പ്രളയദുരിതത്തിലകപ്പെട്ട് അഭയാർത്ഥി ക്യാമ്പിൽ കഴിയുന്നവർക്ക് ഭക്ഷണ പൊതികൾ നൽകി രാജസ്ഥാനികളുടെ കൈത്താങ്. പൂരികളും അച്ചാറുമുൾപ്പെടുന്ന 25000 ഭക്ഷണ പൊതികളാണ് ദിവസവും ഇവർ വിതരണം ചെയ്യുന്നത്. സ്ത്രീകളും പ്രായമായവരും കുട്ടികളുമുൾപ്പടെ നൂറോളം പേര്‍ വരുന്ന സംഘത്തിന്റെ കാരുണ്യ പ്രവർത്തനം പി.കെ ഷിബി എന്ന യുവതിയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. എറണാംകുളത്തു പനമ്പള്ളി നഗർ 11 ക്രോസ് റോഡിൽ താമസിക്കുന്ന മാർവാടികളാണ് ദുരിതക്കയത്തിൽ വീണ മനുഷ്യരുടെ വിശപ്പകറ്റാന്‍ ക്യാംപ് ഒരുക്കിയത്. എട്ടു പൂരികളും അച്ചാറുമുൾപ്പെടുന്ന 25000 ഭക്ഷണ പൊതികളാണ് ദിവസവും ഇവർ വിതരണം ചെയ്യുന്നത്. രണ്ടുലക്ഷം പൂരികളാണ് ഇവർ ദിവസേന ഒരുക്കുന്നത്.
പതിനഞ്ചാം തീയതി മുതൽ ഭക്ഷണമൊരുക്കാൻ തുടങ്ങിയ സംഘം ദുരിതം തീരുംവരെ പ്രവർത്തനം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. നിലത്തിരുന്നു പൂരി വറുത്തു കോരുന്നവരിൽ എറണാകുളത്തെ അറിയപ്പെടുന്ന ബിസിനസുകാരുണ്ടെന്ന് യുവതി കുറിപ്പിൽ പറയുന്നു. അഞ്ചു വയസ്സുള്ള കുട്ടി ഉൾപ്പടെ ഒത്തൊരുമയോടെ കാര്യങ്ങൾ ചെയ്യുന്നതു കാണുമ്പോൾ പണ്ട് നമ്മുടെയൊക്കെ നാട്ടിൽ നടക്കുന്ന കല്യാണ ഒരുക്കങ്ങൾ പോലെ തോന്നുന്നുവെന്നും ഷിബി പറയുന്നു. ഭക്ഷണമൊരുക്കുന്ന സംഘത്തിന്റെ വിഡിയോയും ഷിബി സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്.
കുറിപ്പിന്റെ പൂർണരൂപം വായിക്കാം,
ഈ വിഡിയോയിൽ കാണുന്നത് എറണാകുളത്തെ ഒരു തട്ടുകടയുടെ ദൃശ്യമല്ല… പനമ്പള്ളി നഗർ 11th ക്രോസ്സ് റോഡിൽ എറണാകുളത്തു താമസിക്കുന്ന രാജസ്ഥാനികളായ ആൾക്കാർ (മാർവാടികൾ) ഒരുക്കിയ ഒരു ക്യാമ്പ്… ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് ഭക്ഷണം തയ്യാറാക്കുന്ന ഒരു ക്യാമ്പ്…. അവരിൽ രണ്ടുമൂന്നുപേരുടെ അടുത്തടുത്തുള്ള വീടുകളിലും, മുന്നിലുള്ള റോഡിലും നൂറു കണക്കിന് മനുഷ്യർ, സ്ത്രീകളും, പ്രായമായവരും, കുട്ടികളും ഇരുന്നു പൂരി ഉണ്ടാക്കുന്നു…. ദിവസം 25000 പാക്കറ്റ് വീതം ഉണ്ടാക്കി വിതരണം ചെയ്യുന്നു… ഒരു പാക്കറ്റിൽ 8 പൂരിയും ഒരു ചെറിയ കവറിൽ അച്ചാറും…. ഒരാഴ്ച വരെ ഇത് കേടുകൂടാതെയിരിക്കും….. വളരെ വൃത്തിയായി, അലൂമിനിയം ഫോയിൽ കവറിൽ പാക്ക് ചെയ്തു അയക്കുന്നു…. ദുരന്തം തുടങ്ങിയ 15 നു തുടങ്ങിയതാണ്…. നിലത്തിരുന്നു പൂരി വറുത്തു കോരുന്നവർ എറണാകുളത്തെ അറിയപ്പെടുന്ന ബിസിനസുകാർ… അഞ്ചു വയസ്സ് മുതലുള്ള കുട്ടികൾ പാക്കിങ്ങിലും, സാധനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും കൊടുക്കുന്നതിലും സജീവം…. സ്ത്രീകളും, കൗമാരക്കാരും മാവ് കുഴക്കുന്നു, പൂരി പരത്തുന്നു….. യുവാക്കൾ, മൊബൈൽ ആപ്പ് ഉണ്ടാക്കി ആവശ്യാക്കാർക്കു ഭക്ഷണം എത്തിക്കുന്നു…. ജോലിയെടുക്കുന്ന എല്ലാവര്‍ക്കും സമയാസമയത്ത് ചായയും, ഭക്ഷണവും ഉണ്ടാക്കി കൊടുക്കുന്നു….. !!
അറിഞ്ഞും കേട്ടും അവിടേക്കു വരുന്ന രാജസ്ഥാനികൾ…. വരുന്നവർ വരുന്നവർ അവരാൽ കഴിയുന്നത് ചെയ്യുന്നു….. ചുരുക്കം ചില മലയാളികളും…. ഞാനും കൂട്ടുകാരും ഒപ്പം കൂടുന്നു…. അവരുടെയൊപ്പം പണിയെടുത്തപ്പോൾ, ശരിക്കും എന്തൊരു ആത്മ സംതൃപ്തി….. പണ്ട് നമ്മുടെയൊക്കെ നാട്ടിൽ നടക്കുന്ന കല്യാണ ഒരുക്കങ്ങൾ പോലെ…. ഇത് ഇനിയും തുടർന്ന് കൊണ്ടേയിരിക്കും, ദുരിതം ഒഴിയും വരെ…!!
ഇവരൊക്കെയല്ലേ ശെരിക്കും ദൈവങ്ങൾ ? സെൽഫികളില്ല…. പബ്ലിസിറ്റിയില്ല….. സ്വന്തം കാശുകൊടുത്തു ഓരോ ദിവസവും രണ്ടു ലക്ഷം പൂരി കൊടുക്കുന്നു എന്നത് ചെറിയ കാര്യമോ ? ശെരിക്കും ഭൂമിയിലെ ദൈവങ്ങൾ….. മലയാളികൾ എത്ര ഭാഗ്യവാന്മാരാണ്…. ലോകം മുഴുവൻ നമുക്കായി കൈകോർക്കുന്നു.
കൊച്ചി: പ്രളയക്കെടുതി മൂലം ബുദ്ധിമുട്ടുന്ന കേരളത്തില്‍ ഗതാഗത സംവിധാനങ്ങള്‍ ഭാഗികമായി പുനഃസ്ഥാപിച്ചു. മിക്ക ട്രെയിനുകളും ഇന്ന് സാധരണ സമയത്ത് സര്‍വീസ് നടത്തും. അതേസമയം വേഗത നിയന്ത്രണം നിലനില്‍ക്കുന്നതിനാല്‍ തീവണ്ടികളെല്ലാം വൈകിയായിരിക്കും ഓടുക. കെ.എസ്.ആര്‍.ടിയുടെ എല്ലാ സര്‍വീസുകളും ആരംഭിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. റോഡുകള്‍ തകര്‍ന്ന സ്ഥലങ്ങളൊഴികെയുള്ള എല്ലാ പ്രദേശങ്ങളിലേക്കും സര്‍വീസ് തുടങ്ങും. ഇന്റര്‍ സ്റ്റേറ്റ് ദീര്‍ഘദൂര ബസുകളും സര്‍വീസ് പുനരാരംഭിക്കും.
തൃശൂര്‍-ഗുരുവായൂര്‍ പാതയിലും കൊല്ലം-ചെങ്കോട്ട പാതയിലും ഇതു വരെ സര്‍വീസ് തുടങ്ങാനായിട്ടില്ല. പാലക്കാട് ഡിവിഷനു കീഴിലെ എല്ലാ ട്രാക്കുകളും ഗതാഗതയോഗ്യമാക്കി കഴിഞ്ഞു. കൊച്ചുവേളിയില്‍ നിന്നു ചെന്നൈയിലേക്കും ഭുവനേശ്വറിലേക്കും സ്‌പെഷല്‍ ട്രെയിനുകളുണ്ട്. എറണാകുളം-ഷൊര്‍ണൂര്‍ റൂട്ടില്‍ ഞായര്‍ രാത്രി 11 മണിയോടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി. ട്രയല്‍ റണ്ണിന് ശേഷം പാത സജ്ജമാണെന്ന് അധികൃതര്‍ അറിയിച്ചു.
ആലപ്പുഴയിലെ തകഴി, നെടുമ്പ്രം ഭാഗങ്ങളില്‍ ഇപ്പോഴും വെള്ളക്കെട്ടുണ്ട്. ചെറുവാഹനങ്ങള്‍ കടന്നുപോകാറായിട്ടില്ല. ആലപ്പുഴ ജില്ലയിലെ എടത്വ മങ്കോട്ട വീയപുരം ഹരിപ്പാട് റോഡ് തുറന്നിട്ടില്ല. എടത്വ മാമ്പുഴക്കരി, എടത്വ ചമ്പക്കുളം മങ്കൊമ്പ്, എടത്വ ആലംതുരുത്തി, നീരേറ്റുപുറം മുട്ടാര്‍, രാമങ്കരി തായങ്കരി റോഡുകളില്‍ വെള്ളം ഇറങ്ങിയിട്ടില്ല. ഈ സ്ഥലങ്ങളില്‍ ബസുകള്‍ ഓടില്ല. ഇടുക്കി ജില്ലയില്‍ കൊച്ചിധനുഷ്‌കോടി ദേശീയപാതയില്‍ ഇരുട്ടുകാനം മുതല്‍ പള്ളിവാസല്‍ വരെ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. ഇവിടെ അറ്റകുറ്റപ്പണികള്‍ നടക്കുകയാണ്.
വിമാനക്കമ്പനികള്‍ യാത്രാനിരക്ക് പത്തിരട്ടി വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. മിഡില്‍ ഈസ്റ്റിലേക്കാണ് ഏറ്റവും വര്‍ധനവ്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ചാണ് എയര്‍ ഇന്ത്യ ഉള്‍പ്പെടെ ടിക്കറ്റ് നിരക്കില്‍ വലിയ വര്‍ധനവ് നടപ്പിലാക്കിയിരിക്കുന്നത്. ദുബായിലേക്ക് കോഴിക്കോട്ടുനിന്ന് സ്പൈസ് ജെറ്റ് വിമാനത്തില്‍ നാളെ 43,000 രൂപയും ഷാര്‍ജയിലേക്ക് ഇന്‍ഡിഗോ വിമാനത്തില്‍ 33,400 രൂപയും അബുദാബിയിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ 37,202 രൂപയും നല്‍കണം. 7000 മുതല്‍ 10,000 രൂപയ്ക്കു വരെ ടിക്കറ്റ് ലഭിച്ചിരുന്ന സെക്ടറുകളാണിത്.
മന്ത്രി കെ.രാജുവിന്‍റെ പ്രളയകാല ജര്‍മനി യാത്രയില്‍ രാഷ്ട്രീയ വിവാദം മൂക്കുന്നു. ഇതു സംബന്ധിച്ച കെ.രാജുവിന്റെ വിശദീകരണം സിപിഐ നേതൃത്വം തള്ളി. തെറ്റുപറ്റിയില്ലെന്ന മന്ത്രിയുടെ വാദം നിലനില്‍ക്കുന്നതല്ലെന്ന് നേതൃത്വം വ്യക്തമാക്കുന്നു. ഇന്നലെ രാജു കാനം രാജേന്ദ്രനെ കണ്ടു. കാനം നേരിട്ട് അതൃപ്തി അറിയിക്കുകയും ചെയ്തു. ഇതിനിടെ യാത്രയ്ക്ക് പോകുമ്പോള്‍ മന്ത്രിയുടെ ചുമതല കൈമാറിയത് അനുമതിയില്ലാതെയെന്നും വ്യക്തമായി. മന്ത്രി രാജു വകുപ്പ് ചുമതല പി.തിലോത്തമന് കൈമാറിയതാണ് വിവാദത്തിലായത്. കൈമാറ്റം മുഖ്യമന്ത്രി അറിയാതെയാണ് നടന്നത് എന്നത് വിവാദത്തിന്‍റെ ഗൗരവമേറ്റുന്നു. കൈമാറ്റം സംബന്ധിച്ച് പൊതുഭരണവകുപ്പ് ഉത്തരവിറക്കിയിട്ടുമില്ല.
മടങ്ങിയെത്തിയ മന്ത്രിയുടെ പ്രസ്താവന പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്നതാണെന്നും വിലയിരുനത്തലുണ്ട്. ജര്‍മന്‍ യാത്രക്ക് പാര്‍ട്ടി അനുമതി നല്‍കിയത് ഒരുമാസം മുന്‍പാണ്. യാത്രക്കു മുന്‍പുണ്ടായ അസാധാരണസാഹചര്യം പരിഗണിക്കണമായിരുന്നു എന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ശക്തമായ നടപടിവേണമെന്ന ആവശ്യത്തിലാണ് മുതിര്‍ന്നനേതാക്കള്‍.
ഒരു മാസം മുമ്പാണു വിദേശയാത്രയ്ക്കുള്ള അനുമതി രാജു തേടിയത്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനു നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന നിര്‍വാഹകസമിതി അനുവാദം നല്‍കി. സംസ്ഥാന കൗണ്‍സില്‍ അംഗമാണു രാജു. എന്നാല്‍ അതിനുശേഷം സ്ഥിതിഗതികള്‍ മാറിയതു മന്ത്രി കണക്കിലെടുത്തില്ല. പുനലൂരിലെ സ്വന്തം മണ്ഡലത്തില്‍ ചില ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ച മന്ത്രി കുറച്ചുദിവസം താന്‍ ഇവിടെയുണ്ടാകില്ലെന്ന് അവരെയും അറിയിച്ചിട്ടാണു നാടുവിട്ടത്.
കോട്ടയം ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ചുമതല രാജുവിനായിരുന്നു. യാത്ര തിരിക്കുന്നതിനു മുമ്പായി സിപിഐ നേതൃത്വത്തെയോ പാര്‍ട്ടി സെന്ററിനെയോ ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ എന്തെങ്കിലും പുനരാലോചന വേണമോയെന്നും മന്ത്രി ചോദിച്ചില്ല. ചികിത്സയിലായിരുന്ന സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വിവരമറിഞ്ഞ് എത്രയും വേഗം തിരിച്ചെത്താന്‍ രാജുവിനോട് ആവശ്യപ്പെടുകയായിരുന്നു.
ദേശീയ മാധ്യമങ്ങളിലും വാര്‍ത്തയായതിനെത്തുടര്‍ന്നു ജനറല്‍ സെക്രട്ടറി എസ്.സുധാകര്‍ റെഡ്ഡി കേരള നേതാക്കളോടു വിവരം തേടി. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഇന്നലെ ചേരാനിരുന്ന നിര്‍വാഹകസമിതി യോഗം മാറ്റിവച്ചു. നിലവില്‍ നാല്, അഞ്ച്, ആറ് തീയതികളില്‍ സംസ്ഥാന നിര്‍വാഹക സമിതിയും കൗണ്‍സിലും ചേരാന്‍ നിശ്ചയിച്ചിട്ടുണ്ട്.
തിരുവനന്തപുരം: പ്രളയക്കെടുതി മൂലം ബുദ്ധിമുട്ടുന്ന കേരളത്തില്‍ ട്രെയിന്‍ ഗതാഗതം പൂര്‍വ്വ സ്ഥിതിയിലേക്ക് മടങ്ങുന്നു. തിരുവനന്തപുരം മുതല്‍ മംഗളൂരു വരെയുള്ള റെയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. എന്നാല്‍ വേഗനിയന്ത്രണമുള്ളതിനാല്‍ ട്രെയിനുകള്‍ വൈകാന്‍ സാധ്യതയുണ്ട്. കെ.എസ്.ആര്‍.ടി ദീര്‍ഘദൂര സര്‍വ്വീസകള്‍ ഭാഗികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പ്രധാന പാതകളെല്ലാം രണ്ട് ദിവസത്തിനകം പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
അതേസമയം തൃശൂര്‍ഗുരുവായൂര്‍ പാതയിലും കൊല്ലംചെങ്കോട്ട പാതയിലും ഇതു വരെ സര്‍വീസ് തുടങ്ങാനായിട്ടില്ല. പാലക്കാട് ഡിവിഷനു കീഴിലെ എല്ലാ ട്രാക്കുകളും ഗതാഗതയോഗ്യമാക്കി കഴിഞ്ഞു. ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളാണ് സംസ്ഥാനം വിടാനായി ട്രെയിന്‍ കാത്ത് സ്റ്റേഷനുകളിലെത്തിയിരിക്കുന്നത്. നോര്‍ത്തിലേക്ക് യാത്ര ചെയ്യുന്ന പരിമിതമായ ട്രെയിനുകള്‍ മാത്രമെ നിലവിലുള്ളു. ഇവയെല്ലാം തിങ്ങി നിറഞ്ഞാണ് ഓടുന്നത്. ചെന്നൈമംഗളൂരു അടക്കമുള്ള ദീര്‍ഘദൂര ട്രെയിനുകള്‍ തിങ്കളാഴ്ച ആരംഭിച്ചെങ്കിലും ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്.
കൊച്ചുവേളിയില്‍ നിന്നു ചെന്നൈയിലേക്കും ഭുവനേശ്വറിലേക്കും സ്‌പെഷല്‍ ട്രെയിനുകളുണ്ട്. എറണാകുളംഷൊര്‍ണൂര്‍ റൂട്ടില്‍ ഞായര്‍ രാത്രി 11 മണിയോടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി. ട്രയല്‍ റണ്ണിന് ശേഷം പാത സജ്ജമാണെന്ന് അധികൃതര്‍ അറിയിച്ചു. കുതിരാന്‍, താമരശേരി ചുരം തുടങ്ങിയ സംസ്ഥാനത്തെ നിര്‍ണായക റോഡുകള്‍ പൂര്‍ണമായും രണ്ട് ദിവസത്തിനകം പ്രവര്‍ത്തന സജ്ജമാകും. ചരക്ക് നീക്കം ദ്രുതഗതിയിലാക്കാനാണ് അധികൃതരുടെ പദ്ധതി. സംസ്ഥാനത്തേക്ക് അവശ്യ സാധനങ്ങളെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കൊച്ചി നേവല്‍ ബേസില്‍ നിന്നും ആഭ്യന്തര വിമാന സര്‍വീസുകള്‍ നടക്കുന്നുണ്ട്. നെടുമ്പാശേരി വിമാനതാവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
ദില്ലി: കേരളത്തിലെ പ്രളയക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിലുറച്ചു കോൺഗ്രസ്. 5000 കോടി രൂപയ്ക്കു പരസ്യം ചെയ്യുന്ന മോദി കേരളത്തിനുള്ള അടിയന്തര സഹായം 500 കോടിയായി ചുരുക്കിയത് എന്തുകൊണ്ടാണെന്നു വ്യക്തമാക്കണം. ഫണ്ടുകൾ സ്വന്തം പ്രചാരണത്തിന് ഉപയോഗിക്കാനാണ് മോദിക്കു താൽപര്യമെന്നും കോൺഗ്രസ് ആരോപിച്ചു.
നവ്ജ്യോത് സിങ് സിദ്ദു പാക്കിസ്ഥാനിലേക്കു പോയത് പഞ്ചാബ് മന്ത്രിയെന്ന നിലയിലോ കോൺഗ്രസ് പ്രവർത്തകനെന്ന നിലയിലോ അല്ലെന്നും കോൺഗ്രസ് വക്താവ് ജയ്‌വീർ ഷേർഗിൽ പറഞ്ഞു. ക്രിക്കറ്റ് സുഹൃത്തെന്ന നിലയിലാണ് ഇമ്രാൻ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ സിദ്ദു പോയതെന്നും ഇക്കാര്യത്തിൽ കോൺഗ്രസിനു പറയാനുള്ളതു പഞ്ചാബ് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും ഷേർഗിൽ പറഞ്ഞു.
തിരുവനന്തപുരം: പ്രളയക്കെടുതിയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലേക്ക് അടുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയത്തിൽ ഒറ്റപ്പെട്ട അവസാന ആളെയും രക്ഷപ്പെടുത്തുന്നതുവരെ രക്ഷാപ്രവർത്തനം തുടരുമെന്നും ദുരിതശ്വാസ ക്യാന്പുകളിൽനിന്നു വീടുകളിലേക്കു മടങ്ങുന്നവർക്ക് അതിജീവനത്തിന് തത്കാലത്തേക്ക് ആവശ്യമായ കിറ്റുകൾ നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദുരിതാശ്വാസക്യാന്പുകളിൽ കഴിയുന്നവർക്ക് നേരിട്ടു സഹായങ്ങൾ നൽകുന്നതു വിലക്കിയ മുഖ്യമന്ത്രി, ചില സംഘടനകൾ പ്രത്യേക ചിഹ്നങ്ങളും മുദ്രകളും ധരിക്കണമെന്ന് ആവശ്യപ്പെടുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത് അനുവദിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി.
സംസ്ഥാനത്താകെ 3214 ക്യാന്പുകളിലായി 10,78,073 പേരാണ് കഴിയുന്നത്. 2,12,735 സ്ത്രീകൾ, 2,23,847 പുരുഷൻമാർ, 12 വയസിൽ താഴെയുള്ള 1,00,491 കുട്ടികൾ എന്നിങ്ങനെയാണ് ഇവരുടെ കണക്ക്. ദുരിതാശ്വാസ ക്യാന്പുകളിൽ ആവശ്യത്തിനു ഭക്ഷണവും മരുന്നും എത്തിക്കുന്നുണ്ട്. വീടുകളിലേക്കു മടങ്ങിയെത്താവുന്ന സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. വീടുകൾ വാസയോഗ്യമാക്കുന്ന പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടത്തും. അതുവരെ ദുരിതാശ്വാസ ക്യാന്പുകൾ തുടരും- മുഖ്യമന്ത്രി പറഞ്ഞു.
ഒഴിഞ്ഞുപോയ വീടുകളിലേക്ക് തനിയെ ചെന്നുകയറുന്നത് ഒഴിവാക്കണം. മറിച്ചായാൽ അപകടങ്ങൾക്കു അത് വഴിവയ്ക്കും. വൈദ്യുതി ബന്ധം തകർന്നയിടങ്ങളിൽ കണക്ഷൻ ലഭ്യമാക്കാൻ കഐസ്ഇബിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സൗജന്യമായി വയറിംഗ്, പ്ലംബിംഗ് ചെയ്തു നൽകാൻ ഇതുമായി ബന്ധപ്പെട്ട സംഘടനകൾ പിന്തുണ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഡോക്ടർമാരുടെ സംഘം കേരളത്തിലേക്ക് എത്തുന്നുണ്ട്. ചികിത്സാ ആവശ്യങ്ങളിൽ ഐഎംഎയുടെ സഹകരണം ലഭിക്കുന്നു- മുഖ്യമന്ത്രി പറഞ്ഞു.
ദുരിതാശ്വാസ ക്യാന്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് സന്നദ്ധ സംഘടനകൾ ഉൾപ്പെടെയുള്ളവർ സഹായങ്ങൾ കൈമാറേണ്ടത്. അത് അദ്ദേഹം വിതരണം ചെയ്യും. ക്യാന്പിൽ കഴിയുന്നവർക്കു നേരിട്ടു സഹായം നൽകകേണ്ടതില്ല. ഒരു കുടുംബംപോലെ കഴിയുന്നവർക്ക് ഒരേപോലെ സാധനങ്ങൾ ലഭിക്കണം. ചില സംഘടനകൾ അവരുടെ അടയാളങ്ങൾ ധരിക്കാൻ ആവശ്യപ്പെടുന്നായി ശ്രദ്ധയിൽപ്പെട്ടു. അത് അനുവദിക്കാൻ കഴിയില്ല. സർക്കാർ സംസ്ഥാനത്തെ ഓണാഘോഷം ഒഴിവാക്കിയിട്ടുണ്ട്. പ്രളയസാഹചര്യത്തിൽ ആർഭാടകരമായ ചടങ്ങുകൾ ഒഴിവാക്കണമെന്നാണു സർക്കാർ അഭ്യർഥനയെന്നും മുഖ്യമന്ത്രി പറഞ്ഞു.
രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത മത്സ്യത്തൊഴിലാളികളെ ആദരിക്കുമെന്നും ഇതിനായി 29-ാം തിയതി തിരുവനന്തപുരത്തു ചടങ്ങ് സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത യുവതീയുവാക്കളെ മുഖ്യമന്ത്രി അകമഴിഞ്ഞു പ്രശംസിച്ചു. പ്രളയത്തിൽ മുങ്ങിയ വീടുകളിൽ ഉൾപ്പെട്ടു നനഞ്ഞുപോയ നോട്ടുകൾ മാറ്റിനൽകണമെന്ന് റിസർവ് ബാങ്കിനോട് ആവശ്യപ്പെട്ടെന്നും ഇക്കാര്യം ചെയ്തു നൽകാമെന്നു റിസർവ് ബാങ്ക് അറിയിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
കൊച്ചി: പ്രളയ ദുരിത മേഖലകളിൽ പാന്പ് ശല്യം രൂക്ഷമാവുന്നു. ദുരിതാശ്വാസ ക്യാന്പുകളിൽനിന്ന് ആളുകൾ വീടുകളിലേക്കു മടങ്ങിയെത്തുന്ന അങ്കമാലി, പറവൂർ, കാലടി മേഖലകളിലാണ് ഇഴ ജന്തു ശല്യം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ഇവിടെ 50 പേരാണ് പാന്പുകടിയേറ്റു ചികിത്സ തേടിയത്.
അണലി, ഇരുതലമൂരി, മൂർഖൻ, ചേര എന്നീ പാന്പുകളിലാണ് വെള്ളത്തിൽ ഒഴുകിയെത്തിയത്. പാന്പുകടിയേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.
ബിജോ തോമസ് അടവിച്ചിറ
വെള്ളപ്പൊക്കത്തെ തുടർന്ന് പലായനം ചെയ്തെത്തുന്ന കുട്ടനാട്ടുകാർക്ക് അഭയമൊരുക്കി ചങ്ങനാശേരി. നാടിന്റെ നാനാതുറകളിൽ നിന്നുള്ളവർ നൽകുന്ന നിർലോഭമായ സഹായത്തിന്റെ ബലത്തിലാണ് ക്യാംപുകൾ പ്രവർത്തിക്കുന്നത്.
കുട്ടനാട്ടിൽനിന്ന് പലായനം ചെയ്ത് അരലക്ഷത്തോളം പേർ ആണ് ചങ്ങനാശ്ശേരി ഭാഗത്തെത്തിയത്. ആളുകളുടെ വരവേറിയതോടെ പുതിയ ക്യാംപുകൾ തുടങ്ങി. പല ക്യാംപുകളിലെയും അംഗസംഖ്യ ക്രമാതീതമായപ്പോൾ തൊട്ടടുത്ത സ്ഥലങ്ങളിൽ ക്യാംപ് തുടങ്ങി. ചങ്ങനാശേരിയിലെ വീടുകളിൽവരെ കുട്ടനാട്ടുകാർക്ക് അഭയമൊരുക്കി. ദുരിതത്തിൽ പകച്ചു പോയ കുട്ടനാട്ടുകാർക്ക് അഭയമൊരുക്കി അഞ്ചു വിളക്കിന്റെ നാട്; ചങ്ങനാശേരി കൂടെയുണ്ടെന്ന് തെളിയിച്ചു…… എ സി റോഡിൽകൂടി മനക്കച്ചിറ ഭാഗത്തും, ചങ്ങനാശേരി ബോട്ട് ജെട്ടി വഴിയും കൈനടി വഴി കുറിച്ചിയിലേക്കും കുട്ടനാട്ടുകാരുടെ ജന പ്രളയം തന്നെ ആയിരുന്നു. ഒരു മുന്നൊരുക്കങ്ങളും ഇല്ലാതെ ഇരുന്നത് കൊണ്ട് ആദ്യ മണിക്കൂറുകളിൽ ചെറിയ തോതിൽ അങ്കലാപ്പുണ്ടായെങ്കിലും, തുടർന്നങ്ങോട്ട് നാട് കൂടെയുണ്ടെന്ന് തെളിയിച്ചു. സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ സഹായവുമായി ഓടി എത്തി.

പിന്നീട് കണ്ടത് എന്നുവരെ നാടുകാണാത്ത രക്ഷ പ്രവർത്തനം. രക്ഷാപ്രവർത്തനത്തിന് കുട്ടനാടിന്റെ ഉൾഭാഗങ്ങളിലേക്കു പോകുന്ന ബോട്ടുകളിൽ പോലും ചങ്ങനാശേരിയിലെ ജാതി മത രാഷ്ട്രീയ അതീനമായി യുവാക്കൾ ജീവൻ പണയം വച്ചും മുന്നോട്ടു ഇറങ്ങി. മുഖ്യ അഭയാർത്ഥി ക്യാമ്പുകളായി നിമിഷ നേരം കൊണ്ട് ചങ്ങനാശേറി എസ് ബി കോളേജിൽ തുടങ്ങി നീണ്ട നിരതന്നെ ഒരുങ്ങി. കുറിച്ചി സ്കൂളുകൾ, മലർക്കുന്നം സ്കൂൾ, കുറിച്ചി എസ്എൻഡിപി ഹാൾ, തുടങ്ങി പായിപ്പാട് സ്കൂളുകളിൽ വരെ കുട്ടനാട്ടുകാരെ കൊണ്ട് നിറഞ്ഞു.സർക്കാർ സേവനങ്ങൾക്ക് പുറമേ പല ഫേസ് ബുക്ക് കൂട്ടായ്‍മകളും, സാമൂഹ്യ സംഘടനകളും വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവർ പലവിധ സഹായങ്ങളുമായി ചങ്ങനാശേരിയിലേക്കും, മറ്റ് പ്രളയബാധിത മേഖലകളിലെ ദുരിതാശ്വാസ ക്യാംപുകളിലേക്കും ഒഴുകിയെത്തുകയാണ്. കാരുണ്യത്തിന്റെ സഹായവുമായി വസ്ത്രവും ഭക്ഷണവും മറ്റു സഹായങ്ങളുമായി കക്ഷി രാഷ്ട്രീയത്തിന് അതീനമായി ചങ്ങനാശേരിയുടെ നാതുറകളിലുള്ള പ്രബുദ്ധരായ ജനങ്ങൾ ഉണർന്നു പ്രവർത്തിച്ചു. ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ ഇപ്പോഴും എല്ലാവിധ സഹായങ്ങളും ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നു
ഒരേസമയം രണ്ടു ജീവൻ രക്ഷിക്കുക മാത്രമാണ് അന്ന് മനസിലുണ്ടായിരുന്നത്. പ്രളയത്തിൽ പെട്ട് ആലുവ ചെങ്ങമനാട്ടു കെട്ടിട്ടിന്റെ മുകളിൽ അഭയം തേടിയ ഗർഭിണിയെ രക്ഷിച്ച നാവവികസേനയിലെ മലയാളി കമാൻഡർവിജയ് വർമയ്ക്ക് ആ നിമിഷങ്ങൾ മറക്കാൻ കഴിയുന്നില്ല. വിജയ് വർമയുടെ നേതൃത്വത്തിൽ കഴിഞ്ഞ പതിനേഴിനു രാവിലെ കളത്തിങ്ങൽ സാജിദ ജബീലിനെ ഹെലികോപ്ടറിൽ രക്ഷിച്ച് നേവൽബേസിലെ ആശുപത്രിയിലെത്തിച്ചിരുന്നു. അന്ന് ഉച്ചയോടെ സാജിദ ആൺകുഞ്ഞിന് ജന്മം നൽകി.
പ്രളയ രക്ഷാപ്രവർത്തനത്തിലായിരുന്നു വിജയ് വർമയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ സമ്മാനങ്ങളുമായി നേവൽബേലിസെ ആശുപത്രിയിലെത്തി കുഞ്ഞിനെ സന്ദർശിച്ചു.
സാജിദ കുടുങ്ങിപ്പോയ കെട്ടിടം കണ്ടെത്താൻ ഏറെ പണിപ്പെട്ടിരുന്നു.. ചുറ്റുപാടും വെള്ളവും മരങ്ങളും മാത്രം. ഡോ. മഹേഷിനെ ആദ്യം താഴെയിറക്കി. ഉടൻ ആശുപത്രിയിലേക്കു മാറ്റണമെന്നു ഡോക്ടർ ആവശ്യപ്പെട്ടു. പൂർണ ഗർഭിണിയെ ഹെലികോപ്ടറിലേക്കേ് ഉയർത്തുന്നതിൽ അൽപം അപകട സാധ്യതയുണ്ടായിരുന്നു. എങ്കിലും രണ്ടുജീവൻ രക്ഷിക്കേണ്ട സാഹചര്യമായതിനാൽ മറ്റൊനുന്നും ആലോചിച്ചില്ല.
സാജിദ ധൈര്യപൂർവം തയ്യാറാകുകകയും നിർദേശങ്ങളെല്ലാംഅക്ഷരം പ്രതി അനുസരിക്കുകയും ചെയ്തു. അന്ന് ഹെലികോപ്ടർ പകർത്തിയ വിജയ് വർമ പറയഞ്ഞു. മൂന്നാമത്തെ പ്രസവമായിരുന്നതിനാൽ സുഖപ്രസവമായിരിക്കുമെന്നുറപ്പായിരുന്നുവെന്ന് സാജിദയെ പരിചരിച്ച ഡോ. തമന്ന പറയുന്നു.
പറവൂര്‍ കുത്തിയതോടില്‍ നിന്ന് നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. കെട്ടിടം ഇടിഞ്ഞുവീണ് വെള്ളത്തില്‍പ്പെട്ടവരാണ് മരിച്ചത്. ആറുപേരാണ് വെള്ളത്തിൽ വീണത്. കഴിഞ്ഞദിവസം രണ്ടുമൃതദേഹങ്ങൾ കണ്ടെത്തി. മരിച്ചത് ആരൊക്കെയാണ് മരിച്ചതെന്ന് തിരിച്ചറിയാനില്ല. ആയിരത്തോളംപേർ കയറിക്കൂടിയ പള്ളികെട്ടിടമാണ് ഇടിഞ്ഞുവീണത്. ഇവർ അവിടെ കുടുങ്ങിയെന്ന് അറിഞ്ഞിരുന്നങ്കിലും രക്ഷപെടുത്താൻ സാധിച്ചിരുന്നില്ല.
പെരിയാറും ചാലക്കുടിപ്പുഴയും സംഗമിക്കുന്ന സ്ഥലമാണ് കുത്തിയതോട്. അതുകൊണ്ട് ഒഴുക്കും വെള്ളവും സാവകാശമാണ് ഇറങ്ങുന്നത്. മൃതദേഹങ്ങൾ മൂന്നാംദിവസം വെള്ളത്തിൽപ്പൊങ്ങി ഒഴുകാൻ തുടങ്ങിയതോടെയാണ് കണ്ടെത്തിയത്.