ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ സാധാരണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താന്‍ ഡല്‍ഹി ലെഫ്റ്റ്. ഗവര്‍ണര്‍ക്കു അധികാരമില്ലെന്ന സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ നിര്‍ണായക വിധി കഴിഞ്ഞ മൂന്നു വര്‍ഷമായി ഗവര്‍ണര്‍ തുടരുന്ന ഭരണഘടനാവിരുദ്ധമായ നടപടികള്‍ക്കുള്ള തിരിച്ചടിയാണെന്ന് ആംആദ്മി പാര്‍ട്ടി. അധികാരം ജനങ്ങള്‍ക്ക് തിരിച്ചു നല്‍കുകയാണ് കോടതി ചെയ്തിരിക്കുന്നത്. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ അധികാരത്തില്‍ കടന്നു കയറി തടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും ആംആദ്മി പാര്‍ട്ടി.

അങ്ങേയറ്റം പ്രത്യേകതയുള്ള സാഹചര്യങ്ങള്‍ ഒഴിച്ചാല്‍ ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ വെച്ച് താമസിപ്പിക്കാന്‍ ഗവര്‍ണര്‍ക്കു അധികാരമില്ല. ഭരണഘടനയുടെ 239 എഎ വകുപ്പില്‍ പറയുന്ന മൂന്നു കാര്യങ്ങള്‍ ഒഴിച്ചുള്ള എല്ലാ വിഷയങ്ങളിലും നിയമസഭയുടെയും മന്ത്രിസഭയുടെയും ഉപദേശം സ്വീകരിക്കാന്‍ ഗവര്‍ണര്‍ക്കു ബാധ്യതയുണ്ട്. ജനങ്ങളോട് ഉത്തരവാദിത്തമുള്ളതു തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണെന്നും അവര്‍ പറയുന്നു.

വീടുകളില്‍ റേഷന്‍ എത്തിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കണമെന്ന മന്ത്രിസഭയുടെ ആവശ്യം അംഗീകരിക്കാതിരുന്നതിനാലാണ് മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാര്‍ക്ക് ഗവര്‍ണറുടെ വസതിയില്‍ നിരാഹാര സത്യാഗ്രഹം അനുഷ്ടിക്കേണ്ടി വന്നത്. ആ ആവശ്യം ശരിയായിരുന്നു എന്നാണു ഇപ്പോള്‍ കോടതി അസന്ദിഗ്ദ്ധമായി വിധിച്ചിരിക്കുന്നത്. ഭരണനിര്‍വഹണത്തില്‍ നീതി ഇല്ലാതായാല്‍ രാഷ്ട്രം പരാജയപ്പെടും. കേവല യാന്ത്രികമായി പ്രവര്‍ത്തിക്കേണ്ട ആളല്ല ഗവര്‍ണര്‍. എന്ന് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ പ്രത്യക വിധിന്യായത്തില്‍ വ്യക്തമാക്കിയതായും അവര്‍ പറഞ്ഞു.

പല സര്‍ക്കാര്‍ അധികാരങ്ങളും നിയമവിരുദ്ധമായി കയ്യടക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തുകൊണ്ടിരുന്നത്. എല്ലാ ഫയലുകളും ഇനിമേല്‍ ഗവര്‍ണര്‍ക്കു അയക്കേണ്ടതില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ സേവനവ്യവസ്ഥകള്‍ ഇനിമേല്‍ സംസ്ഥാന വിഷയമാണ്. അവരുടെ നിയമനങ്ങളും മാറ്റങ്ങളും സംസ്ഥാനത്തിന്റെ അധികാരമാണ്. അതാണിപ്പോള്‍ തിരിച്ചു കിട്ടിയിരിക്കുന്നത്. ഈ അമിതാധികാരം ഉപയോഗിച്ച് കൊണ്ട് ഐ എ എസ് ഉദ്യോഗസ്ഥരുടെ സമരാഭാസം നടത്തിച്ചു സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ച ഗവര്ണര്ക്കുള്ള തിരിച്ചടി കൂടിയാണിത്. ഉദ്യോഗസ്ഥരുടെ മേല്‍ സര്‍ക്കാരിനുള്ള അധികാരം തിരിച്ചു കിട്ടുന്നതോടെ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്താന്‍ ആം ആദ്മി സര്‍ക്കാരിന് കഴിയുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ഡല്‍ഹിയുടെ സംസ്ഥാനപദവി എന്നത് കോടതി തീരുമാനിക്കേണ്ട വിഷയമല്ല, ഭരണഘടനാ ഭേദഗതി ആവശ്യമാണ്. പക്ഷെ മുന്‍പ് ആ ആവശ്യം ഉന്നയിച്ചിരുന്ന ബിജെപിയും കോണ്‍ഗ്രസും ജനങ്ങളെ വഞ്ചിച്ചപ്പോള്‍ ജനങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി ശക്തമായ രാഷ്ട്രീയ പോരാട്ടം നടത്താണ് ആം ആദ്മി പാര്‍ട്ടിക്ക് കരുത്ത് പകരുന്നതാണ് ഈ വിധി.

ജനാധിപത്യത്തിന്റെ മഹത്തായ ഈ വിജയത്തില്‍ സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും ആം ആദ്മി പ്രവര്ത്തകര ആഹ്ലാദപ്രകടനം നടത്തണമെന്ന് സംസ്ഥാന സമിതി അഭ്യര്‍ത്ഥിക്കുന്നതായും ആംദ്മി കൂട്ടിച്ചേര്‍ത്തു