ഭാര്യയും രണ്ട് മക്കളും കയറിയ ടെസ്‌ല കാര്‍ കുത്തനെയുള്ള മലഞ്ചെരുവിലേക്ക് ഓടിച്ചിറക്കിയ ഇന്ത്യന്‍ വംശജന്‍ അമേരിക്കയില്‍ അറസ്റ്റില്‍. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായി തകര്‍ന്നു. കാലിഫോര്‍ണിയയില്‍ കുടുംബമായി താമസിക്കുന്ന ധര്‍മേഷ് പട്ടേല്‍ എന്ന ഗുജറാത്തിയാണ് ഭാര്യയെും മക്കളെയും കൊലപ്പെടുത്താന്‍ മന:പൂര്‍വ്വം അപകടം സൃഷ്ടിച്ച കേസില്‍ അറസ്റ്റിലായത്.
അപകടത്തില്‍ ഇയാളുടെ ഭാര്യയും മക്കളും അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. പരിക്കുകളോടെ രക്ഷപ്പെട്ട ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ധര്‍മേഷ് പട്ടേലിനെതിരെ കൊലപാതക ശ്രമത്തിനും കുട്ടികളെ ദുരുപയോഗം ചെയ്തതിനും പോലീസ് കേസെടുത്തിട്ടുണ്ട്. തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ 250 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ കാര്‍ തവിടുപൊടിയായി.
കാറില്‍ നിന്നും തെറിച്ചു വീണ നാലും ഒമ്പതും വയസ്സും പ്രായമുള്ള കുട്ടികളെ അഗ്‌നിശമന സേനാംഗങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ സാരമായ പരുക്കുകളോടെ രക്ഷപ്പെടുത്തി.പട്ടേലും ഭാര്യയും കാറിനുള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇവരെ ഹെലികോപ്റ്ററിന്റെ സഹായത്തോടെയാണ് രക്ഷപ്പെടുത്തിയത്.
വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലുള്ള ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് മുംബൈയിൽ ശസ്ത്രക്രിയ നടത്തി. താരത്തിന്റെ കാൽമുട്ടിനു നടത്തിയ ശസ്ത്രക്രിയ വിജയകരമായിരുന്നെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുംബൈയിലെ കോകിലാബെൻ ധീരുബായ് അംബാനി ആശുപത്രിയിലാണ് പന്തിനെ ചികിത്സിക്കുന്നത്. വാഹനാപകടത്തിൽ താരത്തിന്റെ നെറ്റിയിലും കൈകള്‍ക്കും കാലുകള്‍ക്കും പരുക്കേറ്റിരുന്നു. താരത്തിന്റെ ലിഗമെന്റിനും പരുക്കേറ്റു.
ലിഗമെന്റിനു നടത്തിയ ശസ്ത്രക്രിയ വിജയകരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. താരത്തിന്റെ ആരോഗ്യ നിലയിൽ നല്ല പുരോഗതിയുണ്ടെന്നാണു വിവരം. നാലു മണിക്കൂറോളമാണു ശസ്ത്രക്രിയ നീണ്ടത്. പരുക്കിൽനിന്നു താരം പൂർണമായും മുക്തനാകാൻ ഇനിയും മാസങ്ങളെടുക്കും. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണ്‍ താരത്തിനു പൂർണമായും നഷ്ടപ്പെട്ടേക്കും. ഇന്ത്യയില്‍ നടക്കേണ്ട ഏകദിന ലോകകപ്പിൽ താരമുണ്ടാകുമോയെന്നും ഇതുവരെ സ്ഥിരീകരണമായിട്ടില്ല.
കഴിഞ്ഞ മാസം 30നു അമ്മയെ കാണാൻ ഡൽഹിയിൽ നിന്നു ജന്മസ്ഥലമായ റൂർക്കിയിലേക്കു പോകുംവഴി ഹരിദ്വാർ ജില്ലയിലെ മാംഗല്ലൂരിലായിരുന്നു അപകടം. ഡൽഹി–ഡെറാഡൂൺ അതിവേഗ പാതയിൽ ഡ്രൈവിങ്ങിനിടെ ഋഷഭ് പന്ത് ഉറങ്ങിപ്പോകുകയും കാർ നിയന്ത്രണം വിട്ടു ഡിവൈഡറിൽ ഇടിച്ചുകയറുകയുമായിരുന്നു. പന്ത് പുറത്തു കടന്നതിനു പിന്നാലെ വാഹനം കത്തിച്ചാമ്പലായിരുന്നു.
മയക്കുമരുന്ന് നൽകി വീട്ടമ്മയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുള്ളമ്പാറ സ്വദേശികളായ മുഹ്‌സിൻ (28), ആഷിക് (25), ആസിഫ് (23) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ ഒന്നാം പ്രതിയായ മുഹ്‌സിൻ ഫേസ്‌ബുക്ക് വഴി വീട്ടമ്മയുമായി സൗഹൃദം സ്ഥാപിക്കുകയും തുടർന്ന് ലഹരിമരുന്ന് നൽകി വീട്ടമ്മയെ തന്റെ വരുതിയിലാക്കുകയായിരുന്നു. തുടർന്ന് വീട്ടമ്മയെ നിരവധി സ്ഥലങ്ങളിൽ കൊണ്ട് പോയി ലൈംഗീകമായി പീഡിപ്പിക്കുകയും കൂട്ടുകാർക്ക് കാഴ്ച വെയ്ക്കുകയും കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു.
ആറു മാസം മുൻപാണ് കേസിലെ മുഖ്യപ്രതിയായ മുഹ്‌സിൻ ഫേസ്‌ബുക്കിലൂടെ വീട്ടമ്മയെ പരിചയപ്പെടുന്നത്. സൗഹൃദം നടിച്ച ഇയാൾ വീട്ടമ്മയെ ലഹരിമരുന്ന് ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. ഇയാളുടെ പ്രേരണയിൽ വീണ വീട്ടമ്മ ലഹരിമരുന്ന് ഉപയോഗിക്കുകയും ലഹരിക്ക് അടിമയായതോടെ മുഹ്‌സിൻ ആവിശ്യപെടുമ്പോഴെല്ലാം കൂടെ പോകുകയുമായിരുന്നു.
കേസിലെ മറ്റൊരു പ്രതി അറസ്റ്റ് ചെയ്യാൻ പോലീസ് വീട്ടിലെത്തിയപ്പോൾ ഓടി രക്ഷപെട്ടു. മുള്ളമ്പാറ സ്വദേശി റിഷാദ് (25) ആണ് ഓടിരക്ഷപെട്ടത് ഇയാൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. മഞ്ചേരി പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്.
സലാലയിലെ താമസ സ്ഥലത്തെ ബാൽക്കണിയിൽനിന്ന് വീണ് കോട്ടയം സ്വദേശി മരണപ്പെട്ടു. കോട്ടയം ഇരവിചിറ സ്വദേശി പാറപ്പുറത്ത് വർഗീസ് മകൻ സിജൊ വർഗീസ് (39) ആണ് ഒമാനിലെ സലാലയിൽ ബാൽക്കണിയിൽ നിന്ന് വീണ് മരണപ്പെട്ടത്.
കുട്ടികളുടെ മുടി വെട്ടികൊണ്ടിരിക്കെ വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. താഴെ വീണ സോപ്പ് ഫ്ലാറ്റിന്‍റെ മുകളിലേക്ക് എറിഞ്ഞ് കൊടുക്കുന്നതിനിടെ പിടിക്കാൻ ശ്രമിക്കവേ താഴേക്ക് വീഴുകയായിരുന്നു.
ഔഖത്ത് സുൽത്താൻ ഖാബൂസ് ആശുപത്രിക്ക് എതിർവശത്ത് താമസിച്ചിരുന്ന സിജൊ വർഗീസ് ആറ് വർഷത്തോളമായി സലാലയിലെ ഗ്രാന്റ് എന്റർപ്രൈസസ് എന്ന സ്ഥാപനത്തിൽ ഇലക്ട്രിക്കൽ സേഫ്റ്റി ഓഫിസറായി ജോലി അനുഷ്ടിച്ചു വരികയായിരുന്നു.
മാതാവ്: മറിയാമ്മ വർഗീസ് (അമേരിക്ക)
ഭാര്യ: നീതുമോൾ മാത്യൂ. (നഴ്സ്, സുൽത്താൻ ഖാബൂസ് ഹോസ്പ്പിറ്റൽ).
മക്കൾ: ഡാൻ വർഗ്ഗീസ് സിജോ, ഡെറിക്, ജൂസെഫ്.
ഭൗതിക ശരീരം തുടർ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
പഴയ റെയിൽവേ കെട്ടിടത്തിൽ എത്തിച്ച് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ വെളിപ്പെടുത്തൽ കേട്ട് ഞെട്ടി പോലീസ്. തുടർച്ചയായ ലൈംഗീക ബന്ധത്തിനിടെ യുവതി നിലവിളിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് കേസിലെ പ്രതി നാസു പോലീസിൽ മൊഴി നൽകി. മരിച്ചെന്ന് ഉറപ്പാക്കിയ ശേഷമാണ് മൊബൈലും സ്വാർണാഭരണവും കവർന്ന് സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടതെന്ന് നാസു നൽകിയ മൊഴിയിൽ പറയുന്നു.
തുടർച്ചയായി ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടപ്പോൾ യുവതി നിലവിളിച്ചെന്നും നിലവിളി പുറത്ത് കേൾക്കാതിരിക്കാൻ യുവതിയുടെ വാ പൊത്തി പിടിക്കുകയുമായിരുന്നു. ഇതിനിടയിൽ ശ്വാസം കിട്ടാതെ യുവതി മരിക്കുകയായിരുന്നു. മരിച്ചെന്ന് ഉറപ്പിച്ച ശേഷം ബ്ലേഡ് ഉപയോഗിച്ച് ശരീരത്തിൽ മുറിവുണ്ടാക്കിയതായും പ്രതി നൽകിയ മൊഴിയിൽ പറയുന്നു.
ഇക്കഴിഞ്ഞ ചൊവാഴ്ചയാണ് ദുർഗന്ധം വമിക്കുന്ന നിലയിൽ യുവതിയുടെ മൃതദേഹം കൊല്ലത്തെ പഴയ റെയിൽവേ കെട്ടിടത്തിൽ കണ്ടെത്തിയത്. കൊല്ലം ബീച്ചിൽ നിന്നും പരിചയപ്പെട്ട യുവതിയെ പ്രതി പഴയ റെയിൽവേ കെട്ടിടത്തിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. യുവതിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ പോലീസ് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് അഴുകാറായ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റ് വീണ്ടുമൊരു മരണം കൂടി. കുഴിമന്തി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് യുവതിയാണ് മരണപ്പെട്ടത്. കാസർകോട് തലക്ലായിൽ അഞ്ജുശ്രീ പാർവ്വതിയാണ് മരിച്ചത്. ഹോട്ടലിൽ നിന്ന് ഓൺലൈനായി വരുത്തിയ കുഴിമന്തി കഴിച്ചതിന് പിന്നാലെയാണ് ശാരീരിക അസ്വസ്ഥകൾ നേരിട്ടത്.
പിന്നാലെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരണം. മംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർഥിനിയാണ് അഞ്ജുശ്രീ പാർവ്വതി. ക്രിസ്മസ്- പുതുവത്സര അവധിക്ക് നാട്ടിലെത്തിയ അഞ്ജുശ്രീ പുതുവത്സരത്തലേന്നാണ് ഓൺലൈനായി കുഴിമന്തി ഓർഡർ ചെയ്തത്. വീട്ടിൽവെച്ച് കുടുംബത്തിനൊപ്പം ഭക്ഷണം കഴിച്ചവർക്കെല്ലാം ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നു.
അഞ്ജുശ്രീ പാർവതിയുടെ നില ഗുരുതരമായി. തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുവരും. ഇവിടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പരിയാരം മെഡിക്കൽ കോളേജിലേക്ക് പോസ്റ്റമോർട്ടത്തിനായി കൊണ്ടുപോകും. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
കേരളത്തിൽ ലീഗിന്റെ അംഗത്വ വിതരണം കഴിഞ്ഞ 31നാണ് അവസാനിച്ചത്. പിന്നാലെയാണ് പാർട്ടിയെ താരസാന്നിധ്യം വെളിപ്പെട്ടത്. വീടുകൾതോറും കയറിയിറങ്ങി അംഗത്വ വിതരണം നടത്താനാണു സംസ്ഥാന നേതൃത്വം നിർദേശം നൽകിയിരുന്നത്.
നേമം മണ്ഡലത്തിൽ കളിപ്പാൻകുളം വാർഡിൽനിന്ന് മുസ്ലിം ലീഗ് അംഗത്വ പട്ടികയിൽ വൻ താരനിര, ഷാരൂഖ് ഖാനും മമ്മൂട്ടിയും ആസിഫ് അലിയും മുതൽ നടി മിയ ഖലീഫയുടെയും വരെ പേരുകളാണ് അംഗത്വം സ്വീകരിച്ചവരുടെ ലിസ്റ്റിലുള്ളത്.
ഇത്തരത്തിൽ അംഗങ്ങളാകുന്നവർ ഓൺലൈനിൽ പേരും ആധാർ നമ്പറും തിരഞ്ഞെടുപ്പു തിരിച്ചറിയൽ കാർഡ് നമ്പറും ഫോൺ നമ്പറും അപ്ലോഡ് ചെയ്യണം. ഓരോ വാർഡിനും ഓരോ പാസ്വേഡും നൽകി. കോഴിക്കോട്ടുള്ള ഐടി കോ ഓർഡിനേറ്റർക്കേ പിന്നീട് ഇതു തുറന്നു പരിശോധിക്കാൻ കഴിയൂ. ഇത്തരത്തിൽ ഓൺലൈൻ വഴി അംഗത്വം നേടിയവരുടെ പട്ടിക പരിശോധിച്ചപ്പോഴാണ് നേതൃത്വത്തെ പോലും അമ്പരപ്പിച്ചുകൊണ്ടുള്ള താരസാന്നിധ്യം കണ്ടത്.
സാധാരണ പാർട്ടി അംഗങ്ങൾ തന്നെയാണ് അംഗത്വവിതരണം നടത്തുന്നത്. ആൾബലമില്ലാത്ത സ്ഥലത്ത് കംപ്യൂട്ടർ സെന്ററുകളെ എൽപിച്ചവരുണ്ടെന്ന് ഒരുവിഭാഗം ആക്ഷേപവുമായി രംഗത്ത് വന്നു. അത്തരത്തിൽ എന്തെങ്കിലും പാകപിഴവ് സംഭവിച്ചതാണോ എന്ന് അന്വേഷിച്ചു വരികയാണ്.
അംഗത്വവിതരണം പൂർത്തിയായപ്പോൾ തലസ്ഥാനത്ത് 59551 ആണ് പാർട്ടി അംഗങ്ങൾ. സംസ്ഥാനത്ത് ലീഗിന്റെ അംഗസംഖ്യ 24.33 ലക്ഷം ആയെന്നാണു കണക്ക്. 2016നെക്കാൾ 2.33 ലക്ഷം അംഗങ്ങളുടെ വർധന. അംഗങ്ങളിൽ പകുതിയിലേറെ സ്ത്രീകൾ. ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി.ബാവ ഹാജിയാണു തിരുവനന്തപുരം ജില്ലയിലെ റിട്ടേണിങ് ഓഫിസർ. സംഭവം ശ്രദ്ധയിൽപെട്ടെന്നും അന്വേഷണത്തിനു നിർദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു.
പാറശാലയില്‍ വിദ്യാര്‍ത്ഥിയായ ഷാരോണ്‍ വധിക്കപ്പെട്ട കേസില്‍ കുറ്റപത്രം തയാറായി. ഷാരോണിനെ കൂട്ടുകാരി ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തി കൊലപ്പെടുത്തിയത് പത്ത് മാസത്തെ ആസൂത്രണത്തിന് ഒടുവിലാണ് എന്ന് കണ്ടെത്തിയിരുന്നു.
ഇടയ്ക്കിടെ ജ്യൂസ് ചലഞ്ച് നടത്തിയത് ഷാരോണിന്റെത് സ്വാഭാവിക മരണമെന്ന് വരുത്തി തീര്‍ക്കാനാണെന്നും ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും കൊലപാതകത്തില്‍ തുല്യപങ്കെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. കൊലയില്‍ നേരിട്ട് പങ്കില്ലെങ്കിലും അമ്മാവനും അമ്മയ്ക്കും കൊലപാതകം നടക്കാന്‍ പോകുന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ അറിയാമായിരുന്നതിനാല്‍ തുല്യപങ്കെന്നാണ് പോലീസ് പറയുന്നത്.
അടുത്തയാഴ്ച കുറ്റപത്രം കോടതിയില്‍ നല്‍കും. പ്രണയനിയെ ജീവനേറെ സ്‌നേഹിച്ച ഷാരോണ്‍. പ്രണയം ആയുധമാക്കി ഷാരോണിനെ കൊന്ന ഗ്രീഷ്മ എന്നൊക്കെയാണ് സിനിമാക്കഥ പോലെ തയ്യാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നത്.ഡിവൈഎസ്പി എജെ ജോണ്‍സണിന്റെ നേതൃത്വത്തിലാണ് പോലീസ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. തമിഴ്‌നാട്ടുകാരനായ സൈനികന്റെ വിവാഹാലോചന വന്നതോടെ ഒന്നര വര്‍ഷത്തിലേറെ പ്രണയിച്ച ഷാരോണിനെ ഒഴിവാക്കാനാണ് ഗ്രീഷ്മ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് കണ്ടെത്തുയിട്ടുണ്ട്.
ജാതി വ്യത്യാസം മുതല്‍ ഭര്‍ത്താവ് മരിക്കുമെന്ന ജാതകദോഷം വരെയുള്ള നുണക്കഥകള്‍ പയറ്റിയിട്ടും ഷാരോണ്‍ പിന്‍മാറാതിരുന്നതോടെ 2021 ജനുവരി അവസാനം മുതല്‍ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.
വിവിധ മാര്‍ഗങ്ങളിലൂടെ അഞ്ച് വധശ്രമങ്ങള്‍ നടത്തി, ഇതെല്ലാം പരാജയപ്പെട്ടതോടെയാണ് ജ്യൂസ് ചലഞ്ച് കണ്ടെത്തിയത്. ആയിരത്തിലേറെ തവണ ഗൂഗിളില്‍ സേര്‍ച്ച് ചെയ്താണ് കഷായത്തിലോ ജ്യൂസിലോ കളനാശിനി കലര്‍ത്തുകയെന്ന ആശയത്തിലേക്ക് ഗ്രീഷ്മയെത്തിയത്.
വിഷം ഉള്ളില്‍ ചെല്ലുന്ന ഒരാളുടെ ആന്തരികാവയവങ്ങള്‍ക്ക് എന്ത് സംഭവിക്കുമെന്ന് വരെ മനസിലാക്കിയ ശേഷമായിരുന്നു ഷാരോണിനെ വിളിച്ചുവരുത്തി വിഷം കുടിപ്പിച്ചത്. സ്വാഭാവിക മരണം പോലെ തോന്നുമെന്ന ചിന്തയാണ് ഈ മാര്‍ഗം തിരഞ്ഞെടുക്കാന്‍ കാരണമായത്.
കേസില്‍ തെളിവായി ഇരുവരുടെയും രണ്ട് വര്‍ഷത്തെ ചാറ്റുകളും ഡിലീറ്റ് ചെയ്ത ദൃശ്യങ്ങളും ശബ്ദങ്ങളും ഉള്‍പ്പെടെ ആയിരത്തിലേറെ ഡിജിറ്റല്‍ തെളിവുകള്‍ വീണ്ടെടുത്തിട്ടുണ്ട്. കേസില്‍ ഗ്രീഷ്മയുടെ പ്രതിശ്രുത വരന്‍ ഉള്‍പ്പെടെ 68 സാക്ഷികളുമുണ്ട്.
ബ്ലോക്ക് ബസ്റ്റർ ചിത്രത്തിന്റെ കൂട്ടുകെട്ട് മറ്റൊരു എക്സ്ട്രാ ഓർഡിനറി കഥയുമായി വീണ്ടും എത്തുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ ഹിറ്റ് കൂട്ടുകെട്ടായ സുഗീതും, നിഷാദ് കോയയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടു.. ‘ആനക്കട്ടിയിലെ ആനവണ്ടി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമിക്കുന്നത് ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയാണ്.
ഓർഡിനറി, മധുരനാരങ്ങ, ശിക്കാരി ശംഭു തുടങ്ങിയ എന്റർറ്റെയ്നറുകൾ മലയാളസിനിമയ്ക്ക് സമ്മാനിച്ച ഈ കൂട്ടുകെട്ടിൽ നിന്നും മറ്റൊരു എന്റെർറ്റൈനെർ ആണെന്ന് ഉറപ്പാക്കുന്ന പോസ്റ്റർ ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.. ഹിറ്റ് ചിത്രം ഓർഡിനറിയുമായി സാമ്യത തോന്നിക്കുന്ന തരത്തിൽ ആണ് ചിത്രത്തിന്റെ പോസ്റ്റർ ഡിസൈൻ. എന്നാൽ ഇത് ഓർഡിനറിയുടെ രണ്ടാം പതിപ്പ് ആണോ എന്ന കാര്യത്തിൽ വ്യക്തതയില്ല… ഇതിനെപറ്റി ചോദിച്ചപ്പോൾ അണിയറപ്രവർത്തകരുടെ പ്രതികരണം ഇപ്രകാരമായിരുന്നു ; “ഓർഡിനറി എന്ന ചിത്രം ഗവിയും ആ ഒരു ഭൂമികയും ഒക്കെ വച്ച് സംഭവിച്ച ഒരു സിനിമയാണ്.. അതിനൊരു രണ്ടാം ഭാഗം എന്നത് സാധ്യമല്ല, പക്ഷെ അതിലെ കഥാപാത്രങ്ങൾക്ക് ചിലപ്പോൾ ഒരു തുടർച്ചയുണ്ടായേക്കാമല്ലോ എന്ന് ചിന്തിച്ചപ്പോഴാണ് ഈ കഥയിലേക്ക് എത്തപ്പെട്ടത്”..
ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സുജിത് ജനാർദ്ദനൻ, ഛായാഗ്രാഹകൻ ഫൈസൽ അലി.ഇക്കൊല്ലം പകുതിയോടെ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത് ഡ്രീം ബിഗ് ഫിലിംസ് ആണ്. പാപ്പൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം റാഫി മതിര നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. പുതിയ മികച്ച പ്രൊജെക്ടുകളുമായി 2023 – ൽ ഇഫാർ മീഡിയ മലയാളസിനിമാ നിർമാണ രംഗത്ത് വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ്. താരനിർണയം പുരോഗമിക്കുന്ന ചിത്രത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും എന്ന് അണിയറക്കാർ അറിയിച്ചു.