India

മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം ഇഷ്ടതാരങ്ങളില്‍ ഒരാളാണ് ബാബു ആന്റണി. നടന്റെതായി പുറത്തിറങ്ങിയ സിനിമകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. തൊണ്ണൂറുകളിലാണ് ബാബു ആന്റണിയുടെ സിനിമകള്‍ ബോക്‌സോഫീസില്‍ തകര്‍ത്തോടിയിരുന്നത്. ബോക്‌സര്‍, കമ്പോളം, ചന്ത പോലുളള സിനിമകളെല്ലാം ബാബു ആന്റണിയുടെതായി പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.ആന്റണി സിനിമകള്‍ക്കൊപ്പം നായകവേഷങ്ങള്‍ക്ക് പുറമെ സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ

സിനിമകളില്‍ അഭിനയിച്ചിരുന്നു ബാബു ആന്റണി.സിനിമകള്‍ക്കൊപ്പം ആയോധന കലകളിലും പ്രാവീണ്യം നേടിയ താരമാണ് ബാബു ആന്റണി. അമേരിക്കയില്‍ സ്വന്തമായി മാര്‍ഷ്യല്‍ ആര്‍ട്‌സ് സ്‌കൂളുമുണ്ട് താരത്തിന്. അടുത്തിടെയാണ് ബാബു ആന്റണിയുടെ മകന്‍ ആര്‍തര്‍ കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയിരുന്നത്.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ പോസ്റ്റാണ്.

ഫേസ്ബുക്കിൽ കൂടെയാണ് ഫോട്ടോസ് പങ്കുവെച്ചത്.ഫോട്ടോയിൽ മോഹൻലാലും സോമനും ബാബു ആന്റണിയും ഉണ്ട്. ലാലേട്ടന്റെ കൈയിൽ നിന്നും സോമൻ ചിക്കൻ വാങ്ങി കഴിക്കുന്ന ഫോട്ടോയാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.ഒരു കക്ഷണം ചിക്കൻ താ ലാലേ!!. A real life scene, long ago with Sometten and Mohanlal എന്നാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമ്മെന്റും ആയി എത്തിയത്.

 

തൃശൂര്‍ പുന്നയൂര്‍കുളത്ത് പ്ലസ്ടു വിദ്യാര്‍ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത് പിതാവിന്റെ സുഹൃത്തുക്കൾ.  രണ്ടു മാസം മുൻപായിരുന്നു സംഭവം. കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്കൂളിൽ വെച്ച് നടന്ന കൗൺസിലിങ്ങിലാണ് കുട്ടി അധ്യാപകരോട് കാര്യങ്ങൾ വെളിപ്പെടുത്തിയത്.

സംഭവം അമ്മയോട് പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇവർ പൊലീസിൽ പരാതിപ്പെടുകയോ മറ്റു നടപടികളുമായി മുന്നോട്ട് പോവുകയോ ചെയ്തിരുന്നില്ല. എന്നാല്‍ അച്ഛന്റെ സുഹൃത്തുക്കൾ ചേർന്ന് തന്നെ കൂട്ട ബലാത്സംഗം ചെയ്തെന്ന് കുട്ടി സ്കൂളില്‍ നടന്ന കൗൺസിലിങ്ങിൽ പറയുകയായിരുന്നു.

പിതാവിന്‌റെ സുഹൃത്തുക്കൾ കഞ്ചാവ് ഇടപാടുമായി ഇടയ്ക്കിടെ പെൺകുട്ടിയുടെ വീട്ടിൽ വരാറുണ്ടായിരന്നതായി പൊലീസ് കണ്ടെത്തി. സംഭവത്തില്‍ ഒരാളാണ് അറസ്റ്റിലായിട്ടുണ്ട്. രണ്ടു പേർ കൂടി പിടിയിലാകാനുണ്ട്. പെൺകുട്ടിയെ ഇവർ നിരന്തരം ശല്യപ്പെടുത്തിയിരുന്നതും കഞ്ചാവ് ഇടപാടുമായി ബന്ധപ്പെട്ട് വീട്ടിലെത്തിയപ്പോള്‍ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു എന്നാണ് വിവരം.

അതേസമയം സംഭവം മറച്ചുവെക്കാനുള്ള ശ്രമമാണ് വീട്ടുകാരുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് പൊലീസ് പറയുന്നു. ഗുരുവായൂർ എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ഷെറിൻ പി യോഹന്നാൻ

ചെറിയ മോഷണങ്ങൾ നടത്തി പല തവണ പൊലീസ് പിടിയിലായ ആളാണ് രാജീവൻ. പൊലീസിനെ പേടിച്ച് ഹോസ്ദുർഗിൽ നിന്നും രക്ഷപെട്ടോടുന്ന രാജീവൻ ചീമേനിയിലാണ് ചെന്നെത്തുന്നത്. മോഷണം മതിയാക്കി ജീവിക്കാൻ തുടങ്ങിയ രാജീവന്റെ മേൽ അപ്രതീക്ഷിതമായി ഒരു മോഷണകുറ്റം ആരോപിക്കപ്പെടുന്നു. താൻ നിരപരാധിയാണെന്ന് തെളിയിക്കാൻ രാജീവൻ ശ്രമിക്കുകയാണ്; നിയമത്തിന്റെ പിന്തുണയോടെ.

രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ സിനിമകൾ ഒന്നിനൊന്നു മെച്ചപ്പെടുകയാണ്. അദ്ദേഹത്തിന്റെ ആഖ്യാന ശൈലിയും താല്പര്യമുണർത്തുന്നു. ‘കനകം കാമിനി കലഹം’ എന്ന ചിത്രത്തിൽ നിന്ന് ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലേക്ക് എത്തുമ്പോൾ ചിരിക്കാഴ്ചകൾ കൂടിയിട്ടേ ഉള്ളൂ. ആക്ഷേപഹാസ്യത്തിന്റെ കൂർത്ത മുനകളുള്ള ഒരു ‘അൺറിയലിസ്റ്റിക്’ കോർട്ട് റൂം ഡ്രാമ.

രാജീവന്റെ നിയമപോരാട്ടത്തിന് പതുക്കെ രാഷ്ട്രീയമാനങ്ങൾ കൈവരികയാണ്. പട്ടി കടിക്കാനുള്ള കാരണം റോഡിലെ കുഴിയാണെന്നും അതിനുത്തരവാദി പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണെന്നുമുള്ള വാദം ചിത്രം അതിസമർത്ഥമായി പറഞ്ഞു ഫലിപ്പിക്കുന്നുണ്ട്. ഒരു ചങ്ങല പോലെ സംഭവങ്ങളെ കോർത്തിണക്കിയ രീതിയും മികച്ചു നിൽക്കുന്നു. സാന്ദർഭിക തമാശകളാണ് ചിത്രത്തെ കൂടുതൽ ആസ്വാദ്യകരമാക്കുന്നത്. കോടതിമുറിക്കുള്ളിലെ ചിരിയും സാക്ഷിവിസ്താരവും പെട്രോൾ വിലയിലൂടെ കാലഘട്ടത്തെ അടയാളപ്പെടുത്തിയ രീതിയും ഇമ്പ്രെസീവായി അനുഭവപ്പെട്ടു.

പെട്രോൾ വില എഴുപതായ സമയത്താണ് കഥ തുടങ്ങുന്നത്. അവസാനിക്കുന്നത് സെഞ്ചുറിയടിച്ച സമയത്തും. കാസർഗോഡ് ഭാഷയെ സുന്ദരമായി സിനിമയിൽ പകർത്തിയിട്ടുണ്ട്. കുഞ്ചാക്കോ ബോബന്റെ ഗംഭീര പ്രകടനമാണ് മറ്റൊരു പ്രധാന ആകർഷണം. രൂപത്തിലും ഭാവത്തിലുമെല്ലാം രാജീവൻ. ഗായത്രി, കൃഷ്ണൻ വക്കീൽ, മജിസ്‌ട്രേറ്റ് , ഷുക്കൂർ വക്കീൽ തുടങ്ങി എല്ലാ താരങ്ങളുടെയും പ്രകടനം ഗംഭീരമാണ്.

കഥാപാത്രനിർമിതി, സ്വാഭാവികമായ സംഭാഷണം, തിരക്കഥ, സംവിധായകന്റെ ക്രാഫ്റ്റ്‌ തുടങ്ങിയ ഘടകങ്ങളെല്ലാം സിനിമയെ മികച്ചതാക്കുന്നു. രണ്ടാം പകുതിയിൽ അല്പം നീളക്കൂടുതൽ അനുഭവപ്പെടുമെങ്കിലും അതൊരു കുറവല്ല. കേരളത്തിന്റെ റോഡുകളിലെ കുഴികൾ വാർത്തകളിൽ നിറഞ്ഞ സമയത്ത് തന്നെ ഒരു സിനിമ റിലീസ് ചെയ്യുന്നു. അതിന്റെ പരസ്യവാചകം കണ്ട് സൈബർ സഖാക്കളുടെ കുരു പൊട്ടുന്നു. ആ സിനിമ തിയേറ്ററിൽ മികച്ച വിജയം നേടുന്നു…. എന്തൊക്കെ വൈരുദ്ധ്യങ്ങളാണല്ലേ..

Bottom Line – ‘ന്നാ താൻ കേസ് കൊട്’ – അധികാരത്തിന്റെ, ഫാസിസ്റ്റ് സ്വഭാവമുള്ള വാചകമാണിത്. നിറഞ്ഞ ചിരിയുടെ അകമ്പടിയോടെ സാമൂഹ്യ യാഥാർഥ്യങ്ങളെ തുറന്നവതരിപ്പിക്കുകയാണ് സംവിധായകൻ. തിയേറ്ററിൽ കണ്ടാസ്വദിക്കേണ്ട ആക്ഷേപഹാസ്യ ചിത്രം.

വയനാട് എംപി രാഹുല്‍ഗാന്ധിയെ പരിഹസിച്ച് എ എന്‍ ഷംസീര്‍ എംഎല്‍എ. മാനന്തവാടിയില്‍ വരിക പഴംപൊരി തിന്നുക, ബത്തേരിയില്‍ വരിക ബോണ്ട തിന്നുക, കല്‍പ്പറ്റയില്‍ വരിക പഫ്‌സ് തിന്നുക. ഇതാണോ രാഹുല്‍ ഗാന്ധിയുടെ പരിപാടിയെന്ന് അദ്ദേഹം ചോദിച്ചു. ഡിവൈഎഫ്ഐയുടെ ഫ്രീഡം സ്ട്രീറ്റ് പരിപാടിയില്‍ സംസാരിക്കവെയായിരുന്നു പരിഹാസം.

കോണ്‍ഗ്രസിന് എതിരെ രൂക്ഷ വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചു. നിലവില്‍ നേരിടുന്ന പ്രതിസന്ധികളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല. ബിജെപിയും സംഘപരിവാറും അപകടകരമായ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുമ്പോള്‍ ഇതിനെതിരെ മിണ്ടാന്‍ കോണ്‍ഗ്രസ് എവിടെയാണെന്നും അദ്ദേഹം ചോദിച്ചു.

എസ്എഫ്ഐക്കാരുടെ ഭാഗത്തുണ്ടായ ഒരു അബദ്ധം കൊണ്ട് രാഹുല്‍ ഗാന്ധി ഇവിടെ വന്നു. അദ്ദേഹത്തിന്റെ പരിപാടി എന്താ? മാനന്തവാടിയില്‍ വരിക പഴംപൊരി തിന്നുക. ബത്തേരിയില്‍ വരിക ബോണ്ട തിന്നുക. കല്‍പ്പറ്റയില്‍ വരിക പഫ്‌സ് തിന്നുക. ഇതാണോ നേതാവില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. രാഹുല്‍ ഗാന്ധിയെന്ന രാഷ്ട്രീയക്കാരനെവിടെയെന്നും എംഎല്‍എ ചോദിക്കുന്നു.

ബിജെപി മാറി കോണ്‍ഗ്രസ് വന്നാല്‍ മാത്രമേ രാജ്യം രക്ഷപെടൂവെന്ന് കോണ്‍്ഗ്രസ് പറഞ്ഞു. കുറേ മതേതരവാദികള്‍, മതന്യൂനപക്ഷങ്ങള്‍ അത് വിശ്വസിച്ച് കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും വോട്ട് ചെയ്തു. കേരളത്തില്‍ നിന്ന് 19 പേര്‍ ജയിച്ചു. പിന്നെയാണ് കേരളത്തിലെ ജനങ്ങള്‍ക്ക് മനസിലായത് തലപോയ തെങ്ങിനാണ് വളമിട്ടത്. അവരും തോറ്റു തങ്ങളും തോറ്റുവെന്നും ഷംസീര്‍ പറഞ്ഞു.

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതിയായ മോന്‍സണ്‍ മാവുങ്കലും പൊലീസും തമ്മില്‍ ബന്ധമുണ്ടെന്ന വെളിപ്പെടുത്തലുമായി മുന്‍ ഡ്രൈവര്‍ ജെയ്‌സണ്‍. ഡിഐജിയുടെ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തു. മോന്‍സന്റെ വീട്ടില്‍ തേങ്ങയും മീനും കൊണ്ടുവന്നത് ഡിഐജിയുടെ വാഹനത്തിലാണ്. മോന്‍സന്റെ സഹോദരിയുടെ ചേര്‍ത്തലയിലെ വീട്ടില്‍ നിന്നാണ് ഇവ കൊണ്ടുവന്നത്. മദ്യക്കുപ്പി നല്‍കാനും ഈ വാഹനം ഉപയോഗിച്ചിരുന്നു. ഇത് സംബന്ധിച്ച തെളിവുകള്‍ ക്രൈബ്രാഞ്ചിന് നല്‍കിയെന്നും ജെയ്‌സണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

അനിത പുല്ലയിലിന്റെ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയത് വാഹനത്തില്‍ സൈറണ്‍ മുഴക്കിയാണെന്നും ഡ്രൈവര്‍ വെളിപ്പെടുത്തി. ഐ ജി ലക്ഷ്മണയ്ക്ക് എതിരെയും വെളിപ്പെടുത്തലുണ്ട്. കോവിഡ് കാലത്ത് ഐജിയുടെ സീലും ഒപ്പും അടങ്ങിയ യാത്രാ പാസ് ഉപയോഗിച്ചിരുന്നു. മോന്‍സണിന്റെ കൂട്ടുകാര്‍ക്കായി ഐജി വ്യാപകമായി വാഹന പാസുകള്‍ നല്‍കി. മോന്‍സന്റെ കലൂരിലെ വീട്ടില്‍ നിന്ന് ഐ ജി യുടെ പേരില്‍ ആണ് പാസ് നല്‍കിയത്. ഇത് സംബന്ധിച്ച വാട്‌സ് ആപ്പ ചാറ്റും ഫോണ്‍ സംഭാഷണവും പുറത്തു വന്നു.

അതേസമയം മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് പരാതിക്കാര്‍ ആവശ്യപ്പെടുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കികൊണ്ട് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പരാതി നല്‍കിയത്.

ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് പരാതി. തെളിവുകള്‍ പലതും അട്ടിമറിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കേസില്‍ പ്രതികളാണെന്നും പരാതിയില്‍ പറയുന്നു. ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കണം എന്നാവശ്യപ്പെട്ടുളള ഹര്‍ജി ഹൈക്കോടതി രണ്ടാഴ്ചക്കുശേഷം പരിഗണിക്കും. നേരത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കി ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തട്ടിപ്പില്‍ ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് പങ്കില്ലെന്നും ചില ഉദ്യോഗസ്ഥര്‍ മോന്‍സനില്‍ നിന്ന് പണം വാങ്ങിയത് കടമായിട്ടാണെന്നുമാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ചിത്രമായിരുന്നു ദൃശ്യം. ആഗോള തലത്തിൽ വരെ ശ്രദ്ധ നേടിയ ചിത്രത്തിന്റെ മൂന്നാം ഭാ​ഗവും വരുന്നു വെന്ന വാർത്തയാണ് പുറത്ത് വരുന്നത്. രണ്ടാം ഭാഗത്തിന്റെ റിലീസ് സമയത്തു തന്നെ ഇതിനൊരു മൂന്നാമത്തേയും അവസാനത്തേയും ഭാഗമുണ്ടാകാൻ സാധ്യതയുണ്ടെന്ന് സംവിധായകൻ ജീത്തു ജോസഫ് വെളിപ്പെടുത്തിയിരുന്നു.

അതിന്റെ ക്ളൈമാക്സ് തന്റെ കയ്യിലുണ്ടെന്നും മോഹൻലാലുൾപ്പെടെയുള്ളവർക്കു അതേറെ ഇഷ്ടപെട്ടെന്നുമാണ് അന്ന് ജീത്തു ജോസഫ് പറഞ്ഞത്. എന്നാൽ മൂന്നാം ഭാഗം എന്നുണ്ടാകുമെന്ന കാര്യത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞിട്ടില്ല. ഇപ്പോഴിതാ മഴവിൽ മനോരമയുടെ അമ്മ ഷോ ടീസറിൽ, ദൃശ്യം 3 ഉണ്ടാകുമോ എന്നുള്ള ചോദ്യവുമായി താരങ്ങളെത്തുന്ന ഭാഗം പുറത്തു വന്നതോടെ, ഈ ചിത്രത്തിന്റെ ഒഫീഷ്യൽ പ്രഖ്യാപനം ഉടനെയുണ്ടാകുമെന്ന റിപ്പോർട്ടുകളാണ് സോഷ്യൽ മീഡിയയിൽ അടക്കം നിറയുന്നത്.

മലയാള സിനിമയിൽ നിന്ന് ഏറ്റവും കൂടുതൽ പാൻ ഇന്ത്യ റീച് കിട്ടിയതും ഏറ്റവും കൂടുതൽ പാൻ ഇന്ത്യൻ പ്രേക്ഷകരുള്ളതുമായ ദൃശ്യത്തിന് മൂന്നാം ഭാഗം വരുന്നെന്ന സൂചന വന്നതോടെ, ദൃശ്യം 3 എന്ന ഹാഷ് ടാഗ് സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ട്രെൻഡ് ചെയ്യുകയാണ്. അതോടൊപ്പം ദൃശ്യം 3 യുടെ ഒരു ഫാൻ മേഡ് പോസ്റ്ററും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്.

മഴവിൽ അവാർഡ് ഷോയിൽ വെച്ച് ഈ ചിത്രം ഒഫീഷ്യലായി തന്നെ പ്രഖ്യാപിക്കുമോ എന്നറിയാനുള്ള ആകാംഷയിലാണിപ്പോൾ പ്രേക്ഷകരും ആരാധകരും. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം സീരിസ് നിർമ്മിച്ചത്

ബില്‍ക്കീസ് ബാനു കൂട്ട ബലാത്സംഗക്കേസിലെ 11 കുറ്റവാളികളെയും വിട്ടയച്ചു. ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട പ്രതികളെയാണ് വിട്ടയച്ചത്. 11 കുറ്റവാളികളും ഗോദ്ര ജയിലില്‍ നിന്ന് പുറത്തിറങ്ങി. ശിക്ഷ ഇളവ് ചെയ്തുള്ള സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്നാണ് നടപടി. 2008ലാണ് കേസില്‍ 11 പേരും കുറ്റവാളികളെന്ന് മുംബൈ കോടതി വിധിച്ചത്.

ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെയും ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ചു. കൂട്ടബലാത്സംഗത്തിനും ബില്‍ക്കീസ് ബാനുവിന്റെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയതിനും 2008 ജനുവരി 21ന് മുംബൈയിലെ സിബിഐ കോടതിയാണ് ഇവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇവരുടെ ശിക്ഷ പിന്നീട് ബോംബെ ഹൈക്കോടതി ശരിവെച്ചു.

15 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം പ്രതികളിലൊരാള്‍ ജയില്‍ മോചനം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ശിക്ഷാ ഇളവ് സംബന്ധിച്ച വിഷയം പരിശോധിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപീകരിച്ചതായി പാനലിന്റെ തലവനായ പഞ്ച്മഹല്‍സ് കളക്ടര്‍ സുജല്‍ മയ്ത്ര പറഞ്ഞു.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഒരു കമ്മറ്റി രൂപീകരിക്കുകയും 11 പ്രതികളെയും വിട്ടയക്കാന്‍ ഏകകണ്ഠമായി തീരുമാനിക്കുകയുമായിരുന്നു. ഈ ശുപാര്‍ശ സര്‍ക്കാറിന് അയച്ചിരുന്നു. ഇന്നലെയാണ് മുഴുവനാളുകളെയും വിട്ടയക്കാനുള്ള ഉത്തരവ് ലഭിച്ചത്- മയ്ത്ര പറഞ്ഞു.

ഗുജറാത്ത് കലാപത്തിനിടെ 2002 മാര്‍ച്ച് മൂന്നിനായിരുന്നു ബില്‍ക്കീസ് ബാനുവിനെതിരെ കലാപകാരികളുടെ ആക്രമണമുണ്ടായത്. അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന ബില്‍ക്കീസ് ബാനുവിനെ അക്രമികള്‍ ക്രൂരമായി ബലാത്സംഗം ചെയ്തു. ഇവരുടെ കുടുംബത്തിലെ ഏഴ് സ്ത്രീകളെയാണ് അക്രമികള്‍ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്.

തുടര്‍ന്ന് ബില്‍ക്കീസ് ബാനു നടത്തിയ നിയമപോരാട്ടത്തെ തുടര്‍ന്ന് അവര്‍ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും വീടും നല്‍കാന്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാറിനോട് നിര്‍ദേശിച്ചിരുന്നു.

തിരുവല്ലയില്‍ നിന്ന് ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ ഓക്സിജന്‍ കിട്ടാതെ രോഗി മരണപ്പെട്ടതായി പരാതി. പടിഞ്ഞാറെ വെണ്‍പാല സ്വദേശി രാജനാണ് മരിച്ചത്. സംഭവത്തില്‍ രാജന്റെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തതായും പൊലീസ് അറിയിച്ചു.

രാജന്റെ മരണത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കും തിരുവല്ല താലൂക്ക് ആശുപത്രിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ബന്ധുക്കള്‍ ഉന്നയിച്ചിരിക്കുന്നത്. താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സിലായിരുന്നു രാജനെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത്. രാജന് കടുത്ത ശ്വാസം മുട്ടലുണ്ടായിരുന്നതിനാല്‍ അത്യാഹിത വിഭാഗത്തില്‍ നിന്ന് ഓക്സിജന്‍ നല്‍കിയിരുന്നതായി മകന്‍ ഗിരീഷ് പറയുന്നു.

“മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ തുടങ്ങിയപ്പോള്‍ ആംബുലന്‍സ് ഡ്രൈവറും ആശുപത്രി ജീവനക്കാരനും ചേര്‍ന്ന് ഓക്സിജന്‍ സിലിണ്ടര്‍ മാറ്റി. എന്നാല്‍ ആംബുലന്‍സ് മൂന്ന് കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ ഓക്സിജന്‍ തീര്‍ന്നു. അച്ഛന്‍ അവശനാകുന്നത് കണ്ടപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് ഡ്രൈവറോട് ആവശ്യപ്പെട്ടിരുന്നു,” ഡ്രൈവര്‍ ഇതിന് തയാറായില്ല, ഗിരീഷ് കൂട്ടിച്ചേര്‍ത്തു.

“ഡ്രൈവര്‍ പറയുന്നത് കേള്‍ക്കാതെ നേരെ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് പോവുകയായിരുന്നു. എന്റെ മടിയില്‍ കിടന്നാണ് അച്ഛന്‍ മരിച്ചത്,” ഗിരീഷ് പറഞ്ഞു. ആശുപത്രിയിലെത്തിയതും ഡ്രൈവര്‍ കടന്നു കളഞ്ഞെന്നും ഗിരീഷ് ആരോപിക്കുന്നു. രാജന്റെ കുടുംബത്തിന്റെ ആരോപണങ്ങള്‍ താലൂക്ക് ആശുപത്രി അധികൃതരും ആംബുലന്‍സ് ഡ്രൈവറും തള്ളി.

രാജന്റെ ബന്ധുക്കളുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ബിജു നെല്‍സണ്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. “ആശുപത്രിയിലെത്തിക്കുമ്പോള്‍ രാജന്റെ ഓക്സിജന്‍ ലെവല്‍ 38 ശതമാനമായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന രാജനെ ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് വണ്ടാനത്തേക്ക് റഫര്‍ ചെയ്തത്,” ബിജു പറഞ്ഞു.

“ബി ടൈപ്പ് ഫുൾ സിലിണ്ടർ ഓക്സിജൻ സൗകര്യം നൽകിയാണ് മെഡിക്കൽ കോളജിലേക്ക് അയച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി 20 മിനിറ്റിന് ശേഷമാണ് മരിച്ചത്,” ബിജു കൂട്ടിച്ചേര്‍ത്തു. ഓക്സിജന്‍ കിട്ടാതെയല്ല രോഗി മരിച്ചതെന്നും ആംബുലന്‍സിലെ ഓക്സിജന്‍ തീര്‍ന്നിട്ടില്ലെന്നും ഡ്രൈവര്‍ ബിജോയ് അവകാശപ്പെട്ടു.

പാലക്കാട് മലമ്പുഴ കൊട്ടേക്കാടില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്‍ വെട്ടേറ്റ് കൊല്ലപ്പെട്ട കേസില്‍ എട്ട് പ്രതികളെന്ന് എഫ്.ഐ.ആര്‍. പ്രതികള്‍ക്ക് ഷാജഹാനോടുള്ള വ്യക്തി വൈരാഗ്യമാണ് കൊലയില്‍ കലാശിച്ചത്. പ്രാഥമിക പരിശോധനയില്‍ രാഷ്ട്രീയ കൊലയെന്നതിന് തെളിവുകളില്ല. സിപിഎമ്മിന്റെ ഭാഗമായിരുന്നു ഒരു സംഘം പ്രവര്‍ത്തകര്‍ അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു. ഈ വിഷയത്തില്‍ പ്രാദേശികമായി ചില തര്‍ക്കങ്ങളുണ്ടായിരുന്നത് കൊലയ്ക്ക് കാരണമായെന്നാണ് എഫ്.ഐ.ആറിലുള്ളത്.

കൊലപാതകം നടത്തിയ എട്ടുപേരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ ഒളിവിലാണ്. പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പാലക്കാട് ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള ഷാജഹാന്റെ മൃതദേഹം പത്ത് മണിയോടെ പോസ്റ്റുമോര്‍ട്ടം ചെയ്യും. തുടര്‍ന്ന് വിലാപയാത്രയായി കൊട്ടേക്കാട്ടില്‍ എത്തിക്കും. പൊതുദര്‍ശനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ രാവിലെ തീരുമാനമെടുക്കും. കൊലപാതകത്തില്‍ പ്രതിഷേധിച്ച് മരുതറോഡ് പഞ്ചായത്ത് പരിധിയില്‍ സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി.

ഇന്ത്യയുടെ ദേശീയ പതാകയെ ഒരിക്കലും അംഗീകരിക്കില്ലെന്നു വാശിപിടിച്ച ആർഎസ്എസ് ഇപ്പോൾ സംഘർഷം സൃഷ്ടിക്കാൻ വേണ്ടി ആ പതാകയെ ഉപയോഗിക്കുകയാണ്. ദേശീയ പതാകയ്ക്കും അതിലെ മൂവര്‍ണത്തിനുമെതിരെ തരംതാണ അധിക്ഷേപവര്‍ഷം നടത്തിയ ചരിത്രം ആര്‍എസ്എസിനുണ്ട്.

1947 ആഗസ്റ്റ് 15ന് രാജ്യം സ്വാതന്ത്ര്യലബ്ധിയില്‍ മതിമറക്കുമ്പോള്‍ ഹിന്ദുക്കള്‍ ദേശീയ പതാകയെ ബഹുമാനിക്കുകയോ ആദരിക്കുകയോ ചെയ്യില്ലെന്ന വെല്ലുവിളി ഉയര്‍ത്തുകയായിരുന്നു ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍. അവിടം കൊണ്ടും അവര്‍ നിര്‍ത്തിയില്ല. മൂന്ന് എന്ന വാക്കുപോലും തിന്മയാണെന്നും മൂന്നു നിറമുള്ള കൊടി ഇന്ത്യാക്കാര്‍ക്കു മാനസികവിഭ്രാന്തികളുണ്ടാക്കുമെന്നും രാഷ്ട്രത്തിനതു ഹാനികരമാകുമെന്നുമൊക്കെ ആര്‍എസ്എസ് മുഖപത്രം തട്ടിവിട്ടു.

ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ യാതൊരു പങ്കും ആര്‍എസ്എസിനുണ്ടായിരുന്നില്ല. പക്ഷേ, സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ അവരുടെ കാവിക്കൊടി ഇന്ത്യയുടെ ദേശീയപതാകയാക്കണമെന്നായി വാശി. പതാകയിലെ മൂവ‍ര്‍ണം മൂന്നു മതങ്ങളെയാണ് പ്രതിനിധീകരിക്കുന്നതെന്ന വ്യാഖ്യാനമാണ് എതിർപ്പിനു കാരണമായി അവർ പ്രചരിപ്പിക്കുന്നത്.

ദേശീയ പതാകയില്‍ ഓറഞ്ചു നിറം ധൈര്യത്തേയും ത്യാഗത്തെയും സൂചിപ്പിക്കുന്നുവെന്നും വെള്ള സമാധാനത്തിന്റെയും സത്യത്തിന്റെയും നിറമെന്നും പച്ച വിശ്വാസത്തിന്റെയും വീര്യത്തിന്‍റെയും നിറമെന്നുമൊക്കെയാണ് നമ്മുടെ കുട്ടികള്‍ പഠിക്കുക. എന്നാല്‍ ആര്‍എസ്എസിന്‍റെ ശാഖയില്‍ പഠിപ്പിക്കുന്നത് ഓറഞ്ചു നിറം ഹിന്ദുവിനെയും വെള്ള ക്രിസ്ത്യാനിയെയും പച്ച മുസ്ലിമിനെയും പ്രതിനിധീകരിക്കുന്നുവെന്നുമാണ്. സ്പർദ്ധയും വിദ്വേഷവും വളർത്താൻ എത്ര തരംതാണ ന്യായങ്ങളാണ് സംഘപരിവാർ നിരത്തുന്നതെന്നു നോക്കൂ.

2005ല്‍ ഓര്‍ഗനൈസര്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലും ഈ അല്‍പ്പത്തരം വിളമ്പിയിട്ടുണ്ട്. മൂവര്‍ണം ജനസംഖ്യാപരമായ അസംബന്ധമാണത്രേ. കാരണമെന്തെന്നോ? പതാകയില്‍ നിറങ്ങള്‍ മൂന്നാണല്ലോ. ആര്‍എസ്എസുകാരുടെ വ്യാഖ്യാനമനുസരിച്ച് മൂന്നും മൂന്നു മതത്തെയാണ് പ്രതിനിധീകരിക്കുന്നത്. അപ്പോല്‍ മൂന്നു നിറവും പതാകയില്‍ ഒരേ അളവാകുമ്പോള്‍ ജനസംഖ്യാപരമായി മൂന്നു മതത്തിന്‍റെയും ആള്‍ബലം തുല്യമാണ് എന്നാണത്രേ അർത്ഥം.

പക്ഷേ, ഹിന്ദുക്കള്‍ 89 ശതമാനമാണെന്നും ദേശീയപതാകയില്‍ വെള്ളയും പച്ചയും ചേരുമ്പോള്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷമാകുമെന്നുമൊക്കെ ഓർഗനൈസർ ലേഖനം തട്ടിവിടുന്നു. ക്രിസ്ത്യാനിയും മുസ്ലിമും ചേര്‍ന്നാല്‍ ഇന്ത്യയുടെ ജനസംഖ്യയില്‍ മൂന്നില്‍ രണ്ടാകുമെന്നാണത്രേ പതാക സൂചിപ്പിക്കുന്നത്…. ഇത്തരത്തിലുള്ള ജല്‍പനങ്ങളാണ് ദേശീയ പതാകയെ സംബന്ധിച്ച് ആര്‍എസ്എസ് സ്വാതന്ത്ര്യസമരകാലം മുതല്‍ പ്രചരിപ്പിച്ചു വരുന്നത്.

ആര്‍എസ്എസിനെ സംബന്ധിച്ച് കാവിക്കൊടിയാണ് ദേശീയപതാകയാകേണ്ടത്. കാവിക്കൊടിയ്ക്കു മുമ്പില്‍ രാജ്യം തലകുനിക്കേണ്ടി വരുമെന്നായിരുന്നു സ്വാതന്ത്ര്യം പടിവാതിലെത്തി നിന്നസമയത്ത് നാഗ്പ്പൂരിലെ ഗുരുപൂര്‍ണിമാ കൂട്ടായ്മയില്‍ പ്രസംഗിക്കവെ എംഎസ് ഗോല്‍വാള്‍ക്കര്‍ ഇന്ത്യയ്ക്കു നല്‍കിയ മുന്നറിയിപ്പ്.

ഇത്തരത്തില്‍ ദേശീയപതാകയെയും മൂവര്‍ണങ്ങളെയും വല്ലാതെ അധിക്ഷേപിച്ചുവന്ന ആര്‍എസ്എസിന്റെ തലവനാണ്  മൂന്ന് നാലുവർഷം മുൻപ്  സ്കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയത്. പൊതുവേദിയില്‍ സ്വകാര്യവ്യക്തികളോ സംഘടനാനേതാക്കളോ ദേശീയപതാക ഉയര്‍ത്തുന്ന പതിവില്ല.

1947 ഓഗസ്റ്റ് 14ന് പുറത്തിറങ്ങിയ ആർഎസ്എസിന്റെ മുഖപത്രമായ ഓർഗനൈസർ എഡിറ്റോറിയൽ പ്രതിപാദിച്ചത് വിധിയുടെ പിൻബലത്തിൽ മാത്രം അധികാരത്തിൽ വന്നവർ അടിച്ചേൽപ്പിക്കുന്ന ത്രിവർണ്ണ പതാക ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.
ത്രിവർണ്ണത്തിലെ മൂന്ന് എന്ന് പറയുന്ന വാക്ക് തന്നെ തിന്മയാണ് മൂന്നു നിറത്തിലുള്ള പതാക ദേശീയ ദുരന്തമാണ്.

” ദേശീയ പതാക” എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിലാണ് ഇത് പ്രതിപാദിച്ചത്.
ആർഎസ്എസ് നിരോധനം പിൻവലിക്കുന്നതിന് വേണ്ടി സർദാർ പട്ടേലുമായി നടത്തിയ ചർച്ചയുടെ ഉടമ്പടികളിൽ ഒന്നായി ഉയർന്ന നിബന്ധനയുടെ അടിസ്ഥാനത്തിൽ 1950 ജനുവരി 26 നാഗ്പൂരിൽ ആർഎസ്എസ് ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തിയിട്ടുണ്ട് .

എന്നാൽ സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ 52 വർഷങ്ങൾക്ക് ശേഷം ആർഎസ്എസ് ദേശീയ പതാക ഉയർത്തുന്നത് 2022 ജനുവരി 26 ന് മാത്രമാണ് അതിന് തക്കതായ കാരണവുമുണ്ട്.
ആർഎസ്എസ് തലവൻ സുദർശൻ്റെ കാലഘട്ടത്തിൽ 2001 ഓഗസ്റ്റ് 15ന് ദേശീയ പതാക ഉയർത്താത്തതിൻ്റെ പേരിൽ രാഷ്ട്ര പ്രേമിയുവദൾ പ്രവർത്തകർ ആർഎസ്എസ് ആസ്ഥാനത്ത് കടന്നുകയറി ദേശീയ പതാക ഉയർത്തുകയുണ്ടായി. ദേശീയ പതാകയെ അംഗീകരിക്കാത്ത ആർഎസ്എസ് നടപടിയിൽ പ്രതിഷേധിക്കാൻ വേണ്ടിയാണ് ഇവർ ഇത്തരമൊരു നടപടി സ്വീകരിച്ചത്.

ബാബേ മെൻദേ, രമേഷ് കലമ്പെ , ദിലീപ് ചേതാനി എന്നിവരാണ് ഇത് ചെയ്തത്.
ഇവർക്കെതിരെ നാഗ്പൂർ കോടതിയിൽ ആർഎസ്എസ് കേസ് കൊടുത്തു
ആ കേസ് 2012 വരെ തുടരുകയും ചെയ്തു.

ഇപ്പോൾ ആവേശത്തോടുകൂടി 75 സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ രംഗത്തിറങ്ങുന്നതിന് പിന്നിൽ ഗൂഢ ലക്ഷ്യമാണുള്ളത് ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ ഗാന്ധിജിയുടെ കണ്ണടയും, ഖാദിയും, ത്രിവർണ്ണ പതാകയും സ്വന്തമാക്കുക അതിലൂടെ ജന മനസ്സിലേക്ക് കടക്കാനാകുമോയെന്ന പരീക്ഷണം ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലാതിരുന്നവർ ഭാരതത്തിലെ ജനകോടികളുടെ മനസ്സിലേക്ക് കടന്നു കയറാൻ നടത്തുന്ന ആത്മാർത്ഥതയില്ലാത്ത ഒരു വ്യായാമം മാത്രമാണ് ഇപ്പോഴത്തെ കലാപരിപാടികൾ

RECENT POSTS
Copyright © . All rights reserved