സിദ്ധരാമയ്യയെയും ഡി കെ ശിവകുമാറിനെയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ചു.നിയമസഭാ കക്ഷി യോഗത്തിന് ശേഷം എം എല്‍ എമാരെ മൂന്ന് ഐ ഐ സിസി നിരീക്ഷകരും ഒറ്റക്കൊറ്റക്ക് കണ്ടിരുന്നു. അതിന് ശേഷം നിരീക്ഷകര്‍ ഐ ഐ സി സി നല്‍കിയ റിപ്പോര്‍ട്ടില്‍ സിദ്ധരാമയ്യയെയാണ് കൂടുതല്‍ എം എല്‍ എ മാരും പിന്തുണക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം ഡി കെ ശിവകുമാര്‍ തന്റെ സമ്മര്‍ദ്ദം  ശക്തമാക്കിയിട്ടുണ്ട്. വൊക്കലിംഗ സമുദായത്തെയും അതിലെ ആത്മീയ നേതാക്കളെയും മുന്‍ നിര്‍ത്തിക്കൊണ്ടുള്ള ഒരു രാഷ്ട്രീയ നീക്കത്തിനാണ് ഡി കെ ശിവകുമാര്‍ ലക്ഷ്യമിടുന്നത്. അതേ സമയം ഹൈക്കമാന്‍ഡിനെ ധിക്കരിച്ചു കൊണ്ടുള്ള ഒരു നീക്കവും അദ്ദേഹം നടത്തില്ലെന്നും ഉറപ്പാണ്.

ഡി കെ ശിവകുമാറിന് പാരയായത് അദ്ദേഹത്തിന്റെ പേരിലുള്ള ഇ ഡി കേസുകളാണ്. ഡി കെ യെ മുഖ്യമന്ത്രിയാക്കിയാല്‍ ഇ ഡി കേസുകള്‍ ബി ജെ പി മുറുക്കുമെന്ന് കോണ്‍ഗ്രസ് ഭയപ്പെടുന്നുണ്ട്. എന്നാല്‍ സിദ്ധരാമയ്യക്കെതിരെ ഇതുവരെ വ്യക്തിപരമായ ഒരു അഴിമതിയാരോപണവും ഉണ്ടായിട്ടില്ല. അഞ്ച് വര്‍ഷം മുഖ്യമന്ത്രിയും അതിനു മുമ്പ് ഉപമുഖ്യമന്ത്രിയും ആയിരുന്നപ്പോഴും അദ്ദേഹത്തിനെതിരെ ഒരു അഴിമതിയാരോപണവും ബി ജെ പിക്കടക്കം ആര്‍ക്കും ഉയര്‍ത്താന്‍ കഴിഞ്ഞട്ടില്ല. അത് കൊണ്ട് സിദ്ധരാമയ്യ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന് ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞിരിക്കുകയാണ്.