ഒന്‍പതു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയെ തുടര്‍ന്ന് 25 കാരിയായ യുവതി അറസ്റ്റ് ചെയ്തു. മലയാറ്റൂര്‍ കാടപ്പാറ സ്വദേശിനിയാണ് അറസ്റ്റിലായത്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് അറസ്റ്റ്. ദിവസങ്ങളായി കുട്ടി പുറത്ത് കാണിക്കുന്ന ശാരീരിക അസ്വസ്ഥതകളിൽ സംശയം തോന്നിയ വീട്ടുകാർ കുട്ടിയെ ആശുപത്രിയിൽ കാണിച്ചതോടുകൂടിയാണ് പീഡനകഥ പുറത്താകുന്നത്. കുട്ടി ജനനേന്ദ്ര്യത്തിൽ ഉൾപ്പെടെ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഡോക്ടറെ കാണിക്കുകയായിരുന്നു. തുടര്‍ന്ന് കൗണ്‍സലിങ് നടത്തിയപ്പോഴാണ് പീഢന വിവരം പുറത്തറിയുന്നത്. കുട്ടിയുടെ മൊഴിയെടുത്ത ശേഷമാണ് യുവതിയെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.അതേസമയം കേസ് കെട്ടിച്ചമച്ചതാണെന്നും കുട്ടിയുടെ അമ്മയുമായുള്ള സാമ്ബത്തിക ഇടപാടുകളാണ് കേസിനു പിന്നിലെന്നും യുവതിയുടെ ഭര്‍ത്താവ് മാധ്യമങ്ങളോട് പറഞ്ഞു
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ‘ജനമഹായാത്ര’യ്ക്കിടയിൽ തന്നെ കോൺഗ്രസ് സ്ഥാനാർഥി നിർണയ ചർച്ചകൾ നടക്കും. യാത്ര 28 നാണ് സമാപിക്കുക. 20 ന് പട്ടിക കൈമാറണമെന്നാണ് എഐസിസി നിർദേശം. 25 ന് ദേശീയതലത്തിൽ ആദ്യ പട്ടിക പുറത്തിറക്കാനാണു ഹൈക്കമാൻഡ് ഉദ്ദേശ്യം.
സംസ്ഥാന തിരഞ്ഞെടുപ്പു സമിതി രൂപീകരണം ഉടനുണ്ടാകും. 21 പേരെയാണ് ഇതിൽ ഉദ്ദേശിക്കുന്നത്. ജനമഹായാത്രയ്ക്ക് ഒഴിവുള്ള 17 ന് ഈ സമിതി ചേർന്നേക്കും. മറിച്ചെങ്കിൽ കേരളത്തിനു പട്ടിക കൈമാറാൻ സാവകാശം നൽകണം. മറ്റു ചില സംസ്ഥാനങ്ങളിൽ സ്ഥാനാർഥി നിർണയം തുടങ്ങിക്കഴിഞ്ഞ സാഹചര്യത്തിൽ അതിനു സാധ്യത കുറവാണ്.
സിറ്റിങ് എംപിമാരെല്ലാം മത്സരിച്ചേക്കുമെന്നാണു കരുതുന്നത്. എം.ഐ. ഷാനവാസിന്റെ നിര്യാണത്തെത്തുടർന്ന് വയനാട്ടിലും, മുല്ലപ്പള്ളി മത്സരിക്കുന്നില്ലെന്ന് അറിയിച്ചതിനാൽ വടകരയിലും പുതിയ സ്ഥാനാർഥികളെ കണ്ടെത്തേണ്ടിവരും. 2014 ൽ ഘടകകക്ഷികളെല്ലാം ജയിച്ചപ്പോൾ തോറ്റ എട്ടു സീറ്റിലും കോൺഗ്രസ് സ്ഥാനാർഥികളായിരുന്നു. ആ സീറ്റുകളും രണ്ടു സിറ്റിങ് സീറ്റും കൂടി കണക്കാക്കി പത്തു പുതിയ സ്ഥാനാർഥികളെ അങ്ങനെയെങ്കിൽ കോൺഗ്രസിനു നിശ്ചയിക്കേണ്ടതുണ്ട്.
ഇടുക്കിയിലോ കോട്ടയത്തോ ഉമ്മൻചാണ്ടി മത്സരിക്കുമെന്ന ചർച്ചയുണ്ടെങ്കിലും നിലവിൽ അതിന്റെ ആവശ്യമില്ലല്ലോ എന്ന മനോഭാവത്തിലാണ് അദ്ദേഹം. ഹൈക്കമാൻഡും ഉമ്മൻചാണ്ടിയും തമ്മിൽ ഇക്കാര്യത്തിൽ നടത്തുന്ന ആശയവിനിമയമാകും നിർണായകം. എ.കെ.ആന്റണിയുടെ നിർദേശവും ഉറ്റുനോക്കപ്പെടുന്നു. വടകരയിൽ മുല്ലപ്പള്ളിയുടെ സ്ഥാനാർഥിത്വം അനിവാര്യമാണെന്ന അഭിപ്രായം പാർട്ടിയിലുണ്ട്. അതു ചൂണ്ടിക്കാട്ടിയവരോട്, ഇളക്കമില്ലാത്ത തീരുമാനമാണു തന്റേതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
നിയമസഭയിൽ തുടർച്ചയായി 50 വർഷം പൂർത്തിയാക്കുകയെന്ന ബഹുമതി ഒരു വർഷം മാത്രം അകലെ ഉമ്മൻചാണ്ടിയെ കാത്തിരിക്കുന്നു. 1970 ലാണ് ആദ്യമായി അദ്ദേഹം പുതുപ്പള്ളിയിൽ നിന്നു നിയമസഭയിലെത്തുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ചുകൊണ്ട് പാർലമെന്ററി ജീവിതത്തിന്റെ സുവർണജൂബിലി ആഘോഷിക്കാമല്ലോയെന്നു ചൂണ്ടിക്കാട്ടുന്നവരുണ്ട്.
ഇനി മത്സരത്തിനില്ലെന്ന് ആവർത്തിക്കുമ്പോഴും തൃശൂർ സീറ്റ് തിരിച്ചുപിടിക്കാൻ വി.എം. സുധീരനെ ഇറക്കണമെന്ന സമ്മർദവും ശക്തമാണ്. കെപിസിസിയുടെ മറ്റൊരു മുൻ പ്രസിഡന്റ് എം.എം. ഹസൻ വയനാടിനായും പിടിമുറുക്കുന്നു.
ഇതിനിടെ യുവപ്രാതിനിധ്യം വാദിച്ചു യൂത്ത് കോൺഗ്രസ് രംഗത്തിറങ്ങിയിട്ടുണ്ട്. സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസിനാണ് (ഇടുക്കി, തൃശൂർ) മുൻതൂക്കം. സംസ്ഥാന ഭാരവാഹികളായ ആദം മുൽസി(വയനാട്), സുനിൽ ലാലൂർ( ആലത്തൂർ) എന്നിവരും സാധ്യതയിലുണ്ട്. മുൻ അഖിലേന്ത്യാ സെക്രട്ടറി മാത്യു കുഴൽനാടനെ ഇടുക്കി, ചാലക്കുടി സീറ്റുകളിൽ പരിഗണിച്ചേക്കാം. കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത് വടകരയിൽ സാധ്യതാ പട്ടികയിലുണ്ട്. രാഷ്ട്രീയകാര്യസമിതി അംഗം ഷാനിമോൾ ഉസ്മാനാണ് വനിതാ പട്ടികയിൽ മുൻതൂക്കം
തട്ടുകട വാടകയെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്നു കോട്ടയം നഗരഹൃദയത്തിൽ ഒരാൾ പട്ടാപ്പകൽ കുത്തേറ്റുമരിച്ചു. ശരീരത്തിൽ ആറോളം കുത്തേറ്റു മൃതപ്രായനായി കിടന്നയാളെ കണ്ടെത്തിയതു സംഭവം നടന്ന് അര മണിക്കൂർ കഴിഞ്ഞ്. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെ തിരുനക്കര രാജധാനി ഹോട്ടൽ ഭാഗത്തു നിന്നു ബസ് സ്റ്റാൻഡിലേക്കുള്ള ഇടനാഴിയിലാണു സംഭവം. മറിയപ്പള്ളി പുഷ്പഭവനം വിജയകുമാർ (അനി–45) ആണു മരിച്ചത്. പ്രതി പെരുമ്പായിക്കാട് ചിറയിൽ റിയാസ് (27) കുത്തേറ്റ നിലയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്
വിജയകുമാറിന്റെ ഉടമസ്ഥതയിലുള്ള പഴവർഗ തട്ടുകട നാളുകളായി റിയാസാണു നടത്തിക്കൊണ്ടിരുന്നത്. ഇതിന്റെ വാടക കൃത്യമായി ലഭിക്കുന്നില്ലെന്ന കാരണത്താൽ ഇരുവരും തമ്മിൽ സ്ഥിരമായി തർക്കം നടന്നിരുന്നതായി പൊലീസ് പറയുന്നു. ശനിയാഴ്ചയും ഇതെച്ചൊല്ലി ഇരുവരും വാക്കേറ്റമുണ്ടായി. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെ സംഭവം നടന്ന ഇടനാഴിയിൽ റിയാസും വിജയകുമാറും തമ്മിൽ കയ്യാങ്കളി ഉണ്ടായെന്നും തുടർന്നു വിജയകുമാർ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ചു റിയാസിനെ കുത്തിപ്പരുക്കേൽപിച്ചതായി പൊലീസ് പറയുന്നു.
തുടർന്നു കത്തി പിടിച്ചുവാങ്ങിയ റിയാസ് വിജയകുമാറിനെ കുത്തിവീഴ്ത്തി. ശരീരത്തിൽ ആറോളം കുത്തേറ്റ് അവശനിലയിലായ വിജയകുമാറിനെ സ്ഥലത്ത് ഉപേക്ഷിച്ച് റിയാസ് മെഡിക്കൽ കോളജിൽ ചികിത്സ തേടി. ബസ് സ്റ്റാൻഡിലേക്കു പോയ യാത്രക്കാർ വിവരം അറിയിച്ചതിനെത്തുടർന്നാണു പൊലീസ് സ്ഥലത്തെത്തി വിജയകുമാറിനെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. അവിവാഹിതനാണ്. സംഭവസമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു
പരുക്കേറ്റ റിയാസ് പൊലീസ് കസ്റ്റഡിയിലാണ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നത്. ചികിത്സയ്ക്കു ശേഷം ഇയാളെ കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്യുമെന്നു പൊലീസ് അറിയിച്ചു. വെസ്റ്റ് എസ്എച്ച്ഒ നിർമൽ ബോസിന്റെ നേതൃത്വത്തിലുള്ള സംഘമാണു കേസ് അന്വേഷിക്കുന്നത്. വിജയകുമാറിന്റെ സംസ്കാരം ഇന്ന് 4നു സഹോദരി പുഷ്പയുടെ മറിയപ്പള്ളിയിലുള്ള നങ്ങ്യാരുപറമ്പിൽ വീട്ടുവളപ്പിൽ. അച്ഛൻ: പരേതനായ അനിയൻ പിള്ള, അമ്മ: സരസ്വതി അമ്മ
ജോർജ് സാർ പാവം പുള്ളി ഓടും ചാടും നന്നായി പാട്ടുപാടും പിന്നെ പുള്ളിക്ക് ഊട്ടിയിൽ 100 ഏക്കർ സബർജെല്ലി തോട്ടമുണ്ട്

ട്രോളിലും നിറഞ്ഞ് വാളകം ബ്രൈറ്റ് പബ്ലിക് സ്കൂളും ജോർജ് സാറും. സ്കൂളിൻറെ ഫെയ്സ്ബുക്ക് പേജിലും വിമർശന പ്രളയമാണ്. അധ്യാപകരെ ന്യായീകരിച്ചെത്തിയ വിദ്യാർത്ഥികളും ട്രോളിൽ നിറയുന്നുണ്ട്. കുട്ടികളെ അധ്യാപകര്‍ പറഞ്ഞു പഠിപ്പിച്ച നാടകമാണിതെന്നാണ് പ്രധാന ആക്ഷേപം.

അതേസമയം രക്ഷിതാക്കളെ അസഭ്യം പറഞ്ഞതിന്റെ പേരില്‍ കേസെടുത്തതിന് പിന്നാലെ പുതിയ വിവാദക്കുരുക്കിലാണ് സ്കൂൾ. ഫെയ്സ്ബുക്ക് പോസ്റ്റിലെ അക്ഷരത്തെറ്റ് ചൂണ്ടിക്കാണിച്ചതിനാണ് ഇത്തവണ ചീത്തവിളി. രക്ഷിതാക്കളോടുള്ള മോശം പെരുമാറ്റത്തെ വിമർശിക്കുന്നവരോടും ഫെയ്സ്ബുക്ക് പോസ്റ്റിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നവരോടും സഭ്യമല്ലാത്ത ഭാഷയിലാണ് സ്കൂൾ അധികൃതർ മറുപടി പറയുന്നത്.

ഫെയ്സ്ബുക്ക് യൂസർമാരും സ്കൂള്‍ അധികൃതരും തമ്മിലുള്ള സോഷ്യൽ പോര് കൊഴുക്കുകയാണ്. പ്രിന്‍സിപ്പല്‍ ജോര്‍ജ് ഐസക്കിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലെ ആറ് അക്ഷരത്തെറ്റുകള്‍ ചൂണ്ടിക്കാണിച്ചയാളോട് ‘നീ പോടാ, നിന്റെ പേര് ആദ്യം എഴുതി പഠിക്ക്’ എന്നായിരുന്നു ബ്രൈറ്റ് പബ്ലിക് സ്‌കൂള്‍ വാളകത്തിന്റെ മറുപടി. സ്‌കൂളിനോട് ശത്രുതയുള്ള ആരോ ആണ് അഡ്മിന്‍ എന്ന് ചിലര്‍ പരിഹസിച്ചപ്പോള്‍ ‘ഞാന്‍ ജോര്‍ജ് സര്‍’ എന്ന് പരിചയപ്പെടുത്തിയാണ് മറുപടി നൽകിയത്.

ചെന്നൈ: ചലച്ചിത്ര നടി ഭാനുപ്രിയയുടെ ചെന്നൈയിലെ വീട്ടില്‍ റെയിഡ്. കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ സമിതിയാണ് റെയ്ഡ് നടത്തിയത്. പരിശോധനയില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ കണ്ടെത്തിയതായാണ് വിവരം. തങ്ങള്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പെണ്‍കുട്ടികള്‍ സമിതിക്ക് മൊഴി നല്‍കിയിട്ടുണ്ട്. ഈ കുട്ടികളില്‍ ഒരാളുടെ അമ്മയായ പ്രഭാവതിയാണ് ഭാനുപ്രിയക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്.
ഒന്നര വര്‍ഷമായി വീട്ടുജോലിക്ക് നില്‍ക്കുന്ന തന്റെ മകള്‍ക്ക് ശമ്പളം നല്‍കാതെ പീഡിപ്പിക്കുകയാണെന്നും മകളെ കാണാന്‍ പോലും അനുവദിക്കുന്നില്ലെന്നുമായിരുന്നു പരാതി. ബാലാവകാശ പ്രവര്‍ത്തകനായ അച്യുത റാവു എന്‍സിപിസിആറിനും സംസ്ഥാന കമ്മീഷനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റെയിഡ് നടന്നത്. നടിയുടെ വീട്ടില്‍ നാല് പെണ്‍കുട്ടികളുണ്ടെന്നും മനുഷ്യക്കടത്താണ് ഇതെന്ന് സംശയമുണ്ടെന്നും പറയുന്ന കത്തില്‍ ഭാനുപ്രിയയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെടുന്നു.
പതിനാല് വയസ്സുള്ള പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തി ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയില്‍ താരത്തിനെതിരെ നേരത്തേ കേസെടുത്തിരുന്നു. അതിന് ശേഷം നടന്ന അന്വേഷണമാണ് റെയിഡില്‍ എത്തിയത്. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ നിന്നുളള വീട്ടമ്മയായ പ്രഭാവതി സമാല്‍കോട്ട് പൊലീസ് സ്റ്റേഷനിലാണ് നടിക്കെതിരെ പരാതി നല്‍കിയത്.
നേപ്പാളും ഭൂട്ടാനും ഇന്ത്യയുടെ ഭാഗമാണെന്ന് കരുതിയാളാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എന്ന് വെളിപ്പെടുത്തല്‍. നേപ്പാളും ഭൂട്ടാനും ഇന്ത്യയുടെ ഭാഗമായിരുന്നെന്നാണ് അദ്ദേഹം വിചാരിച്ചിരുന്നത്. ദക്ഷിണേഷ്യയെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് അദ്ദേഹത്തിന്റെ തെറ്റിദ്ധാരണ പുറത്തുവന്നതെന്ന് സിഐഎ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
ചര്‍ച്ചയ്ക്കിടെ മാപ്പ് നോക്കി നേപ്പാള്‍ ഇന്ത്യയിലാണെന്ന് ട്രംപ് പറയുകയായിരുന്നു. എന്നാല്‍ നേപ്പാള്‍ സ്വതന്ത്രരാഷ്ട്രമാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതോടെ ഭൂട്ടാന്‍ ഇന്ത്യയിലാണോയെന്ന് ട്രംപ് ചോദിച്ചു. 2017ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ നേപ്പാളിനെ ‘നിപ്പിള്‍’ എന്നും ഭൂട്ടാനെ ‘ബട്ടണ്‍’ എന്നും ട്രംപ് വിളിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ബീഹാറിലെ വൈശാലിയിൽ സീമാഞ്ചൽ എസ്ക്പ്രസ് ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ ആറു പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെ 3.52 ന് പാറ്റ്നയിൽനിന്നും 30 കിമോമീറ്റർ അകലെ സഹാദായി ബുസർഗിലാണ് അപകടം നടന്നത്.
ബിഹാറിലെ ജോഗ്ബാനിക്കും ഡൽഹി ആനന്ദ് വിഹാർ ടെർമിനലിനും ഇടയിൽ സർവീസ് നടത്തുന്ന ട്രെയിനാണ് സീമാഞ്ചൽ എസ്ക്പ്രസ്. ട്രെയിനിന്റെ ഒൻപത് കോച്ചുകളാണ് പാളം തെറ്റിയത്. ഒരു ജനറൽ കോച്ച്, ഒരു എസി കോച്ച്(B3), എന്നിവയ്ക്ക് പുറമെ ഏഴ് സ്ലീപ്പർ കോച്ചുകളും പാളം തെറ്റി.
സോൻപുരിൽനിന്നും ബരൗനിയിൽനിന്നും കൂടുതൽ മെഡിക്കൽ സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് റെയിൽവെ ഹെൽപ് ലൈൻ നമ്പറുകൾ നൽകിയിട്ടുണ്ട്. സോൻപുർ: 06158221645, ഹാജിപുർ: 06224272230, ബരൗനി: 06279232222
യാത്രക്കാരന് നെഞ്ചുവേദനയെ തുടര്‍ന്ന് ദുബായിലേക്കുള്ള വിമാനം കൊച്ചിയില്‍ ഇറക്കി. എമിറേറ്റ്‌സിന്റെ ജക്കാര്‍ത്തയില്‍ നിന്നുള്ള വിമാനമാണ് യാത്രക്കാരന് ദേഹാസ്വസ്ഥ്യം നേരിട്ടതിനെ തുടര്‍ന്ന് നെടുമ്പാശേരിയില്‍ ഇറക്കിയത്. ഇയാളെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജക്കാര്‍ത്ത സ്വദേശിയായ യാത്രക്കാരനാണ് ഹൃദയാഘാതമുണ്ടായത്.
കൊച്ചി: ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പു കേസില്‍ അധോലോക നായകന്‍ രവി പൂജാരിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കേരള പോലീസ് ഇന്റര്‍പോളിന് കത്തയച്ചു. നടി ലീന മരിയ പോളിന്റെ കൊച്ചി, പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാര്‍ലറിലുണ്ടായ വെടിവെയ്പിനു പിന്നില്‍ രവി പൂജാരിയാണെന്ന് വ്യക്തമായിരുന്നു. രവി പൂജാരിയെ പിടികൂടിയോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ടാണ് കത്ത്. ഇത് രണ്ടാം തവണയാണ് കേരള പോലീസ് ഇക്കാര്യത്തില്‍ ഇന്റര്‍പോളിനെ സമീപിക്കുന്നത്.
അധോലോക കുറ്റവാളി രവി പൂജാരി കഴിഞ്ഞ ദിവസം സെനഗലില്‍ നിന്ന് ഇന്റര്‍പോളിന്റെ പിടിയിലായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. ഏത് കേസിലാണ്, എപ്പോഴാണ് ഇയാള്‍ പിടിയിലായത് തുടങ്ങിയ കാര്യങ്ങളില്‍ സ്ഥിരീകരണം നല്‍കണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ബെംഗളുരു പോലീസ് നല്‍കിയിരിക്കുന്ന നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ പിടിയിലായിരിക്കുന്നതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ നേരത്തെ ബെംഗളുരു പോലീസിനെ കേരള പോലീസ് സമീപിച്ചിരുന്നു.
നിലവില്‍ ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് കേസിലെ മൂന്നാംപ്രതിയാണ് രവി പൂജാരി. അതുകൊണ്ട് തന്നെ ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യണമെന്നതാണ് പോലീസിന്റെ ആവശ്യം. അതേ സമയം ഇന്റര്‍പോളില്‍ നിന്നും രേഖാമൂലം പിടിയിലായതായുള്ള സ്ഥിരീകരണം ലഭിച്ചാല്‍ മാത്രമേ കേസില്‍ തുടര്‍നടപടിയുമായി മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളൂ.
ബി.ജെ.പി സര്‍ക്കാര്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റ് ട്രെയിലര്‍ മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യയെ വികസനത്തിന്റെ പാതയിലേക്ക് നയിക്കുമെന്നും മോദി പറഞ്ഞു.
പ്രതിദിനം 17 രൂപ കര്‍ഷകര്‍ക്ക് നല്‍കുമെന്ന മോദിസര്‍ക്കാരിന്റെ പ്രഖ്യാപനം പരിഹാസ്യമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പരിഹാസം.
‘അജ്ഞതയും ധിക്കാരവും നിറഞ്ഞ ഭരണത്തിലൂടെ അഞ്ചു വര്‍ഷം കൊണ്ട് കര്‍ഷകരുടെ ജീവിതം തകര്‍ത്തുതരിപ്പണമാക്കിയ മോദി സര്‍ക്കാര്‍, പ്രതിദിനം 17 രൂപ വീതം നല്‍കുന്നത് അവരുടെ ജോലിയെയും ആത്മാഭിമാനത്തെയും പരിഹസിക്കുന്ന നടപടിയാണ്.’
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുന്‍ ധനമന്ത്രി കൂടിയായ പി.ചിദംബരം, ശശി തരൂര്‍ എംപി തുടങ്ങിയവരും ബജറ്റിനെ വിമര്‍ശിച്ച് രംഗത്തെത്തി.
നാലു വര്‍ഷമായ ധനകമ്മി ടാര്‍ഗെറ്റ് നേടാന്‍ കഴിയാത്ത കേന്ദ്ര സര്‍ക്കാരിന്റെ ഉദാരമായ പുതിയ ബജറ്റ് വരുന്ന സാമ്പത്തിക വര്‍ഷത്തെ ധനകമ്മി വീണ്ടും വര്‍ധിപ്പിക്കുമെന്ന് ഗ്ലോബല്‍ റേറ്റിങ്ങ് ഏജന്‍സി മൂഡീസും ചൂണ്ടിക്കാട്ടി. ബജറ്റില്‍ ചിലവ് കൂടുതലാണെന്നും, വരുമാനം ഉണ്ടാക്കുന്ന പുതിയ പ്രഖ്യാപനങ്ങളൊന്നും ഇല്ലെന്നും ഏജന്‍സി ചൂണ്ടിക്കാട്ടി. ഇത് രാജ്യത്തിന്റെ സാമ്പത്തിക ബാധ്യത വര്‍ധിപ്പിക്കുമെന്നും മൂഡീസ് നിരീക്ഷിച്ചു.
കഴിഞ്ഞ രണ്ടു വര്‍ഷമായി നിലവിലെ ധനകമ്മി പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. 2020 സാമ്പത്തിക വര്‍ഷത്തിലെ ധനകമ്മി ടാര്‍ഗെറ്റ് പരിഹരിക്കാന്‍ മോദി സര്‍ക്കാറിന് ഏറെ വെല്ലുവിളികളുണ്ടാവും. ഇടക്കാല ബജറ്റിനെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാട് വ്യക്തമാക്കി ഏജന്‍സി പറഞ്ഞു.
മധ്യവര്‍ഗം മുതല്‍ തൊഴിലാളികളും കര്‍ഷകരും അടക്കമുള്ള എല്ലാ വിഭാഗം ജനങ്ങളുടേയും പുരോഗതിക്ക് സഹായിക്കുന്നതാണ് ബജറ്റെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. പുതിയ ഇന്ത്യയെ സൃഷ്ടിക്കുന്നതിനാണ് ബജറ്റ് പ്രാധാന്യം നല്‍കുന്നത്. രാജ്യത്ത് പുത്തന്‍ മധ്യവര്‍ഗം ഉദയം ചെയ്യുകയാണെന്നും മോദി വ്യക്തമാക്കി.
‘കര്‍ഷകര്‍ക്കായി മുന്‍ സര്‍ക്കാരുകള്‍ പല പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ, രണ്ടോ മൂന്നോ കോടി കര്‍ഷകര്‍ക്ക് മാത്രമാണ് ഇതിന്റെ ഗുണം ലഭിച്ചത്. എന്നാല്‍ കിസാന്‍ സമ്മാന്‍ നിധിയിലൂടെ 12 കോടി കര്‍ഷകര്‍ക്കാണ് ഗുണഫലം ലഭിക്കാന്‍ പോകുന്നത്. അതുപോലെ തന്നെയാണ് നികുതി ദായകരുടെ കാര്യവും.
പാവപ്പെട്ടവരുടെ ക്ഷേമത്തിനായി നികുതി നല്‍കിവരുന്ന മധ്യ- വരേണ്യ വര്‍ഗക്കാര്‍ നാടിന്റെ അഭിമാനമാണ്. അവരുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു അഞ്ച് ലക്ഷം വരെയുള്ളവരെ നികുതിയില്‍ നിന്ന് ഒഴിവാക്കണമെന്നത്. സര്‍ക്കാര്‍ അത് നടപ്പിലാക്കിയെന്നും’ മോദി പറഞ്ഞു.
മധ്യവര്‍ഗത്തേയും കര്‍ഷകരേയും ലക്ഷ്യമിട്ട് രണ്ട് പദ്ധതികളാണ് മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മധ്യവര്‍ഗക്കാര്‍ക്ക് ആദായ നികുതി പരിധിയില്‍ ഇളവ് അനുവദിച്ചപ്പോള്‍ കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ വരുമാനം നല്‍കുന്ന പദ്ധതിയും പ്രഖ്യാപിച്ചു.
ഡിസംബര്‍ മാസം മുന്‍കാല പ്രാബല്യം കണക്കാക്കി കര്‍ഷകരുടെ അക്കൗണ്ടിലേക്ക് 6000 രൂപ വീതം നിക്ഷേപിക്കും എന്നതായിരുന്നു ധനമന്ത്രി പീയൂഷ് ഗോയല്‍ ബജറ്റില്‍ പ്രഖ്യാപിച്ച കിസാന്‍ സമ്മാന്‍ നിധി. രണ്ട് ഹെക്ടറില്‍ കുറവ് ഭൂമിയുള്ള കര്‍ഷകരാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുക. കര്‍ഷകരുടെ പട്ടിക പൂര്‍ത്തിയായ ഉടന്‍ ആദ്യ ഗഡു ഇവരുടെ അക്കൗണ്ടിലേക്കെത്തും.