ഐ സി. ബിനുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.

ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. ആരോ മുട്ടുന്നതു കേട്ടു വീട്ടുകാർ വാതിൽ തുറന്നപ്പോൾ അകത്തേക്കു കയറിയ പ്രതി ഒന്നാം നിലയിലെ മുറിയിലേക്കു ഓടിച്ചെന്ന് സുമേഷിന്റെ കഴുത്തിൽ കുത്തുകയായിരുന്നു. ഓട്ടിസത്തിന് ചികിത്സയിലായിരുന്നു സുമേഷ്.

പ്രതി കഞ്ചാവിന്റെ ലഹരിയിലായിരുന്നുവെന്ന് പറയുന്നു. താമസിക്കുന്ന വീടിന്റെ പരിസരത്തു പ്രശ്നമുണ്ടാക്കിയ പ്രതിയെ പിന്തുടർന്നെത്തിയവരാണ് സുമേഷിന്റെ വീട്ടിൽനിന്ന് ഇയാളെ പിടികൂടി പൊലീസിനു കൈമാറിയത്.താഴത്തെ മുറിയിലുണ്ടായിരുന്ന സുമേഷിന്റെ അമ്മ സരളയെ തള്ളിമാറ്റിയ ശേഷമാണു പ്രതി മുകളിലേക്കു കയറിയതെന്ന് ബന്ധുക്കൾ പറഞ്ഞു. സുമേഷിന്റെ അച്ഛൻ സുബ്രഹ്മണ്യൻ പക്ഷാഘാതം വന്നു ചികിത്സയിലാണ്. ഇവരുടെ ഏക മകനാണ് സുമേഷ്.

വാലുമ്മേൽ കോളനിയിൽ താമസിച്ചിരുന്ന പ്രതി ഈയിടെയാണ് അഞ്ജലി ജംക്‌ഷനു സമീപം വാടകയ്ക്കു താമസം തുടങ്ങിയത്. കഞ്ചാവ് ലഹരിയിൽ അക്രമാസ്കതനാകുന്ന ഇയാളെ തോപ്പുംപടി പൊലീസ് പല തവണ കസ്റ്റഡിയിലെടുത്ത് മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്കു വിധേയനാക്കിയിട്ടുണ്ട്. സുമേഷിന്റെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ. പോസ്റ്റുമോർട്ടത്തിനു ശേഷം സംസ്കാരം നടത്തും.