ജീവിതത്തിലെ ഓരോ സാഹചര്യങ്ങളിൽ നേരിട്ടതും മറ്റു സ്ത്രീകൾ നേരിടുന്നതുമായ തിക്താനുഭവങ്ങൾ യാതൊരു ഒളിമറയുമില്ലാതെ തുറന്നെഴുതുന്ന രീതിയാണ് മോഡലും ആക്ടിവിസ്റ്റുമായ ജോമോൾ ജോസെഫിനുള്ളത്. വിവാഹ ജീവിതത്തിൽ ഇന്നും വലിയ ഒരു വിഭാഗം സ്ത്രീകൾ നേരിടുന്ന ഏറ്റവും ക്രൂരമായ ഒരനുഭവമാണ് മാരിറ്റൽ റേപ്പ്. തങ്ങളുടെ സമ്മതവും താല്പര്യങ്ങൾക്കും എതിരായ സ്വന്തം ഇഷ്ടാനുസൃതമായി ഏറ്റവും ക്രൂരവും വന്യവുമായ ഒരു സ്ത്രീയെ തന്റെ താല്പര്യങ്ങൾക്ക് മാത്രം ലൈംഗികമായി ഉപയോഗിക്കുന്ന പ്രാകൃതമായ ഇത്തരം രീതികൾ ഇന്നും ധാരാളം കുടുംബങ്ങളിൽ അരങ്ങേറുന്നുണ്ട് എന്നുള്ളത് വളരെ സങ്കടകരമായ ഒരവസ്ഥയാണ്. തന്റെ വ്യക്തി ജീവിതത്തിൽ നേരിട്ട അത്തരം അനുഭവത്തെ കുറിച്ച് തുറന്നെഴുതിയിരിക്കുകയാണ് ജോമോൾ ജോസഫ്. ഇത് തന്റെമാത്രമല്ല ധാരാളം സ്ത്രീകൾ ഇന്നും ഈ അവസ്ഥ നേരിടുന്നുണ്ടെന്നു ജോമോൾ പറയുന്നു.

കുറിപ്പ് വായിക്കാം..

നിങ്ങൾ ഒരു തവണയെങ്കിലും ബലാൽസംഗം ചെയ്യപ്പെട്ടിട്ടുണ്ടോ?
കുടിച്ച് തലക്ക് വെളിവില്ലാതെ വന്ന് ഓരോരോ കാരണങ്ങൾ പറഞ്ഞ് വഴക്കുകളുടേയും കേട്ടാലറക്കുന്ന തെറികളുടേയും അകമ്പടിയോടെ തല്ലി നിലത്ത് വീഴിച്ച് ആർത്തട്ടഹസിക്കുന്ന മനുഷ്യൻ!! അയാളിൽ നിന്ന് രക്ഷതേടി റൂമിലെ കട്ടിലേക്ക് വേച്ച് വേച്ച് ചെന്ന് കിടക്കുമ്പോൾ അയാൾ കുപ്പിയിൽ ബാക്കിയുള്ള മദ്യം ഗ്ലാസ്സിലേക്കൊഴിച്ച് കുടിക്കുകയായിരിക്കും!!
വേദനകൊണ്ട് പുളയുന്നതിനിടയിൽ അവശയായി ഉറക്കത്തിലേക്ക് (അബോധാവസ്ഥയെ ഉറക്കമായി കണക്കാക്കാം) വഴുതിപ്പോയി കുറച്ചു കഴിയുമ്പോൾ ശരീരത്തിലൂടെ അരിച്ച് കയറി വരുന്ന കൈകളും, മദ്യത്തിന്റെ ചീഞനാറ്റവും തിരിച്ചറിയുമ്പോഴേക്കും, ആ ബലിഷ്ടമായ കൈകളിൽ നിന്ന് കുതറിമാറി രക്ഷപ്പെടാനാകാത്ത വിധം വരിഞ്ഞുമുറുക്കപ്പെട്ടിരിക്കും. ആ വരിഞ്ഞു മുറുക്കപ്പെട്ട അവസ്ഥയിൽ, അതി വിഗദ്ധമായി ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ വലിച്ചഴിക്കുകയോ വലിച്ച് പൊക്കുകയോ ചെയ്ത്, അടിവസ്ത്രങ്ങൾ ഊരി വലിച്ചെറിഞ്ഞ് മുഖത്തിനടുത്തേക്ക് ഒരു ചീഞ്ഞ നാറ്റവുമായി ആ മുഖം അടുത്തടുത്തടുത്ത് വരുമ്പോൾ, വെറുപ്പിന്റേയും ഓക്കാനത്തിന്റേയും മൂർധന്യത്തിൽ ഈ ജീവീതം തന്നെ വെറുത്ത്, ജനിച്ച നിമിഷത്തേയും ജൻമം തന്നവരേയും ശപിച്ചുകൊണ്ട് പ്രതിരോധത്തിന്റെ അവസാന ശ്രമവും പരാജയപ്പെട്ട്, കീഴടങ്ങേണ്ടിവന്നിട്ടുള്ളവർക്കറിയാം എത്ര ഭയാനകമാകാം ആ നിമിഷങ്ങളെന്ന്.
ഒടുവിൽ ശവത്തെ ഭോഗിക്കുന്നതുപോലെ കാമഭ്രാന്തനായി അയാൾ അയാളുടെ ലിംഗം, നനവിന്റെ കണികകൾ എത്തിനോക്കാൻ പോലും മടിക്കുന്ന യോനിയിലേക്ക് കുത്തിത്തിരുകി കയറ്റുമ്പോൾ അനുഭവിക്കേണ്ടി വരുന്ന ആ വേദനയുടെ തീവ്രതയൊന്നും ഒരു പ്രസവവേദനക്കും തരാൻ കഴിയില്ല. നനവ് പടരാത്ത യോനിയുടെ മൃദുലമായ ഇരു സൈഡുകളിലും അയാൾ അയാളുടെ കാരിരുമ്പ് വെച്ചിളക്കി കാണിക്കുന്ന അഭ്യാസങ്ങളുടെ ഫലമായുണ്ടാകുന്ന മുറിവുകളേക്കാൾ അധികം മുറിവുകൾ അവളുടെ മനസ്സിലേക്ക് അടിച്ചേൽപ്പിച്ചുകൊണ്ട് അയാൾ അയാളുടെ താണ്ഡവം തുടരുകയാകാം. അതിനിടയിൽ കാലുകൾ പിടിച്ച് പൊക്കിയും, ചുണ്ടുകൾ കടിച്ച് പൊട്ടിച്ചും, മുലകളും മുലഞെട്ടുകളും പിടിച്ച് ഞെരിച്ചും, കടിച്ച് പറിച്ചും, വേദനകൊണ്ട് കരയുമ്പോൾ വായ പിടിച്ച് പൊത്തിയും, കിടന്ന് പുളയുമ്പോൾ കരണത്തടിച്ചും ശ്വാസം മുട്ടുമ്പോൾ കണ്ണ് തള്ളിവരുന്നതും ശ്വാസമെടുക്കാനായി പുളയുന്നത് ഓർഗാസമെന്ന് ധരിച്ച് അയാൾ കണ്ടെത്തുന്ന ആനന്ദം അതിന്റെ ഉൻമാദാവസ്ഥയിലേക്കെത്തുമ്പോഴേക്കും, ഈ നിമിഷം ഒന്ന് മരിച്ച് കിട്ടിയിരുന്നെങ്കിൽ എന്ന ചിന്തയിൽ നിന്നും മനസ്സ് ബ്ലാങ്കായി മാറിയിട്ടുണ്ടാകും. മുറിവുകളുടെയും കടിയേറ്റതിന്റേയും വേദനകളുടെ ഫലമായി ശരീരത്തിൽ നിന്നും പ്രവഹിക്കുന്ന ഉഷ്ണം മാത്രമേ അവൾക്ക് ആകെ തിരിച്ചറിയാനാകൂ…
അയാളുടെ ഉൻമാദം കഴിഞ്ഞ് ശുക്ലവും വിസർജ്ജിച്ച് വെച്ച് അയാൾ ഒരു വിടന്റെ ആനന്ദത്തോടെയും ആത്മ സംതൃപ്തിയോടെയും കാലുകൾക്കിടയിൽ നിന്നും പൊങ്ങിമാറുമ്പോൾ, അയാൾ അയാളുടെ സകല ബലവും ഉപയോഗിച്ച് വലിച്ചകത്തിയ കാലുകൾ പൂർവവസ്ഥിതിയിലേക്ക് കൊണ്ടുവരാനായി ശ്രമിക്കുന്നതിനിടയിൽ ശരീരം നുറുങ്ങുന്ന വേദനയിൽ കണ്ണിൽ നിന്നും പ്രകാശകണികൾ പറന്നുപോകുന്നതും, തല കീറിപ്പൊളിയുന്ന വേദയയും പലതവണ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. എന്റെ ശരീരത്തിൽ അയാൾ ബാക്കിയാക്കി പോയ അയാളുടെ വിയർപ്പിന്റേയും തുപ്പലിന്റേയും രൂക്ഷഗന്ധം മൂക്കിലേക്ക് വന്നുകയറുമ്പോൾ അയാളെ കൊന്നുകളയണമെന്നല്ലാതെ വേറെന്താണ് തോന്നുക.
പെണ്ണായതുകൊണ്ടും, അവളുടെ കാലുകൾക്കിടയിലെ തുളയിലേക്ക് തന്നെ ലിംഗം കുത്തിത്തിരുകി കുത്തിക്കഴപ്പ് തീർത്തേ കഴിയൂ എന്ന വാശികൊണ്ടും, അവൾ അവന് മാത്രം അവകാശപ്പെട്ട മുതലായതുകൊണ്ടും മാത്രം അവളുടെ സന്തോഷമോ അനുവാദമോ സമ്മതമോ പോലും ചോദിക്കാതെ അവളുടെ കൈകൾക്ക് വിലങ്ങുകളിട്ട് കൈകൾ അനക്കി പ്രതിരോധിക്കാനാകാത്ത സ്ഥിതിയിലെത്തിച്ച് അവളുടെ കാലുകൾ വലിച്ച് വിടർത്തി അവളുടെ കാലുകൾക്ക് ഇടയിലുള്ള തുളയെ മാത്രം സ്വന്തമാക്കുമ്പോൾ, മുലകളേയും, ചുണ്ടുകളേയും പിടിച്ചടക്കുമ്പോൾ അയാളറിയുന്നില്ല അവളുടെ മനസ്സും ശരീരവും വേദനയിലും നീറ്റലിലും പിടയുന്നത്. അതോ അവളുടെ ആ പിടച്ചിലിൽ ഉൻമാദം കണ്ടെത്തുകയായിരുന്നോ? അവളുടെ ചത്ത മനസ്സിനൊപ്പം അവളുടെ ശരീരത്തെയും പിച്ചി ചീന്തി കൊന്നുകൊണ്ട് തന്നെയാണ് ഒരോ ബലാൽസംഗങ്ങളും നടത്തി അവൻ വിജയിയായി എണിറ്റ് പോകുന്നത്.
കിടന്നിടത്ത് നിന്ന് അനങ്ങിയനങ്ങി പതിയെ എണീറ്റിരുന്ന്, കൊളുത്ത് പൊട്ടിയ ബ്രായും, ചുരുട്ടിക്കൂട്ടി വലിച്ചെറിഞ്ഞ പാന്റീസും തപ്പിയെടുത്ത്, ഉടുതുണികളുമായി ബാത്രൂമിൽ പോയി ഷവറിനടിയിൽ നിന്ന് തലയിലൂടെ ശരീരത്തിലേക്ക് വെള്ളം തുറന്നുവിടുമ്പോൾ ചുണ്ടുകളിൽ നിന്നും, മുഖത്താകെനിന്നും, ബ്രായുടെ നാടകളുരഞ്ഞ് തൊലി പോയിടത്തുനിന്നും, മുലകളിൽ നിന്നും, യോനിയിൽ നിന്നും, പിന്നെ ശരീരത്തിലെവിടെനിന്നൊക്കെയെന്ന് തിരിച്ചറിയാനാകാത്ത വിധം ഉയരുന്ന പുകച്ചിലും നീറ്റലിലും കണ്ണിൽ നിന്നുമൊഴുകുന്ന കണ്ണുനീരിന് ഷവറിൽ നിന്ന് ഒഴുകി വീഴുന്ന വെള്ളത്തേക്കാൾ വേഗത. കണ്ണുനീരിനേയും ശരീരത്തിൽ നിന്ന് ഉയർന്നുപൊങ്ങുന്ന ചൂടിനേയും തണുപ്പിക്കാൻ ഷവറിൽ നിന്നും ഒഴുകിവീഴുന്ന വെള്ളത്തിന് കഴിയാതെ പോകുമ്പോൾ സ്വയം തിരിച്ചറിയുകയാണ് ആത്മാഭിമാനത്തിനേറ്റ മുറിവ്. സമയം കടന്നുപോകുന്നതറിയാതെ ഷവറിനടിയിൽ നിന്ന് സ്വബോധം വിണ്ടെടുത്ത് കട്ടിലിനടുത്തേക്ക് വരുമ്പോൾ ആത്മ സംതൃപ്തിയോടെ ബോധമില്ലാതെ കൂർക്കം വലിച്ചുറങ്ങുന്ന അവൻ ഒരു ഇരതേടി വിജയിച്ചുറങ്ങുന്ന വന്യ മൃഗം മാത്രമായി കണ്ണുകൾക്ക് മുന്നിൽ ഇരുണ്ട വെളിച്ചത്തിലെ അരണ്ട കാഴ്ചയായി അവൾക്ക് മുന്നിൽ തെളിഞ്ഞുവരുന്നു.

നേരം വെളുത്ത് തലക്ക് വെളിവ് കേറി, ഉറക്കവും മദ്യത്തിന്റെ കെട്ടും വിട്ടുമാറുമ്പോൾ ഒന്നുമറിയാത്തതുപോല “എടീ കട്ടനെടുക്ക്” എന്നുള്ള വാചകം കേൾക്കുമ്പോൾ, കഴിഞ്ഞ രാത്രയിൽ കണ്ടതെല്ലാം ഒരു ദുസ്വപ്നമെന്ന് കരുതി, അടുക്കളയിലേക്ക് നടന്ന് നീങ്ങി, അടുപ്പ് കത്തിച്ച് വെള്ളം പാത്രത്തിലേക്ക് പകർത്തി, അടുപ്പിലേക്ക് വെക്കുമ്പോൾ, ഈ രാത്രയിലെന്താകും സംഭവിക്കുക എന്ന വേവലാതിയിൽ ഹൃദയമിടിപ്പ് നിന്നുപോകുന്ന അവസ്ഥയിലേക്ക് നമ്മളറിയാതെ എത്തിയിട്ടുണ്ടാകാം.. “ഇതുവരെ ചായയായില്ലേ” എന്ന ചോദ്യം കേട്ട് ഞെട്ടിതിരിഞ്ഞ് സ്വബോധത്തിലേക്ക് തിരികെ വരുമ്പോൾ, നീറുന്ന ശരീരവും പിടയുന്ന മനസ്സുമായി വേച്ച് വേച്ച് ഇന്നത്തെ വീട്ടുജോലികൾ എങ്ങനെ തീർക്കാമെന്നും സമയത്ത് ഭക്ഷണം വെച്ച് വിളമ്പി അയാളെ എങ്ങനെ യാത്രയാക്കാമെന്നുമുള്ള ചിന്തകളിൽ മനസ്സ് വെപ്രാളപ്പെടുകയായിരുന്നിരിക്കാം..
നെഞ്ചിൽ തള്ളിനിക്കുന്ന രണ്ട് മൃദുമാംസ തുണ്ടുകളും, കടിച്ചുപൊട്ടിക്കാനായി രണ്ട് ചുണ്ടുകളും, കാലുകൾക്കിടയിലെ ഒരു തുളയും മാത്രമാണോ താനെന്ന ചിന്ത അവളെയിന്നും വേട്ടയാടുന്നു.
ഇത് എന്റെ മാത്രം കഥയല്ല, ഓരോ ദിവസവും അതി ക്രൂരമായി ബലാൽസംഗം ചെയ്യപ്പെടുന്ന നിരവധി ഭാര്യമാരുടെ കഥയാണ്. ഞാനിതെഴുതിയ ഈ രാത്രിയിലും നിരവധി ഭാര്യമാർ ബലാൽസംഗം ചെയ്യപ്പെടുന്നുണ്ടാകാം.
എന്ന് പല തവണ ബലാൽസംഗത്തിന് വിധേയയാകേണ്ടിവന്ന ഞാൻ.