മാഞ്ചസ്റ്ററിൽ താമസിക്കുന്ന സിബിയുടെ ഭാര്യ സിജിയുടെ അമ്മ മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ഒന്നിലധികം പ്രതികൾ ഉണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.

സമീപവാസികളായ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസിന്റെ നിരീക്ഷണത്തിലാണ്. മോഷണത്തിന് വേണ്ടി മുൻകൂട്ടി ആസൂത്രണത്തോടെ നടത്തിയ കൊലപാതകമെന്നാണ് പോലീസ് വിലയിരുത്തൽ.

ഉച്ചസമയത്ത് വീട്ടിൽ ആളുണ്ടാവില്ലെന്ന് നേരത്തെ മനസ്സിലാക്കിയ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നും പോലീസ് സംശയിക്കുന്നു.

പ്രദേശത്തെ ഇതര തൊഴിലാളികളടക്കം ചിലർ പോലീസിന്റെ നിരീക്ഷണത്തിലാണ്. മൊബൈൽ ഫോൺ ടവർ അടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. വൈകാതെ പ്രതികളിലേക്കെത്താനാവുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ. ഇന്നലെ ഉച്ചയ്ക്കാണ് 72 കാരിയായ സാറാമ്മയുടെ മൃതദേഹം തലയ്ക്കടിച്ച് പൊട്ടിച്ച നിലയിൽ വീട്ടിൽ കണ്ടെത്തിയത് .

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്കും മൂന്നരയ്ക്കുമിടയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. 72 കാരിയായ സാറാമ്മ വീട്ടിൽ ഒറ്റയ്ക്കായിരുന്നു. മൂന്നരയോടെ ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ മരുമകളാണ് സാറാമ്മയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടത്. ഉച്ചയ്ക്ക് ഒരു മണിവരെ സാറാമ്മയെ വീടിൻറെ പരിസരത്ത് കണ്ടവരുണ്ട്. അതിനുശേഷമായിരിക്കും കൊലപാതകമെന്ന് സംശയിക്കുന്നു. ഇവരുടെ ദേഹത്തുണ്ടായിരുന്ന സ്വർണാഭരണങ്ങൾ നഷ്ടമായിട്ടുണ്ട് മോഷണം തന്നെയാണ് കൊലപാതക കാരണമെന്നാണ് പോലീസ് നിഗമനം. വീടിനുള്ളിലും മൃതദേഹത്തിന് ചുറ്റും മഞ്ഞൾപൊടി വിതറിയിട്ടുണ്ടായിരുന്നു.