India

ആക്രിവിലക്ക് ലേലത്തിൽ വാങ്ങിയ വിമാനം റോഡുമാർഗം കൊച്ചിയിലേക്ക് ​കൊണ്ടുപോകവെ ചവറ പാലത്തിൽ കുടുങ്ങി. തിരുവനന്തപുരത്തുനിന്ന്‌ വിമാനവും വഹിച്ചെത്തിയ ട്രെയിലർ ലോറിയുടെ ടയർ പഞ്ചറായി ചവറ പാലത്തിൽ കുടുങ്ങുകയായിരുന്നു.

ഇന്നലെ കൊല്ലം ബൈപാസിൽ കുരീപ്പുഴ ടോൾ പ്ലാസ കടക്കാനാകാതെയും ട്രെയിലർ കുടുങ്ങിയിരുന്നു. കൊച്ചി ഭാഗത്തേക്കു പോകാൻ രാവിലെ എത്തിയ ട്രെയിലർ വിമാനവുമായി ടോൾ പ്ലാസ കടക്കാൻ കഴിയാത്തതിനാൽ റോഡിന്റെ വശത്ത്‌ നിർത്തിയിട്ടു. റോഡരികിൽ കിടന്ന വിമാനം കാണാൻ നാട്ടുകാർ കൂട്ടമായെത്തിയതോടെ ഗതാഗതക്കുരുക് ഉണ്ടാവുകയും പൊലീസ് ഇടപെട്ട് ടോൾ പ്ലാസയുടെ വശത്തുകൂടി ഒരുവിധം ട്രെയിലർ കടത്തിവിടുകയുമായിരുന്നു. ഇതിനുപിന്നാലെയാണ് കുരീപ്പുഴ – കാവനാട് പാലം കയറുന്നതിനു മുമ്പേ ട്രെയിലറിന്റെ ടയർ പഞ്ചറായി വീണ്ടും റോഡിൽ കുടുങ്ങിയത്.

30 വര്‍ഷം ആകാശത്ത് പറന്നുനടന്ന എയര്‍ ബസ് എ-320 വിമാനമാണ് കാലഹരണപ്പെട്ടതോടെ ഹൈദ്രാബാദ് സ്വദേശി ജോഗിന്ദര്‍ സിംഗ് 75 ലക്ഷം രൂപക്ക് ലേലത്തില്‍ വാങ്ങിയത്. 2018 മുതല്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ ഹാങ്ങര്‍ യൂണിറ്റിന് സമീപം നിർത്തിയിട്ടിരിക്കുകയായിരുന്നു. പൂര്‍ണമായും ഉപയോഗ ശൂന്യമായതോടെയാണ് വിമാനം ആക്ണ്‍വിലക്ക് വില്‍ക്കാന്‍ എയർ ഇന്ത്യ എന്‍ജിനിയറിംഗ് വിഭാഗം തീരുമാനിച്ചത്.

വിമാനംപൊളിക്കാനായി ജോഗിന്ദര്‍ സിങ് നാല് ഭാഗങ്ങളാക്കി ട്രെയിലറുകളിൽ കൊണ്ടുപോകുമ്പോഴാണ് വഴിയിൽ കുടുങ്ങിയത്‌. കഴിഞ്ഞ ദിവസം വിമാനത്തിന്റെ ചിറക് കൊണ്ടുപോയ ട്രെയിലർ ലോറി തട്ടി കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപെട്ടിരുന്നു.

റോഡ് അപകടങ്ങൾ കുറയ്ക്കാൻ ​ഗതാ​ഗത വകുപ്പ് പാടുപെടുമ്പോഴും ഓട്ടത്തിനിടെ സ്വകാര്യ ബസുകാരുടെ സാഹസം. ഇന്ന് കൊല്ലത്ത് രണ്ട് സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ നടന്ന തർക്കം വലിയ ദുരന്തത്തിലേക്ക് എത്തുമായിരുന്നു.

കൊല്ലം കുണ്ടറയിൽ ആണ് സ്വകാര്യ ബസ്സുകാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഒരു ബസ് മറ്റൊരു ബസിലേക്ക് ഇടിച്ചുകയറ്റിയത്. യാത്രക്കാർ ബസിൽ ഉണ്ടായിരിക്കുമ്പോൾ ആയിരുന്നു ഈ പ്രവൃത്തി.

ഇന്ന് രാവിലെ എട്ട് മണിയോടെ ആയിരുന്നു സംഭവം. ഓട്ടത്തിന്റെ സമയം സംബന്ധിച്ചായിരുന്നു തർക്കം. ഇതിന് പിന്നാലെ ഇരു ബസിലെ ജീവനക്കാരും അതത് ബസിൽ കയറി. എന്നാൽ മുന്നോട്ട് എടുത്ത ബസ് പിന്നിലോട്ട് എടുത്ത് ഇടിക്കുകയായിരുന്നു. ഇടിയിൽ ബസിന്റെ മുന്നിലെ ചില്ല് തകർന്നു.

സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇരു ബസിലെ ജീവനക്കാരേയും പോലീസ് ചോദ്യം ചെയ്യുകയാണ്. പ്രയർ, അന്നൂർ എന്നീ ബസ്സിലെ ജീവനക്കാർ തമ്മിലായിരുന്നു തർക്കം നടന്നത്.സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ വ്യാപകമായ വിമർശനം ഉയർന്നുവന്നിരുന്നു.

ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന നടിയാണ് വിധുബാല. 2005ല്‍ ആണ് ബിഗ് സ്‌ക്രീന്‍ വിട്ട് താരം മിനിസ്‌ക്രീനിലേക്ക് എത്തിയത്. ‘കഥയല്ലിത് ജീവിതം’ എന്ന ഷോയിലെ അവതാരകയായി എത്തിയപ്പോള്‍ താരത്തിന്റെ പരാമര്‍ശങ്ങള്‍ വിവാദമാവുകയും ചെയ്തിരുന്നു.

തന്റെ അച്ഛനെ കുറിച്ച് വിധുബാല പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരു അപകടത്തില്‍ പെട്ട് തന്റെ കൈ മുറിച്ച് കളയണം എന്ന് പറഞ്ഞപ്പോള്‍ മകള്‍ മരിച്ചാലും കുഴപ്പമില്ല വേദന അനുഭവിക്കരുത് എന്ന് അച്ഛന്‍ പറഞ്ഞതിനെ കുറിച്ചാണ് വിധുബാല പറയുന്നത്.

തനിക്ക് എട്ട് വയസുള്ളപ്പോഴാണ് ഒരു അപകടം സംഭവിക്കുന്നത്. കൈ മുറിച്ചു കളയേണ്ടി വരും എന്നാണ് ഡോക്ടര്‍മാര്‍ അന്ന് പറഞ്ഞത്. ‘കൈയ്യില്ലാതെ ജീവിതകാലം മുഴുവനും എന്റെ മകള്‍ നരകം അനുഭവിക്കേണ്ടി വരും. ആ നരകം എന്റെ മകള്‍ അനുഭവിക്കേണ്ട.’

‘ആ മകള്‍ മരിച്ച് പോയെന്നുള്ള ദുഖം ഞാന്‍ അനുഭവിച്ചോളാം’ എന്നാണ് അച്ഛന്‍ പറഞ്ഞത്. ഒരു അച്ഛനും പറയാത്ത വാക്കുകളാണ് അത്. മകള്‍ ഒരു തരി ദുഖം പോലും അനുഭവിക്കാന്‍ പാടില്ലെന്ന് ആഗ്രഹിക്കുന്ന അച്ഛന്‍. മരിച്ചാലും വിരോധമില്ല മകള്‍ ദുഖം അനുഭവിക്കരുത് എന്ന് ആഗ്രഹിക്കുന്ന ഒരു അച്ഛന്‍.

ആ ദുഖങ്ങള്‍ അച്ഛന്‍ അനുഭവിച്ചോളാം എന്നാണ് പറഞ്ഞത്. ഒരിക്കലും അച്ഛന്‍ തന്നെ വേദനിപ്പിച്ചിട്ടില്ല. ഒരിക്കല്‍ മാത്രമേ തല്ലിയിട്ടുള്ളു എന്നാണ് വിധുബാല പറയുന്നത്. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന് പരിപാടിയിലാണ് വിധുബാല സംസാരിച്ചത്.

മുടി കൊഴിച്ചിൽ അസഹനീയമായതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. കോഴിക്കോട് നോർത്ത് കന്നൂര് സ്വദേശി പ്രശാന്ത് ആണ് കഴിഞ്ഞ മാസം വീട്ടിൽ തൂങ്ങി മരിച്ചത്. ആത്മഹത്യാ കുറിപ്പിൽ ചികിത്സിച്ച ഡോക്ടറുടെയും പേര് പരാമർശിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്. അതേസമയം, അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് പ്രശാന്തിന്റെ കുടുംബം ആരോപിച്ച് രംഗത്ത് വന്നു. ഇതോടെയാണ് പ്രശാന്തിന്റെ മരണം പുറംലോകത്തേയ്ക്ക് എത്തിയത്.

ഒക്ടോബർ ഒന്നിന് മരണത്തിന്റെ ഉത്തരവാദി മുടി കൊഴിച്ചിലിന് ചികിത്സിച്ച ഡോക്ടർ ആണെന്നും പുറത്തിറങ്ങാൻ പോലും കഴിയാത്തതിനാൽ മരിക്കുന്നുവെന്നും കുറിപ്പ് എഴുതി വെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. കഴിഞ്ഞ കുറിച്ച് കാലമായി മുടി കൊഴിയുന്നതിന്റെ വലിയ മനോവിഷമത്തിലായിരുന്നു പ്രശാന്ത് എന്ന് കുടുംബം പറയുന്നു. പ്രശാന്തിന്റെ ആത്മഹത്യാ കുറിപ്പിൽ പറയുന്ന പ്രകാരം 2014 മുതൽ കോഴിക്കോട് ക്ലിനിക്കിൽ ചികിത്സ തേടി.

ഡോക്ടർ മരുന്നും ഗുളികയും നൽകി. അത് കഴിച്ചതിന് ശേഷം പുരികവും മൂക്കിലെ രോമങ്ങളും ദേഹത്തെ രോമങ്ങൾ വരെ കൊഴിയാൻ തുടങ്ങുകയും ചെയ്തു. ശരിയാകുമെന്ന് പ്രതീക്ഷിച്ച് വീണ്ടും ഡോക്ടറെ കണ്ടു. മരുന്നുകൾ കഴിച്ചു. ഫലം ലഭിക്കാതെ വന്നതോടെ പ്രശാന്ത് വീണ്ടും നിരാശനായി. 2020വരെയാണ് ചികിത്സ തുടർന്നത്. അത്തോളി പോലീസിൽ പരാതി നൽകിയെങ്കിലും കേസന്വേഷണത്തിൽ തൃപ്തിയില്ലെന്നാണ് കുടുംബം പറയുന്നത്. ഡോ. റഫീക്കിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. അതേസമയം കൃത്യമായ ചികിത്സയാണ് നൽകിയതെന്നും വട്ടത്തിൽ മുടി പോകുന്ന രോഗം പ്രശാന്തിന് ഉണ്ടായിരുന്നുവെന്ന് ഡോക്ടർ വിശദീകരണം നൽകി.

മലയാളി നഴ്സും. കോട്ടയം ചിറയില്‍പാടം കൊല്ലപറമ്പില്‍ കുടുംബാംഗവുമായ വിധു സോജിന്‍ (45) നിര്യാതയായി. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയില്‍ ആയിരുന്ന വിധു ഇന്ന് രാവിലെയാണ് ലോകത്തോട് യാത്രപറഞ്ഞത്. നാല് ദിവസം മുമ്പാണ് വിധുവിനെ , ജെയിംസ് കൊണോലി ഹോസ്പീസില്‍ പ്രവേശിപ്പിച്ചത്. മൃതദേഹം ബ്‌ളാഞ്ചാര്‍ഡ്സ് ടൗണിലെ കണ്ണിങ്ഹാം ഫ്യുണറല്‍ ഹോമില്‍ സൂക്ഷിച്ചിരിക്കുകയാണ്.

പാമ്പാടി ആനിവേലിൽ എ എം ജേക്കബിന്റെയും,ലിസമ്മയുടെയും മകളായ വിധു സോജിന്‍ സെന്റ് വിന്‍സെന്റ്‌സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സായാണ് ഒന്നര പതിറ്റാണ്ട് മുമ്പ് അയര്‍ലണ്ടില്‍ എത്തി ജോലിയില്‍ പ്രവേശിച്ചത്. ബ്‌ളാക്ക് റോക്ക് മലയാളി സമൂഹത്തിന്റെ സജീവ ഭാഗമായിരുന്ന വിധുവിന്റെ കുടുംബം.

കോട്ടയം സ്വദേശിയായ സോജിന്‍ കുര്യനാണ് വിധുവിന്റെ ഭര്‍ത്താവ്. 10 വയസ്സുകാരിയായ ഹന്നയാണ് മകള്‍.സംസ്‌കാര ചടങ്ങുകള്‍ അയര്‍ലണ്ടില്‍ തന്നെ നടത്താനാണ് കുടുംബാംഗങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്.പൊതു ദര്‍ശനവും സംസ്‌കാരവും സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്.

തിരുവനന്തപുരം മേയര്‍ ജില്ലാ സെക്രട്ടറിക്കെതിരെ കത്ത് ചോര്‍ന്നതിന് പിന്നില്‍ കളിച്ചവരില്‍ മുന്‍ മന്ത്രിയടക്കമുളള സി പി എമ്മിലെ ഉന്ന നേതാക്കളെന്ന് സൂചന. ആനാവൂര്‍ നാഗപ്പനെ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുത്തതിന് ശേഷം കഴിഞ്ഞ ഏട്ട് മാസത്തിലധികമായി സ്ഥിരമായൊരു സെക്രട്ടറിയെ തിരഞ്ഞെടുക്കാന്‍ കഴിയാത്ത വിധം രൂക്ഷമാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലെ വിഭാഗീയത. കടകം പിള്ളി സുരേന്ദ്രന്‍, ആനാവൂര്‍ നാഗപ്പന്‍, വി ശിവന്‍കുട്ടി എന്നിവര്‍ നേതൃത്വം നല്‍കുന്ന ഗ്രൂപ്പുകള്‍ തമ്മിലുള്ള പോര് രൂക്ഷമായതിന്റെ ബാക്കി പത്രമാണ് കത്ത് പുറത്തകല്‍ എന്ന് പാര്‍ട്ടി വിലയിരുത്തിക്കഴിഞ്ഞിട്ടുണ്ട്.

ആനാവൂര്‍ നാഗപ്പന് പകരമായി മുന്‍ മേയര്‍ ജയന്‍ ബാബുവിനെ ജില്ലാ സെക്രട്ടറിയാക്കണമെന്ന് വാദിക്കുന്ന ഒരു പ്രബല വിഭാഗം സി പിഎമ്മിലുണ്ട്. എന്നാല്‍ വര്‍ക്കല എം എല്‍ എ വി ജോയിക്ക് വേണ്ടി വാദിക്കുന്ന മറ്റൊരു വിഭാഗവുമുണ്ട്. ഇവര്‍ തമ്മിലുള്ള പോര് മൂത്തപ്പോള്‍ അന്തരിച്ച സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇടപെട്ട് ഇരു പക്ഷങ്ങള്‍ക്കും താക്കീത് നല്‍കുക വരെയുണ്ടായി. ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ പിന്തുണ മുന്‍ മേയര്‍ കൂടിയായ ജയന്‍ ബാബുവിനാണ്, മുന്‍ മന്ത്രിയടക്കമുള്ളവരാണ് വി ജോയിക്ക് പിന്തുണയുമായുള്ളത്.

ജില്ലയിലെ പ്രമുഖനായ സി പിഎം നേതാവ് കൂടിയായ മുന്‍ മന്ത്രിക്കെതിരെ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി നടത്തിയ ചില വെളിപ്പെടത്തലുകള്‍ പാര്‍ട്ടിയിലെ ചിലര്‍ അദ്ദേഹത്തിനെതിരെ ഉപയോഗപ്പെടുത്തുന്നതായി സി പിഎമ്മിനുള്ളില്‍ തന്നെ അഭിപ്രായമുണ്ട്. ഈ മുന്‍ മന്ത്രിയുമായി ബന്ധമുള്ള ചിലരാണ് ഈ കത്ത് പുറത്താക്കിയത് പിന്നിലെന്നും വ്യക്തമായിട്ടുണ്ട്. ആരാണ് ഇതിന് പിന്നിലെന്ന് പാര്‍ട്ടിക്ക് കൃതമായ വിവരങ്ങളുമുണ്ട്.

ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ അടുത്ത ആളുകളാണ് മേയര്‍ ആര്യാ രാജേന്ദ്രനും പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി ആര്‍ അനിലും. അവരെ കുടുക്കുക എന്ന ലക്ഷ്യവുമായി മുന്‍ മന്ത്രിയുമായി അടുപ്പമുള്ളവരാണ് ഇവര്‍ രണ്ടു പേരും ജില്ലാ സെക്രട്ടറിക്ക് എഴുതിയ കത്ത് പുറത്ത് വിട്ടതെന്നും വ്യക്തമായ സൂചനയുണ്ട്.

കുതിരവട്ടം മാനസികാരോഗ്യ ആശുപത്രിയിലെ അന്തേവാസി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു.പെരിന്തൽമണ്ണ ദൃശ്യവധക്കേസ് പ്രതി വിനേഷാണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ഇയാൾക്കെതിരെ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനാണ് വിനേഷിനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.

നേരത്തെയും ഇയാൾ ആത്മഹത്യയ്‌ക്ക് ശ്രമിച്ചിരുന്നു. സബ് ജയിലിൽ റിമാൻഡിലിരിക്കെയാണ് ഇയാൾ ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. മഞ്ചേരി ജയിലിൽ കൊതുക് തിരി കഴിച്ചാണ് വിനേഷ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. തുടർച്ചയായി ഛർദ്ദിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പോലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. അടുത്തിടെ ആശുപത്രിയിൽ നിന്ന് പുറത്തുകടക്കാനും ശ്രമിച്ചിരുന്നു.

2021 ജൂൺ മാസത്തിലാണ് വിവാഹാഭ്യർത്ഥന നിരസിച്ചതിന് 21കാരിയായ ദൃശ്യയെ വിനീഷ് വീട്ടിൽ കയറി വെട്ടിക്കൊന്നത്. ആക്രമണം തടയാൻ ശ്രമിക്കവെ ദൃശ്യയുടെ സഹോദരി ദേവശ്രീക്കും കുത്തേറ്റിരുന്നു. ഇവരുടെ പിതാവിന്റെ കടയ്‌ക്ക് തീവെച്ച് ശ്രദ്ധ മാറ്റിയായിരുന്നു യുവാവ് പെൺകുട്ടികളെ ആക്രമിക്കാൻ വീട്ടിലെത്തിയത്. വീട്ടിൽ തന്നെയുണ്ടായിരുന്ന കത്തി ഉപയോഗിച്ചായിരുന്നു വിനേഷ് കൊലപാതകം നടത്തിയത്.

അഭിനയത്തിലേക്ക് തിരിച്ചെത്തി ശ്രീനിവാസന്‍. കൊച്ചി സെന്റ് ആല്‍ബര്‍ട്‌സ് സ്‌കൂളിലെ ഷൂട്ടിംഗ് സെറ്റില്‍ ‘കുറുക്കന്‍’ എന്ന സിനിമയില്‍ മകന്‍ വിനീതിനൊപ്പമാണ് ശ്രീനിവാസന്റെ തിരിച്ചു വരവ്. ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, അന്‍സിബ ഹസന്‍ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്.

ശ്രീനിവാസന്റെ ആരോഗ്യം നോക്കിയിരുന്നതിനാലാണ് സിനിമയുടെ ഷൂട്ടിംഗ് തുടങ്ങാന്‍ വൈകിയത് എന്നാണ് വിനീത് മാധ്യമങ്ങളോട് പറയുന്നത്. ”ഈ സിനിമയുടെ ചര്‍ച്ച തുടങ്ങിയത് മുതല്‍ അച്ഛന്റെ ആരോഗ്യമായിരുന്നു എല്ലാവരും നോക്കിയിരുന്നത്. അതുകൊണ്ടാണ് ഷൂട്ട് തുടങ്ങാന്‍ വൈകിയതും.”

”അഭിനേതാക്കള്‍ എല്ലാവരും അതിനോട് സഹകരിച്ചു. അച്ഛന്റെ ആരോഗ്യാവസ്ഥയില്‍ നല്ല മാറ്റമുണ്ട്. സിനിമ തന്നെയാണ് അച്ഛന് വേണ്ട എറ്റവും നല്ല മെഡിസിന്‍. ഇവരൊക്കെ ജോലി ചെയ്ത് ശീലിച്ചവരാണ്. വെറുതെ ഇരുന്നിട്ടില്ല ഇതുവരെ. സിനിമയുടെ തിരക്കിലേക്ക് മാറിയാല്‍ അദ്ദേഹം ഫുള്‍ ഓണ്‍ ആയി പഴയതു പോലെ തിരിച്ചെത്തും” എന്നാണ് വിനീത് പറയുന്നത്.

ഇന്ന് രാവിലെയാണ് കുറുക്കന്‍ എന്ന സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നടന്നത്. സുധീര്‍ കരമന, ശ്രീകാന്ത് മുരളി, ജോജി ജോണ്‍, അശ്വത് ലാല്‍, മാളവികാ മേനോന്‍, ഗൗരി നന്ദ, ശ്രുതി ജയന്‍, അസീസ് നെടുമങ്ങാട്, അഞ്ജലി സത്യനാഥ്, ബാലാജി ശര്‍മ്മ, കൃഷ്ണന്‍ ബാലകൃഷ്ണന്‍, നന്ദന്‍ ഉണ്ണി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ജിബു ജേക്കബ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. മനോജ് റാം സിങ് തിരക്കഥ സംഭാഷണമെഴുതുന്നു. അതേസമയം, ഈ വര്‍ഷം റിലീസ് ചെയ്ത ‘മകള്‍’, ‘കീടം’ എന്നിവയാണ് ശ്രീനിവാസന്റെതായി പുറത്തിറങ്ങിയ ചിത്രങ്ങള്‍. ആരോഗ്യം വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ആയിരുന്നു ശ്രീനിവാസന്‍.

‘സ്വാസിക ഹോട്ട്’ എന്ന് അടിച്ചു നോക്കിയാല്‍ ഇന്റര്‍നെറ്റില്‍ നിന്നും ലഭിക്കുന്ന വാര്‍ത്തകളെ കുറിച്ച് പറഞ്ഞ് നടി സ്വാസിക. തന്റെ പേരില്‍ എത്തുന്ന ഇത്തരം വീഡിയോകളും വാര്‍ത്തകളും കാണുമ്പോള്‍ ഭയം തോന്നാറില്ല എന്നാണ് നടി പറയുന്നത്. ആദ്യമൊക്കെ ഇത്തരം വീഡിയോയില്‍ സാരി മാറിയിരിക്കുന്നതാണ് കാണുക, എന്നാല്‍ ഇനി മറ്റ് പലതും ഉണ്ടാവും എന്നാണ് സ്വാസിക പറയുന്നത്.

സ്വാസികയുടെ ചൂടന്‍ രംഗങ്ങള്‍ കണ്ടോ എന്ന വാര്‍ത്ത കണ്ടപ്പോള്‍ തനിക്ക് പേടിയില്ലായിരുന്നു. ഇതിങ്ങനെയേ വരികയുള്ളൂവെന്ന് ആദ്യമേ അറിയാം. ഇത്രയും നാള്‍ സ്വാസിക ഹോട്ട് എന്നടിക്കുമ്പോള്‍ സാരി അങ്ങോട്ടോ ഇങ്ങോട്ടോ മാറിയതൊക്കെയാണ് വന്നിരുന്നത്. ഇപ്പോള്‍ അങ്ങനെയല്ല. ഇത്രയും നാളും പറ്റിച്ചത് പോലെയല്ല ഇതില്‍ താന്‍ പറ്റിക്കില്ല.

അങ്ങനെ സെര്‍ച്ച് ചെയ്യുമ്പോള്‍ എന്തെങ്കിലുമൊക്കെ കാണാനാവും എന്നാണ് സ്വാസിക പറയുന്നത്. ഏറെ ഇന്റിമേറ്റ് സീനുകള്‍ ഉള്ള ‘ചതുരം’ സിനിമ എത്തിയതോടെയാണ് സ്വാസികയുടെ പ്രതികരണം. ചിത്രത്തിലെ സ്വാസികയുടെ ഇന്റിമേറ്റ് സീനുകള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ എത്തിയിരുന്നു. അതേസമയം, ഷോര്‍ട്ട് ഡ്രസും സ്ലീവ്‌ലെസുമൊക്കെ ഇടുന്നത് തനിക്ക് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും നടി പറയുന്നുണ്ട്.

തനിക്ക് പലതും അണ്‍കംഫര്‍ട്ടബിള്‍ ആയി തോന്നുമെങ്കിലും അതൊക്കെ മറന്ന് അഭിനയിക്കുന്നത് ചതുരം സിനിമയിലാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സ്വാസിക. ലിപ്ലോക് അടക്കം ഇന്റിമേറ്റ് സീനുകള്‍ ചെയ്യുമ്പോള്‍ രണ്ട് ആര്‍ട്ടിസ്റ്റുകളുടെയും കംഫര്‍ട്ട് നോക്കിയാണ് ചെയ്തത്. ആദ്യം ഒരു മൂന്നാല് തവണ പറഞ്ഞും കാണിച്ചും തന്നിട്ടാണ് ടേക്കിലേക്ക് പോവുന്നത്.

എന്നാലും ചിലതൊക്കെ രണ്ടോ മൂന്നോ റീടേക്കുകള്‍ വേണ്ടി വരും. ചില സീനുകളില്‍ ഡയലോഗുണ്ട്. അത് തെറ്റിപ്പോവും. അങ്ങനെ വരുമ്പോളൊക്കെ റീടേക്ക് വന്നിട്ടുണ്ട്. സംഘട്ടനമോ, പാട്ടോ, മറ്റേതൊരു സീന്‍ ചെയ്യുന്നത് പോലെയാണ് ഈ സീനും സംവിധായകന്‍ പ്ലാന്‍ ചെയ്തത്. ആളുകള്‍ വിചാരിക്കുന്ന പോലത്തെ മൈന്‍ഡ് സെറ്റിലല്ല അങ്ങനെയുള്ള രംഗം ചെയ്യുന്നത്.

നടി, നടന്മാര് മാത്രമല്ല അവിടെ നില്‍ക്കുന്ന ടെക്നീഷ്യന്മാരും അങ്ങനെയാണ്. എല്ലാവരും അവരവരുടെ ജോലിയിലാവും. ഇന്റിമേറ്റ് സീനാണെന്ന് പറഞ്ഞ് ആരുമത് നോക്കിയിരിക്കില്ല. ഇന്റിമേറ്റ് സീനും ഷോര്‍ട്ട് ഡ്രസും സ്ലീവ്ലെസ് ഇടുന്നതുമൊക്കെ തനിക്ക് അണ്‍കംഫര്‍ട്ട് ആണ്. പക്ഷേ അതെല്ലാം മറന്ന് താന്‍ ചെയ്തത് ഈ സിനിമയിലാണ്. കിട്ടിയ കഥാപാത്രം അങ്ങനെയായത് കൊണ്ടാണ് അത് എന്നാണ് സ്വാസിക പറയുന്നത്.

സമുദ്രാര്‍തിര്‍ത്തി ലംഘിച്ചതിന് 3 മലയാളികള്‍ ഉള്‍പ്പെടെ 16 ഇന്ത്യക്കാര്‍ ആഫ്രിക്കന്‍ രാജ്യമായ എക്വറ്റോറിയല്‍ ഗിനിയില്‍ അറസ്റ്റില്‍. അറസ്റ്റിലായവരില്‍ കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ വിസ്മയയുടെ സഹോദരന്‍ വിജിത്ത് ഉള്‍പ്പെടുന്നു.

സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് കാട്ടി 16 ഇന്ത്യക്കാരടക്കം 26 യാത്രക്കാര്‍ അടങ്ങുന്ന സംഘത്തെ ഇക്വറ്റോറിയല്‍ ഗിനി പിടികൂടുകയായിരുന്നു. നൈജീരിയയുടെ നിര്‍ദേശപ്രകാരമായിരുന്നു അറസ്റ്റ്. ഓഗസ്റ്റ് 12 മുതല്‍ ഇക്വറ്റോറിയല്‍ ഗിനിയിലെ നേവിയുടെ തടവിലാണ് വിജിത്ത് ഉള്‍പ്പെടെയുള്ള കപ്പല്‍ ജീവനക്കാര്‍.

വിജിത്തിന് പുറമെ സനു ജോസ്, മില്‍ട്ടണ് എന്നിവരാണ് കപ്പിലിലെ മറ്റ് മലയാളികള്‍. ജീവനക്കാരില്‍ ചിലരുടെ ആരോഗ്യ സ്ഥിതിയും മോശമായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. രാജ്യാന്തര നിയമങ്ങള്‍ ലംഘിച്ചാണ് തങ്ങളെ അറസ്റ്റ് ചെയ്തതെന്നും കപ്പല്‍ കസ്റ്റഡിയിലെടുത്തതെന്നും തടവിലാക്കപ്പെട്ടവര്‍ ആരോപിച്ചു.

ക്രൂഡ് ഓയിലുമായി നൈജീരിയയിലേക്ക് എത്തിയതായിരുന്നു ഇവരുടെ കപ്പല്‍. തുറമുഖത്തേക്ക് അടുപ്പിക്കാന്‍ അനുമതിക്കായി കാത്തു കിടക്കുന്നതിനിടെയാണ് ഇക്വറ്റോറിയല്‍ ഗിനിയിലെ നേവി ഉദ്യോഗസ്ഥരെത്തി കപ്പലിനെയും ജീവനക്കാരെയും കസ്റ്റഡിയിലെടുത്തത്.

രാജ്യാതിര്‍ത്തി ലംഘിച്ചെന്ന് കാട്ടി 20 ലക്ഷം യുഎസ് ഡോളര്‍ പിഴയും ചുമത്തി. ഈ തുക അടച്ചെങ്കിലും ഇതിനു പിന്നാലെ തങ്ങളെ നൈജീരിയന്‍ നേവിക്ക് കൈമാറാന്‍ നീക്കം നടക്കുന്നതായി തടവിലാക്കപ്പെട്ടവര്‍ ആരോപിച്ചു. നൈജീരിയയ്ക്ക് കൈമാറിയാല്‍ എന്തു സംഭവിക്കുമെന്നതില്‍ പിടിയിലായവര്‍ക്ക് ആശങ്കയുണ്ട്.

മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ തടവിലായിട്ട് 4 മാസമായെങ്കിലും സംഭവത്തില്‍ ഇതുവരെ വിദേശകാര്യ മന്ത്രാലയം ഇടപെട്ടിട്ടില്ല. ഇക്വറ്റോറിയല്‍ ഗിനിയുടെ തലസ്ഥാനമായ മാലോബോയിലാണ് സംഘം ഇപ്പോഴുള്ളത്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ശക്തമായ ഇടപെടല്‍ ഉണ്ടെങ്കിലേ ഇനി മോചനം സാധ്യമാകൂ.

RECENT POSTS
Copyright © . All rights reserved