ഇന്ത്യയില്‍ നിന്നുള്ള യുവ പ്രൊഫഷനുകള്‍ക്ക് ഓരോ വര്‍ഷവും യുകെയില്‍ ജോലി ചെയ്യുന്നതിനായി 3000 വിസയ്ക്ക് അനുമതി. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് ഇന്തൊനീഷ്യയിലെ ബാലിയില്‍ ജി20 സമ്മേളന വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് നിര്‍ണായക പ്രഖ്യാപനം.

‘കഴിഞ്ഞ വര്‍ഷം അംഗീകരിച്ച യുകെ-ഇന്ത്യ മൈഗ്രേഷന്‍ ആന്‍റ് മൊബിലിറ്റി പങ്കാളിത്ത കരാറിന്‍റെ തുടര്‍ച്ചയായി ഇന്ന് യുകെ യങ് പ്രൊഫഷനല്‍ സ്‌ക്രീം യഥാര്‍ഥ്യമാക്കിയിരുന്നു. ബിരുദധാരികളായ 18 മുതല്‍ 30 വയസ് വരെയുള്ള യുവാക്കള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് വീസയുടെപ്രയോജനം ലഭിക്കും’ എന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ഓഫിസ് പ്രസ്താവനയില്‍ അറിയിച്ചു. ഈ പദ്ധതിപ്രകാരം പ്രയോജനം ലഭിക്കുന്ന ആദ്യത്തെ രാജ്യമാകും ഇന്ത്യ.

കുടിയേറ്റവുമായി ബന്ധപ്പെട്ട് മികച്ച സഹകരണം ഉറപ്പാക്കുന്നതിനായാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യ സര്‍ക്കാരുമായി ബ്രിട്ടിഷ് സര്‍ക്കാര്‍ യുകെ-ഇന്ത്യ മൈഗ്രേഷന്‍ ആന്‍റ് മൊബിലിറ്റി പങ്കാളിത്ത കരാറില്‍ ഒപ്പുവച്ചത്. ഇന്ത്യയുമായുള്ള മൈഗ്രേഷന്‍ ആന്‍ഡ് മൊബിലിറ്റി പങ്കാളിത്ത കരാറിനെ (എംഎംപി) പരാമര്‍ശിച്ച് ബ്രിട്ടിഷ് ആഭ്യന്തര മന്ത്രി സുവെല്ല ബ്രേവര്‍മാന്‍ നേരത്തെ നടത്തിയ പ്രസ്താവനകള്‍ക്കെതിരെ ഇന്ത്യ അനിഷ്ടം പ്രകടിപ്പിച്ചിരുന്നു.