ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്കു ചികില്‍സ നിഷേധിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് മാര്‍ത്തോമ സഭ. മാര്‍ ക്രിസോസ്റ്റം ഫെലോഷിപ്പ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തിജനകമാണെന്നും സഭാ സെക്രട്ടറി അറിയിച്ചു.

നിലവില്‍ അദ്ദേഹത്തെ മറ്റ് ആശുപത്രിയിലേക്ക് മാറ്റേണ്ട സാഹചര്യമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ട്. സാധാരണ രീതിയിലുള്ള ഭക്ഷണക്രമം അനുസരിച്ചാണ് മാര്‍ ക്രിസോസ്റ്റം ആഹാരം കഴിക്കുന്നത്. നേരത്തെ ഗുരുതരാവസ്ഥയിലുള്ള മാര്‍ ക്രിസോസ്റ്റത്തെ വെല്ലൂരിലേക്ക് കൊണ്ടുപോകാന്നുതിനുള്ള ബന്ധുക്കളുടെ ശ്രമം മാര്‍ത്തോമ സഭ തടഞ്ഞതായി വാര്‍ത്തകളുണ്ടായിരുന്നു. വിദേശത്തുള്ള മാര്‍ത്തോമ സഭാ തലവന്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത അനുമതി നല്‍കാത്തതിനാല്‍ സഭ വെല്ലുരിലേക്ക് കൊണ്ടു പോകുന്നതിനുള്ള ശ്രമം തടഞ്ഞതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.

കഴിഞ്ഞ മാസം 30 ന് പ്രായാധിക്യത്തെ തുടര്‍ന്നുള്ള അവശതകള്‍ കാരണം മാര്‍ ക്രിസോസ്റ്റത്തെ കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.