തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസിയിൽ മകളുടെ മുന്നിൽവെച്ച് അച്ഛനെ ക്രൂരമായി മർ‌ദ്ദിച്ച കെഎസ്ആർടിസി ജീവനക്കാർക്കെതിരെ പോലീസ് ചുമത്തിയത് നിസര വകുപ്പെന്ന് ആക്ഷേപം. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ മാത്രമാണ് പ്രതികൾക്കെതിരെ ചുമത്തിയത്. മകളുടെ കൺസഷൻ കാർഡ് പുതുക്കാനെത്തിയപ്പോഴാണ് കെഎസ്ആർടിസി ഡിപ്പോയിൽ വച്ച് അച്ഛൻ പ്രേമനനെ ജീവനക്കാർ സംഘം ചേര്‍ന്ന് ആക്രമിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ അഞ്ച് പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.

സംഭവത്തിൽ നാല് ജീവനക്കാരെ സസ്പെന്റ് ചെയ്തതായി വകുപ്പ് മന്ത്രി ആന്റണി രാജു വ്യക്തമാക്കുകയും ചെയ്തിരുന്നു. ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ്ആർ സുരേഷ് കുമാർ, കണ്ടക്ടർ എൻ അനിൽകുമാർ, അസിസ്റ്റന്റ് സിപി മിലൻ ഡോറിച്ച് എന്നിവരെയാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ 45 ദിവസത്തനികം അന്വേഷണം പൂർത്തിയാക്കി, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കെഎസ്ആർടിസി സിഎംഡിക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചിരുന്നു. സംഭവത്തിന് പിന്നാലെ സിഎംഡിയോട് മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തെ പ്രാഥമിക അന്വേഷണം നടത്താൻ നിയോഗിച്ചിരുന്നത്. മ‍ർദ്ദനമേറ്റ ആമച്ചൽ സ്വദേശി പ്രേമനന്റെ മൊഴി അടക്കം രേഖപ്പെടുത്തിയ ശേഷം ജീവനക്കാർക്ക് വീഴ്ച സംഭവിച്ചെന്ന് വ്യക്തമാക്കിയുള്ള വിജിലൻസ് റിപ്പോർട്ട് കൈമാറുകയായിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നാല് ജീവനക്കാരെ സസ്പെൻഡ് ചെയ്തത്.

അഞ്ച് പേർക്കെതിരെ സംഭവത്തിൽ പോലീസ് കേസെടുത്തെങ്കിലും, നിസാര വകുപ്പുകളാണ് ചുമത്തിയതെന്നാണ് പുറത്ത് വരുന്ന ആരോപണങ്ങൾ. മകളെ തള്ളിമാറ്റിയതിന് കേസെടുത്തിട്ടില്ല. ദൃക്സാക്ഷിയായ മകളുടെ കൂട്ടുകാരിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുമില്ല. ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ സംഭവം അരങ്ങേറിയത്. മകൾക്ക് കൺസെഷൻ നൽകാത്തതുമായി ബന്ധപ്പെട്ടാണ് വാക് തർക്കം ഉണ്ടായത്. പുതിയ കൺസഷൻ കാർഡ് നൽകാൻ കോഴ്സ് സർട്ടിഫിക്കറ്റ് വേണമെന്ന് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. മൂന്ന് മാസം മുമ്പ് കാർഡ് എടുത്തപ്പോൾ കോഴ്സ് സർട്ടിഫിക്കറ്റ് നൽകിയതാണെന്നും പുതുക്കൽ ആവശ്യമില്ലെന്നും പ്രേമനൻ മറുപടി നൽകി. പിന്നാലെ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമായി. ജനങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കരുതെന്നും വെറുതെയല്ല കെഎസ്ആർടിസി രക്ഷപെടാത്തതെന്ന് പ്രേമനൻ പറഞ്ഞത് ജീവനക്കാരെ പ്രകോപിതരാക്കുകയായിരുന്നു. തുടർന്ന് വിശ്രമമുറിയിലേക്ക് ജീവനക്കാർ പ്രേമനനെ വലിച്ചിഴച്ചിഴച്ച് കൊണ്ടുപോകുകയും മർദ്ദിക്കുകയും ചെയ്തു. തടയാൻ വന്ന മകളെയും അക്രമിച്ചെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ നിന്ന് വ്യക്തമാകുന്നത്.