India

കൂരോപ്പടയില്‍ വൈദികന്റെ വീട്ടില്‍ മോഷണം കേസില്‍ പ്രതി പിടിയില്‍. വികാരിയുടെ മകന്‍ ഷൈനോ നൈനാനെയാണ്(35) പോലീസ് പിടികൂടിയത്. പാമ്പാടി പോലീസാണ് ഷൈനിനെ അറസ്റ്റ് ചെയ്തത്. വീട് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് പാമ്പാടി പോലീസ് വ്യാഴാഴ്ച ഉച്ചയോടെ രേഖപ്പെടുത്തി. തുടര്‍ന്ന് സ്വര്‍ണം ഒളിപ്പിച്ചുവെച്ച കടയില്‍ എത്തി തെളിവെടുപ്പ് നടത്തി. പ്രതി കുറ്റം സമ്മതിച്ചതായി കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബാബുക്കുട്ടന്‍ വ്യക്തമാക്കി.

പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഷൈനോ കുറ്റം സമ്മതിച്ചത്. 50 പവന്‍ സ്വര്‍ണ്ണമാണ് ഷൈനോ സ്വന്തം വീട്ടില്‍ നിന്ന് മോഷ്ടിച്ചത്. കടം വീട്ടാന്‍ വേണ്ടിയാണ് മോഷണം നടത്തിയതെന്ന് ഷൈനോ സമ്മതിച്ചു.

അതിവിദഗ്ധമായ രീതിയിലാണ് ഷൈനോ മോഷണം നടത്തിയത്. മോഷണം നടക്കുന്ന സമയത്ത് മൊബൈല്‍ ഒരു മണിക്കൂറോളം ഷൈന്‍ ഫ്ളൈറ്റ് മോഡില്‍ ഇട്ടിരുന്നു. ഇതിനൊപ്പം മുളക് പൊടി വിതറി വീട് അലങ്കോലമാക്കുകയും അലമാര തുറന്നിടുകയും അടുക്കള വാതില്‍ പൊളിക്കുകയും ചെയ്തിരുന്നു. മോഷണം നടന്നുവെന്ന പ്രതീതി സൃഷ്ടിക്കാന്‍ വേണ്ടിയായിരുന്നു ഷൈന്‍ ഇങ്ങനെ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തി നടത്തിയ അന്വേഷണത്തിലാണ് പോലീസിന് നിര്‍ണായക വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുടുംബാംഗങ്ങള്‍ക്ക് തന്നെ മോഷണത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് ബാക്കിയുള്ള സ്വര്‍ണം ഉള്‍പ്പെടെ പ്രതിയില്‍ നിന്നും കണ്ടെടുത്തു.

അന്വേഷണവുമായി പോലീസ് മുന്നോട്ടു പോയപ്പോള്‍ പിടിയിലാകും എന്ന് ഉറപ്പിച്ച പ്രതി ഇതോടെ വൈദികനായ പിതാവ് ജേക്കബ് നൈനാനോട് കുറ്റസമ്മതം നടത്തി. ഇതിന് പിന്നാലെയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടന്നത്.

പാലക്കാട് ചിറ്റില്ലഞ്ചേരിയിലെ ഡിവൈഎഫ്ഐ പ്രവർത്തകയുടെ കൊലപാതകത്തിൽ പ്രതി സുജീഷിന്റെ മൊഴി പുറത്ത്. സൂര്യപ്രിയയെ കൊലപ്പെടുത്തിയ ശേഷം പ്രതി സുജീഷ് പൊലീസിൽ കീഴടങ്ങിയിരുന്നു. ‘ ഞാൻ എന്റെ പെണ്ണിനെ കൊന്നു’ എന്നായിരുന്നു പ്രതി പൊലീസിനോട് പറഞ്ഞത്. പ്രതിയെ കസ്റ്റഡിയിലെടുത്ത ആലത്തൂർ പൊലീസ് കോന്നല്ലൂരിലേക്ക് എത്തിയതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.

ആലത്തൂർ കോ ഓപ്പറേറ്റീവ് കോളേജിൽ പഠിക്കുന്ന കാലം മുതൽ ആറുവർഷമായി ഇരുവരും പ്രണയത്തിലായിരുന്നെന്ന് സുജീഷ് പൊലീസിന് മൊഴി നൽകിയിരുന്നു. മറ്റൊരാളുമായി പ്രണയമുണ്ടെന്നാരോപിച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇത് സൂര്യപ്രിയ നിഷേധിച്ചെങ്കിലും സുജീഷ് വിശ്വസിച്ചിരുന്നില്ല. ഇതേ തുടർന്നുണ്ടായ പകയാണ് കൊലപാതകത്തിൽ കലാശിച്ചത്. മരിച്ചെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് സുജീഷ് പൊലീസ് സ്റ്റേഷനിലെത്തിയത്.

തമിഴനാട്ടിലെ കരൂരിൽ ഈന്തപ്പഴ കമ്പനിയിൽ സെയിൽസ്മാനാണ് സൂജീഷ്.അമ്മ ഗീത, മുത്തച്ഛൻ മണി, സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയായ ഗീതയുടെ സഹോദരൻ എന്നിവർക്കൊപ്പമാണ് സൂര്യ പ്രിയ താമസിച്ചിരുന്നത്. വീട്ടിൽ ആരും ഇല്ലാത്ത നേരത്തായിരുന്നു കൊലപാതകം. അമ്മ ഗീത തൊഴിലുറപ്പ് ജോലിക്കും രാധാകൃഷ്ണൻ ആലത്തൂർ സഹകരണ ബാങ്കിൽ ജോലിക്കും പോയിരുന്നു. മുത്തച്ഛൻ ചായകുടിക്കാനായി പുറത്തുപോയ സമയത്താണ് പ്രതി വീട്ടിലെത്തിയത്. കൊല്ലപ്പെട്ട സൂര്യപ്രിയ മേലാർകോട് പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസ് അംഗവും ഡിവൈഎഫ്ഐ ആലത്തൂർ ബ്ലോക്ക് കമ്മിറ്റിയംഗവുമാണ്

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് ‘ന്നാ താൻ കേസ് കൊട്’. പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിത്രം ഇന്നാണ് തീയ്യേറ്ററിലെത്തിയത്. റിലീസ് ദിനത്തിൽ പുറത്തിറക്കിയ പോസ്റ്റർ ഇപ്പോൾ ചിത്രത്തെ വിവാദത്തിലേയ്ക്ക് വലിച്ചിട്ടിരിക്കുകയാണ്.

‘തിയേറ്റുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ,’ എന്നാണ് പോസ്റ്ററിൽ നൽകിയിരിക്കന്ന വാചകം. ഇതിനെതിരെയാണ് വിമർശനമുയരുന്നത്. ചാനൽ ചർച്ചകളിൽ നിരീക്ഷകനായെത്തുന്ന പ്രേം കുമാറാണ് ചിത്രത്തിന്റെ പരസ്യത്തിനെതിരെ ആദ്യം രംഗത്തെത്തിയത്. പിന്നാലെ ചിത്രം ബഹിഷ്‌കരിക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു.

ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ ജോയ് മാത്യു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടൻ പ്രതികരണം രേഖപ്പെുത്തിയത്. അണിയറ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ അറിയിച്ച് കൊണ്ടുള്ള കുറിപ്പാണ് നടൻ പങ്കുവച്ചിരിക്കുന്നത്. ‘വഴിയിൽ കുഴിയുണ്ട് എന്നല്ല കുഴിയിൽ വഴിയുണ്ട് ‘എന്ന് തിരുത്തി വായിക്കേണ്ടതാണെന്നും ജോയ് മാത്യു കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;

വഴിയിൽ കുഴിയുണ്ട്
മനുഷ്യർ കുഴിയിൽ വീണ് മരിക്കുന്നുമുണ്ട്
സഹികെട്ട് കോടതി സ്വമേധയാ ഇടപെടുന്നുമുണ്ട് –
ഈ യാഥാർഥ്യത്തെ ഒരു സിനിമയുടെ പരസ്യത്തിനുവേണ്ടി ഉപയോഗിച്ച
അണിയറ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ
അതിനെതിരെ മോങ്ങുന്ന അസഹിഷ്ണതയുടെ
ആൾരൂപങ്ങൾക്ക് നമോവാകം .
എന്നിട്ടും മതിയാകുന്നില്ലെങ്കിൽ
‘ന്നാ താൻ കേസ് കൊട് ‘

മരോട്ടിച്ചാൽ വല്ലൂർ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കൾ മുങ്ങിമരിച്ചു. ചെങ്ങാലൂർ സ്വദേശികളായ അക്ഷയ്, സാന്റോ എന്നിവരാണ് മുങ്ങി മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. അക്ഷയും സാന്റോയും ഉൾപ്പെടെ മൂന്നുപേർ രണ്ടു ബൈക്കുകളിലായി വെള്ളച്ചാട്ടത്തിന് അടുത്തേക്ക് വരികയായിരുന്നു.

തുടർന്ന് അക്ഷയും സാന്റോയും വെള്ളത്തിലിറങ്ങി. മൂന്നാമത്തെയാൾ ഫോട്ടോ എടുക്കുന്നതിനും മറ്റുമായി വെള്ളച്ചാട്ടത്തിന് പുറത്ത് നിന്നു. പാറയിടുക്കിനിടയിൽ മുങ്ങിത്താഴ്ന്നാണ് അക്ഷയും സാന്റോയും മരിച്ചതെന്നാണ് വിവരം. നാട്ടുകാരും ഫയർഫോഴ്സുമെത്തിയാണ് ഇരുവരെയും പുറത്തെടുത്തത്.

പുറത്തെടുത്തപ്പോഴേക്കും ഇരുവർക്കും ജീവൻ നഷ്ടമായിരുന്നതായി പ്രദേശവാസികൾ പറയുന്നു. ഒരുകാലത്ത് ഇവിടെ അപകടങ്ങൾ തുടർക്കഥയായിരുന്നു. ശേഷം, സുരക്ഷ ശക്തമാക്കിയതോടെ അപകടങ്ങളും കുറഞ്ഞിരുന്നു.

സിനിമാരംഗത്ത് നിന്ന് തനിക്ക് നേരിടേണ്ടി വന്ന ചതിയുടെ കഥ പറഞ്ഞ് നടന്‍ ബാല. അത് ജീവിതത്തില്‍ തന്നെ അടിമുടി തകര്‍ത്ത് കളഞ്ഞ സംഭവമാണെന്നും എന്നാല്‍ അതില്‍ ഉള്‍പ്പെട്ട വ്യക്തി മലയാള സിനിമയിലെ തന്നെ പ്രമുഖനായ ഒരാളാണെന്നും ബാല പറയുന്നു.

‘ജീവിതത്തില്‍ എന്നെ തകര്‍ത്ത് കളഞ്ഞ സംഭവം ഉണ്ടായിട്ടുണ്ട്. പക്ഷെ ആരാണ് അതില്‍ ഉള്‍പ്പെട്ട വ്യക്തിയെന്ന് പറയാന്‍ ഞാന്‍ ആഗ്രിഹക്കുന്നില്ല.’ ‘ഒരു പടത്തിന് വേണ്ടി ഒരാള്‍ക്ക് ഞാന്‍ അഡ്വാന്‍സ് കൊടുത്തു. അയാളെ എന്നെ പിന്നീട് വലിയ രീതിയില്‍ ചതിച്ചു. അഡ്വാന്‍സ് മേടിച്ച് കൂടെ നിന്നിട്ട് പിന്നീട് ചതിച്ചു. മലയാള സിനിമയിലെ പ്രമുഖനായ ഒരാളാണ്’ അദ്ദേഹം പറഞ്ഞു.

അതേസമയം, മോഹന്‍ലാലും മമ്മൂട്ടിയും തന്നെ വലിയ രീതിയില്‍ സ്വാധീനിച്ചവരാണെന്നും ബാല കൂട്ടിച്ചേര്‍ത്തു. ആരാധന കൊണ്ട് മാത്രം പുകഴ്ത്തി പറയുന്നില്ല. മോഹന്‍ലാല്‍ സാറിന് റിഹേഴ്‌സലിന്റെ ആവശ്യമില്ല. പക്ഷെ അദ്ദേഹം തന്റെ കൂടെ അഭിനയിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകാന്‍ വേണ്ടി റിഹേഴ്‌സല്‍ ചെയ്യാറുണ്ട്. മമ്മൂക്കയുടെ കൈയ്യില്‍ നിന്ന് ഡിസിപ്ലിന്‍ എന്ന കാര്യമാണ് ഞാന്‍ പഠിച്ചിട്ടുള്ളത്. സങ്കടം വിധിയാണ്.”ഹാപ്പിനസ് നമ്മള്‍ കണ്ടെത്തണം. അത് നമ്മുടെ കടമയാണ്. എന്നോടൊപ്പം ഇരിക്കുന്നവര്‍ എപ്പോഴും സന്തോഷത്തോടെ ഇരിക്കാന്‍ വേണ്ടത് ചെയ്യാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്.’ അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ബാലയുടെ മുന്‍ ഭാര്യ അമൃത സുരേഷ് ഇപ്പോള്‍ സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായി പ്രണയത്തിലാണ്. അടുത്തിടെയാണ് ഇരുവരും പ്രണയം പരസ്യപ്പെടുത്തിയത്. അമൃത ഗോപി സുന്ദറുമായുള്ള പ്രണയം പരസ്യപ്പെടുത്തിയ ശേഷം ബാല പങ്കുവെച്ച വീഡിയോ വൈറലായിരുന്നു.

കേശവദാസപുരത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ പ്രതി ചെന്നൈയില്‍ പിടിയില്‍. ആദം ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ വൈകിട്ടാണ് ഇയാള്‍ തമ്പാനൂരില്‍ നിന്നും ട്രെയിനില്‍ ചെന്നൈയിലേക്ക് രക്ഷപ്പെട്ടത്.

വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ മനോരമ (68)യെ അടുത്ത വീട്ടിലെ കിണറ്റിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മനോരമയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കിട്ടിയത്. മനോരമയുടെ ഭര്‍ത്താവ് ദിനരാജ് വീട്ടില്‍ ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം.

ഭര്‍ത്താവ് മകളെ കാണാന്‍ വര്‍ക്കലയില്‍ പോയിരുന്നു. തിരിച്ചെത്തിയപ്പോള്‍ മനോരമയെ കാണാതിരുന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്. വീട്ടില്‍ നിന്ന് നിലവിളി കേട്ടതായി അയല്‍വാസികള്‍ ദിനരാജിനെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. പോലീസ് നായ മണം പിടിച്ച് അയല്‍പക്കത്തെ വീട്ടിലെ കിണറിന് സമീപം വന്നു നിന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്സിനെ എത്തിച്ചു നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

മോഷണ ശ്രമമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു ആദ്യ നിഗമനം. 60,000 രൂപ വീട്ടില്‍ നിന്ന് കാണാതായെന്ന് കരുതിയിരുന്നു. എന്നാല്‍ വിശദ പരിശോധനയില്‍ പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി. ആറ് മാസം മുമ്പാണ് ആദം അലി ഉള്‍പ്പടെയുള്ള അതിഥി തൊഴിലാളികള്‍ മനോരമയുടെ വീടിന് സമീപം ജോലിക്കെത്തിയത്. കൊലപാതക ശേഷം ആദം അലി സുഹൃത്തുക്കളെ വിളിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. പുതിയ സിം എടുക്കാനാണ് ഇയാള്‍ സുഹൃത്തുക്കളെ വിളിച്ചത്.

കൃത്യം നടന്ന് 24 മണിക്കൂറിനകമാണ് പ്രതി പിടിയിലായിരിക്കുന്നത്. ആദം അലി മനോരമയെ കഴുത്ത് ഞെരിച്ച് കൊന്ന് കൈകാലുകള്‍ കെട്ടി രണ്ട് വീട് അപ്പുറത്തെ കിണറ്റില്‍ തള്ളി. മനോരമയുടെ മൃതദേഹം ചുമന്നെടുത്ത് ആദം അലി നടന്ന് പോകുന്ന നിര്‍ണ്ണായക സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു.

ആലപ്പുഴ പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ രണ്ട് പിഞ്ചുമക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വഴിത്തിരിവായി അന്വേഷണസംഘത്തിന് വീഡിയോ. മരിച്ച നജ്‌ലയുടെ ഭര്‍ത്താവും പോലീസുകാരനുമായ റെനീസിന്റെ കാമുകി മൂന്ന് മരണങ്ങള്‍ആ വീട്ടില്‍നടക്കും മുന്‍പ് ക്വാര്‍ട്ടേഴ്‌സിലെത്തി നജ്‌ലയുമായി വഴക്കിടുന്ന വീഡിയോയാണ് ലഭിച്ചിരിക്കുന്നത്.

റെനീസിന്റെയും ബന്ധുവും കാമുകിയുമായ ഷഹാനയുടെയും നിരന്തര പീഡനങ്ങളെ തുടര്‍ന്നാണ് നജ്‌ല മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാന്‍ കാരണമായതെന്ന കണ്ടെത്തല്‍ ശരിവെക്കുന്നതാണ് തെളിവുകള്‍.

റെനീസ് ഡ്യൂട്ടിക്കായി പോയ സമയത്തായിരുന്നു രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ കൊന്ന് നജ്‌ല ആലപ്പുഴ എആര്‍ ക്യാമ്പ് പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ മെയ് 9നായിരുന്നു സംഭവം. ഭര്‍ത്താവും പോലീസുകാരനുമായ റെനീസിന്റെ നിരന്തര പീഡനങ്ങളും പരസ്ത്രീ ബന്ധങ്ങളുമാണ് ആത്മഹത്യക്ക് കാരണമെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

കേസിന്റെ അന്വേഷണ വേളയിലാണ് നജ്‌ലയെ നിരീക്ഷിക്കാനായി ങ്ങന റെനീസ് പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ രഹസ്യമായി സിസിടിവി ക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയത്. ഫോറന്‍സിക് പരിശോധനയില്‍ ഈ ക്യാമറയില്‍ നിന്ന് കണ്ടെത്തിയത് നിര്‍ണായക ദൃശ്യങ്ങളാണ്.

വീട്ടിലേക്ക് വിളിച്ച് അരമണിക്കൂറിനുള്ളിൽ എത്താമെന്ന് അമ്മയോട് ടെലിഫോണിൽ വിളിച്ച് ഉറപ്പ് നൽകിയ മകൻ ഒരിക്കലും മടങ്ങി വരില്ലെന്ന് അറിഞ്ഞ ഞെട്ടലിലാണ് കുടുംബം. സിജോ ജെറിൻ ജോസഫ് (27) ഇനിയൊരിക്കലും വീട്ടിലേക്ക് പടി കടന്നുവരില്ല എന്ന് ആർക്കും വിശ്വസിക്കാനാവുന്നില്ല. ഫോൺ വിളി എത്തി ഏറെ സമയം പിന്നിട്ടിട്ടും സിജോയെ കാണാത്തതിനെത്തുടർന്ന് വീട്ടുകാർ തിരഞ്ഞ് ഇറങ്ങിയിരുന്നു.പോലീസിനെ അറിയിക്കുകയും ചെയ്തു. തുടർന്ന് മൊബൈൽ ഫോൺ സ്ഥാനം നിർണയിച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് അപകടവിവരം അറിയുന്നത്.

പുതുശ്ശേരി കവലയ്ക്ക് സമീപം വന്ന് സിജോയുടെ നമ്പറിൽ വിളിച്ചപ്പോൾ തോട്ടത്തിൽനിന്ന് മൊബൈൽ ശബ്ദമുയർന്നു. റോഡിൽനിന്ന് തെറിച്ച് റബ്ബർ തോട്ടത്തിൽ വീണ് ഗുരുതരമായി പരിക്കേറ്റനിലയിലായിരുന്നു സിജോ. കീഴ്വായ്പൂര് സ്റ്റേഷനിലെ എസ്‌ഐ സുരേന്ദ്രനും സജിയുമായിരുന്നു സിജോയെകണ്ടെത്തിയത്. ആ സമയത്ത് ചെറിയ അനക്കമുണ്ടോയെന്ന് സംശയം മാത്രമായിരുന്നു ബാക്കിയായത്.പിന്നീട് ആംബുലൻസ് എത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണംസ്ഥിരീകരിച്ചു.

പുറമറ്റം കവലയിൽനിന്ന് കുറഞ്ഞൂക്കടവ് പാലം കടന്നുവന്ന ബൈക്ക് പുതുശ്ശേരി കവലയിൽ കയറുന്നതിന് മുൻപുള്ള വളവ് തിരിയാതെ നേരേ പോകുകയായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ പത്ത് മീറ്ററോളം അകലെ മുതൽ ബ്രേക്ക് ചെയ്തതിന്റെ അടയാളം റോഡിൽ കാണാനുണ്ട്. മുള്ളുവേലി തകർത്ത് തോട്ടത്തിൽ കടന്ന ബൈക്ക് ഇടിച്ച് റബ്ബർ മരത്തിന്റെ പുറംപാളി രണ്ട് മീറ്റർ ഉയരത്തിൽ ഇളകിപ്പോയി. അത്ര പൊക്കത്തിലും ശക്തിയിലുമാണ് വന്ന് പതിച്ചതെന്ന് മരത്തിലെ പരിക്ക് തന്നെ സൂചിപ്പിക്കുന്നു.

കൊടുംവളവായ ഇവിടെ ഡിവൈഡറും മറ്റ് സുരക്ഷാപാളികളുമില്ല. റോഡുപണി മാസങ്ങളായി മുടങ്ങിക്കിടക്കുകയാണ്. ബിഎംബിസി നിലവാരത്തിൽ പൂർത്തിയാക്കേണ്ട പാതയുടെ ആദ്യത്തെ പാളി മാത്രമേ വിരിച്ചിട്ടുള്ളൂ. അതിനാൽ റോഡ് അടയാളങ്ങളോ അപകടമുന്നറിയിപ്പ് സൂചനകളോ ഇല്ലെന്നതുമാണ് അപകടത്തിന് കാരണമായത്.

അവിവാഹിതനാണ്. അച്ഛൻ: ജോസഫ് ജോർജ്, അമ്മ: അക്കാമ്മ. സഹോദരങ്ങൾ: ജൂബിൻ ജോസഫ് (മസ്‌കറ്റ്), ജൂലി മറിയം ജോസഫ് (നഴ്‌സ് കിങ് സൗദ് മെഡിസിറ്റി, സൗദി അറേബ്യ). സംസ്‌കാരം പിന്നീട്.

ആളെ സ്റ്റോപ്പിൽ ഇറക്കിയ ശേഷം മുന്നോട്ടെടുത്ത ബസിൽ നിന്നും വീണ ബസിന്റെ ഉടമ അതേ ബസ് തന്നെ ശരീരത്തിലൂടെ കയറി മരിച്ചു. തൃശ്ശൂർ ഗുരുവായൂർ റൂട്ടിൽ ഓടുന്ന വെണ്ണിലാവ് ബസിന്റെ ഉടമ കേച്ചേരി ആയമുക്ക് പോഴംകണ്ടത്ത് രജീഷാണ് (40(ഉണ്ണി)) മരിച്ചത്.

തിങ്കളാഴ്ച വൈകീട്ട് 5.30-ന് തൃശൂർ പുറ്റേക്കരയിലായിരുന്നു അപകടം. ബസിൽ നിന്ന് വീണ രജീഷിന്റെ അരയ്ക്കു താഴേക്കൂടി ബസ് കയറിയിറങ്ങുകയായിരുന്നു. പരിക്ക്ഗുരുതരമായതിനാൽ ഉടൻ തന്നെ സമീപത്തെ അമല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മുന്നിലുണ്ടായിരുന്ന ബസിനെ മറികടക്കാൻ ഡ്രൈവർ ശ്രമിക്കുന്നതിനിടെയാണ് വീണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. വാതിൽ അടയാതെ മുന്നിലുള്ള ബസിന്റെ പിന്നിൽ ഇടിച്ചുവെന്നും സമീപത്തുനിന്ന രജീഷ് ബസിനടിയിലേക്ക് വീഴുകയായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.

രാഘവനും രാധയുമാണ് മാതാപിതാക്കൾ. ഭാര്യ: നയന. മക്കൾ: ദീപക്, ദേവിക. സംസ്‌കാരം പോസ്റ്റുമോർട്ടത്തിനുശേഷം ചൊവ്വാഴ്ച.

ലിസാ മാത്യു , മലയാളം യുകെ ന്യൂസ് ടീം 

യു കെ :- ജൂലൈ 29 മുതൽ ഓഗസ്റ്റ് 8 വരെ ബിർമിങ്ഹാമിൽ വെച്ച് നടന്ന കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായുള്ള സാംസ്കാരിക നൃത്ത പരിപാടിയിൽ പങ്കെടുക്കുവാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് യുകെ മലയാളി വിദ്യാർത്ഥിയായ റയോൺ സ്റ്റീഫൻ. കണ്ണൂർ സ്വദേശിയായ റയോൺ 2021ൽ ബർമിങ്ഹാമിലെ ആസ്റ്റൺ യൂണിവേഴ്സിറ്റിയിൽ സപ്ലൈ ചെയിൻ മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദ പഠനത്തിനാണ് എത്തിയത്. ഗെയിംസിനോട് അനുബന്ധിച്ച് നിരവധി അവസരങ്ങൾ തുറന്നു ലഭിക്കുമെന്നുള്ളത് ആസ്റ്റൺ യൂണിവേഴ്സിറ്റി തന്നെ തിരഞ്ഞെടുക്കുവാൻ തനിക്കൊരു കാരണമായിരുന്നുവെന്ന് റയോൺ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

പഠനത്തിനിടയിലാണ്, കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിന്റെയും, സമാപന ചടങ്ങിന്റെയും ഭാഗമായുള്ള സാംസ്കാരിക നൃത്ത പരിപാടിയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർക്കായുള്ള ഓഡിഷനെ സംബന്ധിക്കുന്ന വാർത്ത താൻ കാണുവാൻ ഇടയായതെന്ന് റയോൺ പറഞ്ഞു. നൃത്തത്തോട് പ്രത്യേകമൊരു അഭിനിവേശം ഉള്ളതിനാൽ തന്നെ, ഏപ്രിൽ ഒന്നിന് നടന്ന ഒഡീഷനിൽ റയോൺ ആദ്യം തന്നെ പങ്കാളിയായി. ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിലാണ് റയോൺ തന്റെ ബിരുദ പഠനം പൂർത്തിയാക്കിയത്. ബിരുദ പഠനത്തിന്റെ മൂന്നുവർഷക്കാലത്തും യൂണിവേഴ്സിറ്റി ഡാൻസ് ടീമിന്റെ ഭാഗമാകുവാൻ തനിക്ക് സാധിച്ചതായി റയോൺ പറഞ്ഞു.

ചെന്നൈയിൽ വച്ച് നടന്ന നാഷണൽ കോമ്പറ്റീഷനുകളിൽ താനടങ്ങുന്ന ടീമിന് ഒന്നാം സ്ഥാനം ലഭിച്ചത് ഒഡീഷനിൽ പങ്കെടുക്കാൻ കൂടുതൽ ആത്മവിശ്വാസം തന്നതായി റയോൺ പറഞ്ഞു. വളരെ കൃത്യമായ രീതിയിൽ, ശരീര അളവുകൾ പോലും എടുത്താണ് ഓഡിഷൻ നടത്തിയത്. ഓഡിഷന് ശേഷം ഏകദേശം ഒരു മാസത്തോളം കഴിഞ്ഞാണ് റിസൾട്ട് പ്രഖ്യാപിച്ചത് . തിരഞ്ഞെടുക്കപ്പെട്ടു എന്ന മെയിൽ ലഭിച്ചപ്പോൾ തനിക്ക് വളരെയധികം സന്തോഷം ഉണ്ടായതായി റയോൺ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

ജൂൺ, ജൂലൈ മാസങ്ങൾ പൂർണമായും പരിശീലന കാലഘട്ടങ്ങൾ ആയിരുന്നു. വിവിധ പ്രോപ്പുകൾ ഉപയോഗിച്ചുള്ള തങ്ങളുടെ ഭാഗത്തിൽ, ലോകത്തിൽ ആദ്യമായി വെർമിങ്‌ഹാമിൽ വച്ച് നിർമ്മിക്കപ്പെട്ട ഇലക്ട്രിക് ഹോണിന്റെ മാതൃകയായിരുന്നു തങ്ങൾക്ക് ലഭിച്ചതെന്ന് റയോൺ പറഞ്ഞു. ബർമിങ്‌ഹാമിൽ എൻജിനീയർ ആയിരുന്ന ഒലിവർ ലൂക്കസ് 1910 ലാണ് ലോകത്തിൽ ആദ്യമായി ഇത്തരത്തിൽ ഒരു ഇലക്ട്രിക് ഹോൺ നിർമ്മിച്ചത്. അതിനാൽ തന്നെ ബെർമിങ്‌ഹാമിന്റെ ചരിത്രം വിളിച്ചോതുന്ന ഒരു പരിപാടിയുടെ ഭാഗമായാണ് താൻ മാറിയതെന്നും റയോൺ വ്യക്തമാക്കി. തന്റെ ടീമിൽ താൻ മാത്രമായിരുന്നു ഏക ഇന്ത്യൻ പൗരനെന്നും, ജർമ്മനി, സ്പെയിൻ, ലാറ്റ് വിയ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള അംഗങ്ങൾ ടീമിൽ ഉണ്ടായിരുന്നത് റയോൺസിന് പുതിയൊരു അനുഭവമായിരുന്നു.

ഈ പരിശീലനം നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങും സമാപനച്ചടങ്ങും കൈകാര്യം ചെയ്യുന്ന ബിർമിങ്ഹാം സെറിമണിസ് ലിമിറ്റഡ് എന്ന കമ്പനിയിൽ ഓപ്പറേഷൻസ് കോഡിനേറ്റർ എന്ന തസ്തികയിലെ ഒഴിവിലേക്ക് റയോൺസിന് അപേക്ഷിക്കാൻ സാധിച്ചത് . വിവിധ ജോലികൾക്കായി അപ്ലൈ ചെയ്യുന്നതിനിടയിലാണ് ഇത്തരം ഒരു അവസരം കണ്ടത്. ഇന്റർവ്യൂവിൽ നന്നായി തന്നെ പങ്കെടുത്തതിൻെറ ഫലമായി ജൂൺ ആദ്യ ആഴ്ച തന്നെ ജോലിക്ക് കയറുവാൻ സാധിച്ചതായും റയോൺ പറഞ്ഞു. ഗെയിംസ് നടക്കുന്ന അലക്സാണ്ടർ സ്റ്റേഡിയത്തിലും , ലോങ്ങ്‌ബ്രിഡ്ജിലും ആയിരുന്നു ജോലിയുടെ പ്രധാന മേഖലകൾ. ക്ലീനിങ്, കേറ്ററിംഗ് തുടങ്ങിയ മേഖലകളുടെ മേൽനോട്ടം ആയിരുന്നു ജോലിയുടെ ഭാഗമായി ഉണ്ടായിരുന്നത്. മത്സരാർത്ഥികളുടെ വിവിധമായ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കുവാൻ സാധിച്ചതിലൂടെ പല സമയങ്ങളിലും അവരുമായി ആശയവിനിമയത്തിനുള്ള അസുലഭ അവസരമാണ് റയോൺസിന് ലഭിച്ചത്.

കണ്ണൂർ ജില്ലയിലെ വയാട്ടുപറമ്പാണ് റയോൺ സ്റ്റീഫന്റെ സ്വദേശം. പള്ളിത്തറയിൽ സാബു സ്റ്റീഫന്റെയും ബീന റോസിന്റെയും രണ്ടാമത്തെ മകനാണ് റയോൺ. മൂന്ന് സഹോദരങ്ങളാണ് റയോണിനുള്ളത്. സാൻജി സ്റ്റീഫൻ, ആൽവസ് സ്റ്റീഫൻ, സിൽവാന സ്റ്റീഫൻ എന്നിവർ റയോണിനു ആവശ്യമായ എല്ലാ പിന്തുണയും നൽകുന്നുണ്ട്. ദൂരെയാണെങ്കിലും തന്റെ കുടുംബത്തിന്റ മാനസിക പിന്തുണ തന്റെ വിജയത്തിന്റെ അടിത്തറ ആണെന്ന് റയോൺ പറഞ്ഞു. ഇത്തരമൊരു ചടങ്ങിന്റെ ഭാഗമാകാൻ സാധിച്ചത് വലിയൊരു ഭാഗ്യമായാണ് താൻ കരുതുന്നതെന്ന് റയോൺ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

RECENT POSTS
Copyright © . All rights reserved