എന്‍.ഡി.എയുടെ ഭാഗമല്ലാത്ത ബിജു ജനതാദള്‍, വൈ.എസ്.ആര്‍.സി.പി. എന്നീ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചതോടെ രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. നേതൃത്വത്തിലുള്ള എന്‍.ഡി.എയുടെ സ്‌ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മുവിന്റെ വിജയത്തിനു കളമൊരുങ്ങി. ഇലക്‌ടറല്‍ കോളജില്‍ മൊത്തം 1,086,431 വോട്ടാണുള്ളത്. ഇതില്‍ എന്‍.ഡി.എയ്‌ക്കുള്ളത് 5,32,351 വോട്ട് (49 %). ഭൂരിപക്ഷത്തിന് 20,000 വോട്ടിന്റെ കുറവ്.
31,686 വോട്ടുള്ള ബി.ജെ.ഡിയും 45,550 വോട്ടുള്ള വൈ.എസ്.ആര്‍.സി.പിയും 14,940 വോട്ടുള്ള എ.ഐ.എ.ഡി.എം.കെയും മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബി.ജെ.ഡി., വൈ.എസ്.ആര്‍.സി.പി. എന്നിവയില്‍ ഒന്നിന്റെ പിന്തുണ തന്നെ മുര്‍മുവിന്റെ വിജയം ഉറപ്പാക്കും. ഒഡീഷയില്‍നിന്നുള്ള എല്ലാ നിയമനിര്‍മാതാക്കളും പാര്‍ട്ടിഭേദമന്യേ “ഒഡീഷയുടെ മകളെ” പിന്തുണയ്‌ക്കണമെന്നു മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അഭ്യര്‍ഥിച്ചിരുന്നു. ഒഡീഷയില്‍നിന്നുള്ള ഗോത്രവര്‍ഗ വനിതയാണ് മുന്‍ ഝാര്‍ഖണ്ഡ് ഗവര്‍ണറായ ദ്രൗപദി മുര്‍മു. മുന്നണിക്കു പുറത്തുനിന്ന് ഝാര്‍ഖണ്ഡ് മുക്‌തി മോര്‍ച്ച അടക്കമുള്ള പാര്‍ട്ടികളുടെ പിന്തുണയും എന്‍.ഡി.എ. പ്രതീക്ഷിക്കുന്നു. ഗോത്രവര്‍ഗ സന്താള്‍ വിഭാഗത്തില്‍നിന്നുള്ള മുര്‍മുവിനെ എതിര്‍ക്കാന്‍ ഗോത്രവര്‍ഗ നേതൃത്വത്തിലുള്ള ജെ.എം.എം. തയാറല്ല. മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള സൂചനകള്‍ ജെ.എം.എം. വ്യക്തമാക്കിയതോടെ ഇന്നലെ സ്വന്തം സംസഥാനമായ ഝാര്‍ഖണ്ഡില്‍നിന്ന് പ്രചാരണം ആരംഭിക്കാനിരുന്ന പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ യാത്ര മാറ്റിവയ്ക്കാൻ നിർബന്ധിതനായി.
ശിരോമണി അകാലിദള്‍, തെലുങ്കുദേശം പാര്‍ട്ടി, ബി.എസ്.പി. തുടങ്ങിയവയും മുര്‍മുവിനെ പിന്തുണയ്‌ക്കുമെന്നു ബി.ജെ.പി. നേതാക്കള്‍ പറഞ്ഞു. ബി.ജെ.പി. വിരുദ്ധ പാര്‍ട്ടികളില്‍നിന്നുള്ളവര്‍പോലും മുര്‍മുവിന് വോട്ട് ചെയ്‌തേക്കുമെന്നാണു ബി.ജെ.പിയുടെ വിലയിരുത്തല്‍. രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ രഹസ്യവോട്ടാണ്.
ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിലെ വിമതപക്ഷത്തിന്റെ വോട്ടും എന്‍.ഡി.എ. പ്രതീക്ഷിക്കുന്നു. മുര്‍മുവിന്റെ സ്‌ഥാനാര്‍ഥിത്വത്തെ ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി(യു) നേതാവുമായ നിതീഷ് കുമാര്‍ സ്വാഗതം ചെയ്‌തതോടെ അദ്ദേഹത്തിന്റെ നിലപാട് സംബന്ധിച്ച അഭ്യൂഹങ്ങളും അവസാനിച്ചു. അഗ്നിപഥ് ഉള്‍പ്പെടെയുള്ള വിഷയങ്ങളെച്ചൊല്ലി ബി.ജെ.പിയുമായി ഇടഞ്ഞുനില്‍ക്കുന്നതിനാല്‍ രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാര്‍ എന്തുനിലപാട് സ്വീകരിക്കുമെന്നു സംശയമുയര്‍ന്നിരുന്നു. 543 ലോക്‌സഭാംഗങ്ങളും 233 രാജ്യസഭാംഗങ്ങളും 4,033 നിയമസഭാംഗങ്ങളും അടങ്ങുന്നതാണ് രാഷ്‌ട്രപതി തെരഞ്ഞെടുപ്പിലെ ഇലക്‌ടറല്‍ കോളജ്. പാര്‍ലമെന്റ് അംഗങ്ങളുടെ ആകെ വോട്ട് മൂല്യം 5,43,200. നിയമസഭാംഗങ്ങളുടേത് 5,43,231. മൊത്തം വോട്ട് മൂല്യം 1086431.
അതിനിടെ ഇന്നലെ ന്യൂഡല്‍ഹിയിലെത്തിയ ദ്രൗപതി മുര്‍മു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തി. എന്‍.ഡി.എയുടെ രാഷ്‌ട്രപതിസ്‌ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടതിനുശേഷം ഇന്നലെയാണ് മുര്‍മു ആദ്യമായി തലസ്‌ഥാനത്തെത്തിയത്.
രാജ്യമെമ്പാടുമുള്ള മുഴുവന്‍ ജനസമൂഹവും മുര്‍മുവിന്റെ സ്‌ഥാനാര്‍ഥിത്വത്തെ സ്വാഗതം ചെയ്യുന്നതായി പ്രധാനമന്ത്രി കൂടിക്കാഴ്‌ചയില്‍ പറഞ്ഞു. പിന്നീട് അമിത് ഷാ അടക്കമുള്ള ബി.ജെ.പിയിലെ ഉന്നത നേതാക്കളെയും മുര്‍മു സന്ദര്‍ശിച്ചു. രാഷ്‌ട്രപതി തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക മുര്‍മു ഇന്നു സമര്‍പ്പിച്ചേക്കുമെന്നാണു സൂചന.
ഇറച്ചിവെട്ട് യന്ത്രത്തിൽ സ്വർണം കടത്തിയ കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത സിനിമാ നിർമ്മാതാവ് സിറാജുദ്ദീനെ റിമാൻഡ് ചെയ്തു. ദുബായിൽ നിന്ന് സ്വർണം കടത്തിയതിന്റെ മുഖ്യ സൂത്രധാരൻ സിറാജുദീനാണെന്നും മുൻപും ഇയാൾ സ്വർണം കടത്തിയിട്ടുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. സിറാജുദ്ദീന്റെ ജാമ്യാപേക്ഷ മറ്റന്നാൾ കോടതി പരിഗണിക്കും.
ഇറച്ചിവെട്ട് യന്ത്രത്തിൽ മാത്രമല്ല മുൻപും കാർഗോ വഴി ദുബായിൽ നിന്നും നാട്ടിലെത്തിച്ച പല ഉപകരണങ്ങളിലും സിറാജുദ്ദീൻ സ്വർണം കടത്തിയിരുന്നതായി കസ്റ്റംസ് കോടതിയിൽ അറിയിച്ചു. വിവിധ വിമാനത്താവളങ്ങൾ വഴിയും തുറമുഖങ്ങൾ വഴിയും സിറാജുദ്ദീൻ സ്വർണം കടത്തിയിട്ടുണ്ട്. അടുത്ത കാലത്താണ് തൃക്കാക്കര നഗരസഭ ചെയർമാന്റെ മകൻ ഷാബിനും സംഘവുമായി സിറാജുദ്ദീൻ ബന്ധം സ്ഥാപിച്ചത്. സുഹൃത്തുക്കൾ എല്ലാവരും ചേർന്ന് ഒരു കോടിയോളം രൂപ സ്വർണ്ണക്കടത്തിനായി സിറാജുദ്ദീന് കൈമാറി. ഹവാല ഇടപാട് വഴിയാണ് പണം ദുബായിലെത്തിച്ചതെന്ന് ഷാബിൻ കസ്റ്റംസിന് മൊഴി നൽകിയിട്ടുണ്ട്.
നേരത്തെ തന്നെ സിറാജുദ്ദീൻ സ്വർണം കടത്തുന്നത് അറിയാമെന്നും ഷാബിൻ മൊഴി നൽകി. ഗൾഫിൽ നിന്ന് ചെന്നൈ വഴി കൊച്ചിയിലേക്ക് കടക്കാൻ ശ്രമിക്കവേ ഇന്നലെയാണ് സിറാജുദ്ദീനെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. സിറാജുദ്ദീന്റെ ജാമ്യം സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കൊച്ചിയിലെ കോടതി മറ്റന്നാള്‍ പരിഗണിക്കും.
കോവളത്ത് വിദേശവനിത കൊല്ലപ്പെട്ട കേസിൽ നിർണായക വഴിത്തിരിവ്. കേസിലെ സാക്ഷിയായ കെമിക്കൽ എക്സാമിനർ വിചാരണയ്ക്കിടെ കൂറുമാറിയതായി കോടതി. പൊലീസിൻ്റെ ചീഫ് കെമിക്കൽ എക്സാമിനേഷൻ ലാബിലെ അസി. കെമിക്കൽ എക്സാമിനർ പി.ജി. അശോക് കുമാറാണ് കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചത്. ഒന്നാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്‌ജി കെ.കെ. ബാലകൃഷ്ണൻ കേസ് പരിഗണിക്കുന്ന വേളയിലാണ് കോടതിയിൽ നാടകീയ സംഭവങ്ങൾ.
വിദേശവനിതയുടെ നെഞ്ചിലെ അസ്ഥിക്കുള്ളിലെ മജ്ജയിൽ വെള്ളത്തിൽ കണ്ടുവരുന്ന ഡയാറ്റം എന്ന സൂക്ഷ്മജീവിയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അശോക് കുമാർ മൊഴിനൽകുകയായിരുന്നു. ഇതേ സൂക്ഷ്മ ജീവിയുടെ സാന്നിദ്ധ്യം മൃതദേഹം കാണപ്പെട്ട തുരുത്തിലെ ചെളിയിൽ നിന്ന് പൊലീസ് ശേഖരിച്ച് ശാസ്ത്രീയ പരിശോധനക്കയച്ച വെള്ളത്തിലും ഉണ്ടായിരുന്നുവെന്ന് അശോക് കുമാർ കോടതിയിൽ മൊഴിനൽകി. മുങ്ങിമരണ കേസുകളിലാണ് സാധാരണ ഇത്തരം പരിശോധന നടത്താറുള്ളതെന്നും സാക്ഷി വിശദീകരിച്ചു.
പൊലീസും പ്രോസിക്യൂഷനും ശ്രദ്ധിക്കാതെ പോയ ഇക്കാര്യം സാക്ഷിയുടെ ക്രോസ് വിസ്താരത്തിൽ പ്രതിഭാഗം ഉന്നയിക്കുകയായിരുന്നു. ഇപ്രകാരം ഡയാറ്റം മജ്ജയിൽ കാണുന്നത് മുങ്ങിമരണം സംഭവിച്ചാലല്ലേ എന്ന പ്രതിഭാഗത്തിൻ്റെ ചോദ്യത്തിന് എക്സാമിനർ അതേസ എന്നായിരുന്നു രേഖകളുടെ അടിസ്ഥാനത്തിൽ മറുപടി നൽകിയത്.
മാത്രമല്ല മൃതദേഹത്തിൽ നിന്ന് ശേഖരിച്ച് നൽകിയ ആന്തര അവയവ ഭാഗങ്ങളിൽ പുരുഷബീജത്തിൻ്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നില്ലെന്നും കെമിക്കൽ എക്സാമിനർ മൊഴിനൽകിയിട്ടുണ്ട്. മൃതദേഹം എത്ര വർഷം കഴിഞ്ഞാലും, എത്ര ചീഞ്ഞാലും ആന്തരാവയവങ്ങളിൽ പുരുഷബീജത്തിന്റെ സാന്നിദ്ധ്യമുണ്ടെങ്കിൽ അത് നിലനിൽക്കുമെന്നും എക്സാമിനർ കോടതിയിൽ വ്യക്തമാക്കി. പ്രോസിക്യൂഷൻ്റെ വാദങ്ങളെ തള്ളിക്കൊണ്ടാണ് ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയുള്ള സാക്ഷിമൊഴി കോടതിയിൽ എത്തിയത്.
കേവളത്ത് വിദേശവനിതയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്. സാക്ഷിമൊഴിയിൽ നിന്ന് വിദേശവനിത പീഡിപ്പിക്കപ്പെട്ടില്ലെന്ന് തെളിഞ്ഞത് പ്രോസിക്യൂഷന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഇതേ തുടർന്നാണ് സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ മോഹൻരാജ് സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കാൻ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.
എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു. ഈ മാസം ഇതുവരെ ജില്ലയില്‍ 143 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പകുതിയിലധികം രോഗികളും കൊച്ചി കോര്‍പ്പറേഷനിലാണ്. ജില്ലയില്‍ രണ്ടു പേര് രോഗം ബാധിച്ചു മരിച്ചു. 660 പേരാണ് ജില്ലയില്‍ രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയത്.
കൊച്ചി കോര്‍പ്പറേഷന്റെ മാലിന്യ നിര്‍മാര്‍ജനം കാര്യക്ഷമമല്ലെന്ന വിമര്‍ശനത്തിനിടെയാണ് ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നത്. കോര്‍പ്പറേഷന്റെ കൊതുകു നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളും നിര്‍ജീവമാണെന്നു വിമര്‍ശനമുയരുന്നുണ്ട്.
വിവരാവാകാശ നിയമപ്രകാരം ലഭിച്ച രേഖയില്‍ കഴിഞ്ഞ മാര്‍ച്ച് 31നു ശേഷം കൊതുകു നിര്‍മാര്‍ജനത്തിനു വേണ്ട പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടന്നിട്ടില്ല. എത്രയും പെട്ടെന്ന് ഇതിനു വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടും കോര്‍പ്പറേഷന്റെ അനാസ്ഥയാണ് രോഗം പടരാന്‍ കാരണമായതെന്നാണ് വിമര്‍ശനം.
നടിയുടെ പരാതിയില്‍ കേസെടുത്ത നടന്‍ വിജയ് ബാബുവിന് ഇന്നലെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെ ആരോപണം ഉന്നയിച്ച നടിക്ക് എതിരെ അധിക്ഷേപ പരാമര്‍ശവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര. പെണ്‍കുട്ടി 18 പ്രാവശ്യം വിജയ് ബാബുവിന്റെ അടുത്ത് പോയിട്ടാണോ ബലാത്സംഗമാണെന്ന് പറയുന്നത് എന്ന് ബൈജു കൊട്ടാരക്കര ചോദിച്ചു. പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയത് മാത്രമാണ് വിജയ് ബാബു ചെയ്ത തെറ്റെന്നും ബൈജു കൊട്ടാരക്കര വാദിക്കുന്നു.
ബൈജു കൊട്ടാരക്കരയുടെ വാക്കുകള്‍: ”ഇരയുടെ പേര് വെളിപ്പെടുത്തിയത് മാത്രമാണ് വിജയ് ബാബു തെറ്റുകാരനാണ് എന്ന് സമ്മതിക്കാനുളളത്. വിജയ് ബാബു പെണ്‍കുട്ടിയുമായി നടത്തിയ ചാറ്റുകളും അവര്‍ക്ക് പണം കൊടുത്തതിന്റെ രേഖകളുമെല്ലാം കോടതിയില്‍ കൊടുത്തിട്ടുണ്ട് എന്നാണ് അറിഞ്ഞത്. അങ്ങനെ വരുമ്പോള്‍ അതെങ്ങനെ ബലാത്സംഗക്കേസാകും എന്നാണ് ചോദിക്കുന്നത്. മറ്റൊരു കേസുമായി ഈ കേസ് താരതമ്യം ചെയ്യേണ്ടതില്ല. വിജയ് ബാബുവിന് ജാമ്യം അനുവദിക്കേണ്ട കേസ് തന്നെയാണ്. വിജയ് ബാബു എന്ത് തെറ്റാണ് ചെയ്തത് എന്നുളളത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. വിജയ് ബാബുവിന്റെ അടുത്ത് ഒരു പെണ്‍കുട്ടി 18 പ്രാവശ്യം പോയിട്ടാണോ അത് ബലാത്സംഗമായി എഴുതുന്നത്. 18 തവണയും ബലാത്സംഗമാണോ നടന്നത്. ബലാത്സംഗം ആണെങ്കില്‍ ഒരു തവണയോ രണ്ട് തവണയോ അല്ലേ നടക്കുകയുളളൂ.
സുരക്ഷിതമായി ജോലി ചെയ്യേണ്ട ഇടത്ത് പീഡനമുണ്ടായാല്‍ അത് അംഗീകരിക്കാവുന്ന കാര്യമല്ല. എന്നാല്‍ വിജയ് ബാബുവിന്റെ കാര്യത്തില്‍ നേരെ തിരിച്ചാണ്. വിജയ് ബാബു ആ പെണ്‍കുട്ടിക്ക് പണം കൊടുത്തതും ചാറ്റുകളും മാത്രമല്ല, വിജയ് ബാബുവിന്റെ ഒരു സിനിമാ ലൊക്കേഷനില്‍ ചെന്ന് നായികയെ തല്ലാന്‍ ചെന്നതും തെറി പറഞ്ഞതും വീഡിയോ സഹിതം കോടതിയില്‍ കൊടുത്തിട്ടുണ്ട്. വിജയ് ബാബു ദുബായില്‍ പോയതില്‍ കഥയൊന്നും ഇല്ല.
വിജയ് ബാബു വ്യക്തിപരമായ കാര്യങ്ങള്‍ക്കോ മറ്റെന്തിനെങ്കിലുമോ പോയതാകാം. പേര് വെളിപ്പെടുത്തിയതാണ് വിജയ് ബാബു ചെയ്ത കുറ്റം. അത് നിയമം അനുശാസിക്കുന്നതല്ല. നാളെ ഇതൊരു പ്രവണതയായി വരികയൊന്നും ഇല്ല. ഈ കേസില്‍ ഇങ്ങനെ സംഭവിച്ച് പോയി. ബാക്കി കോടതി തീരുമാനിക്കട്ടെ. ഈ തെളിവുകളൊക്കെ വെച്ച് ഇത് പീഡനമാണോ പരസ്പര സമ്മത പ്രകാരമാണോ എന്നൊക്കെ.
വിജയ് ബാബു പറയുന്നത് സമ്മത പ്രകാരമാണ് എന്നാണ്. വീണ്ടും സിനിമയില്‍ അവസരം കൊടുക്കണം എന്ന് പറഞ്ഞപ്പോള്‍ അത് കൊടുക്കില്ല എന്ന് പറഞ്ഞതിന്റെ വാശിയാണ് എന്നൊക്കെയാണ് വിജയ് ബാബു കോടതിയില്‍ പറഞ്ഞത്. അതൊക്കെ വിശ്വാസത്തിലെടുത്തത് കൊണ്ടായിരിക്കുമല്ലോ കോടതി ജാമ്യം കൊടുത്തത്. അതില്‍ തെറ്റ് എന്താണ്. സിനിമയ്ക്കുളളില്‍ നിരവധി കുഴപ്പങ്ങളുണ്ട് എന്ന് എല്ലാവര്‍ക്കും അറിയാം. ഇന്ന് മുതലല്ല, പണ്ട് മുതലേ ഉണ്ട്. ഒരു പെണ്‍കുട്ടി 18 പ്രാവശ്യം ഒരാളുടെ അടുത്ത് ചെന്നിട്ട് പീഡിപ്പിച്ചു എന്ന് പറഞ്ഞ് കേസ് കൊടുത്താല്‍ അതില്‍ എന്താണ് എന്നാണ് ബൈജു കൊട്ടാരക്കര ചോദിച്ചത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിനെതിരെ ചാനല്‍ ചര്‍ച്ചകളില്‍ ശക്തമായി വാദിക്കുന്ന വ്യക്തിയാണ് ബൈജു കൊട്ടാരക്കര”.
സിനിമയിൽനിന്നു മാറി നിൽക്കുകയാണെങ്കിലും മലയാളികൾക്കിടയിൽ ഇന്നും ഏറെ ആരാധകരുളള നടിയാണ് സംയുക്ത വർമ്മ. യോഗ ജീവിതത്തിലെ ദിനചര്യപോലെ അനുഷ്ഠിക്കുന്ന ഒരാളാണ് സംയുക്ത. യോഗാഭ്യാസം ദേഷ്യവും മറ്റും കുറയ്ക്കാൻ തന്നെ എത്രത്തോളം സഹായിച്ചുവെന്ന് തുറന്നുപറയുകയാണ് സംയുക്ത. ഒപ്പം, ജീവിതത്തിലെ രസകരവും തന്നെ ചിന്തിപ്പിച്ചതുമായ ഒരനുഭവവും സംയുക്ത പങ്കുവച്ചു.
പൊതുവെ ദേഷ്യം വരാത്തയാളാണ് താനെന്നും ഏറ്റവുമൊടുവിൽ ദേഷ്യം വന്നത് കുറച്ചുവർഷങ്ങൾക്കുമുൻപ് കുടുംബസമേതം യുഎസിൽ പോയപ്പോഴാണെന്നും സംയുക്ത.
“ഞങ്ങൾ യുഎസിൽ പോയതാണ്. ദക്ഷ് അന്ന് കുഞ്ഞാണ്. ഒരു ദിവസം, ഞാൻ ഒന്ന് പുറത്തുപോയി വരാം, ലഞ്ച് നമുക്ക് പുറത്തുന്ന് കഴിക്കാം എന്നു പറഞ്ഞു ബിജുവേട്ടൻ പോയി. ഞാൻ ദക്ഷിന് ബ്രേക്ക്ഫാസ്റ്റൊക്കെ കൊടുത്ത് പോവാൻ റെഡിയായിരിക്കുകയാണ്. ഉച്ച കഴിഞ്ഞു, ലഞ്ച് ടൈം ആയിട്ടും ആള് വരുന്നില്ല, ഫോണിൽ വിളിച്ചിട്ടു കിട്ടുന്നുമില്ല. ഞാനോർത്തു എന്തെങ്കിലും തിരക്കിൽ പെട്ടതാവും എന്ന്.”
“ഞാൻ ദക്ഷിനെ അപ്പുറത്തൊരു റെസ്റ്റോറന്റിൽ കൊണ്ടുപോയി ലഞ്ചൊക്കെ കഴിപ്പിച്ചു, അതു കഴിഞ്ഞ് അവൻ ഉറങ്ങി. അപ്പോഴും ബിജുവേട്ടന്റെ ഒരു വിവരവുമില്ല. നമ്മൾ അറിയാത്തൊരു സ്ഥലം, വിളിച്ചിട്ടും കിട്ടുന്നില്ല, എനിക്ക് ചെറുതായി പേടി തോന്നി തുടങ്ങി. അങ്ങനെ സമയം പോയി കൊണ്ടിരുന്നു. വൈകിട്ട് ആറുമണിയായിട്ടും കാണുന്നില്ല, മോന് വീണ്ടും വിശക്കുന്നു. ഞാൻ വീണ്ടും പുറത്തിറങ്ങി അവന് ഫുഡ് വാങ്ങി കൊടുത്തു, ഞാൻ കഴിക്കാൻ നോക്കിയിട്ട് എനിക്ക് പറ്റുന്നില്ല, പുതിയ സ്ഥലമായതിന്റെ ഒരു പ്രശ്നവും പേടിയുമുണ്ട്. ബിജുവേട്ടൻ എവിടെയാണ്, ഇനി എന്തെങ്കിലും പറ്റിയോ? എന്നൊക്കെ ആലോചിച്ചു കൂട്ടുന്നുണ്ട്.”
“അങ്ങനെ 10 മണി, 11 മണി, 12 മണി…. പുലർച്ചെ 3 മണി വരെയായി. എനിക്ക് ഉറക്കം വരുന്നില്ല. ഞാൻ താഴെയിറങ്ങി ഹോട്ടലിനു വെളിയിലെ കഫെയിൽ ഇരുന്ന് ഒരു കാപ്പി കുടിച്ചോണ്ടിരിക്കുമ്പോൾ, മൂന്നു മണിയായി കാണും, ഒരാള് നല്ല സന്തോഷമായിട്ട് കയറി വരുന്നു. എന്താ ഇവിടെയിരിക്കുന്നേ? എന്നും ചോദിച്ച്. മൂന്നുമണിയ്ക്ക് എന്തിനാ കാപ്പി കുടിയ്ക്കുന്നേ എന്നൊക്കെ ചോദിക്കുന്നു.”
“ഞാൻ മുറിയിലേക്ക് കയറിപോയിട്ട് എന്തൊക്കെയാ എടുത്ത് എറിഞ്ഞതെന്ന് എനിക്കോർമ്മയില്ല. ഒരു ടേബിൾ ലാമ്പ് എടുത്ത് എറിയാൻ പോയപ്പോൾ മോൻ ഉണർന്നു. അവൻ പേടിച്ച് അമ്മ നമ്മളെ കൊല്ലോ അച്ഛാ? എന്നു ചോദിക്കുന്നു. അപ്പോൾ ബിജുവേട്ടൻ മോനെ കെട്ടിപ്പിടിച്ചിട്ട്, ‘ഇല്ലെടാ, അമ്മ നമ്മളെ കൊല്ലിലെടാ, കൊല്ലില്ലെന്ന് തോന്നുന്നു, നീ ഉറങ്ങിക്കോ’ എന്നു പറഞ്ഞ് സമാധാനിപ്പിക്കുന്നു. എനിക്ക് അതുകണ്ടിട്ട് ചിരിയും കരച്ചിലും വന്നു. ബാത്ത്റൂമിൽ പോയി കരച്ചിലായിരുന്നു ഞാൻ. അന്ന് ഞാൻ വിചാരിച്ചു, അങ്ങനെയൊരു ദേഷ്യം എനിക്കു പാടില്ല. ദേഷ്യം വന്നാലും നമ്മള് മതിമറന്നുപോവാൻ പാടില്ലല്ലോ. അന്ന് തീരുമാനിച്ചതാണ് ദേഷ്യം കുറച്ച് ബാലൻസ്ഡ് ആവണമെന്ന്,” സംയുക്ത പറയുന്നു.
ഇന്ധന ടാങ്കർ ലോറിയിലേക്ക് കാർ ഇടിച്ചുകയറ്റി അച്ഛനും മകനും മരിച്ച സംഭവത്തിൽ ആരോപണങ്ങൾ അഞ്ചുപേർക്ക് നേരെ. തന്റെയും മക്കളുടെയും മരണത്തിന് കാരണക്കാർ തന്റെ ഭാര്യയും അവരുടെ സുഹൃത്തുക്കളും ആണെന്നും അവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും ഫോട്ടോ സഹിതം് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട ശേഷമാണ് പ്രകാശും മകനും ടാങ്കർ ലോറിയിലേക്ക് കാർ ഇടിച്ചു കയറ്റി ജീവനൊടുക്കിയത്. പ്രകാശ് ദേവരാജന്റെ ഭാര്യ ശിവകല ബഹ്‌റൈനിൽ അനീഷ് എന്ന യുവാവിനൊപ്പമാണ് താമസമെന്നാണ് വിവരം. ഇവർ നർത്തകിയാണെന്നും സൂചനയുണ്ട്. ശിവകലയ്ക്ക് ലക്ഷക്കണക്കിന് പണം നൽകി സഹായിക്കാൻ ദുബായിലും ഇവർക്കു മറ്റൊരു കാമുകൻ ഉണ്ടെന്നാണ് പ്രകാശ് ആത്മഹത്യാകുറിപ്പിൽ ആരോപിക്കുന്നത്. ഇവരെല്ലാവരും ചേർന്ന് തന്നെയും മക്കളെയും മാനസികമായും സാമ്പത്തികമായും ദ്രോഹിച്ചു എന്നും. ലക്ഷകണക്കിന് രൂപയുടെ കടക്കാരനാക്കിയെന്നും ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് പ്രകാശ് ഉന്നയിച്ചിരിക്കുന്നത്.
നിയമത്തിന്റെ വഴിയിലൂടോ പോയി നീതി വാങ്ങുന്നില്ലെന്നും മരണശേഷം എല്ലാവരും മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിലെത്തിക്കണമെന്നും പ്രകാശ് പറയുന്നു.
മരിക്കുന്നതിന് അരമണിക്കൂർ മുൻപാണ് പ്രകാശ് ദേവരാജൻ തന്റെയും മകന്റെയും മരണത്തിന് കാരണക്കാരായവരെന്ന് സൂചിപ്പിച്ച് അഞ്ച് പേരുടെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ചത്്. നെടുമങ്ങാട് കരിപ്പൂർ മല്ലമ്പരക്കോണത്ത് പ്രകാശ് ദേവരാജനും (50) മകൻ ശിവദേവും (12) ആണ് അപകടത്തിൽ മരിച്ചത്. ഇവരുടെ കാറിനുള്ളിൽ നിന്ന് ആത്മഹത്യ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.
ഉണ്ണി പ്ലാവിലായ, പ്രസന്ന ജയൻ, അനീഷ്, മുനീർ, ഭാര്യ ശിവകല എന്നിവരുടെ പേരും ചിത്രവുമാണ് പുറത്തുവിട്ടത്. ഭാര്യയുടെ പേര് പറയുന്നില്ല. ചിത്രം മാത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. എന്റെയും എന്റെ മക്കളുടെയും മരണത്തിന് കാരണക്കാരായ ഇവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് പരമാവധി ശിക്ഷ വാങ്ങി നൽകണമെന്ന് അപേക്ഷിക്കുന്നുവെന്ന് പ്രകാശ് ദേവരാജ് ഫേസ്ബുക്കിൽ പങ്കുവച്ചു.
പ്രകാശ് ദേവരാജന്റെ ആത്മഹത്യാ കുറിപ്പ് ഇങ്ങനെ..
‘അച്ഛനോടും അനിയനോടും പൊറുക്കണം മക്കളേ..’, മകൾ കാവ്യയോട് മാപ്പ് ചോദിച്ചുകൊണ്ട് പ്രകാശ് ദേവരാജനെഴുതിയ ആത്മഹത്യാക്കുറിപ്പിലെ വാക്കുകൾ നോവ് നിറയ്ക്കുന്നതാണ്. അങ്ങ് ദൂരെ നക്ഷത്രങ്ങൾക്ക് ഇടയിൽ ഇരുന്ന് എല്ലാം കാണുമെന്ന് ഏറെ വൈകാരികമായി കുറിച്ചാണ് ആ പിതാവ് തന്റെ മകനെയും കൂട്ടി രാത്രിയിൽ എതിരെ വന്ന ടാങ്കർ ലോറിയിലേക്ക് കാർ ഇടിച്ചു കയറ്റി ജീവനൊടുക്കിയത്.
മകൾ കാവ്യ എസ് ദേവിന് എല്ലാ നന്മകളും നേരുന്നു. അച്ഛനോടും വാവയോടും പൊറുക്കണം മക്കളെ എന്ന് പ്രകാശ് കത്തിൽ പറയുന്നു. തങ്ങളുടെ മരണത്തിന് കാരണം ഭാര്യ ശിവകലയും ഇവരുടെ സുഹൃത്തുക്കളായ വിളപ്പിൽശാല സ്വദേശി അനീഷ്, ദുബായിൽയിൽ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി ഉണ്ണി, ബഹ്റൈനിൽ ഡാൻസ് സ്‌കൂൾ നടത്തുന്ന മുനീർ, അനീഷിന്റെ അമ്മ പ്രസന്ന എന്നിവർ ആണെന്ന് കത്തിൽ പറയുന്നത്.
ഭാര്യ ഉൾപ്പെടുന്ന നാലുപേർ തന്നെയും മക്കളെയും മാനസികമായും സാമ്ബത്തികമായും അത്രയേറെ ദ്രോഹിച്ചു എന്നും തന്നെ ലക്ഷകണക്കിന് രൂപയുടെ കടക്കാരൻ ആക്കിയെന്നും കത്തിൽ പ്രകാശ് പറയുന്നു. ഇവർക്ക് എതിരെ എന്ത് നിയമ നടപടി സ്വീകരിക്കാൻ കഴിയും എന്ന് തനിക്ക് അറിയില്ല എന്ത് തന്നെ ആയാലും നിയമവും ഭരണ സംവിധാനവും ഉപയോഗിച്ച് ഇവരെ നാട്ടിൽ എത്തിച്ചു അവർക്ക് അർഹിക്കുന്ന ശിക്ഷ തന്നെ കിട്ടുമെന്ന് താനും മകനും കരുതുന്നു എന്ന് പ്രകാശ് പറയുന്നു.
അനീഷ് എന്ന യുവാവ് ഇപ്പോൾ ബഹ്റൈനിൽ തന്റെ ഭാര്യക്ക് ഒപ്പം ആണ് കഴിയുന്നതെന്നും തന്റെയും മക്കളുടെയും തകർച്ചയ്ക്ക് വേണ്ടി പ്രവർത്തിച്ചവർ ആരും നിയമത്തിന് മുന്നിൽ നിന്ന് രക്ഷപ്പെടരുത് എന്നും തന്റെയും മകൻ ശിവദേവിന്റെയും മരണമൊഴി ആണ് ഇതെന്നും തങ്ങളുടെ മരണത്തിന് ഉത്തരവാദികളായ എല്ലാവർക്കും എതിരെ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ പറയുന്നുണ്ട്.
അങ്ങ് ദൂരെ നക്ഷത്രങ്ങൾക്ക് ഇടയിൽ ഇരുന്ന് തങ്ങൾ ഇതൊക്കെ കാണണം എന്ന് പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്. ഈ കത്താണ് അപകടത്തിൽപ്പെട്ട കാറിൽ നിന്ന് പൊലീസിന് ലഭിച്ചത്. കത്തിൽ സൂചിപ്പിക്കുന്ന നാലുപേർക്ക് എതിരെ പ്രകാശ് രണ്ട് ദിവസം മുൻപ് വട്ടിയൂർക്കാവ് പൊലീസിൽ പരാതി നൽകിയിരുന്നു.
ഞങ്ങളുടെ ഈ മരണത്തിന് ഉത്തരവാദികൾ എന്റെ ഭാര്യ ശിവകലയ്ക്കും അവളുടെ കാമുകൻ തിരുവനന്തപുരം വിള്ളപ്പിൽശാലയിൽ ഉള്ള അനീഷും അവർക്ക് വേണ്ട ലക്ഷക്കണക്കിന് കാഷ് കൊടുത്ത് സഹായിച്ച ഭാര്യയുടെ മറ്റൊരു കാമുകൻ ദുബായിൽ ജോലി ചെയ്യുന്ന ഉണ്ണി എന്ന് വിളിക്കുന്ന ആളും ബഹറിനിൽ ഡാൻസ് സ്‌കൂൾ ഓണറുഉം സംഘവും കൂടി ഉൾപ്പെട്ടവരാണെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു.
സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിലെ പ്രതികളായ ഫാദർ തോമസ് കോട്ടൂരിനും, സിസ്റ്റർ സെഫിക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇരുവരുടെയും ശിക്ഷ നടപ്പാക്കുന്നത് കോടതി നിർത്തിവെയ്ക്കുകയും ചെയ്തു. വിചാരണ കോടതി വിധിക്കെതിരെ നൽകിയ അപ്പീൽ പരിഗണിക്കുന്നത് വൈകുന്ന സാഹചര്യത്തിലാണ് പ്രതികൾ ജാമ്യം തേടി ഹൈക്കോടതിയിലെത്തിയത്.
ജാമ്യാപേക്ഷയിൽ പ്രതികൾ ഉയർത്തിയ വാദങ്ങൾ ഫലപ്രദമായി പ്രതിരോധിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നു ചൂണ്ടിക്കാട്ടി പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. വിചാരണ കോടതി വിധിക്കെതിരെ പ്രതികൾ സമർപ്പിച്ച അപ്പീലിൽ തീരുമാനമാകുന്നതുവരെ ശിക്ഷ നടപ്പാക്കുന്നതാണ് ഹൈക്കോടതി നിർത്തി വെച്ചിരിക്കുന്നത്.
ജസ്റ്റിസ് കെവിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി ജയചന്ദ്രൻ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. പ്രതികൾ ഓരോരുത്തരും 5 ലക്ഷം രൂപ കെട്ടിവയ്ക്കുകയും കോടതിയുടെ അനുമതി ഇല്ലാതെ സംസ്ഥാനം വിട്ട് പുറത്തു പോകാൻ പാടില്ലെന്നും ജാമ്യവ്യവസ്ഥയിലുണ്ട്.
ഇരുവരും ജാമ്യം ലഭിച്ച് ആറുമാസം വരെ എല്ലാ ശനിയാഴ്ചയും പോലീസ് സ്റ്റേഷനിൽ ഹാജരാകണം. അപ്പീലിൽ തീർപ്പുണ്ടാകുന്നതുവരെയുള്ള സമയം ശിക്ഷാകാലാവധിയിൽ ഉൾക്കൊള്ളിക്കില്ലെന്നും ഉത്തരവിലുണ്ട്. 2020 ഡിസംബർ 23നാണ് സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിൽ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി പ്രതികളെ ശിക്ഷിച്ചത്. ഫാദർ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സിസ്റ്റർ സെഫിക്ക് ജീവപര്യന്തവുമായിരുന്നു ശിക്ഷ.
മമ്പാട്ടെ ഒരു ടെക്സ്‌റ്റൈല്‍സ് ഗോഡൗണില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ 12പേര്‍ അറസ്റ്റില്‍. കോട്ടക്കല്‍ സ്വദേശി പുലിക്കോട്ടില്‍ മുജീബ് റഹ്‌മന്റെ മരണത്തിലാണ് ആത്മഹത്യ പ്രേരണ, തടവില്‍ മര്‍ദിക്കല്‍ തുടങ്ങിയ കുറ്റം ചുമത്തി അറസ്റ്റ് നടന്നത്.
ശനിയാഴ്ച ഉച്ചയോടെയാണ് മുജീബിന്റെ മൃതദേഹം ഗോഡൗണില്‍ നിന്ന് കണ്ടെത്തിയത്. നേരത്തെ ബേങ്കില്‍ മുക്കുപണ്ടം പണയം വച്ച കേസില്‍ ജാമ്യത്തിലിറങ്ങിയാളാണ് മരിച്ച മുജീബ് റഹ്‌മാന്‍. പിന്നീട് ഇയാള്‍ ഇന്‍ഡസ്ട്രിയല്‍ ജോലിക്കായി 1.5 ലക്ഷം രൂപക്ക് കമ്പി വാങ്ങിയിരുന്നു. ഈ തുക പക്ഷേ കടമായിരുന്നു. കാലാവധി കഴിഞ്ഞിട്ടും തുക തിരികെ നല്‍കാനായിരുന്നില്ല.
വെള്ളിയാഴ്ച ഇയാളുടെ ഭാര്യയുടെ ഫോണിലേക്ക് കൈയും കാലും കെട്ടിയിട്ട് അവശനിലയിലായ മുജീബിന്റെ ഫോട്ടോ കടയിലെ ജീവനക്കാര്‍ അയച്ചുകൊടുത്തിരുന്നു. ഇത് കുടുംബം പോലീസിന് കൈമാറുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മുജീബിന്റെ മരണം സംഭവിക്കുന്നത്. മരണം ആത്മഹത്യയാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ കടയുടമയുടെ നേതൃത്വത്തില്‍ നടന്ന പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് ആരോപണം.
പാലാ ജനറല്‍ ആശുപത്രിക്ക് മുന്‍ മന്ത്രി കെ.എം.മാണിയുടെ പേര് നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. ആശുപത്രിയുടെ പേര് ‘കെഎം മാണി സ്മാരക ജനറല്‍ ആശുപത്രി പാലാ’ എന്നാണ് പുനര്‍നാമകരണം ചെയ്തിരിക്കുന്നത് എന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.
1965 മുതല്‍ 2019-ല്‍ മരണം വരെ തുടര്‍ച്ചയായി 13 തവണ നിയമസഭയില്‍ പാലായെ പ്രതിനിധീകരിച്ചതിന്റെ റെക്കോഡ് കെ.എം. മാണിക്കാണ്. നിലവില്‍ കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ വര്‍ഷം നിയമസഭാഗം ആയിരുന്ന റെക്കോഡും അദ്ദേഹത്തിനാണ്.