സോളാര്‍ നായിക സരിതാ എസ് നായര്‍ പുതിയ പ്രവര്‍ത്തന മേഖലയിലേക്ക്. ഇത്തവണ ജനസേവനത്തിനായാണ് താരം രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്നത്. എന്നാല്‍ കേരളത്തിലെ പാര്‍ട്ടികളിലൂടെയൊന്നുമല്ല സരിത വരുന്നത്. ആര്‍കെ നഗര്‍ എംഎല്‍എയും തമിഴില്‍ സുപരിചിത മുഖവുമായ ടിടിവി ദിനകരന്റെ ‘അമ്മ മക്കള്‍ മുന്നേറ്റ കഴക’ത്തില്‍ പ്രവര്‍ത്തിക്കാനുള്ള താല്‍പ്പര്യം സരിത അറിയിച്ചു കഴിഞ്ഞു. പാര്‍ട്ടി നേതാക്കളിലൊരാളായ പച്ചമാലിനെ നേരിട്ട് കണ്ട് സരിത ആഗ്രഹം അറിയിച്ചു കഴിഞ്ഞു.
നാഗര്‍കോവില്‍ തമ്മത്തുകോണത്ത് വച്ചായിരുന്നു പച്ചമാലുമായി സരിത കൂടിക്കാഴ്ച നടത്തിയത്. അദ്ദേഹത്തെ ഷാള്‍ അണിയിച്ച സരിത പാര്‍ട്ടിയില്‍ ചേരാനുള്ള ആഗ്രഹത്തിന് പിന്നിലെ കാരണവും വ്യക്തമാക്കിയതായാണ് സൂചന.അതേസമയം, വിവരം പാര്‍ട്ടി നേതൃത്വം അറിയിക്കുമെന്നും അന്തിമ തീരുമാനം അവിടെ നിന്നുണ്ടാകുമെന്നും അണ്ണാ ഡി.എം.കെ എം.എല്‍.എ കൂടിയായ പച്ചമാല്‍ അറിയിച്ചു. കന്യാകുമാരി എംഎല്‍എയും മുന്‍ മന്ത്രിയുമായ ഇദ്ദേഹം നിലവില്‍ ദിനകരന്‍ പക്ഷത്താണ്.
അയര്‍ക്കുന്നം: ‘എനിക്കിനി ആരേയും കാണണ്ട, ഞാന്‍ ആഴങ്ങളിലേക്ക് പോകുന്നു’വെന്ന കുറിപ്പുമെഴുതി കാണാതായെങ്കിലും ഡിനുവിന്റെ മടങ്ങിവരവ് കാത്തിരിക്കുകയായിരുന്നു കൊറ്റത്തില്‍ കുടുംബം. എന്നാല്‍ മീനച്ചിലാറ്റില്‍ ഇല്ലിക്കലിനടുത്ത് വച്ച് ഡിനുവന്റെ മൃതദേഹം കിട്ടിയതോടെ ഈ കാത്തിരിപ്പ് വിഫലമായി മാറുകയായിരുന്നു. പ്രിയതാരം മെസിയുടെ പിറന്നാള്‍ ദിനത്തില്‍ തന്നെയാണ് മൃതദേഹം കണ്ടെത്തിയത്.
അര്‍ജന്റീനയുടെ ജേഴ്‌സിയുമണിഞ്ഞ് ടിവിയില്‍ കളികണ്ട ഡിനുവിനെ ക്രൊയേഷ്യയോടുള്ള അര്‍ജന്റീനയുടെ പരാജയത്തിന് ശേഷം കാണാതാകുകയായിരുന്നു. ഇട്ടിരുന്ന ജേഴ്സി ഊരി മുറിയില്‍ത്തന്നെ ഇട്ട് മൊബൈല്‍ ഫോണിന്റെ കവറും ഊരിവച്ചശേഷമായിരുന്നു തിരോധാനം. ഒപ്പം ഒരു ആത്മഹത്യാക്കുറിപ്പും ഇവിടെയുണ്ടായിരുന്നു.
പുലര്‍ച്ചെ ഡിനുവിനെ കാണാതായപ്പോള്‍ മുതല്‍ മൊബൈല്‍ ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു ഉണ്ടായിരുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നായയുമായി നടത്തിയ പരിശോധനയില്‍ അടുത്തുള്ള പുഴയിലെ കുളിക്കടവിലേക്ക് ചെന്നിരുന്നു. ഇവിടെ നിന്നും ഡിനുവിന്റെ മൊബൈല്‍ ഫോണും ലഭിച്ചിരുന്നു.
എന്നാല്‍ നീന്തല്‍ അറിയാവുന്ന തന്റെ മകന് ഇത് എങ്ങിനെയാണ് സംഭവിച്ചുവെന്ന് മനസ്സിലാകാതെ ദുഖത്തില്‍ ആയിരിക്കുകയാണ് ഡിനുവിന്റെ കുടുംബാഗങ്ങള്‍.
ഡിനുവിന്റെ മൃതദേഹം മീനച്ചിലാറ്റില്‍ ഇല്ലിക്കൽ പാലത്തിനു സമീപത്തുനിന്നും കണ്ടെത്തിയപ്പോൾ
ആരോടും കൂടുതല്‍ അടുത്തിടപഴകുന്ന പ്രകൃതക്കാരനായിരുന്നില്ല ഡിനു. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ എല്‍.ഡി.ക്ലാര്‍ക്ക് പരീക്ഷയില്‍ റാങ്ക് ലിസ്റ്റില്‍ പേരുണ്ടെന്നറിഞ്ഞപ്പോള്‍ സര്‍ക്കാര്‍ ജോലി എന്ന സ്വപ്നം ഉടന്‍ സാക്ഷാത്ക്കരിക്കുമെന്ന് ബന്ധുക്കളോട് പറഞ്ഞതായി ഇവര്‍ ഓര്‍ക്കുന്നു. പി.എസ്.സി. റാങ്ക് ലിസ്റ്റിനെക്കുറിച്ചും ചര്‍ച്ച ചെയ്തിരുന്നു.
നാട്ടില്‍ വലിയ കൂട്ടുകെട്ടുകളോ ഇടപെടലുകളോ ഇല്ലായിരുന്ന ഡിനു ബി.എസ്സി. കെമിസ്ട്രി ബിരുദധാരിയായിരുന്നു. സഹോദരി ദിവ്യ ഖത്തറില്‍ നഴ്സാണ്. ഇവര്‍ ഇന്നലെ നാട്ടിലെത്തിയിരുന്നു. കടുത്ത മെസി ആരാധകനായ ഡിനുവിന്റെ പുസ്തകങ്ങളില്‍ എല്ലാം അര്‍ജന്റീനയുടെ തോല്‍വിയെക്കുറിച്ചും മെസിയെക്കുറിച്ചുമുള്ള കുറിപ്പുകളാണുണ്ടായിരുന്നത്.
കോട്ടയം: ലോകകപ്പ് മത്സരത്തില്‍ അര്‍ജന്റീന ക്രോയേഷ്യയോട് പരാജയപ്പെട്ടതില്‍ മനംനൊന്ത് വീടുവിട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആറുമാനൂര്‍ കൊറ്റത്തില്‍ അലക്സാണ്ടറുടെ മകന്‍ ഡിനു അലക്സിന്റെ മൃതദേഹമാണ് മീനച്ചിലാറ്റില്‍ നിന്ന് കണ്ടെത്തിയത്. ഇയാള്‍ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച ശേഷമാണ് അപ്രത്യക്ഷനായത്.
ഇന്ന് രാവിലെ കോട്ടയം ഇല്ലിക്കല്‍ പാലത്തോട് ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. മാലയില്‍ നിന്നാണ് ബന്ധുക്കള്‍ ഡിനുവിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ ഇയാളെ കാണാനില്ലായിരുന്നു. ആറ്റില്‍ ചാടിയതാകാമെന്ന നിഗമനത്തില്‍ ഫയര്‍ഫോഴ്‌സ് തിരച്ചില്‍ നടത്തി വരികയായിരുന്നു.
ഡോഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ ആറുമാനൂരില്‍ മീനച്ചിലാറിന്റെ കരയില്‍ വരെ ഡിനു എത്തിയതായി വ്യക്തമായിരുന്നു. ഇതാണ് ഇയാള്‍ ആറ്റില്‍ ചാടിയതാകാമെന്ന നിഗമനത്തിലേക്ക് പോലീസിനെ എത്തിച്ചത്. അര്‍ജന്റീനയുടെയും മെസ്സിയുടെയും കടുത്ത ആരാധകനായിരുന്നു ഡിനു.
ന്യൂഡല്‍ഹി :പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയയെ ഗുരുദ്വാരയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് പാകിസ്താന്‍ വിലക്കി. ഇതേതുടര്‍ന്ന് ബിസാരിയയും ഭാര്യയും ഗുരുദ്വാര സന്ദര്‍ശിക്കാതെ മടങ്ങി. പാകിസ്താനിലെ അല്‍ഹസന്‍ അബ്ദലിലെ പഞ്ജാ സാഹിബിന്റെ ഗുരുദ്വാര സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. വിഷയം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്.
ഏപ്രില്‍ 14നാണ് ഹൈക്കമ്മിഷണര്‍ ബിസാരിയ ഗുരുദ്വാരയിലേക്ക് പോയത്. ഇവാക്യൂ ട്രസ്റ്റ് പോപ്പര്‍ട്ടി ബോര്‍ഡ് (ഇ.ടി.പി.ബി) ചെയര്‍മാന്റെ ക്ഷണപ്രകാരം എത്തിയ ബിസാരിയെ അവിടെ സിക്ക് തീര്‍ത്ഥാര്‍കരെ കാണാനിരുന്നതാണ്. എന്നാല്‍, ഗുരുദ്വാരയിലേക്കുള്ള യാത്രാമദ്ധ്യേ വിവിധ കാരണങ്ങള്‍ പറഞ്ഞ് അനുമതി നിഷേധിക്കുകയായിരുന്നു. പുറത്ത് പറയാനാകാത്ത സുരക്ഷാ കാരണങ്ങള്‍ കാരണമാണ് അനുമതി നിഷേധിച്ചതെന്നായിരുന്നു പാക്കിസ്ഥാന്‍ ഇതിന് പറഞ്ഞ ന്യായം. തുടര്‍ന്ന്, തീര്‍ത്ഥാടകരെ കാണാതെ ബിസാരിയ മടങ്ങുകയായിരുന്നു.
രണ്ട് മാസം മുമ്പ് ബൈസാഖി ആഘോഷങ്ങളോട് അനുബന്ധിച്ച് പാകിസ്ഥാനിലെത്തിയ സിഖ് തീര്‍ത്ഥാടകരുമായി ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ക്ക് കോണ്‍സുലാര്‍ ബന്ധം പാകിസ്ഥാന്‍ വിലക്കിയ സംഭവത്തിന് പിന്നാലെയാണിത്.
തിരുവനന്തപുരം: പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ എ.ഡി.ജി.പിയുടെ മകള്‍ മര്‍ദിച്ചെന്ന കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ നടന്നതു വന്‍ഗൂഢാലോചന. ഗവാസ്‌കര്‍ പീഡിപ്പിച്ചെന്നാരോപിച്ച് വനിതാ പോലീസിനെ രംഗത്തിറക്കാന്‍ ശ്രമം നടന്നതായാണ് അന്വേഷണസംഘത്തിനു ലഭിച്ച സൂചന. അപകടം മണത്ത ഉന്നത പോലീസ് ഉദ്യോഗസ്‌ഥര്‍ ഈ നീക്കം തടയുകയായിരുന്നു.
ഗവാസ്‌കര്‍ പീഡിപ്പിച്ചെന്നാരോപിച്ചു പോലീസ് ഉദ്യോഗസ്‌ഥയെക്കൊണ്ടു പരാതി കൊടുപ്പിക്കാന്‍ ചില കേന്ദ്രങ്ങള്‍ നടത്തിയ നീക്കമാണു പൊളിഞ്ഞത്. വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്‌ഥര്‍ ഇടപെട്ടതോടെ വ്യാജപരാതി നല്‍കാന്‍ പോലീസ് ഉദ്യോഗസ്‌ഥ തയാറായില്ല. ഗവാസ്‌കര്‍ അപമാനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് എ.ഡി.ജി.പിയുടെ മകള്‍ നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തല്‍ മംഗളം ഇന്നലെ പുറത്തുവിട്ടിരുന്നു. തലസ്‌ഥാനത്തെ എസ്.പി. ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സ തേടിയ എ.ഡി.ജി.പിയുടെ മകള്‍ ഓട്ടോറിക്ഷ ഇടിച്ചെന്നാണു ഡോക്‌ടറോടു പറഞ്ഞത്. അദ്ദേഹം ഇതു കേസ് ഷീറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്‌തു. ഈ രേഖകള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്ത് കോടതിയില്‍ ഹാജരാക്കി.
പോലീസ് ഉദ്യോഗസ്‌ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനേത്തുടര്‍ന്നാണു ഗവാസ്‌കര്‍ക്കു മര്‍ദനമേറ്റതെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമമുള്ളതായി തുടക്കത്തിലേ അന്വേഷണസംഘത്തിനു സൂചന ലഭിച്ചു. ഗവാസ്‌കര്‍ക്കെതിരായ പരാതി വ്യാജമാണെന്നു കണ്ടെത്തിയതോടെ എ.ഡി.ജി.പി: സുദേഷ്‌കുമാറിന്റെ മകള്‍ക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുക്കും. ആവശ്യമെങ്കില്‍ അറസ്‌റ്റ് രേഖപ്പെടുത്താന്‍ സംസ്‌ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയതായും സൂചനയുണ്ട്. ഇതോടെ എ.ഡി.ജി.പിയുടെ മകള്‍ ഹൈക്കോടതിയില്‍നിന്നു മുന്‍കൂര്‍ജാമ്യം നേടാന്‍ ശ്രമമാരംഭിച്ചു.
എ.ഡി.ജി.പിയുടെ മകള്‍ വനിതാ സി.ഐക്കു നല്‍കിയ മൊഴിയും ആശുപത്രിയിലെ ചികിത്സാരേഖയും പൊരുത്തപ്പെടുന്നതല്ലെന്നാണു ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ഗവാസ്‌കര്‍ മോശമായി പെരുമാറിയെന്നും ഔദ്യോഗികവാഹനം തന്റെ കാലിലൂടെ കയറ്റിയിറക്കിയെന്നുമാണു സി.ഐക്കു നല്‍കിയ മൊഴി. എന്നാല്‍ കാലിലെ പരുക്ക് ഓട്ടോറിക്ഷ ഇടിച്ചതു മൂലമാണെന്നാണ് ആശുപത്രിരേഖ. ഗവാസ്‌കര്‍ അശ്രദ്ധമായി വാഹനമോടിച്ചതിനേത്തുടര്‍ന്നാണു മകള്‍ക്കു പരുക്കേറ്റതെന്നു കാട്ടി ഡി.ജി.പിക്കു സുദേഷ്‌കുമാര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, മകളുടെ പരാതിയില്‍ ഈ ആരോപണമില്ല. ഈ വൈരുദ്ധ്യങ്ങളുടെ അടിസ്‌ഥാനത്തില്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം എ.ഡി.ജി.പി: സുദേഷ്‌കുമാറിന്റെയും കുടുംബാംഗങ്ങളുടെയും മൊഴിയെടുക്കും.
നേരത്തേ ക്രൈംബ്രാഞ്ച് ഇതിനുള്ള ശ്രമം നടത്തിയെങ്കിലും എ.ഡി.ജി.പി. സമയമനുവദിച്ചില്ല. തന്റെ വളര്‍ത്തുനായയെ ആരോ കല്ലെറിഞ്ഞെന്ന പുതിയ പരാതിയും എ.ഡി.ജി.പി: സുദേഷ്‌കുമാര്‍ നല്‍കിയിട്ടുണ്ട്.
മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള മര്‍ദനത്തില്‍ കഴുത്തിനും തോളിനും പരുക്കേറ്റെന്നു ചൂണ്ടിക്കാട്ടി ഗവാസ്‌കര്‍ പേരൂര്‍ക്കട ആശുപത്രിയില്‍ ചികിത്സ തേടി മണിക്കൂറുകള്‍ക്കു ശേഷമാണ് എ.ഡി.ജി.പിയുടെ മകള്‍ എതിര്‍പരാതിയുമായി രംഗത്തെത്തിയത്. വനിതാ സി.ഐയെ എ.ഡി.ജി.പിയുടെ വീട്ടില്‍ വിളിച്ചുവരുത്തിയായിരുന്നു മൊഴിയെടുക്കല്‍. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നു ചികിത്സിച്ച ഡോ. ഹരി ക്രൈംബ്രാഞ്ചിനു മൊഴി നല്‍കി. യുവതി പറഞ്ഞപ്രകാരമാണു കേസ് ഷീറ്റില്‍ ഓട്ടോറിക്ഷ ഇടിച്ചുള്ള പരുക്കെന്ന് എഴുതിയത്. എന്നാല്‍ കാര്യമായ പരുക്കൊന്നും കണ്ടില്ല. എക്‌സ്‌റേ എടുക്കാന്‍ നിര്‍ദേശിച്ചെങ്കിലും അതിനു തയാറാകാതെ, യുവതി മരുന്നു വാങ്ങിപ്പോയെന്ന് ഡോക്‌ടര്‍ മൊഴി നല്‍കി. മകള്‍ക്കു മുന്‍കൂര്‍ജാമ്യം തേടുന്നതിന്റെ ഭാഗമായി എ.ഡി.ജി.പിയും കുടുംബാംഗങ്ങളും കൊച്ചിയില്‍ അഭിഭാഷകനുമായി കൂടിക്കാഴ്‌ച നടത്തി.
പത്തനംതിട്ട: ജെസ്‌ന മരിയ ജെയിംസിന്റെ തിരോധാനത്തില്‍ പ്രതികരണവുമായി ജെസ്‌നയുടെ ആണ്‍ സുഹൃത്ത്. ജസ്നയുടെ തിരോധാനവുമായി തനിക്കൊരു ബന്ധവും ഇല്ലെന്നും പോലീസ് ശല്യപ്പെടുത്തുകയാണെന്നും നാട്ടുകാര്‍ ഒറ്റപ്പെടുത്തുകയാണെന്നും ജസ്നയുടെ സുഹൃത്ത് ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി.
‘താന്‍ ജസ്നയുടെ കാമുകനല്ല. അവള്‍ക്ക് പ്രണയമുണ്ടോ എന്ന് തനിക്കറിയില്ല. അവള്‍ മുമ്പും മരിക്കാന്‍ പോവുകയാണ് എന്ന രീതിയില്‍ മെസ്സേജ് അയക്കാറുണ്ടായിരുന്നു. ഇത് ജെസ്‌നയുടെ സഹോദരനോട് പറഞ്ഞതാണ്. ജെസ്‌നയെ കാണാതായതിനു ശേഷവും ഇത്തരത്തില്‍ മെസ്സേജ് അയച്ചു എന്ന് വീട്ടുകാരോട് പറഞ്ഞിരുന്നു.- സുഹൃത്ത് പറഞ്ഞു. ഇക്കാര്യം പോലിസിനോടും പറഞ്ഞതാണെന്നും എന്നാല്‍ തുടരെ തുടരെ പോലീസ് തന്നെ ചോദ്യം ചെയ്യുന്നത് മാനസികമായി തകര്‍ക്കുന്നുവെന്നും സുഹൃത്ത് പറഞ്ഞു.
ജെസ്‌നയ്ക്കു വന്ന മെസേജുകളും ഫോണ്‍കോളുകളും സൈബര്‍ വിദഗ്ധരടക്കമുള്ളവരുടെ സഹായത്തോടെ പോലീസ് കണ്ടെത്തിയിരുന്നു. മെസേജുകള്‍ കേന്ദ്രീകരിച്ചാണ് തുടര്‍ന്നുള്ള അന്വേഷണം. ഇതനുസരിച്ച് സുഹൃത്തിനെ ഇരുപതോളം തവണ ചോദ്യം ചെയ്തിരുന്നു.
മാര്‍ച്ച് 22-നാണ് രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയായ വെച്ചൂച്ചിറ കൊല്ലമുള കുന്നത്തുവീട്ടില്‍ ജെയിംസിന്റെ മകള്‍ ജെസ്നയെ കാണാതായത്.
തിരുവനന്തപുരം: തന്റെ പട്ടിയെ ആരോ കല്ലെറിഞ്ഞെന്ന പരാതിയുമായി എഡിജിപി സുധേഷ് കുമാര്‍. പരാതിയില്‍ അജ്ഞാതര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മൃഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന നിയമമനുസരിച്ചാണ് പേരൂര്‍ക്കട പോലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം പോലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ക്കെതിരെയുള്ള പരാതിയില്‍ എഡിജിപിയുടെ മകള്‍ നല്‍കിയ മൊഴിയില്‍ വൈര്യുധ്യമുണ്ടെന്ന് വ്യക്തമായി.
ഔദ്യോഗിക വാഹനത്തിന്റെ ടയര്‍ കാലിലൂടെ കയറിയെന്നാണു മകളുടെ പരാതി. അതേസമയം, പരുക്കിന്റെ കാരണം ഓട്ടോ ഇടിച്ചതെന്നാണ് ആശുപത്രിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഗവാസ്‌കര്‍ നല്‍കിയ പരാതിയില്‍ എഡിജിപി സുധേഷ് കുമാറിന്റെയും കുടുംബത്തിന്റെയും മൊഴിയെടുക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. സുദേഷ്‌കുമാറിനോടും ഭാര്യയോടും മകളോടും സമയം ചോദിച്ചിട്ടുണ്ട്.
നേരത്തേ, അലക്ഷ്യമായി വാഹനം ഓടിച്ചതാണ് ഗവാസ്‌കര്‍ക്കു പരുക്കേല്‍ക്കാന്‍ കാരണമെന്ന് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ സുധേഷ് കുമാര്‍ പറഞ്ഞിരുന്നു. എഡിജിപിയുടെ മകള്‍ നല്‍കിയ പരാതിയില്‍ ഗവാസ്‌കറെ അറസ്റ്റ് ചെയ്യുന്നത് ജൂലൈ നാലുവരെ ഹൈക്കോടതി തടഞ്ഞിട്ടുണ്ട്.
മെല്‍ബണ്‍: സാം ഏബ്രഹാം വധക്കേസില്‍ ഭാര്യ ഭാര്യ സോഫിയയ്ക്കും കാമുകന്‍ അരുണ്‍ കമലാസനനും കടുത്ത ശിക്ഷ വിധിച്ച് ഓസ്‌ട്രേലിയന്‍ കോടതി. സോഫിയയ്ക്ക് 22 വര്‍ഷവും അരുണിന് 27 വര്‍ഷവുമാണ് തടവ് വിധിച്ചത്. ഇരുവരും ചേര്‍ന്ന് സാമിനെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായതോടെയാണ് കടുത്ത ശിക്ഷ നല്‍കാന്‍ കോടതി തീരുമാനിച്ചത്. നേരത്തെ സാമിനെ കൊലപ്പെടുത്തിയതാണെന്ന് അരുണ്‍ സമ്മതിച്ചിരുന്നു.
2015 ഒക്ടോബര്‍ 14നായിരുന്ന മെല്‍ബണിലെ വസതിയില്‍ സാം എബ്രഹാമിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദാഘാതമാണ് മരണ കാരണമെന്നാണ് ഭാര്യ സോഫി ബന്ധുക്കളെ ധരിപ്പിച്ചിരുന്നത്. എന്നാല്‍ വിഷം ഉള്ളില്‍ ചെന്നാണ് മരണം സംഭവിച്ചതെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വഴിത്തിരിവായി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഭാര്യയുടെയും കാമുകന്റെയും ക്രൂരത വെളിയിലാകുന്നത്.
സോഫിയുടെ സമ്മതത്തോടെയാണ് അരുണ്‍ സാമിനെ കൊലപ്പെടുത്തിയതെന്ന് വ്യക്തമായതായി കോടതി നിരീക്ഷിച്ചു. അരുണിന് വീടിനുള്ളില്‍ കടക്കാനും ഉറങ്ങി കിടക്കുന്ന സാമിന്റെ വായിലേക്ക് സയനൈഡ് ചേര്‍ത്ത ഓറഞ്ച് ജ്യൂസ് ഒഴിച്ചു നല്‍കാനും സോഫി സഹായം നല്‍കിയതായും വ്യക്തമായതായി കോടതി പറയുന്നു. ഒമ്പത് വയസുള്ള മകനെ കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് സോഫി അഭ്യര്‍ത്ഥിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. അരുണിന്റെ കുറ്റസമ്മതമാണ് കേസില്‍ വഴിത്തിരിവായത്.
പോലീസിന് നല്‍കിയ വിവരണത്തിലൊന്നും സോഫിയ തന്നെ സഹായിച്ചതായി അരുണ്‍ എവിടെയും പറഞ്ഞിരുന്നില്ല. പക്ഷേ സോഫിയയുടെ സഹായമില്ലാതെ ഇത്തരമൊരു കൃത്യം നടത്താന്‍ കഴിയില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കട്ടിലില്‍ ഒന്നിച്ച് കിടന്നിരുന്ന സാമിനെ സോഫിയുടെ അറിവില്ലാതെ അപായപ്പെടുത്താന്‍ സാധിക്കില്ലെന്നും ഇതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും കോടതി പറയുന്നു.
തോമസ് ചാക്കോ
ലണ്ടന്‍ : കെജരിവാള്‍ എന്ന ജനനായകനൊപ്പം ആര്‍ത്തിരമ്പി വന്ന ആം ആദ്മികളുടെ മുന്നില്‍ തകര്‍ന്നടിഞ്ഞത് സോഷ്യല്‍ മീഡിയയില്‍ 56 ഇഞ്ചുകാരനെന്നും , ഭാരതത്തിന്റെ സൂര്യതേജസ്സെന്നും സംഘപരിവാറുകാര്‍ വാഴ്ത്തിപ്പാടിയ സാക്ഷാല്‍ നേരേന്ദ്ര മോദി എന്ന ഇന്ത്യന്‍ പ്രധാനമന്ത്രി തന്നെ . ആം ആദ്മി പാര്‍ട്ടിയും , കോണ്ഗ്രസ് ഒഴികെയുള്ള മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം കഴിഞ്ഞ ഒന്‍പത് ദിവസമായി നടത്തിയ ഐതിഹാസിക സമരം വിജയം നേടിയപ്പോള്‍ ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പകരക്കാരന്‍ ഇല്ലാത്ത പ്രതിപക്ഷ നേതാവായി അരവിന്ദ് കെജരിവാള്‍ എന്ന വീരപുരുഷന്‍ ലോകം മുഴുവനിലുമുള്ള ഇന്ത്യന്‍ ജനതയുടെ മനസ്സില്‍ വീണ്ടും ഇടം നേടിയിരിക്കുന്നു . രാജ്യത്തെ കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെ ഇഷ്ടതോഴനായ മോദി കെജരിവാള്‍ എന്നോ , ആം ആദ്മി പാര്‍ട്ടിയെന്നോ പോലും പറയാന്‍ ധൈര്യമില്ലാതെ കഴിഞ്ഞ ഒന്‍പത് ദിവസമായി ദില്ലിയെ വിറപ്പിച്ച ജനസാഗരത്തിന്റെ പ്രതിക്ഷേധ സമരത്തിന് മുന്നില്‍ ആയുധം വച്ച് കീഴടങ്ങിരിക്കുന്നു .
ജനപ്രിയനായ കെജരിവാളിനെയും ആം ആദ്മി പാര്‍ട്ടിയെയും ഇല്ലാതാക്കാന്‍ മോദിക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ജനം തെരഞ്ഞെടുക്കാത്ത ഡെല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണ്ണര്‍ എല്ലാ പ്രശ്നങ്ങള്‍ക്കും ഉടന്‍ പരിഹാരം കണ്ടെത്താമെന്ന് കെജരിവാളിന് ഉറപ്പു നല്‍കിയിരിക്കുന്നു . മോദിയുടെയും ഗവര്‍ണ്ണറുടെയും താളത്തിനൊത്ത് തുള്ളിയിരുന്ന ഐ എ എസ് ബുദ്ധിജീവികള്‍ നാല് മാസമായി നടത്തിവന്ന ജനവിരുദ്ധ സമരം അവസാനിപ്പിച്ച് ജോലിയില്‍ പ്രവേശിച്ചിരിക്കുന്നു . ജനരോഷത്തില്‍ ഭയന്ന ഈ ഐ എ എസ് ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്ക് സുരക്ഷ നല്‍കണമെന്നും , തങ്ങള്‍ നല്ല രീതിയില്‍ ജോലി ചെയ്തുകൊള്ളാമെന്നും കേജരിവാളിനോട് അപേക്ഷിച്ചിരിക്കുന്നു .
ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഡെല്‍ഹിയില്‍ സമരം തുടങ്ങിയ ദിവസം മുതല്‍ ഈ സമരത്തിന് മാധ്യമ ശ്രദ്ധ നല്‍കാതിരിക്കാന്‍ കോര്‍പ്പറേറ്റുകളുടെ പണം വാങ്ങി തടിച്ചു കൊഴുത്ത ഇന്ത്യന്‍ മാധ്യമങ്ങള്‍ പരമാവധി ശ്രമിച്ചിരുന്നു . അതോടൊപ്പം കേജരിവാളിനെതിരെയും ആം ആദ്മി പാര്‍ട്ടിക്കെതിരെയും ദിനംപ്രതി വാര്‍ത്തകള്‍ നല്‍കിക്കൊണ്ടിരുന്നു . അവസാനം ഗവര്‍ണ്ണറുടെ വസതിയിലേയ്ക്കും പ്രധാനമന്ത്രിയുടെ വീട്ടിലേയ്ക്കും പ്രതിക്ഷേധവുമായി ജനലക്ഷങ്ങള്‍ തെരുവുകളെ നിറച്ചപ്പോള്‍ മോഡിക്കും , ഗവര്‍ണ്ണര്‍ക്കും എതിരായും , ആം ആദ്മി പാര്‍ട്ടിക്കും , ജനങ്ങള്‍ക്കും അനുകൂലമായി വാര്‍ത്തകള്‍ നല്‍കുകയും ചെയ്തു . ജനകീയ പ്രക്ഷോപങ്ങളെ ഭയപ്പെട്ട് സത്യസന്ധമായി വാര്‍ത്തകള്‍ നല്കണ്ടി വന്ന ഇന്ത്യന്‍ മാധ്യമങ്ങളുടെ ദയനീയമായ അവസ്ഥയ്ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ ജനത സാക്ഷ്യം വഹിച്ചത് .
ഈ ജനപ്രിയ പോരാട്ടത്തില്‍ തകര്‍ന്നടിഞ്ഞതും , മുഖം നഷ്ടപ്പെട്ടതും ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമായിരുന്ന കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയും , ആ പ്രസ്ഥാനത്തിന്റെ നേതാവായ രാഹുല്‍ ഗാന്ധിയുമാണ് . താന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇപ്പോഴും വെറും ” ശിശു ” മാത്രമാണെന്ന് അദ്ദേഹം ഒരിക്കല്‍ കൂടി തെളിയിച്ചു . മോദിക്കെതിരെ ഇന്ത്യന്‍ ജനത ഒന്നടങ്കം ഏറ്റെടുത്ത ഈ സമരത്തോട് കോണ്‍ഗ്രസ്സും , രാഹുല്‍ ഗാന്ധിയും സ്വീകരിച്ച സമീപനം അദ്ദേഹത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരം ആണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലും വിലയിരുത്തുന്നു . അതുമാത്രമല്ല കോണ്ഗ്രസ് ബി ജെ പിയുടെ ബീ ടീം ആണെന്നും , ആം ആദ്മി പാര്‍ട്ടിയെയും , കെജരിവാളിനെയും , ഗവണ്മെന്റിനെയും ഇല്ലാതാക്കാന്‍ വര്‍ഗീയ പാര്‍ട്ടിയായ ബി ജെ പിയുമായി ഒന്നിക്കുമെന്ന് അവര്‍ തന്നെ ഈ സമരത്തോടെ ഇന്ത്യന്‍ ജനതയ്ക്ക് മുന്നില്‍ തുറന്ന് കാട്ടി . ഇത് വരും നാളുകളില്‍ കോണ്‍ഗ്രസ്സിന്റെ സമ്പൂര്‍ണ്ണ തകര്‍ച്ചക്ക് തന്നെ കാരണമാകും.
എന്നാല്‍ ഈ പോരാട്ടത്തില്‍ ജയിച്ചത് അഭിമാനം പണയം വയ്ക്കാത്ത ഇന്ത്യന്‍ ജനതയും കെജരിവാള്‍ എന്ന ജനനായകനുമാണെന്ന് തറപ്പിച്ച് പറയാം . ഒരു തുള്ളി ചോര പോലും പൊടിയാതെയും , പോലീസ് ലാത്തിച്ചാര്‍ജുകളോ മരണങ്ങളോ ഉണ്ടാകാതെയും , പൊതുമുതല്‍ നശിക്കപ്പെടാതെയും , ഒരിക്കല്‍ തന്നെയും പാര്‍ട്ടിയെയും പരിഹസിച്ച് തള്ളിയ രാജ്യത്തെ മറ്റ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെ വരെ കൈയ്യടി നേടി തീര്‍ത്തും സമാധാനപരമായി ഈ ജനകീയസമരം വിജയിക്കുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പകരക്കാരനില്ലാത്ത പ്രതിപക്ഷ നേതാവായും , പാര്‍ട്ടിയുമായി കേജരിവാളും ആം ആദ്മി പാര്‍ട്ടിയും വളര്‍ന്നു കഴിഞ്ഞു എന്ന് നിസംശയം പറയാം . തന്നെ ജയിപ്പിച്ച തന്റെ ജനങ്ങളുടെ മനസ്സുകള്‍ തിരിച്ചറിഞ്ഞ് , അവരെ മുന്‍നിര്‍ത്തി കെജരിവാള്‍ എന്ന ബുദ്ധിമാനായ രാഷ്ട്രീയ നേതാവ് നടത്തുന്ന തന്ത്രങ്ങളെ നേരിടാന്‍ മുതു മുത്തച്ഛന്മാരായ രാഷ്ട്രീയ നേതാക്കള്‍ക്ക് കഴിയുന്നില്ല എന്നതാണ് ഇന്നത്തെ ഇന്ത്യന്‍ രാഷ്ടീയത്തിന്റെ ദുരവസ്ഥ . ഈ സാഹചര്യം മുതലാക്കി അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ആം ആദ്മി പാര്‍ട്ടിയും കേജരിവാളും , വരുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിലനില്‍ക്കാന്‍ ആവശ്യമായ ഒരു നിര്‍ണ്ണായക ശക്തി തന്നെയായിരിക്കും എന്ന് ഉറപ്പാണ് .
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പി.ഡി.പി-ബി.ജെ.പി സഖ്യം തകര്‍ന്നു. ബി.ജെ.പിയാണ് സഖ്യത്തില്‍ നിന്ന് പിന്‍മാറിയത്. കശ്മീരിലെ ബി.ജെ.പി-പി.ഡി.പി സഖ്യത്തിന്റെ സൂത്രധാരനായ ബി.ജെ.പി ജനറല്‍ സെക്രട്ടറി റാം മാധവാണ് സഖ്യത്തില്‍ നിന്ന് പിന്‍മാറുന്നതായി അറിയിച്ചത്. പി.ഡി.പിയുമായുള്ള സഖ്യം ഇനി തുടരാന്‍ കഴിയില്ലെന്ന് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ റാം മാധവ് പറഞ്ഞു.
കശ്മീരില്‍ വിഘടനവാദവും തീവ്രവാദവും വര്‍ധിച്ചുവെന്ന് രാം മാധവ് ആരോപിച്ചു. ജനങ്ങളുടെ മൗലികാവകാശങ്ങള്‍ പോലും അപകടത്തിലാണ്. ഷുജാത് ബുഖാരിയുടെ കൊലപാതകം അതിന് ഉദാഹരണമാണെന്നും രാം മാധവ് കുറ്റപ്പെടുത്തി. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വേണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. സംസ്ഥാന മന്ത്രിസഭയില്‍ ബി.ജെ.പിയുടെ മന്ത്രിമാര്‍ രാജിവച്ചു. നേരത്തെ കത്വ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പിയുടെ രണ്ട് മന്ത്രിമാര്‍ രാജിവച്ചിരുന്നു.
ബി.ജെ.പി സഖ്യത്തില്‍ നിന്ന് പിന്‍മാറിയതിന് പിന്നാലെ മുഖ്യമന്ത്രി മെഹബൂബ മുഫ്തി രാജിവച്ചു. ബി.ജെ.പിയെ രാഷ്ട്രീയമായി നേരിടുമെന്ന് പി.ഡി.പി വ്യക്തമാക്കി. രാഷ്ട്രീയ കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ പി.ഡി.പി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് ബി.ജെ.പി-പി.ഡി.പി സഖ്യം രൂപീകരിച്ചത്. മന്ത്രിസഭയ്ക്ക് മൂന്ന് വര്‍ഷം കൂടി ശേഷിക്കവെയാണ് സഖ്യം തകര്‍ന്നത്.