വിഷം ഉള്ളില്‍ച്ചെന്ന് അച്ഛനും മകളും മരിച്ചനിലയില്‍. ഗുരുതരാവസ്ഥയിലായിരുന്ന അമ്മയെയും മകനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗൃഹനാഥന്‍ മറ്റുള്ളവര്‍ക്ക് അവരറിയാതെ ഗുളികയിലൂടെ വിഷം നല്‍കിയതാണെന്ന് പോലീസ് കരുതുന്നു.
വെങ്ങാനൂര്‍ പുല്ലാനിമുക്ക് സത്യന്‍ മെമ്മോറിയല്‍ റോഡ് ശിവബിന്ദുവില്‍ ശിവരാജന്‍(56), മകള്‍ അഭിരാമി(22) എന്നിവരാണ് മരിച്ചത്. ശിവരാജന്റെ ഭാര്യ ബിന്ദു(50), മകന്‍ അര്‍ജുന്‍(19) എന്നിവരെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കടബാധ്യതയാണ് ശിവരാജനെ ആത്മഹത്യക്കു പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു. വിഴിഞ്ഞം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെ താത്കാലിക ജീവനക്കാരിയാണ് ബിന്ദു. കഴിഞ്ഞ ദിവസങ്ങളില്‍ രാത്രിയില്‍ ബി കോംപ്ലക്‌സ് എന്ന പേരില്‍ ശിവരാജന്‍ എല്ലാവര്‍ക്കും ഗുളിക നല്‍കുമായിരുന്നു. വ്യാഴാഴ്ച രാത്രി ഇങ്ങനെ നല്‍കിയ ഗുളികയില്‍ സയനൈഡ് കലര്‍ത്തിയതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പുലര്‍ച്ചെ മൂന്നോടെ ഛര്‍ദിച്ചവശനായ മകന്‍ അര്‍ജുന്‍, അച്ഛന്റെയും അമ്മയുടെയും മുറിയിലെത്തി അവരെ വിളിച്ചിരുന്നു. പ്രതികരിക്കാത്തതിനെത്തുടര്‍ന്ന് കല്ലുവെട്ടാന്‍കുഴിയില്‍ താമസിക്കുന്ന ഇളയച്ഛന്‍ സതീഷിനെ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞു. സതീഷെത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ആംബുലന്‍സിലെ നഴ്സ് പരിശോധിച്ചപ്പോള്‍ത്തന്നെ ശിവരാജന്റെയും അഭിരാമിയുടെയും മരണം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് വിഴിഞ്ഞം പോലീസില്‍ വിവരം നല്‍കി. അവശനിലയിലായ ബിന്ദുവിനും മകന്‍ അര്‍ജുനും ആംബുലന്‍സ് ജീവനക്കാര്‍ അടിയന്തരചികിത്സ നല്‍കി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. അര്‍ജുന്റെ നില ഉച്ചയോടെ മെച്ചപ്പെട്ടു. ബിന്ദു അപകടനില തരണംചെയ്തിട്ടില്ല.
സ്വര്‍ണപ്പണിക്കാരനായ ശിവരാജന്‍ പുളിങ്കുടിയില്‍ കട വാടകയ്‌ക്കെടുത്ത് സ്വര്‍ണാഭരണങ്ങള്‍ പണിതുനല്‍കിയാണ് കഴിഞ്ഞിരുന്നത്. പുല്ലാനിമുക്കിലുള്ള വീടുവയ്ക്കുന്നതിന് കെ.എസ്.എഫ്.ഇ.യുടെ കാഞ്ഞിരംകുളം, കരമന ശാഖകളില്‍നിന്നും വെങ്ങാനൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍നിന്നും വായ്പ എടുത്തിരുന്നു. കോവിഡ് കാലത്ത് ഇവയുടെ തിരിച്ചടവ് മുടങ്ങി. തിരിച്ചടവിനു പലപ്പോഴായി സുഹൃത്തുക്കളില്‍നിന്നു പലിശയ്ക്ക് പണംവാങ്ങിയത് കൂടുതല്‍ കടത്തിലാക്കി.
ഒടുവില്‍ കെ.എസ്.എഫ്.ഇ.യും ബാങ്കും നോട്ടീസ് അയച്ചപ്പോള്‍ വീട് വില്‍ക്കാന്‍ തീരുമാനിച്ചു. പക്ഷേ, ആ തുകയില്‍ കടംവീട്ടിയശേഷം മറ്റൊരു വീട് വാങ്ങാനുള്ള പണം തികയുമായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇതിന്റെ മനോവിഷമത്തിലാവാം ശിവരാജന്‍ ഭാര്യക്കും മക്കള്‍ക്കും വിഷംനല്‍കി ആത്മഹത്യക്കു ശ്രമിച്ചതെന്ന് ബന്ധുക്കള്‍ കരുതുന്നു. അതേസമയം ഒരുമാസം മുമ്പ് വീട്ടില്‍ താമസത്തിനെത്തിയ ബിന്ദുവിന്റെ 85 വയസ്സുള്ള അമ്മ കനിയമ്മ രാവിലെയാണ് സംഭവം അറിഞ്ഞത്.
മരിച്ചവരുടെയുള്ളില്‍ സയനൈഡിനു സമാനമായ ദ്രാവകമുണ്ടായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞതായി വിഴിഞ്ഞം പോലീസ് പറഞ്ഞു. അര്‍ജുന്‍ ഗുളികകള്‍ ഛര്‍ദിച്ചതിനാലാണ് അപകടനില തരണംചെയ്തതെന്നും പോലീസ് പറഞ്ഞു. ബിരുദപഠനം പൂര്‍ത്തിയാക്കിയശേഷം പി.എസ്.സി. പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു അഭിരാമി. കാര്യവട്ടത്ത് ഒന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥിയാണ് അര്‍ജുന്‍.
വിഴിഞ്ഞം എസ്.എച്ച്.ഒ. പ്രജീഷ് ശശി, എസ്.ഐ.മാരായ ഹര്‍ഷകുമാര്‍, ജി.വിനോദ്, സീനിയര്‍ സി.പി.ഒ. വിനിത കുമാരി എന്നിവര്‍ പുല്ലാനിമുക്കിലെ വീട്ടിലെത്തി ശിവരാജന്റെയും അഭിരാമിയുടെയും മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് അടക്കമുള്ള പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടത്തിനുശേഷം കല്ലുവെട്ടാന്‍കുഴിയിലെ സമുദായ ശ്മശാനത്തില്‍ വൈകീട്ട് ആറോടെ സംസ്‌കാരം നടത്തി.
ന്യൂഡൽഹി∙ യമുന നദിയിലെ ജലനിരപ്പ് 45 വർഷത്തിനുശേഷം ഏറ്റവും ഉയർന്ന നിലയിൽ. 207.55 മീറ്ററാണ് ഇപ്പോൾ ജലനിരപ്പ്. 45 വർഷം മുൻപ് 207.49 മീറ്റർ വരെയാണ് ജലനിരപ്പ് ഉയർന്നത്. നദീതീരത്തെ വീടുകളും കെട്ടിടങ്ങളും വെള്ളത്തിനടിയിലായി. ഡൽഹിയിൽ പലഭാഗത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഹരിയാനയിലെ ഹത്നികുണ്ഡ് അണക്കെട്ടിൽനിന്ന് കൂടുതൽ വെള്ളം ഒഴുക്കരുതെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. രാജ്യതലസ്ഥാനത്ത് പ്രളയമുണ്ടാകുന്നത് ലോകത്തിനു നല്ല സന്ദേശമായിരിക്കില്ല നൽകുന്നതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തിൽ കേജ്‌രിവാൾ പറഞ്ഞു.
‘‘ഹത്നികുണ്ഡ് അണക്കെട്ടിൽനിന്ന് ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കണം. വരും ആഴ്ചകളിൽ ഡൽഹിയിൽ ജി20 യോഗം നടക്കാൻ പോകുകയാണ്. ദുരന്തത്തിൽനിന്നു ജനത്തെ ഒരുമിച്ചുനിന്നു രക്ഷിക്കണം. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ എത്രയും പെട്ടെന്ന് സുരക്ഷിത സ്ഥാനത്തേക്കു മാറണം. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണം.
രണ്ട് ദിവസമായി ഡൽഹിയിൽ മഴ പെയ്യുന്നില്ലെങ്കിലും യമുനയിലെ ജലനിരപ്പ് ഉയരുകയാണ്. ഹത്നികുണ്ഡ് ബാരേജിൽനിന്ന് വെള്ളം ഒഴുക്കിവിടുന്നതുകൊണ്ടാണ് ജലനിരപ്പ് കുറയാത്തത്. അതിനാൽ കേന്ദ്രം അടിയന്തരമായി വിഷയത്തിൽ ഇടപെടണം’’– കേജ്‌രിവാൾ ആവശ്യപ്പെട്ടു. സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അടിയന്തര യോഗം വിളിച്ചു.
പ്രളയഭീഷണി നേരിടുന്ന പ്രദേശങ്ങളിലുള്ളവരെ ദുരിതാശ്വാസ ക്യാംപുകളിലേക്കും സാമൂഹിക കേന്ദ്രങ്ങളിലേക്കും മാറ്റും. പ്രളയസാധ്യതാ പ്രദേശങ്ങള്‍ നിരീക്ഷിക്കുന്നതിനായി 16 കണ്‍ട്രോള്‍ റൂമുകള്‍ ഡല്‍ഹി സര്‍ക്കാര്‍ തുറന്നു. വെള്ളക്കെട്ടുള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ ദ്രുതഗതിയില്‍ പരിഹരിക്കുമെന്നും അരവിന്ദ് കേജ്‌രിവാള്‍ വ്യക്തമാക്കി.
യുവതിയെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. വളയം നിരവുമ്മൽ സ്വദേശി അശ്വതി (25) യെയാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഭർതൃവീടിന് സമീപമുള്ള അയൽവാസിയായ അദ്ധ്യാപകന്റെ വീടിന്റെ കുളിമുറിയിലാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ. വാതിൽ തുറന്നുകിടക്കുന്നത് കണ്ട് ചെന്നുനോക്കിയപ്പോഴാണ് തൂങ്ങിയനിലയിൽ കണ്ടത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കോടഞ്ചേരി വടക്കയിൽ സുബിയുടെ ഭാര്യയാണ്.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെയാണ് അയൽവാസി കുഞ്ഞിപീടികയിൽ മോഹനൻ മാസ്റ്ററുടെ പറമ്പിലെ കിണറ്റിനോട് ചേർന്ന് കുളിമുറിയിലാണ് അശ്വതിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
മോഹൻമാസ്റ്റർ രാവിലെ എഴുന്നേറ്റപ്പോൾ കുളിമുറിയുടെ വാതിൽ തുറന്നു കിടക്കുന്നത് കണ്ട് അടുത്ത് ചെന്നപ്പോൾ കിണറ്റിലേക്കുള്ള കപ്പിയും കയറുംകെട്ടുന്ന ഭാഗത്ത് യുവതി തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു.
നാദാപുരം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
കൈവെട്ട് കേസില്‍ വിധി.. മൂവാറ്റുപുഴയില്‍ പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈപ്പത്തിവെട്ടിമാറ്റിയ കേസിലെ രണ്ടാംഘട്ട വിധി പ്രസ്താവിച്ച് കോടതി. ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.
സജില്‍, നാസര്‍, നജീബ്, നൗഷാദ്, മൊയ്തീന്‍ കുഞ്ഞ്, അയൂബ് എന്നിവരെയാണ് ശിക്ഷിച്ചത്. അഞ്ച് പ്രതികളെ കോടതി വെറുതെ വിട്ടു. ഷഫീക്, അസീസ്, സുബൈര്‍, മുഹമ്മദ് റാഫി, മന്‍സൂര്‍ എന്നിവരെയാണ് വെറുതെ വിട്ടത്. ഭീകരപ്രവര്‍ത്തനം തെളിഞ്ഞെന്ന് എന്‍ഐഎ കോടതി.
ഭീകരപ്രവര്‍ത്തനം, ഗൂഢാലോചന, 143 ആയുധം കൈവശം വെച്ചതിന്, ഒളിവില്‍ പോയത്, കാറിന് നാശം വരുത്തിയത്, പ്രൊഫസര്‍ ആയുധം ഉപയോഗിച്ച് ആക്രമിക്കുക, വധശ്രമം അടക്കം വിവിധ വകുപ്പുകള്‍ തെളിഞ്ഞു.സംഭവത്തിന്റെ മുഖ്യ സൂത്രധാരനായിരുന്ന ആലുവ സ്വദേശിയും പോപ്പുലര്‍ഫ്രണ്ട് നേതാവ് എം കെ നാസര്‍, കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത സവാദ് ഉള്‍പ്പെടെ പതിനൊന്ന് പ്രതികളുടെ വിചാരണയാണ് പൂര്‍ത്തിയായത്. ആദ്യഘട്ടത്തില്‍ മുപ്പത്തിയേഴ് പ്രതികളെ വിസ്തരിച്ച കോടതി 11 പേര്‍ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചിരുന്നു. ആദ്യഘട്ട കുറ്റപത്രത്തിന് ശേഷം അറസ്റ്റിലായവരുടെ വിചാരണയാണ് രണ്ടാംഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത്. തൊടുപുഴ ന്യൂമാന്‍ കോളജിലെ ബികോം മലയാളം ഇന്റേണല്‍ പരീക്ഷക്ക് തയാറാക്കിയ ചോദ്യപേപ്പറില്‍ പ്രവാചക നിന്ദയുണ്ടെന്നാരോപിച്ചാണ് പ്രതികള്‍ പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്. ഇപ്പോള്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടാണ് കൃത്യം ആസൂത്രണം ചെയ്തതും നടപ്പാക്കിയതുമെന്നാണ് എന്‍ ഐ എ കണ്ടെത്തിയിരിക്കുന്നത്.
തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ രണ്ടാംഘട്ട വിചാരണയില്‍ അഞ്ച് പ്രതികള്‍ കുറ്റക്കാരെന്ന് പ്രത്യേക എന്‍ഐഎ കോടതിയുടെ വിധി. അഞ്ച് പ്രതികളെ വെറുതെ വിട്ടു. ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്ന ആലുവ സ്വദേശിയും പോപ്പുലര്‍ഫ്രണ്ട് നേതാവ് എം കെ നാസര്‍, കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത സവാദ് ഉള്‍പ്പെടെ പതിനൊന്ന് പ്രതികളുടെവിധിയാണ് ഇന്ന് പ്രസ്താവിച്ചത്. ഇവര്‍ക്കുള്ള ശിക്ഷ നാളെ പ്രഖ്യാപിക്കും. പരമാവധി കുറഞ്ഞ ശിക്ഷയെ നല്‍കാവൂവെന്ന് ശിക്ഷിക്കപ്പെട്ട പ്രതികള്‍ അപേക്ഷിച്ചു. എന്നാല്‍ വേദന എല്ലാവര്‍ക്കും ഉള്ളതല്ലേഎന്നായിരുന്നു കോടതിയുടെ മറുപടി.
രണ്ടാം പ്രതി സജല്‍, മൂന്നാം പ്രതി എം.കെ നാസര്‍, അഞ്ചാം പ്രതി നജീബ്, ഒമ്പതാം പ്രതി നൗഷാദ്, പതിനൊന്നാം പ്രതി മൊയ്തീന്‍കുഞ്ഞ്, പന്ത്രണ്ടാം പ്ര്രതി അയൂബ് എന്നിവരാണ് കുറ്റക്കാര്‍. എന്നാല്‍ നൗഷാദ്, അയൂബ്, മൊയ്തീന്‍ കുഞ്ഞ് എന്നിവര്‍ക്കെതിരെ യുഎപിഎ നിയമം നിലനില്‍ക്കില്ലെന്നും കോടതി കണ്ടെത്തി.
നാലാം പ്രതി ഫെഷീഖ്, ആറാം പ്രതി അസീസ്, എട്ടാം പ്രതി സുബൈര്‍, ഏഴാം പ്രതി മുഹമ്മദ് റാഫി, ആറാം പ്രതി മന്‍സൂര്‍ എന്നിവരെ വെറുതെ വിട്ടു.
യുഎപിഎ നിയമത്തിലെ നാല് കുറ്റങ്ങള്‍ ചുമത്തിയിരുന്നു. ഭീകര സംഘങ്ങളില്‍ ചേരുക, ഭീകര പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുക, സ്‌ഫോടക വസ്തുക്കള്‍/ ആയുധങ്ങള്‍ ഉപയോഗിക്കുക, തീവ്രവാദ പ്രവര്‍ത്തനം നടത്തുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. ഭീകര പ്രവര്‍ത്തനം നടത്തിയ സമുഹത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ പ്രതികള്‍ ശ്രമിച്ചുവെന്നാണ് എന്‍ഐഎയുടെ കുറ്റപത്രം.
ആദ്യഘട്ടത്തില്‍ മുപ്പത്തിയേഴ് പ്രതികളെ വിസ്തരിച്ച കോടതി 11 പേര്‍ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചിരുന്നു. ആദ്യഘട്ട കുറ്റപത്രത്തിനുശേഷം അറസ്റ്റിലായവരുടെ വിചാരണയാണ് രണ്ടാംഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത്.
തൊടുപുഴ ന്യൂമാന്‍ കോളജിലെ ബികോം മലയാളം ഇന്റേണല്‍ പരീക്ഷക്ക് തയാറാക്കിയ ചോദ്യപേപ്പറില്‍ പ്രവാചക നിന്ദയുണ്ടെന്നാരോപിച്ചാണ് പ്രതികള്‍ പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്. ഇപ്പോള്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടാണ് കൃത്യം ആസൂത്രണം ചെയ്തതും നടപ്പാക്കിയതുമെന്നാണ് എന്‍ ഐ എ കണ്ടെത്തല്‍. 2010 ജൂലായ് നാലിനായിരുന്നു സംഭവം.
കൊലപാതകക്കേസില്‍ ഒളിവില്‍പ്പോയ പ്രതി 28 വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍. കോഴിക്കോട് ചെറുവണ്ണൂര്‍ കൊല്ലേരിത്താഴം വീരാറ്റിത്തറയില്‍ (ശ്രീശൈലം) ശ്രീകുമാറിനെ(ചിങ്കു-51) യാണ് അറസ്‌റ്റ് ചെയ്‌തത്. ചെട്ടികുളങ്ങര പേള ചേന്നത്തുവീട്ടില്‍ ജയപ്രകാശിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിയാണിയാള്‍.
1995 ജനുവരി 12 നായിരുന്നു സംഭവം. അക്കാലത്ത് ചെട്ടികുളങ്ങര സ്വദേശിയായിരുന്ന ശ്രീകുമാര്‍ രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് കാട്ടുവള്ളില്‍ ക്ഷേത്രഗ്രൗണ്ടില്‍ വച്ച് ജയപ്രകാശുമായി വാക്കേറ്റത്തിലേര്‍പ്പെട്ടു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഗുരുതരമായി പരുക്കേറ്റ ജയപ്രകാശ് എറണാകുളം മെഡിക്കല്‍ ട്രസ്‌റ്റ് ആശുപത്രിയില്‍ വച്ച് മരിച്ചു. ഇതോടെ ശ്രീകുമാര്‍ ഒളിവില്‍ പോകുകയായിരുന്നു. മാവേലിക്കര പോലീസ് രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ മറ്റു പ്രതികളായ പ്രദീപും ജയചന്ദ്രനും വിചാരണനടപടികളുമായി മുന്നോട്ടുപോയി. ഒളിവില്‍ പോയ ശ്രീകുമാറിനെ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
27 വര്‍ഷം ഒളിവില്‍ കഴിഞ്ഞ ഇയാളെ പിടികൂടാന്‍ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസാ ജോണ്‍ പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു. ശ്രീകുമാറിന്റെ നാട്ടില്‍നിന്നും കിട്ടിയ വിവരങ്ങളനുസരിച്ച് മംഗലാപുരം, മൈസൂര്‍, ബംഗളുരു എന്നിവിടങ്ങളില്‍ അന്വേഷണം നടത്തി. ഈ പ്രദേശങ്ങളില്‍ ഇലക്‌ട്രീഷ്യനായി ജോലി ചെയ്‌തശേഷം ഇയാള്‍ കോഴിക്കോട്ടെത്തി ഹോട്ടല്‍ജോലിയും കല്‍പ്പണിയും ചെയ്യുന്നതായി വിവരം ലഭിച്ചു. തുടര്‍ന്ന് ഹോട്ടലുകളും കല്‍പ്പണി കരാറുകാരെയും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലൂടെയാണ് ഇയാളെ കണ്ടെത്തിയത്. കോഴിക്കോട് ഹോട്ടല്‍ ജോലി ചെയ്‌ത് വരുന്നതിനിടയില്‍ വിവാഹം കഴിച്ച് കുടുംബത്തോടൊപ്പം കോഴിക്കോട് ചെറുവണ്ണൂരില്‍ കഴിയുകയായിരുന്നു ഇയാള്‍.
ഡി.വൈ.എസ്.പി: എം.കെ.ബിനുകുമാര്‍, എസ്.എച്ച്.ഒ: സി.ശ്രീജിത്ത്, എ.എസ്.ഐ: റിയാസ്.പി.കെ, സി.പി.ഒമാരായ ഉണ്ണിക്കൃഷ്‌ണപിള്ള, മുഹമ്മദ്‌ഷഫീക്ക്, അരുണ്‍ഭാസ്‌കര്‍, സിയാദ്. എസ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. ഇന്ന് മാവേലിക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നില്‍ ഹാജരാക്കും.
കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നവവധു മരിച്ചു. പാലക്കാട് പുതുശേരി കുരുടിക്കാട് വച്ചാണ് അപകടമുണ്ടായത്. കണ്ണന്നൂർ പുതുക്കോട് സ്വദേശിനി അനീഷയാമണ് (20) മരിച്ചത്. ഭർത്താവ് കോയമ്പത്തൂർ സ്വദേശി ഷക്കീറിന്റെ (32) പരിക്ക് ഗുരുതമാണ്. നെന്മാറ കുനിശേരിയിലെ ബന്ധുവിന്റെ വീട്ടിൽ വിരുന്നിന് ശേഷം കോയമ്പത്തൂരിലെ ഭർത്താവിന്റെ വീട്ടിലേയ്ക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. സംഭവ സ്ഥലത്തുവച്ചു തന്നെ അനീഷ മരിച്ചു.
ഇന്ന് രാവിലെ പതിനൊന്ന് മണിക്കാണ് അപകടമുണ്ടായത്. പാലക്കാട് ഭാഗത്ത് നിന്നും കോയമ്പത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഇവരുടെ ബൈക്കിൽ അതേ ദിശയിൽ പോകുന്ന കണ്ടെയ്നർ ഇടിക്കുകയായിരുന്നു. ബൈക്കോടിച്ചിരുന്ന ഷക്കീറിന് ഗുരുരമായി പരിക്കേറ്റു. അനീഷയുടെ ഇടുപ്പിലൂടെ കണ്ടെയ്നർ കയറിയിറങ്ങി ഗുരുതരമായി പരിക്കേൽക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നിർത്തിയിട്ട കണ്ടെയ്നർ എടുക്കുന്ന സമയം ദമ്പതികൾ ഇടതുഭാഗത്ത് കൂടി ഓവർടേക്ക് ചെയ്തതാണ് അപകടത്തിന് കാരണമെന്നും പൊലീസ് പറയുന്നു. കസബ പൊലീസ് നടപടി സ്വീകരിച്ചുവരികയാണ്.
പത്തനംതിട്ടയില്‍ കനത്തമഴയെ തുടര്‍ന്ന് നൂറ്റാണ്ട് പഴക്കമുള്ള പള്ളി തകര്‍ന്നുവീണു. തിരുവല്ല നിരണം പനച്ചിമൂട് എസ് മുക്കില്‍ സി.എസ്.ഐ. പള്ളിയാണ് തകര്‍ന്നുവീണത്.
ബുധനാഴ്ച രാവിലെ ആറരയോടെയാണ് പള്ളി തകര്‍ന്നു വീണത്. ഏകദേശം 135 വര്‍ഷത്തോളം പഴക്കമുള്ള പള്ളിയാണിത്. പള്ളിയുടെ ചുറ്റുപാടും വെള്ളം നിറഞ്ഞു നില്‍ക്കുകയാണ്. പമ്പ മണിമല നദികളില്‍നിന്നുള്ള വെള്ളമാണ് ഇവിടെ എത്തുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : മകളുടെ മായാത്ത ഓർമ്മയിൽ നീറി കഴിയുകയാണ് വൈക്കം കുലശേഖരമംഗലം ആറാക്കൽ അശോകൻ. എന്നാൽ ഈ വിധി അദ്ദേഹത്തിന് സന്തോഷം പകരുന്നു. കെറ്ററിംഗിൽ കൊല്ലപ്പെട്ട മലയാളി നേഴ്സ് അഞ്ജുവിന്റെ (36) പിതാവാണ് അശോകൻ. അഞ്ജുവിനെയും മക്കളായ ജീവ (6), ജാൻവി (4) എന്നിവരെയും കൊലപ്പെടുത്തിയ അഞ്ജുവിന്റെ ഭർത്താവ് കണ്ണൂർ സ്വദേശി സാജുവിനെ (52) 40 വർഷം തടവിനു ശിക്ഷിച്ച വാർത്ത ഇന്നലെയാണ് അശോകൻ അറിയുന്നത്. ഇന്നലെ ആയിരുന്നു അഞ്ജുവിന്റെ ജന്മദിനവും.
പിറന്നാൾ സമ്മാനമായി ഈ വിധി മകൾക്ക് സമർപ്പിക്കുന്നു എന്നാണ് അശോകൻ പറഞ്ഞത്. എന്റെ മകൾക്ക് ഒരു സ്വഭാവദൂഷ്യവും ഇല്ലെന്നു തെളിഞ്ഞു. അർഹിച്ച ശിക്ഷയാണു സാജുവിനു ലഭിച്ചത്’ – അശോകൻ പറഞ്ഞു.
അഞ്ജുവിന്റെ ഓർമ്മയിൽ ഒരു വീട് എന്ന സ്വപ്നത്തിലേക്ക് അടുക്കുകയാണ് അശോകൻ. പുതിയ വീട് അഞ്ജുവിന്റെ ആഗ്രഹമായിരുന്നു. അഞ്ജുവിന്റെ ഇൻഷുറൻസ് തുകകൊണ്ട് വീടു നിർമ്മിക്കും. അഞ്ജുവിന്റെയും മക്കളുടെയും ഫോട്ടോകളും കളിപ്പാട്ടങ്ങളും ബ്രിട്ടനിൽ നിന്ന് എത്തിച്ചിരുന്നു. അതൊക്കെ പുതിയ വീട്ടിലെ മുറിയിൽ സൂക്ഷിക്കണം എന്ന ആഗ്രഹത്തിലാണ് അശോകൻ.
തിരുവനന്തപുരം: മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട കേസിൽ തന്നെ മനപ്പൂർവ്വം കുരുക്കാൻ രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നതായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിവൈ.എസ്‌പി റസ്റ്റം അടക്കമുള്ളവരുടെ പേരുകൾ എടുത്തു പറഞ്ഞു കൊണ്ട് ലോക്‌സഭാ സ്പീക്കർക്ക് പരാതി നൽകി. സിപിഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനക്ക് അനുസരിച്ച് തന്നെ കള്ളക്കേസിൽ കുടുക്കാൻ ഡിവൈ.എസ്‌പി റസ്റ്റം പ്രവർത്തിച്ചെന്നാണ് സുധാകരന്റെ ആറോപണം.
ലോക്സഭാ സ്പീക്കർക്ക് പുറമേ പാർലമെന്റ് എത്തിക്സ് കമ്മിറ്റി, സംസ്ഥാന പൊലീസ് മേധാവി, പൊലീസ് കംപ്ലയിന്റ് അഥോറിറ്റി എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്. തനിക്കെതിരായ സിപിഎമ്മിന്റെ രാഷ്ട്രീയ വേട്ടയാടലിന്റെ ഭാഗമാണ് ഈ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ തന്നെ പ്രതിചേർത്തുള്ള കള്ളക്കേസെന്ന് സുധാകരൻ ചൂണ്ടിക്കാട്ടുന്നു.
പുരാവസ്തു തട്ടിപ്പുകേസിലെ പ്രതിയും പോക്‌സോ കേസിൽ ശിക്ഷിക്കപ്പെടുകയും ചെയ്ത മോൺസൺ മാവുങ്കൽ വിയ്യൂർ ജയിൽ സൂപ്രണ്ട് മുഖാന്തരം എറണാകുളം പോക്സോ സെക്ഷൻ കോടതിയിൽ നൽകിയ പരാതിയിൽ ഇക്കാര്യങ്ങൾ വ്യക്തമാണെന്നു സുധാകരൻ ചൂണ്ടിക്കാട്ടി. മാവുങ്കലിനെ പോക്‌സോ കോടതി ശിക്ഷിച്ച ജൂൺ 17നാണ് തനിക്കെതിരായ ഗൂഢാലോചന നടന്നത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി റസ്റ്റം അദ്ദേഹത്തിന്റെ വാഹനത്തിലാണ് മോൺസൺ മാവുങ്കലിനെ കൊണ്ടുപോയത്.
മാധ്യമപ്രവർത്തകരുടെ സാന്നിധ്യമുള്ളതിനാലാണ് തന്റെ വണ്ടിയിൽ കൊണ്ടുപോകുന്നത് എന്നാണ് റസ്റ്റം ജയിൽ എസ്‌കോർട്ട് പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. യാത്രാമധ്യേ ഡിവൈ.എസ്‌പി അദ്ദേഹത്തിന്റെ ഓഫിസിൽ മോൺസണ് കഴിക്കാനുള്ള ഭക്ഷണം ഒരുക്കിയിട്ടുണ്ടെന്ന് അറിയിച്ചു. എന്നാൽ വണ്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ അതു നിരസിക്കുകയും ഹോട്ടലിൽനിന്നും കഴിക്കാനുള്ള പണം ജയിലിൽനിന്ന് നൽകിയതായി ഡിവൈ.എസ്‌പിയെ അറിയിക്കുകയും ചെയ്തു. എന്നാൽ ഡിവൈ.എസ്‌പി മാധ്യമപ്രവർത്തകരുടെ കാര്യം ഓർമിപ്പിച്ച് വീണ്ടും നിർബന്ധിച്ചതായും മോൺസൺ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
അതു നടക്കാതെ വന്നപ്പോൾ കളമേശേരി ക്രൈംബ്രാഞ്ച് ഓഫിസിന് സമീപത്തുള്ള പെട്രോൾ പമ്പിലെ ഒഴിഞ്ഞ സ്ഥലത്ത് വണ്ടി നിറുത്തി പുറത്തിറങ്ങിയ ഡിവൈ.എസ്‌പി ആരോടോ ഫോണിൽ സംസാരിച്ച ശേഷം തിരികെ വന്ന് തനിക്കെതിരെ രണ്ട് മൊഴികൾ എഴുതിനൽകണമെന്ന് ഭീക്ഷണിപ്പെടുത്തി. മോൺസൺ പെൺകുട്ടിയെ പീഡിപ്പിച്ച സമയത്ത് താൻ അവിടെ ഉണ്ടായിരുന്നതായും അനൂപ് 25 ലക്ഷം രൂപ മോൺസണ് നൽകിയത് താൻ പറഞ്ഞിട്ടാണെന്നും മൊഴി നൽകണമെന്നും ആവശ്യപ്പെട്ടു. അതിന് വിസമ്മതിച്ച മോൺസണെയും അയാളുടെ കുടുംബത്തേയും അധിക്ഷേപിക്കുകയും തോക്കുചൂണ്ടി മറ്റൊരു കേസുണ്ടാക്കി കസ്റ്റഡിയിൽ വാങ്ങി പ്രതികാരം തീർക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനെല്ലാം എക്സ്‌കോർട്ട് വന്ന പൊലീസ് ഉദ്യോഗസ്ഥർ സാക്ഷികളാണ്.
പോക്‌സോ കോടതിയുടെ വിധി വന്നതിന്റെ തൊട്ടടുത്ത ദിവസം ഡിവൈ.എസ്‌പി മോൺസണോട് ഉന്നയിച്ച ആവശ്യങ്ങൾ ദേശാഭിമാനി തനിക്കെതിരേ അപകീർത്തികരമായ വാർത്തയായി പ്രസിദ്ധീകരിച്ചു. അതിന്റെ ആധികാരികത പരിശോധിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തനിക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിക്കുകയും ചെയ്തു.
തനിക്കെതിരായ പരാതിക്കാർ പണം നൽകുന്നത് കണ്ടുവെന്ന് പറഞ്ഞ മോൺസണിന്റെ മുൻഡ്രൈവർക്കെതിരെ മോൺസൺ മാവുങ്കൽ സ്വഭാവദൂഷ്യത്തിന് പൊലീസിൽ പരാതപ്പെട്ടിട്ടുള്ളതായും അറിയാൻ സാധിച്ചിട്ടുണ്ട്. ജനപ്രതിനിധി കൂടിയായ തനിക്ക് ഇതാണ് ഗതിയെങ്കിൽ സാധാരണക്കാർക്ക് എന്തുനീതിയാണ് ലഭിക്കുന്നത്.
തനിക്കെതിരെ പ്രവർത്തിച്ച ക്രൈം ബ്രാഞ്ച് ഡിവൈ.എസ്‌പി സിപിഎമ്മിന്റെ കൈയിലെ ചട്ടുകം മാത്രമാണ്. രാഷ്ട്രീയ പോരാട്ടം ആശയപരമായി നടത്തുന്നതിന് പകരം കള്ളക്കേസുകൾ ഉണ്ടാക്കിയാണ് നേരിടുന്നത്. തനിക്കെതിരായി സിപിഎം നടത്തിയ ഗൂഢാലോചന അവർ ഇന്ന് നേരിടുന്ന രാഷ്ട്രീയ ജീർണതയുടെയും അപചയത്തിന്റെയും നേർചിത്രമാണ്. തനിക്കെതിരെ ഗൂഢാലോചന നടത്തുകയും അധിക്ഷേപിക്കുകയും ചെയ്ത എം വി ഗോവിന്ദനെതിരെയും പൊലീസിലെ പുഴുക്കുത്തുകൾക്കെതിരെയുമുള്ള ശക്തമായ നിയമ പോരാട്ടം തുടരുമെന്നും സത്യം തെളിയിക്കുമെന്നും സുധാകരൻ പറഞ്ഞു.