India

പാലക്കാട്: കന്നുകാലി കടത്ത് തടഞ്ഞുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം നടപ്പാക്കാന്‍ ഉറച്ച് ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍. പാലക്കാട് വേലന്താവളത്ത് ചെക്ക്‌പോസ്റ്റിനു സമീപം കന്നുകാലികളുമായി വന്ന ലോറികള്‍ ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ തടഞ്ഞു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. തമിഴ്‌നാട്ടില്‍ നിന്നും കാലികളുമായി വന്ന ലോറികളാണ് തടഞ്ഞിട്ടത്.

കന്നുകാലി കശാപ്പ് നിയന്ത്രിക്കാനുള്ള കേന്ദ്ര വിജ്ഞാപനം കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് നാലാഴ്ചത്തേക്ക് സ്‌റ്റേ ചെയ്തിരുന്നു. ഇത് വകവയ്ക്കാതൊണ് അതിര്‍ത്തിയില്‍ ലോറികള്‍ തടയുന്നത്.

പല ഹിന്ദു സംഘടനകള്‍ സംഘടിച്ച് വന്നാണ് ഇന്നലെ രാത്രി ലോറികള്‍ തടഞ്ഞതെന്ന് മീറ്റ് മെര്‍ച്ചന്റസ് വെല്‍ഫെയര്‍ അസോസിയേഷന്‍ നേതാവ് എം.എ സലീം പ്രതികരിച്ചു. ലോറിയിലെ തൊഴിലാളികളെ ഇവര്‍ മര്‍ദ്ദിച്ചു. ലോറി തടയുന്നത് അറിഞ്ഞ് ചില കച്ചവടക്കാര്‍ കോയമ്പത്തൂരും പൊള്ളാച്ചിയലും കാലിച്ചന്തയില്‍ ലോറികള്‍ കൊണ്ടുപോയി ഇട്ടുവെന്നും സലീം പറഞ്ഞു. ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ ആക്രമണം നടത്തുമ്പോള്‍ പോലീസ് കാഴ്ചക്കാരായ നോക്കിനില്‍ക്കുകയായിരുന്നുവെന്നും സലീം ആരോപിച്ചു.

ഹിന്ദുമക്കള്‍ മുന്നണി എന്ന സമിതി അടുത്ത കാലത്ത് ലോറികള്‍ തടയുന്നത് പതിവാണെന്നും 22ന് തടഞ്ഞ ലോറികള്‍ ഒരു ലക്ഷം രൂപ അവര്‍ക്ക് കൊടുത്ത ശേഷമാണ് വിട്ടയച്ചതെന്നും സലീം പറഞ്ഞു. പിടിച്ചെടുക്കുന്ന ലോറികളിലെ മാടുകളെ അവര്‍ ഗോശാലകള്‍ക്ക് വില്‍ക്കുമെന്നും രാത്രിയില്‍ അറവുശാലകള്‍ക്ക് മറിച്ചുവില്‍ക്കുന്നത് പതിവാണെന്നും ഇത് കാണിച്ച് പ്രധാനമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും സലീം പറഞ്ഞു. കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാര്‍ക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. നിയമം കയ്യിലെടുക്കാന്‍ മത സംഘടനകള്‍ നടത്തുന്ന ശ്രമം അപകടകരമായ പ്രവണതയായി തുടരുകയാണ്.

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി വികസനനേട്ടങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് പുറത്തിറക്കിയ പരസ്യത്തില്‍ ശ്രീലങ്കയിലെ ട്രെയിന്‍ സര്‍വ്വീസിന്റെ ഉദ്ഘാടന ചിത്രവും. മോദി സര്‍ക്കാരിന്റെ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ വിവരിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ ‘ഭാരതത്തിന്റെ ഭാവി ഉജ്ജ്വലം’ പരസ്യമാണ് വിവാദമായിരിക്കുന്നത്. ബുധനാഴ്ച്ച വിവിധ മാധ്യമങ്ങളില്‍ വന്ന പരസ്യത്തിലാണ് ശ്രീലങ്കയിലെ തലൈമന്നാറില്‍ രണ്ട് വര്‍ഷം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിന്‍ സര്‍വ്വീസ് ഉദ്ഘാടനം ചെയ്യുന്ന ചിത്രവും ഇന്ത്യയുടെ അഭിമാനനേട്ടമായി ചിത്രീകരിച്ചിരിക്കുന്നത്.

2015 മാര്‍ച്ച് 14ന് നടന്ന പ്രധാനമന്ത്രിയുടെ ശ്രീലങ്കന്‍ സന്ദര്‍ശനത്തിനിടെയായിരുന്നു നരേന്ദ്ര മോദി ട്രെയിന്‍ സര്‍വ്വീസിന്റെ ഉദ്ഘാടനം നടത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ റെയില്‍ മേഖലയുടെ വികസനം ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള റെയില്‍ ശൃംഖലകളുടെ നിര്‍മ്മാണം അതിവേഗത്തില്‍, ആറു പുതിയ നഗരങ്ങള്‍ക്ക് മെട്രോ സൗകര്യം എന്ന വാചകങ്ങള്‍ക്കൊപ്പമാണ ഈ ചിത്രം വന്നിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രയിന്‍ സര്‍വ്വീസിന്റെ ഫ്‌ളാഗ് ഓഫ് ചെയ്യുന്നതായുള്ള ചിത്രത്തില്‍ വലത്തേ മൂലയില്‍ തലൈമന്നാര്‍ പിയര്‍ എന്ന് എഴുതിയിരിക്കുന്ന ബോര്‍ഡ് വ്യക്തമാണ്.

സിംഹളഭാഷയിലും തമിഴിലും ഇംഗ്ലീഷിലുമായാണ് ട്രെയിനിലെ എഴുത്തുകള്‍. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയും ചിത്രത്തില്‍ മോദിയോടൊപ്പമുണ്ട്. കേന്ദ്ര സര്‍ക്കാരിന് റെയില്‍വേ മേഖലയില്‍ ചൂണ്ടിക്കാണിക്കാന്‍ നേട്ടങ്ങളില്ലാത്തതാണ് ശ്രീലങ്കയിലെ ചിത്രം ഉപയോഗിച്ചതിലൂടെ വ്യക്തമാവുന്നതെന്നാണ് വിമര്‍ശകരുടെ ആരോപണം.

നിസ്കാരം സാമുദായിക സ്പർധ വളർത്തുന്ന കുറ്റമാക്കി യുപി പൊലീസ്. ഉത്തർപ്രദേശിൽ നിസ്കരിച്ചതിന് മൂന്നു സ്ത്രീകളുൾപ്പെടെ അഞ്ചു മുസ്ലിങ്ങൾക്കെതിരെ പൊലീസ് കേസെടുത്തു. യുപിയിലെ സാകത്പൂർ ​ഗ്രാമത്തിലാണു സംഭവം. സ്വന്തം ഉടമസ്ഥതയിലുള്ള ഹാളിൽ നിസ്കരിക്കുകയായിരുന്ന സഹോദരങ്ങൾ അടക്കമുള്ള യുവതീ-യുവാക്കൾക്കെതിരെയാണ് സദ്ന​ഗ്ലി പൊലീസ് കേസെടുത്തിരിക്കുന്നത്.

സാമുദായിക സ്പർധ വളർത്താൻ ശ്രമിച്ചു എന്ന കുറ്റത്തിന് ഐപിസി 153ാം വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. അഹ്മദ് അലി, ഇദ്ദേഹത്തിന്റെ സഹോദരൻ റഹ്മത്ത് അലി, താഹിബ, സറീന, ഷാജഹാൻ എന്നിവർക്കെതിരെയാണ് യുപി പൊലീസിന്റെ പുതിയ നടപടി.

നിസ്കരിച്ചത് സമുദായങ്ങളും മതങ്ങളും വിവിധ വിഭാ​ഗങ്ങളും ഭാഷക്കാരും തമ്മിലുള്ള ഐക്യം തകർക്കാൻ കാരണമായി എന്നതാണ് പൊലീസ് ഉന്നയിക്കുന്ന വാദം. അ​ഹ്മദ് അലിയുടെ ഉടമസ്ഥതയിലുള്ളതാണ് ഹാളിൽ നിസ്കരിക്കുന്നതിനെ ആദ്യം പ്രദേശവാസികൾ തടഞ്ഞിരുന്നു. ഹാൾ പള്ളിയാക്കാൻ അധികാരമില്ലെന്നും അതിനാൽ ഇവർ കാണിച്ചത് നിയമലംഘനമാണെന്നുമാണ് പ്രദേശിക ഭരണകൂടത്തിന്റെ വാദം. ഇതേ തുടർന്നായിരുന്നു പൊലീസിന്റെ ഇടപെടൽ.

ഏതു മതപ്രകാരം ജീവിക്കാനും അവയുടെ ആചാരാനുഷ്ടാനങ്ങൾ പിന്തുടരാനും ഭരണഘടന അവകാശം നൽകുന്ന ഇന്ത്യയിലാണ് ഇത്തരമൊരു സംഭവം അരങ്ങേറിയതെന്നത് ഞെട്ടിക്കുന്നതാണെന്നു അഹ്മദലിയുടെ ബന്ധുക്കൾ പറഞ്ഞു.

തങ്ങളുടെ കുടുംബത്തിൽപ്പെട്ട ആളുകളെയല്ലാതെ മറ്റാരും ഈ ഹാളിൽ നിസ്കരിച്ചിരുന്നില്ല. തങ്ങളുടെ നിസ്കാരത്തെ തടഞ്ഞതിലൂടെ സ്വന്തം ഇഷ്ടപ്രകാരം ഏതു മതം സ്വീകരിക്കാനും അതനുസരിച്ചു ജീവിക്കാനും ഒരു പൗരനു അവകാശം നൽകുന്ന ഭരണഘടനയുടെ 25(1)ാം വകുപ്പിന്റെ ന​ഗ്നമായ ലം​ഘനമാണ് പ്രാദേശിക ഭരണകൂടം നടത്തിയിരിക്കുന്നതെന്ന് അഹ്മദലി ചൂണ്ടിക്കാട്ടി.

കസ്റ്റഡിയിലെടുത്ത അഞ്ചുപേർ ഹിന്ദുക്കൾ ഉപദ്രവിച്ചു എന്ന തെറ്റായ വിവരം നൽകി നാട്ടിൽ വർ​ഗീയ കലാപമുണ്ടാക്കാൻ ശ്രമിച്ചവരാണെന്നാണ് ഹസൻപൂർ സർക്കിൾ ഓഫീസർ അവിനാഷ് കുമാർ ​ഗൗതമിന്റെ ഭാഷ്യം.

ഞങ്ങൾ നാലു വർഷമായി അഹ്മദ് അലിയുടെ ഉടമസ്ഥതയിലുള്ള ഈ ഹാളിൽ സ്ഥിരമായി നിസ്കരിച്ചുവരുന്നവരാണ്. ഇരു സമുദായത്തിന്റേയും പരസ്പര വിശ്വാസത്തിന്റെ പുറത്ത് ഈ പ്രദേശത്തൊരു ഒരു പള്ളി നിർമിച്ചെങ്കിലും, ഇപ്പോൾ ചിലർ അതേച്ചൊല്ലി പ്രശ്നവുമായി രം​ഗത്തെത്തി. അതിനാൽ ഞങ്ങൾ അവിടെ നിസ്കരിക്കുന്നത് നിർത്തിവച്ചെന്നു റഹ്മത്ത് അലിയുടെ ബന്ധുവായ ഷബീർ അലി വ്യക്തമാക്കി.

യോ​ഗി ആദിത്യനാഥ് സർക്കാർ അധികാരത്തിലെത്തിയതോടെ ബീഫിനെ കൂടാതെ കോഴി, മത്സ്യം അടക്കമുള്ളവയ്ക്കും നിരോധനം നിലനിൽക്കുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്. യോ​ഗിയുടെ മണ്ഡലത്തിലാണ് കോഴിക്കും മത്സ്യത്തിനു നിരോധനമുള്ളത്. ഇതിനു പിന്നാലെയാണ് സാമുദായിക സ്പർധ വളർത്താൻ ശ്രമിച്ചു എന്ന കുറ്റം ചുമത്തി നിസ്കാരത്തിനു വിലക്കേർപ്പെടുത്തുകയും അഞ്ചുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരിക്കുന്നത്.

ജയ്പൂര്‍: പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കണമെന്നും ആണ്‍ മയില്‍ ഇണചേരില്ലെന്നും ഓക്‌സിജന്‍ സ്വീകരിച്ച് അത് പുറത്തു വിടുന്ന ഏകജീവിയാണ് പശുവെന്നും മറ്റും പ്രസ്താവന നടത്തിയ രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസ് മഹേഷ്ചന്ദ്ര നരേന്ദ്രമോഡിയെയും വസുന്ധരാരാജയെയും വരെ വെറുതേ വിട്ടയാള്‍. മോഡിക്കെതിരേ അപകീര്‍ത്തി കേസിലും വസുന്ധരാ രാജ ഉള്‍പ്പെട്ട ഭൂമി തട്ടിപ്പു കേസിലും ഇരുവരെയും രക്ഷപ്പെടുത്തിയത് ഈ ജഡ്ജിയയായിരുന്നു.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് മോഡിക്കെതിരേ അപകീര്‍ത്തി കേസ് പരിഗണിച്ചത്. ജവഹര്‍ലാല്‍ നെഹ്രുവിനെതിരായ പരാമര്‍ശത്തിന്റെ പേരില്‍ വന്ന പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ മോഡിയെ കുറ്റവിമുക്തനാക്കി. വസുന്ധരാ രാജയ്‌ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ അദ്ദേഹത്തിനൊപ്പം മൂന്ന ഹൈക്കോടതി ജഡ്ജിമാരെയും തെളിവില്ലെന്ന് പറഞ്ഞ് വെറുതേ വിട്ടിരുന്നു. ഇതിനൊപ്പം 100 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി അനധികൃതമായി സ്വകാര്യ കമ്പനിക്ക് 99 വര്‍ഷത്തേക്ക് പാട്ടത്തിന് കൊടുത്തു എന്ന ജാല്‍ മഹാല്‍ ഭൂമി തട്ടിപ്പ് കേസിലും വസുന്ധരാ രാജയെ ജഡ്ജി രക്ഷിച്ചു. കരാറില്‍ ഒപ്പിട്ടില്ലെന്ന് പറഞ്ഞായിരുന്നു കുറ്റവിമുക്തയാക്കിയത്.

1975 ല്‍ ദൗസ ഗവണ്‍മെന്റ് കോളേജില്‍ നിന്നും ശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം 1978 ല്‍ രാജസ്ഥാന്‍ സര്‍വകലാശാലയില്‍ നിന്നും നിയമബിരുദം നേടിയത്. 1979 ല്‍ എന്റോള്‍ ചെയ്ത് മഹേഷ് ചന്ദ്ര ശര്‍മ്മ നിയമജീവിതം ആരംഭിച്ചു. ജയ്പൂര്‍ ജില്ലാ കോടതിയില്‍ അഭിഭാഷക വൃത്തി ആരംഭിച്ച അദ്ദേഹം മഹാരാജാ സ്വാമി മാന്‍സിംഗ് ട്രസ്റ്റിനും ശ്രീ ഷീലാ മാതാജി ട്രസ്റ്റിനും വേണ്ടിയായിരുന്നു കൂടുതല്‍ കേസുകളും വാദിച്ചത്. ഹിന്ദു സ്ഥാന്‍ ടൈംസ്, രാജസ്ഥാന്‍ പത്രിക തുടങ്ങിയ പത്രങ്ങളുടെയും കേസുകള്‍ ഏറ്റെുടത്തിരുന്നു. പിന്നീട് ഹൈക്കോടതിയുടെ ജയ്പൂര്‍ ബഞ്ചില്‍ എത്തിയ അദ്ദേഹം രാജസ്ഥാന്‍ സര്‍ക്കാരിന്റെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറാലായി. 2007 ലാണ് രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിയാകുന്നത്.

ഗോമൂത്രത്തിന്റെ 11 ഗുണങ്ങള്‍ വിധിന്യായത്തില്‍ എടുത്തു പറഞ്ഞ് ജയ്പൂരിലെ സര്‍ക്കാര്‍ ഗോശാലയില്‍ അഞ്ഞൂറിലേറെ പശുക്കള്‍ ചത്ത കേസില്‍ ഇദ്ദേഹം നടത്തിയ നിരീക്ഷണവും വാര്‍ത്തയായിരുന്നു. ഇദ്ദേഹത്തിന്റെ ഏറ്റവും പുതിയ പ്രസ്താവനയിലാണ് മയില്‍ ബ്രഹ്മചാരിയാണെന്നും അതുകൊണ്ടാണ് കൃഷ്ണന്റെ കിരീടത്തില്‍ മയില്‍പ്പീലി വെച്ചിരിക്കുന്നതെന്നും ആണ്‍ മയിലിന്റെ കണ്ണുനീര്‍ വിഴുങ്ങിയാണ് പെണ്‍ മയിലുകള്‍ ഗര്‍ഭം ധരിക്കുന്നതെന്നും പറഞ്ഞത്. പശുവും മയിലും ധാര്‍മ്മികതയുള്ള ജീവികളാണെന്നും താന്‍ പശുവിനെ ആരാധിക്കുന്ന ശിവന്റെ ഭക്തന്‍ കൂടിയാണെന്നും ജഡ്ജി വിധിന്യായത്തില്‍ പറഞ്ഞിരുന്നു.

കശാപ്പ് നിരോധനത്തിൽ കേന്ദ്രസർക്കാർ നടപടിയെ പിന്തുണച്ച് കേരള ഹൈക്കോടതി. കാലികളെ കശാപ്പിനായി കന്നുകാലി ചന്തകളിൽ വിൽ‌ക്കുന്നതാണ് കേന്ദ്രം നിരോധിച്ചതെന്നും ഒരാൾക്കു തന്റെ വീട്ടിലുള്ള കന്നുകാലികളെ കശാപ്പിനായി വിൽക്കാമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിരീക്ഷണം. കന്നുകാലികളെ വില്‍ക്കരുത്, കൊല്ലരുത് എന്ന് ഉത്തരവില്‍ പറയുന്നില്ല. കന്നുകാലി വിൽപ്പന വഴിവക്കില്‍ നിന്നോ വീട്ടില്‍ നിന്നോ നടത്താം. അതിനു ചന്തയില്‍ പോവേണ്ടതില്ലല്ലോ എന്ന് കോടതി അഭിപ്രായപ്പെട്ടു. ഇതോടെ പരാതിക്കാരന്‍ ഹരജി പിന്‍വലിച്ചു.

ചട്ടങ്ങൾ വായിച്ചുനോക്കാതെയാണ് പലരും ഇക്കാര്യത്തിൽ പ്രതിഷേധം നടത്തുന്നതെന്നും നിരോധനം സ്റ്റേ ചെയ്ത മദ്രാസ് ഹൈക്കോടതി വിധി ആശ്ചര്യപ്പെടുത്തുന്നതായും കോടതി പറഞ്ഞു. കശാപ്പ് നിരോധന വിഷയത്തിൽ സുപ്രീംകോടതിയെ സമീപിക്കാൻ സംസ്ഥാന മന്ത്രിസഭായോ​ഗം തീരുമാനിച്ചതിനു തൊട്ടുപിന്നാലെയാണ് ഹൈക്കോടതിയുടെ നിലപാട് പുറത്തുവരുന്നത്.

കഴിഞ്ഞദിവസം യൂത്ത് കോൺ​ഗ്രസ് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ടി ജി സജി നൽകിയ ഹർജി പരിഗണിച്ച കോടതി കേന്ദ്രത്തോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്രം നൽകിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

സംസ്ഥാന പരിധിയിൽ വരുന്ന വിഷയത്തിൽ കേന്ദ്രം ഇടപെടുകയാണെന്ന് ഹരജിയിന്മേൽ സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയത്. എന്നാല്‍ ഇത് ഭക്ഷണത്തെ ബാധിക്കുന്ന വിഷയം കൂടിയാണെന്നും കേന്ദ്രത്തിന്റെ നിലപാടിൽ വിയോജിപ്പ് അറിയിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു കത്തയച്ചിട്ടുണ്ടെന്നും സർക്കാർ കോടതിയെ ബോധിപ്പിച്ചിരുന്നു.

കോടതിയുടെ നിരീക്ഷണം കേന്ദ്രത്തിനു അനൂകൂലമായ സാഹചര്യത്തിൽ സുപ്രീംകോടതി ഇക്കാര്യത്തിൽ എന്തു നിലപാടെടുക്കും എന്നാണ് കേരളം ആശങ്കയോടെ കാത്തിരിക്കുന്നത്. സംസ്ഥാനത്തിന്റെ അധികാരത്തില്‍ കേന്ദ്രം കൈകടത്തുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനം കോടതിയെ സമീപിക്കാനൊരുങ്ങുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭാ യോ​ഗത്തിനു ശേഷം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

കൂടുതല്‍ തീരുമാനം കൈക്കൊള്ളാന്‍ നാളെ പ്രത്യേക മന്ത്രിസഭായോഗവും വിളിച്ചിട്ടുണ്ട്. നിരോധത്തിനെതിരേ എന്തൊക്കെ നിയമനടപടികള്‍ കൈക്കൊള്ളണമെന്ന് നാളത്തെ യോഗം ചര്‍ച്ച ചെയ്യും.

ജര്‍മനിയില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടികാഴ്ച നടത്തിയ സന്തോഷത്തിലാണ് നടി പ്രിയങ്ക ചോപ്ര. ബെര്‍ലിനില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. തന്റെ പുതിയ ചിത്രത്തിന്റെ പ്രചരണാര്‍ഥമാണ് പ്രിയങ്ക ബര്‍ലിനിലെത്തിയത്.

പ്രധാനമന്ത്രിക്കൊപ്പമുള്ള തന്റെ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചാണ് മോദിയെ കണ്ടതിലുള്ള ആഹ്ലാദം പ്രിയങ്ക ആരാധകര്‍ക്കൊപ്പം പങ്കുവച്ചത്. തനിക്ക് വേണ്ടി അല്‍പം സമയം മാറ്റിവയ്ക്കാന്‍ തയ്യാറായ പ്രധാനമന്ത്രിയോട് അവര്‍ ഇന്‍സ്റ്റാഗ്രാമിലൂടെ നന്ദി പറയുകയും ചെയ്തു. പ്രധാനമന്ത്രിക്കൊപ്പമുള്ള പ്രിയങ്കയുടെ ചിത്രം വൈറലായതോടെ അഭിനന്ദനങ്ങള്‍ക്ക് മാത്രമല്ല, വിചിത്രമായ വിമര്‍ശനങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കും പഞ്ഞമുണ്ടായില്ല. മോദിയെ കണ്ടതിനെ ചിലര്‍ വിമര്‍ശിച്ചപ്പോള്‍ മറ്റു ചിലര്‍ കളിയാക്കിയത് താരത്തിന്റെ വസ്ത്രധാരണത്തെയാണ്.

പ്രധാനമന്ത്രിയെപ്പോലെ രാജ്യത്തെ പ്രമുഖ വ്യക്തികളെ കാണുമ്പോള്‍ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നത് മോശമാണെന്നും കാലെങ്കിലും മറയ്ക്കാന്‍ താരം ശ്രദ്ധിക്കണമായിരുന്നുവെന്നുമായിരുന്നു വിമര്‍ശം. ഉപദേശങ്ങളും വിമര്‍ശവും കടുത്തപ്പോള്‍ പ്രിയങ്ക മറ്റൊരു ചിത്രമിട്ടാണ് അതിനൊക്കെ മറുപടി നല്‍കിയത്. ബെര്‍ലിനിലെ ഒരു പാര്‍ട്ടിയില്‍ അമ്മയ്ക്കൊപ്പം ഇരിക്കുന്ന ചിത്രമാണ് പ്രിയങ്ക പോസ്റ്റ് ചെയ്തത്. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചാണ് പ്രിയങ്കയും അമ്മയും ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. നീണ്ടതും മനോഹരവുമായ കാലുകള്‍ എന്നൊരു കുറിപ്പുമുണ്ട് ചിത്രത്തിന്.

 

തിരുവനന്തപുരം: ജയിലിനുള്ളില്‍ തടവുകാരെക്കൊണ്ട് നടത്തുന്ന കശാപ്പിനോട് തനിക്ക് യോജിപ്പില്ലെന്ന് ജയില്‍ ഡിജിപി ആര്‍. ശ്രീലേഖ. കത്തിയും രക്തവുമൊക്കെയാണ് അവരെ തടവുകാരാക്കിയത് അങ്ങനെയുള്ള അവരെ കശാപ്പിന്റെ പേരില്‍ വീണ്ടും അത്തരം പ്രവൃത്തികളിലേക്ക് നയിക്കുന്നത് ശരിയല്ല. നെട്ടുകാല്‍ത്തേരിയിലുള്ള തുറന്ന ജയിലില്‍ തടവുകാര്‍ കശാപ്പ് ചെയ്യുന്ന മാംസം ഉപയോഗിച്ചാണ് സെന്‍ട്രല്‍ ജയില്‍ വഴിയുള്ള ജയില്‍ വകുപ്പിന്റെ മാംസാഹാര വില്‍പ്പന. അതിനാല്‍ തന്നെ ജയില്‍ മെനുവില്‍ നിന്നും മട്ടനൊഴിവാക്കി ചിക്കനും മുട്ടയും ആക്കുന്നത് പരിഗണനയിലാണെന്നും ഡിജിപി പറഞ്ഞു.

നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലെ താറാവ് ഫാം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ജയില്‍ മേധാവിയുടെ പ്രതികരണം. പശുവും കോഴിയും ആടുമടക്കം നിരവധി വളര്‍ത്തുമൃഗങ്ങളെ നെട്ടുകാല്‍ത്തേരിയിലെ തടവുകാരുടെ നേതൃത്വത്തില്‍ സംരക്ഷിക്കുന്നുണ്ട്. എന്നാല്‍ മാംസത്തിനായി ഇവയെ കൊല്ലുന്നതിലൂടെ തടവുകാരുടെ മനസ്സില്‍ വീണ്ടും ക്രൂരമായ ചിന്താഗതി വളരാന്‍ സാധ്യതയുണ്ട്. അതിനാലാണ് താറാവ് ഫാമിനെക്കുറിച്ച് ആലോചിച്ചപ്പോള്‍ തന്നെ മുട്ടത്താറാവുകള്‍ മതിയെന്ന അഭിപ്രായം താന്‍ മുന്നോട്ട് വെച്ചതെന്നും ആണ്‍ താരാവുകളാണെങ്കില്‍ അവയേയും മാംസത്തിനായി കശാപ്പ് ചെയ്യുന്നത് ഒഴിവാക്കാനായാണ് ഇങ്ങനൊരു തീരുമാനത്തില്‍ എത്തിയതെന്നും ഡിജിപി വ്യക്തമാക്കി.

നെട്ടുകാല്‍ത്തേരിയിലെ തുറന്ന ജയിലില്‍ തടവുകാര്‍ക്ക് പൊതുവേ മറ്റു ജയിലുകളേക്കാള്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. പക്ഷേ പുറത്തുള്ള ആള്‍ക്കാരുമായി തടവുകാര്‍ രഹസ്യബന്ധം നടത്തുന്നതായും ജയിലിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് നല്‍കുന്ന സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യുന്ന നടപടിയാണെന്നും ഇത്തരം കാര്യങ്ങള്‍ ഇനിയും ശ്രദ്ധയില്‍ പെട്ടാല്‍ ജയിലില്‍ മൊബൈല്‍ ജാമര്‍ ഘടിപ്പിക്കുന്നതടക്കമുള്ള ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ഡിജിപി വ്യക്തമാക്കി.

തിരുവനന്തപുരം: വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ നിര്‍മിച്ച് ഐഎസ് ഭീകരര്‍ മലയാളത്തില്‍ പ്രചാരണം നടത്തിയെന്ന് റിപ്പോര്‍ട്ട്. ഈ മാസമാദ്യമാണ് കേരളത്തില്‍ നിന്ന് ഐഎസില്‍ ചേര്‍ന്ന അബ്ദുല്‍ റഷീദാണ് വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പ്രചരിപ്പിച്ചത് എന്നാണ് വിവരം.

എന്‍ഐഎ അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമമായ എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റഷീദ് രണ്ട് വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ സൃഷ്ടിച്ച് ഓരോന്നിയും ഇരുന്നൂറോളം പേരെ അംഗങ്ങളാക്കിയെന്നും ഇതുവഴി ഐഎസില്‍ ചേരാന്‍ ആഹ്വാനം ചെയ്യുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്.
ഗ്രൂപ്പുകളിലെ സന്ദേശങ്ങളില്‍ അധികവും മലയാളത്തിലുള്ള വോയ്‌സ് മെസേജുകളാണ്. മെസേജിങ് ആപ്പായ ടെലിഗ്രാം വഴിയും ഇത്തരത്തില്‍ ഐഎസ് സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. നേരത്തേ ടെലിഗ്രാം വഴി മാത്രമായിരുന്നു ഐഎസില്‍ ചേര്‍ന്നവര്‍ സന്ദേശം അയച്ചിരുന്നത്.
ഗ്രൂപ്പില്‍ ചേര്‍ക്കപ്പെട്ട ഉടനെ പലരും ഗ്രൂപ്പില്‍ നിന്ന് പുറത്തുവന്നതിനാല്‍ സന്ദേശങ്ങള്‍ ലഭിക്കാതെ പോയിട്ടുണ്ടെന്നും എന്നാല്‍ സന്ദേശങ്ങള്‍ ലഭിച്ചവര്‍ ഇക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നെന്നും എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വോയ്‌സ് സന്ദേശങ്ങളെ എന്‍ഡിടിവി തങ്ങളുടെ റിപ്പോര്‍ട്ടില്‍ ഉദ്ധരിക്കുന്നുമുണ്ട്. അതിലൊന്ന് ഇങ്ങനെ: ‘എന്‍ഐഎക്ക് ഞങ്ങളെ കുറിച്ച് ഒരറിവുമില്ല. അവര്‍ പറയുന്നത് റഷീദ് മരിച്ചെന്നാണ്. ഞാന്‍ റഷീദാണ്. നിങ്ങള്‍ ജീവിതത്തെ സ്‌നേഹിക്കുന്നതുപോലെ മരണത്തെ സ്‌നേഹിക്കുന്നവരാണ് ഞങ്ങള്‍.’
മറ്റൊരു വോയ്‌സ് സന്ദേശത്തില്‍ സമാധനപരമായ പ്രാര്‍ത്ഥനകളല്ല ജിഹാദാണ് ആവശ്യമെന്നും ഇസ്ലാമിനായി ജിഹാദികളാകണമെന്നും ആഹ്വാനം ചെയ്യുന്നുണ്ട്.
കാസര്‍കോട് നിന്ന് ഐഎസില്‍ ചേര്‍ന്നെന്ന് കരുതപ്പെടുന്ന ആളാണ് അബ്ദുല്‍ റഷീദ്. കേരളത്തിലെ 21 പേരെ ഐഎസില്‍ ചേര്‍ത്തത് ഇയാളാണെന്നാണ് എന്‍ഐഎ പറയുന്നത്

കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലി കശാപ്പ് നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ സംഘപരിവാര്‍ സംഘടനകളുടെ ആക്രമണം. ഐഐടി മദ്രാസില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച പ്രതിഷേധത്തിനും ബംഗളൂരുവില്‍ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ സംഘടനകള്‍ സംഘടിപ്പിച്ച പ്രതിഷേധങ്ങള്‍ക്കും നേരെയാണ് ആക്രമണം ഉണ്ടായത്.

ഐഐടി മദ്രാസില്‍ ബീഫ് ഫെസ്റ്റിവലില്‍ പങ്കെടുത്ത മലയാളി വിദ്യാര്‍ത്ഥിക്ക് നേരെ ഹോസ്റ്റലില്‍ തിരിച്ചെത്തിയ ശേഷമായിരുന്നു ആക്രമണം ഉണ്ടായത്. എയ്റോസ്പേസ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ സൂരജിന് നേരെ എബിവിപി പ്രവര്‍ത്തകര്‍ ആണ് അക്രമം നടത്തിയത്. അക്രമത്തില്‍ സൂരജിന്‍റെ വലത് കണ്ണിന് സാരമായ പരിക്കേറ്റു. അക്രമം സംബന്ധിച്ച് സര്‍വ്വകലാശാല അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പോലീസിനും പരാതി കൊടുക്കുന്നുണ്ട് എന്ന് ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ച അഭിനവ് സൂര്യ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ സൂരജിനെ ശങ്കര നേത്രാലയയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബീഫ് ഫെസ്റ്റിവലില്‍ പങ്കെടുത്ത് തിരിച്ചു വന്ന സൂരജിനെ ഹോസ്റ്റലിലെ എബിവിപി വിദ്യാര്‍ഥികള്‍ ആക്രമിക്കുകയായിരുന്നു. കസേരയില്‍ പിടിച്ചിരുത്തി കൈകള്‍ പുറകിലേക്ക് കെട്ടിയ ശേഷമായിരുന്നു ആക്രമണം. ഓഷ്യന്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായ മനോജ്‌ പരമേശ്വരന്‍ ആയിരുന്നു മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയത്.

ചെന്നൈ ഐഐടിയില്‍ വിദ്യാര്‍ഥി പ്രതിഷേധം

അതേ സമയം ബീഫ് ഫെസ്റ്റ് നടത്തിയതിന് മലയാളി വിദ്യാര്‍ഥിക്ക് മര്‍ദ്ദനമേറ്റതില്‍ പ്രതിഷേധിച്ച് ചെന്നൈ ഐ.ഐ.ടി കാമ്പസില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം. മലയാളി വിദ്യാര്‍ഥികളാണ് പ്രതിഷേധിക്കുന്നത്. ബിഫ് കഴിച്ചുകൊണ്ടാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്. അതേസമയം കാമ്പസിന് പുറത്ത് പ്രതിഷേധം നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

 

പ്രേമിച്ചില്ലെങ്കില്‍ ചാടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി മുകളില്‍ കയറി; കാല്‍ വഴുതിയ എഞ്ചിനീയര്‍ അഞ്ചാം നിലയില്‍ നിന്നും വീണു മരിച്ചു…!

ഹൈദരാബാദ്: യുവതിയുടെ പ്രണയസമ്മതം വാങ്ങാനായി കെട്ടിടത്തിന് മുകളില്‍ കയറി ചാടുമെന്ന് ഭീഷണിപ്പെടുത്തിയ യുവ എഞ്ചിനീയര്‍ അഞ്ചു നിലയുള്ള ബില്‍ഡിംഗിന് മുകളില്‍ നിന്നും കാല്‍ വഴുതി വീണു മരിച്ചു. തിങ്കളാഴ്ച വൈകിട്ട് മിയാപൂരില്‍ നടന്ന സംഭവത്തില്‍ 27 കാരനും വാറങ്കല്‍ സ്വദേശിയുമായ ജി ജഗദീഷാണ് മരിച്ചത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് ഇയാള്‍ക്ക് സോഫ്റ്റ്‌വേര്‍ എഞ്ചിനീയറായി ജോലി കിട്ടിയത്.

കുകട്പള്ളിയിലെ അഡ്ഡഗുട്ട സൊസൈറ്റിയില്‍ താമസിക്കുന്ന ജഗദീഷിന് മിയാപൂരിലെ ജനപ്രിയ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന മറ്റൊരു സോഫ്റ്റ്‌വേര്‍ എഞ്ചിനീയറായ 24 കാരിയോട് കടുത്ത പ്രണയം തോന്നിയിരുന്നെങ്കിലും പെണ്‍കുട്ടി അനുകൂലമായി ഇതുവരെ പ്രതികരിച്ചിരുന്നില്ല. പെണ്‍കുട്ടിയുടെ ഹൃദയം സ്വന്തമാക്കാന്‍ വേണ്ടി പിന്നാലെ കൂടിയ ജഗദീഷ് പല കാര്യവും പറഞ്ഞ് ഭീഷണിപ്പെടുത്തുക പതിവായിരുന്നെങ്കിലൂം പെണ്‍കുട്ടി ഗൗനിച്ചിരുന്നില്ല.

പ്രണയിക്കാന്‍ യുവതിയെ നിരന്തരം പ്രേരിപ്പിച്ചുകൊണ്ടിരുന്ന ജഗദീഷ് കഴിഞ്ഞ ദിവസം പെണ്‍കുട്ടി താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ എത്തിച്ചേരുകയും പെണ്‍കുട്ടി അഞ്ചാനിലയുടെ മുകളിലാണെന്ന് മനസ്സിലാക്കുകയും ചെയ്തു.

തുടര്‍ന്ന് അവിടെയെത്തുകയും തന്നെ ഇഷ്ടമാണെന്ന് പറഞ്ഞില്ലെങ്കില്‍ ചാടി മരിക്കുമെന്ന് ഭീഷണി മുഴക്കുകയും പിന്നീട് പാരപ്പെറ്റില്‍ പിടിച്ചുകൊണ്ടു നിന്ന ഇയാള്‍ തൂങ്ങിയാടാനും തുടങ്ങി. ഭയന്നുപോയ യുവതിയും കൂട്ടുകാരും വാച്ച്മാനെ വിളിക്കുകയും അയാള്‍ ഓടിയെത്തി അരികില്‍ എത്തിയതും ജഗദീഷ് വഴുതി താഴെ വീണു. വീഴ്ചയുടെ ആഘാതത്തില്‍ അപ്പോള്‍ തന്നെ യുവാവ് മരിക്കുകയും ചെയ്തു.

RECENT POSTS
Copyright © . All rights reserved