വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആരും എടുക്കാതെ അരമണിക്കൂറോളം റോഡില്‍ കിടന്ന യുവാവിനെ ആശുപത്രിയിലെത്തിച്ച് മെഡിക്കല്‍ കോളേജ് ജീവനക്കാരി. വാമനപുരം ആനാകുടി അമ്പാടി ഹൗസില്‍ അഖിലി(20)നെയാണ് വെഞ്ഞാറമൂട് സ്വദേശിയും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസ് ക്ലര്‍ക്കുമായ അക്ഷര മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്.

വെള്ളിയാഴ്ച രാവിലെ 9.40-ഓടെയാണ് കോലിയക്കോട് കലുങ്ക് ജങ്ഷനു സമീപം കാറിനെ മറികടക്കുന്നതിനിടെ ലോറിയില്‍ ബൈക്കിടിച്ച് അഖിലിനു പരിക്കേറ്റത്.ഓഫീസിലേക്കു പോകുമ്പോള്‍ രക്തം വാര്‍ന്നു കിടക്കുന്ന യുവാവിനെ കണ്ട അക്ഷര അതുവഴി വന്ന ബാലരാമപുരം പോലീസ് സ്റ്റേഷനിലെ ജീപ്പ് കൈകാണിച്ചു നിര്‍ത്തി അതില്‍ പരിക്കേറ്റ അഖിലിനെയും കയറ്റി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ഐ.സി.യു.വില്‍ പ്രവേശിപ്പിച്ച അഖിലിന്റെ ബന്ധുക്കളെത്തിയ ശേഷമാണ് അക്ഷര അവിടെനിന്നു പോയത്. കൃത്യസമയത്ത് എത്തിച്ചതിനാലാണ് യുവാവിന്റെ ജീവന്‍ രക്ഷിക്കാനായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.