അച്ഛനും അമ്മയും വീട്ടില്‍ ഇല്ലാത്ത സമയം മക്കളായ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വീട്ടില്‍ നിന്നും പുറത്താക്കി ജപ്തി ചെയ്ത് ബാങ്കിന്റെ ക്രൂരത. മൂവാറ്റുപുഴ പായിപ്ര പഞ്ചായത്തില്‍ വലിയപറമ്പില്‍ അജേഷിന്റെ വീടാണ് അര്‍ബന്‍ ബാങ്ക് ജപ്തി ചെയ്തത്.
ഹൃദ്രോഗിയായ അജേഷ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഭാര്യയാണ് അജേഷിന് കൂട്ടിരിക്കുന്നത്. ജപ്തി നടപടിയുമായി ബാങ്ക് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോള്‍ നാല് കുട്ടികള്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ ജപ്തി നടപടിക്ക് സാവകാശം അഭ്യര്‍ഥിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ വഴങ്ങിയില്ല. ഇവര്‍ ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കി മടങ്ങി. എന്നാല്‍ വിവരമറിഞ്ഞെത്തിയ മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്റെ നേതൃത്വത്തിൽ പ്രാദേശിക നേതാക്കള്‍ എത്തി പ്രതിഷേധിക്കുകയായിരുന്നു. ബാങ്ക് അധികൃതര്‍ നേരിട്ടെത്തി ജപ്തി ചെയ്ത വീട് തുറന്ന് കൊടുക്കുമെന്ന് എംഎല്‍എയെ അറിയിച്ചിരുന്നു.
രാത്രി വൈകിയിട്ടും ബാങ്കിന്റെ ഭാഗത്തു നിന്നും വീട് തുറന്നുകൊടുക്കാനുള്ള നടപടികള്‍ ഒന്നും ഉണ്ടാവാത്തതോടെ എംഎല്‍എ തന്നെ വീടിന്റെ പൂട്ട് പൊളിച്ച് കുട്ടികളെ വീട്ടിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അര്‍ബന്‍ ബാങ്കില്‍ നിന്നും ഒരു ലക്ഷം രൂപയാണ് അജേഷ് ലോണെടുത്തത്. അസുഖം ബാധിച്ചതോടെ തിരിച്ചടവ് മുടങ്ങി. പലിശ ഉള്‍പ്പടെ 1,40,000 രൂപ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നാണ് ബാങ്ക് ജപ്തി നടപടികളിലേക്ക് കടന്നത്.
സ്വന്തം ലേഖകൻ
ഗുജറാത്ത് : ആം ആദ്മി പാർട്ടിയുടെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കം കുറിച്ചു കൊണ്ട് അഹമ്മദബാദിൽ അരവിന്ദ് കെജ്രിരിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും നയിച്ച റോഡ്ഷോയിൽ കടന്നു വന്ന ജനക്കൂട്ടം മോദിയേയും ബിജെപി നേതാക്കളേയും ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. പതിനായിരക്കണക്കിന് ആം ആദ്മികളാണ് ഇന്നത്തെ റോഡ് ഷോയിൽ അണിനിരന്നത്. അഹമ്മാദാബാദ് നഗരം മുഴുവനും ആം ആദ്മി പ്രവർത്തകരെകൊണ്ട് നിറഞ്ഞു കവിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഡെൽഹിയിലെ കെജ്രരിവാളിനേക്കാൾ മോദിയും ബി ജെ പി നേതൃത്വവും ഭയക്കുന്നത് ഗുജറാത്തിൽ കണ്ട ശക്തനായ കെജ്രരിവാൾ എന്ന ജനപ്രിയ നേതാവിനെയാണ്.
മുപ്പത് ശതമാനം അധികാരങ്ങൾ പോലും നൽകാതെ ഡെൽഹിയിൽ തളച്ചിടാൻ ശ്രമിക്കുന്ന കെജ്രരിവാളിന് തൻ്റെ തറവാട് കൂടിയായ ഗുജറാത്തിൽ ലഭിക്കുന്ന വൻ ജനപിന്തുണ മോദിക്ക് വലിയ തലവേദനയാണ് സൃഷ്‌ടിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയുടെ ശക്തികേന്ദ്രമായ ഗുജറാത്ത് തെരുവുകളെ ത്രിവർണ്ണ പതാകയിൽ കുളിപ്പിച്ച് ആം ആദ്മി പാർട്ടിയുടെ നവ രാഷ്ട്രീയത്തിന്റെ വരവ് അറിയിച്ചു. പഞ്ചാബിലെ ജനക്കൂട്ടത്തെ ഓർമിപ്പിക്കുന്ന തരം ജനപങ്കാളിത്തമായിരുന്നു ഗുജറാത്തിൽ കണ്ടത്.
ജയിലിൽ കഴിയവേ നടൻ ദിലീപിന് പ്രത്യേക സൗകര്യങ്ങൾ ഏർപ്പാടാക്കി നൽകിയെന്ന മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖയുടെ പ്രസ്താവനയെ വിമർശിച്ച് വിരമിച്ച ഐജി എവി ജോർജ്. അത്തരം സൗകര്യങ്ങൾ ഒരാൾക്ക് മാത്രം എന്തിന് നൽകിയെന്ന് ശ്രീലേഖ വ്യക്തമാക്കണമെന്നും എവി ജോർജ് ആവശ്യപ്പെട്ടു.
ജയിലിൽ എല്ലാവർക്കും തുല്യപരിഗണനയാണ് നൽകേണ്ടത്. സാധാരണക്കാർക്കുള്ള സൗകര്യം മാത്രമേ ദിലീപിനും അവിടെ ലഭിക്കൂ. പൊലീസ് ഉപ്രദ്രവിച്ച് അവിടെ കൊണ്ട് തള്ളിയതല്ലല്ലോ. ഒരു ഫൈവ് സ്റ്റാർ ലൈഫ് നയിച്ചിരുന്ന വ്യക്തിക്ക് ജയിലിൽ കിടക്കുന്ന സമയത്ത് മാനസികവും ശാരീരികവുമായ വിഷമതകളും നേരിടേണ്ടി വന്നേക്കും.
ദിലീപിന് മാത്രം പ്രത്യേക സൗകര്യം നൽകാൻ പറ്റില്ല. നൂറ് കണക്കിന് പ്രതികൾ ജയിലിലുണ്ട്. എന്നിട്ടും ദിലീപിന് മാത്രം കരിക്കിൻ വെള്ളം വാങ്ങി കൊടുത്തു. ഈ സൗകര്യങ്ങൾ ഏർപ്പാടാക്കി നൽകിയത് ശ്രീലേഖ വ്യക്തമാക്കണമെന്നും എവി ജോർജ് ആവശ്യപ്പെട്ടു.
നേരത്തെ, താൻ ജയിൽ ഡിജിപി ആയിരിക്കെയാണ് ദിലീപ് ജയിലിലെത്തിയതെന്നും അവിടെ ദുരിതമനുഭവിക്കുന്നതു കണ്ട് ചില സൗകര്യങ്ങൾ ഒരുക്കി നൽകിയിരുന്നെന്നും മനോരമ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ആർ ശ്രീലേഖ വെളിപ്പെടുത്തിയത്.
‘ഞാൻ ജയിൽ ഡിജിപി ആയിരിക്കെ ദിലീപിന് കൂടുതൽ സൗകര്യം ഏർപ്പാടാക്കി എന്ന തരത്തിൽ പ്രചരണം നടന്നു. എനിക്കെതിരെ വളരെ വലിയ പ്രതിഷേധം ഉണ്ടായി. എന്നാൽ അപവാദം വന്നതിന് ശേഷമാണ് ആലുവ സബ് ജയിലിൽ പോകുന്നത്. അവിടെ കണ്ട കാഴ്ച കരളലിയിക്കുന്നതായിരുന്നു. വെറും തറയിൽ മൂന്ന് നാല് ജയിൽ വാസികൾക്കൊപ്പം കിടക്കുകയാണ് ദിലീപ്. വിറയ്ക്കുന്നുണ്ട്. അഴിയിൽ പിടിച്ച് എഴുന്നേൽക്കാൻ ശ്രമിച്ചു. പക്ഷേ വീണ് പോയി. സ്‌ക്രീനിൽ കാണുന്നയാളാണോ ഇതെന്ന് തോന്നിപ്പോയി. അത്ര വികൃതമായിട്ടുള്ള രൂപാവസ്ഥ.
എനിക്ക് പെട്ടെന്ന് മനസലിയും. ഞാനയാളെ പിടിച്ചുകൊണ്ട് വന്ന് സൂപ്രണ്ടിന്റെ മുറിയിൽ ഇരുത്തി. ഒരു കരിക്ക് കൊടുത്തു. രണ്ട് പായയും, ബ്ലാങ്കറ്റും നൽകാൻ പറഞ്ഞു. ചെവിയുടെ ബാലൻസ് ശരിയാക്കാൻ ഡോക്ടറെ വിളിച്ചു. പോഷകാഹാരം കൊടുക്കാൻ ഏർപ്പാടാക്കി.”- ഇതായിരുന്നു ശ്രീലേഖയുടെ വാക്കുകൾ.
അഞ്ച് അപ്പത്തിനും 2 മുട്ടക്കറിക്കും 184 രൂപ ബില്ലിട്ട ഹോട്ടലിനെതിരെ പരാതിയുമായി ആലപ്പുഴ എംഎൽഎ പിപി ചിത്തരഞ്ജൻ. കണിച്ചുകുളങ്ങരയിലെ ഒരു ഹോട്ടലിൽ നിന്ന് പ്രഭാത ഭക്ഷണം കഴിച്ചതിന്റെ അനുഭവം ആണ് എംഎൽഎ പങ്കുവെച്ചത്. ആലപ്പുഴ മണ്ഡലത്തിലെ ഭക്ഷണത്തിന് അമിത വില ഇടാക്കുന്ന ഹോട്ടലുകൾക്കെതിരെ നടപടിയെടുക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
ജില്ല കളക്ടർക്കാണ് എംഎൽഎ പരാതി നൽകിയത്. ഇതിനെ തുടർന്ന് എംഎൽഎയുടെ പരാതിയെക്കുറിച്ച് അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ ജില്ലാ സിവിൽ സപ്ലൈസ് ഓഫിസർക്കു നിർദേശം നൽകിയതായി ജില്ല കളക്ടർ രേണു രാജ് അറിയിച്ചു.
ഫാൻ സ്പീഡ് കൂട്ടിയിട്ടാൽ പറന്നുപോകുന്ന വലുപ്പത്തിലുള്ള ഒരപ്പത്തിന് 15 രൂപയാണ് വില. നാലര രൂപ വില വരുന്ന ഒരു മുട്ടയും അൽപം ഗ്രേവിയും നൽകിയതിന് 50 രൂപ. അതൊരു സ്റ്റാർ ഹോട്ടലല്ല. എസി ഹോട്ടലെന്നു പറഞ്ഞിട്ടുണ്ടെങ്കിലും എസി ഇല്ല. വിലവിവരപ്പട്ടിക പ്രദർശിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
ചില ഹോട്ടലുകളിൽ രണ്ടു കറികളുള്ള വെജിറ്റേറിയൻ ഊണ് കഴിക്കണമെങ്കിൽ 100 രൂപ നൽകണം. ഒരു ചായയ്ക്ക് അഞ്ചു രൂപയും ഊണിന് 30 രൂപയും നൽകുന്ന സാധാരണ ഹോട്ടലുകൾ ഇപ്പോഴുമുണ്ട്. അപ്പോഴാണ് ചിലർ കൊള്ളലാഭമുണ്ടാക്കാൻ കൃത്രിമ വിലക്കയറ്റം നടത്തുന്നതെന്നും എംഎൽഎ ആരോപിച്ചു.
എംജി സർവകലാശാലാ യുവജനോത്സവത്തിന്റെ പ്രധാന വേദിക്ക് മുന്നിൽ വിദ്യാർഥികൾക്കൊപ്പം നൃത്തം ചെയ്ത പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യരുടെ വീഡിയോ കഴിഞ്ഞ ദിവസമാണ് വൈറൽ ആയത്. കലോത്സവത്തിന്റെ ഭാഗമായി ഫ്ളാഷ്മോബിൽ പങ്കെടുത്ത വിദ്യാർഥികൾക്കൊപ്പമാണ് ദിവ്യ നൃത്തം ചെയ്തത്. ഇപ്പോൾ നൃത്തം ചെയ്തതിനു പിന്നാലെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് കളക്ടർ.
കളക്ടർ ദിവ്യയുടെ വാക്കുകൾ;
”കലോത്സവത്തോട് അനുബന്ധിച്ചുള്ള ദീപക്കാഴ്ച്ച ഉദ്ഘാടനം ചെയ്യാൻ പോയതായിരുന്നു. കുഞ്ഞും അച്ഛനും അമ്മയുമൊക്കെ വേദിയിലേക്ക് വന്നിട്ടുണ്ടായിരുന്നു. കുഞ്ഞിനോടൊപ്പം വിദ്യാർഥികളുടെ ഡാൻസെല്ലാം ആസ്വദിച്ച് നിൽക്കുകയായിരുന്നു. അതിനിടയിലാണ് കുട്ടികൾ പെട്ടെന്നു വന്ന് വിളിച്ചത്. ‘മാഡം രണ്ട് സ്റ്റെപ്പ് വെക്കാമോ’ എന്നു ചോദിച്ചു. ആ സ്നേഹക്ഷണം സ്വീകരിക്കുകയായിരുന്നു”
ഡാൻസും പാട്ടുമൊക്കെ ചെയ്യാൻ വിമുഖത ഉള്ള ആളല്ലാത്തതുകൊണ്ട് അവർക്കധികം നിർബന്ധിക്കേണ്ടി വന്നൊന്നുമില്ല. രണ്ടു സ്റ്റെപ്പ് വെക്കാം എന്നു കരുതി പോയതാണ്, പക്ഷേ ഭയങ്കര ഊർജമായിരുന്നു. ഫ്ളാഷ് മോബിന്റെ അന്തസത്ത തന്നെ ആ ഊർജമാണല്ലോ. രാത്രി വീട്ടിലെത്തിയപ്പോഴാണ് വീഡിയോയുടെ പല വേർഷനുകൾ സാമൂഹിക മാധ്യമത്തിലുണ്ടെന്ന് അറിഞ്ഞത്. ഫേസ്ബുക് പേജൊന്നും ഇല്ലാത്തതുകൊണ്ട് ഇതൊന്നും നിരീക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. അപ്പോഴാണ് അറിഞ്ഞത് സംഗതി കൈവിട്ടു പോയി എന്ന്.
പാരാഗ്ലൈഡിങ്ങിനിടെ ബാലന്‍സ് തെറ്റി വെള്ളത്തില്‍ വീണ് ടൂറിസ്റ്റിനും ഗൈഡിനും ദാരുണാന്ത്യം. തെലങ്കാനയില്‍ നിന്നുള്ള ഇഷ റെഡ്ഡിയും(23) ഗൈഡ് സന്ദീപ് ഗുരുങ്ങും(26) ആണ് മരിച്ചത്. വടക്കന്‍ സിക്കിമില്‍ ഇന്നലെയായിരുന്നു സംഭവം.
രാവിലെ ഒമ്പതരയോടെ ലാച്ചുങ്ങിലെ വ്യൂ പോയിന്റില്‍ നിന്നും പറന്നുയരാന്‍ ശ്രമിക്കവേ ശക്തമായ കാറ്റില്‍ അകപ്പെട്ട് ഗ്ലൈഡറിന് ബാലന്‍സ് തെറ്റുകയായിരുന്നു. തുടര്‍ന്ന് സന്ദീപും ഇഷയും നദിയില്‍ വീഴുകയും ശക്തമായ ഒഴുക്കില്‍പ്പെടുകയും ചെയ്തു. ഇരുവരുടെയും മൃതദേഹം ഏറെ വൈകിയാണ് നദിയില്‍ നിന്ന് കണ്ടെടുത്തത്.
പോലീസും ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്‌സും ചേര്‍ന്നായിരുന്നു തിരച്ചില്‍. നദിയിലെ ശക്തമായ ഒഴുക്ക് കാരണം മൃതദേഹം പുറത്തെടുക്കാന്‍ ഏറെ വൈകിയതായി പോലീസ് അറിയിച്ചു.
സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയിലേക്കുള്ള സമുദ്രാതിര്‍ത്തികള്‍ അടച്ച് ശ്രീലങ്ക. അഭയാര്‍ത്ഥി പ്രവാഹത്തെ തുടര്‍ന്നാണ് സമുദ്രാതിര്‍ത്തികള്‍ അടയ്ക്കാന്‍ തീരുമാനിച്ചത്. തലൈമണ്ണാരം അടക്കമുള്ള സമുദ്രാതിര്‍ത്തികളാണ് അടച്ചത് .ഇന്ത്യയുമായി ഏറ്റവും അടുത്ത ശ്രീലങ്കയുടെ സമുദ്രതീര്‍ത്തിയാണ് തലൈമണ്ണാരം.
ഇന്ത്യയിലേക്ക് കൂടുതല്‍ പേര്‍ കടല്‍ കടക്കാന്‍ ശ്രമിക്കുന്നു എന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ശ്രീലങ്ക സമുദ്രാതിര്‍ത്തികള്‍ അടച്ചത്. ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ നിരവധി പേരാണ് രാജ്യം വിട്ട് മറ്റ് രാജ്യങ്ങളില്‍ അഭയം തേടുന്നത്.
സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. നിരവധി പേരാണ് രാജ്യത്ത് നിന്ന് പലായനം ചെയ്യാന്‍ ശ്രമിക്കുന്നത്. 2020 മാര്‍ച്ചില്‍ തുടങ്ങിയ പ്രതിസന്ധി 2021 നവംബറോടെ രൂക്ഷമായി. വിദേശനാണ്യ ശേഖരത്തിന്റെ കുറവാണ് ലങ്കയെ വലയ്ക്കുന്നത്. ഭക്ഷ്യോത്പന്നങ്ങള്‍, ഇന്ധനം, മരുന്ന് തുടങ്ങി അടിസ്ഥാന കാര്യങ്ങളടക്കം ഒന്നിനും പണമില്ലാത്ത അവസ്ഥയാണ് രാജ്യത്തുള്ളത്.
നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി ജയിലിൽനിന്ന് ദിലീപിന് അയച്ച കത്തിന്റെ യഥാർഥ പകർപ്പ് കണ്ടെത്തി. സുനിയുടെ സഹതടവുകാരനായ കുന്നകുളം സ്വദേശിയുടെ വീട്ടിൽനിന്നാണ് അന്വേഷണസംഘം കത്ത് കണ്ടെത്തിയത്. കത്തിന്റെ പകർപ്പ് പൾസർ സുനിയുടെ അമ്മയുടെ കൈവശം കുറച്ചുദിവസങ്ങൾക്ക് മുമ്പ് കണ്ടെത്തിയിരുന്നു. ഈ പകർപ്പ് നേരത്തെ അന്വേഷണ സംഘം പരിശോധിക്കുകയും ചെയ്തിരുന്നു.
നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയതും ഗൂഢാലോചനയ്ക്ക് പിന്നിലും ദിലീപാണെന്നാണ് കത്തിൽ പറയുന്നത്. ജീവന് പോലും ഭീഷണിയുണ്ടെന്നും ദിലീപാണ് തന്നെക്കൊണ്ട് ഇതെല്ലാം ചെയ്യിപ്പിച്ചതെന്നുമുള്ള കാര്യങ്ങളും പൾസർ സുനി കത്തിൽ എഴുതിയിരുന്നു.
ഈ കത്താണ് ഇപ്പോൾ പൾസർ സുനിയുടെ സഹതടവുകാരന്റെ വീട്ടിൽനിന്ന് കണ്ടെത്തിയത്. കത്തിന്റെ ആധികാരികത ഉറപ്പിക്കാൻ കഴിഞ്ഞ ദിവസം പൾസർ സുനിയുടെ കയ്യക്ഷരത്തിന്റെ സാമ്പിൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
കേസിലെ നിർണായമായ കണ്ടെത്തിലാണ് ഈ കത്തെന്നാണ് വിവരം. കയ്യക്ഷരത്തിന്റെ സാമ്പിൾ പരിശോധനയിൽ കത്ത് യഥാർഥമാണെന്ന് ഉറപ്പിക്കാനായാൽ കേസിലെ ഗൂഢാലോചന സംബന്ധിച്ച കാര്യത്തിൽ അന്വേഷണ സംഘത്തിന് കൂടുതൽ മുന്നോട്ടുപോകാൻ കഴിയും.
കള്ള് കുടിയ്ക്കാനും ‘വെറൈറ്റി’ തേടിയെത്തി പുലിവാല് പിടിച്ച യുവാക്കളാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്. പാലാ മീനച്ചിലാര്‍ കടവില്‍ കള്ള് കുടിയ്ക്കാന്‍ പോലീസിന്റെ സഹായം തേടിയതാണ് സംഭവം.”ഇവിടിരുന്നു കള്ളുകുടിച്ചാല്‍ പോലീസ് വരുമോയെന്ന്” ചോദിച്ചത് സാക്ഷാല്‍ പോലീസിനോട്.
മദ്യത്തിന്റെയും ലഹരിമരുന്നിന്റെയും റെയ്ഡിനായി സ്‌ക്വാഡുകാരുടെ കൂടെ പാലാ മീനച്ചിലാര്‍ കടവില്‍ മഫ്തി വേഷത്തില്‍ നിന്ന പാല പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ടോംസണ്‍ പീറ്റര്‍ കുരിയാലിമല എന്ന കെപി ടോംസണിനോടായിരുന്നു യുവാക്കളുടെ ചോദ്യം. പൊതുസ്ഥലത്ത് മദ്യപിച്ചതിനുള്ള വകുപ്പു ചുമത്തി യുവാക്കള്‍ക്കെതിരെ പിന്നാലെ കേസെടുത്തു.
‘മീനച്ചിലാര്‍ തീരത്തിരുന്നു മദ്യപിച്ച ചിലരെ റെയ്ഡിന്റെ ഭാഗമായി പിടികൂടിയിരുന്നു. ഇവരെ റോഡിലേക്ക് എത്തിക്കുന്നത് വീക്ഷിച്ചുനിന്ന തന്നോടാണ് ആളറിയാതെ രണ്ടു പേര്‍ ഇവിടിരുന്നു കള്ളുകുടിച്ചാല്‍ പോലീസ് വരുമോയെന്ന് ചോദിച്ചത്. മറുപടി കേള്‍ക്കാന്‍ നില്‍ക്കാതെ തീരത്തെ പടികളിറങ്ങിപ്പോയ ഇവര്‍ പടികളിലൊന്നില്‍ ഇരുന്ന് ബീയര്‍ കുപ്പി തുറക്കാന്‍ തുനിഞ്ഞതോടെയാണ് സ്‌ക്വാഡിലെ മറ്റ് അംഗങ്ങള്‍ യുവാക്കളെ പിടികൂടിയത്.
ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെയുണ്ടായ രസകരമായ മുഹൂര്‍ത്തമായതിനാലാണ് അത് സമൂഹമാധ്യമത്തില്‍ പങ്കുവച്ചതെന്ന് കെപി ടോംസണ്‍ പറഞ്ഞു.
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം മേധാവിയായിരുന്ന ഡോ രമ പി അന്തരിച്ചു. 61 വയസായിരുന്നു. നടൻ ജഗദീഷ് (Jagadish) ഭർത്താവാണ്. രണ്ട് മക്കളുണ്ട്. ഡോക്ടർ രമ്യയും, ഡോക്ടർ സൗമ്യയും. ഡോ നരേന്ദ്ര നയ്യാർ ഐപിഎസ്, ഡോ പ്രവീൺ പണിക്കർ എന്നിവർ മരുമക്കളാണ്. ഡോ രമയുടെ സംസ്കാരം തൈക്കാട് ശാന്തി കവാടത്തിൽ വൈകിട്ട് നാല് മണിക്ക് നടക്കും.