കൊച്ചി: സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം പത്മാവത് കേരളത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുതെന്ന് കര്‍ണി സേന കേരളഘടകം. പ്രദര്‍ശിപ്പിക്കാന്‍ അനുമതി നിഷേധിക്കണം എന്നാവിശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കുമെന്ന് കര്‍ണി കേരള ഘടകം പ്രസിഡന്റ് ജഗദീഷ്പാല്‍ സിംഗ് റാണാവത്ത് അറിയിച്ചു. വിഷയത്തില്‍ രണ്ട് ദിവസത്തിനകം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കുമെന്നും കര്‍ണി കേരള ഘടകം പ്രസിഡന്റ് ജഗദീഷ്പാല്‍ റാണാവത്ത് അറിയിച്ചു.
പത്മാവതിനെതിരെ അതി രൂക്ഷമായ അക്രമങ്ങളും പ്രതിഷേധങ്ങളുമാണ് ഉത്തേരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്നത്. ചിത്രം പ്രദര്‍ശിപ്പിച്ചതുമായി ബന്ധപ്പെട്ട് കര്‍ണാടകയിലും അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം പത്മാവതിന്റെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെ അമ്മയെക്കുറിച്ച് സിനിമ ചെയ്യുമെന്ന് കര്‍ണി സേന അറിയിച്ചു. കര്‍ണിസേനാ തലവന്‍ ലോകേന്ദ്ര സിങ് കല്‍വിയാണ് ഇക്കാര്യം പുറത്തുവിട്ടത്.
കടുത്ത എതിര്‍പ്പുകള്‍ നിലനില്‍ക്കുന്നതിനിടെയാണ് പത്മാവത് റിലീസ് ചെയ്തിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം നിരവധി മാറ്റങ്ങള്‍ വരുത്തിയാണ് ചിത്രം തീയേറ്ററുകളില്‍ എത്തിയത്. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശപ്രകാരമായിരുന്നു പത്മാവതിയെന്ന പേര് മാറ്റി പത്മാവത് എന്നാക്കിയത്. ചിത്രം റിലീസ് ചെയ്ത ബലേഗാവിലെ തീയേറ്ററിന് നേരെ കര്‍ണി സേന പെട്രോള്‍ ബോംബ് എറിഞ്ഞിരുന്നു.
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡ് ചടങ്ങുകള്‍ വീക്ഷിക്കുന്നതിന് പിന്‍നിരയില്‍ ഇരിപ്പിടം ലഭിച്ചതില്‍ പരാതിയില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആറാമത്തെ നിരയിലായിരുന്നു ചടങ്ങുകള്‍ വീക്ഷിക്കുന്നതിനായി രാഹുലിന് ഇരിപ്പിടം ഒരുക്കിയിരുന്നത്. ഇതേച്ചൊല്ലി വിവാദങ്ങള്‍ ഉയരുകയും ചെയ്തിരുന്നു.
എന്നാല്‍ ‘എവിടെയാണ് ഇരിക്കുന്നത് എന്ന കാര്യം’ തന്നെ വിഷമിപ്പിക്കാറില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. എന്‍ ഡി ടിവിയോട് ആയിരുന്നു രാഹുലിന്റെ പ്രതികരണം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദിന് ഒപ്പം ആറാം നിരയിലായിരുന്നു രാഹുലിന് ഇരിപ്പിടം ഒരുക്കിയിരുന്നത്.
നാലാംനിരയിലാണ് രാഹുലിന്റെ ഇരിപ്പിടമെന്നായിരുന്നു ആദ്യസൂചനകള്‍. എന്നാല്‍ ഔദ്യോഗിക അറിയിപ്പ് വന്നപ്പോഴാണ് ആറാംനിരയിലാണ് സ്ഥാനമെന്ന് വ്യക്തമായത്. അതേസമയം ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് മുന്‍നിരയില്‍ ഇരിപ്പിടം ലഭിച്ചിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ ചെക്ക് തട്ടിപ്പ് കേസില്‍ ഗണേഷ് കുമാര്‍ എംഎല്‍എ മധ്യസ്ഥനാകുന്നുവെന്ന് സൂചന. കേസിലെ പരാതിക്കാരായ ജാസ് ടൂറിസം കമ്പനിയുടെ പാര്‍ടനറായ രാകുല്‍ കൃഷ്ണയുമായി ഗണേഷ്‌കുമാര്‍ ഇന്ന് കൂടിക്കാഴ്ച നടത്തി.വിഷയം ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായ സാഹചര്യത്തിലാണ് പ്രശ്‌നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ മധ്യസ്ഥനായി ഗണേശിനെ നിയോഗിച്ചതെന്നാണ് വിവരം.കൊട്ടാരക്കരയിലെ ഹോട്ടലില്‍ വച്ചായിരുന്നു ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തിയത്. രാകുല്‍ കൃഷ്ണയുടെ ഭാര്യാപിതാവ് രാജേന്ദ്രന്‍ പിള്ളയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഈ കൂടിക്കാഴ്ചയില്‍ രാകുല്‍ കൃഷ്ണ ഒത്തുതീര്‍പ്പ് സന്നദ്ധത അറിയിച്ചെന്നും വിവരങ്ങള്‍ ഉണ്ട്. എന്നാല്‍, കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിക്കാന്‍ ഗണേഷ്‌കുമാര്‍ തയാറായില്ല.
ലണ്ടന്‍ : ഹൃദയം തകര്‍ന്നു പോകുന്ന ഒരു കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുന്ന ഈ വീഡിയോയില്‍ കാണുന്നത്. മൂന്നോ നാലോ വയസ്സ് തോന്നിക്കുന്ന ഒരു പാവം കുഞ്ഞ്. കൈകള്‍ പിന്നോട്ട് വലിച്ച് കെട്ടിയിരിക്കുന്നു. അലമുറയിട്ട് കരയുന്ന കുഞ്ഞിന്റെ കരച്ചില്‍ പുറത്ത് കേള്‍ക്കാതിരിക്കാന്‍ വായ് തുണി കെട്ടി അടച്ചിരിക്കുന്നു. മാരകമായ ഏതോ ആയുധം ഉപയോഗിച്ച് ക്രുരനായ എതോ ഒരു കാപാലികന്‍ ആ പാവം കുരുന്നിന്റെ ശരീരം മുഴുവനും മുറിവുകള്‍ ഉണ്ടാക്കുന്നു. മറ്റൊരു നികൃഷ്ടനായ വ്യക്തി ഈ ക്രുരകൃത്യങ്ങളുടെ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുന്നു.. ഏതോ കാട്ടില്‍ നടത്തുന്ന ഈ ക്രൂരത നിങ്ങള്‍ കണ്ടാല്‍ ഒരു നിമിഷം നിങ്ങളുടെ ശ്വാസം നിലച്ചു പോകും. അത്രയ്ക്ക് വലിയ ക്രൂരതയാണ് ഈ പൈശാചിക ജന്മങ്ങള്‍ ഈ പാവം കുഞ്ഞിനോട് ചെയ്യുന്നത്. ഏതോ കാട്ടില്‍ നടത്തുന്ന ഈ ക്രൂരത നിങ്ങളുടെ ഹൃദയം തകര്‍ക്കും.
ഇനിയെങ്കിലും കേരള സമൂഹമേ നാം ഭിക്ഷകൊടുക്കൽ നിർത്തില്ലെങ്കിൽ ഇതിലും വലിയ വിപത്തുകൾ നേരിൽ കാണേണ്ടി വരും. നമ്മുടെ സ്വന്തം മക്കളെ തട്ടികൊണ്ട് പോയി ശരീരമാസകലം മുറിവുകളും, ഇലട്രിക്ക് ഷോക്കും നൽകി ശരീരത്തെ നശിപ്പിച്ചു ഭിക്ഷയാചിക്കാൻ ഉപയോഗിക്കുന്നു. ഈ ക്രൂരകൃത്യം നിർമ്മാർജ്ജനം ചെയ്യാൻ ഭിക്ഷാടനമുക്ത കേരളത്തിനായി നാം ഒന്നാകെ കൈ കോർക്കണം. ഇവർ ഇന്ത്യയിലെ ഒരു വലിയ ബിസ്സിനെസ്സാണ് നടത്തിക്കൊണ്ടിരിക്കുന്നത്.. നിർത്തു ഭിക്ഷ നല്‍കുന്നത്… രക്ഷിക്കൂ നമ്മുടെ മക്കളെ … ഈ വാര്‍ത്ത പരമാവധി ഷെയര്‍ ചെയ്ത് അധികാരികളില്‍ എത്തിച്ച് ഈ നീചന്മാര്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കുവാന്‍ ശ്രമിക്കുക.
തിരുവനന്തപുരം: കേരള പോലീസിന് ഇനി മുതല്‍ ലാത്തിചാര്‍ജ് നടത്തിന്നതിന് പുതിയ സ്റ്റൈല്‍. ബ്രിട്ടിഷുകാര്‍ പഠിപ്പിച്ച പഴഞ്ചന്‍ രീതിയിലുള്ള ലാത്തിചാര്‍ജ് ഇനി പഴങ്കഥയാവും. പുതിയ സ്റ്റൈലില്‍ പരിശീലനം ലഭിച്ച ആദ്യ ബാച്ച് സേനാംഗങ്ങള്‍ ഡിജിപിക്ക് മുന്നില്‍ പ്രകടനം നടത്തി.
പ്രതിഷേധകരെ വയറ്റിലും തലയ്ക്കും കഴുത്തിനുമൊക്കെ യാതൊരു ദയയുമില്ലാതെ പെരുമാറുന്ന ബ്രിട്ടിഷ് രീതി ഇനി മാറും. ഹെല്‍മെറ്റും ഷീല്‍ഡും ഉപയോഗിച്ച് പ്രതിഷേധകരെ പ്രതിരോധിക്കുന്ന പുതിയ രീതി യൂറോപ്പിയന്‍ സ്റ്റൈല്‍ ലാത്തിചാര്‍ജാണ്. പുതിയ പരിശീലന മുറപ്രകാരം ആക്രമണത്തേക്കാള്‍ പ്രതിരോധത്തിനായിരിക്കും കൂടുതല്‍ പ്രാമുഖ്യം നല്‍കുക. കളരിയും ചൈനീസ് ആയോധന കലയുമൊക്കെ ഉള്‍ച്ചേര്‍ന്ന പരിശീലനമാണ് പുതിയ ബാച്ചിന് നല്‍കിയിരിക്കുന്നത്.
യൂറോപ്യന്‍, കൊറിയന്‍ പൊലീസ് മാതൃകയില്‍ പൊലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പല്‍ സേതുരാമനാണ് പുതിയ പരീശീലന രീതി തയ്യാറാക്കിയത്. പുതിയ രീതിക്ക് പെട്രോള്‍ ബോംബും പാറച്ചീളുകളും ഉപയോഗിച്ച് നടത്തുന്ന അക്രമങ്ങളെ പ്രതിരോധിക്കാന്‍ കഴിവുണ്ടാകുമോയെന്ന് കണ്ടറിയാം. സേതുരാമന്‍ വികസിപ്പിച്ചെടുത്ത് ശൈലിയിലാകും ഇനി വരുന്ന ബാച്ചുകളിലെ പൊലീസുകാര്‍ക്ക് പരിശീലനം നല്‍കുക.
വീഡിയോ കാണാം.
ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക വെട്ടിപ്പ് ആരോപണത്തില്‍ ഇന്റര്‍പോള്‍ കേസ് ഏറ്റെടുത്തുവെന്ന് വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അന്വേഷണ ഏജന്‍സി ഇന്റര്‍പോളാണെന്നു കരുതി പ്രമുഖ സംഗീത ബാന്റായ ഇന്റര്‍പോളിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല. ബാന്റിന്റെ ഔദ്യോഗിക പേജിലെ പോസ്റ്റുകള്‍ക്ക് തീഴെയാണ് ചീത്തവിളിയും പരിഹാസവുമായി മലയാളി ഫേക്ക് ഐഡികള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സംഘപരിവാര്‍ അനുകൂല ഐഡികളാണ് പൊങ്കാലയ്ക്ക് നേതൃത്വം നല്‍കുന്നത്. പാര്‍ട്ടി മുദ്രാവാക്യം മുതല്‍ തെറിവിളിയും ഭീഷണിയും വരെ ആളുകള്‍ കമന്റായി രേഖപ്പെടുത്തുന്നുണ്ട്.
രാജ്യാന്തര ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ മൂഡിസ് ഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ത്തിയതിനു പിന്നാലെ മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരവും പരിശീലകനുമായ ടോം മൂഡിയുടെ ഫേസ്ബുക്ക് പേജില്‍ ഫേക്ക് ഐഡികള്‍ തെറിവിളിയും ബഹളവുമായി എത്തിയിരുന്നു. സിപിഎം അണികളെന്ന പേരില്‍ വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ചായിരുന്നു തെറിവിളിയും പരിഹാസവും. ഇപ്പോള്‍ ഇന്റര്‍പോളിന്റെ ഫേസ്ബുക്ക് പേജില്‍ നടക്കുന്നതും സമാന സൈബര്‍ ആക്രമണമാണ്.
ദുബായിലെ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയില്‍ നിന്ന് 13 കോടി രൂപ വെട്ടിപ്പ് നടത്തിയെന്നായിരുന്നു ബിനോയ് കോടിയേരിക്കെതിരായി ഉയര്‍ന്ന ആരോപണം. എന്നാല്‍ ബിനോയ്‌ക്കെതിരെ കേസുകളൊന്നും നിലവിലില്ലെന്ന് ദൂബായ് പൊലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് പുറത്തുവന്നിരുന്നു.
ചെന്നൈ: തടവുകാര്‍ക്കും ലൈംഗികാവകാശങ്ങളുണ്ടെന്ന് മദ്രാസ് ഹൈക്കോടതി. ജീവപര്യന്തം ശിക്ഷക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന പ്രതിക്ക് രണ്ടാഴ്ച പരോള്‍ അനുവദിച്ചുകൊണ്ടാണ് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. തിരുനെല്‍വേലി, പാളയംകോട്ടൈ സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായ സിദ്ദിഖ് അലി എന്നയാള്‍ക്കാണ് ജസ്റ്റിസുമാരായ എസ്.വിമലാ ദേവി, ടി. കൃഷ്ണ വല്ലി എന്നിവര്‍ അവധി നല്‍കിയത്. തടവുകാര്‍ക്ക് അടുത്ത തലമുറയെ സൃഷ്ടിക്കാനുള്ള അവകാശമുണ്ടെന്നും കോടതി വിധിച്ചു.
സിദ്ദിഖ് അലിയുടെ ഭാര്യ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്. കുട്ടികളില്ലാത്തതിനാല്‍ വന്ധ്യതാ ചികിത്സക്ക് വിധേയനാകുന്നതിനായി സിദ്ദിഖ് അലിക്ക് 60 ദിവസത്തെ അവധി നല്‍കണമെന്നാവശ്യപ്പെട്ട് ഭാര്യ 2017ല്‍ കോടതിയെ സമീപിച്ചിരുന്നു. തടവുകാരന്റെ ജീവന് ഭീഷണിയുണ്ടെന്ന് പ്രൊബേഷന്‍ ഓഫീസര്‍ വ്യക്തമാക്കിയതിനാല്‍ സെപ്റ്റംബറില്‍ ഈ ഹര്‍ജി കോടതി തള്ളി. ഇതോടെ ഹേബിയസ് കോര്‍പസ് ഹര്‍ജിയുമായി അവര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.
അസാധാരണമായ സാഹചര്യങ്ങളാല്‍ നല്‍കപ്പെട്ട അപേക്ഷയായി പരിഗണിച്ച് നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിക്ക് ഇളവ് നല്‍കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഭര്‍ത്താവിനൊപ്പം കൂടുതസല്‍ സമയം കഴിയാനാകാത്തത് ചികിത്സക്ക് തടസമാകുന്നുണ്ടെന്ന് കോടതിക്ക് ബോധ്യമായി. ചികിത്സ നടത്തിയാല്‍ ഇവര്‍ക്ക് കുട്ടികളുണ്ടാകുമെന്ന് ഡോക്ടര്‍ ഉറപ്പ് നല്‍കിയിരുന്നു.
ഇണയുമായുള്ള ലൈംഗികത തടവുകാരുടെ അവകാശമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നും കോടതി നിരീക്ഷിച്ചു. കുട്ടികള്‍ ഉണ്ടാകുന്നതും കുടുംബത്തിന്റെ സാന്നിധ്യവും കുറ്റവാളികളുടെ തിരുത്തല്‍ പ്രക്രിയയില്‍ വലിയ സ്വാധീനമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന രണ്ടാഴ്ച അവധിയില്‍ നടക്കുന്ന ചികിത്സയിലൂടെ കുട്ടികളുണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയാല്‍ രണ്ടാഴ്ച കൂടി സിദ്ദിഖ് അലിക്ക് അവധി നല്‍കാനും കോടതി ഉത്തരവിട്ടു.
തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലപാകത്തിലെ പ്രതി കേദല്‍ ജിന്‍സണ്‍ രാജയുടെ നില അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു. ഭക്ഷണം ശ്വാസനാളത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് കേദലിനെ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കേദലിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വിചാരണ തടവുകാരനായി തുടരവെയാണ് അപകടമുണ്ടായത്.
കേദലിന് തുടരുന്ന ചികിത്സയെ സംബന്ധിച്ച് ഏഴംഗ മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ വിലയിരുത്തല്‍ നടത്തി. മരുന്നുകളോട് കേദല്‍ പ്രതികരിക്കുന്നില്ലെന്നാണ് വിവരം. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ ചികിത്സ തുടരുന്നത്. വെന്റിലേറ്ററില്‍ കിടത്തി തന്നെ ചികിത്സ നല്‍കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം. അടുത്ത മെഡിക്കല്‍ ബോര്‍ഡ് യോഗം തിങ്കളാഴ്ച ചേരും.
കേരളത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസിലെ പ്രതിയാണ് കേദല്‍. അച്ഛനും അമ്മയെയും സഹോദരിയെയുമടക്കം നാലു പേരെയാണ് കേദല്‍ ദാരുണമായി കൊലപ്പെടുത്തിയത്.
ദിസ്പൂര്‍: ആശുപത്രിയില്‍ വെച്ച കുഞ്ഞുങ്ങളെ പരസ്പരം മാറിപ്പോയ സംഭവത്തില്‍ അപൂര്‍വ്വ നിര്‍ദേശം മുന്നോട്ടു വെച്ച് അസം കോടതി. അച്ഛനമ്മമാര്‍ പരസ്പരം മാറി ജീവിച്ച കുഞ്ഞുങ്ങള്‍ക്ക് പതിനെട്ട് വയസ്സാകുമ്പോള്‍ ആരുടെ കൂടെ ജീവിക്കണമെന്ന തീരുമാനമെടുക്കാമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. 2015ല്‍ മംഗള്‍ദോയ് സിവില്‍ ആശുപത്രിയില്‍ വെച്ചാണ് ഒരു ബോഡോ കുടുംബത്തിലും മുസ്ലീം കുടുംബത്തിലും ജനിച്ച കുട്ടികള്‍ പരസ്പരം മാറിപ്പോകുന്നത്.
മാറിപ്പോയ വിവരം ഏതാണ്ട് മൂന്നുവര്‍ഷത്തിനു ശേഷം തിരിച്ചറിഞ്ഞ ഇരു കുടുംബവും കുട്ടികളെ പരസ്പരം കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ മൂന്നു വര്‍ഷം കൂടെ ജീവിച്ച അച്ഛനെയും അമ്മയേയും വിട്ടുപോകാന്‍ കൂട്ടാക്കാതിരുന്ന കുട്ടികള്‍ ഇരു കുടുംബങ്ങളെയും മാനസിക സമ്മര്‍ദ്ദത്തിലാക്കി. തുടര്‍ന്ന് കുട്ടികളെ കൈമാറേണ്ടതില്ലെന്ന് രണ്ട് കുടുംബങ്ങളും തീരുമാനിക്കുകയായിരുന്നു.
സ്വന്തമല്ലെങ്കിലും ഇത്രയും നാള്‍ കൂടെ ജീവിച്ച പൊന്നുമക്കളെ ജീവിതകാലം മുഴുവന്‍ തങ്ങളോടൊപ്പം കഴിയാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഇവര്‍ കോടതിയിലെത്തി. തുടര്‍ന്നാണ് കുഞ്ഞുങ്ങള്‍ക്ക് പതിനെട്ട് വയസ്സാകുമ്പോള്‍ ആരുടെ കൂടെ ജീവിക്കണമെന്ന തീരുമാനമെടുക്കട്ടെയെന്ന നിര്‍ദേശം കോടതി മുന്നോട്ട വെച്ചത്.
2015ല്‍ മംഗള്‍ദോയ് സിവില്‍ ആശുപത്രിയില്‍ വെച്ചായിരുന്നു കുട്ടികളെ പരസ്പരം മാറിപ്പോകുന്നത്. ഏതാണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആശുപത്രിയില്‍ വെച്ച് കുട്ടികള്‍ മാറിയതായി ഇവര്‍ക്ക് മനസ്സിലാകുന്നത്. 48 കാരനായ അധ്യാപകന്റെ ഭാര്യയ്ക്കാണ് തങ്ങളുടെ കൂടെ വളരുന്നത് സ്വന്തം കുഞ്ഞല്ലെന്ന് ആദ്യം സംശയം തോന്നുന്നത്. പിന്നീട് തങ്ങള്‍ക്കൊപ്പം വളരുന്ന കുട്ടിക്ക് കുടുംബത്തിലെ ആരുമായും സാദൃശ്യമില്ലെന്നും തനിക്കൊപ്പം ആശുപത്രിയില്‍ ഉണ്ടായ ബോഡോ സ്ത്രീയുടെ മുഖച്ഛായയാണെന്നും ഇവര്‍ തിരിച്ചറിയുകയായിരുന്നു.
കുട്ടി മാറിപ്പോയ വിവരം മനസ്സിലാക്കിയ ശേഷം ആശുപത്രിയിലെത്തിയെങ്കിലും അധികൃതര്‍ ഇവരുടെ ആരോപണം നിഷേധിച്ചു. പിന്നീട് ഡിഎന്‍എ ഫലവുമായി ഇവര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷണം ആരംഭിച്ച പൊലീസ് കുട്ടികള്‍ മാറിയ വിവരം സ്ഥിരീകരിച്ചത്. ജനുവരി നാലിനാണ് ഇവര്‍ കുട്ടികളെ കൈമാറാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൈമാറ്റ സമയത്ത് അങ്ങേയറ്റം വൈകാരികമായി പ്രതികരിച്ച കുട്ടികള്‍ രണ്ട് കുടുംബങ്ങളുടെയും തീരുമാനത്തെ മാറ്റി മറിക്കുകയായിരുന്നു.
പല പ്രമുഖവ്യക്തികളുടെയും മരണവും മരണാനന്തര ചടങ്ങുകളും റിപ്പോര്‍ട്ട് ചെയ്യാന്‍പോയിട്ടുണ്ടെങ്കിലും രാജ്യത്തിനുവേണ്ടി ജീവന്‍ ബലിനല്‍കിയ ഒരു ധീരജവാന് അന്ത്യാഭിവാദ്യം അര്‍പ്പിക്കുന്ന ചടങ്ങ് ആദ്യമായാണ് കണ്ടത്. തിരുവല്ല ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ക്ക് പെട്ടെന്നൊരു അവധി എടുക്കേണ്ടി വന്നതിനാല്‍ ലാന്‍സ് നായിക് സാം എബ്രഹാമിന്റെ സംസ്‌കാരചടങ്ങുകള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത് എന്റെ ഉത്തരവാദിത്തമായി മാറി. പെട്ടെന്നുവന്ന അസൈന്റ്‌മെന്റ് ആയതിനാല്‍ ഒരു ചായപോലും കുടിക്കാതെയാണ് രാവിലെ മാവേലിക്കരയ്ക്ക് പുറപ്പെട്ടത്. മാവേലിക്കരയില്‍ ചെന്നപ്പോള്‍ ഹര്‍ത്താലാണ്. അത് ഓര്‍ത്തതുമില്ല. വിശപ്പും ദാഹവുമെല്ലാം മറന്നുപോകുന്ന നിമിഷങ്ങളായിരുന്നു പിന്നെ…
മാവേലിക്കരയില്‍ നിന്ന് അല്‍പംകൂടി പോകണം പുന്നമൂടിലേക്ക്. സാമിന്റെ വീട്ടിലേക്കുള്ള ഇടറോഡ് തുടങ്ങുന്നിടത്ത് പൊലീസുണ്ട്. ചെറിയ വഴിയാണ്, വാഹനങ്ങള്‍ പ്രവേശിച്ചാല്‍ യാത്ര തടസമാകുമെന്ന മുന്നറിയിപ്പിനെതുടര്‍ന്ന് കാര്‍ നിര്‍ത്തി, നടന്നുതുടങ്ങി. ഞങ്ങള്‍ക്ക് മുന്നിലും പിന്നിലുമെല്ലാമായി കുറേപ്പേര്‍ ആ ജവാന്റെ വീട്ടിലേക്ക് നടന്നുനീങ്ങുകയാണ്. ഒരുപക്ഷേ അവര്‍ക്കെല്ലാം സാം എന്ന ചെറുപ്പക്കാരനെ നന്നായി അറിയാമായിരിക്കും. എനിക്കുപക്ഷേ രണ്ടുദിവസം മുന്‍പുള്ള പരിചയം മാത്രമേയുള്ളു. ഡല്‍ഹിയില്‍നിന്ന് ഞങ്ങളുടെ റിപ്പോര്‍ട്ടര്‍ ജോമി അലക്‌സാണ്ടറാണ് ഈ മരണവാര്‍ത്ത വിളിച്ചുപറഞ്ഞത്. സൈന്യം നല്‍കിയ സാമിന്റെ മരണവാര്‍ത്തയില്‍ ആലപ്പുഴ ജില്ലക്കാരനാണ് എന്നുണ്ട്. ആലപ്പുഴയില്‍ എവിടെയാണെന്ന് കണ്ടുപിടിക്കാമോ എന്നായിരുന്നു ജോമിയുടെ ചോദ്യം. മാവേലിക്കരയെന്ന് കണ്ടെത്തി, തിരികെ വിവരം നല്‍കി. അപ്പോഴും ഈ വാര്‍ത്ത എനിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടിവരില്ല എന്നായിരുന്നു എന്റെ ബോധ്യം. ആലപ്പുഴ ജില്ലയിലാണെങ്കിലും മാവേലിക്കര പുതുതായി തുടങ്ങിയ തിരുവല്ല ബ്യൂറോയുടെ ഭാഗമാണ്…
ഇടറോഡിലൂടെ യാത്ര തുടരുകയാണ്. ഒരു ട്രെയിന്‍ മരണത്തിൻറെ ചൂളംവിളിച്ച് ചീറിപാഞ്ഞുപോകുന്നു. അതാ, ആ റയില്‍പാളത്തിനടുത്താണ് സാമിൻറെ വീട്. അവിടെ ഇരുമ്പുകമ്പികളും കയറുംകെട്ടി പൊതുദര്‍ശനത്തിന് എത്തുന്നവരെ നിയന്ത്രിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. വീട്ടിലും റോഡിലും തൊട്ടടുത്ത വീടിൻറെ വരാന്തയിലുമെല്ലാം സ്ത്രീകളുള്‍പ്പടെ കാത്തുനില്‍ക്കുകയാണ്. വീട്ടുവരാന്തയില്‍ സാമിൻറെ പിതാവുണ്ട്, തോപ്പില്‍ എബ്രഹാം. ചെറുപ്രായത്തില്‍ രാജ്യരക്ഷയ്ക്കായി ഇറങ്ങിപ്പുറപ്പെട്ട മകനെകുറിച്ച് ഓര്‍ക്കുമ്പോള്‍ തോപ്പില്‍ എബ്രഹാമിന് അഭിമാനമേയുള്ളു. അവനിപ്പോള്‍ വയസ് മുപ്പത്തിയഞ്ച്. വരുന്ന നവംബറില്‍ സൈനികസേവനം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കിയാണ് ശത്രുപക്ഷത്തിൻറെ ആയുധം സാമിൻറെ ജീവനെടുത്തത്. സങ്കടങ്ങള്‍ സങ്കടങ്ങളായി അവശേഷിക്കുമ്പോഴും മകനെക്കുറിച്ചോര്‍ത്ത് അഭിമാനിക്കാനുളള നിമിഷങ്ങള്‍ ആ പിതാവിൻറെ മനസിലൂടെ കടന്നുപോയിരിക്കണം…
തിരുവനന്തപുരത്തുനിന്ന് മൃതദേഹം മാവേലിക്കരിയിലെത്തിച്ചപ്പോള്‍ തന്നെ കാണാമായിരുന്നു സാമിനോടുള്ള നാടിൻറെ സ്‌നേഹം. മാതൃവിദ്യാലയമായ ബിഷപ്പ് ഹോഡ്ജസ് ഹയര്‍ സെക്കന്ററി സ്‌കൂളിലായിരുന്നു ആദ്യപൊതുദര്‍ശനം. അവിടെ ആയിരങ്ങളെത്തി. വീട്ടിലേക്ക് വിലാപയാത്രയായാണ് പുറപ്പെട്ടത്. സൈന്യത്തിൻറെ പ്രത്യേക വാഹനം ഇടറോഡിലൂടെ വന്ന് ഗേറ്റിന് മുന്നില്‍നിന്നു. ജനപ്രതിനിധികള്‍ ഉള്‍പ്പടെ വാഹനത്തില്‍നിന്ന് പുറത്തിറങ്ങി. സൈനികര്‍ മൃതദേഹം പുറത്തെടുക്കുമ്പോള്‍ ആള്‍ക്കൂട്ടത്തിനിടയില്‍നിന്ന് ആരോ ഒരാള്‍ ഉച്ചത്തില്‍ വിളിച്ചു.. ‘ഭാരത് മാതാ കീ ജയ്…’ പിന്നെ മുഴങ്ങിയത് ഒറ്റ സ്വരത്തിലാണ്. മനസും ശരീരവും എന്തിനോ പാകപ്പെടുന്നപോലെ തോന്നിയ വൈകാരിക നിമിഷങ്ങള്‍. ആ ധ്വനികള്‍ ഉയര്‍ത്തിയ അതിവൈകാരികതയില്‍നിന്ന് അവിടെ കൂടിയവര്‍ മോചിതരാകാന്‍ സമയമെടുത്തു. ഒന്നിനുപുറകെ ഒന്നായി ആളുകള്‍ സാമിന് ഉപചാരം അര്‍പ്പിക്കാന്‍ നടന്നുനീങ്ങി. വീട്ടുമുറ്റത്ത് സാമിനെ കിടത്തിയപ്പോള്‍ പിന്നെയും കേട്ടു ആ വൈകാരികമായ മുദ്രാവാക്യം. അത് സഹോദരനും സൈനികനുമായ മാത്യു എബ്രഹാമിൻറെ വകയായിരുന്നു… കണ്ണുനിറഞ്ഞുപോയ നിമിഷങ്ങള്‍…
കണ്ണീര്‍പ്പാടായി അവള്‍..
അപ്പോഴും എൻറെ കണ്ണുതിരഞ്ഞത് എയ്ഞ്ചലിനെയാണ്. സാമിൻറെ രണ്ടരവയസുള്ള മകള്‍. അവള്‍ മുറിയില്‍ നിന്ന് മുറ്റത്തേക്ക് വന്നു. ഒരു പട്ടാളക്കാരന്‍ അവളെയെടുത്ത് അച്ഛനരികിലേക്ക് കൊണ്ടുപോയി. അടുത്തുനിന്ന് കാണിച്ചുകൊടുത്തു. കണ്ടുനിന്ന സ്ത്രീകളില്‍ പലരും സാരിത്തുമ്പുകൊണ്ട് അവരവരുടെ ചുണ്ടിലെ വിതുമ്പല്‍ മറച്ചു. ചിലര്‍ കണ്ണുതുടച്ചു. ചേതനയറ്റ ആ ദേഹത്തോട് പക്ഷേ എയ്ഞ്ചലിന് ഒരടുപ്പവും തോന്നിക്കണ്ടില്ല. അല്ലെങ്കില്‍ അച്ഛനുറങ്ങുകയാണ്, ശല്യപ്പെടുത്തേണ്ടെന്ന് വിചാരിച്ചുകാണും. അതെ, അങ്ങിനെത്തന്നെ തോന്നാനാണ് സാധ്യത. കാരണം നമ്മളെല്ലാം സ്വസ്ഥമായി ഉറങ്ങാന്‍വേണ്ടി ഉണര്‍ന്നിരുന്നൊരു അച്ഛന്റെ മകളാണവള്‍..!
ഉച്ചകഴിഞ്ഞതോടെ മൃതദേഹം വീണ്ടും സൈനിക വാഹനത്തില്‍ കയറ്റി. ഇനി മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയിലേക്കാണ്. വിലാപയാത്രയായി നൂറുകണക്കിനുപേര്‍ അവിടെയെത്തുമ്പോള്‍ അതിലേറെ ആളുകള്‍ പള്ളിമുറ്റത്ത് കാത്തുനില്‍പ്പുണ്ടായിരുന്നു. ആള്‍ക്കൂട്ടത്തിനിടയിലൂടെ ഇന്ത്യന്‍ ദേശീയതയുടെ മൂവര്‍ണക്കൊടി മൂടിയ ഒരു ഭൗതികദേഹം കടന്നുപോയി. പളളിയില്‍ മതപരമായ ചടങ്ങുകള്‍ തുടങ്ങി. അകത്തുനിന്നുള്ള ദൃശ്യങ്ങള്‍ തല്‍സമയം കാണാന്‍ പുറത്ത് സൗകര്യം ഒരുക്കിയിരുന്നു. വലിയ സ്‌ക്രീനില്‍ എയ്ഞ്ചലിനെ കാണാം. അവളുടെ തലമുടിയില്‍ ആരോ തലോടുന്നുണ്ട്. ഓമനിക്കുന്നുണ്ട്. ആ കാഴ്ച പതിഞ്ഞവരെല്ലാം മനസുകൊണ്ട് ചെയ്യുന്നതും അതുതന്നെയായിരുന്നു…
പതറാതെ അവൻറെ പാതി..
ചടങ്ങുകള്‍ കഴിഞ്ഞ് മൃതദേഹം പുറത്തേക്ക് എടുത്തു. പള്ളിമുറ്റത്ത് സൈന്യത്തിൻറെ ഔദ്യോഗിക ബഹുമതി നല്‍കുകയാണ്. സാമിൻറെ ഭാര്യ അനുവിനെ അടുത്തേക്ക് കൊണ്ടുവന്നു. അവര്‍ക്ക് ഇരിക്കാന്‍ ഒരു കസേര നല്‍കി. ശത്രുപക്ഷത്തിൻറെ നെഞ്ചിലേക്കെന്നോണം സൈന്യം ആചാരവെടി മുഴങ്ങി. പിന്നെ ആകെ നിശബ്ദത… രണ്ടാമതും ആകാശത്തേക്ക് വെടിയുതിര്‍ത്തു. ശ്വാസമടക്കിപ്പിടിച്ച് ഈ കാഴ്ചകളിലേക്ക് ഏവരും ഉറ്റുനോക്കുമ്പോള്‍ പുറകില്‍നിന്നെവിടെ നിന്നോ വീണ്ടും ആ ധ്വനികള്‍ ഉയര്‍ന്നു. ‘ഭാരത് മാതാ കീ…’ ചോരതിളച്ച മനസുമായി ഉച്ചത്തില്‍ ഉയര്‍ന്നു ജയ് വിളികള്‍. ഒരു പട്ടാളക്കാരന്‍ വന്ന് നാടിൻറെ വീരപുത്രനെ പുതപ്പിച്ച ദേശീയപതാക മടക്കിയെടുത്ത് ഭാര്യ അനുവിനെ ഏല്‍പ്പിച്ചു. അവരുടെ ക്ലോസ് വിഷ്വലുകളിലേക്ക് എൻറെ ക്യാമാറാമാന്‍ സഞ്ജീവ് സുകുമാര്‍ ക്യാമറ പായിച്ചു. അനുവിൻറെ തേങ്ങലാണ് ഈ രാജ്യത്തിൻറെ ദുഃഖം. അതുപകര്‍ത്തണം. പക്ഷേ അവര്‍ പതറിയില്ല, വിതുമ്പിയില്ല. ആരാലും കരഞ്ഞുപോകുമായിരുന്ന ആ നിമിഷത്തില്‍ അവര്‍ ധീരതയോടെ നിന്നു. കരയരുത് സഹോദരി, നിങ്ങളുടെ ഉദരത്തില്‍ വളരുന്ന എട്ടുമാസം വളര്‍ച്ചയുള്ളൊരു കുഞ്ഞ് കരയാത്ത, പതറാത്ത, തളരാത്തൊരു ധീരൻറെ ചോരയാണ്…
വൈകീട്ട് നാലുമണികഴിഞ്ഞ് മാവേലിക്കരയില്‍നിന്ന് തിരിച്ചുപോരുമ്പോഴാണ് ഞാന്‍ ഓര്‍ത്തത്. നേരമിത്രയായിട്ടും ഒന്നും കഴിച്ചില്ലല്ലോ. രാവിലെ എപ്പോഴോ വിശന്നിരുന്നു. പിന്നെയെന്തു സംഭവിച്ചു? വിശപ്പും ദാഹവും മറന്നുപോയോ? ബുള്ളറ്റ് പ്രൂഫ് ധരിച്ച് ശത്രുവിനെതിരെ നേര്‍ക്കുനേര്‍ വെടിയുതിര്‍ത്തപ്പോള്‍ ഇടത്തേകയ്യിനു താഴെയുള്ള ഒഴിവിലൂടെ നെഞ്ചിലേക്ക് ചെന്നുതറച്ച തിരയാണ് സാമിൻറെ ജീവനെടുത്തത്… നാലുമണിക്കൂറോളം നീണ്ട കനത്ത വെടിവെപ്പിനിടയില്‍ വെടിയേറ്റുവീണ സാമിനെ അവിടെനിന്ന് മാറ്റുകപോലും പ്രയാസമായിരുന്നു. എങ്കിലും പ്രാണനുവേണ്ടി പിടഞ്ഞ ആ ധീരജവാന് ആവശ്യമായ ശുശ്രൂഷ നല്‍കിയെന്നാണ് സൈന്യം അറിയിച്ചത്. പ്രിയ സഹോദരാ, നിങ്ങള്‍ അനുഭവിച്ച മരണവേദനയ്ക്ക് മുന്നില്‍ രണ്ടുനേരത്തെ വിശപ്പിനെക്കുറിച്ചോര്‍ത്ത എന്നോട് ക്ഷമിക്കുക..!
സാം നിങ്ങളെത്ര ഭാഗ്യവാനാണ്. വഴിവക്കില്‍ രാഷട്രീയതിമിരം പിടിച്ചവൻറെ പീച്ചാത്തികുത്തേറ്റല്ല താങ്കള്‍ മരണപ്പെട്ടത്. മതഭ്രാന്തന്മാരുടെ ഊരുവിലക്കുകളില്‍പെട്ട് ആത്മഹത്യചെയ്തതുമല്ല. അശോകചക്രാങ്കിതമായൊരു മൂവര്‍ണക്കൊടി നെഞ്ചിലേറ്റിയാണ് നിത്യനിദ്രയിലേക്ക് നീങ്ങുന്നത്. നിങ്ങളുയര്‍ത്തിയ മൂവര്‍ണക്കൊടി ഞങ്ങളിതാ വന്നേറ്റുപിടിക്കുന്നു. പ്രിയ സഹോദരാ, രണ്ടുമാസങ്ങള്‍ക്കപ്പുറം അനു നിങ്ങളുടെ കുഞ്ഞിനെ പ്രസവിക്കും. നിങ്ങള്‍ക്ക് മരണമില്ല..! വന്ദേമാതരം….