India

കളക്ടറായി ചുമതലയേറ്റതിന് പിന്നാലെ തന്നെ അവധി പ്രഖ്യാപിച്ച് വിദ്യാർത്ഥികളുടെ കണ്ണിലുണ്ണിയായി മാറിയ ആലപ്പുഴ കളക്ടർ കൃഷ്ണ തേജ ഐഎഎസ് മണിക്കൂറുകൾക്കകം നാട്ടുകാർക്കും പ്രിയപ്പെട്ടവനായിരിക്കുകയാണ്.

ജില്ലാ കലക്ടറായി ചുമതലയേറ്റ ആദ്യത്തെ കൃഷ്ണ തേജയുടെ ഉത്തരവ് തന്നെ മഴക്കെടുതി കാരണം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതാണ്. മുൻപ് ആലപ്പുഴയിൽ സബ് കലക്ടർ ആയും സേവനം ചെയ്ത കൃഷ്ണതേജയ്ക്ക് ഈ നാട് അന്യമല്ല.

പ്രളയകാലത്തുള്ള സബ് കലക്ടറുടെ സേവനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ മറ്റൊരു മഴക്കാലത്ത് ആലപ്പുഴയിലേക്ക് ജില്ലാകളക്ടറായി അപ്രതീക്ഷിതമായി എത്താനായിരുന്നു അദ്ദേഹത്തിന്റെ നിയോഗം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതിനൊപ്പം കുട്ടികൾക്കായി നല്ലൊരു കുറിപ്പും കളക്ടർ എഴുതിയിരുന്നു.

”പ്രിയ കുട്ടികളെ, ഞാൻ ആലപ്പുഴ ജില്ലയിൽ കലക്ടറായി ചുമതല ഏറ്റെടുത്തത് നിങ്ങൾ അറിഞ്ഞു കാണുമല്ലോ. എന്റെ ആദ്യ ഉത്തരവ് തന്നെ നിങ്ങൾക്ക് വേണ്ടിയാണ്. നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയാണ്. നാളെ നിങ്ങൾക്ക് ഞാൻ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.” എന്ന കുറിപ്പിനൊപ്പം ചില നിർദേശങ്ങളും കളക്ടർ നൽകിയിരുന്നു.

തൊട്ടടുത്ത ദിവസം അവധി പ്രഖ്യാപിച്ചപ്പോഴും കുട്ടികൾക്കായുള്ള നിർദേശങ്ങളും മാതാപിതാക്കളോട് സ്‌നേഹം കാണിക്കണമെന്നുമൊക്കെ കളക്ടർ ഉപദേശിച്ചിരുന്നു. ഇപ്പോഴിതാ കളക്ടർ മുൻപ് നടത്തിയ ഒരു പ്രസംഗം വൈറലായിരിക്കുകയാണ്. ആലപ്പുഴ പൂങ്കാവിലുള്ള മേരി ഇമ്മാക്കുലേറ്റ് സ്‌കൂളിൽ നടത്തിയ ഒരു ക്ലാസാണ് കളക്ടറുടെ അനുഭവങ്ങൾ വിവരിച്ചതിലൂടെ വൈറലായത്.

മൂന്നുവട്ടം ഐഎഎസ് എന്ന കടമ്പയ്ക്ക് മുന്നിൽ മുട്ടകുത്തിയതും സാമ്പതതിക പ്രയാസങ്ങൾ ഇല്ലാതെ പഠിക്കാനായി പഠനത്തിനൊപ്പം ജോലിക്കു പോയിരുന്നതും എല്ലാമാണ് കൃഷ്ണ തേജ വിവരിക്കുന്നത്.

കളക്ടറുടെ വാക്കുകൾ ഇങ്ങനെ:”വിദ്യാഭ്യാസത്തിന്റെ വില എന്താണെന്ന് എനിക്ക് എന്റെ ജീവിതം കൊണ്ടുതന്നെ അറിയാം. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ഞാൻ ഒരു ശരാശരി വിദ്യാർഥിയായിരുന്നു. എട്ടാം ക്ലാസിലേക്ക് കടന്നപ്പോൾ വീട്ടിൽ കുറച്ചു സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായി. അതോടെ എന്നോട് പഠനം നിർത്തി ജോലിക്ക് പോകാൻ എല്ലാവരും പറഞ്ഞു. പക്ഷേ, അച്ഛനും അമ്മയ്ക്കും എന്റെ വിദ്യാഭ്യാസം നിർത്താൻ താൽപര്യം ഇല്ലായിരുന്നു. പഠനം തുടരാൻ പണമുണ്ടായിരുന്നില്ല.

തുടർന്നാണ് അയൽവാസി വീട്ടിലേക്ക് വന്നു പഠനം തുടരണമെന്നും സഹായിക്കാമെന്നും പറഞ്ഞത്. പക്ഷേ, അമ്മക്ക് ഒരാളിൽ നിന്നും സൗജന്യസഹായം വാങ്ങുന്നത് താൽപര്യം ഇല്ലായിരുന്നു. അങ്ങനെ പഠനം തുടരാനായി ക്ലാസ് കഴിഞ്ഞെത്തിയ ശേഷം വൈകുന്നേരം ആറ് മണിമുതൽ രാത്രി ഒമ്പത് മണിവരെ ഒരു മരുന്നുകടയിൽ ജോലിക്ക് പോകാൻ തുടങ്ങി. പത്താം ക്ലാസ് വരെ ഈ ജോലി തുടർന്നു.

എന്നിട്ട് നന്നായി പഠിച്ചു. പത്താം ക്ലാസും ഇന്റർമീഡിയറ്റും ടോപ്പറായി. വൈകാതെ, എഞ്ചിനീയറിങ് ഗോൾഡ് മെഡലിസ്റ്റ് ആയി. പഠനശേഷം എനിക്ക് ഐബിഎമ്മിൽ ജോലിക്ക് കയറി. തുടർന്ന് സുഹൃത്തിന്റെ പ്രേരണ കാരണമാണ് ഐഎഎസ് പരിശീലനത്തിന് പോയത്. ജോലിയും പഠനവും ഒരുമിച്ച് കൊണ്ടുപോകാൻ സാധിച്ചില്ല. ഇതോടെ ജോലി ഉപേക്ഷിച്ചു പഠിക്കാനാരംഭിച്ചു.

എന്നാൽ, 15 മണിക്കൂറോളം പഠിച്ചിട്ടും മൂന്നുവട്ടം പരീക്ഷയിൽ പരാജയപ്പെട്ടു. ആത്മവിശ്വാസം നഷ്ടപ്പെട്ടതോടെ പഠനം ഉപേക്ഷിച്ച് തിരികെ ജോലിക്ക് പോകാൻ തീരുമാനിച്ചു. ഈ സമയത്തും എന്തുകൊണ്ടാണ് തോറ്റുപോയതെന്ന് ഒരു മാസം ആചോചിച്ചിട്ടും ഉത്തരം ലഭിച്ചില്ല.

ജോലിക്ക് തിരികെ ചേരുന്നത് അറിഞ്ഞപ്പോഴാണ് ചില ശത്രുക്കൾ തേടി വന്നത്. അവരോടും തോൽവി എന്തുകൊണ്ടാണെന്ന് ഞാൻ ചോദിച്ചു. അവർ മൂന്നു കാരണങ്ങൾ ആണ് ചൂണ്ടിക്കാണിച്ചത്. എഴുത്ത് പരീക്ഷയിൽ 2000 മാർക്ക് എങ്കിലും കുറഞ്ഞത് കിട്ടണം. തന്റെ കയ്യക്ഷരം വളരെ മോശം ആണ്. പോയിന്റു മാത്രം എഴുതിയാൽ മാർക്ക് കിട്ടില്ല. പാരഗ്രാഫ് ആയി വിശദമായി തന്നെ ഉത്തരം എഴുതണം. നേരേ വാ നേരേ പോ എന്ന രീതിയിൽ ഉത്തരം എഴുതിയാൽ ഒന്നും ശരിയാകില്ല, വളരെ ഡിപ്ലോമാറ്റിക് ആയി ഉത്തരം എഴുതണമെന്നും അവർ ഉപദേശിച്ചു. പിന്നീട് നാലാമത്തെ തവണ തന്റെ പോരായ്മകൾ പരിഹരിച്ച് പരീക്ഷ എഴുതി. 66-ാം റാങ്ക് നേടിയാണ് ഐഎഎസ് കരസ്ഥമാക്കിയത്’.

മൈക്രോ ലാബ്സ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ നിന്ന് അനധികൃത സൗജന്യങ്ങളും ആനുകൂല്യങ്ങളും കൈപ്പറ്റിയ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി.ഇവരുടെ രജിസ്ട്രേഷന്‍ നമ്പറും വിലാസവും ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ കൈമാറാന്‍ ദേശീയ മെഡിക്കല്‍ കമ്മിഷന്‍, ആദായനികുതി വകുപ്പിനോട് നിര്‍ദേശിച്ചു. ഇവര്‍ക്കെതിരേ കമ്മിഷന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചേക്കുമെന്നാണ് വിവരം.

ഡോളോ 650 ഉള്‍പ്പെടെയുള്ളവയുടെ നിര്‍മാതാക്കളായ മൈക്രോ ലാബ്സിസിന്റെ ഓഫീസുകളില്‍ കഴിഞ്ഞമാസം ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. അപ്പോഴാണ് മൈക്രോ ലാബ്സിന്റെ ഉത്പന്നങ്ങള്‍ പ്രൊമോട്ട് ചെയ്യാന്‍ ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്കും വിദേശയാത്ര ഉള്‍പ്പെടെയുള്ള സൗജന്യങ്ങള്‍ കമ്പനി നല്‍കിയിരുന്നതായി കണ്ടെത്തിയത്. ഇതിനായി ആയിരംകോടിയോളം രൂപ കമ്പനി ചെലവാക്കിയെന്നും ആദായനികുതി വകുപ്പ് കണ്ടെത്തിരുന്നു.

നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ടാണ് മൈക്രോലാബ്സിന്റെ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. കമ്പനിയുടെയും മരുന്നുകളുടെയും അധാര്‍മികമായ പ്രചാരണത്തിന് കമ്പനി ശ്രമിച്ചു എന്നതിന്റെ ഡിജിറ്റല്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പരിശോധനയില്‍ ലഭിച്ചിരുന്നു.

ഇതിന് പിന്നാലെ ദേശീയ മെഡിക്കല്‍ കമ്മിഷന്റെ എതിക്സ് കമ്മിറ്റിയോട് വിഷയത്തെ കുറിച്ച് അന്വേഷണം നടത്താന്‍ കേന്ദ്ര ആരോഗ്യവകുപ്പും ഫാര്‍മസ്യൂട്ടിക്കല്‍ വകുപ്പും നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. കുറ്റക്കാരെന്ന് കണ്ടെത്തുന്ന പക്ഷം ഡോക്ടര്‍മാര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കേഷനും പ്രാക്ടീസ് തുടരാനുള്ള അവകാശവും നഷ്ടമാകും.

അന്ത്യകര്‍മങ്ങള്‍ ചെയ്ത് ചിതയൊരുക്കി സംസ്‌കരിച്ചത് എന്റെ മോനെ അല്ലെങ്കില്‍, എന്റെ മോന്‍ പിന്നെ എവിടെപ്പോയി?  മേപ്പയ്യൂരില്‍ നിന്ന് കാണാതായ ദീപകിന്റെ അമ്മ ശ്രീലതയ്ക്ക് നിറകണ്ണുകളോടെ ചോദിക്കുന്നു.

ജൂണ്‍ ആറിനാണ് മേപ്പയൂര്‍ സ്വദേശി ദീപക്കിനെ കാണാതാവുന്നത്. മുമ്പും വീട് വിട്ടുപോയ ചരിത്രമുളളതിനാല്‍ ദീപക്കിന്റെ ബന്ധുക്കള്‍ പരാതി നല്‍കാന്‍ ഒരു മാസം വൈകിയത്. ജൂലൈ ഒമ്പതിന് മേപ്പയൂര്‍ പോലീസില്‍ പരാതി നല്‍കി. അന്വേഷണം തുടരുന്നതിനിടെ ജൂലൈ 17ന് കൊയിലാണ്ടി തീരത്ത് ഒരു മൃതദേഹം കണ്ടെത്തി. മൃതദേഹം ജീര്‍ണിച്ചിരുന്നു. ദീപക്കുമായുളള രൂപസാദൃശ്യം മൂലം മരിച്ചത് ദീപക് തന്നെയെന്ന ധാരണയില്‍ മതാചാര പ്രകാരം മൃതദേഹം ദഹിപ്പിച്ചു. ചില ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് പോലീസ് ഡിഎന്‍എ പരിശോധനയക്കായി മൃതദേഹത്തില്‍ നിന്ന് സാംപിള്‍ എടുത്തിരുന്നു.

ഇതിനിടെയാണ് പന്തിരിക്കര സ്വദേശി ഇര്‍ഷാദിനായി പെരുവണ്ണാമൂഴി പോലീസ് അന്വേഷണം തുടങ്ങിയത്. ഇര്‍ഷാദിനെ കാണാതായത് ജൂലൈ ആറിനാണ്. ബന്ധുക്കള്‍ പരാതി കൊടുത്തതാകട്ടെ ജൂലൈ 22 നും. ഇതിനിടെ ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോയവര്‍ ഇര്‍ഷാദ് പുറക്കാട്ടിരി പാലത്തില്‍ നിന്ന് ചാടിയെന്ന വിവരം പോലീസിന് നല്‍കി. പ്രതികളുടെ ടവര്‍ ലൊക്കേഷനും ഈ പ്രദേശത്ത് തന്നെയെന്ന് പോലീസ് കണ്ടെത്തി. അങ്ങനെയാണ് എലത്തൂര്‍ പോലീസുമായി ചേര്‍ന്ന് അന്വേഷണം തുടങ്ങിയത്.

തുടര്‍ന്നാണ് ദീപക്കിന്റേതെന്ന പേരില്‍ സംസ്‌കരിച്ച മൃതദേഹത്തിന്റെ ചിത്രങ്ങള്‍ പോലീസ് പരിശോധിച്ചത്. ഈ ചിത്രത്തിന് സാമ്യം കൂടുതല്‍ ഇര്‍ഷാദുമായെന്ന് വിവരം കിട്ടി. അതിനിടെ മൃതദേഹത്തില്‍ നിന്ന് ശേഖരിച്ച സാംപിളിന്റെ ഡിഎന്‍എ പരിശോധനയുടെ പ്രാഥമിക റിപ്പോര്‍ട്ട് വന്നു. അതുപ്രകാരം കണ്ടെത്തയത് ദീപക്കിന്റെ മൃതദേഹമല്ലെന്ന് വ്യക്തമായി. ഈ ഡിഎന്‍എയുമായി ഇര്‍ഷാദിന്റെ മാതാപിതാക്കളുടെ ഡിഎന്‍എ ഒത്തുനോക്കിയാണ് മരിച്ചത് ഇര്‍ഷാദ് തന്നെയാണെന്ന് സ്ഥിരീകരിച്ചത്.

ദീപക്കിനെ എത്രയും പെട്ടെന്ന് കണ്ടെത്താന്‍ നടപടി എടുക്കണമെന്ന് അമ്മ ശ്രീലത പറയുന്നു. റൂറല്‍ എസ്പിക്ക് പരാതി നേരത്തെ നല്‍കിയിരുന്നു. ഇന്നലെയും എസ്പിയെ നേരിട്ട് പോയി കണ്ടിരുന്നെന്നും ശ്രീലത പറഞ്ഞു. മകനെ എത്രയും പെട്ടെന്ന് കണ്ടെത്തി തരണം. മുന്‍പും മകന്‍ വീട്ടില്‍ നിന്ന് പോയി തിരികെ വന്നിട്ടുള്ളതിനാല്‍ ഇത്തവണയും തിരിച്ചുവരുമെന്നാണ് കരുതിയത്. അതുകൊണ്ടാണ് പരാതി കൊടുക്കാന്‍ വൈകിയതെന്നും അമ്മ ശ്രീലത പറഞ്ഞു.

അബുദാബിയില്‍ സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്യുകയായിരുന്ന ദീപക് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട് 2021 മാര്‍ച്ചിലാണ് നാട്ടില്‍ തിരിച്ചെത്തുന്നത്. പിന്നീട് ഒരു തുണിക്കടയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ജോലി ചെയ്യുകയായിരുന്നു. വിസയുടെ ആവശ്യത്തിനായി എറണാകുളത്ത് പോകുന്നു എന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പോയത്. മുമ്പൊരിക്കല്‍ സുഹൃത്തിന്റെ കയ്യില്‍നിന്ന് പണം വാങ്ങാന്‍ എന്നുപറഞ്ഞ് പോയ ദീപക് മൂന്ന് ദിവസം കഴിഞ്ഞാണ് വീട്ടില്‍ തിരിച്ചെത്തിയത്. അന്ന് ദീപകിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. മേപ്പയ്യൂര്‍ പോലീസില്‍ പരാതി നല്‍കി അന്വേഷണം തുടങ്ങിയ സമയത്ത് ദീപക് വീട്ടില്‍ തിരിച്ചെത്തുകയും ചെയ്തിരുന്നു.

മലയാളികളുടെ പ്രിയപ്പെട്ട യുവതാരവും പാൻ ഇന്ത്യൻ താരവുമായ ദുൽഖർ സൽമാൻ നായകനായി എത്തിയ ‘സിതാരാമം’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ദുൽഖറിന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണിത്. ഹനു രാഘവപുടി സംവിധാനം ചെയ്ത ചിത്രത്തിൽ ദുൽഖറിന് ഒപ്പം മൃണാൾ താക്കൂറും രശ്മിക മന്ദാനയുമാണ് പ്രധാനപ്പെട്ട വേഷങ്ങളിൽ എത്തുന്നത്.

ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്ത് ആദ്യമണിക്കൂറുകളിൽ തന്നെ മികച്ച റിപ്പോർട്ടുകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മികച്ച തിരക്കഥ ഗംഭീരമായ രീതിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഹനു രാഘവപുടി എന്നാണ് ആദ്യപ്രതികരണം. ദുൽഖറും മൃണാളും ഒപ്പം രശ്മിക മന്ദാനയും അവരുടെ വേഷങ്ങൾ ഗംഭീരമാക്കിയെന്നും പ്രേക്ഷകർ പറയുന്നു.

ചിത്രം കണ്ടിറങ്ങിയ ദുൽഖറും മൃണാളും സന്തോഷത്തോടെ സംവിധായകനെ ആശ്ലേഷിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.റിലീസിന് മുമ്പേ തന്നെ 20 കോടിയോളം സ്വന്തമാക്കിയ ചിത്രം തെലുങ്ക് കൂടാതെ തമിഴ്, മലയാളം ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്. മനോഹരമായ പാട്ടുകളും ദൃശ്യങ്ങളും പ്രേക്ഷകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കിയിരിക്കുകയാണ്. വേൾഡ് വൈഡ് റിലീസായ ചിത്രത്തിന് യു എസിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

മനോഹരമായ ഒരു പ്രണയകാവ്യമാണ് സീതാരാമം. ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ, രശ്മിക മന്ദാന എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. അഫ്രീൻ എന്ന കഥാപാത്രമായാണ് രശ്മിക മന്ദാന ചിത്രത്തിൽ എത്തുന്നത്. മൃണാൾ താക്കൂർ ആണ് സീത എന്ന കഥാപാത്രമായി എത്തുന്നത്. ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ എത്തുന്നത്. സുമന്ത്, ഭൂമിക ചൗള, പ്രകാശ് രാജ്, തരുൺ ഭാസ്‌ക്കർ, ജിഷു സെൻഗുപ്ത, സച്ചിൻ ഖേദേക്കർ, ശത്രു, മുരളി ശർമ്മ, വെണ്ണല കിഷോർ എന്നിവരും ചിത്രത്തിലുണ്ട്.

കശ്മീരും ഹൈദരാബാദുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. വിശാല്‍ ചന്ദ്രശേഖറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പി.എസ് വിനോദ്, ശ്രേയസ് കൃഷ്ണ എന്നിവര്‍ ചേര്‍ന്ന് ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. സ്വപ്‌ന സിനിമയുടെ ബാനറില്‍ അശ്വിനി ദത്താണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ഗൂഗിൾ മാപ്പ് നോക്കി ഡോക്ടറുടെ കുടുംബം സഞ്ചരിച്ച കാർ തോട്ടിൽ പതിച്ചു. നാട്ടുകാരുടെ സമയോചിതമായ ഇടപെടലിലാണ് കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി 11നു തിരുവാതുക്കലിനു സമീപം പാറേച്ചാലിലാണ് സംഭവം. എറണാകുളത്തുനിന്നു തിരുവല്ലയിലേക്ക് യാത്ര ചെയ്ത കുമ്പനാട് സ്വദേശികളായ ഡോ.സോണിയ (32), അമ്മ ശോശാമ്മ (65), സഹോദരൻ അനീഷ് (21), സോണിയയുടെ 6 മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് രക്ഷപ്പെട്ടത്.

രാത്രി വൈകി എറണാകുളത്തുനിന്നു യാത്ര തിരിച്ച കുടുംബം ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയാണ് സഞ്ചരിച്ചത്. തിരുവാതുക്കൽ നിന്ന് വഴിതെറ്റിയാണ് സംഘം പാറേച്ചാലിൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു. തിരുവാതുക്കൽനാട്ടകം സിമിന്റുകവല ബൈപാസിലൂടെ പാറേച്ചാൽ ബോട്ടുജെട്ടിയുടെ ഭാഗത്തേക്കാണ് കാർ നീങ്ങിയത്. ഈ ഭാഗത്ത് റോഡിൽ ഉൾപ്പെടെ വൻ കുത്തൊഴുക്കായിരുന്നു. റോഡും തോടും തിരിച്ചറിയാൻ കഴിയാത്ത സ്ഥിതി കൂടിയായിരുന്നു.

പാറേച്ചാൽ ജെട്ടിയുടെ സമീപത്ത് എത്തിയപ്പോൾ കൈത്തോട്ടിലേക്ക് പതിച്ച കാർ ഒഴുകിനീങ്ങി. വാഹനത്തിലുണ്ടായിരുന്നവർ നിലവിളിക്കുകയും വശങ്ങളിലെ ചില്ലിൽ ഇടിച്ച് ശബ്ദം ഉണ്ടാക്കുകയും ചെയ്തതോടെയാണ് അപകടം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.

നാട്ടുകാരായ സത്യൻ, വിഷ്ണു എന്നിവരാണ് ആദ്യം എത്തിയത്. കാറിനൊപ്പം കരയിലൂടെ ഓടിയ ഇവർ കാറിനു സമീപം എത്തിയപ്പോൾ വെള്ളത്തിലേക്ക് ചാടി. കാർ അപ്പോഴേയ്ക്കും 300 മീറ്റർ ഒഴുകിനീങ്ങി. ശേഷം വാഹനം കരയിലേക്ക് തള്ളിനീക്കാൻ ശ്രമിക്കുന്നതിനിടെ മുൻഭാഗം ചെളിയിൽ തറഞ്ഞു.

ഇതോടെ നാട്ടുകാർ കയറിട്ടു കാർ സമീപത്തെ വൈദ്യുതത്തൂണിൽ ബന്ധിച്ചു. ഡോർ തുറന്ന് കുഞ്ഞിനെയും മറ്റുള്ളവരെയും പുറത്തേയ്ക്ക് എത്തിച്ചു. യാത്രക്കാരെ സമീപത്തെ സനലിന്റെ വീട്ടിൽ എത്തിച്ചു പ്രാഥമിക ശുശ്രൂഷ നൽകി, ആർക്കും പരിക്കുകൾ ഇല്ല. ശേഷം രാത്രിയിൽ എത്തിയ ബന്ധുക്കളോടൊപ്പം ഇവർ മടങ്ങി.

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. ഒരു ഷട്ടറാണ് ഉച്ചയോടെ ആദ്യം തുറന്നത്. രണ്ട് ഷട്ടറുകള്‍കൂടി ഉയര്‍ത്തുമെന്നാണ് വിവരം. 137.4 അടി ആയിരുന്നു വെള്ളിയാഴ്ച രാവിലെ ഡാമിലെ ജലനിരപ്പ്. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കി ജില്ലയിലുണ്ടായിരുന്ന എന്‍ഡിആര്‍എഫ് സംഘത്തെ മുല്ലപ്പെരിയാറിലേക്ക് വിന്യസിച്ചുകഴിഞ്ഞു. മാറ്റിപ്പാര്‍പ്പിക്കല്‍ ആവശ്യമായി വന്നാല്‍ സ്വീകരിക്കേണ്ട എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

നിലവില്‍ മുല്ലപ്പെരിയാറില്‍ നീരൊഴുക്ക് ശക്തമാണ്. അണക്കെട്ടില്‍ നിന്നും കൂടുതല്‍ ജലം കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. മഴ അതിതീവ്രമായി തുടരുന്നതിനാല്‍ മുല്ലപ്പെരിയാറില്‍ തമിഴ്‌നാടിന്റെ ഇടപെടല്‍ അടിയന്തരമായി വേണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. അണക്കെട്ടിലെ ജലനിരപ്പ് കുറക്കുന്നതിന് വേണ്ടി തമിഴ്‌നാട് കൂടുതല്‍ ജലം കൊണ്ടുപോകണമെന്നും, സ്വീകരിക്കുന്ന നടപടികള്‍ 24 മണിക്കൂര്‍ മുന്‍കൂട്ടി കേരളത്തെ അറിയിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

പൊതുജനങ്ങള്‍ പെരിയാര്‍ തീരപ്രദേശങ്ങളില്‍ കുളിക്കാനിറങ്ങുന്നതും മീന്‍പിടുത്തം നടത്തുന്നതും, സെല്‍ഫി, ഫോട്ടോ തുടങ്ങിയവ ചിത്രീകരിക്കുന്നതും കര്‍ശനമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കാന്‍ ഇടുക്കി ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുല്ലപെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്ന സാഹചര്യം മുന്‍നിര്‍ത്തി മഞ്ജുമല വില്ലേജ് ഓഫീസ് ആസ്ഥാനമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റും സജ്ജീകരിച്ചു. (ഫോണ്‍ നമ്പര്‍ 04869-253362, മൊബൈല്‍ 8547612910) അടിയന്തിര സാഹചര്യങ്ങളില്‍ താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ (04869232077, മൊബൈല്‍ 9447023597) എന്നിവയും പൊതുജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം.

താഴെ തച്ചമ്പാറ പെട്രോള്‍പമ്പിന് സമീപം കാറും മിനിലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു.പെരിന്തല്‍മണ്ണ കൊളത്തൂര്‍ കല്ലിങ്ങല്‍തൊടി സബീറലിയുടെ മകന്‍ ഷുഹൈബ് (28), കരിങ്കല്ലത്താണി സ്വദേശി സുറുമി (22) എന്നിവരാണ് മരിച്ചത്.

സുറുമിയുടെ ബന്ധുവായ കരിങ്കല്ലത്താണി കുളക്കാടന്‍ വീട്ടില്‍ ഹനീഫയുടെ മകള്‍ ഹന്ന (18), മിനിലോറി ഡ്രൈവര്‍ കാടാമ്പുഴ താനിക്കോട് മേല്‍മുറി സൈദ് (63) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പിന്‍സീറ്റിലിരുന്ന ഹന്നയ്ക്ക് ഗുരുതര പരിക്കുപറ്റിയിട്ടുണ്ട്. ഹന്നയെയും സൈദിനെയും മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

വ്യാഴാഴ്ച വൈകീട്ട് മൂന്നുമണിക്കാണ് സംഭവം. പാലക്കാട് ഭാഗത്തുനിന്ന് പെരിന്തല്‍മണ്ണയിലേക്ക് പോവുകയായിരുന്നു കാര്‍. മിനിലോറി മണ്ണാര്‍ക്കാട്ടുനിന്ന് പാലക്കാട്ടേക്കും പോവുകയായിരുന്നു.ഷുഹൈബാണ് കാര്‍ ഓടിച്ചത്.

മുന്‍സീറ്റിലായിരുന്നു സുറുമി. അപകടത്തില്‍ ഇരുവാഹനങ്ങളുടെയും മുന്‍വശം പൂര്‍ണമായി തകര്‍ന്നു. അപകടത്തില്‍പ്പെട്ടവരെ ഉടന്‍ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷുഹൈബിനെയും സുറുമിയെയും രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലാണ്. താഴെ തച്ചമ്പാറ, എടായ്ക്കല്‍ ഭാഗം സ്ഥിരം അപകടമേഖലയാണ്. വാഹനങ്ങള്‍ സ്ഥിരമായി അപകടത്തില്‍പ്പെടാറുണ്ട്.

ഗള്‍ഫിലായിരുന്ന ഷുഹൈബ് അടുത്തകാലത്താണ് അവധിയില്‍ നാട്ടിലെത്തിയത്. സക്കീനയാണ് സുഹൈബിന്റെ മാതാവ്. സഹോദരങ്ങള്‍: ഷഹീന്‍, സഫ്‌ന, ഫാത്തിമ സിത്താര. സജാഫ് ആണ് സുറുമിയുടെ ഭര്‍ത്താവ്.

നിത്യ മേനന് തന്നെ വിവാഹം കഴിക്കാനുള്ള യോഗ്യതയില്ലെന്ന് സന്തോഷ് വര്‍ക്കി. താന്‍ നിത്യ മേനനെ ആത്മാര്‍ത്ഥമായി പ്രണയിക്കുക മാത്രമാണ് ചെയ്തതെന്നും അവര്‍ ശല്യപ്പെടുത്തരുതെന്ന് പറഞ്ഞതില്‍ പിന്നെ അങ്ങനെയൊന്നും ചെയ്തിട്ടില്ലെന്നും സന്തോഷ് പറയുന്നു. എന്ത് കാര്യം വന്നാലും ഇന്നത്തെ കാലത്ത് ആളുകള്‍ സ്ത്രീകളെയാണ് പിന്തുണയ്ക്കുന്നത് സ്ത്രീകള്‍ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുകയാണെന്നും സന്തോഷ് ആരോപിക്കുന്നു.

“ഇന്നലെ എന്നെക്കുറിച്ച് നിത്യ മേനന്‍ പല രീതിയില്‍ പലതും ഇന്റര്‍വ്യൂകളില്‍ പറയുന്നത് കേട്ടു. വളരെ വിഷമം തോന്നുന്നുണ്ട്. എന്നെ വിട്ടേക്ക്. നിത്യ മേനോനോട് എനിക്കൊന്നെ പറയാനുള്ളു. എന്നെ വിട്ടേക്ക്. എന്റെ ഫാദര്‍ മരിച്ചു പോയി. 72 വയസായ എന്റെ അമ്മയ്ക്ക് വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്. ഞാന്‍ നിങ്ങളെ ആത്മാര്‍ഥമായി സ്നേഹിച്ചു എന്നല്ലാതെ മറ്റ് തെറ്റൊന്നും ചെയ്തിട്ടില്ല,”

“അനുഭവിക്കാവുന്നതിന്റെ മാക്സിമം ഞാന്‍ അനുഭവിച്ചു. ഗവേഷണത്തിലേക്ക് മടങ്ങിപ്പോവുകയാണ്. സിനിമയായിട്ടുള്ള ബന്ധം കുറയ്ക്കുവാണ്. ഈ ഫീല്‍ഡ് അങ്ങനെയാണ്. മനുഷത്വം എന്നൊരു സംഭവം സിനിമാ ഫീല്‍ഡില്‍ ഇല്ല. സിനിമയെന്ന് പറഞ്ഞാല്‍ കച്ചവടമാണ്, മനുഷത്വത്തിന് യാതൊരു വിലയുമില്ലെന്ന് സീനിയര്‍ ആക്ടര്‍ മധു സര്‍ എന്നോട് പറഞ്ഞിട്ടുണ്ട്,”

“എന്റെ ഫാമിലിയും അവരുടെ ഫാമിലിയും തമ്മില്‍ ചേരില്ല. അവരുടെ കാര്യത്തില്‍ പലരും പല രീതിയിലാണ് പറയുന്നത്. എന്റെ ഒരുപാട് കാലത്തെ എഫോര്‍ട്ട് വെറുതെയായി. ഇനി എനിക്ക് അവരെ വേണ്ട, എന്നെ വിട്ടേക്കു. അവരായിട്ട് ഇനി ഒരു ബന്ധോമില്ല. അവര് ആരാണെന്ന് എനിക്ക് ഇപ്പോഴാ മനസിലായത്. അവര്‍ക്കിത് തമാശായായിരിക്കും, എനിക്കല്ല,”

“എനിക്കെതിരെ എഫ്ഐആറിട്ടു. എന്റെ ജീവിതം പോകേണ്ടതായിരുന്നു. ഐപിഎസ് ഓഫീസര്‍ നല്ല മനുഷ്യനായുകൊണ്ട് എന്നെ വെറുതെ വിട്ടതാണ്. അവരു പറയുന്നത് പോലെ എന്റെ കയ്യില്‍ 30 സിമ്മോന്നുമില്ല. അവര്‍ നൊ പറയാതിരുന്നതാണ് പ്രശ്നം. ആദ്യമെ പറഞ്ഞുകൂടായിരുന്നോ. ഞാന്‍ എത്രമാത്രം കഷ്ടപ്പെട്ടു. ഇനി പ്രണയിക്കാനുമില്ല ഒന്നിനുമില്ല,”

“എന്റെ അപ്പന്‍ മരിച്ചുപോയി. അങ്ങേരുടെ എടുത്ത് അവരുടെ അമ്മ മോശമായി പെരുമാറി. എന്ത് കാര്യം വന്നാലും ഇന്നത്തെ കാലത്ത് ആളുകള്‍ സ്ത്രീകളെയാണ് സപ്പോര്‍ട്ട് ചെയ്യുന്നത്. സ്ത്രീകള്‍ നിയമങ്ങള്‍ മിസ് യൂസ് ചെയ്യുകയാണ്. അല്ലെങ്കിലും ഒരു സിനിമാ നടിയെ കല്യാണം കഴിക്കേണ്ട ആവശ്യം എനിക്കില്ല. സമൂഹത്തില്‍ ഒരു വിലയും ഇല്ലാത്ത ആള്‍ക്കാരാണ് സിനിമ നടികള്‍,”

“ആറ് മാസം മുന്‍പ് ഡിസ്റ്റര്‍ബന്‍സാണെന്ന് പറഞ്ഞ് അവര്‍ മേസേജ് അയച്ചിരുന്നു, പിന്നെ കഴിഞ്ഞ നാല് മാസമായി ഞാന്‍ മെസേജ് അയച്ചിട്ടില്ല. ഇതെല്ലാം മീഡിയയുടെ കളിയാണ്. ഏറ്റവും വലിയ കള്ളന്മാര്‍ മീഡിയക്കാരാണ്. എന്നെ വിറ്റ് അവര്‍ എത്ര കാശുണ്ടാക്കി. എനിക്കിനി കല്യാണവും വേണ്ട ഒന്നും വേണ്ട. ജീവിക്കാന്‍ അനുവദിക്കു,”

“എന്നെ എത്ര പേരാണ് സൈക്കൊ എന്ന് വിളിക്കുന്നത്. എനിക്ക് വേണേല്‍ പൊലീസില്‍ പരാതി കൊടുക്കാം. സൈക്കോന്ന് വിളിക്കുന്നവര്‍ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കാം. സൈക്കൊ ആയിട്ടുള്ളവരാണ് ആസിഡ് അറ്റായ്ക്കും റേപ്പുമൊക്കെ ചെയ്യുന്നത്, ഞാന്‍ അത് ചെയ്തോ. 2009 ല്‍ തുടങ്ങിയ സ്നേഹമാണ്, ഇത്രയും നാളും ഒരാളെ സ്നേഹിക്കുന്നത് ട്രു ലവ് ആയതുകൊണ്ടാണ്, സന്തോഷ് പറയുന്നു.

ആറാട്ട് എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ റിവ്യു പറഞ്ഞ് വൈറലായ വ്യക്തിയാണ് സന്തോഷ്. ലാലേട്ടന്‍ ആറാടുകയാണെന്ന സന്തോഷിന്റെ വാക്കുകള്‍ പിന്നീട് സോഷ്യല്‍ മീഡിയയും താരങ്ങളും ഏറ്റെടുത്തു. പിന്നീട് നല്‍കിയ ഇന്റര്‍വ്യൂകളിലാണ് നിത്യ മേനോനെ കല്യാണം കഴിക്കാനുള്ള താത്പര്യത്തെക്കുറിച്ച് സന്തോഷ് വെളിപ്പെടുത്തിയത്. പിന്നീടാണ് ഇത് വലിയ രീതിയില്‍ ചര്‍ച്ചയായത്.

ചങ്ക് തകർക്കും കാഴ്ച, ബീഹാറിലെ ബഗല്‍പൂര്‍ റെയില്‍വേ സ്റ്റേഷനിലെ യാത്രക്കാരും ജീവനക്കാരുമെല്ലാം ഞായറാഴ്ച സാക്ഷികളായത്. അമ്മ മരിച്ചതറിയാതെ അമ്മയോടൊട്ടി കിടന്നുറങ്ങുന്ന ഒരു മൂന്ന് വയസുകാരൻ. റെയില്‍വേ പൊലീസാണ് മരിച്ച നിലയില്‍ മുപ്പത്തിയഞ്ചുകാരിയായ സ്ത്രീയെ കണ്ടെത്തിയത്.

ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലെ തറയിലാണ് മൃതദേഹം കിടന്നിരുന്നത്. അമ്മ മരിച്ചത് അറിയാതെ  അമ്മയോട് ചേര്‍ന്ന് കിടന്നുറങ്ങുകയായിരുന്നു കുഞ്ഞ്. ബോധരഹിതയായി കിടക്കുകയാണെന്ന് കരുതി, സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഡോക്ടര്‍മാര്‍ മരണം ഉറപ്പിക്കുകയായിരുന്നു.

കുഞ്ഞിനെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിക്കും കൈമാറി. ഇപ്പോള്‍ ഒരു ചൈല്‍ഡ് കെയര്‍ ഹോമിലാണ് ഈ കുഞ്ഞ് ഉള്ളത്.പട്ടിണി മൂലമാണ് സ്ത്രീ മരിച്ചതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന സൂചന. കുഞ്ഞും പോഷകാഹാരക്കുറവ് നേരിടുന്നുണ്ട്. ഇക്കാര്യം പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. കുഞ്ഞിന് ആവശ്യമായ ചികിത്സ നിലവില്‍ നല്‍കിവരുന്നുണ്ട്.

അമ്മയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം 72 മണിക്കൂറോളം മോര്‍ച്ചറിയില്‍ സൂക്ഷിച്ചെങ്കിലും ഇവരുടെ ബന്ധുക്കളാരും അന്വേഷിച്ച് എത്തിയില്ല. പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇവരുമായി ബന്ധപ്പെട്ട ആരെയും കണ്ടെത്താൻ പൊലീസിനുമായില്ല. തുടര്‍ന്ന് അധികാരികളുടെ മേല്‍നോട്ടത്തില്‍ തന്നെ ഇവരുടെ സംസ്കാരം നടത്തുകയായിരുന്നു.

പ്ലാറ്റ്ഫോമിലെ സിസിടിവി പരിശോധിച്ചപ്പോള്‍ സ്ത്രീയും കുഞ്ഞും ശനിയാഴ്ചയോടെയാണ് ഇവിടെയെത്തിയതെന്ന്  പൊലീസിന്  മനസിലാക്കാനായി. അന്ന് രാത്രി തന്നെ ഇവര്‍ മരിച്ചു. പോസ്റ്റുമോര്‍ട്ടത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ ഇതുവരേക്കും അറിവായിട്ടില്ല. 2020ല്‍ മുസാഫര്‍പൂര്‍ റെയില്‍വേ സ്റ്റേഷനിലും സമാനമായൊരു സംഭവം നടന്നിരുന്നു. അമ്മ മരിച്ചതറിയാതെ അമ്മയെ ഉണര്‍ത്താൻ ശ്രമിക്കുന്ന രണ്ടുവയസുകാരന്‍റെ ഫോട്ടോകളും വീഡിയോയുമെല്ലാം അന്ന് വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു.

ഈ കേസില്‍ മരിച്ച സ്ത്രീയുടെ ഭര്‍ത്താവിനെയോ ബന്ധുക്കളെയോ കണ്ടുകിട്ടുന്നതിനായി ഇവരുടെയും കുഞ്ഞിന്‍റെയും ഫോട്ടോ പൊലീസ് നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പതിച്ചിരുന്നു. എന്നിട്ടും ഫലമുണ്ടായില്ല. ഇപ്പോള്‍ ഇവരുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയിലും പ്രചരിക്കപ്പെടുകയാണ്. ഏറെ വേദനിപ്പിക്കുന്ന ഈ കാഴ്ച തീര്‍ച്ചയായും, ഒരുപാട് ആഴമുള്ള വിഷയങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നത് തന്നെയാണ്.

നൃത്ത രംഗത്ത് നിന്നും സിനിമാ സിരിയൽ രംഗത്തേക്ക് എത്തിയ താരമാണ് നടി ശാലു മേനോൻ. നിരവധി സിനിമകളിലും സീരിലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത ശാലു മേനോന് തെക്കൻ കേരളത്തിൽ സ്വന്തമായി നിരവധി നൃത്ത വിദ്യാലയങ്ങളും ഉണ്ട്.ശാലു മേനോന്റെ മുത്തശ്ചൻ തുടങ്ങിയ ജയകേരള ഇപ്പോൾ ശാലുമേനോൻ ആണ് ഏറ്റെടുത്ത് നടത്തി പോരുന്നത്. അതേ സമയം മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപ് ഇപ്പോൾ ഏറെ പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിൽ കൂടിയാണ് കടന്ന് പോയ്കൊണ്ടിരിക്കുന്നത്.

നടിയെ ആ ക്ര മി ച്ച കേസിൽ ഇപ്പോഴും കുറ്റാരോപിതനായ ദിലീപ് കോടതികൾ കയറി ഇറങ്ങുകയാണ്. സിനിമ രംഗത്തുനിന്നും നിരവധിേ പരാണ് അദ്ദേഹത്തെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്ത് വന്നത്. ഇപ്പോഴിതാ അത്തരത്തിൽ നടി ശാലു മേനോൻ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.

ശാലു മേനോൻ പറയുന്നത് തനിക്ക് അദ്ദേഹത്തെ അടുത്ത് അറിയില്ലെങ്കിലും ഇങ്ങനെ ഒരു തെറ്റ് അദ്ദേഹം ചെയ്യില്ല എന്ന് തന്നെയാണ് വിശ്വസിക്കുന്നത്. നടി ആ ക്ര മി ക്കപ്പെട്ട കേസിൽ ദിലീപിന് പിന്തുണയറിയിച്ചാണ് ശാലു മേനോൻ രംഗത്ത് എത്തിയത്.

ദിലീപേട്ടനെ എനിക്ക് അടുത്തറിയില്ല. എങ്കിലും വലിയ ഇഷ്ടമുള്ള നടനാണ്. അദ്ദേഹത്തിന്റെ ഇന്റർവ്യൂകളൊക്കെ കാണാറുണ്ട്. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ പല വാർത്തകളും വരുന്നു. ഇതൊന്നും ശരിയാകണം എന്നില്ലയെന്നാണ് ശാലു മേനോൻ പറയുന്നത്.

ശാലുമേനോന്റെ വാക്കുകൾ ഇങ്ങനെ,

പലരും ദിലീപ് അങ്ങനെ ചെയ്തു, ഇങ്ങനെ ചെയ്തു എന്നൊക്കെ പറയുന്നുണ്ട്. എനിക്ക് അതൊന്നും പറയാൻ സാധിക്കില്ല. ഞാൻ അഭിനയ രംഗത്തേക്ക് വന്ന തുടക്കത്തിൽ ദിലീപേട്ടന് ഒപ്പം ഒരു സിനിമയിൽ വേഷമിട്ടിരുന്നു. പിന്നീട് എനിക്ക് പാതി വഴിയിൽ പേരേണ്ടി വന്നു.

മറ്റൊരു നടിയാണ് ഈ വേഷം ചെയ്തത്. മൂന്നാല് സീനിൽ മാത്രമേ അന്ന് അഭിനയിച്ചുള്ളൂ. എങ്കിലും എനിക്ക് വലിയ ഇഷ്ടമാണ് ദിലീപേട്ടനെ. ദിലീപേട്ടനെ എനിക്ക് അടുത്തറിയില്ല എങ്കിലും വലിയ ഇഷ്ടമുള്ള നടനാണ്. അദ്ദേഹത്തിന്റെ ഇന്റർവ്യൂകളൊക്കെ കാണാറുണ്ട്.

കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ പല വാർത്തകളും വരുന്നു. ഇതൊന്നും ശരിയാകണം എന്നില്ല. എന്താണ് നടന്നതെന്ന് ദൈവത്തിന് അറിയാം. ഞാൻ ഒരിക്കലും ദിലീപേട്ടനെ കുറ്റം പറയില്ല എന്നും ശാലു മേനോൻ പറയുന്നു.

Copyright © . All rights reserved