കോട്ടയം: കുട്ടനാട് വികസന സമിതിയുടെ പേരില്‍ കാര്‍ഷിക വായ്പ തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ ഫാ.തോമസ് പീലിയാനിക്കലിനെതിരെ ചങ്ങനാശേരി അതിരൂപത മാതൃകാപരമായ നടപടിയെടുക്കുന്നു. ഫാ.തോമസ് പീലിയാനിക്കലിന് അതിരുപത കൂദാശാ വിലക്ക് ഏര്‍പ്പെടുത്തി. അതിരൂപതാ ബുള്ളറ്റിന് ‘വേദപ്രചാര മധ്യസ്ഥന്‍’ ഓഗസ്റ്റ് ലക്കത്തില്‍ ആണ് ഇതു സംബന്ധിച്ച അറിയിച്ച് നല്‍കിയിരിക്കുന്നത്.
പെരുമാറ്റദൂഷ്യം മൂലം 2018 ജൂലായ് 13 മുതല്‍ പൗരോഹിത്യ ചുമതലകളില്‍ നിന്നും കൂദാശകള്‍ പരികര്‍മ്മം ചെയ്യുന്നതില്‍ നിന്നും ഫാ.തോമസ് പീലിയാനിക്കലിശന സസ്പെന്റു ചെയ്തതായും പൗരോഹിത്യ ചുമതലകള്‍ പരസ്യമായി നിര്‍വഹിക്കുന്നതിന് ഇദ്ദേഹത്തെ സമീപിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും ബുള്ളറ്റിനില്‍ നല്കിയ അറിയിപ്പില്‍ പറയുന്നു. വേദപ്രചാര മധ്യസ്ഥന്റെ 19ാം പേജിലാണ് ഇംഗ്ലീഷില്‍ അറിയിപ്പ് നല്‍കിയിരിക്കുന്നത്.

കുട്ടനാട് തട്ടിപ്പ് കേസിലെ ആറു പ്രതികളില്‍ ഇതുവരെ അറസ്റ്റിലായത് ഫാ.തോമസ് മാത്രമാണ്. ഭരണകക്ഷിയുമായി അടുത്തബന്ധമുള്ള മറ്റു പ്രതികളെ പിടികൂടുന്നതില്‍ പോലീസിന്റെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടെന്ന് വിമര്‍ശനം ഉയരുന്നുണ്ട്. പ്രതികളെല്ലാം ഒളിവിലാണെന്നാണ് പോലീസിന്റെ ഭാഷ്യം. പീലിയാനിക്കലിനെ പിടികൂടിയതോടെ ജനരോക്ഷം തണുക്കുകയും അന്വേഷണം അട്ടിമറിക്കപ്പെടുകയും ചെയ്തുവെന്ന് ആരോപണമുണ്ട്.
വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് അംഗവും എന്‍.സി.പി നേതാവുമായ റോജോ ജോസഫ് ആണ് കേസിലെ പ്രധാനപ്രതികളില്‍ ഒരാള്‍. ഇയാള്‍ ഒളിവിലാണെന്ന് പോലീസ് പറയുമ്പോഴും കഴിഞ്ഞ ദിവസം ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന അവിശ്വാസവോട്ടെടുപ്പില്‍ എല്‍.ഡി.എഫ് ഭരണസമിതിയെ പിന്തുണച്ച് വോട്ട് ചെയ്യാന്‍ ഇയാള്‍ എത്തിയിരുന്നു. ഇയാളുടെ വോട്ടില്‍ എല്‍.ഡി.എഫ് ഭരണം നിലനിര്‍ത്തുകയും ചെയ്തിരുന്നു.
എം.കരുണാനിധിക്ക് മറീന ബീച്ചില്‍ അന്ത്യവിശ്രമസ്ഥലം അനുവദിച്ചുകൊണ്ടുള്ള കോടതി ഉത്തരവു കേട്ട് മകൻ സ്റ്റാലിൻ പൊട്ടിക്കരഞ്ഞു. മുൻ കേന്ദ്രമന്ത്രി എ രാജയാണ് ഹൈക്കോർട്ട് ഉത്തരവ് സ്റ്റാലിനെ അറിയിച്ചത്. കോടതി ഉത്തരവ് വന്നതിനു പിന്നാലെ ഡിഎംകെ കേന്ദ്രങ്ങളിൽ മുദ്രാവാക്യങ്ങളുയര്‍ന്നു. ‘മറീന വേണ്ടും, മറീന വേണ്ടും’ എന്ന് അലമുറയിട്ടവർ ഇഷ്ടനേതാവിന് ജയ് വിളിച്ചു.
മുഖ്യമന്ത്രിയേയും മുൻ മുഖ്യമന്ത്രിയേയും ഒരു പോലെ കാണാനാകില്ലെന്നാണ് തമിഴ്നാട് സർക്കാർ കോടതിയിൽ വാദിച്ചത്. കരുണാനിധി മുഖ്യമന്ത്രിയായിരുന്നപ്പോൾ എംജിആറിന്റെ ഭാര്യയും മുൻ മുഖ്യമന്ത്രിയുമായ ജാനകി രാമചന്ദ്രന്റെ മൃതദേഹം സംസ്കരിക്കാൻ അനുവദിച്ചിരുന്നില്ല. മുൻ മുഖ്യമന്ത്രിമാരെ ഇവിടെ സംസ്കരിക്കില്ലെന്ന് കരുണാനിധിക്ക് അറിയാമായിരുന്നാലാണിതെന്നും സർക്കാർ കോടതിയില്‍ വാദിച്ചു. ഈ വാദങ്ങളാണ് കോടതി തള്ളിയത്.
മറ്റു ദ്രാവിഡ നായകർക്കു സമാധിയൊരുക്കിയ മറീന കടലോരത്തു തന്നെ കലൈജ്ഞർക്കും ഇടം നൽകണമെന്ന ആവശ്യമാണ് ഡിഎംകെ ഉന്നയിച്ചത്.
കൊച്ചി: ഇടുക്കി വണ്ണപ്പുറം കമ്പകക്കാനം കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി അനീഷ് പിടിയില്‍. എറണാകുളം നേര്യമംഗലത്ത് സുഹൃത്ത് വാടകയ്ക്കെടുത്ത വീട്ടില്‍ ഒളിച്ചു താമസിക്കുന്നതായി രഹസ്യം വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് അനീഷ് കുടുങ്ങിയത്. വീട്ടിലെ കുളിമുറിയിലാണ് അനീഷ് ഉറങ്ങിയിരുന്നതെന്ന് പോലീസ് അറിയിച്ചു. പ്രതികളെ തിരിച്ചറിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ അനീഷിന്റെ സഹായിയായ ലീബീഷിനെ പോലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന കൊലപാതക വിവരങ്ങള്‍ പുറത്തായത്. ബുള്ളറ്റിന്റെ പൈപ്പ് ഉപയോഗിച്ചാണ് കൃത്യം നടത്തിയിരിക്കുന്നത്. അനീഷിനെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്.
കൊലപാതകത്തിന് മുന്‍പ് സ്ത്രീകളെ ഇരുവരും ബലാത്സംഗം ചെയ്തതായിട്ടും വ്യക്തമായിട്ടുണ്ട്. കത്തി ഉപയോഗിച്ച് മൃതദേഹങ്ങള്‍ വികൃതമാക്കുകയും ചെയ്തതായി അനീഷ് സമ്മതിച്ചിട്ടുണ്ട്. ആഴ്ച്ചകള്‍ക്ക് മുന്‍പാണ് മന്ത്രവാദത്തില്‍ തന്റെ ഗുരുവായ കൃഷ്ണനെയും കുടുംബത്തെയും അനീഷും സഹായി ലീബിഷും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തി ചാണകക്കുഴിയില്‍ കുഴിച്ചിട്ടത്. കൃഷ്ണന്റെ മന്ത്രസിദ്ധി കൈക്കലാക്കുന്നതിനായിട്ടായിരുന്നു ക്രൂരമായി കൊലപാതകം. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ അനീഷിനെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടന്നത്.
മന്ത്രവാദിയായ കൃഷ്ണന്റെ വര്‍ഷങ്ങളായുള്ള സഹായിയാണ് അനീഷ്. കൃഷ്ണനില്‍ നിന്ന് മന്ത്രവാദം പഠിച്ച ശേഷം സ്വന്തമായി ഇത്തരം പ്രവൃത്തികള്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. കൃഷ്ണന് തന്റെ മന്ത്രവാദ ശക്തികളെ ക്ഷയിപ്പിച്ചുവെന്നാണ് അനീഷ് വിശ്വസിച്ചിരുന്നത്. ഇയാളെ കൊലപ്പെടുത്തിയാല്‍ 300 മൂര്‍ത്തികളുടെ ശക്തി തനിക്ക് ലഭിക്കുമെന്നും അനീഷ് ഉറച്ചു വിശ്വസിച്ചു. കൊലപ്പെടുത്താനുള്ള പദ്ധതികള്‍ ആറു മാസമെടുത്താണ് ആവിഷ്കരിച്ചത്. കൃത്യമായ സാഹചര്യം ഒത്തുവരുന്നതിനായി കാത്തിരിക്കുകയായിരുന്നു.
ഉറ്റ സുഹൃത്ത് ലീബീഷിനോട് ഇക്കാര്യം പറയുകയും ഒന്നിച്ച് കൃത്യം നടത്തി സ്വര്‍ണ ഉള്‍പ്പെടെയുള്ളവ കൊള്ളയടിക്കാമെന്നും തീരുമാനിച്ചു. കൃത്യം നടത്തിയ ദിവസം ഇരുവരും രാത്രി 8 മണിയോടെ കൃഷ്ണന്റെ വീട്ടിലെത്തി. പുറത്ത് കെട്ടിയിട്ടിരിക്കുന്ന ആടിനെ ഉപദ്രവിച്ചു. ആടിന്റെ ശബ്ദം കേട്ട് പുറത്തിറങ്ങിയ കൃഷ്ണനെ പിറകില്‍ നിന്ന് അടിച്ചു വീഴ്ത്തി. പിന്നാലെ വന്ന ഭാര്യയെ ലിബീഷ് കൊലപ്പെടുത്തുകയും ചെയ്തു. ബഹളം കൂടിയതോടെ മകളും പുറത്തിറങ്ങി. ഇരുവരും ചേര്‍ന്ന് മകളായ ആര്‍ഷയെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ മകന് അര്‍ജുനും പുറത്തിറങ്ങി.
ഇരുവരെയും കൊല്ലാന്‍ പെട്ടന്ന് കഴിയാതിരുന്നതിനാല്‍ ഇവര്‍ അര്‍ജുനെ ക്രൂരമായി ആക്രമിച്ച് വീഴ്ത്തിയ ശേഷം ആര്‍ഷയുടെ ശരീരം കത്തിക്കൊണ്ട് കുത്തി വികൃതമാക്കി. അര്‍ജുന്റെ തല വീണ്ടും അടിച്ച് തകര്‍ത്ത ശേഷം മൃതദേഹങ്ങള്‍ വീടിനുള്ളില്‍ കൂട്ടിയിട്ടു. ശേഷം ലീബിഷ് തിരികെ വീട്ടിലേക്ക് പോവുകയും ചെയ്തു. പിറ്റേന്ന് രാത്രി ഇരുവരും തിരികെയെത്തുമ്പോള്‍ അര്ജുന് ജീവനോടെ തല താഴ്ത്തി ഇരിക്കുന്നത് കണ്ടു. അതോടെ വീണ്ടും ചുറ്റിക ഉപയോഗിച്ച് ആക്രമണം നടത്തി. മൃതദേഹങ്ങള്‍ കത്തികൊണ്ട് വികൃതമാക്കിയ ശേഷം കുഴിച്ചിട്ടു. മറവ് ചെയ്യുന്ന സമയത്ത് അര്‍ജുനും കൃഷ്ണനും ജീവനുണ്ടായിരുന്നതായാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും.
കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയും വിമന്‍ ഇന്‍ സിനിമ കളക്ടീവുമായുള്ള ചര്‍ച്ച ഇന്ന് കൊച്ചിയില്‍ നടക്കും. ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ എഎംഎംഎയില്‍ നിന്ന് രാജിവെക്കുകയും ഡബ്ല്യുസിസി പ്രവര്‍ത്തകരായ മറ്റു നടിമാര്‍ പ്രതിഷേധം അറിയിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ചര്‍ച്ച. എഎംഎംഎ നടപടി വിവാദമാകുകയും പൊതുസമൂഹത്തില്‍ നിന്നുള്‍പ്പെടെ വന്‍ വിമര്‍ശനം നേരിടേണ്ടി വരികയും ചെയ്തിരുന്നു.
നടിയെ ആക്രമിച്ച സംഭവവും അനുബന്ധമായി ഉണ്ടായ മറ്റു സംഭവങ്ങളുമായിരിക്കും പ്രധാനമായും ചര്‍ച്ച ചെയ്യുക. ആക്രമണത്തിനിരയായ നടി ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ താരസംഘടന നടത്തിയ നീക്കം പരാജയപ്പെട്ടതിനു തൊട്ടു പിന്നാലെയാണ് ചര്‍ച്ച നടക്കുന്നത്. കക്ഷി ചേരാനുള്ള എഎംഎംഎ ഭാരവാഹികളായ രചന നാരായണന്‍കുട്ടി, ഹണി റോസ് എന്നിവരുടെ അപേക്ഷയെ ആക്രമണത്തിനിരയായ നടി എതിര്‍ത്തു.
താന്‍ എഎംഎംഎയുടെ ഭാഗമല്ലെന്നും സഹായം ആവശ്യമില്ലെന്നും നടി കോടതിയെ അറിയിച്ചു. ഇതു കൂടാതെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് രചനയും ഹണി റോസും ആവശ്യപ്പെട്ടതും തിരിച്ചടിയായി. വിഷയത്തില്‍ എഎംഎംഎയില്‍ രണ്ടഭിപ്രായങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും സൂചനയുണ്ട്.
ഇടുക്കി വെണ്മണി കമ്പക്കാനത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയ കേസിലെ ചുരുളഴിഞ്ഞു. ഇടുക്കിയില്‍ നടന്ന പത്രസമ്മേളനത്തിലാണ് പോലീസ് പ്രതികളായ അനീഷിനെയും സഹായി ലിബീഷിനെയും മാധ്യമങ്ങള്‍ക്കു മുന്നില്‍ ഹാജരാക്കി സംഭവം വിശദീകരിച്ചത്.
പോലീസ് പറയുന്നത്…
ദുര്‍മന്ത്രവാദം ഉള്‍പ്പെടെയുള്ള ആഭിചാര ക്രിയ നടത്തിയിരുന്ന ആളായിരുന്നു കൃഷ്ണന്. ഇങ്ങനെ ധാരാളം പണവും സമ്പാദിച്ചിരുന്നു. ഇയാളുടെ ശിഷ്യനായിരുന്നു അനീഷ്. കൃഷ്ണന്റെ മന്ത്രശക്തി സ്വായത്തമാക്കുകയെന്ന ഉദേശത്തോടെ ഇവരെ കൊലപ്പെടുത്താന്‍ അനീഷ് തീരുമാനിച്ചു. സുഹൃത്തായ ലിബീഷിനെയും ഒപ്പം കൂട്ടി. സംഭവം ദിവസം ഇരുവരും മൂലമറ്റം പുഴയില്‍ മീന്‍ പിടിക്കാന്‍ പോയി. പിന്നീട് രാത്രി പന്ത്രണ്ടു മണിയോടെ ടൗണില്‍ തിരിച്ചെത്തി മദ്യപിക്കാന്‍ കയറി. എന്നാല്‍ ബാര്‍ അടച്ചിരുന്നതിനാല്‍ നേരെ കൃഷ്ണന്റെ വീട്ടിലേക്ക് ബൈക്കിനു പോയി. രാത്രി വീട്ടിലെത്തി പുറകില്‍ ആടിനെ ഉപദ്രവിച്ച് കൃഷ്ണനെ വീടിനു പുറത്തെത്തിച്ചു. പുറത്തു കാത്തുനിന്ന അനീഷ് കൃഷ്ണനെ അടിച്ചുവീഴ്ത്തി. തൊട്ടുപിന്നാലെയെത്തിയ സൂശീലയെയും അടിച്ചെങ്കിലും രക്ഷപ്പെട്ട് ഇവര്‍ അടുക്കളയിലേക്ക് ഓടി.
ഇവിടെവച്ച് സുശീലയെ കൊലപ്പെടുത്തി. ഈ സമയം എത്തിയ ആര്‍ഷയെ അനീഷ് ആക്രമിച്ചെങ്കിലും പെണ്‍കുട്ടി ചെറുത്തുനിന്നു. ഇതിനിടെ അനീഷിന്റെ കൈവിരല്‍ കടിച്ചുമുറിച്ചു. ആര്‍ഷയെയും കൊലപ്പെടുത്തിയപ്പോള്‍ ബുദ്ധിമാന്ദ്യമുള്ള അര്‍ജുനനെ ഇവര്‍ നോട്ടമിട്ടു. തലയ്ക്കടിച്ചു വീഴ്ത്തിയശേഷം നാലുപേരെയും ഹാളില്‍ ഒരുമിച്ചു കിടത്തി. പിന്നീട് ഇരുവരും മടങ്ങി. പിറ്റേദിവസം രാത്രി വീണ്ടും കൃഷ്ണന്റെ വീട്ടിലെത്തി. അപ്പോള്‍ അര്ജുന് ഹാളിലെ ഭിത്തിയില്‍ ചാരി ഇരിക്കുന്നത് കണ്ടു. ബുദ്ധിക്കു പ്രശ്നമുള്ളതിനാലും ശാരീരികമായി അവശനായിരുന്നതിനാലും അര്ജുന് ക്ഷീണിതനായിരുന്നു. ഹാളിലിരുന്ന ചുറ്റിക ഉപയോഗിച്ച് അനീഷ് അര്‍ജുനന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തി.
നാലുപേരെയും വീടിനു പുറകില്‍ കുഴിയെടുത്ത് മൂടി വീട്ടിലെ സ്വര്‍ണവും എടുത്തു മടങ്ങി. പിറ്റേദിവസം തിരിച്ചെത്തി വീടും മറ്റും കഴുകി വൃത്തിയാക്കി മടങ്ങി. കൃഷ്ണന്റെ വീട്ടില്‍ നിന്നും കാണാതായ സ്വര്‍ണാഭരണങ്ങള്‍ ഇയാളില്‍ നിന്നും പോലീസ് കണ്ടെടുത്തിരുന്നു. ഇതിനിടെ കൊലയാളി സംഘത്തില്‍ എത്ര പേര് ഉള്‍പ്പെട്ടിരുന്നുവെന്ന് പോലീസ് കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല. കൃഷ്ണനെയും ഭാര്യ സുശീല,മകള്‍ ആര്‍ഷ, മകന് അര്ജുന് എന്നിവരെയാണ് കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് ഇവരുടെ വീടിനു പിന്നില്‍ കുഴി കുത്തി മൂടിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍.
സംഭവത്തിനു ശേഷം പോലീസ് ശാസ്ത്രീയ പരിശോധനകള്‍ ഉള്‍പ്പെടെ നടത്തിയാണ് പ്രതികളെകുറിച്ചുള്ള സൂചനകള്‍ കണ്ടെത്തിയത്. ഇതില്‍ ഇപ്പോള്‍ പ്രതി സ്ഥാനത്തുള്ള അനീഷിനെയാണ് പോലീസ് ആദ്യം കസ്റ്റഡിയിലെടുത്ത്. ഇയാളുടെ പെരുമാറ്റവും മറ്റും പോലീസിനു സംശയത്തിനിട നല്‍കിയിരുന്നു. കൃഷ്ണന്റെ സന്തത സഹചാരിയായിരുന്ന ഇയാള്‍ കുടംുബമൊന്നാകെ കൊല്ലപ്പെട്ടിട്ടും സംഭവ സ്ഥലത്ത് എത്താതിരുന്നതും പോലീസ് മുഖവിലക്കെടുത്തു. പതിവായി ഇയാളുടെ ബൈക്കില്‍ കൃഷ്ണന് സഞ്ചരിച്ചിരുന്നു. അനീഷിനു കൃഷ്ണന്റെ സാമ്പത്തിക ഇടപാടുകളും മന്ത്രവാദ തട്ടിപ്പുകളെക്കുറിച്ചും വ്യക്തമായ വിവരങ്ങള്‍ അറിയാമായിരുന്നു.
ഇത്തരം ഇടപാടുകളുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതികത്തിലേക്കു നയിച്ചതെന്നാണ് പോലീസ് കരുതുന്നത്. ഇതു കൂടാതെ അടിമാലിക്കാരനായ മന്ത്രവാദിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും ഇയാളുടെ പങ്കിനെകുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല. മാന്ത്രിക കര്‍മങ്ങള്‍ നടത്തി നിധി കണ്ടെത്താനുള്ള ശ്രമമാണ് കൂട്ടക്കൊലയിലേക്കെത്തിയതെന്ന് പോലീസ് ആദ്യമേ തന്നെ സംശയിച്ചിരുന്നു. കൂടാതെ റൈസ് പുള്ളര്‍ പോലെയുള്ള വന്‍ തട്ടിപ്പുകളും ഇതിനു പിന്നിലുണ്ടായിരുന്നു. ഇത്തരം തട്ടിപ്പുകളില്‍ മുന്‍പും കൃഷ്ണന് പങ്കാളിയായിരുന്നതിന്റെ സൂചനകളും പോലീസിനു വിവരം ലഭിച്ചു.
തൃശൂര്‍: തൃശൂരില്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ് പങ്കെടുക്കുന്ന പരിപാടിയില്‍ ബോംബ് വെക്കുമെന്ന് ഭീഷണി മുഴക്കിയ പൂജാരി പിടിയില്‍. പോലീസ് കണ്ട്രോള് റൂമിലേക്ക് ഫോണ്‍ വിളിച്ചാണ് ഇയാള്‍ ഭീഷണി മുഴക്കിയത്. തൃശൂര്‍ ചിറയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂജാരി ജയരാമനാണ് അറസ്റ്റിലായത്.പുലര്‍ച്ച ഒരു മണിയോടെയാണു സന്ദേശമെത്തിയത്.
ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. തൃശൂര്‍ സെന്റ് തോമസ് കോളജ് ശതാബ്ദി ആഘോഷത്തിനെത്തുമ്പോള്‍ വധിക്കുമെന്നായിരുന്നു ഭീഷണി. മദ്യലഹരിയിലാണു താന്‍ ഫോണ്‍ വിളിച്ചതെന്ന് ഇയാള്‍ പൊലീസിനോടു പറഞ്ഞു.
എന്നാല്‍ ഇത്തരമൊരു ഭീഷണി മുഴക്കിയത് എന്തിനാണെന്ന് അറിയുന്നതിനായി ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇന്നലെയാണ് രാഷ്ട്രപതിയും ഭാര്യ സവിതാ കോവിന്ദും കേരളത്തിലെത്തിയത്. തിരുവനന്തപുരത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന രാഷ്ട്രപതി വൈകിട്ട് കൊച്ചിയിലേക്കും അവിടെനിന്നു തൃശൂരിലേക്കും തിരിക്കും.
കാസർഗോഡ്: കർണാടകയിൽനിന്നും പശുവിനെ വാങ്ങി കേരളത്തിലേക്ക് എത്തിയ മലയാളി യുവാവിന് വെടിയേറ്റു. കാസർഗോഡ് പാണത്തൂർ സ്വദേശി നിശാന്തിനാണ് വെടിയേറ്റത്. കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥരാണ് നിശാന്തിനെ വെടിവച്ചത്. കേരള-കർണാടക അതിർത്തി പ്രദേശമായ സുള്ള്യയിൽവച്ചായിരുന്നു സംഭവം.
നിശാന്തിനെ വെടിവച്ചശേഷം വനം വകുപ്പ് ഉദ്യോഗസ്ഥർ ഓടി രക്ഷപ്പെട്ടിരുന്നു. പിന്നീട് നാട്ടുകാരാണ് നിശാന്തിനെ ആശുപ്രതിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ നിശാന്തിനെ വിദഗ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തൃശ്ശൂര്‍: മലപ്പുറത്തെ കോട്ടയ്ക്കലില്‍ നിന്നും കാണാതായ ആതിര എന്ന പെണ്‍കുട്ടിയെ കണ്ടെത്തി. തൃശ്ശൂരിലെ റെയില്‍വേ സ്റ്റേഷനില്‍ നിന്നുമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കൂടുതല്‍ അന്വേഷണത്തിനും മൊഴി രേഖപ്പെടുത്തുന്നതിനുമായി കുട്ടിയെ കോട്ടയ്ക്കല്‍ പോലീസ് സ്റ്റേഷനില്‍ എത്തിക്കും.
ജൂണ്‍ 27 മുതലാണ് 18കാരിയായ ആതിരയെ കാണാതാകുന്നത്. കംപ്യൂട്ടര്‍ കോഴ്സ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി കോട്ടക്കലിലെ കംപ്യൂട്ടര്‍ സെന്ററിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് ആതിര വീട് വിട്ടിറങ്ങുന്നത്. മാത്രമല്ല രണ്ട് മണിയോടെ മടങ്ങി എത്തുമെന്നും തിരൂരങ്ങാടി പിഎസ്എംഒ കോളേജില്‍ ഡിഗ്രി പ്രവേശനത്തിന് പോകണമെന്നും അച്ഛനോട് ആതിര പറഞ്ഞിരുന്നു. സ്ഥിരമായി മൊബൈല്‍ ഉപയോഗിച്ചിരുന്ന പെണ്‍കുട്ടി അന്ന് ഫോണ്‍ കൊണ്ട് പോയതുമില്ല. ആധാര്‍ കാര്‍ഡും മറ്റ് സര്‍ട്ടിഫിക്കറ്റുകളും കൊണ്ട് പോവുകയും ചെയ്തു.
ആതിരയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ പുസ്തകങ്ങള്‍ക്കിടയില്‍ നിന്നും അറബി ഭാഷയിലുള്ള കുറിപ്പുകള്‍ കണ്ടെത്തിയിരുന്നു. ഇതോടെ തിരോധാനത്തില്‍ മതംമാറ്റ സംഘമുണ്ടോയെന്ന സംശയം ജനിപ്പിച്ചിരുന്നു. മകളെ കണ്ടെത്താന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആതിരയുടെ രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു.
ശ്രീനഗർ: റൈസിംഗ് കാഷ്മീർ എഡിറ്റർ ഷുജാത് ബുഖാരി വധക്കേസിൽ പോലീസ് അന്വേഷിക്കുന്ന പാക്കിസ്ഥാൻ ഭീകരൻ നവീദ് ജാട്ട് കഴിഞ്ഞ ദിവസം ഷോപ്പിയാനിൽ കൊല്ലപ്പെട്ട ഭീകരന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തു മടങ്ങി. ഷോപ്പിയാനിൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട അഞ്ചു ഭീകരരിൽ ഒരാളായ വഖാർ അഹമ്മദ് ഷെയ്കിന്റെ സംസ്കാര ചടങ്ങിലാണ് നവീദ് പങ്കെടുത്തത്.
വഖാറിന് ഇരുപതുകാരൻ നവീദ് തോക്കുകൊണ്ട് അഭിവാദ്യമർപ്പിക്കുന്നതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എകെ 47 തോക്ക് കൈയിലേന്തിയ നിലയിലാണ് പ്രചരിക്കുന്ന ചിത്രങ്ങളെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.
കൊല്ലപ്പെട്ട ഭീകരരുടെ സംസ്കാരചടങ്ങുകളിൽ പ്രദേശവാസികളുമായി സംഘട്ടനം ഒഴിവാക്കുന്നതിനായി സുരക്ഷാ ഉദ്യോഗസ്ഥർ പങ്കെടുക്കാറില്ല. ഇത് മുതലെടുത്താണ് കൊടുംഭീകരർ സംസ്കാര ചടങ്ങുകളിലെത്തി മടങ്ങുന്നത്. നവീദ് ജാട്ടിന്റെ സാന്നിധ്യമറിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥർ എത്തിയെങ്കിലും നവീദിനെ കണ്ടെത്താനായില്ല.
പാക്കിസ്ഥാനിലെ മുൾട്ടാൻ സ്വദേശിയായ നവീദ് 2014 ജൂണിൽ കുൽഗാമിൽ അറസ്റ്റിലായിരുന്നു. സംസ്ഥാനത്തുനടന്ന നിരവധി കൊലപാതകങ്ങളിൽ പങ്കുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. 2016-ൽ നവീദ് ശ്രീനഗർ സെൻട്രൽ ജയിലിൽനിന്നു രക്ഷപ്പെട്ടു. ലഷ്കർ തലവൻ സക്കിഉർ റഹ്മാൻ ലഖ്വിയുടെ അടുപ്പക്കാരനാണ് നവീദ്.
ഇക്കഴിഞ്ഞ ജൂണ്‍ പതിനാലിനാണ് റൈസിംഗ് കാഷ്മീർ എഡിറ്ററായ ഷുജാത് ബുഖാരി വെടിയേറ്റു കൊല്ലപ്പെടുന്നത്. ബൈക്കിലെത്തിയ മൂന്നുപേർ ബുഖാരിക്കുനേരെ വെടിയുതിർക്കുകയായിരുന്നു. ബുഖാരിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും ആക്രമണത്തിൽ കൊല്ലപ്പെട്ടു. ബുഖാരിയുടെ ശരീരത്തിൽ 17 വെടിയുണ്ടകളാണ് തറഞ്ഞുകയറിയത്. ലഷ്കർ നേതൃത്വത്തിന്റെ നിർദേശപ്രകാരം ബുഖാരിക്കു നേരെ വെടിയുതിർത്തത് നവീദാണെന്നാണ് അന്വേഷണ ഏജൻസികൾ കരുതുന്നത്.
ആലപ്പുഴ: ഇന്ന് ആലപ്പുഴയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് കുട്ടനാട് സന്ദര്‍ശിക്കാന്‍ സാധ്യതയില്ലെന്ന് സൂചന. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ അവലോക യോഗത്തില്‍ പങ്കെടുത്ത ശേഷം പിണറായി തിരിച്ചു പോകുമെന്നാണ് നിലവില്‍ ലഭിച്ചിരിക്കുന്ന റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പ്രളയം ബാധിച്ച മേഖലകളില്‍ സന്ദര്‍ശനം നടത്തുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കോ ജില്ലാ ഭരണകൂടത്തിനോ നിര്‍ദേശം നല്‍കിയിട്ടില്ല.
അതേസമയം ആലപ്പുഴയില്‍ എത്തിയിട്ടും കുട്ടനാട് സന്ദര്‍ശിക്കാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവലോകന യോഗം ബഹിഷ്കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കുട്ടനാട് സന്ദര്‍ശിക്കാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് നേരത്തെ പ്രതിപക്ഷം ഉയര്‍ത്തിയത്. ജില്ലയില്‍ നിന്നുള്ള മൂന്ന് മന്ത്രിമാരും സ്ഥലം എം.എല്‍.എയും കുട്ടനാട്ടിലെ ദുരിത മേഖലകള്‍ സന്ദര്‍ശിക്കാതിരുന്നത് വിവാദമായിരുന്നു.
കേരളം സന്ദര്‍ശിക്കാനെത്തുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സ്വീകരിക്കാനാണ് മുഖ്യമന്ത്രി തലസ്ഥാനത്തേക്ക് തിരക്കിട്ട് മടങ്ങുന്നതെന്നാണ് വിശദീകരണം. നേരത്തെ മന്ത്രി ജി. സുധാകരന് കുട്ടനാട്ടിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.