India

മഹാരാഷ്ട്ര ഭൂഷണ്‍ അവാര്‍ഡ് ദിനത്തില്‍ പങ്കെടുത്ത 11 പേര്‍ക്ക് സൂര്യാഘാതമേറ്റ് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ നവി മുംബൈയിലെ കാര്‍ഗറിലാണ് സംഭവം. ആഭ്യന്തര മന്ത്രി അമിത് ഷായെത്തിയ മഹാരാഷ്ട്ര ഭൂഷണ്‍ അവാര്‍ഡ് ദാന ചടങ്ങിനെത്തിയവരാണ് മരിച്ചത്.

തുറന്ന മൈതാനത്ത് നടന്ന ചടങ്ങില്‍ ആഭ്യന്തര മന്ത്രി അമിത് ഷായാണ് അവാര്‍ഡ് വിതരണം ചെയ്തത്. സാമൂഹ്യ പ്രവര്‍ത്തകന്‍ അപ്പാസാഹേബ് ധര്‍മ്മാധികാരിക്കാണ് അവാര്‍ഡ് സമ്മാനിച്ചത്. 38 ഡിഗ്രി ചൂട് അനുഭവപ്പെട്ട സമയത്തായിരുന്നു തുറന്ന ഗ്രൗണ്ടില്‍ വച്ച് പരിപാടി നടന്നത്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും അടക്കമുള്ളവര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തിരുന്നു. രാവിലെ 11.30ഓടെ ആരംഭിച്ച അവാര്‍ഡ് ദാന ചടങ്ങ് ഉച്ചയ്ക്ക് 1 മണിയോടെ സമാപിച്ചത്.

ചടങ്ങുകള്‍ കാണാനും കേള്‍ക്കാനുമുള്ള സംവിധാനങ്ങളും ഇരിക്കാനുള്ള സീറ്റുകളും പരിപാടിക്കായി ഒരുക്കിയിരുന്നുവെങ്കിലും കൊടും ചൂടില്‍ തണല്‍ ഇല്ലാത്ത സാഹചര്യമായിരുന്നു ചടങ്ങില്‍ പങ്കെടുത്തവര്‍ക്കുണ്ടായത്.

നിര്‍ഭാഗ്യകരമായ സംഭവമെന്നാണ് സംഭവത്തെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ വിശേഷിപ്പിച്ചത്. 24 പേര്‍ ചികിത്സയിലുണ്ട്. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതവും സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സൂര്യാഘാത സംബന്ധിയായി ചികിത്സ തേടിയവരുടെ ആശുപത്രി ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്‌കൂട്ടർ നിയന്ത്രണം വിട്ട് ചുമരിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു. മേലെ ഗൂഡല്ലൂരിൽ നിന്ന് നടുഗൂഡല്ലൂർ വഴി വരുമ്പോൾ സ്വകാര്യ മില്ലിന് സമീപത്ത് വച്ച് സ്‌കൂട്ടർ നിയന്ത്രണം വിട്ട് ചുമരിലിടിക്കുകയായിരുന്നു. സംഭവത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു.

ഗൂഡല്ലൂർ ഡി.എസ്.പി ഓഫീസിലെ ഹെഡ്‌കോസ്റ്റബിൾ മുകുന്ദന്റെ മകനും പ്ലസ് ടു വിദ്യാർത്ഥിയുമായ പവിഷാണ് മരിച്ചത്. പവിഷ് സംഭവസ്ഥലത്തു വച്ചുതന്നെ മരിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സഞ്ജയ് (17), ഖാലിദ്(17), സന്തോഷ് (17) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഗൂഡല്ലൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹം പോലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാൻ കൊല്ലപ്പെട്ട കേസിലെ പ്രതി ഹൃദയാഘാതം മൂലം മരണപ്പെട്ടു. മരണത്തിനു പിന്നാലെ പ്രതിയുടെ പെൺ സുഹൃത്ത് ജീവനൊടുക്കിയ നിലയിൽ കാണപ്പെട്ടു. ഷാജഹാൻ കൊലക്കേസിലെ പന്ത്രണ്ടാം പ്രതി ബിജുവാണ് ഹൃദയാഘാതം മൂലം മരണമടഞ്ഞത്. മലമ്പുഴയിൽ സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നതിനിടെയാണ് മരണം നടന്നത്. മദ്യപാനത്തിനിടയിൽ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ബിജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. അതമസമയം സംഭവത്തിൽ ദുരൂഹത ഇല്ലെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.

ബിജുവിൻ്റെ മരണവാർത്ത പുറത്തു വന്നതിനു പിന്നാലെ പെൺസുഹൃത്തിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. വീട്ടിലെ കിടപ്പു മറിയിൽ തൂങ്ങിമരിച്ച നിലയിലാണ് യുവതിയെ കണ്ടത്. ബിജുവിൻ്റെ മരണം അറിഞ്ഞതിനെത്തുടർന്ന് യുവതി വിഷാദവതിയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. പുലർച്ചെ രണ്ട് മണിയോടെ യുവതിയെ വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.  ബിജുവിൻ്റെ മരണത്തിലുണ്ടായ മനോവിഷമത്തിൽ യുവതി ജീവനൊടുക്കുകയായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

സിപിഎം കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറിയും മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു ഷാജഹാനെ കൊലപ്പെടുത്തിയ കേസിൽ പന്ത്രണ്ടാം പ്രതിയാണ് ബിജു. രാഷ്ട്രീയപരമായ വിരോധം നിമിത്തമാണ് ഷാജഹാനെ രാഷ്ട്രീയ എതിരാളികൾ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കൊല്ലയ്ക്ക് കാരണം പാർട്ടിയിൽ അദ്ദേഹത്തിൻ്റെ വളർച്ചയിൽ പ്രതികൾക്കുണ്ടായ വിരോധമാണെന്നായിരുന്നു ആദ്യഘട്ടത്തിൽ ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കിയിരുന്നത്. പ്രാദേശികമായി ഉണ്ടായ ചില തർക്കങ്ങളും പ്രകോപനങ്ങളുമാണ് കൊലയിൽ കലാശിച്ചതെന്നും പൊലീസ് പറഞ്ഞിരുന്നു.

കൊലപാതകം നടന്ന ദിവസം നവീനുമായി രാഖി കെട്ടിയതുമായുള്ള തർക്കം ഉടലെടുത്തിരുന്നു. മാത്രമല്ല ഗണേശോത്സവത്തിൽ പ്രതികൾ ഫ്ലക്സ് വയ്ക്കാൻ ശ്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഷാജഹാനുമായി തർക്കമുണ്ടായി. തുടർന്നു നടന്ന വാക്കേറ്റവും കൊലപാതകത്തിന് കാരണമാകുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. അതേസമയം കേസിൽ ഓരോ പ്രതികൾക്കും ഷാജഹാനോടുള്ള പകയ്ക്ക് വെവ്വേറെ കാരണം ഉണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

2022 ഓഗസ്റ്റ് 14 ഞായറാഴ്ച രാത്രിയാണ് മലമ്പുഴ കുന്നങ്കോട് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. രാത്രി 9.30-ന് കുന്നങ്കാട് ഷാജഹാൻ്റെ വീടിനടുത്തുള്ള കടയ്ക്ക് പരിസരത്തു വച്ചാണ് കൊലപാതകം നടന്നത്. സുഹൃത്തുമൊത്ത് കടയില്‍ സാധനം വാങ്ങുന്നതിനിടെ അക്രമിസംഘം ഷാജഹാനെ വെട്ടിവീഴ്ത്തുകയായിരുന്നു. അതിനുപിന്നാലെ അക്രമികൾ ഓടിരക്ഷപ്പെട്ടു. കാലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ഉടനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സുഡാനിലെ ആഭ്യന്തര സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂർ ആലക്കോട് സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായി ഇന്ത്യൻ എംബസി അറിയിച്ചു. രാത്രിയോടെ ആംബുലൻസ് എത്തിയാണ് മൃതദേഹം മാറ്റിയത്. സുഡാൻ തലസ്ഥാനമായ ഖാർത്തൂമിലെ ആശുപത്രിയിലേക്കാണ് മൃതദേഹം മാറ്റിയത്. ആൽബർട്ടിന് വെടിയേറ്റ ഫ്ലാറ്റിനകത്താണ് മൃതദേഹം ഉണ്ടായിരുന്നത്. മേഖലയിൽ സംഘർഷം തുടരുന്നതാണ് മൃതദേഹം മാറ്റാൻ തടസ്സമായിരുന്നത്. മൃതദേഹം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുവാൻ കുടുംബം ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുടെ സഹായം തേടിയിരുന്നു.

താമസിക്കുന്ന ഫ്ലാറ്റിന്റെ ജനലരികിൽ നിൽക്കുന്നതിനിടെയാണ് ആൽബർട്ടിന് വെടിയേറ്റത്.കാനഡയിലുള്ള മകനോട് ഫോണിൽ സംസാരിക്കുന്നതിനിടെയാണ് അഗസ്‌റ്റിന് വെടിയേറ്റതെന്ന് ബന്ധുക്കൾ കേരളത്തിലെ ടിവി ചാനലുകളോട് പറഞ്ഞു. ദാരുണമായ സംഭവം നടക്കുമ്പോൾ ഇയാൾ വീടിനുള്ളിലായിരുന്നു. സുഡാനിലെ ദാൽ ഗ്രൂപ്പ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു അഗസ്‌റ്റിൻ.

ആൽബർട്ടിന്റെ ഭാര്യക്കും മകളെയും സുരക്ഷിത സാഥാനത്തേക്ക് മാറ്റിയെന്നും ഭക്ഷണമടക്കം ഉറപ്പാക്കിയിട്ടുണ്ടെന്നും ഇന്ത്യൻ എംബസിയും ആൽബർട്ട് ജോലി ചെയ്തിരുന്ന ദാൽ ഫുഡ് കമ്പനിയും വ്യക്തമാക്കി. ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിന്റെ ബേസ്മെന്റിലേക്കാണ് ഇരുവരെയും മാറ്റിയിരിക്കുന്നത്. ഇവിടേക്ക് ഭക്ഷണവും വെള്ളവും എത്തിച്ചിട്ടുണ്ടെന്ന് എംബസി അധികൃതർ അറിയിച്ചു. മകന്‍റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാൻ നടപടി ആവശ്യപ്പെട്ട് ആൽബർട്ടിന്‍റെ പിതാവ് അഗസ്റ്റിൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് കത്ത് നൽകിയിട്ടുണ്ട്.

ഇന്ത്യൻ പൗരന്റെ കുടുംബത്തിന് എല്ലാ സഹായവും നൽകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കേരളത്തിലെ കണ്ണൂർ ജില്ലയിൽ നിന്നുള്ള ആൽബർട്ട് അഗസ്‌റ്റിന്റെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും നൽകുമെന്നും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു.

കൊല്ലപ്പെട്ട അഗസ്‌റ്റിന്റെ പിതാവുമായും മന്ത്രി സംസാരിച്ചതായി സർക്കാർ പ്രസ്‌താവനയിൽ പറയുന്നു. സുഡാനിൽ ഒപ്പമുണ്ടായിരുന്ന അഗസ്‌റ്റിന്റെ ഭാര്യയും മകളും സുരക്ഷിതരാണെന്നും തുടർനടപടികൾ ഏകോപിപ്പിക്കാൻ സുഡാനിലെ ഇന്ത്യൻ എംബസിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അതിനിടെ സുഡാനിൽ സംഘർഷം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്ന സ്ഥിതിയാണ്. സൈന്യവും അർധസൈനിക വിഭാഗവും തമ്മിലുള്ള സംഘർഷം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതുവരെ 83 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ അധികവും സാധാരണക്കാരാണ്. വെടിവെപ്പിലും ബോംബാക്രമണത്തിലും 1200ൽ അധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

തലസ്ഥാനമായ ഖാർത്തമിലാണ് സംഘർഷം കൂടുതൽ. ശനിയാഴ്ചയാണ് അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും സായുധ സേനയും തമ്മിലുള്ള സംഘർഷം രൂക്ഷമായത്. തലസ്ഥാനമായ ഖർത്തൂം, മർവ, അൽ അബൈദ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളുടെ നിയന്ത്രണം ആർഎസ്എഫ് ഏറ്റെടുത്തെന്നാണ് വിവരം. പ്രസിഡന്റിന്റെ കൊട്ടാരവും തങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ് അർഎസ്എഫിന്റെ അവകാശവാദം. എന്നാൽ ഇത് സുഡാൻ സൈന്യം നിഷേധിച്ചു. ഈജിപ്തും ദക്ഷിണ സുഡാനും മധ്യസ്ഥതയ്ക്ക് സന്നധത അറിയിച്ചെങ്കിലും ഇരുപക്ഷവും ചർച്ചയ്ക്ക് തയ്യാറായില്ല.

മാധ്യമങ്ങളുടെ മുന്നിൽവെച്ച് മൂന്നംഗ സംഘം വെടിവെച്ചു കൊന്ന മുൻ സമാജ്‌വാദി പാർട്ടി എംപി ആതിഖ് അഹമ്മദിന്റെ പേരിൽ 1400 കോടിയുടെ സ്വത്തെന്ന് അധികൃതർ. അഞ്ച് മക്കളും ഭാര്യയുമാണ് ആതിഖിന്റെ കുടുംബാംഗങ്ങൾ. വിവിധ കേസുകളിൽ പ്രതിചേർക്കപ്പെട്ട ഭാര്യ ഷയിസ്ത പർവീൺ ഒളിവിലാണ് എന്നാണ് പോലീസ് റിപ്പോർട്ട്.

ആതിഖ് അഹമ്മദും സഹോദരനും വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിൽ പ്രതിഷേധവുമായി നിരവധി പേരാണ് രംഗത്ത് വരുന്നത്. ആതിഖിന്റെ കൊലപാതകത്തിൽ യു.പി പോലീസിനെ വിമർശിച്ച് മാധ്യമപ്രവർത്തകൻ സിദ്ധാർഥ് വരദരാജൻ. രണ്ട് തടവുകാരെ വാർത്താ ക്യാമറകൾക്ക് മുന്നിൽ വെച്ച് വെടിവെച്ച് വീഴ്ത്തുന്ന ആയുധധാരികളായ ഗുണ്ടാസംഘങ്ങൾക്ക് പോലീസ് ഒന്നും ചെയ്യാത്ത സ്ഥലമാണ് ഉത്തർപ്രദേശെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

ആതിഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫ് അഹമ്മദിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഇവരെ മെഡിക്കല്‍ പരിശോധനക്കു കൊണ്ടുപോകാനിറങ്ങുമ്പോഴാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. ആതിഖ് അഹമ്മദിന്റെ മകന്‍ ആസാദ് അഹമ്മദും കൂട്ടാളി ഗുലാമും ഉത്തര്‍പ്രദേശ് പോലീസിന്റെ പ്രത്യേക ദൗത്യസേനയുമായുള്ള ഏറ്റുമുട്ടലില്‍ വ്യാഴാഴ്ച കൊല്ലപ്പെട്ടിരുന്നു. സമാജ്‌വാദി പാര്‍ട്ടി മുന്‍ എംപിയായ ആതിഖ് അഹമ്മദ് നൂറോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.

അഞ്ച് ആൺമക്കളിൽ മൂത്ത മകൻ മുഹമ്മദ് ഉമർ ഒരു കേസിൽ കൂട്ടുപ്രതിയായി ലഖ്‌നൗ ജില്ല ജയിലിലും രണ്ടാമത്തെ മകൻ മുഹമ്മദ് അലി അഹമ്മദ് 2021 ഡിസംബറിൽ വസ്തു ഇടപാടുകാരനെ ആക്രമിച്ച കേസിൽ നൈനി ജയിലിലും കഴിയുകയാണ്. മൂന്നാമത്തെയാളായ അസദ് അഹ്‌മദ് കഴിഞ്ഞ ദിവസം പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.

ആതിഖിന്റെ പ്രായപൂർത്തിയാകാത്ത രണ്ട് മക്കൾ നിയമവിരുദ്ധമായി പോലീസ് കസ്റ്റഡിയിലാണെന്ന് കാണിച്ച് ഭാര്യ ഷയിസ്ത പർവീൺ മുൻപ് പ്രയാഗ്രാജിലെ പ്രാദേശിക കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ആൺകുട്ടികളെ പ്രയാഗ്രാജിൽ കണ്ടെത്തി ശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചതായി പോലീസ് കോടതിയെ അറിയിച്ചു.

ആതിഖിനെതിരായ കേസിൽ നടപടിയായി ആതിഖിന്റെ സ്വത്തുക്കൾ സർക്കാർ കണ്ടുകെട്ടിയിരുന്നു. നൂറിലധികം കേസുകളാണ് ആതിഖിനെതിരെ പലയിടങ്ങളിലായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ, ഈ കേസുകളിൽ ശിക്ഷിക്കപ്പെട്ടിരുന്നില്ല.

2005ൽ ബിഎസ്പി എംഎൽഎ രാജു പാൽ കൊല്ലപ്പെട്ട കേസിൽ ആതിഖ് അഹമ്മദ് പ്രതിചേർക്കപ്പെട്ടിരുന്നു. ഈ കേസിലെ പ്രധാന സാക്ഷി ഉമേഷ് പാലിനെ 2006ൽ തട്ടിക്കൊണ്ടുപോയ കേസിൽ ആതിഖിനും കൂട്ടാളികൾക്കും തടവുശിക്ഷ ലഭിച്ചിരുന്നു.

2019 മുതൽ ആതിഖ് ജയിലിൽ കഴിയുകയായിരുന്നു. ഉമേഷ് പാൽ ഫെബ്രുവരി 24ന് കൊല്ലപ്പെട്ടു. ഈ കൊലപാതകം ആസൂത്രണം ചെയ്തത് ആതിഖ് അഹമ്മദ് ആണെന്ന് യുപി പോലീസ് പറഞ്ഞിരുന്നു. ഇതിനിടെയാണ് ആതിഖ് കൊല്ലപ്പെട്ടത്.

വഴിയരില്‍ കൊന്നപ്പൂവ് വില്‍ക്കുന്നതിനിടെ മിനി ലോറിയില്‍ നിന്ന് തടി തെറിച്ചുവീണ് പരുക്കേറ്റ് ചികില്‍സയിലായിരുന്ന ബാലന്‍ മരിച്ചു.

കൊറ്റമ്ബള്ളി തഴക്കുഴി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വിജിതയുടെ മകന്‍ മഹേഷി(13) നാണ് ദാരുണാന്ത്യം സംഭവിച്ചത്. അപകടത്തില്‍ സാരമായി പരിക്കേറ്റ മഹേഷ് കൊല്ലം മേവറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

വീട്ട് വാടക കൊടുക്കാനുള്ള പണം കണ്ടെത്താനായാണ് മഹേഷും കൂട്ടുകാരും കണിക്കൊന്ന ശേഖരിച്ച് വില്‍പ്പന നടത്തിയത്. വീട്ടുജോലിയും മറ്റും ചെയ്തു ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലാണ് അമ്മയും മകനും കഴിഞ്ഞിരുന്നത്.

രോഗിയായ അമ്മുമ്മയ്ക്ക് ചികിത്സയ്ക്ക് കൂടിയുള്ള പണം കണ്ടെത്തേണ്ടതുണ്ടായിരുന്നു. കൊന്നപ്പൂവ് വില്‍ക്കുന്നതിലൂടെ കുറച്ചു പണം കണ്ടെത്താമെന്ന സുഹൃത്തുക്കളോട് പറഞ്ഞ് ആണ് മഹേഷ് കൊന്നപ്പൂവ് പറിച്ച് വില്‍ക്കാന്‍ റോഡരുകില്‍ എത്തിയതെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

 

വർക്കലയിൽ യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ചതിന് പിന്നിൽ ഗാര്‍ഹിക പീ‍ഡനമെന്ന് പൊലീസ്. റാത്തിക്കൽ സ്വദേശി നെബീനയാണ് വീട്ടിൽ ആത്മഹത്യ ചെയ്തത്. യുവതിയുടെ മരണത്തിൽ ഗൾഫുകാരനായ ഭര്‍ത്താവ് കല്ലമ്പലം ഞാറായിക്കോണം സ്വദേശി അഫ്‍സലിനെ അറസ്റ്റ് ചെയ്തു. ആത്മഹത്യാപ്രേരണ, ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച വൈകീട്ട് നാലുമണിയ്ക്കാണ് കേസിനാസ്പദമായ സംഭവം. വർക്കല റാത്തിക്കൽ സ്വദേശി 23 വയസുള്ള നെബീന സ്വന്തം വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു. പിന്നാലെ, ഭർത്താവിനും ഭർതൃകുടുംബത്തിനുമെതിരെ ആരോപണവുമായി സെബീനയുടെ മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു. സ്ത്രീധനത്തിന്‍റെ പേരിൽ മകളെ ഭര്‍ത്താവ് നിരന്തരം മര്‍ദ്ദിക്കുമായിരുന്നെന്നും ഇതിൽ മനംനൊന്താണ് ജീവനൊടുക്കിയെന്നുമായിരുന്നു നെബീനയുടെ മാതാപിതാക്കളുടെ പരാതി.

കുടുംബപ്രശ്നം കാരണം അഫ്സൽ റാത്തിക്കലിലെ നെബീനയുടെ വീട്ടിൽ കൊണ്ട് ചെന്നാക്കി മടങ്ങി. മൊഴി ചൊല്ലുമെന്ന് മുന്നറിയിപ്പും നൽകി. ഇതിനു പിന്നാലെയാണ് നെബീന തൂങ്ങിമരിച്ചത്. നെബീനയെ അഫ്സൽ ബൈൽറ്റ് ഊരി മര്‍ദ്ദിച്ചിരുന്നതായും ആരോപണമുയരുന്നുണ്ട്. സ്ത്രീധനം കുറഞ്ഞുപോയി എന്ന് പറഞ്ഞായിരുന്നു മർദ്ദനം. നെബീനയുടെ മാതാപിതാക്കളുടെ പരാതിയിൽ അഫ്സലിനെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഇയാളെ കോടതി റിമാൻഡ് ചെയ്തു.

യുവതിയെ ചികിത്സിക്കാനെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തി ഡോക്ടറെ ഹണി ട്രാപ്പില്‍ പെടുത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ  യുവാവും യുവതിയും അറസ്റ്റിലായി. ഗൂഡല്ലൂര്‍ സ്വദേശിനി നസീമ നസ്രിയ, ഇടുക്കി സ്വദേശി മുഹമ്മദ് അമീന്‍ എന്നിവരാണ് എറണാകുളം സൗത്ത് പോലീസിന്റെ പിടിയിലായത്.രഹസ്യഭാഗത്ത് വേദനയെന്ന പേരിൽ , നസീമയെ ചികിത്സിക്കുന്ന ഡോക്ടറെ ഇവര്‍ തന്ത്രപൂര്‍വ്വം വിളിച്ചു വരുത്തി കുടുക്കില്‍ പെടുത്തുകയായിരുന്നു. കഴിഞ്ഞ മാസമാണ് സംഭവം നടന്നതെങ്കിലും ഡോക്ടര്‍ ആദ്യം പോലീസില്‍ പരാതി നല്‍കാന്‍ തയ്യാറായില്ല. എന്നാല്‍ പ്രതികള്‍ വീണ്ടും അഞ്ച് ലക്ഷം രൂപ കൂടി ആവശ്യപ്പെട്ട് ഭീഷണി മുഴക്കിയതോടെയാണ് പരാതിയുമായി ഡോക്ടര്‍ പോലീസിനെ സമീപിച്ചത്.

നസീമ അവശ നിലയിലാണെന്നും ചികിത്സിക്കാന്‍ വീട്ടില്‍ വരണമെന്നും പ്രതികള്‍ ആവശ്യപ്പെടുകയായിരുന്നു. ഡോക്ടര്‍ വീട്ടിലെത്തിയപ്പോള്‍ നസീമ അടുത്തിടപഴകുകയും ഇവരുടെ സഹായിയായ ഓട്ടോ ഡ്രൈവര്‍ മുഹമ്മദ് അമീന്‍ ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. ഇത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വീട്ടില്‍ വെച്ച് ഗൂഗിള്‍ പേ വഴി 45,000 രൂപ കൈക്കലാക്കി. ഡോക്ടര്‍ രക്ഷപ്പെട്ട് പുറത്തിറങ്ങിയപ്പോള്‍ കാറിന്റെ താക്കോല്‍ പിടിച്ചെടുത്ത് അഞ്ച് ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. ഒടുവില്‍ പിറ്റേ ദിവസം അഞ്ച് ലക്ഷം രൂപ എത്തിച്ചു നല്‍കിയ ശേഷമാണ് കാര്‍ വിട്ടു നല്‍കിയത്.

പിന്നീട് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വീണ്ടും അഞ്ച് ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ട് ഡോക്ടറെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെ ഡോക്ടര്‍ പരാതിയുമായി പോലീസിനെ സമീപിച്ചു. ഇടുക്കിയിലായിരുന്ന പ്രതികള്‍ തൃപ്പൂണിത്തുറയിലെത്തിയപ്പോഴാണ് പോലീസിന്റെ പിടിയിലായത്. ഇവരുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇവര്‍ കൂടുതല്‍ പേരെ ഹണിട്രാപ്പില്‍ പെടുത്തിയതിന്റെ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.

തൃശൂര്‍ വാഹനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന്നിടെ കണ്ണില്ലാത്ത ക്രൂരത കാണിച്ചയാളെ പോലീസ് പിടികൂടി. വാഹനാപകടത്തില്‍ മരിച്ച സ്ത്രീയുടെ മാല അടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിന്നിടെയാണ് ഇയാള്‍ പോലീസിന്റെ പിടിയില്‍പ്പെട്ടത്. കാഞ്ഞാണി സ്വദേശി ബാബുവിനെയാണ്  വലപ്പാട് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

തൃശൂര്‍ തളിക്കുളത്ത് കെഎസ്ആര്‍ടിസി ബസും കാറും ഇന്നു രാവിലെ കൂട്ടിയിടിച്ചാണ് പറവൂർ തട്ടാൻപടി സ്വദേശികളായ പുത്തൻപുരയിൽ പത്മനാഭൻ (81), ഭാര്യ പാറുക്കുട്ടി (79) എന്നിവര്‍ മരിച്ചത്. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന്നിടെ ഇയാള്‍ മാല കൈക്കലാക്കുകയായിരുന്നു.

ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരില്‍ ചിലര്‍ വിവരം പോലീസിനു കൈമാറുകയായിരുന്നു. പോലീസ് ബാബുവിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മാല താന്‍ എടുത്ത വിവരം പറഞ്ഞത്. ഇയാള്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. ബാബുവിനു ക്രിമിനല്‍ പശ്ചാത്തലമില്ലെന്നു വലപ്പാട് പോലീസ് പറഞ്ഞു.

തൃശൂര്‍ തളിക്കുളത്ത് കെഎസ്ആര്‍ടിസി ബസും കാറുമാണ് ഇന്നു രാവിലെ കൂട്ടിയിടിച്ചത്. ഗുരുവായൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാർ എതിരെ വന്ന കെ എസ് ആർ ടി സി ബസിൽ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പത്മനാഭൻ, ഭാര്യ പാറുക്കുട്ടി എന്നിവര്‍ മരിച്ചപ്പോള്‍ ഇവരുടെ മകൻ ഷൈജു (49), ഭാര്യ ശ്രീജ (44), മകൾ അഭിരാമി (11) എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു.

ബിജെപി നിർദ്ദേശിച്ചാൽ കേന്ദ്ര അന്വേഷണ ഏജൻസി തന്നെ അറസ്‌റ്റ് ചെയ്യുമെന്ന് മദ്യനയക്കേസിൽ സിബിഐയുടെ ചോദ്യം ചെയ്യലിന് മുന്നോടിയായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു. “ബിജെപി അന്വേഷണ ഏജൻസിക്ക് നിർദ്ദേശം നൽകിയാൽ സിബിഐ എന്നെ അറസ്‌റ്റ് ചെയ്യും” കെജ്‌രിവാൾ പറഞ്ഞു.

“ഇവർക്ക് ആരെയും ജയിലിലേക്ക് അയയ്ക്കാം, നിരപരാധികളെപ്പോലും അവർ പരിഗണിക്കുന്നില്ല.” ബിജെപിക്കെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടുകൊണ്ട് ആം ആദ്‌മി പാർട്ടി (എഎപി) മേധാവി പറഞ്ഞു.

“അവർ (ബിജെപി) വളരെ അഹങ്കാരികളായി മാറിയിരിക്കുന്നു, അവർ ആരെയും മനസ്സിലാക്കുന്നില്ല, അവർ ആഗ്രഹിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നു, അവർ ജഡ്‌ജിമാരെയും മാധ്യമങ്ങളെയും വ്യവസായികളെയും ഭീഷണിപ്പെടുത്തുന്നു.” മദ്യനയ കുംഭകോണം നടന്നിട്ടില്ലെന്ന് അവകാശപ്പെട്ടുകൊണ്ട് വെള്ളിയാഴ്‌ച കെജ്‌രിവാൾ പറഞ്ഞു.

“കെജ്‌രിവാളിനെ ജയിലിലേക്ക് അയച്ചാൽ രാജ്യത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമോ?” അദ്ദേഹം ചോദിച്ചു. രാവിലെ 11 മണിക്കാണ് ചോദ്യം ചെയ്യൽ ആരംഭിക്കുക. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, മറ്റ് എംപിമാർ, എഎപി മന്ത്രിമാർ എന്നിവരോടൊപ്പം ആയിരിക്കും കെജ്‌രിവാൾ സിബിഐ ആസ്ഥാനത്ത് എത്തുക.

അരവിന്ദ് കെജ്‌രിവാളിനെ ജയിലിലടക്കാൻ കേന്ദ്രം ഭരിക്കുന്ന ബിജെപി ഗൂഢാലോചന നടത്തുകയാണെന്ന് ആരോപിച്ചതിന് പിന്നാലെ മുഖ്യമന്ത്രിക്ക് വെള്ളിയാഴ്‌ച സമൻസ് ലഭിച്ചിരുന്നു. എഎപിക്ക് ദേശീയ പാർട്ടി പദവി ലഭിച്ചതിനാൽ സമ്മർദ്ദം ചെലുത്തുകയാണെന്ന് പാർട്ടി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിംഗ് പത്രസമ്മേളനത്തിൽ പറഞ്ഞു.

എക്‌സൈസ് നയവുമായി ബന്ധപ്പെട്ട് സിബിഐയെ കൂടാതെ അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്‌സണൽ അസിസ്‌റ്റന്റ് ബിഭാവ് കുമാറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ചോദ്യം ചെയ്‌തിരുന്നു. പുതിയ എക്‌സൈസ് നയവുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രിയുമായി സംസാരിച്ചതും സന്ദർശിച്ചതും ആരൊക്കെയാണെന്ന് അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്‌സണൽ അസിസ്‌റ്റന്റ് ബിഭാവ് കുമാറിനോട് ഇഡി ചോദിച്ചതായാണ് റിപ്പോർട്ട്.

RECENT POSTS
Copyright © . All rights reserved