India

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ടിന്റെ നിറം ഓറഞ്ച് ആക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം വിവേചനമാണെന്ന് അദ്ദേഹം പ്രതികരിച്ചു. നിലവില്‍ നയതന്ത്ര ഉദ്യോഗസ്ഥരുടേത് ഒഴികെയുള്ള പാസ്‌പോര്‍ട്ടിന്റെ പുറംചട്ട കടും നീലയാണ്.

എമിഗ്രേഷന്‍ ആവശ്യമുള്ള പാസ്‌പോര്‍ട്ടുകള്‍ക്ക് ഓറഞ്ച് നിറം നല്‍കാനാണ് തീരുമാനം. ബി.ജെ.പിയുടെ വിവേചനം പ്രകടമാക്കുന്നതാണ് പുതിയ നടപടിയെന്നും ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളികളെ രണ്ടാംകിട പൗരന്മാരായി ചീത്രീകരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

എമിഗ്രേഷന്‍ ആവശ്യമില്ലാത്ത പാസ്‌പോര്‍ട്ടുകളുടെ പുറംചട്ട നേരത്തെയുള്ളതുപോലെ കടും നീല നിറത്തില്‍ തന്നെ തുടരുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ച്ചയാണ് വിദേശകാര്യ മന്ത്രാലയം പാസ്‌പോര്‍ട്ടിന്റെ നിറം മാറ്റാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ പരാജയപ്പെടുത്തിയ സിപിഎം നേതാവ് കെ.കെ.രാമചന്ദ്രന്‍ നായരെ അനുസ്മരിച്ച് കോണ്‍ഗ്രസ് നേതാവ് പി.സി.വിഷ്ണുനാഥ്. 2006-ല്‍ ചെങ്ങന്നൂര്‍ എംഎല്‍എ ആയ കാലം തൊട്ട് തനിക്ക് രാമചന്ദ്രന്‍നായരുമായി അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്നും, എംഎല്‍എ എന്ന നിലയില്‍ താന്‍ സംഘടിപ്പിച്ച എല്ലാ സാംസ്കാരിക പരിപാടികളിലും അദ്ദേഹം സജീവസാന്നിധ്യമായിരുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ വിഷ്ണുനാഥ് കുറിച്ചു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് കൗണ്ടിംഗ് സ്റ്റേഷനില്‍ നിന്നും പുറത്തേക്ക് ഇറങ്ങുന്പോള്‍ അദ്ദേഹത്തിന് കൈകൊടുത്ത് ഞാന്‍ പറഞ്ഞു. തോറ്റതില്‍ ദുഖമുണ്ട്, പക്ഷേ അങ്ങയെപ്പോലൊരു യോഗ്യനോടാണ് തോറ്റതെന്ന ആശ്വസമുണ്ട്… mകെ.കെ.ആര്‍ ഗുരുതരാവസ്ഥയിലാണെന്നറിഞ്ഞ് ശനിയാഴ്ച്ച ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തി അദ്ദേഹത്തെ കണ്ടിരുന്നുവെന്നും അസുഖം ഭേദമായി അദ്ദേഹം തിരിച്ചെത്തുമെന്ന പ്രതീക്ഷകള്‍ തകര്‍ത്താണ് അദ്ദേഹം വിടവാങ്ങിയതെന്നും വിഷ്ണുനാഥ് പറയുന്നു.

2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ കെ.കെ.രാമചന്ദ്രന്‍ നായരും,യുഡിഎഫ് സ്ഥാനാര്‍ഥിയായി പി.സി.വിഷ്ണുനാഥും,എന്‍.ഡി.എ സ്ഥാനാര്‍ഥിയായി പി.എസ്.ശ്രീധരന്‍പ്പിള്ളയുമായിരുന്നു മത്സരിച്ചത്. കോണ്‍ഗ്രസ് നേതാവ് ശോഭനാ ജോര്‍ജ് സ്വതന്ത്രസ്ഥാനാര്‍ഥിയായും മത്സരിച്ചു. ശക്തമായ മത്സരത്തിനൊടുവില്‍ 7983 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിഷ്ണുനാഥിനെ കെ.കെ.രാമചന്ദ്രന്‍നായര്‍ പരാജയപ്പെടുത്തിയത്.

വിഷ്ണുനാഥിന്‍റ് ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം…

കെ കെ ആര്‍ എന്ന് സ്നേഹത്തോടെ എല്ലാവരും വിളിക്കുന്ന കെ കെ രാമചന്ദ്രന്‍ നായര്‍ എം എല്‍ എ നമ്മെ വിട്ടുപിരിഞ്ഞു .
2006 ല്‍ ആദ്യമായി എംഎൽഎ ആയ കാലം മുതല്‍ അദ്ദേഹവുമായി എനിക്ക് അടുത്ത വ്യക്തിബന്ധമുണ്ടായിരുന്നു .കര്‍ണാടക സംഗീതത്തിലും കഥകളിയിലും അവഗാഹമായ പാണ്ഡിത്യം ഉണ്ടായിരുന്നു അദ്ദേഹത്തിനു;

അദ്ദേഹം പ്രസിഡന്റ്‌ ആയ ‘സര്‍ഗ്ഗവേദി’ യുടെ എല്ലാ പരിപാടികള്‍ക്കും എന്നെ ക്ഷണിക്കുമായിരുന്നു .ഞാന്‍ എം എല്‍ എ എന്ന നിലയില്‍ സംഘടിപ്പിച്ച എല്ലാ സാംസ്കാരിക പരിപാടിയുടെയും സജീവസാന്നിധ്യമായിരുന്നു അദ്ദേഹം . കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപെട്ട് കൗണ്ടിംഗ് സ്റ്റേഷനില്‍ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോള്‍ അദ്ദേഹത്തിന് കൈകൊടുത്ത് ഞാന്‍ പറഞ്ഞു , തോറ്റതില്‍ ദുഃഖമുണ്ട് പക്ഷെ അങ്ങയെപ്പോലൊരു യോഗ്യനോടാണ് തോറ്റതെന്ന ആശ്വാസമുണ്ട് . ഗുരുതരാവസ്ഥയില്‍ ആണു എന്നറിഞ്ഞ് ഇന്നലെ രാത്രി അപ്പോളോയില്‍ എത്തി അദ്ദേഹത്തെ കണ്ടിരുന്നു . സുഖമായി അദ്ദേഹം തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നു . അദ്ദേഹത്തിന്‍റെ വിയോഗത്തോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ജനകീയനായ , മനുഷ്യസ്നേഹിയായ ഒരു നേതാവിനെയാണ് നഷ്ടമായിരിക്കുന്നത് . കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു ഓര്‍മകള്‍ക്ക് മുന്‍പില്‍ ആദരാഞ്ജലികൾ

ഭുവനേശ്വര്‍: മല തുരന്ന് റോഡ് നിര്‍മിച്ച ദശരഥ് മാഞ്ചിയെ അറിയില്ലേ? മാഞ്ചിയുടെ 22 വര്‍ഷത്തെ കഠിനപ്രയത്‌നത്തിനു മുന്നില്‍ മല തോറ്റ കഥ സിനിമയുമായി. അതേ പാതയില്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ കാട് തെളിച്ച് ഒറ്റക്ക് പാതയുണ്ടാക്കിയിരിക്കുകയാണ് ഒഡീഷയിലെ കാണ്ഡമാല്‍ ജില്ലയിലെ ഗുംസാഹി സ്വദേശിയായ ജലന്ധര്‍ നായക്. ഗുംസാഹിയിലെ കാട്ടുപാത കടന്ന് സ്‌കൂളിലേക്ക് പോകുന്നത് കുട്ടികള്‍ക്ക് ദുഷ്‌കരമാണ്. ഇതേതുടര്‍ന്നാണ് ഏതാണ്ട് 8 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള മലമ്പാത ജലന്ധര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ജലന്ധറിന്റെ ഏതാണ്ട് രണ്ടു വര്‍ഷത്തെ പ്രയത്‌നം കൊണ്ടാണ് ഈ പാത നിര്‍മ്മിക്കപ്പെട്ടത്.

ഗ്രാമത്തിലെ പച്ചക്കറി വില്‍പ്പനയാണ് ജലന്ധര്‍ നായിക്കിന്റെ ഉപജീവന മാര്‍ഗം. റോഡ് നിര്‍മ്മിക്കാനായി ഒരു ദിവസം ഏതാണ്ട് 8 മണിക്കൂറോളം ഇദ്ദേഹം ചെലവഴിച്ചു. തന്റെ ഗ്രാമമായ ഗുംസാഹിയെ ഫുല്‍ബാനി നഗരത്തിലെ പ്രധാന പാതയുമായി ബന്ധിപ്പിക്കുന്നതാണ് ജലന്ധര്‍ നിര്‍മ്മിച്ച പുതിയ പാത. ഇതുപയോഗിച്ച് ഗ്രാമത്തിലെ കുട്ടികള്‍ക്ക് എളുപ്പത്തില്‍ സ്‌കൂളിലെത്താന്‍ കഴിയും. രണ്ടു വര്‍ഷത്തെ ജലന്ധറിന്റെ കഠിന പ്രയത്‌നം ഗുംസാഹിയിലെ കുട്ടികള്‍ക്ക് അനുഗ്രഹമായിരിക്കുകയാണ്.

നിലവില്‍ ഈ പാത ഉപയോഗിക്കുന്നത് ജലന്ധറിന്റെ കുട്ടികള്‍ മാത്രമാണ്. അദ്ദേഹത്തിന്റെ ഗ്രാമം വാസയോഗ്യമല്ലെന്ന് കണ്ട് ഗ്രാമത്തിലെ പലരും അവിടെ നിന്ന് പലായനം ചെയ്തിരുന്നു. എന്നാല്‍ ജലന്ധറും കുടുംബവും മാറി താമസിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. അതേസമയം നിലവിലുണ്ടായിരുന്ന പാത സഞ്ചാരയോഗ്യമാക്കുകയാണ് ജലന്ധര്‍ ചെയ്തതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ അവകാശവാദം.

മിഡ്‌നാപൂര്‍: ലൈംഗീക ചൂഷണത്തിനിരയായി ഗര്‍ഭിണിയായ പെണ്‍കുട്ടി മരിക്കാന്‍ അനുമതി തേടി കോടതിയില്‍. പശ്ചിമ ബംഗാളിലെ കിഴക്കന്‍ മിഡ്നാപൂര്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് ജീവനൊടുക്കാന്‍ അനുമതി തേടി കോടതിയിലെത്തിയത്. ജില്ലാ മജിസട്രേറ്റിന്റെ പരാതി പരിഹാര സെല്ലിലാണ് മരിക്കാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് പെണ്‍കുട്ടി അപേക്ഷ നല്‍കിയത്.

അവിവാഹിതയായി അമ്മയായി തുടരാന്‍ താത്പര്യമില്ലാത്തതിനാലാണ് ഇത്തരത്തില്‍ ഒരു അപേക്ഷയുമായി പെണ്‍കുട്ടി രംഗത്തുവന്നെതെന്ന് കേസ് അന്വേഷിക്കുന്ന സുതഹാത പൊലീസ് സ്റ്റേഷന്‍ മേധാവി ജലേഷ്വര്‍ തിവാരി പറഞ്ഞു. സ്വന്തം ഗ്രാമത്തിലെ ഒരു യുവാവാണ് വിവാഹം വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നും തിവാരി പറഞ്ഞു. പെണ്‍കുട്ടി ഗര്‍ഭിയാണ് എന്നറിഞ്ഞ ശേഷം പീഡനത്തിനിരയാക്കിയ യുവാവ് വിവാഹ വാഗ്ദാനം നല്‍കിയിരുന്നതായും പിന്നീട് പിന്‍മാറുകയായിരുന്നെന്നും പെണ്‍കുട്ടിയുടെ മാതാവ് പറയുന്നു.

പെണ്‍കുട്ടിയെ ലൈംഗികമായ ചൂഷണം ചെയ്ത യുവാവിനെതിരെ കേസെടുത്തിട്ടുണ്ടെന്നും യുവാവിന്റെ പിതാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ പശ്ചിമബംഗാള്‍ മനുഷ്യവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.

തിരുവനന്തപുരം: സ്വന്തം അനുജന്റെ കൊലപാതകരെ നിയമത്തിന് മുന്നിലെത്തിക്കാന്‍ കഴിഞ്ഞ 763 ദിവസമായി സെക്രട്ടേറിയേറ്റിനു മുന്നില്‍ സമരം തുടരുന്ന ശ്രീജിത്തിനു പിന്തുണയുമായി സോഷ്യല്‍ മീഡിയ കൂട്ടായ്മകള്‍ തെരുവിലിറങ്ങി. ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത് ഹാഷ് ടാഗിലൂടെയാണ് സൈബര്‍ ലോകം ശ്രീജിത്തിനായി രംഗത്തിറങ്ങിയിരിക്കുന്നത്. നൂറുകണക്കിനാളുകള്‍ ഇതിനോടകം ശ്രീജിത്തിന് പിന്തുണയറിയിച്ച് സെക്രട്ടേറിയേറ്റിന് മുന്നിലെ സമര പന്തലിലെത്തിക്കഴിഞ്ഞു. ചലച്ചിത്രതാരം ടോവീനോ തോമസ് ഉള്‍പ്പെടെയുള്ളവര്‍ സമരപ്പന്തലിലെത്തി.

അനുജന്റെ ലോക്കപ്പ് മരണത്തിന് ഉത്തരവാദികളായ പൊലീസുകാരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്ത് ആരംഭിച്ച പോരാട്ടം ഏതാണ്ട് രണ്ടര വര്‍ഷത്തിലധികമായി തുടരുകയാണ്. പൊലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവായ പെണ്‍കുട്ടിയെ സ്നേഹിച്ചതിന്റെ പേരിലായിരുന്നു ശ്രീജിവിനെ പൊലീസുകാര്‍ ലോക്കപ്പില്‍ വച്ച് മര്‍ദിച്ചു കൊന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ശ്രീജിത്തിന്റെ നിരാഹാര സമരവാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലൂടെ വന്‍ വാര്‍ത്ത പ്രാധ്യാന്യം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നിരവധി പേരാണ് സമരപന്തലിലെത്തി ശ്രീജിത്തിനെ സന്ദര്‍ശിച്ചുകൊണ്ടിരിക്കുന്നത്.

ട്രോള്‍ ഗ്രൂപ്പുകള്‍ തുടങ്ങി നിരവധി ഫേസ്ബുക്ക് കൂട്ടായ്മകളും വ്യക്തികളും സമരപ്പന്തലിലേക്ക് ഒഴുകി എത്തുകയാണ്. അതേ സമയം കേസ് അന്വേഷിക്കണമെന്ന ആവശ്യം സി.ബി.ഐ തള്ളിയിരുന്നു. ഡിസംബര്‍ 12നാണ് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം സംസ്ഥാന സര്‍ക്കാറിന് ഇക്കാര്യം വ്യക്തമാക്കി കത്തു നല്‍കിയത്.

കോട്ടയം ജില്ലയില്‍ അഞ്ചു യുവതികളെ കാണാതായി. വൈക്കത്ത് ഭര്‍ത്താവിനൊപ്പം കിടന്നുറങ്ങിയ യുവതിയെയും കങ്ങഴയില്‍ പതിനെട്ടുകാരിയെയും കറുകച്ചാലില്‍ രണ്ട് യുവതികളെയും എലിക്കുളത്ത് ഒരു നഴ്‌സിനെയുമാണ് കാണാതായിരിക്കുന്നത്. ഇതില്‍ നഴ്‌സിനെ കാണാതായിരിക്കുന്നതില്‍ ദുരൂഹത സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

എലിക്കുളം പഞ്ചായത്തിലെ ആളുറുമ്പ് ഭാഗത്തുള്ള നഴ്‌സ് വ്യാഴാഴ്ച രാത്രിയില്‍ ഡ്യൂട്ടിക്ക് പോയതാണ്. സാധാരണ രീതിയില്‍ ഡ;ൂട്ടി കഴിഞ്ഞാല്‍ പിറ്റേന്ന് രാവിലെ ഒന്‍പത് മണിക്ക് തിരിച്ചെത്തേണ്ടതാണ്. എന്നാല്‍, 10 മണി ആയിട്ടും തിരികെ എത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ ആശുപത്രിയില്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ ഇന്ന് യുവതി ഡ്യൂട്ടിക്ക് എത്തിയിരുന്നില്ല എന്ന മറുപടിയാണ് ലഭിച്ചത്.

ഇതിനിടെ, 11 മണിയോടെ മകള്‍ അച്ഛനെ വിളിച്ച് ‘എന്നെ അന്വേഷിക്കേണ്ട, എന്റെ കല്ല്യാണം കഴിഞ്ഞു’ എന്ന് അറിയിച്ചു. ഇതേതുടര്‍ന്നാണ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്. ഒരു യുവാവുമായി യുവതിക്ക് പ്രണയമുള്ളതായി സംശയമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ആ വഴിക്ക് അന്വേഷണം നടത്തിയെങ്കിലും യുവാവ് വിദേശത്താണെന്ന് മനസ്സിലായി. ഇതോടെ വിളിച്ചത് മകള്‍ തന്നെയാണോ എന്നും ആണെങ്കില്‍ ആര്‍ക്കൊപ്പം പോയി എന്നും അറിയാതെ വിഷമിക്കുകയാണ് വീട്ടുകാര്‍.

ഭര്‍ത്താവിനൊപ്പം കിടന്നുറങ്ങിയ യുവതിയെയാണ് വൈക്കത്തു നിന്നും കാണാതായിരിക്കുന്നത്. 31 കാരിയായ ഭാര്യയെ കാണാതായി എന്ന പരാതിയുമായി ഭര്‍ത്താവാണ് പൊലീസില്‍ സമീപിച്ചത്. ഭര്‍ത്താവിന്റെ മൊബൈലും മോഷണം പോയിട്ടുണ്ട്. വിവാഹം കഴിഞ്ഞ് എട്ടു വര്‍ഷമായിട്ടും ഇവര്‍ക്ക് കുട്ടികളില്ല. ഇതേച്ചൊല്ലിയുള്ള അസ്വാരസ്യത്തിനിടെ ഭാര്യയ്ക്ക് മറ്റേതോ ചുറ്റിക്കളിയുണ്ടെന്ന സംശയം ഉയരുകയും ഇരുവരും തമ്മില്‍ വഴക്കിടുകയും ചെയ്തിരുന്നു.

കറുകച്ചാലില്‍ നിന്നും ഇന്നലെ രണ്ട് യുവതികളെയാണ് കാണാതായത്. കണിച്ചുകുളങ്ങര ഭാഗത്തു നിന്നും രണ്ടു കുട്ടികളുടെ മാതാവായ 29 കാരിയെ കാണാനില്ല എന്ന് ഭര്‍ത്താവാണ് പരാതി നല്‍കിയിരിക്കുന്നത്. ചങ്ങനാശ്ശേരിയിലെ ഭര്‍ത്തൃവീട്ടില്‍ നിന്നും സ്വന്തം വീട്ടിലെത്തി രണ്ടു കുട്ടികളെയും അവിടെ ഏല്‍പ്പിച്ചശേഷം മുങ്ങുകയായിരുന്നു. കങ്ങഴയില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോയ 18 കാരിയെ കാണാനില്ലെന്നാണ് പരാതി. ഇവര്‍ മറ്റൊരു യുവാവിനൊപ്പം പോയതായാണ് നിഗമനം.

കന്നി അയ്യപ്പനായി ഇരുമുടിക്കെട്ടുമേന്തി മലയാളികളുടെ വാനമ്പാടി കെ.എസ് ചിത്ര ശബരിമലയില്‍.
പമ്പയില്‍ നിന്നും ഡോളിയിലാണ് ചിത്ര നടപ്പന്തലില്‍ എത്തിയത്. തുടര്‍ന്ന് പതിനെട്ടാം പടി ചവിട്ടിയാണ് ശബരീശ ദര്‍ശനത്തിനായി സന്നിധാനത്ത് എത്തിയത്. വൈകിട്ട് ഏഴിന് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമൊപ്പമാണ് ചിത്ര സന്നിധാനത്തെത്തിയത്.

നാളെ രാവിലെ വലിയ നടപന്തലില്‍ നടക്കുന്ന ചടങ്ങില്‍ ഹരിവരാസന പുരസ്‌കാരം ഏറ്റുവാങ്ങി വൈകുന്നേരം മകരജ്യോതി ദര്‍ശവും നടത്തിയ ശേഷം ചിത്ര മലയിറങ്ങുകയുള്ളു. തൈയ്ക്കാട് അയ്യപ്പക്ഷേത്രത്തില്‍ നിന്നും കെട്ടുമുറുക്കിയാണ് ചിത്ര ശബരീശനെ കാണാന്‍ പുറപ്പെട്ടത്.

ഡോളിയില്‍ വരേണ്ടി വന്നതില്‍ കുറ്റബോധമുണ്ടെന്നും മാസ പൂജ സമയത്ത് മല ചവിട്ടി സന്നിധാനത്ത് എത്തുമെന്നും ചിത്ര പറഞ്ഞു. ആദ്യ ശബരിമല ദര്‍ശനത്തെ ജന്മസാഫല്യമെന്നാണ് ചിത്ര പറഞ്ഞത്രി

സ്വന്തം ലേഖകന്‍

കൊച്ചി : അയർലന്റിൽ പെൺകുട്ടികൾ അടക്കം നിരവധി മലയാളി നെഴ്സുമാരെ തൊഴിലും , താമസ സൗകര്യവും , ഭക്ഷണവും ഇല്ലാതെ പെരുവഴിയിലാക്കിയതിനു പിന്നിൽ മലയാളി നെഴ്സിനും പങ്ക്. കേരളത്തിൽ നിന്നും യൂറോപ്പിലെ നെഴ്സിങ്ങ് തൊഴിൽ സ്വപ്നം കണ്ട് 5.5 ലക്ഷം രൂപവരെ ഏജന്റിന് നല്കി വന്ന നെഴ്സുമാരാണ്‌ 3 മാസമായി നരകിക്കുന്നത്. താമസിക്കാൻ പോലും ഇടം ഇല്ലാത്ത ഇവർ ഇപ്പോൾ ഒരു ഫാമിലെ കുതിര ലയത്തിലാണ്‌ കഴിയുന്നത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട വാർത്തയെ തുടർന്ന് നെഴ്സുമാരെ എത്തിച്ച ഏജൻസിയെകുറിച്ചും ആളുകളെ കുറിച്ചും കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വരികയാണ്‌.

ഏറ്റുമാനൂരിലുള്ള ഒലിവർ പ്ളേസ്മെന്റ് എന്ന ഏജൻസിയാണ്‌ റിക്രൂട്ട്മെന്റിനു പിന്നിൽ. ഇത് നടത്തുന്നത് റെജി എന്ന മുൻ അയർലന്റ് പ്രവാസിയാണ്‌. ഒലിവർ പ്ളേസ്മെന്റിന് അയർലന്റ് താലഗട്ട് (താല) എന്ന സ്ഥലത്ത് Gd House Whitestown Dr, Tallaght Business Park, Dublin 24, Ireland. എന്ന വിലാസത്തിൽ ഓഫീസുണ്ട്. ഈ ഓഫീസ് പ്രവർത്തിപ്പിക്കുന്നത് താലയിൽ തന്നെ മെയിൽ നെഴ്സായി ജോലി നോക്കുന്ന ഇന്നസന്റ് എന്ന മലയാളിയാണ്‌. ഏറ്റുമാനൂരിൽ ഒലിവർ പ്ലേസ്മെന്റിൽ ഉള്ള റെജിയുടെ അളിയൻ ആണ്‌ അയർലന്റിൽ ഉള്ള ഇന്നസെന്റ് എന്ന വ്യക്തി. അതായത് കേരളത്തിലുള്ള  ഒരു അളിയൻ നെഴ്സുമാരേ അയർലന്റിൽ ഉള്ള മറ്റൊരു അളിയന്റെ ബലത്തിൽ പണം വാങ്ങി റിക്രൂട്ട് ചെയ്യുന്നു. അയർലന്റിലെ നെഴ്സിങ്ങ് ഹോമുകളിലേക്ക് ഇന്നസെന്റ് എന്ന വ്യക്തി ആളുകളെ സപ്ളേ ചെയ്യുന്നു. ഫ്രീ ആയി നടത്തേണ്ട റിക്രൂട്ട്മെന്റിൽ 5.5 ലക്ഷവും തരം പോലെ അതിനും മുകളിൽ പണം നെഴ്സുമാരുടെ കൈയ്യിൽ നിന്നും വാങ്ങുന്നു. ഒരു നെഴ്സിനെ റിക്രൂട്ട് ചെയ്യുമ്പോൾ 3000 ത്തിലധികം യൂറോ റിക്രൂട്ടിങ്ങ് ചിലവായി നെഴ്സിങ്ങ് ഹോമുകളും ആശുപത്രികളും നല്കാറുണ്ട്. ഈ 3000 യൂറോയിൽ കൂടുതൽ ഒരു പണം പോലും ഉദ്യോഗാർഥിയിൽ നിന്നും വാങ്ങാൽ പാടില്ല എന്നാണ്‌ നിയമം. ഇത് ലംഘിച്ചാണ്‌ അളിയനും അളിയനും ചേർന്ന് 5.5 ലക്ഷം രൂപ നെഴ്സുമാരിൽ നിന്നും കോഴയായി വാങ്ങിക്കുന്നത്. ഇത്തരത്തിൽ എത്തിയ നെഴ്സുമാർക്കാണ്‌ ഇപ്പോൾ ജോലി കിട്ടാതെ വന്നിരിക്കുന്നത്.

ചതിക്കപ്പെട്ട നെഴ്സുമാർ ഇപ്പോൾ അയർലന്റിൽ നരകിക്കുന്നു. കിടപ്പാടം പോലും വിറ്റും, പണയപ്പെടുത്തിയും ഈ അളിയന്മാരുടെ കൂട്ടുകച്ചവടത്തിൽ പെട്ടുപോയവർ ഇപ്പോൾ അയർലന്റിൽ ഭയപ്പാടിലാണ്‌ കഴിയുന്നത്. നെഴ്സുമാരുടെ നരകയാതന പുറത്തു വാർത്തയായി വന്നയുടന്‍ ഇന്നസെന്റ് എന്നയാൾ ഇവരെ വിളിച്ച് ഭീഷണിപ്പെടുത്തി. ഫോണിൽ വിളിച്ചാണ്‌ പെൺകുട്ടികളേയും മറ്റും അയർലന്റിൽ ജോലിചെയ്യുന്ന ഈ മെയിൽ നെഴ്സുകൂടിയായ ഇന്നസെന്റ് ഭീഷണിപ്പെടുത്തിയത്. ഒരു വിവരവും പുറത്ത് പറയരുതെന്നും , പറഞ്ഞാൽ അനുഭവിക്കുമെന്നും ആണ്‌ വ്യാഴാഴ്ച പെൺകുട്ടികളോട് പറഞ്ഞിരിക്കുന്നത്. അയർലന്റിൽ നിങ്ങൾക്ക് ജോലി ഉണ്ടാകില്ലെന്നും , കയറി പോകേണ്ടിവരുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. ഇവിടെയല്ല ഒരിടത്തും ജോലികിട്ടാത്ത വിധത്തിൽ ആക്കുമെന്ന് ഇയാൾ വിരട്ടുന്നു. 5.5 ലക്ഷം രൂപയും കൊടുത്ത് 3 മാസമായി ഭക്ഷണം പോലും ഇല്ലാതെ കഴിയുന്ന നേഴ്സുമാരേയാണ്‌ ഈ വിധത്തിൽ വിരട്ടുന്നത്. ഇവർ ആകെ ഭയപ്പാടിലാണ്‌. എന്തു സഭവിക്കും എന്നു പോലും ഇവർക്ക് അറിയില്ല.

ഒലിവർ പ്ളേസ്മെന്റ് എന്ന ഏജൻസി ഇതിനകം 100 കണക്കിന്‌ നെഴ്സുമാരേ അയർലന്റിൽ എത്തിച്ചു. തികച്ചും ഫ്രീ ആയി നടത്തേണ്ട റിക്രൂട്ട്മെന്റിൽ ശത കോടികണക്കിന്‌ രൂപയാണ്‌ ഇവർ അവിഹിതമായി നെഴ്സുമാരിൽനിന്നും വാങ്ങിയിരിക്കുന്നത്. ഇതിനെതിരേ ഇവർ എത്തിച്ച നെഴ്സുമാരിൽ വൻ പ്രതിഷേധം ഉയരുന്നു.

വാർത്ത പുറത്ത് വന്നു അരമണിക്കൂറിനുള്ളിൽ ഇന്നസെന്റും കൂട്ടാളികളും ഭയന്ന് ജീവിക്കുന്ന കുട്ടികളെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി . അതോടെ തട്ടിപ്പിന് പിന്നിൽ ഇയാൾ ആണെന്നും പുറത്തായി . നിങ്ങളാണ് പറഞ്ഞതെന്ന് എനിക്കറിയാം . നിങ്ങളെ അകത്താക്കും നിങ്ങളുടെ വോയിസ് ഉണ്ട് എന്നും ഇന്നസെന്റ് കൂട്ടാളികളെ ഭീഷണി മുഴക്കി. നെഴ്‌സുമാർ നെഞ്ചുപൊട്ടി കരയുകയാണ് . ഇവർക്ക് ഇവിടെ ജോലി കിട്ടിയാലും ഇവരെ ട്രാപ്പിലാക്കി ഈ ഏജന്റ് അവരെ തകർക്കും എന്നുമാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത് . ആരെങ്കിലും ജോലി തരുകയോ , ഓഫർ ലെറ്റർ തന്ന തൊഴിലുടമയുടെ അംഗീകാരം കിട്ടുകയോ ചെയ്‌താൽ അവിടെ ജോലി കിട്ടിയാലും ഇവരെ നരകിപ്പിക്കും, പ്രൊബേഷൻ സമയത്ത് തോൽപ്പിക്കും അങ്ങനെ പകരം വീട്ടും എന്നും ഭയപ്പെടുത്തുന്നു .അയർലന്റിൽ ഇത്തരം നിയമലംഖനത്തിന് എതിരെ പൊലീസിന് പരാതി കൊടുക്കാൻ ഒരുങ്ങുകയാണ് സാമൂഹ്യ പ്രവർത്തകർ. അത്രയധികം പണം നെഴ്സുമാരിൽ നിന്നും കഴിഞ്ഞ 8 വർഷമായി ഇയാൾ പിഴിഞ്ഞെടുത്തിട്ടുള്ളതായി അനുഭവസ്ഥർ സാക്ഷ്യപെടുത്തുന്നു. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്‌ ഒരു കൂട്ടം ആളുകൾ. അയര്‍ലന്റിലുള്ള പല മാധ്യമങ്ങളും ഈ തട്ടിപ്പിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പിണറായിയിലെ ഡോക്ടർ മുക്കിൽ ഒരു വീട്ടിൽ അമ്മയെയും രണ്ട് പെണ്‍കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തി. പ്രീതി (38), മക്കളായ വൈഷ്ണ (8), ഒന്നരവയസുള്ള ലയ എന്നിവരാണ് മരിച്ചത്. പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.

മുംബൈ: ടെലികോം രംഗത്ത് വിപ്ലവമുണ്ടാക്കിയ റിലയന്‍സ് ജിയോ ക്രിപ്‌റ്റോകറന്‍സി രംഗത്തേക്ക്. ജിയോ കോയിന്‍ എന്ന പേരില്‍ സ്വന്തമായി വിര്‍ച്വല്‍ കറന്‍സി അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ബ്ലോക്ക്‌ചെയിന്‍ സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനായി റിലയന്‍സ് 50 പ്രൊഫഷണലുകളെ നിയമിക്കാന്‍ ഒരുങ്ങുന്നതായി മിന്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ രേഖപ്പെടുത്തുന്ന ഡിജിറ്റല്‍ ലെഡ്ജറാണ് ബ്ലോക്ക്‌ചെയിന്‍. ഈ രേഖകള്‍ ക്രമത്തിലും ആര്‍ക്കും പരിശോധിക്കാവുന്ന വിധത്തിലുമാണ് ഉള്ളത്. ജിയോ കോയിന്‍ പ്രാഥമിക ഘട്ടത്തിലാണ് ഉള്ളതെങ്കിലും വിവിധ മേഖലകളില്‍ ഇതിന്റെ ഉപയോഗം സാധ്യമാക്കുന്ന വിധത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. മുകേഷ് അംബാനിയുടെ പുത്രന്‍ ആകാശ് അംബാനിക്കായിരിക്കും ജിയോ കോയിന്റെ ചുമതല.

എന്നാല്‍ ക്രിപ്‌റ്റോകറന്‍സികളുടെ നിര്‍മാണം, വിനിയോഗം മുതലായവ നിയമവിധേയമല്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയവും റിസര്‍വ് ബാങ്കും വ്യക്തമാക്കി രണ്ടാഴ്ചക്കുള്ളിലാണ് റിലയന്‍സ് ജിയോ വിര്‍ച്വല്‍ കറന്‍സി പുറത്തിറക്കുകയാണെന്ന് പ്രഖ്യാപിക്കുന്നത്. വിര്‍ച്വല്‍ കറന്‍സി വിനിമയങ്ങള്‍ നടത്തുന്നവര്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ വേണം അവ ചെയ്യാനെന്ന് അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കിയിരുന്നു. അതിനു ശേഷം 9 പ്രമുഖ ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചുകളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തുകയും ചെയ്തിരുന്നു.

നികുതി വെട്ടിപ്പ് നടക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായിരുന്നു സര്‍വേ. രാജ്യത്ത് ആറ് ലക്ഷം ക്രിപ്‌റ്റോകറന്‍സി ട്രേഡര്‍മാര്‍ ഉണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. ക്രിപ്‌റ്റോകറന്‍സിയുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ പരിശോധിക്കാന്‍ ഇക്കണോമിക് അഫയേഴ്‌സ് സെക്രട്ടറിയുടെ കീഴില്‍ ഒരു സമിതിയെ നിയോഗിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. വിഷയത്തില്‍ ഈ പാനല്‍ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാരിന് നല്‍കും.

നിലവില്‍ 1300 വിര്‍ച്വല്‍ കറന്‍സികള്‍ ലോകമൊട്ടാകെ നിലവിലുണ്ട്. ഇന്ത്യയില്‍ 11 എക്‌സ്‌ചേഞ്ചുകളാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്.

RECENT POSTS
Copyright © . All rights reserved