കൊച്ചി: തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ഗവണ്‍മെന്‍റ് ഹയർസെക്കൻഡറി സ്കൂളിലെ പ്രവേശനം നറുക്കെടുപ്പിലൂടെ നടത്തണമെന്ന് ഹൈക്കോടതി. പ്രവേശനത്തിന് അപേക്ഷ നല്കിയ വിദ്യാര്‍ഥികളുടെ രക്ഷിതാക്കൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
സ്കൂളിൽ നടത്തി വരുന്ന പ്രവേശന പരീക്ഷയെ ചൊല്ലിയുള്ള തർക്കത്തെതുടർന്നു ഇത്തവണ അഞ്ച്, എട്ട് ക്ലാസുകളിലേക്ക് മേയ് ആദ്യവാരം നേരിട്ടാണ് അപേക്ഷ സ്വീകരിച്ചത്. എന്നാൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും തിക്കും തിരക്കും മൂലം പ്രവേശനം നടത്താനാകാതെ വരുകയായിരുന്നു.
സർക്കാർ സ്കൂളുകളിൽ, അപേക്ഷിക്കുന്ന എല്ലാവരെയും ചേർക്കണമെന്നാണു നിയമം. എന്നാൽ ടാഗോറിൽ അഞ്ച്, എട്ട് ക്ലാസുകളിലേക്ക് 245 കുട്ടികളാണ് അപേക്ഷ നൽകിയത്. ഇത്രയും വിദ്യാർഥികളെ ഉൾക്കൊള്ളാൻ ടാഗോറിൽ സൗകര്യവുമില്ല. ഇതോടെയാണ് പ്രവേശനം അനിശ്ചിതത്വത്തിലായത്.
ടാഗോറിൽ പ്രവേശനം ലഭിക്കുമെന്ന പ്രതീക്ഷയിൽ നിരവധി വിദ്യാർഥികളാണ് ടിസി വാങ്ങി കാത്തിരുന്നത്. നിയമക്കുരുക്ക് മുറുകിയതോടെ ഈവര്‍ഷത്തെ സ്കൂള്‍ പ്രവേശന ദിവസം അഞ്ചാം ക്ലാസില്ലാതെയാണ് ടാഗോര്‍ തുറന്നത്.
ചെന്നൈ: പൊതുസ്ഥലത്ത് കാലില്‍ കാല് കയറ്റിവെച്ചതിന് മൂന്ന് ദളിതരെ വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലെ കാച്ചത്താനം ഗ്രാമത്തിലാണ് സംഭവം.
കഴിഞ്ഞ ശനിയാഴ്ച കറുപ്പസ്വാമി ക്ഷേത്രത്തിനു പുറത്ത് രണ്ട് യുവാക്കള്‍ കാലിന്മേല്‍ കാല്‍ കയറ്റിവെച്ച് ഇരുന്നതാണ് സംഘര്‍ഷങ്ങളുടെ തുടക്കം. ഇത് കണ്ട സവര്‍ണ്ണജാതിയില്‍പ്പെട്ടവര്‍ ദളിതര്‍ തങ്ങളെ അപമാനിക്കുകയാണെന്നാരോപിച്ച് യുവാക്കളുമായി വാക്കേറ്റത്തിലേര്‍പ്പെടുകയായിരുന്നു.
തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് കെ. അറുമുഖന്‍ (65), എ. ഷണ്‍മുഖന്‍ (31) എന്നിവര്‍ കൊല്ലപ്പെട്ടത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചന്ദ്രശേഖര്‍ എന്നയാളും മരിച്ചിട്ടുണ്ട്.
തങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ തുടരുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്താല്‍ പൊലീസില്‍ പരാതിപ്പെടുമെന്ന് ദളിതര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനുള്ള പ്രതികാരമാണ് ആക്രമണത്തിനാധാരമെന്നാണ് എന്‍.ജി.ഒ സംഘടനകളുടെ റിപ്പോര്‍ട്ട്.
പൊലീസില്‍ പരാതിപ്പെട്ടതോടെ രണ്ട് പേര്‍ കസ്റ്റഡിയിലാവുകയും ചെയ്തിരുന്നു. ഇവര്‍ പുറത്തിറങ്ങിയ ഉടന്‍ മറ്റ് സുഹൃത്തുക്കളുമായി ചേര്‍ന്ന് ദളിത് ഗ്രാമത്തിലെത്തി അതിക്രമം അഴിച്ചുവിടുകയായിരുന്നു.
ഗ്രാമത്തിലെ വൈദ്യുതബന്ധം വിഛേദിച്ച അക്രമിസംഘം മുന്‍നിശ്ചയിച്ച പ്രകാരം ആള്‍ക്കാരെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നിരവധി വീടുകള്‍ തകര്‍ക്കുകയും നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തു.
പൊലീസുകാര്‍ അക്രമിസംഘത്തിന് ഒത്താശ ചെയ്തെന്നാരോപിച്ച് ഗ്രാമവാസികള്‍ പ്രതിഷേധത്തിലായി. തുടര്‍ന്ന് ജില്ലാ കളക്ടര്‍ സംഭവത്തിലിടപെട്ട് ആരോപണവിധേയരായ പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.
കാച്ചത്താനം ഗ്രാമത്തില്‍ 30 ദളിത് കുടുംബങ്ങളും 5 സവര്‍ണ ഹിന്ദുകുടുംബങ്ങളുമാണുള്ളത്.
കോട്ടയം: മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതിന് കോട്ടയം മുന്‍ എസ്പി മുഹമ്മദ് റഫീഖിനെതിരെ വകുപ്പ്തല അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു. കെവിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ കാര്യത്തില്‍ എസ്പി മുഖ്യമന്ത്രിയെ തെറ്റായ വിവരം ധരിപ്പിച്ചെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഐജി വിജയ് സാഖറെയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക.
കെവിനെ തട്ടിക്കൊണ്ടുപോയെന്ന് കാട്ടി പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മുഖ്യമന്ത്രി കോട്ടയത്തുണ്ടായിരുന്നു. അദ്ദേഹം ടിബിയിലേക്ക് മുഹമ്മദ് റഫീഖിനെ നേരിട്ടുവിളിച്ചുവരുത്തി കാര്യങ്ങള്‍ തിരക്കി. അപ്പോള്‍ അദ്ദേഹം പറഞ്ഞത് കേസന്വേഷണത്തിന് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്നായിരുന്നു.
എന്നാല്‍,മുഹമ്മദ് റഫീഖ് പറഞ്ഞത് കളവാണെന്ന് പിന്നീട് ബോധ്യപ്പെട്ടു.ഈ സാഹചര്യത്തിലാണ് വകുപ്പ് തല അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടത്. കെവിന്റെ മൃതദേഹം കണ്ടെത്തിയതിനെത്തുടര്‍ന്ന് പോലീസിന്റെ ഭാഗത്ത് അനാസ്ഥയുണ്ടെന്ന് തെളിയുകയും മുഹമ്മദ് റെഫീഖിന്റെ എസ്പി സ്ഥാനം തെറിക്കുകയും ചെയ്തിരുന്നു. പോലീസ് ആസ്ഥാനത്ത് എഐജി ആയിരുന്ന ഹരിശങ്കറാണ് നിലവില്‍ കോട്ടയം എസ്പി.
ന്യൂഡല്‍ഹി: വന്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യ ഏറ്റെടുക്കാന്‍ ആരും തയ്യാറാകുന്നില്ല. കമ്പനിയുടെ ഓഹരികള്‍ വില്‍ക്കാനായി അപേക്ഷ ക്ഷണിച്ചിട്ടും ആരും തയ്യാറാകുന്നില്ലെന്നാണ് വിവരം. ഇതേത്തുടര്‍ന്ന് ഓഹരികള്‍ വില്‍ക്കാനുള്ള ശ്രമം വ്യോമയാന മന്ത്രാലയം അവസാനിപ്പിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയെ മാതൃ കമ്പനിയായ ടാറ്റ ഏറ്റെടുക്കുമെന്ന് നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു.
കമ്പനിയുടെ 76 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനായിരുന്നു കേന്ദ്ര വ്യോമയാന മന്ത്രാലയം തീരുമാനിച്ചത്. ഇതനുസരിച്ച് മാര്‍ച്ച് 28 മുതല്‍ മെയ് 14 വരെ താല്പര്യപത്രം സമര്‍പ്പിക്കാന്‍ അപേക്ഷ ക്ഷണിച്ചു. പിന്നീട് ഇതിന്റെ തിയതി മെയ് 31ലേക്ക് നീട്ടി. ഈ കാലാവധിക്കുള്ളിലും ഓഹരികള്‍ വാങ്ങുന്നതില്‍ താല്‍പര്യം പ്രകടിപ്പിച്ച് കമ്പനികളൊന്നും രംഗത്തെത്തിയില്ല.
2017 മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് 48,000 കോടി രൂപയുടെ ബാധ്യതയാണ് എയര്‍ ഇന്ത്യക്കുള്ളത്. 5000 കോടി രൂപ ആസ്തിയുള്ള കമ്പനികള്‍ക്ക് ലേലത്തില്‍ പങ്കെടുക്കാമെന്നായിരുന്നു മന്ത്രാലയം അറിയിച്ചത്.
സംസ്ഥാന രാഷ്ട്രീയത്തിലെ നിര്‍ണ്ണായക ഉപതിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ എല്‍ഡിഎഫിന് ഉജ്വലജയം.19,717 വോട്ടുകളുടെ ഭൂരിപക്ഷം. നഗരസഭയിലും 11 പഞ്ചായത്തുകളിലും ലീഡ് നേടിയാണ് സിപിഎമ്മിലെ സജി ചെറിയാന്‍റെ ചരിത്ര ജയം. 1987ല്‍ മാമ്മന്‍ ഐപ്പ് നേടിയ 15703 വോട്ടിന്റെ ഭൂരിപക്ഷം മറികടന്നുള്ള വിജയം യുഡിഎഫിനും ബിജെപിക്കും ഷോക്കായി. സിപിഎമ്മിന് കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ 8700ല്‍ ഏറെ വോട്ട് കൂടി. യുഡിഎഫ് രണ്ടാമതെത്തി സ്വന്തം വോട്ടുകള്‍ കാത്ത് രണ്ടായിരത്തിലേറെ വോട്ടുയര്‍ത്തി. ബിജെപിക്ക് എണ്ണായിരത്തിലേറെ വോട്ടുകള്‍ കുറഞ്ഞു
1987ൽ മാമ്മൻ ഐപ്പിന് ലഭിച്ച 15703 ആയിരുന്നു എൽ.ഡി.എഫിന് ചെങ്ങന്നൂരിൽ ലഭിച്ച ഏറ്റവും വലിയ ഭൂരിപക്ഷം. ഇത് സജി ചെറിയാൻ മറികടന്നു.
യു.ഡി.എഫ്, എൻ.ഡി.എ അനുകൂല മേഖലകളിൽപ്പോലും വ്യക്തമായ മുൻതൂക്കം നേടിയാണ് എൽ.ഡി.എഫ് സ്ഥാനാർഥി സജി ചെറിയാൻ കുതിക്കുന്നത്. പകുതി വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ തന്നെ കഴിഞ്ഞതവണത്തെ എൽ.ഡി.എഫ് ഭൂരിപക്ഷമായ 7983 സജി ചെറിയാൻ മറികടന്നിരുന്നു.
യു.ഡി.എഫ് ശക്തികേന്ദ്രങ്ങളെന്ന് കരുതുന്ന മാന്നാർ, പാണ്ടനാട് പഞ്ചായത്തുകളിലും ചെങ്ങന്നൂർ മുൻസിപ്പാലിറ്റിയിലും സജി ചെറിയാൻ വ്യക്തമായ ഭൂരിപക്ഷം നേടി. ഈ പഞ്ചായത്തുകളിലെ വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും സജി ചെറിയാൻ പിന്നോട്ട് പോയില്ല. കഴിഞ്ഞ തവണ യു.ഡി.എഫിന് ലീഡ് കിട്ടിയ സ്ഥലങ്ങളാണ് പാണ്ടനാടും ചെങ്ങന്നൂർ മുൻസിപ്പാലിറ്റിയും. എന്നാൽ പാണ്ടനാട് എൽ.ഡി.എഫ് 548 വോട്ടിന്റേയും ചെങ്ങന്നൂർ മുൻസിപ്പാലിറ്റിയിൽ 753 വോട്ടിന്റേയും ഭൂരിപക്ഷം നേടി.
മാന്നാർ പഞ്ചായത്തിൽ 2629 വോട്ടുകളാണ് സജി ചെറിയാന് ലീഡ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് 440 വോട്ടുകളുടെ ലീഡ് മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. 8126 വോട്ടുകളാണ് സജി ചെറിയാന് ലഭിച്ചത്. യുഡി.എഫ് സ്ഥാനാർഥി വിജയകുമാറിന് 5697 വോട്ടുകളും എൻ.ഡി.എ സ്ഥാനാർഥി ശ്രീധരൻ പിള്ളയ്ക്ക് 4117 വോട്ടുകളും ലഭിച്ചു. കഴിഞ്ഞ തവണ എൻ.ഡി.എയ്ക്ക് 5236 വോട്ടുകൾ ഇവിടെ ലഭിച്ചിരുന്നു.
മൂന്നാമതായി എണ്ണിയ തിരുവൻവണ്ടൂർ പഞ്ചായത്തിലും എൽ.ഡി.എഫ് ലീഡ് നേടി. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്ന എൽ.ഡി.എഫ് ശക്തമായ തിരിച്ചുവരവാണ് ഇവിടെ നടത്തിയത്. 208 വോട്ടകുളുടെ ലീഡാണ് ഇവിടെ എൽ.ഡി.എഫിന് ലഭിച്ചത്. കഴിഞ്ഞ തവണ ഒന്നാമതായിരുന്ന എൽ.ഡി.എ ഇക്കുറി രണ്ടാമതായി. യു.ഡി.എഫ് ഇവിടെ മൂന്നാം സ്ഥാനത്തായി. കേരളാ കോൺഗ്രസാണ് ഈ പഞ്ചായത്ത് ഭരിക്കുന്നത്.
എൽ.ഡി.എഫ് ശക്തികേന്ദ്രങ്ങളായ മുളക്കുഴയിലും ആലയിലും പുലിയൂരും ബുധനൂരും സജി ചെറിയാൻ വ്യക്തമായ ലീഡ് നേടി. മുളക്കുഴയിൽ 3637ഉം ആലയിൽ 866 ഉം പുലിയൂരിൽ 637 ഉം ബുധനൂരിൽ 2646 ഉമാണ് സജി ചെറിയാന്റെ ഭൂരിപക്ഷം.
181 ബൂത്തകളാണ് ആകെയുള്ളത്. ഇനി എണ്ണാനുള്ള പഞ്ചായത്തുകളെല്ലാം എൽ.ഡി.എഫിന് മുൻതൂക്കമുള്ള പഞ്ചായത്തുകളാണ്.
പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. തപാല്‍ സമരം കാരണം 12 പോസ്റ്റല്‍ വോട്ടുകള്‍ മാത്രമാണ് എത്തിയത്.
ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. പതിമൂന്ന് റൗണ്ടുകളില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാവും.12 മണിയോടെ പൂര്‍ണഫലം അറിയാന്‍ സാധിക്കും.
പതിന്നാല് മേശകളാണ് വോട്ടെണ്ണലിന് ക്രമീകരിച്ചത്. 42 ഉദ്യോഗസ്ഥര്‍ ഒരേസമയം എണ്ണലില്‍ പങ്കാളികളാകുന്നുണ്ട്. മൈക്രോ ഒബ്സര്‍വര്‍, കൗണ്ടിങ് സൂപ്പര്‍വൈസര്‍, കൗണ്ടിങ് അസിസ്റ്റന്റ് എന്നിങ്ങനെ മൂന്നുപേരടങ്ങുന്നതാണ് ഓരോ മേശയും.
ഒന്നരവയസുകാരൻ ഗോകുലിനിത് രണ്ടാംജന്മം.അച്ഛന്‍ ഓടിക്കുകയായിരുന്ന കാറിന്റെ ഡോര്‍ തുറന്ന് ഒന്നര വയസുകാരന്‍ റോഡില്‍ വീണു. കുഞ്ഞുവീണതറിയാതെ അച്ഛനും അമ്മയും കുറച്ചുദൂരം മുന്നോട്ടുപോയെങ്കിലും റോഡില്‍ വീണ കുഞ്ഞിന് നാട്ടുകാരും പൊലീസും രക്ഷകരായി. നഗരമധ്യത്തില്‍ നടുറോഡില്‍ വീണ കുഞ്ഞിന് അദ്ഭുതകരമായ രക്ഷപെടല്‍.
ഇന്നലെ ഉച്ചയ്ക്ക് 1.45നു തൃശൂര്‍ സ്വരാജ് റൗണ്ടില്‍ ജില്ലാ ആശുപത്രിക്കു മുന്നിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പുത്തൂര്‍ ചെമ്മംകണ്ടം കള്ളിയത്ത് അനീഷും ഭാര്യയും മൂന്നു കുട്ടികളും ജില്ലാ ആശുപത്രിയിലെത്തി മടങ്ങുകയായിരുന്നു. അനീഷും ഭാര്യയും മുന്‍ സീറ്റുകളിലും കുട്ടികള്‍ പിന്‍സീറ്റിലുമാണ് ഇരുന്നത്. സ്വരാജ് റൗണ്ടിലേക്കു കയറി വാഹനം മുന്നോട്ടു നീങ്ങുന്നതിനിടെ പിന്‍സീറ്റിലിരുന്ന ഇളയമകന്‍ ഗോകുല്‍നാഥ് ഡോര്‍ തുറന്നു പുറത്തേക്കു വീഴുകയായിരുന്നു.
കുട്ടി വീണത് അറിയാതെ കാര്‍ കുറച്ചുദൂരം മുന്നോട്ടുപോയി. വഴിയാത്രക്കാര്‍ ബഹളം കൂട്ടിയപ്പോഴാണ് അച്ഛനും അമ്മയും വിവരമറിയുന്നത്. ജില്ലാ ആശുപത്രിക്കു മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന പൊലീസ് വാഹനത്തിലെ െ്രെഡവര്‍ ജിനൂപ് ആന്റോ സന്ദര്‍ഭോചിതമായി ഇടപെട്ടത് കുഞ്ഞിനു രക്ഷയായി. വാഹനം റോഡിനു കുറുകെ നിര്‍ത്തി ഉച്ചത്തില്‍ ഹോണ്‍ മുഴക്കിയ ജിനൂപ് മറ്റു വാഹനങ്ങളെ തടഞ്ഞു. കുട്ടിയെ ഹൈറോഡിനു സമീപം ട്രാഫിക് ഡ്യൂട്ടിയില!ുണ്ടായിരുന്ന സിപിഒ ജോജോ നാലുകണ്ടത്തില്‍ ഓടിയെത്തി വാരിയെടുത്ത് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.
അച്ഛനും അമ്മയും നിലവിളിയോടെ ഓടിയെത്തുമ്ബോഴേക്കും കുട്ടിയെ സുരക്ഷിതമായി മാറ്റിയിരുന്നു. കുട്ടിക്കു പരുക്കുകളൊന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കൈരാന: യു.പിയിലെ കൈരാനയില്‍ പ്രതിപക്ഷ ഐക്യം നേടിയ ചരിത്രവിജയം ആഘോഷിച്ച് ആര്‍.എല്‍.ഡി സ്ഥാനാര്‍ത്ഥി തബസും ഹസന്‍. 2019ല്‍ പ്രതിപക്ഷ ഐക്യത്തിനുള്ള വഴി തുറന്നിരിക്കുകയാണ് എന്നു പറഞ്ഞാണ് തബസും പ്രതികരിച്ചത്.
‘ഇത് സത്യത്തിന്റെ വിജയമാണ്. ഞാനിപ്പോഴും പറഞ്ഞതില്‍ തന്നെ ഉറച്ചുനില്‍ക്കുന്നു. ഇവിടെ ഒരു ഗൂഢാലോചനയുണ്ടായിരുന്നു. ഇനിയൊരു തെരഞ്ഞെടുപ്പും ഇ.വി.എം മെഷീന്‍ ഉപയോഗിച്ച് നടത്തേണ്ടെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. 2019ല്‍ പ്രതിപക്ഷ ഐക്യത്തിനുള്ള വഴി തുറന്നിരിക്കുന്നു.’ എന്നാണ് അവര്‍ പറഞ്ഞത്.
60000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കൈരാനയില്‍ തബസും മുന്നേറിക്കൊണ്ടിരിക്കുന്നത്. 271130 വോട്ടുകളാണ് തബസും നേടിയത്. ബി.ജെ.പി സ്ഥാനാര്‍ത്ഥി മൃഗംഗ സിങ്ങിന് 212845 വോട്ടുകളേ നേടാന്‍ കഴിഞ്ഞിട്ടുള്ളൂ.
ദളിത് പിന്നോക്ക വിഭാഗങ്ങളെ അവഗണിക്കുന്നതിന് കിട്ടിയ ശിക്ഷയാണിതെന്നാണ് യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ മന്ത്രികൂടിയായ ഓം പ്രകാശ് രാജ്ഭര്‍ തെരഞ്ഞെടുപ്പു ഫലത്തെക്കുറിച്ച് പറഞ്ഞത്.
2019ല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ യു.പിയില്‍ രൂപംകൊണ്ട പ്രതിപക്ഷ ഐക്യം തെരഞ്ഞെടുപ്പില്‍ ഏതുതരത്തില്‍ പ്രതിഫലിക്കുമെന്നതിന്റെ വ്യക്തമായ സൂചനകളാവും ഈ ഉപതെരഞ്ഞെടുപ്പ് എന്ന വിലയിരുത്തലുകളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ബി.ജെ.പിയെ സംബന്ധിച്ച് ഈ സീറ്റ് നഷ്ടമാകാതെ നിലനിര്‍ത്തുകയെന്നത് ആവശ്യമായിരുന്നു.
ബി.ജെ.പി എം.പി ഹുക്കും സിങ് മരണപ്പെട്ടതിനെ തുടര്‍ന്നാണ് കൈരാനയില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഹുക്കുംസിങ്ങിന്റെ മകളാണ് ഇവിടെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്.
കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് വാദി പാര്‍ട്ടി എന്നിവരുടെ പിന്തുണയോടെയാണ് തബസും ഹസന്‍ മത്സരിച്ചത്. മെയ് 28നാണ് കൈരാനയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. 2014നുശേഷം യു.പിയില്‍ നടക്കുന്ന നാലാമത്തെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പാണ് കൈരാനയിലേത്.
ഇ.വി.എം തകരാറിനെത്തുടര്‍ന്ന് കൈരാന വോട്ടെടുപ്പ് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. ശാംലി ജില്ലയില്‍ ഉള്‍പ്പെടെ പല ബൂത്തുകളിലും കഴിഞ്ഞദിവസം റീ പോളിങ് നടത്തുകയും ചെയ്തിരുന്നു.
കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും സിപിഎം-ബിജെപി സംഘര്‍ഷം. എരുവട്ടി പാനുണ്ട യുപി സ്‌കൂളിനു സമീപം ഇന്നലെ രാത്രിയാണ് സംഘര്‍ഷമുണ്ടായത്. സിപിഎം പ്രവര്‍ത്തകരായ ഷമില്‍, ശ്യാംജിത്ത്, ശ്രീദേവ് എന്നിവര്‍ക്കു ബോംബേറില്‍ പരുക്കേറ്റു. സ്‌കൂളിന് സമീപത്ത് വെച്ച് സിപിഎം- ബിജെപി പ്രവര്‍ത്തകര്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ഇരു വിഭാഗത്തിലെ പ്രവര്‍ത്തകരും പിരിഞ്ഞുപോവുകയും ചെയ്തു.
രാത്രി വൈകി വീടുകളിലേക്ക് പോകുകയായിരുന്ന ഷമില്‍, ശ്യാംജിത്ത്, ശ്രീദേവ് എന്നിവര്‍ക്ക് നേരെ രണ്ട് ബൈക്കുകളിലെത്തിയ സംഘം ബോംബെറിയുകയായിരുന്നു. മൂന്നുപേര്‍ക്കും സാരമായി പരിക്കേറ്റതായിട്ടാണ് സൂചന. ഇവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോംബെറിഞ്ഞവര്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു.
അതേസമയം പിന്നീടുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. മഞ്ജുനാഥ്, ആദര്‍ശ്, പ്രശാന്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ബിജെപി ആരോപിച്ചു. സംഭവ സ്ഥലത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ വന്‍ പോലീസ് സന്നാഹം തമ്പടിച്ചിട്ടുണ്ട്.
ശ്രീകണ്ഠപുരം (കണ്ണൂര്‍) : വിനോദസഞ്ചാര കേന്ദ്രമായ കാഞ്ഞിരക്കൊല്ലി ശശിപ്പാറയില്‍ കമിതാക്കളെ മരിച്ചനിലയില്‍ കണ്ടെത്തി. പാപ്പിനിശ്ശേരി ധര്‍മ്മകിണറിനടുത്ത് ടി.കെ. ഹൗസില്‍ വിനോദ് കുമാറിന്റെ മകന്‍ കമല്‍ കുമാര്‍ (23), പാപ്പിനിശ്ശേരി വെസ്റ്റിലെ പുതിയപുരയില്‍ രമേശന്റെ മകള്‍ പി.പി. അശ്വതി(20) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ശശിപ്പാറയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തതായിരിക്കണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് അശ്വതി. ചൊവ്വാഴ്ച രാവിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പോകണമെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന പോയ അശ്വതി തിരിച്ചെത്തിയില്ലെന്ന് കാണിച്ച് അമ്മാവന്‍ രാജേഷ് വളപട്ടണം പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് കമല്‍കുമാറിനെയും കാണാതായതായ വിവരം ലഭിച്ചത്. മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇരിട്ടി മേഖലയിലുളളതായി പോലീസിന് സൂചന ലഭിച്ചിരുന്നു.
അതിനിടെ കഴിഞ്ഞ ദിവസം കാഞ്ഞിരക്കൊല്ലിയിലെത്തിയ യുവതിയും യുവാവും സഞ്ചരിച്ച കെ.എല്‍.13 എ.ഡി. 6338 എന്ന ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതോടെ നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ ശശിപ്പാറ വ്യൂ പോയിന്റിനു താഴെയുള്ള വനാന്തരത്തിലെ കൊക്കയില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങള്‍ യുവതിയുടെ ഷാള്‍ ഉപയോഗിച്ച് പരസ്പരം കെട്ടിയ നിലയിലാണ് ഉണ്ടായിരുന്നത്.
പയ്യാവൂര്‍, ശ്രീകണ്ഠപുരം, വളപട്ടണം പോലീസും ഇരിട്ടിയില്‍ നിന്നെത്തിയ അഗ്നിരക്ഷസേനയും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച കെവിന്‍ കൊലപാതകക്കേസില്‍ പ്രതി ഷാനുവിന്റെ അമ്മാവന്റെ മകന്‍ നിയാസ് ചെയ്ത ജോലി ഡ്രൈവറുടേയും സംഘാടകന്റെയും. സര്‍വീസിലിരിക്കെ ആത്മഹത്യ ചെയ്ത പിതാവിന്റെ ജോലി ആശ്രിത നിയമനമായി കയ്യില്‍ കിട്ടുന്നതിന് തൊട്ടുമുമ്പായിരുന്നു നിയാസ് പ്രതിയായത്. ഒരു മാസം മുമ്പായിരുന്നു നിയാസിന്റെ പിതാവ് നാസിറുദ്ദീന്‍ ആത്മഹത്യ ചെയ്തത്.
അനീഷിന്റെ വീടാക്രമിക്കാനും കെവിനെ തട്ടിക്കൊണ്ടു പോകാനുമുള്ള ഷാനുവിന്റെയും പിതാവിന്റെയും പദ്ധതിയില്‍ സംഘാടകന്റെയും ഡ്രൈവറുടേയും ജോലിയായിരുന്നു നിയാസിന്. കെഎസ്ആര്‍ടിസി യില്‍ ആശ്രിത നിയമനത്തിനായി അപേക്ഷ സമര്‍പ്പിച്ച് പോലീസ് ക്‌ളീയറന്‍സിനായി ദിവസങ്ങള്‍ക്ക് മുമ്പാണ് നിയാസ് തെന്മല പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. ഒട്ടേറെ അടിപിടി സംഭവങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഡിവൈഎഫ് ഐ ഇടമണ്‍ യൂണിറ്റ് പ്രസിഡന്റായുള്ള സ്വാധീനം മുതലാക്കി പരാതികള്‍ കേസാകാതെ നോക്കാന്‍ കഴിഞ്ഞു.
ഈ രാഷ്ട്രീയ സ്വാധീനവും പോലീസിലുള്ള പിടിയും ആരേയും ഉപദ്രവിക്കാനുള്ള മടിയില്ലായ്മയുമാണ് അമ്മാവന്റെ മകനായ നിയാസിനെ പരിപാടിയില്‍ പങ്കാളിയാക്കാന്‍ ഷാനുവിനെ പ്രേരിപ്പിച്ച ഘടകം. ധാരാളം സുഹൃത്തുക്കളുള്ള നിയാസ് തട്ടിക്കൊണ്ടു പോകലില്‍ സംഘാംഗങ്ങളായി ചേര്‍ത്തതും കൂട്ടുകാരെയാണ്. പുനലൂരും ഇടമണ്ണിലുമുള്ളവരാണ് പങ്കാളികളായത്. തട്ടിക്കൊണ്ടു പോകല്‍ നടപ്പാക്കാന്‍ മൂന്ന് വാഹനങ്ങളാണ് നിയാസ് സംഘടിപ്പിച്ചത്.
സ്ഥലപരിചയം നന്നായി ഉള്ളതിനാല്‍ തട്ടിക്കൊണ്ടു പോകാന്‍ തെരഞ്ഞെടുത്തത് പിറവന്തൂര്‍-ചാലിയക്കര റോഡായിരുന്നു. വനമേഖലയാണെന്നതും വിജനമാണെന്നതുമാണ് ആനൂകൂല്യമായി കണ്ടത്. രണ്ടു വാഹനങ്ങളിലായിട്ടാണ് കെവിനെയും അനീഷിനെയും കൊണ്ടു വന്നത്.
ഇതിനിടയിലാണ് അനീഷ് തന്റെ വാഹനത്തില്‍ ഉണ്ടായിരുന്നവരോട് ഛര്‍ദ്ദിക്കണമെന്ന് പറഞ്ഞത്. തുടര്‍ന്ന് അനീഷിനെ ഇറക്കിയപ്പോള്‍ വാഹനത്തിലുള്ളവര്‍ എന്താണ് സംഭവിച്ചതെന്ന് നോക്കാന്‍ പോയി. ഈ സമയത്ത് കെവിന്റെ വാഹനത്തില്‍ ഒരാള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. മൂത്രമൊഴിക്കണമെന്ന് പറഞ്ഞ് ഇറങ്ങിയ കെവിന്‍ ഇറങ്ങിയോടി. ഇതേ തുടര്‍ന്നാണ് അനീഷിനോട് കെവിന്‍ ചാടിപ്പോയെന്നും തിരിച്ചു പൊയ്‌ക്കൊള്ളാനും പറഞ്ഞത്. പിന്നീട് സംഘം പുനലൂരില്‍ നിന്നും അനീഷിനെ സംക്രാന്തിയില്‍ കൊണ്ടാക്കുകയും ചെയ്തു.
ഷാനുവിന്റെ മാതാവിന്റെ സഹോദരനാണ് നിയാസിന്റെ പിതാവ് നസിറുദ്ദീന്‍. എന്നാല്‍ ദീര്‍ഘനാളായി ഇരു കുടുംബവും തമ്മില്‍ കാര്യമായ ബന്ധമില്ലായിരുന്നു. തന്റെ മകനെ നീനുവിന്റെ മാതാപിതാക്കള്‍ കുടുക്കിയതാണെന്ന് നേരത്തേ നിയാസിന്റെ മാതാവ് ലൈലാബീവി ആരോപിച്ചിരുന്നു. ശനിയാഴ്ച രാത്രി ഷാനു നിയാസിനെ വിളിച്ചുകൊണ്ടു പോകുകയായിരുന്നെന്നും താന്‍ തനിച്ചായതിനാല്‍ ആദ്യം മടിച്ച ശേഷമാണ് മകന്‍ ഒപ്പം പോയതെന്നും ലൈലാബീവി പറഞ്ഞിരുന്നു. ഞായറാഴ്ച രാവിലെ ചാക്കോയും രഹ്നയും വീട്ടിലെത്തി നീനുവിന് അസുഖമാണെന്നും കൊണ്ടുവരാന്‍ പോയതാണെന്നും പറഞ്ഞു. പിന്നീട് വാര്‍ത്ത കണ്ടപ്പോഴാണ് സംഭവം അറിഞ്ഞതെന്നും ലൈലാബീവി പറഞ്ഞത്.
മകളെ കൊണ്ടുവരാന്‍ വണ്ടി ഏര്‍പ്പാടാക്കണമെന്ന് നീനുവിന്റെ മാതാപിതാക്കള്‍ നിയാസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആദ്യം നിഷേധിച്ച നിയാസ് ഷാനു വന്നതോടെ പോകുകയായിരുന്നെന്നും ലൈലാബീവി പറയുന്നു.