വിവാഹാലോചനയിൽ നിന്ന് യുവതി പിൻമാറിയതിനെ തുടർന്ന് വീട് കയറി ആക്രമണം നടത്തി യുവാവ്. ചെന്നിത്തല കാരാഴ്മയിൽ ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. ആക്രമണത്തിൽ ഒരു കുടുംബത്തിലെ 5 പേർക്ക് വെട്ടേറ്റു. ഇവരിൽ 2 പേരുടെ നില ​ഗുരുതരമാണ്. പ്രതി രഞ്ജിത്ത് രാജേന്ദ്രനെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ വൈകിട്ട് പത്ത് മണിയോടെ സജ്‌നയുടെ വീട്ടിലെത്തി. ആദ്യം വെട്ടുകത്തി കൊണ്ട് സജ്‌നയെ മാരകമായി വെട്ടിപ്പരുക്കേല്‍പ്പിച്ചു. ഈ സമയം പിതാവ് റാഷുദീനും സഹോദരീഭര്‍ത്താവ് ബിനുവും ഓടിയെത്തി കത്തി പിടിച്ചുമാറ്റി. പ്രതിയുടെ കയ്യില്‍ മൂര്‍ച്ചയേറിയ മറ്റൊരു ആയുധം കൂടിയുണ്ടായിരുന്നു. ഇതുപയോഗിച്ചാണ് സജ്നയുടെ മാതാവ് നിർമലയുൾപ്പെടെ നാല് പേരെയും രഞ്ജിത്ത് ആക്രമിച്ചത്.

ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. കാരാഴ്മ സ്വദേശികളായ റാഷുദീൻ മകൾ, സജ്ന, മാതാവ് നിർമല എന്നിവരടക്കം അഞ്ച് പേർക്കാണ് പരുക്കേറ്റത്. സജ്‌നയുടെ ഭര്‍ത്താവ് മരിച്ചതിന് ശേഷം പുനര്‍ വിവാഹാലോചന നടക്കുന്നതിനിടെയാണ് കുടുംബം പ്രതി രഞ്ജിത്തിനെ പരിചയപ്പെടുന്നത്. എന്നാല്‍ ഇയാളുടെ സ്വഭാവദൂഷ്യം മനസിലായതോടെ റാഷുദീനും മകളും വിവാഹത്തില്‍ നിന്ന് പിന്മാറി.

അതേസമയം പ്രതി ഇവരുടെ വീട്ടില്‍ ഇടയ്ക്കിടെ സന്ദര്‍ശനം പതിവായിരുന്നു. ഇതിനിടെ സജ്‌ന കുവൈറ്റില്‍ നഴ്‌സിങ് ജോലിക്കായി പോയി. രണ്ട് വര്‍ഷത്തിന് ശേഷം ഇന്നലെ സജ്‌ന നാട്ടില്‍ തിരിച്ചെത്തി. എന്നാല്‍ താനുമായുള്ള വിവാഹത്തിന് സജ്നയും വീട്ടുകാരും തയ്യാറല്ലെന്ന് അറിഞ്ഞതോടെ പ്രതി ആക്രമണം ആസൂത്രണം ചെയ്യുകയായിരുന്നു.