India

വിവാഹാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കുടുംബസുഹൃത്ത് അറസ്റ്റില്‍. ബംഗളൂരുവിലാണ് സംഭവം. ശാന്തിനഗറിലെ നഞ്ചപ്പ സര്‍ക്കിളിലെ വീട്ടില്‍ അധ്യാപിക കൗസര്‍ മുബീനാണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ കുടുംബസുഹൃത്തായ മാണ്ഡ്യ സ്വദേശി നദീം പാഷയെ(35) ആണ് പോലീസ് പിടികൂടിയത്. കൗസര്‍ മുബീന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്ന ആളാണ് നദീം പാഷ. ഇയാള്‍ കൗസര്‍ മുബീനോട് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു.

എന്നാല്‍ കൗസര്‍ ഇത് നിരസിച്ചു. ഇതിന് പിന്നാലെ തന്റെ കൈയ്യില്‍ നിന്നും വാങ്ങിയ ഒരു ലക്ഷത്തോളം രൂപ നദീമിനോട് തിരികെ തരാന്‍ കൗസര്‍ ആവശ്യപ്പെടുകയും ചെയ്തു. ഇത് നദീമിനെ പ്രകോപിപ്പിച്ചു.തുടര്‍ന്നാണ് പ്രതി ആളില്ലാത്ത സമയം നോക്കി അധ്യാപികയെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തിയതെന്ന് ശാന്തിനഗര്‍ പൊലീസ് പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. വിവാഹമോചിതയായ ഇവര്‍ വീട്ടില്‍ മകള്‍ക്കൊപ്പമായിരുന്നു താമസം. സംഭവം നടക്കുമ്പോള്‍ മകള്‍ സ്‌കൂളിലായിരുന്നു. സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയപ്പോള്‍ വീട്ടില്‍ അതിക്രമിച്ച് കയറിയ ലക്ഷണങ്ങളൊന്നും ഇല്ലെന്ന് പൊലീസ് കണ്ടെത്തി.

ഇവരുമായി അടുത്ത ബന്ധമുള്ളയാളാണ് കൊലയാളിയെന്ന നിഗമനത്തില്‍ ഇതോടെ പൊലീസ് എത്തിച്ചേര്‍ന്നു. തുടര്‍ന്ന് വീട്ടില്‍ സ്ഥിരമായി വന്നിരുന്നവരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി. നദീം കൗസര്‍ മുബീനെ വിവാഹംകഴിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നുവെന്ന് കൗസറിന്റെ ബന്ധുക്കളും സുഹൃത്തുക്കളും മൊഴി നല്‍കിയിരുന്നു. ഇതിലൂടെയാണ് പൊലീസ് നദീമിലേക്ക് അന്വേഷണം കേന്ദ്രീകരിച്ചത്. തുടര്‍ന്ന് പ്രതി അറസ്റ്റിലാവുകയായിരുന്നു.

കാമുകിയെ കൊന്ന് കട്ടിലിനടിയിൽ ഒളിപ്പിച്ച ശേഷം കടന്നു കളഞ്ഞ പ്രതി പിടിയിൽ. മുംബൈയിൽ നഴ്സായിരുന്ന മേഘയാണ് കൊല്ലപ്പെട്ടത്.പ്രതി ഹർദിക് ഷായെ പാൽഘറിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് റെയിൽവെ പൊലീസ് പിടികൂടിയത്. കൊല്ലപ്പെട്ട മേഘ മലയാളിയാണെന്ന് പൊലീസ് വ്യക്തമാക്കി.മുംബൈയ്ക്ക് സമീപമുള്ള വാടക വീട്ടിൽവച്ചാണ് കൊലപാതകം. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കട്ടിലിനടിയിൽ മൃതദേഹം ഒളിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

37 കാരിയായ മേഘയും 27 കാരനായ ഹർദ്ദിക്കും കഴിഞ്ഞ മൂന്നുവർഷമായി പ്രണയത്തിലായിരുന്നു.പിന്നാലെ ഇരുവരും ഒന്നിച്ച് താമസിക്കാൻ തിരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ആറ് മാസമായി ഒന്നിച്ചായിരുന്നു താമസം.ഇതോടെ ഇവർക്കിടയിൽ പ്രശ്‌നങ്ങൾക്കും തുടക്കമായി.ഒരു മാസം മുമ്പാണ് ഇവർ വാടക വീട്ടിലേക്ക് മാറിയത്.ഇവരുടെ പതിവ് വഴക്കിനെക്കുറിച്ച് അയൽവാസികളും പരാതിപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു.

ഹർദിക്കിന് ജോലി ഉണ്ടായിരുന്നില്ല.ജോലിക്കാരിയായിരുന്ന മേഘയാണ് വീട്ടിലെ ചെലവുകളെല്ലാം നോക്കിയിരുന്നത്.ഇതേ ചൊല്ലിയാണ് ഇരുവരും നിരന്തരം വഴക്കിട്ടിരുന്നത്. അത്തരത്തിൽ ഉണ്ടായ ഒരു വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് വ്യക്തമാക്കി.മേഘയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കിടപ്പുമുറിയിലെ കട്ടിലിനടിയിലെ അറയിൽ ഹാർദിക് ഒളിപ്പിക്കുകയായിരുന്നു.പിന്നാലെ വീട്ടിലുണ്ടായിരുന്ന ഗൃഹോപകരണങ്ങളും മറ്റും വിറ്റശേഷം ഈ പണവുമായാണ് ഇയാൾ കടന്നത്.

പൊലീസ് തെരച്ചിലിൽ ഇയാൾ ട്രെയിനിൽ പാൽഘറിലേക്ക് കടക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് മനസിലായതോടെ റെയിവെ പൊലീസിൽ വിവരമറിയിച്ച് പിടികൂടുകയായിരുന്നു.ഇയാൾ ട്രെയിനിൽ രക്ഷപ്പെടുകയാണെന്ന വിവരത്തെത്തുടർന്ന് പൊലീസ് ഇയാളുടെ ലൊക്കേഷൻ പിന്തുടരുകയും മധ്യപ്രദേശിലെ നഗ്ദയിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുക്കാൻ ക്രൈംബ്രാഞ്ച് സംഘം പോകുകയാണെന്ന് പൊലീസ് പറഞ്ഞു.

മലാഡിൽ നിന്നുള്ള വജ്രവ്യാപാരിയുടെ മകനാണ് ഹർദിക്.തൊഴിൽരഹിതനായ ഹാർദിക്, പിതാവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 40 ലക്ഷം രൂപ പിൻവലിച്ചതിനെ തുടർന്ന് കുടുംബവുമായുള്ള ബന്ധം വഷളായി.തിങ്കളാഴ്ച കെട്ടിടത്തിലെ താമസക്കാർ മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മേഘയുടെ മരണവിവരം അറിയിച്ച് സഹോദരിക്ക് ഷാ സന്ദേശം അയച്ചിരുന്നതായും പൊലീസ് പറഞ്ഞു.

അച്ഛനും അമ്മയും മരിച്ചപ്പോള്‍ പോലും ഒരുനോക്ക് കാണാന്‍ എത്താതിരുന്ന മക്കള്‍ സ്വത്തുക്കള്‍ വില്‍ക്കാന്‍ നാട്ടിലെത്തിയപ്പാള്‍ വമ്പന്‍ ട്വിസ്റ്റ്. കോടികളുടെ സ്വത്ത് മുഴുവനും ട്രസ്റ്റിന് എഴുതിവെച്ച് പിതാവ്.

ആദായനികുതി ഓഫീസിലെ ഉന്നത പദവിയില്‍ നിന്ന് വിരമിച്ച രശ്മികാന്ത് തക്കറും ഭാര്യ നീമ തക്കറും അഹമ്മദാബാദിലെ സാറ്റലൈറ്റ് ഏരിയയിലാണ് താമസിച്ചിരുന്നത്. ഇവരുടെ രണ്ട് ആണ്‍മക്കളും യുകെയില്‍ സ്ഥിരതാമസമായപ്പോള്‍ മാതാപിതാക്കള്‍ ഇടയ്ക്കിടെ മക്കളെ വിളിച്ച് വരാന്‍ ആവശ്യപ്പെടുമായിരുന്നു. എന്നാല്‍ ഇവര്‍ വരാന്‍ കൂട്ടാക്കിയിരുന്നില്ല.

2018ല്‍ നിമാബെന്‍ വൃക്കരോഗിയായി. തുടര്‍ന്ന് രശ്മികാന്ത് തക്കര്‍ തന്റെ രണ്ട് മക്കളോടും അമ്മയെ കാണാന്‍ വരാന്‍ ആവശ്യപ്പെട്ടു, അപ്പോഴും മക്കള്‍ രണ്ട്‌പേരും ഇന്ത്യയിലേക്ക് വരാന്‍ തയ്യാറായില്ല. മാത്രമല്ല, രശ്മികാന്ത് നിരന്തരം വിളച്ചതോടെ അവര്‍ കോള്‍ എടുക്കാന്‍ പോലും തയ്യാറായില്ല.

2019ല്‍ മക്കളെ കാണാനാകാതെ മനം നൊന്ത് നീമാബെന്‍ മരിച്ചു. അമ്മയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ രശ്മികാന്ത് മക്കളോട് ആവശ്യപ്പെട്ടെങ്കിലും അതിനും അവര്‍ എത്തിയില്ല. ഇതിനു പിന്നാലെ തന്റെ കോടിക്കണക്കിന് വിലവരുന്ന ബംഗ്ലാവിന്റെയും, സിജി റോഡിലെ ഓഫീസിന്റെയും ചുമതല തങ്ങളെ ഇത്രയും കാലം നോക്കിയ സുഹൃത്തിന്റെ മകന്‍ കിഷോറിന് രശ്മികാന്ത് എഴുതി നല്‍കി. മാത്രമല്ല, തന്റെ മരണശേഷം തങ്ങളുടെ എല്ലാ സ്വത്തുക്കളും ഒരു ട്രസ്റ്റിന് ലഭിക്കും വിധമായിരുന്നു രശ്മികാന്ത് വില്‍പ്പത്രം തയ്യാറാക്കിയത്. പണവും ആഭരണങ്ങളും കിഷോറിന് സമ്മാനിക്കുകയും ചെയ്തു.

എന്നാല്‍ പിതാവിന്റെ മരണശേഷം രണ്ട് മക്കളും യുകെയില്‍ നിന്ന് സ്വത്തുക്കള്‍ വില്‍ക്കാനായി ഇന്ത്യയിലെത്തിയപ്പോഴാണ് വമ്പന്‍ ട്വിസ്റ്റ് കാത്തിരുന്നത്. സ്വത്തില്‍ നിന്നും ഒരു പൈസ പോലും അദ്ദേഹം മകള്‍ക്ക് നല്‍കിയില്ല. തുടര്‍ന്ന് സ്വത്തുക്കള്‍ ഇല്ലെന്ന് അറിഞ്ഞതിനു പിന്നാലെ മക്കള്‍ കോടതിയെ സമീപിക്കുകയായിരുന്നു. രണ്ട് മക്കളും സ്വത്ത് ലഭിക്കാന്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. മറുപടി നല്‍കാന്‍ സ്വകാര്യ ട്രസ്റ്റിനും പവര്‍ ഓഫ് അറ്റോണിക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്ക് ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ വാദം കേള്‍ക്കും.

തമിഴ്‌നാട് തെങ്കാശിയിൽ മലയാളിയായ റെയിൽവേ ഗേറ്റ് ജീവനക്കാരിക്കുനേരെ നടന്നത് അതിക്രൂരമായ ആക്രമണമാണെന്ന് റിപ്പോർട്ടുകൾ. തെങ്കാശി പാവൂർ സത്രം റെയിൽവേ ഗേറ്റ് ജീവനക്കാരിയായ കൊല്ലം സ്വദേശി യുവതിക്ക് നേരേയാണ് ആക്രമണം നടന്നത്. യുവതിയെ പീഡിപ്പിക്കാൻ ലക്ഷ്യമിട്ടാണ് അക്രമി എത്തിയതെന്നാണ് വിവരം. പീഡന ശ്രമത്തിനിടെ ക്രൂരമായ ആക്രമണമാണ് യുവതി നേരിട്ടത്. മുഖത്തിടിച്ച അക്രമി തന്നെ പിടിച്ചു കിടത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് യുവതി വയക്തമാക്കിയത്.

അക്രമിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിയെ തിരുനെൽവേലി റെയിൽവേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസ് അന്വേഷണം ആരംഭിച്ചുവെങ്കിലും അക്രമിയെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. തെങ്കാശി പാവൂര്‍ഛത്രം റെയില്‍വേ ഗേറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കൊല്ലം സ്വദേശിയായ യുവതിയാണ് ആക്രമണത്തിനിരയായത്. റെയില്‍വേ ട്രാക്കിലൂടെ യുവതിയെ വലിച്ചിഴച്ച അക്രമി ലൈംഗികമായി പീഡിപ്പിക്കാനുള്ള ശ്രമത്തിനിടെ യുവതി രക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞദിവസം രാത്രി എട്ടരയോടെ ആളൊഴിഞ്ഞ പ്രദേശത്തുവച്ചാണ് യുവതി ആക്രമിക്കപ്പെട്ടതെന്നാണ് സൂചനകൾ. ഗേറ്റ് കീപ്പറുടെ മുറിയിൽ നിൽക്കെ പിന്നിലൂടെ പതുങ്ങിയെത്തിയ അക്രമി കടന്നുപിടിക്കുകയായിരുന്നു എന്നാണ് വിവരം. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അക്രമി അതിശക്തനായിരുന്നു എന്നും യുവതി പറഞ്ഞു. ശരീരത്തിലുള്ള സ്വർണം എടുത്തശേഷം ജീവൻ തിരികെ തരണമെന്ന് കേണപേക്ഷിച്ചെങ്കിലും അയാൾ ചെവിക്കൊണ്ടില്ലെന്നും യുവതി വ്യക്തമാക്കി. തുടർന്ന് മുറിയിലുണ്ടായിരുന്ന ഫോണിൻ്റെ റിസീവർ ഉപയോഗിച്ച് അയാൾ യുവതിയുടെ തലയ്ക്കടിക്കുകയായിരുന്നു.

ഇതോടെ യുവതി സർവശക്തിയുമെടുത്ത് അക്രമിയെ ചവിട്ടി മറിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. നിലവിളിച്ചുകൊണ്ട് പുറത്തേക്കോടിയെങ്കിലും അക്രമി പിന്നാലെയെത്തി പിടികൂടി. തുടർന്ന് ട്രാക്കിലൂടെ വലിച്ചിഴയ്ക്കാനും ശ്രമമിച്ചു. യുവതിയുടെ നിലവിളി കേട്ട് ആളുകൾ എത്തുമെന്ന് മനസ്സിലാക്കിയ അക്രമി ഇതിനിടെ രക്ഷപ്പെടുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റനിലയില്‍ കണ്ടെത്തിയ ജീവനക്കാരിയെ പിന്നീട് നാട്ടുകാരാണ് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെനിന്ന് തിരുനെല്‍വേലിയിലെ ആശുപത്രിയിലേക്ക് മാറ്റഷുകയായിരുന്നു. അക്രമിയെ കണ്ടെത്താൻ തെങ്കാശി എസ് പിയുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചനകൾ.

ഹരിയാനയിൽ രണ്ട് യുവാക്കളെ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മുസ്ലിം യുവാക്കളായ നാസിർ(25) ജുനൈദ്(35) എന്നിവരെയാണ് ദാരുണായ മരിച്ച നിലയിൽ കണ്ടെത്തിയത്. പൂർണമായും കത്തിനശിച്ച കാറിനുള്ളിലായിരുന്നു രണ്ട് മൃതദേഹങ്ങളും കണ്ടെടുത്തത്. പശുക്കടത്ത് ആരോപിച്ച് തട്ടിക്കൊണ്ടുപോയ യുവാക്കളെ ചുട്ടുകൊന്നതെന്നാണ് കുടുംബത്തിന്റെ ആരോപണം.

കൊലപാതകത്തിൽ ഗോസംരക്ഷകരെന്ന് അവകാശപ്പെടുന്ന അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തു. വ്യാഴാഴ്ച രാവിലെ ഭീവാനിയിലാണ് രണ്ടുയുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. കാറിന് തീപ്പിടിച്ചതാണോ അതോ കാറിന് തീവെച്ച് രണ്ടുപേരെയും ജീവനോടെ കത്തിച്ചതാണോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്നാണ് പോലീസ് അറിയിച്ചു. പശുക്കടത്താണോ സംഭവത്തിന് പിന്നിലെന്നും അന്വേഷണം നടത്തി വരികയാണ്.

നാസിറിനെയും ജുനൈദിനെയും ബുധനാഴ്ച ഭരത്പുരിൽനിന്ന് തട്ടിക്കൊണ്ടുപോയെന്നാണ് ബന്ധുക്കൾ നൽകിയിരുന്ന പരാതി. ഇതിനിടെയാണ് വ്യാഴാഴ്ച രാവിലെ രണ്ടുപേരുടെയും മൃതദേഹങ്ങൾ കാറിനുള്ളിൽ കത്തിക്കരിഞ്ഞനിലയിൽ വാഹനത്തിൽ നിന്നും കണ്ടെത്തിയത്. പശുക്കടത്ത് ആരോപിച്ച് ഇരുവരെയും തട്ടിക്കൊണ്ടുപോയി കത്തിച്ച് കൊന്നതാണെന്നാണ് ആരോപണം.

പശുക്കടത്തിന് ജുനൈദിനെതിരേ നേരത്തെ അഞ്ചുകേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ നാസിറിനെതിരേ കേസുകളൊന്നും നിലവില്ലെന്നും പോലീസ് അറിയിച്ചു. നാസിറിനെയും ജുനൈദിനെയും തട്ടിക്കൊണ്ടുപോയെന്ന പരാതിയിലാണ് ബജ്റങ്ദൾ പ്രവർത്തകനടക്കം അഞ്ചുപേർക്കെതിരേ നിലവിൽ പോലീസ് കേസെടുത്തിരിക്കുന്നത്.

തെന്നിന്ത്യൻ സൂപ്പർ താരം ശരത് കുമാറിന്റെ മകളാണ് ചലച്ചിത്രതാരം വര ലക്ഷ്മി. അച്ഛനെ പോലെ തന്നെ സിനിമയിൽ സജീവമായ വരലക്ഷ്മിയുടെ വെളിപ്പെടുത്തൽ തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. എത്ര വലിയ താരത്തിന്റെ മകളായാലും സിനിമയിൽ അവസരം വേണമെങ്കിൽ കിടക്ക പങ്കിടാൻ തയ്യാറാവണം എന്നാണ് താരം പറയുന്നത്. പലരും കിടക്ക പങ്കിട്ടാൽ അവസരം നൽകാമെന്ന് പറഞ്ഞ് തന്നെ സമീപിച്ചിട്ടുണ്ടെന്നും വരലക്ഷ്മി പറയുന്നു.

വരലക്ഷ്മിയുടെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പരിപാടിക്കിടെ സംസാരിക്കവെയാണ് താരത്തിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. നിരവധി ചലച്ചിത്രതാരങ്ങൾ നേരത്തെ പലതവണ ഇത്തരം കാര്യങ്ങൾ സിനിമയിൽ നടക്കുന്നതായി വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും ഒരു സൂപ്പർ താരത്തിന്റെ മകൾ ഇതാദ്യമായാണ് സിനിമയിൽ ഇത്തരം കാര്യങ്ങൾ നടിമാർ നേരിടുന്നതായി വെളിപ്പെടുത്തിയത്. താര പുത്രിയാണെന്ന പരിഗണനയെന്നും ഇക്കാര്യത്തിൽ ലഭിക്കില്ലെന്നും അവസരം വേണമെങ്കിൽ കൂടെ കിടക്കാൻ തയ്യാറാവണമെന്നും വരലക്ഷ്മി പറയുന്നു. സിനിമയിൽ അവസരത്തിനായി പലരുടെയും കൂടെ കിടക്കേണ്ട അവസ്ഥയിലാണ് നടിമാരെന്നും താരം പറയുന്നു.

കൂടെ കിടക്കാൻ തയ്യാറാവാത്തത് കൊണ്ടുതന്നെ നിരവധി സിനിമകൾ തനിക്ക് നഷ്ടമായിട്ടുണ്ടെന്നും അതുകൊണ്ടാണ് സിനിമയിൽ പെട്ടെന്നൊരു വളർച്ച തനിക്ക് ഉണ്ടാകാത്തതെന്നും വരലക്ഷ്മി പറയുന്നു. നിർമ്മാതാവ്, സംവിധായകൻ,നടൻ എന്നിവരുമായി കിടക്ക പങ്കിട്ടാൽ സിനിമയിൽ നല്ല വേഷങ്ങളും അവസരങ്ങളും ലഭിക്കും ഇത്തരം നിരവധി ഓഫറുകളാണ് തന്നെ തേടിയെത്തിയിട്ടുള്ളതെന്നും താരം പറയുന്നു. അതേസമയം കിടക്ക പങ്കിടാനുള്ള ആവിശ്യം ഉന്നയിച്ച് എത്തിയവരുടെ പേരുകൾ താരം വെളിപ്പെടുത്തിയില്ല.

എട്ട് വർഷങ്ങൾക്ക് മുൻപ് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് നെഞ്ചിന് താഴെ തളർന്ന് ചികിൽസയിൽ കഴിയുകയായിരിക്കുന്ന തൃശൂർ കണ്ണൂക്കര സ്വദേശി പ്രണവിന്റെ വിയോഗം താങ്ങാനാവാതെ സുഹൃത്തുക്കൾ. അപകടത്തിന് ശേഷം പ്രണവിന്റെ എന്ത് കാര്യത്തിനും കൂടെയുണ്ടായിരുന്നത് സുഹൃത്തുക്കളായിരുന്നു. സമൂഹമാധ്യമത്തിലൂടെ പരിചയപെട്ടാണ് ഷഹാന പ്രണവിന്റെ ജീവിതത്തിലേക്ക് കടന്ന് വന്നത്. പ്രണവിന്റെ ടിക് ടോക്ക് വീഡിയോകൾ കണ്ടാണ് ഷഹാനയ്ക്ക് പ്രണവിനോട് ഇഷ്ടം തോന്നിയത്.

പ്രണവിന്റെ അവസ്ഥ കണ്ടുകൊണ്ടായിരുന്നു ഷഹാന പ്രണവിനെ സ്നേഹിച്ചത്. പ്രണവിനെ പിരിയാൻ പറ്റാതെ വന്നതോടെ 2022 ൽ ഇരുവരും വിവാഹിതരാവുകയായിരുന്നു. വിവാഹത്തിന് ശേഷവും പ്രണവിനൊപ്പമുള്ള ജീവിതം വളരെ സന്തോഷത്തോടെയാണ് ഷഹാന ജീവിച്ചിരുന്നത്. ഇരുവരുടെയും ചില സന്തോഷ നിമിഷങ്ങൾ പ്രണവ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഷഹാന കൂട്ടിനെത്തിയപ്പോഴും പ്രണവിന്റെ സുഹൃത്തുക്കൾ എന്ത് ആവശ്യത്തിനും വിളിപ്പുറത്തുണ്ടായിരുന്നു.

ഏറ്റവും വലിയൊരു ആഗ്രഹം ബാക്കി വെച്ചാണ് ഷഹാനയെ തനിച്ചാക്കി പ്രണവ് ഈ ലോകത്തോട് വിട പറഞ്ഞത്. എട്ട് വർഷത്തോളമായി വീൽ ചെയറിന്റെ സഹായത്തോടെ സഞ്ചരിക്കുന്ന പ്രണവിന് ഷഹാനയുടെ കൂടെ കൈപിടിച്ച് നടക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. പലപ്പോഴും ഈ ആഗ്രഹം സുഹൃത്തുക്കളുമായി പ്രണവ് പങ്കുവെച്ചിട്ടുണ്ട്. ഷഹാനയുടെ മുഖം തന്റെ നെഞ്ചിൽ ടാറ്റു ചെയ്ത് സസ്‍പ്രസ് നൽകിയ വീഡിയോ ദിവസങ്ങൾക്ക് മുൻപ് പ്രണവ് പങ്കുവെച്ചിരുന്നു.

അടുത്ത മാസം നാലാം തീയതി ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് പ്രണവ് വിടവാങ്ങിയത്. എട്ട് വർഷം മുൻപ് പട്ടേപ്പാടത്തിന് സമീപത്ത്‌വെച്ചാണ് പ്രണവിന്റെ ബൈക്ക് മതിലിലിടിച്ച് അപകടമുണ്ടായത്. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ പ്രണവ് ഒരു വർഷത്തോളം ചികിത്സയിലായിരുന്നു.

ഇന്ത്യന്‍ യുവതാരം പൃഥ്വി ഷായ്ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം. താരത്തിന്റെ കാര്‍ ആക്രമികള്‍ തകര്‍ത്തു. കഴിഞ്ഞ ദിവസം രാത്രി മുംബൈയിലായിരുന്നു സംഭവം. താരം സെല്‍ഫിയെടുക്കാന്‍ വിസമ്മിച്ചതാണ് അക്രമത്തിന് പിന്നിലെന്നാണ് വിവരം.

മുംബൈയിലെ മാന്‍ഷന്‍ ക്ലബിലുള്ള സഹാറാ ഹോസ്റ്റലില്‍ വെച്ച് ഒരു സംഘം പൃഥ്വി ഷായോട് സെല്‍ഫി ആവശ്യപ്പെട്ടു. തുടര്‍ന്ന് താരം ഫോട്ടോ എടുക്കാന്‍ അനുവദിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് സംഘം മറ്റൊരു സെല്‍ഫി ആവശ്യപ്പെടുകയായിരുന്നു. സെല്‍ഫി വീണ്ടും എടുക്കാന്‍ അനുവാദിക്കാത്തതിനെ തുടര്‍ന്ന് സംഘം താരത്തിന് എതിരെ തിരിയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ആയിരുന്നു.

തുടര്‍ന്ന് അക്രമികളെ ഹോട്ടലില്‍ നിന്ന് പുറത്താക്കി. എന്നാല്‍ പുറത്ത് കാത്തു നിന്ന അക്രമികള്‍ പൃഥ്വി ഷാ സഞ്ചരിച്ച സുഹൃത്തിന്റെ കാര്‍ റോഡില്‍ തടഞ്ഞു നിര്‍ത്തുകയും ബേസ്ബോള്‍ ബാറ്റ് കൊണ്ട് കാറിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തു.

ഈ സമയത്ത് പൃഥ്വി ഷാ കാറില്‍ ഉണ്ടായിരുന്നില്ല. ഹോട്ടലില്‍ നിന്നും മറ്റൊരു വാഹനത്തിലായിരുന്നു താരം മടങ്ങിയത്. സംഭവത്തില്‍ എട്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

 

തന്റെ 24 മത് വയസില്‍ ക്യാന്‍സര്‍ വന്നതിനെക്കുറിച്ചും അതിനെ വിജയകരമായി അതിജീവിച്ചതിനെക്കുറിച്ചും നടി മംമ്ത മോഹന്‍ദാസ് പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ അടുത്തിടെ തന്നെ ബാധിച്ച ഓട്ടോ ഇമ്യൂണല്‍ ഡിസീസിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടി.

മംമ്തയുടെ വാക്കുകള്‍

ഒന്‍പത് മാസങ്ങള്‍ക്ക് ശേഷമാണ് എന്റെ ഈ രോഗവിവരത്തെ കുറിച്ച് ഞാന്‍ എന്റെ അച്ഛനോടും അമ്മയോടും പറഞ്ഞത്. അവര്‍ക്ക് പെട്ടെന്ന് അത് സഹിക്കാന്‍ കഴിഞ്ഞില്ല. അസുഖം കൂടുതലായതോടെ ഞാന്‍ അമേരിക്കയിലേക്ക് പോയി, അവിടെ ചെന്നതോടെ ഞാന്‍ എന്റെ രോഗവിവരം മറന്നു പോയി. മേക്കപ്പ് ചെയ്യാതെ പുറത്ത് പോയി, സ്വാതന്ത്ര്യത്തോടെ ജീവിച്ചു. ശേഷം ഞാന്‍ നാട്ടില്‍ വന്ന് പമ്പില്‍ എണ്ണ അടിക്കാന്‍ പോയപ്പോള്‍, എന്നെ കണ്ടതും പെട്ടെന്ന് ഒരാള്‍ ചോദിച്ചു ‘അയ്യോ ചേച്ചി നിങ്ങളുടെ കഴുത്തിലും മുഖത്തും ഇത് എന്ത് പറ്റി? വല്ല അപകടം പറ്റിയതാണോ’ എന്ന്.

അതോടെ പെട്ടെന്ന് തലയില്‍ പത്ത് കിലോയുടെ ഭാരമായി. അപ്പോഴാണ് ഓര്‍മ്മ വന്നത് മേക്കപ്പിടാതെയാണ് പുറത്ത് വന്നത്. ഇന്ത്യ ഇതാണ് എന്നോട് ചെയ്യുന്നത്. ഇവിടെയുള്ളവര്‍ക്ക് സ്വകാര്യത എന്തെന്ന് അറിയില്ല.

കഴിഞ്ഞ മൂന്ന് മാസങ്ങള്‍ എന്നെ സംബന്ധിച്ച് വളരെ വിഷമകരമായിരുന്നു. എല്ലാദിവസവും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുഖത്ത് വെള്ള പാടുകള്‍ കാണും അത് ബുദ്ധിമുട്ടാണ്. ഓരോ ദിവസവും വെള്ളയായി കൊണ്ടിരിക്കുകയാണ്. ശരീരത്തിന്റെ 70 ശതമാനവും വെള്ളയാണ്. എനിക്ക് ബ്രൗണ്‍ മേക്കപ്പ് ഇടണം. മേക്കപ്പില്ലാതെ പുറത്ത് പോകാനാകില്ല.

പുറത്തുള്ളവരില്‍ നിന്നും ഒളിച്ചു വച്ച് ഒളിച്ചുവച്ച് എന്നില്‍ നിന്നു തന്നെ ഒളിക്കാന്‍ തുടങ്ങി. എന്നില്‍ പോലും ഞാനില്ലാതായി. പഴയ, കരുത്തയായ മംമ്തയെ എനിക്ക് നഷ്ടമായി. അതിന് ശേഷമാണ് ആയുര്‍വേദ ചികിത്സ ആരംഭിക്കുകയും മാറ്റം കാണാന്‍ തുടങ്ങിയതും.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി. ആദ്യ ഡോസ് നല്‍കി 48 മണിക്കൂറിന് ശേഷമാണ് ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കൂടാതെ ഫിസിയോ തെറാപ്പി ചികിത്സയുടെ ഭാഗമായി അദ്ദേഹത്തെ നടത്തിച്ച് തുടങ്ങിയതായും ഡോക്ടര്‍മാര്‍ അറിയിച്ചു.

15 ദിവസത്തെ ആരോഗ്യനിലയിലുണ്ടാകുന്ന പുരോഗതിയെ വിലയിരുത്തിയായിരിക്കും തുടര്‍ന്നുള്ള ചികിത്സയെ കുറിച്ച് തീരുമാനിക്കുന്നതെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. 12-ാം തിയതിയാണ് ഉമ്മന്‍ചാണ്ടിയെ വിദഗ്ദ ചികിത്സക്കായി ബംഗളൂരുവിലേക്ക് കൊണ്ടുപോയത്.

എഐസിസി ഏര്‍പ്പാടാക്കിയ പ്രത്യേക വിമാനത്തിലാണ് അദ്ദേഹത്തെ ബംഗളൂരുവിലേക്ക് കൊണ്ടുപോയത്. നിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഉമ്മന്‍ ചാണ്ടിയെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ നിര്‍ദേശ പ്രകാരം എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ സന്ദര്‍ശിച്ചിരുന്നു.

കുടുംബം ഉമ്മന്‍ ചാണ്ടിക്ക് കൃത്യമായ ചികിത്സ നല്‍കുന്നില്ലെന്നുള്ള തരത്തില്‍ നിരവധി വ്യാജ വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. വാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച് ഉമ്മന്‍ ചാണ്ടിയും മകന്‍ ചാണ്ടി ഉമ്മനും രംഗത്തെത്തിയിരുന്നു.

RECENT POSTS
Copyright © . All rights reserved