എറണാകുളം കളമശ്ശേരിയില്‍ 500 കിലോ പഴകിയ കോഴിയിറച്ചി പിടികൂടി. ഷവര്‍മ ഉണ്ടാക്കാന്‍ സൂക്ഷിച്ചിരുന്ന, ദുര്‍ഗന്ധം വമിക്കുന്ന നിലയിലുള്ള ഇറച്ചിയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പിടികൂടിയത്. നഗരത്തിലെ വിവിധ ഹോട്ടലുകളിലേക്ക് ഷവര്‍മ ഉണ്ടാക്കുന്നതിനായി സൂക്ഷിച്ചിരുന്ന ഇറച്ചിയാണിത്. കളമശ്ശേരി നഗരസഭയിലെ ഭക്ഷ്യസുരക്ഷാ വിഭാഗമാണ് പരിശോധന നടത്തിയത്.
എച്ച്എംടിക്ക് അടുത്ത കൈപ്പടമുകളിലെ വീട്ടില്‍ ഫ്രീസറുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു പഴകിയ ഇറച്ചി സൂക്ഷിച്ചിരുന്നത്. ഫ്രീസര്‍ തുറന്നപ്പോള്‍ തന്നെ കടുത്ത ദുര്‍ഗന്ധംവമിച്ചുവെന്ന് പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സംസ്ഥാനത്ത് വ്യാപകമായി ഇത്തരത്തില്‍ വിവിധ ഹോട്ടലുകളിലേക്ക് വിതരണംചെയ്യുന്നതിനായി കുറഞ്ഞ വിലക്ക് പഴകിയ ഇറച്ചി എത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തില്‍ വ്യാപകമായി പരിശോധന നടക്കുന്നതിനിടയിലും വിവിധയിടങ്ങളില്‍ പഴകിയ ഇറച്ചി വിതരണം നടക്കുന്നുണ്ടെന്നാണ് വിവരം.
കേന്ദ്രഭരണ പ്രദേശമായ ദാദ്ര നഗർ ഹവേലി ജില്ലയിൽ ഒമ്പതു വയസുള്ള ആദിവാസി ബാലനെ നരബലികൊടുത്തു. കുട്ടിയെ തട്ടിക്കൊണ്ടുപോയി ശിരഛേദം ചെയ്യുകയും മൃതദേഹം വെട്ടി നുറുക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. സിൽവാസയുടെ അതിർത്തി സംസ്ഥാനമായ ഗുജറാത്തിലെ വൽസാദ് ജില്ലയിലെ വാപി പട്ടണത്തിനടുത്തുള്ള ആദിവാസി വിഭാഗത്തിൽപ്പെട്ടയാളാണ് കൊല്ലപ്പെട്ട ഒമ്പതുവയസുകാരൻ. സംഭവത്തിൽ ഒരു കൗമാരക്കാരനെയും രണ്ടുപുരുഷന്മാരെയും കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു.
ഡിസംബർ 29 ന് യുടിയിലെ ദാദ്ര ആൻഡ് നഗർ ഹവേലി ജില്ലയിലെ സെയ്ലി ഗ്രാമത്തിൽ നിന്ന് കുട്ടിയെ കാണാതായിരുന്നു. പിറ്റേന്ന് സിൽവാസ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് കുട്ടിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയത്. സിൽവാസയിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള വാപിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസിനെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോർട്ട് ചെയ്തു.
ഇരയുടേതെന്ന് സംശയിക്കുന്ന ശരീരത്തിന്റെ ഭാഗങ്ങൾ നരബലി നടത്തിയ സെയ്ലി ഗ്രാമത്തിൽ കണ്ടെത്തിയതായി ഉദ്യോഗസ്ഥൻ പറഞ്ഞു. ശരീരഭാഗങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടിയെ ബലികൊടുക്കാനുപയോഗിച്ച ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. പിടിയിലായ കൗമാരക്കാരനെ സൂറത്തിലെ ഒബ്‌സർവേഷൻ ഹോമിലേക്ക് അയച്ചു. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.
അതേസമയം, പ്രതികൾക്ക് കർശന ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ബിജെപി പട്ടികവർഗ (എസ്ടി) മോർച്ച പൊലീസ് സൂപ്രണ്ടിന് നിവേദനം നൽകി. ‘മരിച്ച കുട്ടി ഗോത്രവർഗ വാർലി വിഭാഗത്തിൽ പെട്ടയാളാണ്. ആ കുടുംബത്തിന് ആരുമായും ശത്രുതയില്ല. സംഭവം വെറുപ്പുളവാക്കുന്നതും മനുഷ്യത്വരഹിതവും വളരെ ഗുരുതരമായ കുറ്റകൃത്യവുമാണ്. കുറ്റാരോപിതർക്ക് ഏറ്റവും കഠിനമായ ശിക്ഷ ലഭിക്കുന്നതിന് പൊലീസ് വേഗം നടപടി സ്വീകരിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.
കേരളത്തിലെ രാഷ്ട്രീയക്കാർക്കെതിരെ തുറന്നടിച്ച് നടൻ ശ്രീനിവാസൻ. കഴിവുള്ളവരാണ് നമ്മളെ ഭരിക്കേണ്ടത്, അവരെ തിരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ കഴിവാണ് ജനാധിപത്യം. നമ്മുടെ നാട്ടിൽ കുറച്ചു കള്ളന്മാരാണ് രാഷ്ട്രീയത്തിലേക്ക് വരുന്നതെന്നും ഇതിനെ തെമ്മാടിപത്യം എന്നാണ് വിളിക്കാൻ താല്പര്യപ്പെടുന്നതെന്നും ശ്രീനിവാസൻ പറഞ്ഞു. ലവ്ഫുള്ളി യുവേഴ്സ് വേദ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘ഇവിടെ പറയേണ്ട കാര്യമാണോ എന്ന് അറിയില്ല എങ്കിലും മനസ്സിൽ വീർപ്പുമുട്ടി കിടക്കുന്ന കുറച്ചു കാര്യങ്ങൾ ഒരു മൈക് കിട്ടിയപ്പോൾ പറയാൻ ആഗ്രഹം തോന്നി. പ്രധാനമായിട്ട് നമ്മൾ ജീവിക്കുന്ന ചുറ്റുപാടിനെക്കുറിച്ചാണ്. ഒരു നരകത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഡെമോക്രസി ആണ് എന്നൊക്കെയാണ് പറയുന്നത്, ജനാധിപത്യം. അതായത് 1500 വർഷങ്ങൾക്ക് മുൻപ് ഗ്രീസിലാണത്രെ ആദ്യം ജനാധിപത്യത്തിന്റെ ഒരു മോഡൽ ഉണ്ടായത്. അന്ന് തത്വചിന്തകനായ സോക്രടീസ് അദ്ദേഹത്തിന്റെ അനുഭവത്തിൽ നിന്ന് പറഞ്ഞത് കഴിവുള്ളവരെയാണ് ഭരിക്കാൻ വേണ്ടി ജനങ്ങൾ തിരഞ്ഞെടുക്കുന്നത് എന്നാണ്. ഈ കഴിവുള്ളവരെ തിരഞ്ഞെടുക്കാനുള്ള കഴിവ് വോട്ട് ചെയ്യുന്നവർക്ക് ഉണ്ടാകണം അതാണ് നമ്മുടെ ജനാധിപത്യത്തിന്റെ പ്രശ്നം എന്ന് അന്നത്തെക്കാലത്ത് അദ്ദേഹം പറഞ്ഞു.
ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഡെമോക്രസി കണ്ടുപിടിച്ചവനെ തൂക്കിക്കൊന്നിട്ട് അയാൾ ആത്മഹത്യാ ചെയ്യുമായിരുന്നു കാരണം രാഷ്ട്രീയത്തിലെ പേരും കള്ളന്മാർക്ക് അവർ ചത്ത് കുഴിയിലേക്ക് പോകുന്നതുവരെ അഴിമതി ചെയ്യാനുള്ള സംവിധാനമാണ് ഇന്നത്തെ ജനാധിപത്യം എന്ന് പറയുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ കള്ളന്മാരെ ഒരു ചുക്കും ചെയ്യാൻ പറ്റാത്ത വ്യവസ്ഥിതിയാണ് ഇവിടെ. ഞാനിതിനെ ജനാധിപത്യം എന്നല്ല പറയുക മറിച്ച് തെമ്മാടിപത്യം എന്നാണ്. വളരെ ദയനീയമായ ഒരു ചുറ്റുപാടിലാണ് നമ്മൾ ജീവിക്കുന്നത്.
ഒരു കഴിവുമില്ലാത്ത കള്ളന്മാരായ ആൾക്കാർ രാഷ്ട്രീയത്തിൽ ഇങ്ങനെ വന്നുകൊണ്ടേയിരുന്നു. അവർ കട്ട് മുടിച്ച് നമ്മളെയും നാടിനെയും നശിപ്പിക്കും. ഈ ദുരിതം എന്നെങ്കിലും മാറുമോ എന്ന ആഗ്രഹത്തോടുകൂടി കഴിയാം എന്നല്ലാതെ ഒരു പ്രതീക്ഷയും നമുക്കില്ല. ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയെ പ്രത്യേകമായി എടുത്തു പറയുകയല്ല എല്ലാ രാഷ്ട്രീയപാർട്ടികളും കണക്കാണ്.’’–ശ്രീനിവാസൻ പറഞ്ഞു.
വഴിയിൽ നിന്നും കളഞ്ഞ് കിട്ടിയ മദ്യം കഴിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന മൂന്ന് പേരിൽ ഒരാൾ മരിച്ചു. അടിമാലി പടയാറ്റിൽ കുഞ്ഞുമോൻ (40) ആണ് മരിച്ചത്. കളഞ്ഞ് കിട്ടിയ മദ്യം കഴിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുഞ്ഞുമോൻ.
അതേസമയം കുഞ്ഞുമോനും സുഹൃത്തുക്കളും കഴിച്ച മദ്യത്തിൽ കീട നാശിനിയുടെ അംശം കണ്ടെത്തിയിരുന്നു. ഈ മാസം എട്ടാം തീയതിയാണ് വഴിയിൽ നിന്നും കളഞ്ഞ് കിട്ടിയതാണെന്ന് പറഞ്ഞ് മറ്റൊരു സുഹൃത്ത് ഇവർക്ക് മദ്യക്കുപ്പി നൽകിയത്. മദ്യം കഴിച്ചതിന് ശേഷം മൂന്ന് പേർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. മനോജ്,അനിൽകുമാർ എന്നിവർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
മദ്യം നൽകിയ ഇവരുടെ സുഹൃത്ത് സുധീഷിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. വഴിയിൽ കിടന്ന് ലഭിച്ചെന്ന് പറഞ്ഞ് സുധീഷാണ് മദ്യം നൽകിയതെന്ന് ചികിത്സയിൽ കഴിയുന്ന യുവാക്കൾ പൊലീസിന് മൊഴി നൽകിയിരുന്നു.
പ്രായപൂർത്തിയായതും ആകാത്തതുമായ 100ഓളം പെൺകുട്ടികളെ പീഡിപ്പിച്ച ജിലേബി ബാബ എന്നറിയപ്പെടുന്ന മന്ത്രവാദി അമർവീറിന് 14 വർഷം തടവുശിക്ഷ വിധിച്ചു. ലഹരിമരുന്ന് നൽകി സ്ത്രീകളെ ഇരയാക്കിയ ശേഷം വീഡിയോ ദൃശ്യം പകർത്തി ഹരം കൊള്ളുകയായിരുന്നു ജിലേബി ബാബ. മന്ത്രവാദിയായി പേരെടുത്തിരുന്ന ഇയാൾ പ്രശ്‌നപരിഹാരത്തിനെത്തിയ സ്ത്രീകളെയാണ് ലഹരിമരുന്നു നൽകി വശപ്പെടുത്തിയത്.
തുടർന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഹരിയാനയിലെ ഫത്തേഹാബാദിലുള്ള അതിവേഗ കോടതിയാണ് വിധി പ്രസ്താവിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 2 തവണ പീഡിപ്പിച്ചതിനു പോക്‌സോ നിയമപ്രകാരം 14 വർഷവും മറ്റു 2 പീഡനക്കേസുകളിൽ 7 വർഷം വീതവും മറ്റൊരു കേസിൽ 5 വർഷവുമാണ് അഡീഷനൽ ജില്ലാ ജഡ്ജി ബൽവന്ത് സിങ് ശിക്ഷ വിധിച്ചത്.
എന്നാൽ, ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയാകും. ഇതിനു പുറമെ, ആയുധം കൈവശം വച്ച കേസിൽ ഇയാളെ കുറ്റവിമുക്തനാക്കി. 2018 ൽ ഫത്തേഹാബാദിലെ തൊഹാന ടൗണിൽ നിന്നു പൊലീസ് അമർവീറിനെ (അമർപുരി) അറസ്റ്റ് ചെയ്തപ്പോൾ മൊബൈൽ ഫോണിൽ നിന്ന് 120 ലൈംഗിക വിഡിയോ ക്ലിപ്പുകൾ കണ്ടെടുത്തിരുന്നു.
കുടുംബ കോടതിയിൽ കൗൺസിലിംഗ് കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെ ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപിച്ചു. സംഭവത്തിൽ പനമണ്ണ സ്വദേശി രഞ്ജിത്ത് (33) നെ ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തു. മനിശ്ശേരി സ്വദേശിനി സുബിത (24) നാണ് വെട്ടേറ്റത്.
ഇരുവരും വിവാഹമോചനത്തിനായി കോടതിയിൽ എത്തുകയും തുടർന്ന് കൗൺസിലിംഗിന് വിധേയരാകുകയും ചെയ്തിരുന്നു. കൗൺസിലിംഗ് കഴിഞ്ഞതിന് ശേഷം സുബിത ഇപ്പോൾ കൂടെ താമസിക്കുന്ന യുവാവുമായി സംസാരിച്ച് നിൽക്കുന്നതിനിടയിൽ രഞ്ജിത്ത് സുബിതയോട് വഴക്കിടുകയും വടിവാൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. തിങ്കളാഴ്ച പതിനൊന്ന് മണിയോടെയാണ് സംഭവം നടന്നത്.
കൈയിൽ വെട്ടേറ്റ സുബിതയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുബിതയുടെ ഇരു കൈയിലെയും മുറിവുകൾ ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. വെട്ടേറ്റ ഉടനെ ഒറ്റപ്പാലത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. രഞ്ജിത്തിനെയും കുട്ടികളെയും ഉപേക്ഷിച്ച് യുവാവിനൊപ്പം പോയ വൈരാഗ്യമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
പച്ച മുട്ടയിലുണ്ടാക്കുന്ന മയോണൈസ് ബേക്കറികളില്‍ നിന്ന് ഒഴിവാക്കുമെന്ന് കേരള ബേക്കേഴ്സ് അസോസിയേഷന്‍. വേവിക്കാതെ ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷ്യോത്പന്നം എന്ന നിലയിലാണ് നോണ്‍വെജ് മയോണൈസ് നിരോധിക്കാന്‍ തീരുമാനിച്ചത്.
ഭക്ഷ്യവിഷബാധയേറ്റ് സംസ്ഥാനത്ത് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനം. വിഷരഹിതഭക്ഷണം ഉറപ്പാന്‍ പരിശോധനകള്‍ക്ക് സഹകരിക്കുമെന്ന് ബേക്കേഴ്സ് അസോസിയേഷന്‍ കേരള ഭാരവാഹികള്‍ പറഞ്ഞു.
ബേക്കറികളില്‍ വേവിക്കാതെ ഉല്‍പ്പാദിപ്പിക്കുന്ന ഏക ഭക്ഷ്യോല്‍പ്പന്നമായ പച്ചമുട്ടകൊണ്ടുള്ള മയോണൈസ് നിരോധിക്കും. അസോസിയേഷന്റെ കീഴില്‍ വരുന്ന ബേക്കറികളിലും അനുബന്ധ റസ്റ്റോറന്റുകളിലും ഇനി മുതല്‍ ഇത് വിളമ്പില്ല. പകരം വെജിറ്റബിള്‍ മയോണൈസ് ഉപയോഗിക്കാനും കൊച്ചിയില്‍ ചേര്‍ന്ന ബേക്ക് സംസ്ഥാന ഭാരവാഹി യോഗം തീരുമാനിച്ചു.
ഇന്ത്യന്‍ ബേക്കേഴ്‌സ് ഫെഡറേഷന്‍ ദേശീയ പ്രസിഡന്റ് പി എം ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് വിജേഷ് വിശ്വനാഥ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി റോയല്‍ നൗഷാദ്, ഓര്‍ഗനൈസിങ് സെക്രട്ടറി മുഹമ്മദ് ഫൗസീര്‍, സംസ്ഥാന സെക്രട്ടറിമാരായ സി പി പ്രേംരാജ്, കിരണ്‍ എസ് പാലയ്ക്കല്‍, സന്തോഷ് പുനലൂര്‍, ബിജു പ്രേംശങ്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പാമ്പാടി എട്ടാംമൈലിൽ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണ മരണം. മീനടം ചകിരിപ്പാടം ഷൈനി സാം ആണ് മരിച്ചത്. 48 വയസായിരുന്നു. കെ.കെ. റോഡിൽ പാമ്പാടി എട്ടാംമൈൽ ജങ്ഷനിൽ ഉച്ചയ്ക്ക് 12.30-ഓടെ ആയിരുന്നു അപകടം നടന്നത്.
മകന്റെ വിവാഹാവശ്യവുമായി ബന്ധപ്പെട്ടുള്ള യാത്രയ്ക്കുശേഷം മകനൊപ്പം തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴുണ്ടായ അപകടത്തിലാണ് ഷൈനി മരണപ്പെട്ടത്. രണ്ട് വർഷം മുൻപാണ് ഷൈനിയുടെ മൂത്ത മകൻ അനിൽ സാം ബംഗളൂരുവിൽ അപകടത്തിൽ മരിച്ചത്.
പിന്നിലൂടെ എത്തിയ ടോറസ് ലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ടോറസിനടിയിലേക്ക് വീണ ഷൈനിയുടെ ദേഹത്ത് വാഹനം കയറിയിറങ്ങി. തൽക്ഷണംതന്നെ മരണം സംഭവിച്ചു. മകൻ അഖിൽ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സ്വന്തം ലേഖകൻ
ഡെൽഹി : കേരളത്തിൽ ആം ആദ്മി പാർട്ടിയെ വിജയത്തിലെത്തിക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തി വളരെ നിർണ്ണായകമായ ഒരു യോഗം ഇന്നലെ ( 10/01 / 2023 ) ഡെൽഹിയിലെ ആം ആദ്മി പാർട്ടി ആസ്ഥാനത്ത് നടന്നു. താഴെ തട്ട് മുതൽ സംഘടനയെ ശക്തമാക്കികൊണ്ട് 2026 ലെ തെരഞ്ഞെടുപ്പിൽ പാർട്ടിയെ കേരളത്തിൽ വിജയിപ്പിക്കുവാനുള്ള തന്ത്രങ്ങൾ ചർച്ച ചെയ്യുക എന്നതായിരുന്നു ഈ യോഗത്തിന്റെ പ്രധാന ലക്ഷ്യം.
ആം ആദ്മി പാർട്ടിയുടെ ഇന്ത്യ മുഴുവനുമുള്ള സംഘടന സംവിധാനത്തിന്റെ വിജയ ശില്പിയായ ആം ആദ്മി പാർട്ടി എംപിയും , ദേശീയ സംഘടന ജനറൽ സെക്രട്ടറിയുമായ ഡോ. സന്ദീപ് പഥക് ആയിരുന്നു ഈ യോഗം സംഘടിപ്പിച്ചത് . കേരളത്തിലെ ആം ആദ്മി പാർട്ടിയുടെ നേതാക്കളെയും പ്രവർത്തകരേയും ഡെൽഹിയിലേയ്ക്ക് വിളിച്ചു വരുത്തി ദേശീയ ജനറൽ സെക്രട്ടറി നേരിട്ട് തന്നെ ഇങ്ങനെ ഒരു ചർച്ച നടത്തുന്നത് ഒരു പക്ഷേ ആദ്യമായിട്ടാണെന്ന് തന്നെ പറയാം. അതുകൊണ്ട് തന്നെ വളരെയധികം രാഷ്ട്രീയ പ്രാധാന്യമാണ് ഈ യോഗത്തിന് ഉണ്ടായിരിക്കുന്നത്. കേരളത്തെ ആം ആദ്മി പാർട്ടിക്ക് വളരെയധികം സാധ്യതയുള്ള ഒരു സംസ്ഥാനമായി കേന്ദ്ര നേതൃത്വം കണ്ടു കഴിഞ്ഞു എന്ന് തന്നെയാണ് ഈ നീക്കത്തിൽ നിന്നും മനസ്സിലാകുന്നത്.
അഴിമതി വിരുദ്ധത കൊണ്ടു മാത്രം കേരളത്തില്‍ വോട്ടർമാരുടെ പിന്തുണ നേടിയെടുക്കാനാകുമോ ?, സംഘടനയെ എങ്ങനെ ശക്തിപ്പെടുത്താം ?, താഴെ തട്ടിൽ സ്വാധീനം വർദ്ധിപ്പിയ്ക്കാൻ വേണ്ട വിവിധ പദ്ധതികളും തന്ത്രങ്ങളും എന്തൊക്കെ ?, ബഹുജന അടിത്തറ വിപുലീകരിക്കുവാൻ കേരളത്തിൽ സ്വീകരിക്കേണ്ട രാഷ്ട്രീയ തന്ത്രങ്ങൾ എന്തൊക്കെയാണ് ? തുടങ്ങുന്ന വിഷയങ്ങളിൽ യോഗത്തിൽ പങ്കെടുത്ത ഓരോ വ്യക്തികളിൽ നിന്നും സന്ദീപ് പഥക്കും , കേരളത്തിന്റെ ചുമതലയുള്ള ശ്രീ എൻ രാജയും നിദ്ദേശങ്ങൾ സ്വീകരിച്ചു.
തെരഞ്ഞെടുപ്പിൽ മത്സരിക്കുകയോ, ജയിക്കുകയോ, തോൽക്കുകയോ അല്ല പ്രധാനം , എന്നാൽ അത് പ്രാവർത്തികമാക്കണമെങ്കിൽ അതിനായി സംഘടനയെ ശക്തിപ്പെടുത്തുക എന്നതാണ് ആദ്യം ചെയ്യേണ്ടത് എന്നും , ശക്തമായ ഒരു സംഘടന താഴേ തട്ടിൽ ഉണ്ടെങ്കിൽ മാത്രമേ സംസ്ഥാനത്തിന്റെ പ്രശ്നങ്ങളും ആവശ്യങ്ങളും മനസ്സിലാക്കാൻ സഹായിക്കൂ എന്നും , എല്ലാവരും ഒരുമിച്ചു നിന്ന് കഴിയുന്നത്ര ആളുകളെ പാർട്ടിയിലേക്ക് കൊണ്ടുവരണമെന്നും , സംഘടനയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യബോധത്തോടെ പ്രവർത്തിക്കുന്ന സജീവ പ്രവർത്തകർക്ക് എല്ലാ സഹായവും നൽകണമെന്നും യോഗത്തെ അഭിസംബോധന ചെയ്ത ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എംപിയും ദേശീയ ജനറൽ സെക്രട്ടറിയുമായ ഡോ. സന്ദീപ് പഥക് പറഞ്ഞു.
സ്ഥാനമോഹമുള്ള ഒരാൾ ഒരിക്കലും സംഘടനയുമായി ചേർന്ന് പ്രവർത്തിക്കില്ലെന്നും , അവർ തെരഞ്ഞെടുപ്പിൽ വിജയിച്ച് സ്ഥാനം നേടുന്നതിലാണ് ശ്രദ്ധയും കേന്ദ്രീകരിക്കുകയെന്നും , അതുകൊണ്ട് എല്ലാവരും ഒരുമിച്ച് നിന്ന് സന്തോഷത്തോടെ പ്രവർത്തിച്ച് കേരളത്തിലെ പാർട്ടിയും സംഘടനയും തമ്മിലുള്ള വിശ്വാസം വർദ്ധിപ്പിക്കണമെന്നും, അതിനായി എല്ലാ സഹപ്രവർത്തകരും നിർദ്ദേശങ്ങളുമായി മുന്നോട്ട് വരണമെന്നും, ആ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ പോലെ കേരളത്തിനായും തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ തയ്യാറാക്കി നിങ്ങൾ പോരാട്ടം നടത്തണമെന്നും, സംഘടനയെ ശക്തമാക്കിയാൽ ഈ പോരാട്ടത്തിൽ നിങ്ങൾക്ക് വിജയം സാധ്യമാണെന്നും ഡോ. സന്ദീപ് പഥക് പറഞ്ഞു.
ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനർ ശ്രീ. PC സിറിയക്കിന്റെ നേതൃത്വത്തിൽ ഡെൽഹി ഗതാഗത മന്ത്രി ശ്രീ. കൈലാഷ് ഗെലോട്ട്, ഭക്ഷ്യ വിതരണ മന്ത്രി ശ്രീ. ഇമ്രാൻ ഹുസൈൻ എന്നിവരുമായിയും കൂടിക്കാഴ്ച നടത്തി. ആം ആദ്മി പാർട്ടിയുടെ സംഘടനാപരമായ വിജയത്തിന്റെ കാരണകാരനായ ദേശീയ ജനറൽ സെക്രട്ടറി ഡോ. സന്ദീപ് പഥക് 2026 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിക്കുവാനുള്ള പദ്ധതികൾ തയ്യാറാക്കുവാൻ ഉടൻ കേരളത്തിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
കേരളത്തെ ആം ആദ്മി പാർട്ടിക്ക് സാധ്യതയുള്ള സംസ്ഥാനമായി കേന്ദ്ര നേത്യത്വം കണ്ടതോട് കൂടി വലിയ ആവേശത്തിലാണ് കേരളത്തിലെ നേതൃത്വവും സജീവ പ്രവർത്തകരും. വരും ദിവസങ്ങളിൽ കേരളത്തിൽ സംഘടനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേരളത്തിൽ നടക്കുന്ന വിവിധ സമ്മേളനങ്ങളിൽ പങ്കെടുക്കുമെന്ന് ആം ആദ്മി പാർട്ടിയുടെ മന്ത്രിമാരും അറിയിച്ചിട്ടുണ്ട്. ഇത് കേരളത്തിലെ ആം ആദ്മി പാർട്ടിയുടെ വളർച്ചയെ വേഗത്തിലാക്കുമെന്നും , വരുന്ന മൂന്ന് വർഷത്തെ പ്രവർത്തനം കൊണ്ട് കേരളത്തിൽ വിജയം നേടാൻ കഴിയുമെന്നുമാണ് ആം ആദ്മി പാർട്ടിയുടെ കേന്ദ്ര നേതൃത്വം വിലയിരുത്തുന്നത്.
മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് ഹണി റോസ്. സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ ഹണി റോസ് സമൂഹ മാധ്യമങ്ങളിലും സജീവമാണ്. ഹണി റോസ് പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വളരെ വേഗം വൈറലാകാറുണ്ട്. അടുത്തിടെ മോഹന്‍ലാല്‍ നായകനായെത്തിയ ‘മോണ്‍സ്റ്റ’റിലെ ഭാമിനി എന്ന കഥാപാത്രം ഹണി റോസിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നായിരുന്നു. ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ കയ്യടി നേടിയതും ഹണി റോസായിരുന്നു.
താരം അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് തെലുങ്ക് സിനിമയായ വീര സിംഹ റെഡി. ചിത്രത്തില്‍ തെലുങ്ക് നായകന്‍ നന്ദമൂരി ബാലകൃഷ്ണയുടെ നായികയായിട്ടാണ് താരം അവതരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ റിലീസ് ചടങ്ങ് നടന്നത്. ചടങ്ങില്‍ ഹണി റോസ് പങ്കെടുത്തിരുന്നു. ചടങ്ങില്‍ പങ്കെടുത്ത ഹണി റോസ് തന്നെ സിനിമയിലേക്ക് ക്ഷണിച്ചതിന് സംവിധായകനോടും അണിയറ പ്രവര്‍ത്തകരോടും നന്ദി പറഞ്ഞു. നന്ദൂരി ബാലകൃഷ്ണ കേന്ദ്ര കഥാപാത്രമായി എത്തുന്ന ആക്ഷന്‍ സിനിമയാണ് ഇത്. എന്നാല്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത് ഒരു വീഡിയോ ആണ്. വേദിയിലേക്ക് ഹണി റോസിനെ അവതാരിക ക്ഷണിച്ചു. സിനിമയെക്കുറിച്ച് സംസാരിക്കാനാണ് ഹണി റോസിനെ വേദിയിലേക്ക് ക്ഷണിച്ചത്.
തുടര്‍ന്ന് ഹണി റോസ് തന്റെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ് വേദിയിലേക്ക് നടന്നുപോയി. നടക്കുന്നതിനിടയിലാണ് വിവാ ദപരമായ കാര്യം സംഭവിച്ചത്. ഹണി റോസിനെ നോക്കി അശ്ലീല ആഗ്യം ബാലകൃഷ്ണ കാണിച്ചു. താരം നടന്നുപോകുമ്പോള്‍ താരത്തിന്റെ പുറകിലോട്ട് നോക്കി ചുണ്ട് കടിക്കുകയാണ് ബാലയ്യ ചെയ്തത്. നിമിഷ നേരം കൊണ്ടാണ് ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍. ബാലയ്യ പോലത്തെ ഒരു വലിയ ഇതിഹാസ നടനില്‍ നിന്നും ഇത്തരം കാര്യം ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല എന്നാണ് ആരാധകര്‍ പറയുന്നത്. വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്കാണ് ഇത് വഴി വച്ചിരിക്കുന്നത്. അതേസമയം ബാലയ്യ ഇതല്ല ഇതിനപ്പുറം ചെയ്യും എന്നാണ് സിനിമ പ്രേക്ഷകര്‍ പറയുന്നത്. ഇതിന് മുന്‍പും ഇത്തരത്തില്‍ ഇയാളുടെ ഭാഗത്തുനിന്നും പല കാര്യങ്ങളും ഇതേ രീതിയില്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം എന്തോ വലിയ സംഭവമാണെന്നും ഹീറോയിസം ആയിട്ടുമാണ് ആരാധകര്‍ ഇത് കണക്കാക്കുന്നത്.