India

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കോട്ടയം : ആദ്യ ഔദ്യോഗിക യാത്രയ്ക്കായി എത്തിയ വന്ദേ ഭാരത് എക്സ്പ്രസിന് സ്വീകരണം ഒരുക്കി തോമസ് ചാഴികാടൻ എംപി. കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയ ട്രെയിനിന്റെ ലോക്കോ പൈലറ്റിനെ എം.പി ഷാൾ അണിയിച്ച് സ്വീകരിച്ചു. ട്രെയിനിന് കോട്ടയം റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചത് മധ്യകേരളത്തിലെ സാധാരണക്കാരായ യാത്രക്കാർക്ക് ഏറെ ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

റെയിൽവേ സ്റ്റേഷനിലെത്തിയ തോമസ് ചാഴികാടൻ എം.പിയ്ക്കൊപ്പം റെയിൽവേ സ്റ്റേഷൻ മാനേജർ ബാബു തോമസ്, റെയിൽവേ മെഡിക്കൽ അസിസ്റ്റന്റ് സൂപ്രണ്ട് മുജീബ്, മറ്റ് റെയിൽവേ ഉദ്യോഗസ്ഥർ. കേരള കോൺഗ്രസ് നേതാക്കളായ വിജി എം തോമസ്, ജോസഫ് ചാമക്കാല, ജോജി കുറത്തിയാടൻ, കോട്ടയം മുൻസിപ്പൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പള്ളിക്കുന്നേൽ, ഗൗതം നായർ, ബിറ്റു വൃന്ദാവൻ, തങ്കച്ചൻ വാലേൽ , രൂപേഷ് പെരുമ്പള്ളിപ്പറമ്പിൽ, മുൻസിപ്പൽ കൗൺസിലർ സിൻസി പാറേൽ, എന്നിവരും എംപിക്കൊപ്പം ഉണ്ടായിരുന്നു

ആലപ്പുഴയിലെ വ്യാജ അഭിഭാഷകയായ സെസി സേവ്യര്‍ ഒടുവില്‍ കോടതിയില്‍ കീഴടങ്ങി. മാസങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന സെസി, ചൊവ്വാഴ്ച ആലപ്പുഴ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെത്തിയാണ് കീഴടങ്ങിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

മതിയായ യോഗ്യതയില്ലാതെ വ്യാജ രേഖകള്‍ ഉപയോഗിച്ച് അഭിഭാഷകയായി പ്രാക്ടീസ് ചെയ്തതിനാണ് ആലപ്പുഴ രാമങ്കരി സ്വദേശിനിയായ സെസി സേവ്യറിനെതിരേ പോലീസ് കേസെടുത്തിരുന്നത്. നിയമബിരുദം നേടാതെ മറ്റൊരാളുടെ എന്റോള്‍മെന്റ് നമ്പറിലായിരുന്നു സെസി അഭിഭാഷകയായി കോടതിയില്‍ പ്രാക്ടീസ് ചെയ്തിരുന്നത്. രണ്ടുവര്‍ഷത്തോളം ആലപ്പുഴ കോടതിയില്‍ പ്രാക്ടീസ് ചെയ്തുവന്ന ഇവര്‍ ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പിലും ജയിച്ചിരുന്നു. നിരവധി കേസുകളില്‍ ഇവരെ അഭിഭാഷക കമ്മീഷനായും നിയമിച്ചു. ഇതിനിടെയാണ് സെസിയ്ക്ക് നിയമബിരുദമില്ലെന്നും വ്യാജ രേഖകള്‍ ഉപയോഗിച്ചാണ് പ്രാക്ടീസ് ചെയ്യുന്നതെന്നുമുള്ള അജ്ഞാത കത്ത് ബാര്‍ അസോസിയേഷന് ലഭിച്ചത്. തുടര്‍ന്ന് യോഗ്യത തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടെങ്കിലും യുവതി ഒരു രേഖകളും നല്‍കിയില്ല. ഇതോടെ ബാര്‍ അസോസിയേഷനില്‍നിന്ന് സെസി സേവ്യറെ പുറത്താക്കി. ബാര്‍ അസോസിയേഷന്‍ തന്നെയാണ് സെസിക്കെതിരേ പോലീസില്‍ പരാതി നല്‍കിയത്.

വഞ്ചനാക്കുറ്റം, ആള്‍മാറാട്ടം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് സെസി സേവ്യറിനെതിരേ കേസെടുത്തിരുന്നത്. ബാര്‍ അസോസിയേഷനിലെ രേഖകള്‍ കൈക്കലാക്കിയതിന് മോഷണക്കുറ്റവും ചുമത്തിയിരുന്നു.

ഇതിനിടെ കോടതിയില്‍ കീഴടങ്ങാന്‍ എത്തിയിരുന്നെങ്കിലും പോലീസ് സാന്നിധ്യമുണ്ടെന്ന് മനസിലായതോടെ കോടതി വളപ്പിലെ പിറകുവശത്തെ ഗേറ്റ് വഴി മുങ്ങുകയായിരുന്നു. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ കോടതി തള്ളി. പൊതുസമൂഹത്തെയും നീതിന്യായ വ്യവസ്ഥയെയും വഞ്ചിച്ച സെസി സേവ്യര്‍, അടിയന്തരമായി കീഴടങ്ങണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. കീഴടങ്ങിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യാനും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മാസങ്ങളായി ഒളിവില്‍ കഴിയുന്ന സെസി സേവ്യര്‍ എവിടെയാണെന്ന് കണ്ടെത്താനോ പിടികൂടാനോ പോലീസിന് ഇതുവരെ കഴിഞ്ഞിരുന്നില്ല.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നേരെ വധഭീഷണി. അടിയന്തര സാഹചര്യമുണ്ടായാൽ പോലീസിനെ വിളിക്കാൻ ഉത്തർപ്രദേശ് സർക്കാർ നൽകിയ ടോൾ ഫ്രീ നമ്പരായ 112 എന്ന നമ്പറിലേക്ക് വിളിച്ച് അജ്ഞാതൻ ഭീഷണി മുഴക്കുകയായിരുന്നു എന്നാണ് റിപേപോർട്ട്. കോൾ വിളിച്ചയാൾക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

അതേസമയം, യുപി ആന്റി ടെറർ സ്‌ക്വാഡിന് (എടിഎസ്) ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുമുണ്ട്. ഈ ഫോൺകോളിന് പുറമെ, വിളിച്ചയാൾ യുപി പോലീസിന്റെ സോഷ്യൽ മീഡിയ ഡെസ്‌കിലേക്കും സന്ദേശമയച്ചിട്ടുണ്ട്.

‘യോഗി സിഎം കോ മർ ദു ഗാ ജൽദ് ഹായ് (മുഖ്യമന്ത്രി യോഗിയെ ഉടൻ കൊല്ലും),’ എന്നാണ് സന്ദേശമയച്ചിരിക്കുന്നത്.

തൃശ്ശൂരില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് പെണ്‍കുട്ടി മരിച്ച സംഭവം നേരില്‍ കണ്ടതിന്റെ ഞെട്ടലില്‍ നിന്നും മുത്തശ്ശി ഇനിയും മോചിതയായിട്ടില്ല. പട്ടിപ്പറമ്പ് കുന്നത്ത് വീട്ടില്‍ അശോക് കുമാറിന്റെ മകള്‍ ആദിത്യശ്രീയാണ് മരിച്ചത്.

വലിയൊരു പൊട്ടിത്തെറി കേട്ട് ഓടിയെത്തിയപ്പോള്‍ പേരക്കുട്ടി ചോരയില്‍ കുളിച്ച് കിടക്കുന്നതാണ് താന്‍ കണ്ടതെന്ന് കരച്ചിലടക്കാനാവാതെ മുത്തശ്ശി പറയുന്നു. ആദിത്യ പുതപ്പിനടിയില്‍ കിടന്ന് ഗെയിം കളിക്കുകയായിരുന്നുവെന്നും ഗുളികയെടുക്കാന്‍ താന്‍ പുറത്തുപോയപ്പോഴാണ് പൊട്ടിത്തെറി ശബ്ദം കേട്ടതെന്നും മുത്തശ്ശി കൂട്ടിച്ചേര്‍ത്തു.

മകളും മുത്തശ്ശിയുമാണ് അപകടസമയത്ത് വീട്ടിലുണ്ടായിരുന്നത്. അപകടവിവരം തന്നെ വിളിച്ചറിയിക്കുന്നത് സഹോദരനാണെന്നും എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണമെന്നും കുട്ടിയുടെ പിതാവ് അശോക് കുമാര്‍ ആവശ്യപ്പെട്ടു.

ഫോണ്‍ അമിതമായി ചൂടായിരുന്നു. പുതപ്പിനുള്ളിലായിരുന്നതിനാല്‍ അപകടത്തിന്റെ ആഘാതം കൂടി. പൊട്ടിത്തെറിച്ച മൊബൈലിന്റെ ബാറ്ററി വളഞ്ഞിരുന്നു. മൂന്നാംക്ലാസ്സുകാരിയാണ് ആദിത്യശ്രീ

നടൻമാരായ ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗത്തിനും വിലക്കേർപ്പെടുത്തി സിനിമാ സംഘടനകൾ. കൊച്ചിയിൽ ചേർന്ന അമ്മയുടേയും ഫെഫ്കയുടേയും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റേയും സംയുക്ത യോഗത്തിലാണ് തീരുമാനം. മയക്കുമരുന്നിന് അടിമകളായ നടൻമാരുമായി സഹകരിക്കില്ലെന്നും രണ്ട് താരങ്ങളും സെറ്റിൽ വളരെ അധികം ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നതെന്നും വാർത്താസമ്മേളനത്തിൽ നിർമ്മാതാവ് രഞ്ജിത്ത് വിമർശിച്ചു. കഴിഞ്ഞ ദിവസം ചില യുവ താരങ്ങൾ പ്രശ്നക്കാരാണെന്ന് ഫെഫ്ക് വ്യക്തമാക്കിയിരുന്നു. സിനിമയെ തകർക്കുന്ന ചിലരുടെ നിലപാടുകൾക്ക് വഴങ്ങില്ലെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വിലക്കേർപ്പെടുത്തിയത്.

വർഷങ്ങൾക്ക് മുൻപ് ഒളിച്ച് ചെയ്യുകയായിരുന്നു ഇതൊക്കെ. എന്നാൽ ഇപ്പോൾ പരസ്യമായിട്ടാണ് ഇവരിതൊക്കെ ചെയ്യുന്നത്. സർക്കാരിനോട് ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്, ഇവരുടെ മുടിയും നഖവും പല്ലുമൊക്കെ പരിശോധിച്ചോട്ടെ. അങ്ങനെയുള്ളവർ സിനിമയിൽ വേണ്ട. നടൻമാരോട് ആരോടും വ്യക്തിപരാമയി യാതൊരു വിരോധവുമില്ല. എന്നാൽ ബോധമില്ലാതെ ഇവർ ചെയ്ത് കൂട്ടിയാൽ അതിന് ഉത്തരവാദിത്തം മുഴുവൻ സിനിമാ സംഘടനകൾക്കാണ്’, രഞ്ജിത്ത് പറഞ്ഞു.

ഇത്തരം ആളുകളുമായി സഹകരിക്കില്ലെന്നാണ് ഇനി എല്ലാ സിനിമാ സംഘടനകളുടേതും തീരുമാനം. ലഹരി മരുന്ന് ഉപയോഗിക്കുന്ന ഒരുപാട് പേര് സിനിമയിൽ ഉണ്ട്. നല്ല സിനിമകളേയും താരങ്ങളേയും സാങ്കേതിക പ്രവർത്തകരേയും പ്രോത്സാഹിപ്പിക്കാൻ ഞങ്ങൾ തയ്യാറാണ്. എന്നാൽ ഇത്തരക്കാരുമായി സഹകരിക്കാൻ തയ്യാറല്ല.

മലപ്പുറത്ത് ഫുട്ബോൾ മൽസരം ഉദ്ഘാടനം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ നടൻ മാമുക്കോയയെ മലപ്പുറം വണ്ടൂരിലെ നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാളികാവ് പൂങ്ങോട് സെവൻസ് ഫുട്ബോൾ മൽസരം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് ആരോഗ്യ പ്രശ്നമുണ്ടായത്. നിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ തുടരുകയാണ്. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം.

നടന് കുഴപ്പങ്ങള്‍ ഒന്നുമില്ലെന്നും ആരോഗ്യാവസ്ഥയില്‍ പ്രശ്നമില്ലെന്നും ആശുപത്രി അധികൃതര്‍  പറഞ്ഞു. ആശുപത്രി പരിശോധനയില്‍ കുഴപ്പങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ആശുപത്രിയില്‍ ഐസിയുവിലാണ് മാമുക്കോയ ഉള്ളതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

മലയാളത്തിലെ പ്രമുഖ ഹാസ്യനടനാണ്‌ മാമുക്കോയ. കോഴിക്കോട് സ്വദേശിയായ മാമുക്കോയ നാടകരംഗത്തുനിന്നാണ് സിനിമയിൽ എത്തിയത്. കോഴിക്കോട് ജില്ലയിലെ തന്നെ കല്ലായിയിൽ മരം അളക്കലായിരുന്നു തൊഴിൽ. നാടകവും കല്ലായിലെ മരമളക്കൽ ജോലിയും അദ്ദേഹം ഒരുമിച്ചുകൊണ്ടുപോയി. കെ ടി മുഹമ്മദ്, വാസു പ്രദീപ്, ബി മുഹമ്മദ് (കവിമാഷ്), എ കെ പുതിയങ്ങാടി, കെ ടി കുഞ്ഞു്, ചെമ്മങ്ങാട് റഹ്മാൻ തുടങ്ങിയവരുടെ നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

കോഴിക്കോടൻ ശൈലിയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ശ്രീനിവാസനുമായുള്ള കൂട്ടുകെട്ടാണ് അദ്ദേഹത്തെ സിനിമയില്‍ കൈപിടിച്ച് ഉയര്‍ത്തിയത്. സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ സിനിമകളിലൂടെ മലയാളി മനസിലേക്ക് ആഴ്ന്നിറങ്ങാന്‍ മാമുക്കോയയിലെ അഭിനേതാവിന് കഴിഞ്ഞു. 1979 ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രവേദിയിൽ എത്തിയതു്. 1982-ൽ എസ് കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകൾ എന്ന ചിത്രത്തിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാർശയിൽ ഒരു വേഷം ലഭിച്ചു. ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തിലെ അറബി മുൻഷിയുടെ വേഷത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു.

മമ്മദിന്റെയും ഇമ്പച്ചി ആയിശയുടേയും മകനായി 1946-ൽ കോഴിക്കോട് ജില്ലയിലെ പള്ളിക്കണ്ടിയിൽ ജനനം. കോഴിക്കോട് എം എം ഹൈസ്കൂളിൽ പത്താംക്ലാസ് വരെ പഠനം. പഠനകാലത്തു തന്നെ നാടകത്തിലഭിനയിക്കുമായിരുന്നു മാമുക്കോയ. സുഹ്റയാണ് മാമുക്കോയയുടെ ഭാര്യ. നിസാർ, ഷാഹിദ, നാദിയ, അബ്ദുൾ റഷീദ് എന്നിവർ മക്കളാണ്.

ജീവനക്കാരന് 1500 കോടി രൂപയുടെ വീട് സമ്മാനിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ മുകേഷ് അംബാനി. തന്റെ വിശ്വസ്തനായ മനോജ് മോദിക്കാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ ഈ വലിയ സമ്മാനം നല്‍കിയിരിക്കുന്നത്.

മുംബൈയില്‍ ആണ് മുകേഷ് അംബാനി മനോജ് മോദിക്ക് സമ്മാനിച്ച വീട്. 1.7 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 22 നിലകളായാണ് കെട്ടിടം പണിതിരിക്കുന്നത്. മുംബൈയിലെ നേപ്പിയന്‍ സീ റോഡിലാണ് ഈ വീടുള്ളത്.

മുകേഷ് അംബാനിയുടെ സഹപാഠിയായിരുന്നു മനോജ് മോദി. 1980കളുടെ തുടക്കത്തില്‍ മുകേഷ് അംബാനിയുടെ പിതാവ് ധീരുഭായ് അംബാനി കമ്പനിയെ നയിക്കുമ്പോഴാണ് മനോജ് മോദി റിലയന്‍സില്‍ ചേര്‍ന്നത്. റിലയന്‍സ് കമ്പനിയുടെ വളര്‍ച്ചയ്ക്കായി അംബാനി തന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും ഒപ്പം കൂട്ടിയിരുന്നു.

അംബാനി കുടുംബത്തിലെ അംഗങ്ങള്‍ കഴിഞ്ഞാല്‍ സംഘത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ് മനോജ് മോദി. റിലയന്‍സ് ഗ്രൂപ്പിന്റെ എല്ലാ പ്രധാന തീരുമാനങ്ങള്‍ക്കും പിന്നില്‍ അദ്ദേഹമാണ്.

മനോജ് മോദി നിലവില്‍ റിലയന്‍സ് റീട്ടെയിലിന്റെയും റിലയന്‍സ് ജിയോയുടെയും ഡയറക്ടറായി പ്രവര്‍ത്തിക്കുന്നു. മനോജ് മോദിക്ക് മുകേഷ് അംബാനി സമ്മാനമായി നല്‍കിയ വീട് തലത്തി ആന്‍ഡ് പാര്‍ട്ണേഴ്സ് എല്‍എല്‍പി രൂപകല്‍പ്പന ചെയ്തതാണ്. കൂടാതെ വീട്ടുപകരണങ്ങള്‍ ഇറ്റലിയില്‍ നിന്ന് ഇറക്കുമതി ചെയ്തതാണ്.

മീശ വിനീത് എന്നു വിളിക്കുന്ന വിനീതും കൂട്ടാളിയായ ജിത്തുവും ചേർന്ന് പെട്രോൾ പമ്പിലെ ഉച്ചവരെയുള്ള കളക്ഷനായ രണ്ടര ലക്ഷം രൂപ തൊട്ടടുത്ത ബാങ്കിൽ അടയ്‌ക്കാൻ പോകുമ്പോൾ തട്ടിയെടുത്തത്. പ്രതികൾ മോഷണം നടത്തുന്നതിന് ഒരാഴ്ച മുന്നേ പമ്പിന്റെ പരിസരത്ത് എത്തി മാനേജർ ബാങ്കിൽ പണം അടയ്‌ക്കാൻ പോകുന്ന സമയവും മറ്റു കാര്യങ്ങളും മനസ്സിലാക്കിയിരുന്നു.

ജില്ലയിലെ പല പമ്പുകളിലും സമാനമായ മോഷണം നടത്താൻ ആലോചിച്ചിരുന്നുവെന്ന് പ്രതികൾ പോലീസിനോടു പറഞ്ഞു. ഒളിവിൽപ്പോയ പ്രതികളെ ഈ മാസം നാലിനാണ് തൃശ്ശൂരിൽ നിന്ന്‌ അറസ്റ്റ് ചെയ്തത്. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നെങ്കിൽ പൊലീസ് കസ്റ്റഡി അപേക്ഷ നൽകി വാങ്ങി ചോദ്യം ചെയ്തു. തുടർന്ന് തെളിവെടുപ്പിനായി വിവിധയിടങ്ങളിൽ കൊണ്ടുപോയി. മംഗലപുരം എസ്.ഐ. ഡിജെ ഷാലുവിൻ്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.

തെളിവെടുപ്പിന് തന്നെ വീട്ടിലേക്ക് കൊണ്ടു പോകരുതെന്ന് മീശ വിനീത് പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. തന്റെ അച്ഛൻ അസുഖ ബാധിതാനാണെന്നും താൻ കവർച്ചക്കാരനാണെന്ന് അറിഞ്ഞാൽ അച്ഛന് നഅത് താങ്ങാനാവില്ലെന്നും വിനീത് പൊലീസിനോട് പറഞ്ഞു. എന്നാൽ തെളിവെടുപ്പിന് വീട്ടിലേക്ക് കൊണ്ടുപോകാതിരിക്കുവാൻ അതൊരു കാരണമല്ലെന്ന് വ്യക്തമാക്കി പൊലീസ് വിനീതിനെ തെളിവെടുപ്പിന് കൊണ്ടു പോകുകയായിരുന്നു.

അതേസമയം തെളിവെടുപ്പിന് വീട്ടിലെത്തിയ പൊലീസുകാർക്ക് കാണാൻ കഴിഞ്ഞത് അമ്പരപ്പിക്കുന്ന കാഴ്ചകളായിരുന്നു. ഏതുനിമിഷവും നിലംപൊത്തുന്ന അവസ്ഥയിലാണ് വിനീതിൻ്റെ വീട് സ്ഥിതി ചെയ്യുന്നത്. വീട്ടിൽ അച്ഛൻ കിടപ്പിലായിരുന്നു. പട്ടിയും പൂച്ചയുമായി നിരവധി മൃഗങ്ങളസും വീട്ടിലുണ്ടായിരുന്നു. പലതും കിടക്കുന്ന കട്ടിലിലും മറ്റുമായിരുന്നു താമസിച്ചിരുന്നത്. എന്നാൽ വിനീതിനൊപ്പം പൊലീസ് എത്തിയതിന്റെ യാതൊരു അമ്പരപ്പും വീട്ടുകാർക്കുണ്ടായിരുന്നില്ലെന്നാണ് വിവരങ്ങൾ.

തൃശ്ശൂർ തിരുവില്വാമലയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച്‌ എട്ട് വയസുകാരി മരിച്ചു. പട്ടിപ്പറമ്പ്‌ കുന്നത്ത്‌ വീട്ടിൽ അശോക്‌ കുമാറിന്റെ മകൾ ആദിത്യശ്രീയാണ്‌ മരിച്ചത്‌. മൊബൈൽ ഫോണിൽ വീഡിയോ കാണുന്നതിനിടെ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് നിഗമനം. ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടം.

മൊബൈൽ ഫോണിൽ വീഡിയോ കാണുന്നതിനിടെ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പറയുന്നു.  ഫോൺ ചാർജ്ജിംഗിൽ ആയിരുന്നുവെന്ന് സംശയിക്കുന്നു. തിരുവില്വാമല ക്രൈസ്റ്റ്‌ ന്യൂ ലൈഫ്‌ സ്കൂളിലെ മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ്‌ ആദിത്യശ്രീ.

പിതാവ്‌ അശോക്‌ കുമാർ പഴയന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗമായിരുന്നു. പഴയന്നൂർ പോലീസും, ഫോറൻസിക്‌ സംഘവും അന്വേഷണം ആരംഭിച്ചു. വീടിനുള്ളിൽ നിന്ന് സ്ഫോടന ശബ്ദം കേട്ടതായി പരിസരവാസികൾ പറഞ്ഞു. വീട്ടിലെ രോഗിയായ വയോധികക്കായി ഓക്സിജൻ സിലിണ്ടറും വീടിനകത്ത്‌ സൂക്ഷിച്ചിരുന്നു.

എറണാകുളം ജില്ലയിലെ ക്രെെസ്തവ വിശ്വാസികൾ സാത്താൻ ആരാധനാ ഭയത്തിൽ. കഴിഞ്ഞ ദിവസം എറണാകുളം സെൻ്റ് തെരേസാസ് ആശ്രമദേവാലയത്തിലെ സംഭവങ്ങളാണ് ഇത്തരമൊരു ഭയം രൂപപ്പെടുത്തിയിരിക്കുന്നത്. പള്ളിയിൽ കയറി കുർബാനയിൽ പങ്കെടുത്ത് കുർബാനയുടെ ഭാഗമായ തിരുവോസ്തി സ്വീകരിച്ച നാല് അന്യമതസ്ഥരെ കഴിഞ്ഞദിവസം വിശ്വാസികൾ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരുന്നു. സാത്താൻ ആരാധനയുടെ ഭാഗമായിട്ടണ് ഇവർ തിരുവോസ്തി സ്വീകരിച്ചതെന്നാണ് ഇപ്പോൾ സംശയം ഉയർന്നിരിക്കുന്നത്. ഇതു സംബന്ധിച്ചുള്ള അന്വേഷണം എറണാകുളം സെൻട്രൽ പൊലീസ് ആരംഭിച്ചു.

കഴിഞ്ഞ ദിവസം വൈകുന്നേരം വൈകിട്ട് 6.30 ന് നടന്ന കുർബാനയ്ക്കിടയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. മലപ്പുറം താനൂർ സ്വദേശികളായ നാല് യുവാക്കളെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കുർബാനയുടെ ഭാഗമായി പുരോഹിതൻ തിരുവോസ്തി നൽകിയപ്പോൾ അത് കയ്യിൽ സ്വീകരിച്ച ഇവർ പകുതി കഴിച്ചശേഷം ബാക്കി പോക്കറ്റിൽ ഇടുകയായിരുന്നു. ഇതോടെയാണ് അടുത്തുനിന്ന് വിശ്വാസികൾക്ക് സംശയം ഉയർന്നത്. തുടർന്ന് വിശ്വാസികൾ ഇടപെട്ട് ഇവരെ തടഞ്ഞു വയ്ക്കുകയും എറണാകുളം സെൻട്രൽ പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. വിശ്വാസികൾ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പള്ളിയിൽ നടക്കുന്നതെന്താണെന്ന് അറിയാനുള്ള കൗതുകത്തിലാണ് അകത്ത് കയറിയതെന്നാണ് യുവാക്കൾ പറഞ്ഞത്. അതേസമയം ഇക്കാര്യം പൊലീസ് വിശ്വസിച്ചിട്ടില്ല. ഇവർക്ക് എന്തെങ്കിലും ദുരുദ്ദേശം ഉണ്ടായിരുന്നോയെന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ വിവരങ്ങൾ മലപ്പുറം പൊലീസ് സൂപ്രണ്ടിന് കൈമാറിയിട്ടുണ്ട്. മലപ്പുറത്തു നിന്നും കൂടുതൽ വിവരങ്ങൾ ലഭിക്കുംവരെ ഇവരെ ക്രിസ്തുവിൽ സൂക്ഷിക്കുമെന്ന് എറണാകുളം സെൻട്രൽ പൊലീസ് അറിയിച്ചു. അതേസമയം യുവാക്കൾക്കെതിരെ പരാതി നൽകില്ലെന്ന് പള്ളി അധികൃതരും അറിയിച്ചിട്ടുണ്ട്. പരാതി ലഭിക്കാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് പൊലീസും വ്യക്തമാക്കി.

എറണാകുളം ജില്ലയിൽ സാത്താനെ ആരാധിക്കുന്ന സംഘം സജീവമാണെന്നുള്ള വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു. സാത്താനെ പ്രസാദിപ്പിക്കാന്‍ ക്രൈസ്തവ വിശ്വാസത്തിൻ്റെ കാതലായ വിശുദ്ധ കുര്‍ബാനയെ അവഹേളിക്കുന്നതടക്കമുള്ള ആഭിചാരകര്‍മങ്ങളാണ് ഈ സംഘം നടത്തുന്നത്. കുർബാനയെ അപമാനിച്ചാൽ സമ്പത്ത് വര്‍ദ്ധിക്കുമെന്നും അഭിവൃദ്ധി ഉണ്ടാകുമെന്നാണ് സാത്താൻ ആരാധനാ സംഘം അന്ധമായി വിശ്വസിക്കുന്നത്. വാഴ്ത്തിയ തിരുവോസ്തി ദേവാലയങ്ങളില്‍ നിന്നു മോഷ്ടിച്ചു കൊണ്ടുവന്നു അതികഠിനമായ വിധത്തില്‍ അവഹേളിക്കുന്നതും വിശുദ്ധ ബൈബിള്‍ നിന്ദിക്കുന്നതും കുരുതി അഥവാ അരുംകൊല നടത്തുന്നതും അവരുടെ ആഭിചാരകര്‍മങ്ങളുടെ ഭാഗമാണ്. ഇതിൻ്റെ ഭാഗമായിട്ടാണോ യുവാക്കൾ പള്ളിയിൽ കടന്നുകയറി തിരുവോസ്തി സ്വീകരിച്ചതെന്നുള്ള സംശയമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്.

കോടഞ്ചേരി ഇടവകയില്‍ നിന്നു അഞ്ചര കിലോമീറ്റര്‍ മാറിയുള്ള ചെമ്പുകടവ് എന്ന സ്ഥലത്തെ ദേവാലയത്തില്‍ നിന്നും 2018 ൽ തിരുവോസ്തി തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടന്നിരുന്നു. വിശ്വാസികളുടെ സമയോചിത ഇടപെടല്‍ മൂലം അന്ന് ആശ്രമം പരാജയപ്പെടുകയായിരുന്നു. ഗ്രാമപ്രദേശങ്ങളിൽ നേരത്തെ പത്തനാരാ കേട്ടുകേൾവിയില്ലാത്ത സംഭവമായിരുന്നെങ്കിലും ഇപ്പോൾ അങ്ങനെയല്ലെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം എറണാകുളം പോലുള്ള മെട്രോ സിറ്റികളിൽ സാത്താൻ ആരാധന സംഘങ്ങൾ സജീവമായിരുന്നു. ഇത് സംബന്ധിച്ചുള്ള നിരവധി വാർത്തകൾ നേരത്തെ പുറത്തുവന്നിട്ടുണ്ട്. വെള്ളിയാഴ്ചകൾ തോറും നടക്കുന്ന സാത്താൻ ആരാധനകളിൽ തിരുവോസ്തിയെ വികലമായി ഉപയോഗിക്കാറുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇതിൻ്റെ ഭാഗമായിട്ടാണോ യുവാക്കൾ പള്ളികളിൽ കയറി തിരുവോസ്തി സ്വന്തമാക്കിയതെന്നാണ് ഇപ്പോൾ അന്വേഷിക്കുന്നത്.

RECENT POSTS
Copyright © . All rights reserved