ഓസ്‌ട്രേലിയയിലെ പല നാടുകളിലും കേരളത്തിന് ഏറെ സമാനമായ കാലാവസ്ഥയാണ്. അതിനുള്ള പ്രധാന ഉദാഹരണമാണ് ക്വീന്‍സ്ലന്‍ഡ്. മലയാളികള്‍ കൂടുതലും താമസിക്കുന്ന സ്ഥലമാണിത്. ഇപ്പോഴിതാ ക്വീന്‍സ്ലന്‍ഡില്‍ ഒരുക്കിയ കൃഷിയിടത്തിലെ വാര്‍ത്തയാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.
ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസമാക്കിയ കോട്ടയം സ്വദേശി ചൂരവേലില്‍ ടോണിയാണ് ക്വീന്‍സ്ലന്‍ഡിലെ എയര്‍ എന്ന ഗ്രാമത്തില്‍ കൃഷിയിടത്തെ കുറിച്ചുള്ള വീഡിയോ പങ്കുവെച്ചത്. കപ്പവാഴക്കൃഷിയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.
ഓസ്‌ട്രേലിയന്‍ മല്ലു എന്ന ചാനലിലൂടെയാണ് ടോണി ഈ കാര്യം പങ്കുവെച്ചത്. വാഴയും കപ്പയും മാത്രമല്ല, മഞ്ഞള്‍, ഇഞ്ചി, മറ്റു കിഴങ്ങിനങ്ങള്‍ എന്നിവയെല്ലാം ഈ കൃഷിയിടത്തില്‍ വളരുന്നുണ്ട്. രണ്ടിനം കപ്പയ്‌ക്കൊപ്പം നേന്ത്രന്‍, പൂവന്‍ വാഴകളും അതുപോലെ ഓസ്‌ട്രേലിയന്‍ ഇനങ്ങളായ റോബസ്റ്റ,മങ്കി ബനാന, ലേഡി ഫിംഗര്‍ എന്നിവയാണുള്ളത്.
പ്രധാനമായും ജൈവവളംതന്നെയാണ് ഉപയോഗിക്കുന്നത്. ചാണകപ്പൊടി, കോഴിവഴം തുടങ്ങിയവ പ്രധാനമായും നല്‍കുന്നു. അതുപോലെ വിളവെടുത്തശേഷം വാഴത്തടകള്‍ വെട്ടിയരിഞ്ഞ് ചുവട്ടില്‍ ഇട്ടുകൊടുക്കുന്നതായും ടോണി വിഡിയോയില്‍ പറയുന്നുണ്ട്.
ഇതിന്റെയെല്ലാം വിപണനം ഓസ്‌ട്രേലിയയിലെ മലയാളി സര്‍ക്കിളില്‍ത്തന്നെയാണ്. ഇതിനായി വാട്‌സാപ് ഗ്രൂപ്പുണ്ട്. അധികമുള്ള കപ്പയും വാഴയുമൊക്കെ ഓസ്ട്രലിയയിലെ മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കാറാണ് പതിവ്. അതേസമയം, കൃഷിയിടത്തിന്റെ ഉടമ സ്ഥലത്തില്ലാത്തതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പങ്കുവെക്കാന്‍ കഴിഞ്ഞില്ലെന്ന് ടോണി പറയുന്നു.
മലയാളിയായ കാമുകനെ കാണാൻ കേരളത്തിലെത്തിയ റഷ്യൻ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൂരാച്ചുണ്ടിൽ താമസിക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ജീവനൊടുക്കാൻ ശ്രമിച്ച റഷ്യൻ പെൺകുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന പെൺകുട്ടി അപകടനില തരണം ചെയ്തു.
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട മലയാളി യുവാവിനെ കാണാനായി മൂന്ന് മാസങ്ങൾക്ക് മുൻപാണ് പെൺകുട്ടി റഷ്യയിൽ നിന്നും കേരളത്തിലെത്തിയത്. കൂരാച്ചുണ്ടിൽ യുവാവിനൊപ്പം താമസിക്കുകയായിരുന്ന പെൺകുട്ടി യുവാവിന്റെ ഉപദ്രവം സഹിക്കാനാവാതെ ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു.
പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചതിന് പിന്നാലെ യുവാവ് ഒളിവിൽ പോയിരിക്കുകയാണ്. അതേസമയം പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ പൊലീസിന് സാധിക്കാത്തതിനാൽ സംഭവത്തിൽ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. പെൺകുട്ടിയെ വാർഡിലേക്ക് മാറ്റിയ ശേഷം മൊഴിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.
കേരള ലോട്ടറിയുടെ സമ്മര്‍ ബമ്പര്‍ ഒന്നാം സമ്മാനമായ 10 കോടി അടിച്ചത് ആസാം സ്വദേശി ആല്‍ബര്‍ട്ട് ടിഗയ്ക്കാണ്. നടി രജനി ചാണ്ടിയുടെ വീട്ടുജോലിക്കാരന്‍ ആണ് ഇദ്ദേഹം. സമ്മാനം ലഭിച്ചെങ്കിലും കേരളം വിട്ടുപോകില്ലെന്നാണ് ആല്‍ബര്‍ട്ട് പറയുന്നത്.
സാമ്പത്തിക ബാധ്യതകളെ തുടര്‍ന്നാണ് ആല്‍ബര്‍ട്ട് കൂലിവേലക്കായി കേരളത്തിലെത്തിയത്. രജനി ചാണ്ടിക്കൊപ്പം കൂടിയതോടെ ജോലി സ്ഥിരമായി. 15 വര്‍ഷമായി ജോലി ചെയ്യുകയാണ് ആല്‍ബര്‍ട്ട്. ഓലമേഞ്ഞ വീട്ടിലാണ് ആല്‍ബര്‍ട്ടും ഭാര്യ അഞ്ചലയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായ മക്കള്‍ ഏലിയാസും ഡേവിഡും കഴിയുന്നത്.
ലോട്ടറിയടിച്ച കാശുകൊണ്ട് നല്ലൊരു വീടുപണിയണമെന്നും മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കണമെന്നുമാണ് ആഗ്രഹമെന്ന് റോബര്‍ട്ട് പറയുന്നു. സ്ഥിരമായി ലോട്ടറിയെടുക്കാറുണ്ടെങ്കിലും ഇതുവരെ 5000 രൂപ വരേയെ സമ്മാനം ലഭിച്ചിട്ടുള്ളൂവെന്നും ആല്‍ബര്‍ട്ട് പറയുന്നു.
സമ്മാനാര്‍ഹമായ എസ്.ഇ 222282 ടിക്കറ്റ് വിറ്റത് ചൂണ്ടിയിലെ മാഞ്ഞൂരാന്‍ ലോട്ടറി ഏജന്‍സിയാണ്. സമ്മാനം ലഭിച്ച വിവരം ആല്‍ബര്‍ട്ട് വിവരം ഓണ്‍ലൈന്‍ മുഖേന അറിഞ്ഞെങ്കിലും നാട്ടിലുള്ള ഭാര്യ അഞ്ചലയോട് മാത്രമാണ് പറഞ്ഞത്. രജനി ചാണ്ടിയുടെ ഭര്‍ത്താവ് ചാണ്ടിയെ വിവരമറിയിച്ചു.
അദ്ദേഹത്തിന്റെ ഉപദേശപ്രകാരം ആലുവ കാത്തലിക് സെന്ററിലെ എസ്.ബി.ഐ ബ്രാഞ്ചിലെത്തി ടിക്കറ്റ് കൈമാറി. ആസാമിലെ എസ്.ബി.ഐ ശാഖയിലെ അക്കൗണ്ട് ആലുവ ശാഖയിലേക്ക് മാറ്റി ഉച്ചയ്ക്ക് ശേഷമാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
കാഞ്ചിയാറില്‍ കഴിഞ്ഞ ദിവസമാണ് യുവ അധ്യാപികയുടെ മൃതദേഹം പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കാഞ്ചിയാര്‍ പേഴുംകണ്ടം വട്ടമുകളേല്‍ വിജേഷിന്റെ ഭാര്യ അനുമോളുടെ (വത്സമ്മ-27) മൃതദേഹം ചൊവ്വാഴ്ച രാത്രി വീട്ടിലെ കിടപ്പുമുറിയിലാണു കണ്ടെത്തിയത്. തലയ്ക്കു ക്ഷതമേറ്റു രക്തം വാര്‍ന്നാണു മരണമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
ഇപ്പോഴിതാ അനുമോള്‍ പിതൃ സഹോദരിക്കയച്ച വാട്സ് ആപ്പ് സന്ദേശം പുറത്ത് വന്നിരിക്കുകയാണ്. മസ്‌ക്കറ്റിലുള്ള ഫിലോമിനയെന്ന സഹോദരിക്കാണ് യുവതി അവസാനമായി സന്ദേശം അയച്ചത്. മാര്‍ച്ച് 17നായിരുന്നു സന്ദേശം അയച്ചത്. 21-ാം തിയതിയാണ് അധ്യാപികയായ അനുമോളുടെ മൃതദേഹം കണ്ടെത്തിയത്. മദ്യപിച്ചെത്തിയ ഭര്‍ത്താവ് മോശപ്പെട്ട രീതിയില്‍ സംസാരിക്കുന്നതായി സന്ദേശത്തില്‍ പറയുന്നു.
‘എവിടെയെങ്കിലും പോയി പണി ചെയ്തു ജീവിക്കാനുള്ള കഴിവ് എനിക്കുണ്ട്. എന്റെ വീട്ടിലേക്ക് പോകണമെന്നൊന്നുമില്ല. ഏതെങ്കിലും മഠത്തിലെങ്കിലും പോയി നില്‍ക്കാന്‍ കഴിയുമല്ലോ. ഇതു ജീവിക്കാനും മരിക്കാനും വിടാത്ത സാഹചര്യമാണ്. ജീവിതം മടുത്തു ഒരു മനുഷ്യനും കണ്ടുപിടിക്കാത്ത രീതിയില്‍ എവിടേലും പോയി ജീവിക്കണം പറയുന്നവര്‍ക്ക് എന്തും പറയാം, അനുഭവിക്കുന്നവര്‍ക്കല്ലേ അതിന്റെ ബുദ്ധിമുട്ട് അറിയുകയുള്ളൂ. പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് ഒത്തുപോകണമെന്നും ഒന്നിച്ചു കഴിയണമെന്നുമൊക്കെ പറയാം. ഇനി എനിക്ക് അതൊന്നും വേണ്ട. ഒരു പുരുഷന്‍ കൂടെയുണ്ടെങ്കിലേ ജീവിക്കാന്‍ പറ്റുകയുള്ളെന്നൊന്നുമില്ലല്ലോ’, അനുമോള്‍ അയച്ച സന്ദേശത്തില്‍ പറയുന്നു.
അനുമോള്‍ അയച്ച സന്ദേശത്തിന് സഹോദരി മറുപടി നല്‍കിയെങ്കിലും തിരിച്ച് പ്രതികരണം ഉണ്ടായിരുന്നില്ല. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. പിന്നീട് അറിയുന്നത് അനുമോള്‍ മരിച്ചുവെന്ന വാര്‍ത്തയാണ്.കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. സംഭവത്തിന് ശേഷം യുവതിയുടെ ഭര്‍ത്താവ് ഒളിവിലാണ്. ഇയാള്‍ക്കായുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടനും മുന്‍ എം പിയുമായി ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു. കൊച്ചിയിലെ ലേക്ഷോര്‍ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്.
ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹമിപ്പോഴുള്ളത്. ഇന്നസെന്റിനെ രണ്ടാഴ്ച മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അര്‍ബുദത്തെത്തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതകള്‍ മൂലമാണ് അദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടിയത്.
ആദ്യം ഐസിയുവിലായിരുന്ന അദ്ദേഹത്തെ ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് മുറിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ആരോഗ്യനില വീണ്ടും ഗുരുതരമാകുകയായിരുന്നു. അദ്ദേഹമിപ്പോള്‍ വെന്റിലേറ്ററിലാണ്.നാളെ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം.നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
ജാർഗണ്ഡിലെ ഗിരിദിഹ് ജില്ലയിൽ പോലീസ് നടത്തിയ റെയ്ഡിനിടെ ബൂട്ടിട്ട് ചവിട്ടി നാലു ദിവസം പ്രായമായ കുഞ്ഞ് കൊല്ലപ്പെട്ടതായി പരാതി. സംഭവത്തിൽ ആറ് പോലീസുകാർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ അഞ്ചുപേരെ സസ്പെൻഡ് ചെയ്തു.
ജാർഖണ്ഡിലെ ഗിരിദിഹ് ജില്ലയിൽ രണ്ടു പേരെ പിടികൂടാനായി പോലീസ് നടത്തിയ റെയ്ഡിനിടെയായിരുന്നു ഈ ദാരുണ സംഭവം. കുഞ്ഞിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റതായി കണ്ടെത്തി.
തുടർന്നാണ് പോലീസുകാർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്നു ഉദ്യോഗസ്ഥർ അറിയിച്ചു. ഗിരിദിഹയിലെ ഡിയോറി പോലീസ് സ്റ്റേഷനിലെ പോലീസുകാരായ സംഗം പഥക്, എസ്‌കെ മണ്ഡൽ എന്നിവരുൾപ്പെടെയുള്ള ആറ് പേർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇവരിൽ അഞ്ച് പേരെ സസ്‌പെൻഡ് ചെയ്തതായും ഉന്നത ഇദ്യോഗസ്ഥർ അറിയിച്ചു.
ഡിയോറി പോലീസ് സ്റ്റേഷന് കീഴിലുള്ള കൊഷോഡിംഗി ഗ്രാമത്തിലാണ് രണ്ട് പേരെ അറസ്റ്റ് ചെയ്യാനായി പോലീസ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്.
സ്വകാര്യ ആശുപത്രിയിലെ നഴ്‌സിംഗ് വിദ്യാർത്ഥിനിയെ കടന്നപിടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. വിജയപുരം സ്വദേശി ജോസഫ് (61) ആണ് അറസ്റ്റിലായത്. അബോധാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിക്ക് കൂട്ടിരിക്കാനെത്തിയ പ്രതി രോഗിയെ പരിചരിക്കാനെത്തിയ നഴ്‌സിംഗ് വിദ്യാർത്ഥിനിയെ കടന്ന് പിടിക്കുകയായിരുന്നു.
നഴ്‌സിംഗ് വിദ്യാർത്ഥിനിയുടെ പരാതിയിൽ പോലീസ് കേസെടുത്തിതിന് പിന്നാലെ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്എച്ഒ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മാർത്താണ്ഡവർമ്മ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ പ്ലസ് ടു വിദ്യാർത്ഥിനിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പതിനേഴുകാരൻ മുങ്ങി മരിച്ചു. ആലുവ തായിക്കാട്ടുകരയിൽ വാടകയ്ക്ക് താമസിക്കുന്ന ഗൗതം (17) ആണ് മരിച്ചത്. പാലാരിവട്ടം സ്വദേശിയും ഗൗതമിന്റെ സഹപാഠിയുമായ പെൺകുട്ടി പുഴയിൽ ചാടി ജീവനൊടുക്കാൻ ശ്രമിക്കുക്കുകയും ഗൗതം പിന്നാലെ ചാടി രക്ഷപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ പെൺകുട്ടി പരിക്കുകളോടെ രക്ഷപ്പെടുകയും ഗൗതം മുങ്ങി മരിക്കുകയുമായിരുന്നു.
ബുധനാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം നടന്നത്. മലപ്പുറം സ്വദേശിയായ യുവാവുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. കഴിഞ്ഞ ഡിസംബറിൽ സ്‌കൂൾ അധികൃതർ യുവാവിനെതിരെ പോലീസിൽ പരാതി നൽകുകയും പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. എന്നാൽ പെൺകുട്ടിയോ, പെൺകുട്ടിയുടെ മാതാവോ പരാതി നൽകാതെ യുവാവിനെതിരെ കേസെടുത്ത സംഭവത്തിൽ പെൺകുട്ടി മനോവിഷമം നേരിട്ടിരുന്നു.
കഴിഞ്ഞ ദിവസം മലപ്പുറം സ്വദേശിയായ യുവാവിനെ ചോദ്യം ചെയ്യാൻ പോലീസ് വിളിച്ച് വരുത്തിയിരുന്നു. ഇതോടെ പെൺകുട്ടി മാനസികമായി തളർന്നു. തുടർന്ന് സുഹൃത്തായ ഗൗതമിനെ വിളിച്ച് വരുത്തി ഇക്കാര്യങ്ങൾ പറയുകയും പുഴയിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിക്കുകയുമായിരുന്നു. പെൺകുട്ടി പുഴയിൽ ചാടിയതിന് പിന്നാലെ പെൺകുട്ടിയെ രക്ഷിക്കാനായി ഗൗതം ചാടിയെങ്കിലും മുങ്ങി പോകുകയായിരുന്നു.
മങ്കടയിൽ മെഡിക്കൽ വിദ്യാർത്ഥിനി ബൈക്ക് അപകടത്തിൽ മരിച്ച സംഭവത്തിൽ ബൈക്ക് ഓടിച്ച സഹപാഠിയെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശിനി അൽഫോൻസ (22) ബൈക്ക് അപകടത്തിൽ മരിച്ച സംഭവത്തിലാണ് തൃശൂർ സ്വദേശിയും അൽഫോൻസയുടെ സഹപാഠിയുമായ അശ്വിൻ (21) നെ പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാവിലെയാണ് തിരൂർക്കാട്ടിൽ വെച്ച് അശ്വിനും,അൽഫോൻസയും സഞ്ചരിച്ച ബൈക്ക് അപകടത്തിൽപെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അൽഫോൻസയുടെ ജീവൻ രക്ഷിക്കാനായില്ല.
അശ്വിൻ അശ്രദ്ധമായി ബൈക്ക് ഓടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ആശുപത്രിയിൽ ചികിത്സയിലായിരുന്ന അശ്വിൻ ആശുപത്രിയിൽ നിന്നും വന്നതിന് പിന്നാലെയാണ് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അശ്വിനും,അൽഫോൻസയും പെരിന്തൽമണ്ണ എംഇ എസ് മെഡിക്കൽ കോളേജിലെ അവസാന വർഷ എംബിബിഎസ് വിദ്യയാര്ഥികളാണ്.
റിയാദിൽ മലയാളി യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ആദിച്ചനല്ലൂർ സ്വദേശി അനീഷ് രാജൻ (39) നെയാണ് താമസ സ്ഥലത്തെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റിയാദ് അല്ല ഖലീജ് ഡിസ്ട്രിക്റ്റിലുള്ള വർക് ഷോപ്പിൽ ജോലി ചെയ്തുവരികയായിരുന്ന അനീഷ് രാജൻ കുറച്ച് ദിവസങ്ങളായി ജോലിക്ക് എത്തിയിരുന്നില്ല.
ജോലിക്ക് എത്താതിനെ തുടർന്ന് സഹപ്രവർത്തകരിൽ ചിലർ അനീഷ് രാജന്റെ താമസ സ്ഥലത്ത് എത്തി പരിശോധിച്ചപ്പോഴാണ് മുറിയിൽ മറിച്ച് കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. മാർച്ച് അഞ്ചിനാണ് അനീഷ് രാജൻ അവസാനമായി വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടത്.
അഞ്ചാം തീയതിമുതൽ ജോലിക്ക് എത്തുകയോ വീട്ടിലേക്ക് വിളിക്കുകയോ ചെയ്തിട്ടില്ല. അതേസമയം അനീഷ് രാജിന്റെ മരണത്തിന് പിന്നിലെ കാരണങ്ങൾ വ്യക്തമല്ല. സൗദി പോലീസ് എത്തിയാണ് മൃതദേഹം പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്.