1997ല്‍ ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ എലിസബത്ത് രാജ്ഞി കൊച്ചിയിലും എത്തിയിരുന്നു. തന്റെ മൂന്നാമത്തെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് രാജ്ഞി കേരളത്തിലെത്തിയത്. 1997 ഒക്ടോബര്‍ 17നായിരുന്നു അത്. അന്ന് കൊച്ചിയിലെ താജ് മലബാര്‍ ഹോട്ടലിലെ ഉച്ചഭക്ഷണം രാഞ്ജിക്ക് ഏറെ ഇഷ്ടപ്പെട്ടിരുന്നു.

അവരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് താജ് മലബാര്‍ ഹോട്ടലിലെ തക്കാളിക്കറിയും മോപ്ല സ്റ്റൈല്‍ ചിക്കനുമായിരുന്നു. ഇത്രയും രുചികരമായ ഭക്ഷണം ഇതിന് മുമ്പ് കഴിച്ചിട്ടേയില്ലെന്നാണ് അന്ന് രാജ്ഞി പറഞ്ഞത്.

അന്നത്തെ ഗവര്‍ണര്‍ സുഖ്ദേവ് സിംഗ് കാങ് കേരളത്തിന്റെ പാരമ്പര്യം ഉയര്‍ത്തിക്കാട്ടുന്ന മോഹിനിയാട്ടം അന്ന് രാജ്ഞിയെ പരിചയപ്പെടുത്തുകയും ചെയ്തു. സന്ദര്‍ശന വേളയില്‍ ഫിലിപ്പ് രാജകുമാരനും രാജ്ഞിയെ അനുഗമിച്ചിരുന്നു.

അന്ന് കൊച്ചിയിലെ പരദേശി സിനഗോഗും രാഞ്ജി സന്ദര്‍ശിച്ചിരുന്നു. സിനഗോഗ് വാര്‍ഡന്‍ സാമി ഹാലെഗ്വയും ഭാര്യ ക്വീനി ഹാലെഗ്വയും ചേര്‍ന്നാണ് രാജ്ഞിയെ സ്വീകരിച്ചത്. സെന്റ് ഫ്രാന്‍സിസ് പള്ളിയിലെ വാസ്‌കോഡ ഗാമയുടെ ശവകുടീരവും ഇവര്‍ സന്ദര്‍ശിച്ചു.