നടി അമല പോളിന് തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തില്‍ പ്രവേശനം നിഷേധിച്ച സംഭവം മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അമല പോള്‍. 2023ലും ഇത്തരം വിവേചനങ്ങള്‍ നിലനില്‍ക്കുന്നതില്‍ ദുഃഖവും നിരാശയുമുണ്ടെന്ന് താരം പറയുന്നു.

ക്ഷേത്രം സന്ദര്‍ശക ഡയറിയിലാണ് അമല പോള്‍ തന്റെ ദുഃഖം രേഖപ്പെടുത്തിയത്. മതപരമായ വിവേചനത്തില്‍ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു. മനുഷ്യരായി പരിഗണിക്കുന്ന കാലം വരുമെന്നും അമലപോള്‍ ക്ഷേത്രത്തിന്റെ സന്ദര്‍ശക ഡയറിയില്‍ കുറിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് അമലപോള്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയത്.

‘2023ലും ഇത്തരം വിവേചനങ്ങള്‍ നിലനില്‍ക്കുന്നതില്‍ ദുഃഖവും നിരാശയുമുണ്ട്. എനിക്ക് ദേവിയുടെ അടുത്തേക്ക് പോകാനായില്ല. പക്ഷെ, അകലെ നിന്ന് ആ ചൈതന്യം അനുഭവിക്കാനായി. മതപരമായ വിവേചനത്തില്‍ ഉടന്‍ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ അല്ലാതെ മനുഷ്യരായി നമ്മെ പരിഗണിക്കുന്ന സമയം വരും,’ എന്നായിരുന്നു അമലപോള്‍ സന്ദര്‍ശക ഡയറിയില്‍ കുറിച്ചത്.

അതേസമയം, ഈ കാര്യത്തില്‍ വിവാദമുണ്ടാക്കുന്നത് അനാവശ്യമാണെന്നും തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്നും ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. അമല പോള്‍ മുന്നറിയിപ്പ് ഇല്ലാതെയാണ് വന്നതെന്നും അപ്പോള്‍ തന്നെ അഹിന്ദുക്കളെ പ്രവേശിപ്പിക്കാറില്ലെന്ന് അറിയിച്ചിരുന്നുവെന്നും ക്ഷേത്രം സെക്രട്ടറി പ്രസൂണ്‍കുമാര്‍ വ്യക്തമാക്കി.

എന്നാൽ ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിച്ച വിഷയത്തില്‍ പ്രതികരിച്ച് ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ കെപി ശശികല. ഇതരമതസ്ഥര്‍ക്ക് ക്ഷേത്ര പ്രവേശനം അനുവദിക്കുന്നതിലെ അതൃപ്തി ശശികല വ്യക്തമാക്കി.

‘നിലവില്‍ ക്ഷേത്രങ്ങളില്‍ ഒരു ആചാരം ഉണ്ടാവും. ആ ആചാരങ്ങള്‍ക്ക് അനുസരിച്ച് മാത്രമേ ക്ഷേത്ര ഭാരവാഹികള്‍ക്ക് പെരുമാറാനാകൂ. അത് മനസ്സിലാക്കി വേണം വിശ്വാസികള്‍ പെരുമാറാന്‍’ എന്നാണ് കെപി ശശികല നിലപാട് വ്യക്തമാക്കിയത്.

വിവാദങ്ങളില്‍ വേദനയുണ്ട്. നിലവില്‍ ക്ഷേത്രങ്ങളില്‍ ഒരു ആചാരം ഉണ്ടാവും. ആ ആചാരങ്ങള്‍ക്ക് അനുസരിച്ച് മാത്രമേ ക്ഷേത്ര ഭാരവാഹികള്‍ക്ക് പെരുമാറാനാകു. അത് മനസ്സിലാക്കികൊണ്ട് വേണം വിശ്വാസികള്‍ പെരുമാറാന്‍. പ്രവേശനം ഇല്ലാത്തിടത്ത്, അവിടെ ചെന്നുകൊണ്ട് വിവാദം ഉണ്ടാക്കരുത്. അവിടെ അന്യമതസ്ഥര്‍ക്ക് പ്രവേശനം ഇല്ലായെന്നത് വാസ്തവമാണ്. ഹൈന്ദവ സമൂഹത്തിനകത്താണ് ചര്‍ച്ച നടക്കേണ്ടത്. ജന്മം കൊണ്ട് ഹിന്ദു അല്ലാത്തൊരാള്‍ക്ക് വിഗ്രഹാരാധനയില്‍ വിശ്വാസം ഉണ്ടെങ്കില്‍ അവരെ പ്രവേശിപ്പിച്ചുകൂടെയെന്ന ചര്‍ച്ച നടക്കണം. എന്നിട്ട് സമവായത്തിലെത്തിയ ശേഷം വേണം തീരുമാനിക്കാന്‍.

ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ താല്‍പര്യമുള്ളവര്‍ ഓടിവന്ന് കയറുകയല്ല വേണ്ടത്, മറിച്ച് ക്ഷേത്രാചാരങ്ങള്‍ മാറുന്നത് വരെ ക്ഷമിക്കണം. അമ്പലത്തില്‍ പോയിട്ടല്ല, തൊഴണം എന്ന് പറയേണ്ടത്, അത് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാക്കികൊണ്ടുവരണമായിരുന്നു. അമല പോള്‍ കുറിപ്പെഴുതുകയല്ല, അവിടുത്തെ ആചാരങ്ങളെ അംഗീകരിക്കുകയായിരുന്നു വേണ്ടത്.

ഇന്നലെ തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ പ്രശസ്ത നടി അമല പോളിന് ക്ഷേത്ര പ്രവേശനം അനുവദിച്ചില്ല. അതിലുള്ള അവരുടെ പ്രതിഷേധം അവര്‍ പ്രകടിപ്പിക്കുകയും ചെയ്തു. ക്ഷേത്ര വിശ്വാസികളായ അന്യ മതസ്ഥര്‍ക്ക് മുന്നില്‍ ക്ഷേത്ര വാതില്‍ കൊട്ടിയടക്കുന്നതിനെ സംബന്ധിച്ച് വിത്യസ്ത അഭിപ്രായങ്ങളുണ്ട്.

വിശ്വാസിയായ ഒരു അന്യമതസ്ഥന് അനുവാദം നിഷേധിക്കുകയും അവിശ്വാസിയും ക്ഷേത്രധ്വംസകനുമായ ഒരു ഹിന്ദുവിന് അവന്റെ ജന്മാവകാശം മാത്രം കണക്കിലെടുത്ത് ക്ഷേത്ര ഭരണത്തിന് വരെ അവസരം നല്‍കുകയും ചെയ്യുന്നതിലെ യുക്തി ചോദ്യം ചെയ്യപ്പെടാവുന്നതാണ്.

തിരുപ്പതി തുടങ്ങിയ ക്ഷേത്രങ്ങളില്‍ നിലനില്‍ക്കുന്ന പോലെ പ്രസ്തുത മൂര്‍ത്തിയിലും ആചാരനുഷ്ഠാനങ്ങളിലുമുള്ള വിശ്വാസം എഴുതി വാങ്ങി അവര്‍ക്ക് ക്ഷേത്ര ദര്‍ശനം അനുവദിക്കാവുന്നതല്ലേ ? ആചാര്യന്‍മാര്‍ ഈ വിഷയത്തില്‍ ചര്‍ച്ച നടത്തി കാലോചിതമായ ഒരു തീരുമാനമെടുക്കുന്നത് ഉചിതമായിരിക്കും.