ഒമാനിൽ വാഹനാപകടത്തിൽ മരിച്ച കണ്ണൂർ, ആലപ്പുഴ സ്വദേശികളുടെ മൃതദേഹം നാട്ടിലേക്ക് കാണ്ടുപോകും. കണ്ണൂര്‍ ചാല സ്വദേശി മനോജ് നിവാസില്‍ രാഹുല്‍ രമേഷ് (34), ആലപ്പുഴ മാന്നാര്‍ സ്വദേശി കുട്ടംപേരൂര്‍ 11ാം വാര്‍ഡില്‍ അശ്വതി ഭവനത്തില്‍ സന്തോഷ് കുമാര്‍ പിള്ള (41) എന്നിവരുടെ മൃതദേഹമാണ് ബുധനാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ട് പോകുക.

ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് നടക്കുന്നതിനിടെ സ്‌പോര്‍ട്‌സ് കാര്‍ പിന്നില്‍ നിന്ന് ഇടിച്ചിടുകയായിരുന്നു. ജോലി കഴിഞ്ഞ് സഹപ്രവര്‍ത്തകരോടൊപ്പം ഫുട്പാത്തിലൂടെ നടന്നു നീങ്ങുന്നതിനിടെയായിരുന്നു അപകടം. സ്‌പോര്‍ട്‌സ് കാര്‍ അമിത വേഗത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

നിസ്വ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി കണ്ണൂര്‍, തിരുവന്തപുരം വിമാനത്താവളങ്ങള്‍ വഴിയാണ് നാട്ടിലെത്തിക്കുക. രമേഷ് ചാലില്‍ ആണ് രാഹുല്‍ രമേഷിന്റെ പിതാവ്. മാതാവ്: ഉഷ കൊട്ടിയം. ചെങ്ങന്നൂര്‍ പുലിയൂര്‍ തെക്കുംകോവില്‍ പരേതനായ പുരുഷോത്തമന്‍ പിള്ളയുടെ മകനാണ് സന്തോഷ് കുമാര്‍ പിള്ള. മാതാവ്: ശാന്തകുമാരി. ഭാര്യ: അശ്വതി പിള്ള. മകന്‍: നൈനിക് എസ്. പിള്ള.